Connect with us

Love

മധുരനൊമ്പരങ്ങൾ…

Published

on

രചന: ശാലിനി മുരളി

ചുരിദാറിന്റെ ഷാൾ കൊണ്ട് വയറ് മൂടുന്നത് പോലെ മറച്ചിട്ടുകൊണ്ടാണ് അഭിരാമി വീണ്ടും മൊബൈൽ ഫോൺ എടുത്തത്.. ഇത് എത്രാമത്തെ തവണയാണ് ഒരേയൊരു നമ്പറിലേക്ക് വിളിക്കുന്നത് എന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ല.. രണ്ട് ദിവസം മുതൽ ഇതുതന്നെ ആയിരുന്നു അവളുടെ ഏക ജോലിയും ! പക്ഷെ വിളിക്കുമ്പോഴൊക്കെയും സ്വിച്ചഡ് ഓഫ്‌ എന്ന് പറയുന്നത് കേട്ട് മടുത്തു. അഭിരാമിക്ക് ഇത് ഏഴാം മാസമാണ്. കടിഞ്ഞൂൽ ഗർഭം ! രണ്ട് ദിവസം മുൻപായിരുന്നു ഭർത്താവിന്റെ വീട്ടിൽ നിന്ന് അവളെ സ്വന്തം വീട്ടിലേക്ക് പ്രസവത്തിനു വിളിച്ചു കൊണ്ട് വന്നത്.. തന്റെ സ്വന്തം വീട്ടിലേക്കാണെങ്കിൽ കൂടിയും രാജീവിനെ വിട്ട് പോരുന്നതിൽ അവൾ വല്ലാതെ വിഷമിച്ചിരുന്നു.. ജോലിക്ക് പോകുന്ന നേരത്ത് വേണ്ടുന്നതെല്ലാം രാജീവിന്റെ കയ്യിൽ കൊണ്ട് കൊടുത്താലേ ആളിന് തൃപ്തി വരികയുള്ളൂ. ഒന്നും തനിയെ കണ്ടു പിടിച്ച് എടുക്കുന്ന ശീലമില്ല.. മിനിട്ട് വെച്ച് അഭീ യെന്ന് വിളിച്ചു കൊണ്ടേയിരിക്കും. ഷർട്ടും പാന്റ്സും മേശപ്പുറത്ത് ജോലിക്ക് പോകുന്ന നേരത്ത് തേച്ചു മടക്കി വെച്ചിരിക്കുന്നത് കണ്ടില്ലെങ്കിൽ പിന്നെ വല്ലാത്ത ദേഷ്യമാണ്. ഗർഭിണി ആയതിൽ പിന്നെ ആ സ്വഭാവത്തിനൊക്കെ കുറച്ചു മാറ്റം വെച്ചിട്ടുണ്ട്. അതും അമ്മ വഴക്ക് പറഞ്ഞു പറഞ്ഞ് ! “വയറ്റിൽ ഒരു കുഞ്ഞുള്ളതാണ് അതിന്റെ നേരെ ഇങ്ങനെ ചാടാതെടാ ” അതുകേൾക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ അയാൾ അവളെയൊന്ന് നോക്കും. “പിന്നെ..വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ഞാൻ തന്നെയല്ലേ.. അവന് എന്നെയറിയാം” “അവനോ.. അതങ്ങു മനസ്സിൽ വെച്ചാൽ മതി. അവനല്ല അവളാണ്. അവള് മതി.. ” അതുകേട്ടു രാജീവിന്റെ മുഖം ഒന്ന് കൂടി വിടരും.. പെൺകുഞ്ഞിനെയാണ് അയാൾക്കും ഇഷ്ടമെന്ന് അവൾക്കറിയാം.. വാലിട്ടു കണ്ണെഴുതി പൊട്ടു തൊട്ട് കയ്യ് നിറയെ കരിവളകളും കാലിൽ നിറയെ കിലുക്കമുള്ള പാദസരവും ഒക്കെയിട്ട് പൂമുറ്റമാകെ പിച്ചനടക്കുന്ന ഒരു കുസൃതി പെൺകുരുന്നിനെയാണ് അയാൾ കൊതിക്കുന്നതെന്ന് അവൾക്ക് മാത്രമല്ലാതെ മറ്റാർക്കാണ് നന്നായി അറിയുക.. മന്ത്രകോടിയുടെ ബ്ലൗസ് വല്ലാതെ ഇറുകിയിരുന്നു.. കുറച്ചു നാളുകൊണ് താൻ വല്ലാതെ തടിച്ചു പോയിരിക്കുന്നു. കല്യാണ പുടവയും ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയണിഞ്ഞു കൊണ്ട് അവൾ ഭർത്താവിനോട്‌ യാത്ര ചോദിക്കുന്നത് കണ്ടു അമ്മ വിലക്കി.. “അരുത് മോളെ യാത്ര പറയരുത്..തിരിഞ്ഞ് നോക്കാതെ വേണം ഇറങ്ങാൻ കേട്ടോ. ” അവൾ കണ്ണുനീർ ആരും കാണാതെ പുറം കൈകൊണ്ട് തുടച്ചു കളഞ്ഞു.. അന്ന് മുറിയിൽ കൂടിയിരുന്ന എല്ലാവരെയും അഭിമാനത്തോടെയാണ് രാജീവേട്ടന്റെ പേഴ്സ് എടുത്തു തുറന്നു കാണിച്ചത്.. അവളുടെ മനോഹരമായ ഒരു ചെറിയ ഫോട്ടോ പഴ്സിന്റെ ഉള്ളറയിലിരുന്നു ചിരിതൂകുന്നു.. അതുകണ്ടു മറ്റുള്ളവരും നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു.. രാജീവ്‌ സ്വതവേ വലിയ ഗൗരവക്കാരനായിരുന്നു.. സ്നേഹം മുഴുവനും ഉള്ളിലടക്കുന്ന ഒരു കപട ഗൗരവക്കാരൻ ! അന്ന് പക്ഷെ അഭിരാമി യാത്ര പറയാനായി അയാളുടെ അടുത്ത് വന്നപ്പോൾ “അമ്മ പറഞ്ഞത് കേട്ടില്ലേ യാത്രയൊന്നും ഇപ്പൊ പറയാൻ നിൽക്കണ്ട.. സമയം കഴിയുന്നതിനു മുൻപ് ഇറങ്ങാൻ നോക്ക്..” എന്ന് പറഞ്ഞു കൊണ്ട് വലിയ ഗൗരവം നടിച്ചു നിന്നു..

