Love
പരിണയം…

രചന: മാളു മാളൂട്ടീ
“ദേവീ… നീ എങ്ങനെ ഇവിടെ….?..”.. അതിരാവിലെ തന്നെ ഉമ്മറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോ സ്വപ്നമാണോ യാഥാർത്ഥ്യമാണോന്ന് പോലും എനിയ്ക്ക് സംശയം തോന്നീ.. “മിഴിച്ച് നോക്കണ്ടാ സച്ചീ…ദേവി തന്നെയാ…”.. ഒരു കളളച്ചിരിയോടെയവൾ പറഞ്ഞൂ… “ഒരു മുന്നറിയിപ്പുമില്ലാതെ, പെട്ടന്ന്…”.. എന്നിലെ വാക്കുകൾ പലതും അപൂണ്ണമായിരുന്നൂ… ഞെട്ടലിതുവരെ മാറീട്ടില്ല എന്നതാണ് നേര്… “ഇന്നലെ സന്ധ്യ നേരത്ത് പെട്ടൊന്നൊരു തോന്നല്..വടക്കും നാഥനെ കാണണമെന്ന്…പിന്നൊന്നും ആലോചിച്ചില്ല.മുമ്പെപ്പൊഴോ നീ അയച്ചു തന്ന ലൊക്കേഷനേം കൂട്ട് പിടിച്ചങ്ങ് പോന്നൂ….”.. “ആരാ സച്ചു മോനേ “.. “ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ…ഓഫീസില് എന്നോടൊപ്പം വർക്ക് ചെയ്തിരുന്ന ഒരു പത്മനാഭന്റെ നാട്ടുകാരിയെക്കുറിച്ച്…”.. “ഓഹ്…ദേവീ മോള്…കഴിഞ്ഞ തവണ നീ പൂരത്തിന് വരുമെന്ന് പറഞ്ഞ കുട്ടി ….അല്ലേ…”.. .”ആഹ്…അതന്നെ…”.. “മോള് വരൂ…” . അമ്മയെ കിട്ടിയ ഉടനെ തന്നെ അവള് വിശേഷം പറയാൻ തുടങ്ങീ..അമ്മ തിരിച്ചും… “ആരാ ഏട്ടാ വന്നത്…ഒരു കാറ് പുറത്ത് കിടക്കുന്നൂ….”… “അമ്മൂട്ടിയേ..എന്നെ മനസ്സിലായോ..?….”.. ഞാൻ മറുപടി പറയും മുമ്പ് അവിടേം അവളെത്തീ . ….. “ഏട്ടന്റെ ഒപ്പം വർക്ക് ചെയ്തിരുന്ന ദേവി ചേച്ചീ….”.. “അച്ചോടാ…അമ്മൂട്ടിയ്ക്കും എന്നെ മനസ്സിലായോ…ഈ കളളത്താടി എന്നെക്കുറിച്ച് പറയാത്ത ആരേലും ഇവിടുണ്ടോ ആവോ…”.. “ഞാൻ ചേച്ചിയെ ഫോട്ടോയില് കണ്ടിരിയ്ക്കുന്നൂ…അതാ പെട്ടന്ന് മനസ്സിലായത്…”.. പിന്നീടുളള വിശേഷം പറച്ചില് അവര് തമ്മിലാരുന്നൂ…. “.ദേവി…എന്താവശ്യമുണ്ടെങ്കിലും പറയണം ട്ടോ….”.. “എന്റെ സച്ചീ…നമുക്കിടയിൽ ഈ ഫോർമാലിറ്റീസിന്റെ ആവിശ്യമുണ്ടോ…”.. “അതല്ലടോ…താനിതുവരെ ജനിച്ചു വളർന്ന രീതിയും ഇവിടുത്തെ രീതികളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്…”.. ” ആ വ്യത്യസ്തതയെ എനിയ്ക്കാവോളം ആസ്വദിയ്ക്കണം സച്ചി…”. അവളിലെ നിഷ്കളങ്കതയെ കണ്ടപ്പോൾ ഞാനറിയാതെ എന്നിലൊരു പുഞ്ചിരി പ്രത്യക്ഷപ്പട്ടൂ… ” എനിയ്ക്ക് ആദ്യമൊന്ന് മുങ്ങി കുളിയ്ക്കണം…നീ എന്നെ കുറേ പറഞ്ഞ് കൊതിപ്പിച്ച ആ കുളത്തിൽ തന്നെ..നീല നിറത്തിലെ വെളളമുളള കുളം… “അമ്മൂട്ടീ…എന്തോരം മുടിയാ നിനക്ക്….”.. “അമ്മേടെ സ്പെഷ്യൽ കാച്ചെണ്ണ തേച്ചാൽ മതീ ചേച്ചീ…നിറയെ മുടിയിണ്ടാവും…” “ഉവ്വോ..എന്നാ എനിയ്ക്കും വേണം..”.. “എന്റെ ദേവീ…എണ്ണയൊക്കെ മാറ്റി പുരട്ടിയാൽ ജലദോഷം വരും…”.. “മോള് വായോ…അമ്മ പുരട്ടി തരാം….”.. എന്നെ നോക്കിയ ആ മുഖത്തപ്പോൾ വിജയീ ഭാവമായിരുന്നൂ….
