Connect with us

Love

നെഞ്ചിൽ.. അവൾ മാത്രം

Published

on

രചന : അമ്മു സന്തോഷ്

“ആ പെൺകൊച്ച് സാക്ഷി പറഞ്ഞ ഇവൻ സസ്പെൻഷനിലാകും അല്ലെടോ വക്കീലെ? ” എബ്രഹാം ജോസഫ് അഡ്വക്കേറ്റ് മാത്യുവിനെ ഒന്ന് നോക്കി. “ചിലപ്പോൾ “അങ്ങനെ മറുപടി പറഞ്ഞെങ്കിലും മാത്യു അന്നേരം അലക്സിനെ ശ്രദ്ധിക്കുകയായിരുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്നൊരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്, പതിവ് കുസൃതി ചിരിയും. “അവളെ ഒന്ന് പോയിക്കണ്ടില്ലാരുന്നോ ?എവിടെയുള്ളതാ ?” “രാമപുരത്തുള്ളതാ. ഇവിടെ ഹോസ്റ്റലിൽ ആണ്. നമ്മുടെ ടൗണിലെ ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ആണ് .പേര് കല്യാണി .ഞാൻ പോയിക്കണ്ടിരുന്നു മൊഴി മാറ്റില്ല .കണ്ടത് പറയുമെന്ന പറഞ്ഞത് ” “എന്നാ പിന്നെ കോടതിലവൾ വരാതിരിക്കാൻ വേണ്ടത് ചെയ്തേക്ക് “എബ്രഹാം കടുത്ത സ്വരത്തിൽ പറഞ്ഞു. “അതൊന്നും വേണ്ട പപ്പാ ..”അലക്സ് പെട്ടെന്ന് പറഞ്ഞു ..”ജോലി പോകുകയൊന്നുമില്ലല്ലോ. സസ്പെൻഷനല്ലേ? സാരമില്ല പപ്പക്ക് എന്നെ കാണാൻ കിട്ടുന്നില്ല എന്നല്ലേ പരാതി ..കുറച്ചു നാൾ തോട്ടത്തിലെ കണക്കൊക്കെ നോക്കി ഞാനും പപ്പേടെ കൂടെ കൂടാം ” അബ്രഹാമിന്റെ കണ്ണൊന്നു കലങ്ങി .അയാൾ ഭിത്തിയിലെ ജെസ്സിയുടെ ഫോട്ടോയിലേക്ക് നോക്കി. “ഒറ്റ ഒന്നേയുള്ളു അച്ചായാ പൊന്നു പോലെ നോക്കിക്കോളണെ, വേറെ കെട്ടി അവനെ കഷ്ടപ്പെടുത്തല്ലേ ” മരണക്കിടക്കയിലവൾ പറയുമ്പോൾ അവനു ഏഴു വയസ്സേ ഉണ്ടായിരുന്നുള്ളു. ഇനിയൊരു പെണ്ണിനേയും ഓർക്കാനാവാത്ത വിധം അവളെന്തു മായാജാലമാണ് കാട്ടിയതെന്ന് ഇടക്കൊക്കെ ഓർക്കാറുണ്ട്. എട്ടു വവർഷം കൊണ്ട് ഒരു പുരുഷന്റെ ചേതനയിൽ ഇത്ര മേൽ നിറയാനൊക്കെ ഒരു പെണ്ണിന് എങ്ങനെ സാധിക്കുന്നു എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്. അവളില്ലായ്മയിൽ ജീവിക്കുന്നു എന്ന് തോന്നിയിട്ടേയില്ല. ഉണരുമ്പോൾ മുതൽ ആ വിളിയൊച്ചയുണ്ട്. “അച്ചായാ കാപ്പി ചൂടാറും കേട്ടോ ” ‘ ദേ പള്ളിയിൽ നിന്ന് ആൾക്കാർ വന്നിരിക്കുന്നു. പിശുക്കരുത് . പാവപ്പെട്ട പെണ്പിള്ളാരുടെ കെട്ടിന്റെ കാര്യത്തിനുള്ള പിരിവാ ..നമുക്കു പെൺപിള്ളേർ ഒന്നുമില്ലല്ലോ കയ്യയച്ചു കൊടുത്തേക്കണേ ” ‘ഉച്ചക്ക് ബീഫ് വേണോ അച്ചായാ അതോ മീൻ വറുത്ത് മതിയോ ?” “ദേ ഇന്ന് മതി. നാല് പെഗ്ഗ് ആയി ” “മഞ്ഞ് പെയ്യുന്ന് അച്ചായാ പോയി കിടക്ക്” ” നമുക്കൊന്നിച്ചു മഴ കാണണം കേട്ടോ. എന്റിച്ചായന്റെ നെഞ്ചില് ചേർന്ന് മഴ നനഞ്ഞ് അങ്ങനെ ..എന്ത് രസമായിരിക്കും അല്ലെ ?” അയാളുടെ കണ്ണുകൾ നിറഞ്ഞു അവളെങ്ങനെയാണ് ഒരു ജന്മത്തിലുള്ളതെല്ലാം തന്നിൽ നിറച്ചിട്ടു പോയത് ..?അതോ അവൾക്കറിയാമായിരുന്നോ ഇട്ടിട്ട് പോകേണ്ടി വരുമെന്ന്? അയാൾ ആ ഓർമയിൽ ഒരു നിമിഷം എല്ലാം മറന്നു. “പപ്പാ ഞങ്ങൾ ഇറങ്ങുവാ. പപ്പാ വരണ്ട ..ഞാൻ നേരെത്തെ ഇങ്ങു വന്നോളാം ” അയാൾ മെല്ലെ തല ചലിപ്പിച്ചു. എസിപി ആണ് അലക്സ് എബ്രഹാം പാലത്തിങ്കൽ. കല്യാണി ആദ്യമായി അവനെ കാണുന്നത് ബസ്റ്റോപ്പിൽ വെച്ചാണ്. അന്നയാൾ പോലീസ് ആണെന്നവൾക്കു അറിയുമായിരുന്നില്ല . തെരുവിൽ ഒരു യുദ്ധം നടക്കുന്ന പോലെ അവൾക്കു തോന്നി ഒരു ചെറുപ്പക്കാരൻ. ചുറ്റും കുറച്ചു പേര് ..സിനിമകളിൽ മാത്രമേ അവളത്തരം രംഗങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നുള്ളു . അയാളെ അവൾ വീണ്ടും നോക്കി കടും നീല ജീൻസ് കറുപ്പ് ഷർട്ട് നെറ്റിയിലേക്ക് അനുസരണയില്ലാതെ ചിതറി വീണു കിടക്കുന്ന തലമുടി ..കണ്ണിൽ തീ പോലെ കത്തുന്ന രോഷം . പിന്നീടൊരിക്കൽ എക്സിബിഷൻ ഹാളിൽ വെച്ച് കണ്ടു അന്നും പോലീസ് ആണെന്ന് മനസിലായില്ല തൂവെള്ള പൈജാമ കുർത്ത ആയിരുന്നു വേഷം ..പക്ഷെ അന്നും ആരോടൊക്കെയോ തല്ലുണ്ടാക്കി ..