കയ്യിൽ ആരോ പിടിപ്പിച്ച കുഴമ്പിന്റെ കുപ്പിയും ഇഞ്ചയും പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ അവൾ പടിക്കൽ കാത്തുകിടന്ന കാറിലേക്ക് മെല്ലെ കയറി. കാറിൽ മൂകമായിരിക്കുമ്പോൾ വയറ്റിലെ ചെറിയ അനക്കങ്ങളും കുതിപ്പുകളും അവൾ അറിയുന്നുണ്ടായിരുന്നു.. അന്ന് വൈകുന്നേരം അപ്രതീക്ഷിതമായി രാജീവിന്റെ ബൈക്കിന്റെ ചിരപരിചിതമായ സ്വരം കേട്ട് അവൾ കട്ടിലിൽ നിന്ന് ഉത്സാഹത്തോടെ പിടഞ്ഞെഴുന്നേറ്റു.. ഒരുപാട് നാളുകൾക്കു ശേഷം പരസ്പരം കാണുന്ന ഒരു പ്രണയിനിയുടെ ലജ്ജ കലർന്ന ഭാവത്തോടെ അവൾ അയാളുടെ മുൻപിൽ വാക്കുകൾ നഷ്ടപ്പെട്ടവളെപ്പോലെ എല്ലാം മറന്ന് നിന്നു !! “മോളെ ദാ ഈ ചായ രാജീവിന് കൊടുക്ക്.” അമ്മ ചായക്കപ്പുമായി വിളിക്കുന്നത് കേട്ട് അവൾ കപ്പ് വാങ്ങി അയാൾക്ക് നേരെ നീട്ടി.. ചായ കുടിച്ച് കപ്പ് തിരികെ കൊടുത്ത് കൊണ്ട് അയാൾ ധൃതി കൂട്ടി.. “നേരം വൈകുന്നു. അമ്മ തനിച്ചേയുള്ളു.. ഞാൻ ഇറങ്ങുവാ.. ” അയാൾ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് കുറെ നോട്ടുകൾ അവൾക്ക് നേരെ നീട്ടി.. ” കയ്യിലിരിക്കട്ടെ.. ” അപ്പോൾ വല്ലാത്തൊരു കരച്ചിൽ വന്നു അവളുടെ തൊണ്ടയെ ഞെരുക്കി.. അരികിൽ നിന്ന് മാറി നിൽക്കുമ്പോൾ പിടിച്ചടുപ്പിക്കുന്ന സ്നേഹം ഇത്രയ്ക്കും നൊമ്പരപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്നാണ് അവൾ തിരിച്ചറിയുന്നത്.. ഇതിനായിരിക്കുമോ വിരഹവേദന എന്ന് പറയുന്നത് !! “ഇന്നിനി പോകണോ ഏട്ടാ. നാളെ രാവിലെ പോയാൽ പോരെ.. ” “ഛേ ! നാണക്കേട് പറയാതെടീ.. നിന്റെ പിറകെ വന്നു ഞാനും ഇവിടെ പൊറുതി തുടങ്ങിയെന്നു നാട്ടുകാരെക്കൊണ്ടും വീട്ടുകാരെക്കൊണ്ടും പറയിപ്പിക്കണോ.. ” അപ്പോൾ അഭിരാമിയുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.. “ഹോസ്പിറ്റലിൽ പോകാൻ വിളിച്ചാൽ മതി. ഞാനും വരാം.. ” സമ്മതത്തോടെ അവൾ തല കുലുക്കി.. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ രാജീവേട്ടൻ തന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് അവൾ വെറുതെ ആശിച്ചു.. പക്ഷെ അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കുക മാത്രം ചെയ്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഇരുട്ട് വീഴാൻ തുടങ്ങുന്ന പാതയിലേക്ക് മെല്ലെ മെല്ലെ മറഞ്ഞു.. അന്ന് പോയതാണ് രാജീവ്‌. ഇപ്പോൾ രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു.. ഒന്ന് വിളിക്കുക കൂടി ചെയ്തിട്ടില്ല. താൻ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കാതെ സ്വിച്ചഡ് ഓഫ്‌ ആക്കി വെച്ചിരിക്കുന്നു.. എന്ത് പറ്റിയതായിരിക്കും.. രണ്ട് ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ പോകേണ്ടതാണെന്ന് രാജീവേട്ടന് അറിയാവുന്നതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് ഒരു വിവരവും ഇല്ലാത്തത്.. അവൾക്ക് മുറിയടച്ചിട്ടു പൊട്ടിക്കരയാൻ തോന്നി.. അമ്മയും ഏടത്തിയും വാതിൽക്കൽ വന്നു മുട്ടി വിളിച്ചു.. കണ്ണും മുഖവും തുടച്ചു കൊണ്ടാണ് വാതിൽ തുറന്നത്.. അവളുടെ മുഖം കണ്ടപ്പോൾ അമ്മയ്ക്ക് തോന്നി എന്തോ കാര്യമുണ്ടെന്ന്.. ഈ സമയത്ത് ഇങ്ങനെ വിഷമിച്ചിരിക്കാൻ പാടുള്ളതല്ലെന്ന് ഇവൾക്ക് അറിയാവുന്നതല്ലേ.. “എന്താ പറ്റിയത്. രാജീവ്‌ ഫോൺ എടുത്തോ..നീ അവനോട് എന്തെങ്കിലും പിണങ്ങി സംസാരിച്ചോ.. ” “ഇല്ല. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഇവിടുന്ന് പോയതിൽ പിന്നെ രാജീവേട്ടൻ ഒന്ന് വിളിച്ചിട്ടും കൂടിയില്ല. ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതാണെന്ന് ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.. ” “നിനക്കൊന്ന് അമ്മയെ വിളിച്ചു കൂടായിരുന്നോ.. ” രാജീവേട്ടന്റെ കയ്യിൽ എപ്പോഴും ഫോൺ ഉള്ളത് കൊണ്ടാണ് അതിലേക്ക് വിളിച്ചത്.. അവൾ വേഗം വീട്ടിലെ ഫോണിലേക്ക് വിളിച്ചു.. ഭാഗ്യം റിങ് ചെയ്യുന്നുണ്ട്..

