Love
സാൾട്ട് മാംഗോ ട്രീ

രചന: സന്തോഷ് അപ്പുക്കുട്ടൻ
“അവൾ ഒന്നുമില്ലാത്തിടത്തു നിന്ന് വന്നതാണെന്ന് ആരാ പറഞ്ഞത്? ക്രൂദ്ധനായ ഹരിയുടെ ശബ്ദം കേട്ട് ഹിമയെ പൊതിഞ്ഞു നിന്നിരുന്നവർ പിന്നോട്ട് മാറി. “അവൾ ഈ വീടിന്റെ അധിപയാണ് ഇന്ന് – ചുരുക്കി പറഞ്ഞാൽ നിങ്ങളെയൊക്കെ ഗെറ്റൗട്ട് അടിക്കാൻ അധികാരമവൾക്കിപ്പോഴുണ്ടെന്ന് മറക്കരുത്!” ഹരി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു – ആ ഭാവമാറ്റം ഹിമയെ ഭയപ്പെടുത്തി – ഹിമ -പതിയെ ഒന്നും വേണ്ടയെന്ന അർത്ഥത്തിൽ ഹരിയുടെ കൈപിടിച്ചു ഞെക്കി. “ഹരീ നീ വല്ലാതെ അതിരു കടക്കുന്നു?” വല്ല്യച്ഛൻ ശങ്കരൻ അമർഷത്തോടെ അവനെ നോക്കി – “ആരാ അതിരു കടന്നത്?” വല്ല്യച്ഛനെ നോക്കി അവൻ ഒന്നു പരിഹാസത്തോടെ ചിരിച്ചു. “അവളെ താലിയണിയിച്ച് കൊണ്ടുവന്ന നിമിഷം മുതൽ ഞാൻ കേൾക്കുന്നതാണ് നിങ്ങളുടെ മുറുമുറുപ്പുകൾ ” അവൻ ഹിമയ്ക്ക് ചുറ്റും നിൽക്കുന്നവരെ പകയോടെ നോക്കി. “അവൾക്ക് നിറമില്ല, ഭംഗിയില്ല, ഉയരക്കുറവ്, സ്വർണ്ണമില്ല, തറവാട്ട് മഹിമയില്ല എന്നൊക്കെ ഒരായിരം പരാതികൾ നിങ്ങൾ കെട്ടഴിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു ” ഹരി ചുറ്റുമുള്ളവരെ പരിഹാസത്തോടെ നോക്കി. “ഞാനല്ലേ ഹിമയെ വിവാഹം ചെയ്തത്. എനിക്ക് ഇല്ലാത്ത പരാതി നിങ്ങൾക്കെന്തിനാ?” ചുറ്റുമുള്ളവരുടെ മുഖത്തെ രക്തം വാർന്നു. ആൾക്കൂട്ടത്തിൽ അപമാനിതരായ അവർ തലകുനിച്ചു നിന്നു. “ഹരീ – ഒരു പെണ്ണിന് വേണ്ടിയാണ് നീ ഞങ്ങളെ അപമാനിക്കുന്നതെന്നോർക്കണം: ഇളയച്ഛൻ ശേഖരൻ പല്ലമറിക്കൊണ്ട് ഹരിക്കു നേരെ വിരൽ ചൂണ്ടി. “വെറും ഒരു പെണ്ണല്ല ഇളയച്ഛാ ! ഞാൻ താലികെട്ടിയ പെണ്ണ്’. അവളെ നിങ്ങളിങ്ങനെ വട്ടം കൂടി നിന്ന് ചർച്ചയാക്കുമ്പോൾ എനിക്ക് ദെണ്ണമുണ്ടാകും – എന്നെ വിശ്വസിച്ച് എന്റെ കൈയ്യും പിടിച്ച് ഇറങ്ങി വന്നവളാ അവൾ!” വലിയച്ചൻ ശങ്കരൻ നാവിറങ്ങിയതു പോലെ നിന്നു പോയി: ഇന്നലെ വരെ ഈ വീട്ടിൽ അധികാരികളെ പോലെ ഭരിച്ചവരെ ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കി തീർത്തു ഹരി – “വാ പോകാന്ന് – അനിയന്റെ മോൻ ആൾക്കൂട്ടത്തിൽ വെച്ച് അപമാനിച്ചപ്പോൾ സമാധാനമായില്ലേ?” ശാരദ, ശങ്കരന്റെ കൈപ്പിടിച്ചു വലിച്ചു. “ശാരദ വല്ല്യമ്മയ്ക്ക് വിഷമമായോ?” ഹരി ശാരദയുടെ അടുത്തേക്ക് ചെന്ന് ആ കണ്ണുകളിലേക്ക് പരിഹാസത്തോടെ നോക്കി.