“എന്ത് മണമാ അമ്മേ ഈ എണ്ണയ്ക്ക്…”.. ബ്രഹ്മിയും ,കറ്റാർവാഴയും, കൈയ്യൂന്നിയും,തുളസി നീരുമൊക്കെയിട്ട് കാച്ചിയ എണ്ണ തേച്ച് കൊടുക്കുന്ന അമ്മയോട് അവള് വാ തോരാതെ സംസാരിയ്ക്കുന്നുണ്ട്.. “അമ്മൂ…സൂക്ഷിച്ച് പോണേ…ദേവീ അധികനേരം വെളളത്തില് നിൽക്കണ്ടാ ട്ടോ…”.. ഞാനുച്ഛത്തില് വിളിച്ച് പറഞ്ഞൂ…ആര് കേൾക്കാൻ… അമ്മൂന്റെ ധാവണിയും , തലയിലൊരു വെളള തോർത്തും ചുറ്റി വരുന്ന ദേവീ ശെരിയ്ക്കും ഒരു നാട്ടിൻ പുറത്തുകാരിയായി മാറിയിരുന്നൂ… “എന്റെ സച്ചീ…..ശെരിയ്ക്കും എനിയക്ക് നിന്നോട് അസൂയ തോന്നുവാ….എന്ത് രസാടോ ഇവിടം.. നീ എന്നോട് പലപ്പോഴും നാടിനെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രേം ഫീലുണ്ടാകുമെന്ന് കരുതീലാ…”… “അല്ല മോളേ…ശെരിയ്ക്കും നീ വടക്കും നാഥനെ കാണാൻ തന്നെ വന്നതാണോ…”.. മറുപടിയൊരു പൊട്ടിച്ചിരിയായിരുന്നൂ… “ഒരു കുഞ്ഞ് പെണ്ണുകാണൽ….അമ്മേടെ ഫ്രണ്ടിന്റെ മോൻ..ഒരു അമേരിക്കക്കാരൻ ഡോക്ടർ… ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നപ്പോഴാണ് മനസ്സില് വടക്കും നാഥൻ കടന്നു വന്നത്….”… “ഓഹ്..അപ്പോ അതാണ് കാര്യം….അല്ല..എന്താ നിന്റെ ഉദ്ദേശം..ഈ വരുന്ന കല്ല്യാണ ആലോചനകൾ മുഴുവനും മുടക്കുന്നതിന് പിന്നിലൊരു കാരണം ഉണ്ടാകുമല്ലോ…”.. “ഉവ്വ്…പറയാം…അതിനും കൂടി വേണ്ടിട്ടാണ് ഈ വരവ്…”.. “ചേച്ചീ വരൂ…ഊണ് കഴിയ്ക്കാം…”.. “വരൂ സച്ചീ നമുക്കൊന്നിച്ചിരിയ്ക്കാം..”.. “ദേവീ..നീ കാര്യം പറഞ്ഞില്ലാ…”.. “നീ ഇങ്ങട് വാ സച്ചീ…ഇനിം സമയമുണ്ടല്ലോ…”… പരിപ്പും പപ്പടോം കടുമാങ്ങ അച്ചാറും പുളി ഇഞ്ചിം കൂടി ചോറിലിട്ട് കുഴച്ച് കഴിയ്ക്കുന്ന അവളുടെ മുഖത്ത് ഒരു കുഞ്ഞിന്റെ ഭാവമായിരുന്നൂ …വിളമ്പി കൊടുക്കുന്നത് മുഴുവൻ ആർത്തിയോടെ കഴിയ്ക്കുന്നതിന്റെ ഇടയില് വിശേഷം പറച്ചിലുമുണ്ട്… വൈകുന്നേരം ക്ഷേത്രത്തിലേക്ക് നടന്ന് തന്നെ പോകണമെന്ന് അവള് വാശീ പിടിച്ചൂ….ആദ്യമായീ നാട്ടിൻപുറം കാണുന്നതിന്റെ കൗതുകം… സെറ്റ് മുണ്ടിലവൾ ശെരിയ്ക്കുമൊരു ദേവി തന്നെയായിരുന്നൂ….ദേവീ ചൈതന്യം.. “സമയം എത്രയായീന്ന് വല്ല ബോധ്യവുമുണ്ടോ ഭവതിയ്ക്ക്…”.. “എനിയ്ക്കീ ആൽമര ചുവട്ടില് കിടന്നുറങ്ങണം സച്ചീ…”.. “എന്റെ ദേവീ….”