“ഹലോ.. ” “അമ്മേ ഇത് ഞാനാ അഭി.. രാജീവേട്ടൻ എവിടെ പോയതാ അമ്മേ.. രണ്ട് ദിവസമായിട്ട് ഒരു വിവരവും ഇല്ലല്ലോ. ഫോണും സ്വിച്ചഡ് ഓഫ്‌ ആണ്.. ” അമ്മ മറുപടി പറയാൻ വല്ലാതെ വൈകുന്നത് പോലെ തോന്നി.. “അവന്റെ കൂട്ടുകാരൻ സുമേഷ് ആശുപത്രിയിൽ ആണ് മോളെ.അവന്റെ കൂടെ അവിടെയിരിക്കാൻ ആരുമില്ലാത്തതു കൊണ്ട് രാജീവാണ് കൂട്ടിരിക്കുന്നത്.. ” “എങ്കിൽ ഫോൺ വിളിക്കുമ്പോൾ ഒന്നെടുത്താലെന്താ.. എന്തിനാ ഫോൺ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നത്.. ” “ഫോണിൽ ചാർജ്ജ് കാണത്തില്ലായിരിക്കും.. മോൾക്ക് ഹോസ്പിറ്റലിൽ പോകേണ്ടത് ഇന്നല്ലേ.. ” “അതെ അമ്മേ.. ഞാൻ രണ്ട് ദിവസമായി ഏട്ടനെ വിളിക്കുന്നു. ഇനിയിപ്പോൾ രാജീവേട്ടനെ നോക്കിയിരുന്നാൽ പോകാൻ പറ്റില്ല. നേരം ഒത്തിരി വൈകി.. ” “മോള് വിഷമിക്കണ്ട കേട്ടോ.. അവൻ വരുമ്പോൾ അങ്ങോട്ട് പറഞ്ഞു വിടാം..ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ട് അമ്മേ വിളിക്കണേ.. ” “ശരി അമ്മേ വിളിക്കാം.. ” ഫോൺ വെച്ച് കഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസം തോന്നി.. പക്ഷെ അമ്മ പറഞ്ഞതിൽ എവിടെയൊക്കെയോ പൊരുത്തക്കേടുകൾ പോലെ… ഹോസ്പിറ്റലിൽ നിന്ന് ചെക്കപ്പും കഴിഞ്ഞു തിരികെ എത്തുമ്പോൾ അച്ഛൻ കാത്തിരിക്കുന്നു.. അമ്മ വിവരങ്ങളൊക്കെ പറയുന്നത് കേട്ടു കൊണ്ട് അഭിരാമി മുറിക്കുള്ളിലേക്ക് പോയി.. വല്ലാത്തൊരു ക്ഷീണം പോലെ.. ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു. എന്തോരം ഗർഭിണികൾ ആണ്.. ഡോക്ടർ പറഞ്ഞത് മനസ്സിന് എപ്പോഴും നല്ല സന്തോഷം കൊടുക്കണമെന്നാണ്.. എങ്ങനെ സന്തോഷിക്കാനാണ്. ശരീരത്തെക്കാൾ ക്ഷീണം മനസ്സിനാണ് തോന്നിയത്.. രാജീവേട്ടന്റെ സ്വരമൊന്നു കേൾക്കാൻ വല്ലാത്തൊരു കൊതി !! അന്ന് ക്ഷീണം കൊണ്ട് അവൾ ഏറെ ഉറങ്ങി. എന്തോ ചെറിയൊരു അനക്കം പോലെ കേട്ടാണ് കണ്ണുകൾ മെല്ലെ വലിച്ചു തുറന്നത്.. ഞെട്ടിപ്പോയി ! തന്നെ തന്നെ ഉറ്റുനോക്കി അടുത്തിരിക്കുന്ന രാജീവേട്ടൻ !! പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചതാണ്.. പക്ഷെ രാജീവ്‌ അവളെ സമ്മതിച്ചില്ല.. “നിന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു ഇങ്ങനെ ചാടിയെഴുന്നേൽക്കരുതെന്ന്.. ” അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകിയിറങ്ങി.. “ഞാനെത്ര തവണ വിളിച്ചു. എന്നിട്ട് എന്നെയൊന്നു തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ.. ” “അത് പിന്നെ ഫോണിൽ ചാർജ്ജ് ഇല്ലായിരുന്നു. അതാ..