ഓരോ തവണ അയാളുടെ കൈ ഉയരുന്നത് കാണുമ്പോളും ഓർമയിൽ ബെൽറ്റിന്റെ ചീറിയുള്ള അടിയുടെ ഓർമ്മകൾ വരും ..അമ്മയെ അടിക്കുന്ന അച്ഛന്റെ ഓർമ്മകൾ. അടികൊണ്ടു ചുരുണ്ടു കട്ടിലിനടിയിലേക്കു പതുങ്ങുന്ന ‘അമ്മ തനിക്കും കിട്ടാറുണ്ട് ഇടയ്ക്ക് . മാർക്കുകൾ കുറയുമ്പോൾ. നൂറിൽ നിന്ന് ഒരു മാർക്ക് കുറഞ്ഞാൽ ഒന്ന്. രണ്ടാണെങ്കിൽ രണ്ടടി..അങ്ങനെ. വെറുപ്പാണ് തല്ലുണ്ടാക്കുന്നവരോട്. അയാളെയും കണ്ട മാത്രയിൽ വെറുത്തു .അച്ഛനെ ഓർത്തു വെറുപ്പ് കൂടി .. പിന്നേ കാണുമ്പോൾ യൂണിഫോമിലായിരുന്നു .. ഒരിടവഴിയിൽ വെച്ചായിരുന്നു ആ കാഴ്ച ..ഒരു സോഡാക്കുപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്റ തല നിസാരമായി അടിച്ചു പൊളിക്കുന്നതു കണ്ടു വിറങ്ങലിച്ചു പോയി .. ഏതു പദവിയും ദുരുപയോഗം ചെയ്യാനുള്ളതല്ല ..താൻ കോടതിയിൽ സാക്ഷി പറയും അവൾ ഉറപ്പിച്ചു കോടതിയിൽ കല്യാണി സാക്ഷി പറയുക തന്നെ ചെയ്തു. .അന്വേഷണവിധേയമായി അലക്സിന് സസ്‌പെൻഷൻ. അലക്സ് കോടതിയിൽ നിന്നിറങ്ങവേ കല്യാണിയുടെ അരികിൽ ചെന്നു. “ഒരു താങ്ക്സ് ഉണ്ട്. ലീവൊന്നും കിട്ടാനില്ലായിരുന്നു .ഇപ്പൊ എളുപ്പമായി പപ്പയ്‌ക്കൊപ്പം ഒരു വെക്കേഷനങ്ങു കിട്ടി ..കൊച്ചു കൊള്ളാം.നല്ല ധൈര്യം …എനിക്കിഷ്ടമായി ” അവൻ കണ്ണിറുക്കി ചിരിച്ചു പിന്നെ നടന്നു നീങ്ങി “ഇഷ്ടം ആയി പോലും കുരങ്ങൻ “അവൾ പിറുപിറുത്തു ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞപ്പോൾ കല്യാണിക്കു ആദ്യം അതിശയം തോന്നി. ഇപ്പോൾ ഈ ഭൂമിയിൽ തന്നെ കാണാൻ ആരും വരാനില്ല. പിന്നെ ആരാവും . ഹോസ്റ്റലിന്റെ സന്ദർശക മുറിയിൽ ക്ഷീണിച്ചോരു സ്ത്രീ രൂപം നിൽക്കുന്നുണ്ടയിരുന്നു. “എന്റെ പേര് മായ”അവർ പറഞ്ഞു. “എനിക്ക് മനസിലായില്ല” കല്യാണി മെല്ലെ പറഞ്ഞു. “എന്റെ ഭർത്താവിനെ ആണ് എ സി പി സാർ അന്ന് ..ടീച്ചർ സാക്ഷി പറഞ്ഞില്ലേ അത് ” “ഓ “കല്യാണി ചിരിച്ചു “ടീച്ചർ സാക്ഷി പറയണ്ടായിരുന്നു ..ദുഷ്ടന ടീച്ചറെ എന്റെ ഭർത്താവ്..എന്റെ മോളെ അയാള് …അവർ കണ്ണീരൊപ്പി ..അയാളെ കൊല്ലണ്ടതാണ്..പല പോലീസുകാരും മാറി മാറി വന്നതല്ലേ ടീച്ചറെ ഇവിടെ ..? ഇപ്പൊ ടീച്ചർ നോക്ക്. ബസ് സ്റ്റോപ്പിലോ ഇടവഴികളിലോ ആരുടെയെങ്കിലും ശല്യം ഉണ്ടോ പെണ്പിള്ളേര്ക്ക്? ഇപ്പോഴാ മനസ്സമാധാനത്തോടെ നടക്കാൻ കഴിയുന്നത് ..