… നിസ്സഹായത നിറഞ്ഞ എന്റെയാ വിളി കേട്ടിട്ടാവണം അവള് പൊട്ടിച്ചിരിച്ചത്…. “എന്ത് സ്വാദാ അമ്മ ഈ കറിയ്ക്ക്….” “അത് കൂട്ടുകറിയാണ് ചേച്ചീ…”.. കഞ്ഞിം കൂട്ടുകറിയും കഴിയ്ക്കുന്നതിനിടയ്ക്ക് എന്നേം ഒളി കണ്ണിട്ട് നോക്കുന്നുണ്ട്… അമ്മ വീണ്ടും ,വീണ്ടും വിളമ്പി കൊടുക്കുന്നൂ….അവളാസ്വദിച്ച് ഇരുന്ന് കഴിയ്ക്കുന്നൂ…
“അമ്മ പുറത്തൊന്നും പോവാറില്ലേ..”.. “സച്ചുമോന്റെ അച്ഛൻ പോയ ശേഷം വളരെ കുറച്ച് മാത്രമേ പോവുളളൂ… സച്ചൂ ജോലി റിസൈൻ ചെയ്തത് പോലും എന്നേം അമ്മൂനേം ഓർത്തിട്ടാ…”.. “ഉവ്വമ്മേ..പറഞ്ഞിരുന്നൂ എന്നോട്…”.. “അമ്മയ്ക്കും മോൾക്കും ഉറങ്ങാറായില്ലേ…?..”.. മടിയിൽ കിടക്കുന്ന ദേവിയുടെ മുടിയിഴകളിലൂടെ തഴുകുകയാരുന്നൂ അമ്മ… വീണ്ടും കെട്ടിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞിട്ട് ഇരുവരും ഉറങ്ങാനായ് പോയീ…എന്നോടൊരു ഗുഡ് നൈറ്റുപോലും പറയാതെ ഒരു വാക്ക് മിണ്ടാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അമ്മൂന്റെ മുറിയിലേക്ക പോയ അവളോട് എനിയ്ക്കന്നാദ്യമായി ഒരു നീരസം തോന്നീ…… നാട് വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയപ്പോൾ കിട്ടിയ കൂട്ടാണ് ദേവീ…സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ ഒരുപോലെ പങ്കിടുന്ന പ്രിയപ്പെട്ട കൂട്ടുകാരീ….അതിലുപരി സ്നേഹിയ്ക്കാൻ മാത്രം അറിയുന്ന, ചതിയോ വഞ്ചനയോ കപട സ്നേഹമോ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കയായ പെൺകുട്ടീ…. സിറ്റിയിലെ തിരക്കേറിയ രണ്ട് ഡോക്ടേർസ് ആണ് അച്ഛനും അമ്മയും…ഒരിയ്ക്കലവൾ പറഞ്ഞൂ,വല്ലപ്പോഴുമാണ് രണ്ടുപേരെയും ഒന്നിച്ച് കാണുന്നതെന്ന്…എനിയ്ക്കപ്പോൾ ശെരിയ്ക്കും കൗതുകമാണ് തോന്നിയത്…പിന്നീടെപ്പൊഴോ അവളോട് പ്രണയം എന്ന വികാരം ഉടലെടുത്തപ്പോഴും ഉളളില് ഭയമായിരുന്നൂ… അങ്ങനെയൊരിഷ്ടം അവളിലില്ലെങ്കിൽ……..പിന്നീട് അച്ഛന്റെ മരണശേഷം ജോബ് റിസൈൻ ചെയ്ത് നാട്ടിലെത്തിയപ്പോഴും മുടങ്ങാതെ വരുന്നൊരു കോളിലൂടെയാ സൗഹൃദം നിലനിന്നൂ…’സച്ചിൻ’ എന്ന എന്റെ പേരിനെ ചുരുക്കി എല്ലാവരും സച്ചു ന്ന് വിളിച്ചപ്പോ അവള് മാത്രം സച്ചി ന്ന് വിളിച്ചൂ…ആ വിളി എന്നും തനിയ്ക്കേറെ പ്രിയമുളളതുമാണ്… “ഏഹ്..