അമ്മ നിന്നോട് പറഞ്ഞതല്ലേ.. ” “പിന്നെ ഞാൻ അതങ്ങു വിശ്വസിച്ചു.. എന്നോട് കള്ളം പറയുമ്പോൾ ഓർത്തോണം ഇതെല്ലാം കേട്ടോണ്ട് ഒരാളിവിടെ ഉണ്ടെന്ന്.. ” തന്റെ വീർത്ത വയറിൽ കൈ വെച്ചുകൊണ്ടാണ് അവളത് പറഞ്ഞത്.. അയാളുടെ മുഖം പെട്ടെന്ന് വല്ലാതായി.. തന്റെ പരുക്കനായ കൈത്തലം കൊണ്ട് അവളുടെ വയറ്റിൽ അയാളപ്പോൾ മെല്ലെയൊന്ന് തലോടി.. “നിന്നെക്കാൾ നല്ലതുപോലെ എന്റെ കുഞ്ഞിന് എന്നെയറിയാം.. എനിക്കതുമതി.. ” അവൾ അയാളെ ഉറ്റുനോക്കി.. അന്ന് കണ്ടതിലും കുറച്ചു ക്ഷീണമുണ്ടോ മുഖത്ത്.. നേരാം വണ്ണം ഒന്നും കഴിക്കുന്നുണ്ടാവില്ലേ?? ചോദിച്ചാൽ ഇഷ്ടപ്പെടില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങളും ആശങ്കകളും ഉള്ളിലടക്കി.. അന്ന് ഉച്ചയൂണും കഴിഞ്ഞായിരുന്നു രാജീവ്‌ മടങ്ങിയത്.. അയാളുടെ പ്ളേറ്റിലേക്ക് ഇഷ്ടപ്പെട്ട കറികളൊക്കെ വിളമ്പി കൊടുക്കുമ്പോൾ അവൾ പഴയ സ്നേഹമയിയായ ആ ഭാര്യയായി മാറിയത് എത്ര പെട്ടെന്നാണ്.. രാജീവ്‌ യാത്ര പറഞ്ഞു പോകുന്നത് വരെയും അവൾ അയാളോടൊപ്പം ചുറ്റിപ്പറ്റി നിന്നു.. “ഏട്ടനെന്നെ മിസ്സ്‌ ചെയ്യുന്നില്ലേ.. ” ഇടയ്ക്ക് അയാളുടെ മുഖത്തേക്ക് ഒന്ന് ചുഴിഞ്ഞു നോക്കികൊണ്ടാണ് അവൾ ചോദിച്ചത്. “എന്തിന് ? ഞാൻ അതിന് നിന്നെപ്പോലെ ഒരു ജോലിയും ഇല്ലാതിരിക്കുവല്ലല്ലോ.. ” അവളാ മറുപടി കേട്ട് മുഖവും വീർപ്പിച്ചു നിന്നു.. അവളുടെ വീർത്തു കെട്ടിയ മുഖത്തേക്കും പിന്നെ ഉന്തിയ വയറ്റിലേക്കും ഒന്ന്‌ നോക്കിയിട്ട് രാജീവ്‌ ഇറങ്ങി.. സ്നേഹം കാണിക്കുന്നത് കുറച്ചിലാണെന്ന് കരുതുന്ന ഒരു മനുഷ്യൻ !! അപ്പോളവളുടെ ചിന്ത അതായിരുന്നു.. തിരികെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ അവളുടെ കാതിലുമെത്തിയപ്പോൾ അവിടെ തന്നെ അഭിരാമി തറഞ്ഞു നിന്നു.. രാജീവേട്ടനെക്കുറിച്ചാണല്ലോ അച്ഛൻ പറയുന്നത്.. “അതേന്നെ.. അവൻ ഇന്നലെയാണ് ഡിസ്ചാർജ് ആയത്.. അഭിയെ അറിയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.. ”