“നിങ്ങൾ ഇത്രയും പേർ ഉള്ളപ്പോൾ ഞാൻ ഇത്ര പറഞ്ഞപ്പോൾ നിങ്ങളുടെ അഭിമാനം പമ്പകടന്നെങ്കിൽ നിങ്ങൾ ഇത്രയും പേർ. ഇത്രയും സമയം ഇവളെ ഒറ്റയ്ക്ക് വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ, ഇവളെത്ര മാത്രം അപമാനം സഹിച്ചിട്ടുണ്ടെന്ന് നിങ്ങൾ ഓർത്തോ? ശാരദ തല കുമ്പിട്ടു നിന്നു – “വന്നു കയറുന്ന വീട്ടിൽ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛനും അമ്മയും ഇല്ലല്ലോ എന്ന സങ്കടത്തിൽ നിന്നിരുന്ന ഹിമയെ ഒന്നു ആശ്വസിപ്പിക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ? ഹരിയുടെ കണ്ണിൽ നീർനിറഞ്ഞപ്പോൾ ഹിമയുടെ കരൾ പിടഞ്ഞു. “അവർ സ്നേഹം കൊണ്ടു പറയുന്നതല്ലേ ഹരിയേട്ടാ – ദാ ഫോട്ടോയെടുക്കാൻ വിളിക്കുന്നു” ഹിമ -ഹരിയുടെ കൈപിടിച്ചു വലിച്ചു. “ഞങ്ങൾ പോണു – ഈ ധിക്കാരം കേട്ട് ഞങ്ങൾക്കിവിടെ നിൽക്കാൻ കഴിയില്ല ” ശങ്കരൻ, തോളിലെ തോർത്തെടുത്ത് അമർഷത്തോടെ ഒന്നു വീശി. “ഞാൻ പറഞ്ഞത് ധിക്കാരമാണെങ്കിൽ, ആ _ധിക്കാരം എന്നും എന്നിലുണ്ടാവും” ഹരിയുടെ വാക്കു കേട്ട അവർ കണ്ണു മിഴിച്ച് പരസ്പരം നോക്കി. “കാരണം ഞാൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിനെ മറ്റുള്ളവർ അപമാനിക്കുന്നത് എനിക്ക് സഹിക്കില്ല.- കണ്ടു നിൽക്കാൻ എന്നെ കൊണ്ടാവില്ല!” അതും പറഞ്ഞ് കൊണ്ട് ഫോട്ടോഗ്രാഫർക്ക് നേരെ ഹിമയുമായി ഹരി നടക്കുമ്പോഴാണ്, പിന്നിൽ നിന്ന് ആ സംസാരം കേട്ടത് ” “അച്ഛനും അമ്മയും ഒരു മുഴം കയറിൽ അവസാനിച്ചപ്പോൾ ഞങ്ങളേ ഉണ്ടായിരുന്നുള്ളു നിന്നെ നോക്കാൻ – ഇത്രയും വളർത്തി വലുതാക്കി വല്ല്യ ആളാക്കിയപ്പോൾ, എവിടെ നിന്നോ വന്നപെണ്ണിനു വേണ്ടി ഞങ്ങളെ പുറംതള്ളുന്ന നീ അനുഭവിക്കും ഹരീ” ഹരിയുടെ കണ്ണുചുവന്നു. ഹിമ മുറുകെ പിടിച്ചിരുന്ന തന്റെ കൈവലിച്ചെടുത്ത് ഹരി. ശങ്കരനു നേർക്ക് കുതിച്ചു. “നോക്കിയതിന്റെ കണക്കൊന്നും വല്ല്യച്ഛൻ പറയണ്ട. എങ്ങിനെ നോക്കിയതാണെന്ന് നാട്ടുകാർക്കറിയാം.” ശങ്കരൻ, ഹരിയുടെ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞു നിന്നു. “സ്വന്തം മക്കൾ കിടന്നുറങ്ങുമ്പോൾ, എന്നെ വിളിച്ചുണർത്തി വീട്ടുജോലികൾ ഓരോന്നായി ചെയ്യിപ്പിക്കും – “പുല്ല് ചെത്തുക, പശുവിനെ കുളിപ്പിക്കുക എന്ന് തുടങ്ങി പാത്രം വരെ കഴുകുന്ന ജോലി വരെ എന്നോടു ചെയ്യിച്ചിട്ടുണ്ട് – ” ഹരിയുടെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങി. “നിങ്ങളുടെയൊക്കെ മക്കൾ സുഭിക്ഷമായി ഭക്ഷണം കഴിച്ച് സ്ക്കൂളിൽ പോകുമ്പോൾ, ഒന്നും കഴിക്കാതെ ഞാൻ പലപ്പോഴും സ്ക്കൂളിൽ പോയിട്ടുണ്ട് – പലവട്ടം ഞാൻ ക്ലാസ്സിൽ തളർന്ന് വീണിട്ടുണ്ട്. ” “ഹരിയേട്ടൻ ഇങ്ങോട്ടേക്ക് വന്നേ- ആൾക്കാരൊക്കെ നോക്കി നിൽക്കുന്നു.” ഹിമ -ഹരിയെ പിടിച്ചു വലിച്ചു. “ഒരഞ്ച് മിനിറ്റ് ഹിമാ_ ഞാൻ ഇതൊന്നും പറയാതെ ഉള്ളിൽ പിടിച്ചു നടന്നതാ!
‘പക്ഷേ ഇവർ ഇതിപ്പോൾ എന്നെക്കൊണ്ട് പറയിപ്പിച്ചതാ: ” ഹിമയുടെ കൈവിടുവിച്ചുക്കൊണ്ട് ഹരി -ശങ്കരനെ നോക്കി – “അന്ന് സ്ക്കൂളിൽ ചെല്ലുന്ന എനിക്ക്, വയറ് വല്ലാതെ വിശക്കുമ്പോൾ ഞാൻ ഉപ്പ്മാവ് പുരയിലേക്കോടും – മുഷിഞ്ഞ മുണ്ടിന്റെ കോന്തലയിൽ നിന്ന് കുറച്ച് നാണയത്തുട്ടുകളെടുത്ത് തന്നിട്ട് “വേഗം പോയി ചായയും, പലഹാരവും കഴിക്ക് ന്റെ മോൻ എന്നു പറയുന്ന ഒരു മെല്ലിച്ച സ്ത്രീ ഉണ്ടായിരുന്നു ആ ഉപ്പ്മാവ് പുരയിൽ, സ്ക്കൂളിലേക്ക് നേരം വൈകിയെത്തുന്ന ഞാൻ ക്ലാസ്സിലേക്കല്ല പോകുന്നത് ഉപ്പ്മാവ്പുരയിൽ വെള്ളം കോരാനും, വിറക് കീറാനുമായിരുന്നു. പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്ന എനിക്ക് തടസ്സമായിരുന്നത് കത്തിക്കാളുന്ന വിശപ്പ് തന്നെയായിരുന്നു, ക്ലാസ്സിൽ തളർന്നിരുന്ന എന്റെ മനസ്സിലേക്ക് എങ്ങിനെ അക്ഷരങ്ങൾ വന്നു ചേരും? ഹരി പതിയെ വല്യച്ഛനെ നോക്കി വിഷമത്തോടെ ചിരിച്ചു. “ഒന്നും പറയണമെന്നുണ്ടായിരുന്നില്ല വല്ല്യച്ചാ! നിങ്ങൾ കുത്തികുത്തി ഇതൊക്കെ എന്നെക്കൊണ്ട് പറയിപ്പിച്ചതല്ലേ? ശങ്കരൻ തലയും കുമ്പിട്ടു നിന്നു മറുത്തൊന്നും പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു. ഹരി കണ്ണുംതുടച്ച് ചുറ്റുമുള്ളവരെ നോക്കി. പിന്നെ ഹിമയെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി. “നിങ്ങൾ പറഞ്ഞeല്ലാ ഇവൾ എവിടെ നിന്നോ വന്നവളാണെന്ന്? ഇവൾ എവിടെ നിന്നോ വന്നവളല്ല! എന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ച, എന്റെ വിശപ്പകറ്റി എന്റെ പ്രാണനെ പിടിച്ചു നിർത്തിയ ആ ഉപ്പ്മാവ് പുരയിലുണ്ടായിരുന്ന സ്ത്രീയുടെ മകളാണിവൾ! നിങ്ങൾ എത്ര പറഞ്ഞാലും, അതിനെതിരെ ഞാൻ ഇവളെ കൂടുതൽ കൂടുതൽ നെഞ്ചോട് ചേർത്തുനിർത്തുകയുള്ളൂ: അതും പറഞ്ഞ് ഹിമയുടെ കൈയും പിടിച്ച് ഹരി അടുത്ത ഷൂട്ടിങ്ങിനായി വീഡിയോഗ്രാഫർമാരുടെ അടുത്തേക്ക് നടന്നു. രാത്രി! ഹരിയുടെ നെഞ്ചോരം ചാരി കിടന്നിരുന്ന ഹിമ ആ -കാതിൽ പതിയെ തൊട്ടു. “ഇത്രയ്ക്കും വേണ്ടായിരുന്നു ഹരിയേട്ടാ! ഞാൻ വന്നാൽ അവരുടെ അധികാരം പോകുമെന്ന ഭയത്താലാണ് അവർ അങ്ങിനെയൊക്കെ പറഞ്ഞത്! അവർ പഴയ ആൾക്കാരല്ലേ ക്ഷമിച്ചു കൂടെ അവരോട്? ഹരി വെറുതെ ഒന്നു മൂളി. “പോയോ അവർ ” കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഹരിയത് ചോദിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു. ” ഇല്ല – ഞാൻ കുറെ പറഞ്ഞിട്ട് ഇവിടെ നിർത്തിയിട്ടുണ്ട് – ഇനി ഹരിയേട്ടൻ അവരോട് വഴക്കിനൊന്നും പോകരുത്; ഹരി പുഞ്ചിരിയോടെ ഹിമയെ -നെഞ്ചിലമർത്തി ചുംബിച്ചു. “അമ്മയോടുള്ള കടപ്പാടുക്കൊണ്ടു മാത്രമാണോ എന്നെ വിവാഹം കഴിച്ചത്? അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലല്ലേ? ഒരു പിണക്കത്തോടെ ഹിമ, ഹരിയുടെ നെഞ്ചിൽ പതിയെ ഇടിച്ചു “രണ്ടും ഉണ്ട് ഹിമാ- ഉപ്പുമാവ് പുരയിൽ എന്റെ അദ്ധ്വാനം കണ്ട് സംതൃപ്തയായ നിന്റെ അമ്മ ഒരിക്കൽ പറത്തു. “എന്റെ മകൾ നിനക്കുള്ള താണെന്ന് ” കളിയായിട്ടോ, കാര്യമായിട്ടോ പറഞ്ഞതെന്നറിയില്ല. പക്ഷെ അന്നു മുതൽ നീയറിയാതെ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ് ഞാൻ! ഇനിയും നിന്നോടുള്ള പ്രണയം എന്റെ മരണം വരെയുണ്ടാവും – പറഞ്ഞു തീരും മുൻപെ ഒരു പൊട്ടിക്കരച്ചിലോടെ ഹരിയുടെ ചുണ്ടുകൾ തന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു ഹിമ!

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……