സാർ സസ്പെൻഷനിലായത് കൊണ്ട് അയാള് ഇതിൽ നിന്നൂരിപ്പോരും വീണ്ടും എന്റെ കുഞ്ഞിനെ ഉപദ്രവിക്കും ..ഞങ്ങൾക്ക് മരിക്കുകയല്ലാതെ മറ്റു മാർഗമില്ല ടീച്ചറെ ” കല്യാണി സ്തബ്ധയായി. അവർ പോയിട്ടും അവൾ അങ്ങനെ നിന്നു അറിഞ്ഞതും കണ്ടതും അല്ലെ സത്യം ?അവൾ വേദനയോടെ ചിന്തിച്ചു “ആരാ ?” എബ്രഹാം വാതിലിനപ്പുറം നിൽക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ നോക്കി. “എന്റെ പേര് കല്യാണി. ഞാൻ ആണ് സാറിനെതിരെ മൊഴി കൊടുത്തത്” അയാളുടെ മുഖം ചുവന്നു. അലക്സ് അങ്ങോട്ടേയ്ക്ക് വന്നു. കല്യാണി ആ മുഖത്തു നോക്കി. “എനിക്ക് ആ മൊഴി ഒന്ന് മാറ്റിപറയണമെന്നുണ്ടായിരുന്നു. അതിനുള്ള വകുപ്പേതാ എന്ന് എനിക്ക് അറീല അതാണ്‌ ” അലക്സ് മെല്ലെ ഒന്ന് ചിരിച്ചു “അതൊന്നും വേണ്ട കൊച്ചെ കൊച്ചു പൊക്കോ “എബ്രഹാം ആ ചിരിയിലേക്ക്, അവളെ നോക്കുന്ന അവന്റെ കണ്ണുകളിലെ തിളക്കത്തിലേക്ക് ഒന്ന് കണ്ണയച്ചു “അതല്ല ആശുപത്രിയിൽ കിടക്കുന്ന ആളിന്റെ ഭാര്യ എന്നെ കാണാൻ വന്നിരുന്നു അപ്പോഴാണ് ഞാൻ എല്ലാം അറിഞ്ഞത് സോറി …” “എന്തിന് സോറി? അതൊന്നും വേണ്ട. മൊഴി മാറ്റിപ്പറഞ്ഞാൽ വകുപ്പ് വേറെയാണ്. കള്ളസാക്ഷി പറഞ്ഞതിന് ശിക്ഷ കിട്ടും അറിയുമോ ?”അലക്സ്‌ ചോദിച്ചു. “അത് സാരോല്ല ..അയാൾ ഇനി ആശുപത്രിയിൽ നിന്നിറങ്ങിയാൽ അവരെ വീണ്ടും ഉപദ്രവിക്കും എന്ന് പറയുന്നു ..അയാൾ രക്ഷപ്പെടരുത്. അതിനു ഇങ്ങനെ ഒരാൾ തന്നെ വേണ്ടേ ഇവിടെ? ” അലക്സ് പൊട്ടിച്ചിരിച്ചു “അയാൾ ഹോസ്പിറ്റലിൽ നിന്ന് വരാതിരുന്നാൽ പോരെ ?” കല്യാണിയുടെ കണ്ണ് ഒന്ന് മിഴിഞ്ഞു “ഞാൻ കൊണ്ട് വിടണോ കല്യാണി ?”അവൻ തൊട്ടടുത്തായിരുന്നു. “വേ.. വേണ്ട “അവൾ വിക്കി “എന്നാ പൊയ്ക്കോ ..പിന്നെ കാണാം “അവന്റെ മുഖത്ത് വീണ്ടും കള്ളച്ചിരി വന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ അവൻ അബ്രഹാമിന് നേരെ തിരിഞ്ഞു. “പപ്പാ എനിക്കാ കൊച്ചിനെ കെട്ടിച്ചു തരുമോ ..?ഒരു ഭയങ്കര ഇഷ്ടം തോന്നുന്നുണ്ട് അവളോട് …” എബ്രഹാം ഒരു ചിരി വന്നത് അടക്കി. “പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് ..കാണാൻ വേണ്ടി ഞാൻ ചിലയിടത്തു പോയിട്ടുമുണ്ട് ..നല്ല ഭംഗിയുള്ള കൊച്ചല്ലേ പപ്പാ? ..” “ഉം ഉം “അയാൾ മൂളി “എത്ര സിമ്പിൾ ആണല്ലേ?