“നമ്മുടെ മോള് പറയുന്നത് അവന് പക്ഷെ അവളോട് തീരെ സ്നേഹമില്ലെന്നാണല്ലോ.ഇവളിനി ഇതൊക്കെ എന്നാണ് തിരിച്ചറിയുന്നത്. ” കർട്ടൻ പാളികൾ കാറ്റിൽ ഇളകി മാറിയപ്പോൾ വാതിൽക്കൽ നിൽക്കുന്ന അഭിരാമിയെ കണ്ട് അമ്മ ഒന്ന് ഞെട്ടി.. മുറിയിലേക്ക് കയറി വന്ന മകളെ കണ്ട് അച്ഛനും വല്ലാതായി ! “എന്താണമ്മേ എന്നോട് നിങ്ങളൊക്കെ കൂടി മറച്ചുവെയ്ക്കുന്നത്.. ഞാനറിയാത്ത എന്ത്‌ രഹസ്യമാണ് നിങ്ങളുടെ ഉള്ളിലുള്ളത്.. ” അമ്മയും അച്ഛനും പരസ്പരം ഒന്ന്‌ നോക്കി.. ഒടുവിൽ അച്ഛൻ തന്നെ അത് വെളിപ്പെടുത്തി.. “രാജീവ്‌ സുഖമില്ലാതെ രണ്ട് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. അതാണ് അവൻ ഫോൺ ഓഫ്‌ ആക്കിവെച്ചതും മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വരാതിരുന്നതും.. ” അത് അവൾക്കൊരു പുതിയ അറിവായിരുന്നു.. കൂട്ടുകാരന് വേണ്ടി കൂട്ടിരുന്നതാണെന്ന് അപ്പോൾ കള്ളം പറഞ്ഞതായിരുന്നോ !! “ഇന്നലെ രാജീവിന്റെ അമ്മ എന്നെ വിളിച്ചിരുന്നു.. നിന്നെ ഞങ്ങൾ കൂട്ടിക്കൊണ്ട് പോന്ന അന്ന് രാത്രിയിൽ അവന് പെട്ടെന്ന് ഒരു വയ്യാഴിക പോലെ വന്നത്രെ ! അമ്മയും കൂട്ടുകാരും കൂടി ചേർന്നാണ് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഡോക്ടർ പറഞ്ഞത് എന്താണെന്ന് അറിയ്യോ അഭിക്ക് ?? ” അവൾഒരക്ഷരം മിണ്ടാതെ അമ്മയെ തന്നെ തുറിച്ചു നോക്കി നിന്നു. “വൈഫ് പോയതിന്റെ ടെൻഷൻ കൊണ്ടാണെന്ന് ! ഡ്രിപ്പ് ഒക്കെയിട്ട് രണ്ട് ദിവസം അവിടെ കിടന്നു… നമ്മളറിഞ്ഞാൽ അഭി വിഷമിക്കും എന്ന് പറഞ്ഞാണ് ഇവിടേയ്ക്ക് പോലും ഒന്നും വിളിച്ചു പറയാതിരുന്നത്.. പിന്നെ അഭിയുടെ വിളി പേടിച്ചിട്ടാണത്രെ അവൻ ഫോൺ ഓഫ്‌ ആക്കി വെച്ചത്.. ” “നമ്മളൊക്കെ കൂടി അവനെ വല്ലാതെ തെറ്റിദ്ധരിച്ചു ! പാവം.സ്നേഹമുള്ള ചെക്കനാണവൻ..” അച്ഛന്റെ സ്വരത്തിലെ സന്തോഷവും അഭിമാനവും അവളപ്പോൾ തിരിച്ചറിഞ്ഞു.. ഒന്നും പറയാനില്ലാതെ സ്വന്തം മുറിയിലേക്ക് നടക്കുമ്പോൾ അവൾക്ക് തന്റെ ഭാരമെല്ലാം കുറഞ്ഞത് പോലെ തോന്നി ! ഒരു തൂവൽ പോലെ താനിപ്പോൾ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുകയാണെന്നും !! വയറ്റിനുള്ളിലിരുന്ന് കൊണ്ട് ഒരു കുഞ്ഞ് ശബ്ദം അപ്പോൾ അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു !! “യ്യേ ഈ അമ്മച്ച് ഒന്നും അറീല്ല്യ.. ”

ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ, സ്വന്തം രചനകൾ പേജിലേക്ക് അയക്കൂ… ഈ പേജ് ഫോളോ ചെയ്യൂ….

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!