Love
വാകമരം പൂക്കുമ്പോൾ

രചന: സന്തോഷ് അപ്പുക്കുട്ടൻ
“ഇവിടെ വെച്ചാണ് നാം ആദ്യമായി കണ്ടുമുട്ടിയതും, ഉടക്കിയതും,പിന്നെയൊടുവിൽ പ്രണയം പങ്കിട്ടതും ” ദിയ ഒരു നെടുവീർപ്പോടെ, തലയ്ക്ക് മുകളിൽ പൂത്തുനിൽക്കുന്ന വാകപ്പൂക്കളെ നോക്കി. പിന്നെ അവളെ തന്നെ നോക്കി നിൽക്കുന്ന അഖിലിന് ഒരു വരണ്ട ചിരി സമ്മാനിച്ചു. ‘”വർഷങ്ങൾക്കു ശേഷം നാം വീണ്ടും ഈ വാകമരച്ചുവട്ടിൽ കണ്ടുമുട്ടുമ്പോൾ, നാം തീർത്തും അപരിചിതരായി അല്ലേ അഖീ? ” താലിയൊഴിഞ്ഞ കഴുത്തിൽ, അറിയാതെയൊന്നു തഴുകിപോയ് -ദിയ. ഒരു തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി! കാററിലടർന്നു വീണ വാകപ്പൂക്കളൊരെണ്ണം, ദിയയുടെ മുടിയിഴകളിൽ പറ്റി ചേർന്നു. “അഖിയ്ക്ക് എന്നോട് ഒന്നും പറയാനില്ലേ? വർഷങ്ങൾക്കു ശേഷം എന്നെ കണ്ടിട്ട്?” ദിയയ്ക്കുള്ള മറുപടിക്ക് പകരം, അവൻ, അവളുടെ മുടിയിൽ കുരുങ്ങി കിടക്കുന്ന വാകപ്പൂ എടുത്ത് പതിയെ നോക്കി. “പൂക്കൾ അഖിലേട്ടേന് അലർജ്ജിയല്ലേ?എന്നിട്ടാണോ കൊച്ചുക്കുട്ടികളെ പോലെ അതും കൈയ്യിൽ വെച്ചിരിക്കുന്നേ?” ശബ്ദം കേട്ട് ദിയ ഞെട്ടലോടെ തിരിഞ്ഞു നോക്കി. കൈയ്യിൽ ഐസ് ക്രീമുമായി വരുന്ന ആ സ്ത്രീയെയും, അഖിലിനെയും ഒരു ഞെട്ടലോടെ, ദിയ മാറിമാറി നോക്കി. ” മായയാണ് ” ദിയയുടെ മിഴികളിലേക്ക് നോക്കി അഖിലത് പറഞ്ഞപ്പോൾ, ദിയയുടെ നോട്ടം നീണ്ടത് മായയുടെ കഴുത്തിലേക്കാണ് . തിളങ്ങുന്ന താലി കണ്ടതും ഒരു നിമിഷം തിളക്കമറ്റു പോയ് -ദിയയുടെ മിഴികൾ. മായ ഒരു കപ്പ് ഐസ്ക്രീം ദിയയ്ക്കു നേരെ നീട്ടി. ” ഉള്ളിൽ ചൂടുപൊങ്ങുമ്പോൾ, ഇത്തിരി തണുപ്പ് നല്ലതാ!” മായയുടെ ആ പറച്ചിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും, ദിയ മനസ്സില്ലാ മനസ്സോടെ ഐസ്ക്രീം നുണഞ്ഞു തുടങ്ങി. “മായേ – ഇത് ദിയ.” ” അധികം പരിചയപ്പെടുത്തലൊന്നും വേണ്ട അഖിലേട്ടാ- റീ യൂണിയന് പോകണമെന്നു പറഞ്ഞു കയറു പൊട്ടിച്ചപ്പോൾ, അതിനിടയിൽ ഇങ്ങിനെയൊരു ആഗ്രഹം ഉണ്ടെന്നറിഞ്ഞില്ല ” പറഞ്ഞു മുഴുവിപ്പിക്കാതെ മായ അവർക്കരികിൽ നിന്ന് ചവിട്ടിതുള്ളി നടന്നകന്നു. മായയെ പിൻതുടർന്ന-ദിയയുടെ മിഴികൾ, പതിയെ അഖിലിന്റെ മുഖത്തേക്ക് പതിഞ്ഞു. “അഖിയെ അടക്കി ഭരിക്കുന്നുണ്ടല്ലോ?” ദിയയുടെ ആ ചോദ്യത്തിൽ സർവ്വാധികാരങ്ങളും നഷ്ടപ്പെട്ട ഒരു രാജ്ഞിയുടെ തേങ്ങലുതിർന്നിരുന്നു. ” പ്രണയക്കാലത്ത് എനിക്ക് അഖി കൈ കുമ്പിളിലാക്കി, നിനക്കിഷ്ടമുള്ള പൂവല്ലേയെന്നു പറഞ്ഞ് കൊണ്ടുവന്നു തരുന്നതല്ലേ ഈ വാകപ്പൂക്കൾ?” നീരണിഞ്ഞ മിഴികളോടെ അഖിലിനെ നോക്കി വിതുമ്പി ദിയ- ” ഈ പൂക്കൾ എന്നു തൊട്ടാണ് അഖിയ്ക്ക് അലർജിയായത്?” ” അതോ എന്നോടുള്ള അലർജിക്കൊണ്ട്, എനിക്കിഷ്ടമുളള വസ്തുക്കളെയും വെറുത്തോ അഖീ ” അഖിൽ ഒന്നും പറയാതെ ദിയയുടെ നീരണിഞ്ഞ മിഴികളിലേക്ക് നോക്കി നിന്നു. ” മായയ്ക്ക് ഇപ്പോൾ ഈ കൊടുക്കുന്നതിന്റെ നൂറിലൊന്ന് അധികാരം എനിക്കു തന്നിരുന്നുവെങ്കിൽ ഞാനിപ്പോഴും…. ” ഉള്ളിലുയർന്ന കരച്ചിൽ ദിയ പാടുപെട്ടമർത്തിയെങ്കിലും, ചീളുകൾ പുറത്തേക്ക് തെറിച്ചിരുന്നു. ” പറഞ്ഞിട്ടു കാര്യമില്ല ദിയാ – നമ്മൾ ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്.
ആ വിധിയെ മറികടക്കാൻ എനിക്കായാലും, നിനക്കായാലും കഴിയില്ല” നഷ്ടബോധത്തിന്റെ തേങ്ങലോടെ അഖിലത് പറയുമ്പോൾ, പെയ്യാനൊരുങ്ങുന്ന വാനം പോലെയായിരുന്നു ദിയയുടെ മിഴികൾ. ഒരു തണുത്ത കാറ്റടിച്ചാൽ ചോർന്നു പോകുമെന്ന ഭയത്താൽ ദിയ പതിയെ കണ്ണടച്ചു. “അല്ലാതെ നമ്മുടെ കുറ്റമല്ല?” ചോദ്യത്തോടൊപ്പം കൺതുറന്ന് ദിയ അഖിലിനെ നോക്കി. “ആണോ?” അഖിൽ ദിയയുടെ കണ്ണുകളിലേക്കുറ്റുനോക്കി ചോദിച്ചപ്പോൾ, ആ നോട്ടം നേരിടാനാവാതെ ദിയ മുഖം തിരിച്ചു. ” ആണെന്നറിയാം നിനക്ക് അല്ലേ ദിയ? അഖിലിന്റെ കണ്ണുകൾ, പൂത്തുനിൽക്കുന്ന വാകമരത്തിനു മുകളിലെ നീലാകാശത്തിലേക്കു നീണ്ടു. ” അഞ്ചെട്ടു വർഷം പ്രണയിച്ച്, രണ്ട് വർഷം മനസ്സും ശരീരവും പങ്കിട്ട്, പത്താം വർഷത്തിലാണ് എനിക്ക് വ്യക്തിസ്വാതന്ത്ര്യം വേണമെന്ന് നീ വായിട്ടിലച്ചത്!” സ്തബ്ധയായി നിൽക്കുന്ന ദിയക്കു നേരെ അവന്റെ നോട്ടം പുച്ഛത്തോടെ ചെന്നു. ” അതും എനിക്കിഷ്ടമില്ലാത്ത ഒരു ഫംങ്ങ്ഷനു, ഞാൻ പോകണ്ടായെന്നു പറഞ്ഞിട്ടും, നീ പോയതിനെ കുറിച്ച് ചോദ്യം ചെയ്തതിന് ” കണ്ണുകൾ നിറയുന്നെന്നു തോന്നിയപ്പോൾ അഖിൽ, അതിനെ തടയിടാനെന്നവണ്ണം പുഞ്ചിരി തൂകി. ” ആ വാശിയ്ക്ക് അന്നുവരെ നിനക്കു വേണ്ടി ഞാൻ ത്യജിച്ച എന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളോരോന്നും ഞാനും പുറത്തെടുത്തു… നിനക്ക് പിടിക്കാത്ത, എന്റെ വ്യക്തിസ്വാതന്ത്ര്യമായിരുന്നു