നീ രാവിലെ ഇറങ്ങുവാണോ…”.. “രണ്ടൂസം കഴിഞ്ഞ് പോവാം ന്ന് പറഞ്ഞിട്ട് ദേവി മോള് കേൾക്കുന്നില്ല..”.. “ഞാൻ വരാം അമ്മേ ..ഇവിടമെനിയ്ക്ക് ഏറെ പ്രിയമുളളതായ് കഴിഞ്ഞൂ…”.. അമ്മയോടും അമ്മൂനോടും യാത്ര പറഞ്ഞ് പടിക്കെട്ടിൽ നിന്നിറങ്ങിയപ്പോൾ ആ കണ്ണുകളെന്നോട് എന്തോ പറയാൻ ആഗ്രഹിയ്ക്കുന്നത് പോലെ… “സച്ചീ..എന്നോടൊപ്പം ഒന്നൂടീ ക്ഷേത്രത്തില് വരുവോ…?…”.. അമ്പലമുറ്റത്ത് എത്തുന്നവരെയും അവളെന്നോട് ഒന്നും മിണ്ടീലാ… ആ നിമിഷങ്ങളിൽ ക്ഷണിയ്ക്കപ്പെടാത്ത അതിഥിയായി മൗനം കടന്നുവന്നിരുന്നൂ…. “സച്ചീ…എനിയ്ക്കൊരു കാര്യം പറയണമായിരുന്നൂ….”.. ഇന്നുവരെ ഇവളിൽ ഇത്തരമൊരു ഭാവം കണ്ടിട്ടില്ല.. “നീ പറയൂ ദേവീ…..”.. സൗമ്യമായ് ഞാനവൾക്കുളള മറുപടി നൽകീ.. “വടക്കും നാഥനെ തൊഴുതു വരുന്ന സായാഹ്നങ്ങളിൽ നിനക്കും അമ്മയ്ക്കും അമ്മൂട്ടിയ്ക്കും കഞ്ഞിം കൂട്ടുകറിയുമുണ്ടാക്കാൻ ഒരു താലിയുടെ ബലത്തിൽ എന്നെ ഇങ്ങട് കൂട്ടുവോ…” അവളുടെ കണ്ണിലുളള വികാരം നാണമാണോ……എന്നിലെ നിശബ്ദതയെ അരോചകമായ് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ,ഉരിയാടാതെ അവൾ കാറിനുളളിൽ കയറിയത്… “ദേവീ..എന്നാ ഞാൻ വരണ്ടേ അമ്മേം കൂട്ടീ…ഈ പത്മനാഭന്റെ നാട്ടുകാരിയെ എനിയ്ക്ക് തരുമോന്ന് ചോദിയ്ക്കാൻ..” കാറിൽ നിന്നുമിറങ്ങി പെണ്ണെന്നെയും നോക്കി നില്ക്കുവാണ്.. ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നൂ ആ മുഖത്തന്നേരം..കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…അലങ്കാരമെന്ന് പറയാൻ ആ മുഖത്താകെയുളളത് ചന്ദനക്കുറി മാത്രമായിരുന്നൂ… ഒട്ടും പ്രതീക്ഷിക്കത്ത നേരത്ത് അവളാ മുഖം എന്റെ നെഞ്ചോട് ചേർത്ത് വെച്ചൂ.. “സച്ചീടെ ദേവി ഇനി കരയരുത്…ഈ കണ്ണുകൾ നിറയുന്നതെനിയ്ക്ക് സഹിയ്ക്കില്ല….”.. ഒരായുസ്സിലേക്ക് തങ്ങൾക്കായ് കരുതി വെച്ചിരിയ്ക്കുന്ന സ്നേഹത്തെ പങ്കുവെയ്ക്കുകയായിരുന്നൂ ദേവിം സച്ചിനും……..പ്രണയം സത്യമെങ്കിൽ,അത് നമ്മളെ തേടി വരും,നമ്മൾ പോലുമറിയാതെ…..
ലൈക്ക് ചെയ്ത്, ഒരു വരി കുറിയ്ക്കണം ട്ടോ😍😘 i

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……