ഞാൻ കൂടുതലും തിരഞ്ഞെടുത്തിരുന്നത് – ഒടുവിൽ ഒരു വീട്ടിൽ രണ്ടു മനസ്സും, രണ്ട് ശരീരവുമായി നമ്മൾ.. – ഒന്നിച്ച് പോകാൻ കഴിയില്ലായെന്നായപ്പോൾ നീ തന്നെയാണ് മൂച്വൽ ഡിവോഴ്‌സ് പെറ്റീഷന്റെ ലാളിത്യത്തെ കുറിച്ച് വാചാലയായതും ” ” അഖീ ഞാൻ ” എന്തു പറയണമെന്നറിയാതെ ദിയ അഖിലിനെ കണ്ണീരോടെ നോക്കി. “വ്യക്തിസ്വാതന്ത്ര്യം ” അഖിൽ പുഞ്ചിരിയോടെ മന്ത്രിച്ചു ആ വാക്കുകൾ. “നല്ലതാണ് ആ പദം. ആരും ആഗ്രഹിക്കുന്ന, അധികാരമടങ്ങിയ വാക്ക്. കേർക്കാൻ ഒരിമ്പവുമുണ്ട്. പക്ഷേ ചില -വിട്ടുപിരിയാൻ കഴിയാത്ത ബന്ധങ്ങളിൽ ആ-വാക്കൊരു ആറ്റം ബോംബ് പോലെ പൊട്ടിത്തെറിക്കും ദിയാ! മനസ്സും, ശരീരവും -ഒട്ടിനിൽക്കുന്നവരെ ഒരു നിമിഷം കൊണ്ട് വിഘടിപ്പിച്ച് ദൂരേയ്ക്ക് തെറിപ്പിക്കും ആ വാക്ക്” അതുപോലെയല്ലേ നമ്മളെയും, കാണാൻ കഴിയാത്ത അത്രയ്ക്കും ദൂരേയ്ക്ക് തെറിപ്പിച്ചത്? ” അഖീ ” ചെവി പൊത്തി പിടിച്ചു കൊണ്ട് ദിയ പതർച്ചയോടെ വിളിച്ചു. ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലാത്തതുപോലെ! “നമ്മളെ താങ്ങാൻ മറ്റു പലരുമുണ്ടെന്ന തോന്നലിലാണ് നമ്മൾ കൂടുതലൊന്നും ചിന്തിക്കാതെ പല -കടുത്ത തീരുമാനങ്ങളെടുക്കുന്നത്! പക്ഷേ ഒടുക്കം നമ്മൾക്ക് നമ്മളേയുള്ളുവെന്ന് അറിയുമ്പോഴാണ്. ആ സങ്കടത്തിൽ നിന്നാണ്, നമ്മൾ പശ്ചാത്തപിച്ചു തുടങ്ങുന്നത്?” ആ വാക്കുകൾ കേട്ട ദിയ അമ്പരപ്പോടെ അഖിലിനെ നോക്കി. തന്റെ ജീവിതം തുറന്ന പുസ്തകമായി അഖിലിനു മുന്നിൽ തെളിഞ്ഞുവോ? അതിലെ വരികൾ ആണല്ലോ ഒരു അക്ഷരത്തെറ്റും കൂടാതെ അഖിൽ വായിക്കുന്നത്. അഖിലും, ദിയയും പരസ്പരം ഒന്നും മിണ്ടാതെ നോക്കി നിന്നു. കൊഴിയാൻ മടിച്ചു നിന്ന വാകപ്പൂക്കളെ തൊട്ടുരുമ്മി ഒരു ചെറിയ കാററ് കടന്നു പോയി, അഖിലിന്റെ നോട്ടം ഒരു മാത്ര, മരച്ചുവട്ടിൽ തങ്ങളെയും നോക്കി നിൽക്കുന്ന മായയിലേക്ക് നീണ്ടു. ” ചെല്ലൂ അഖീ-മായ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാവും” ദിയ അത് പറയുമ്പോൾ, ആ മനസ്സിൽ സങ്കടമഴ ആർത്തലച്ചു പെയ്യുകയായിരുന്നു. അഖിൽ കാണാതെ വേണം അവൾക്കത് കണ്ണീരായ് ഒഴുക്കി കളയാൻ! ഒരടി പിൻതിരിഞ്ഞു നടന്ന അഖിൽ വീണ്ടും ദിയയുടെ അരികിലെത്തി. “നല്ലൊരാളെ കണ്ടെത്തി വിവാഹം കഴിക്കണം -ദിയാ. കുട്ടികളും കുടുംബമൊക്കെ ആയാൽ ഈ ഒറ്റപ്പെടലും ദു:ഖവും തീരും.” അവന്റെ നോട്ടം പൂത്തുനിൽക്കുന്ന വാകയിലേക്ക് നീണ്ടു ” ഈ വാകമരത്തെ തന്നെ നോക്ക് – ഒരു പൂക്കാലം കഴിഞ്ഞെന്നുവെച്ച് അവ -നിരാശപ്പെടുന്നില്ല. പകരം അടുത്ത പൂക്കാലത്തിന് വേണ്ടി ആശയോടെ കാത്തിരിക്കുന്നു. അഖിലിന്റെ കണ്ണുകളിൽ പതിയെ പതിയെ ചുവന്ന-വാകപ്പൂക്കൾ തെളിഞ്ഞു വരുന്നതു കണ്ട, ദിയ അമ്പരപ്പോടെ അവന്റെ ചുണ്ടുകളിലേക്ക് നോക്കി! തികട്ടിവരുന്ന സങ്കടം കടിച്ചമർത്തുകയാണോ അഖിലെന്ന് അവൾ സന്ദേഹിച്ചു. കുറച്ചു നിമിഷം കഴിഞ്ഞ് നേരിയ പുഞ്ചിരിയോടെ, അഖിൽ ദിയയെ നോക്കി. “പിന്നെ ഒരു ഉപദേശമുണ്ട് ദിയാ ! “വഴിയരികിൽ ആരൊക്കെയോ ഛർദിക്കുന്ന കടിച്ചാൽ പൊട്ടാത്ത വാക്കുകളെടുത്ത് വീട്ടിൽ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കാതിരിക്കുക!” “ഭർത്താവ് പറയുന്നത് നീയും, നീ പറയുന്നത് ഭർത്താവും കേട്ട് സന്തോഷത്തോടെ ജീവിക്കുക – ” “മൂന്നാമതൊരാൾക്കും, അവരുടെ വാക്കുകൾക്കും നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ലായെന്ന് ഓർക്കുക ” “അവരൊക്കെ വല്ലപ്പോഴും വന്നു പോകുന്ന അതിഥികളാണെന്ന് മറക്കാതിരിക്കുക!.” “നല്ലൊരു ദാമ്പത്യത്തിന് ഈ ഉപദേശം ഉപകാരമാകട്ടെയെന്ന പ്രാർത്ഥനയോടെ – മറുപടിക്ക് കാത്തുനിൽക്കാതെ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയ അഖിലിന്റെ കൈ പിടിച്ചു ദിയ! ” വൈകി കിട്ടിയ ഉപദേശത്തിന് ഒരു പാട് നന്ദി! ” “ഇനി എനിക്ക് ആ ഉപദേശം ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലല്ലോ?” ”പിന്നെ റീ യൂണിയന് അറ്റൻഡ് ചെയ്യുന്നില്ല. ഞാൻ മടങ്ങിപോകുകയാണ് അഖീ ” അഖിൽ അമ്പരപ്പോടെ ദിയയെ നോക്കി. “വർഷങ്ങൾക്ക് ശേഷം കൂട്ടുക്കാരെ കാണാൻ, ഇത്രയും ദൂരം കാറോടിച്ച് വന്നിട്ട് അവരെ കാണാതെ മടങ്ങുകയോ?” ദിയ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. “വർഷങ്ങൾക്കു ശേഷം ഇത്രയും ദൂരം കാറോടിച്ച് ഇവിടെയ്ക്ക് വന്നത് ഈ സ്ക്കൂൾ കാണാനും, കൂട്ടുക്കാരെ കാണാനും, പിന്നെ പൂത്തുനിൽക്കുന്ന ഈ വാകമരവും കാണാൻ തന്നെയാണ് – പക്ഷേ ?” ദിയയുടെ നോട്ടം വീണ്ടും മായയിലേക്ക് നീണ്ടു. മായ തങ്ങളെ തന്നെ സൂക്ഷിച്ചു നോക്കുന്നത്, ദിയ കണ്ടു. “നമ്മളിങ്ങനെ അധികം സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ മായയ്ക്ക് പിടിക്കില്ല” ” അവൾ ക്രൂരമായി എന്നെ എന്തെങ്കിലും പറയും. അതു ക്ഷമിക്കാം. പക്ഷേ അതും കേട്ട് മറുത്തൊന്നും പറയാതെ നിസ്സംഗന നായിനിൽക്കുന്ന അഖിയെ കാണുമ്പോൾ തളർന്നു പോകും ഞാൻ ” ” അവളെ നീ കാര്യമാക്കണ്ട ദിയ_ അവൾ അങ്ങനെയൊരു ടൈപ്പാ!” ” കാര്യമാക്കണം അഖീ- എല്ലാ ആയുധങ്ങളും നഷ്ട പെട്ട് ഏകയായ് പടക്കളത്തിൽ നിൽക്കുന്ന റാണിയാണ് ഞാനിപ്പോൾ! ആർക്കു വേണമെങ്കിലും തോന്നുമ്പോൾ തട്ടിക്കളിക്കാം.” ദിയ വരുത്തി തീർത്ത ഒരു പുഞ്ചിരിയോടെ, അഖിലിനെ നോക്കി. ” റീയൂണിയനിൽ പങ്കെടുക്കുന്നില്ലെങ്കിലും അഞ്ച് വർഷങ്ങൾക്കു ശേഷം അഖിയെ കണ്ടല്ലോ? ”
“നമ്മുടെ പ്രണയം പൂത്ത ഊ വാകമരചുവടും – അത് തന്നെ മതി എനിക്കീ ജീവിതത്തിൽ ഓർക്കാൻ ” അഖിലിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്നു നടന്നു. കുറച്ചു ദൂരം എത്തിയപ്പോൾ അവൾ എന്തോ മറന്നതു പോലെ, അഖിലിനു നേരെ തിരിഞ്ഞു നടന്നു. അഖിലിന്റെ മുന്നിൽ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നതിനു ശേഷം മുഖമുയർത്തി ദിയ. “ഒരു നൂറ് വർഷം നിങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ ” അവർക്ക് ആശംസകൾ നേർന്നു കൊണ്ട് തിരിഞ്ഞു നടന്ന ദിയയുടെ കൈയിൽ പിടുത്തമിട്ടു അഖിൽ. അപ്രതീക്ഷിതമായ ആ നീക്കം കണ്ട് നീർ തുളുമ്പിയ മിഴികളോടെ അഖിലിന്റെ കണ്ണിലേക്കുറ്റുനോക്കി ദിയ. “ജീവച്ഛവമായ എനിക്കെന്തിനാണ് നൂറ് വർഷത്തെ ആയുസ്സ് ദിയാ ?” ആ ചോദ്യം കേട്ടതും അമ്പരപ്പോടെ ദിയ, അഖിലിന്റെ കൈ അറിയാതെ പിടിച്ചു പോയി! “അഖി എന്താ പറഞ്ഞത്?” നീരണിഞ്ഞ മിഴികളോടെ വിതുമ്പിക്കൊണ്ട് ദിയ ചോദിച്ചപ്പോൾ അവൻ, അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. നീരണിഞ്ഞ അവന്റെ കണ്ണിൽ തന്റെ രൂപം തെളിയുന്നത് നോക്കി നിന്നു പോയി അവളൊരു മാത്ര ! ” അഞ്ചു വർഷമായി ജീവച്ഛവമായി ജീവിക്കുന്ന ഒരാൾക്കെന്തിനാ നൂറ് വർഷത്തെ ആയുസ്സെന്ന്?” ആ ചോദ്യം കേട്ടപ്പോൾ തന്നെ പിടിച്ചിരുന്ന അഖിലിന്റെ കൈകളിൽ മുറുകെ പിടിച്ചു -ദിയ. അവളുടെ മിഴികൾ അവിശ്വസനീയതയോടെ മരച്ചുവട്ടിൽ നിൽക്കുന്ന മായയെ തേടിചെന്നു. വീണ്ടും അവളുടെ മിഴികൾ, അഖിലിൽ പറന്നെത്തി. അഖിലിന്റെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി മൊട്ടിട്ടു. ” അത് – മായ. എന്റെ ആന്റിയുടെ മകൾ ! നീ കണ്ടിരിക്കാൻ സാധ്യതയില്ല!അവളും കുടുംബവും കുറെക്കാലം സ്റ്റേറ്റ്സിലായിരുന്നു.” അഖിൽ പതിയെ അവളുടെ ഇരു തോളിലും കൈവെച്ചു. “വിപ്ലവകല്യാണം ആയതോണ്ട് നമ്മൾക്ക് ആരെയും പരിചയപ്പെടാൻ പറ്റിയിരുന്നില്ലല്ലോ?” ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുകയായിരുന്നു ദിയ. ” ഈ റീയൂണിയന് നീയും നിന്റെ പുതിയ ഭർത്താവും വരുമെന്ന കാരണത്താൽ ഞാൻ വരേണ്ടായെന്നു വെച്ചതാണ്!” “പക്ഷേ ഇവിടെയെത്തിയപ്പോഴാണ് നീയിപ്പോഴും ഒറ്റയ്ക്കാണെന്ന് മനസ്സിലായത്.” അകലങ്ങളിലേക്ക് നോക്കി നിന്ന ദിയയുടെ മിഴികളിൽ ചുടുനീർ ഊറിതുടങ്ങി – “മായയാണ് പറഞ്ഞത് ഈ-റീയൂണിയന് നിർബന്ധമായി പോകണമെന്ന് – ” “ദിയയെ ഒരുവട്ടമെങ്കിലും കാണണമെന്ന് അവൾക്ക് വല്ലാത്ത ആഗ്രഹമായിരുന്നു.” “അവൾ നിന്നോട് കാണിച്ചിരുന്ന അനിഷ്ടങ്ങളൊക്കെ കുസൃതിയായ അവളുടെ അഭിനയമായിരുന്നു.” ദിയ ഒന്നും പറയാൻ ശക്തിയില്ലാതെ അഖിലിന്റെ നെഞ്ചിലേക്ക് ചാഞ്ഞു: തന്നോടുള്ള സ്നേഹം അഖിലിന്റെ ഹൃദയത്തിൽ കുത്തിയൊഴുകുന്നത് അവളറിഞ്ഞു. വർഷങ്ങൾക്കു ശേഷം മരുഭൂമിയിൽ പച്ച നിറഞ്ഞതും, പൂക്കൾ വിടർന്നതും, അവൾ കണ്ടറിഞ്ഞ നിമിഷം! തന്റെ നെഞ്ചിലൂടെ കുലംകുത്തിയൊഴുകുന്ന സങ്കട കണ്ണീരിൽ നനഞ്ഞു കുതിരുമ്പോൾ അഖിലിന്റെ കണ്ണും നിറഞ്ഞിരുന്നു. ചെറുകാറ്റിലിളകി വീഴുന്ന വാകപ്പൂക്കളിൽ കുളിച്ച് എത്ര നേരമായി അങ്ങിനെ നിന്നുവെന്ന് അവർക്കു തന്നെ അറിയില്ലായിരുന്നു. ” ദിയാ ഒന്നു കണ്ണു തുറന്ന് ചുറ്റും നോക്കിക്കേ ” അഖിലിന്റെ മന്ത്രണം ചെവിയരികിൽ പതിച്ചപ്പോൾ ദിയ, ബോധോദയം വന്നതു പോലെ പതിയെ കണ്ണു തുറന്ന് ചുറ്റും നോക്കിയപ്പോൾ സന്തോഷം തിരതല്ലി അവളുടെ മനസ്സിൽ . തങ്ങൾക്കു ചുറ്റും,പുഞ്ചിരിയോടെ നിൽക്കുന്ന പഴയ ക്ലാസ്സ്മേറ്റ്സ്. എല്ലാവരെയും ഒന്നു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം വീണ്ടും അഖിലിന്റെ നെഞ്ചിൽ, കണ്ണടച്ചു പറ്റി ചേർന്നു നിന്നു ദിയ! അവളുടെ കൈകൾ അപ്പോഴും അവനെ വലിച്ചു മുറുക്കിയിരുന്നു! ഇനിയൊരിക്കലും നഷ്ടമാകല്ലേയെന്ന പ്രാർത്ഥനയോടെ! പ്രണയങ്ങൾ കണ്ടു കൊതിതീരാത്ത ആ വാകമരമപ്പോഴും, ചുവന്ന പൂക്കൾ ഉതിർത്തു കൊണ്ടേയിരുന്നു.

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……