ഒരു പൊട്ടു പോലും വെച്ചിട്ടില്ല ..നമ്മുടെ അമ്മച്ചിയെ പോലെ ..”അവന്റെ അവസാന വാചകത്തിൽ അബ്രഹാമിന്റെ ചിരി മാഞ്ഞു അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ കയ്യിൽ ഒരു പിടിത്തം വീണ പോലെ. “ടെൻഷനായി അച്ചായന് അല്ലെ ?” ജെസ്സിയുടെ ശബ്ദം കേട്ടത് പോലെ. “അത് ..ആ കൊച്ചു ഒരു ഹിന്ദു അല്ലിയോടി ..നമ്മുടെ രീതി വേറെ അവരുടെ രീതി വേറെ …” ” പ്രണയത്തിന് ..അങ്ങനെ ഒന്നില്ല..അതൊരു ഭ്രാന്ത് ആണ് അച്ചായാ എനിക്ക് അച്ചായനോടുള്ള പോലെ.. അവന്റെ ഇഷ്ടം.. അതങ്ങു നടത്തി കൊടുക്ക് “അതൊരു ആജ്ഞ പോലെ തോന്നി അയാൾക്ക്. “അതിനു ആ കൊച്ചിന് ഇവനെ ഇഷ്ടമാകണ്ടേ? ഞാൻ കണ്ടിടത്തോളം അതിനു അവനെ ഇഷ്ടമല്ലന്നെ “അയാൾ മറുപടി എന്നോണം പറഞ്ഞു. “ഈ ഇച്ചായൻ ..””അവനെന്റെ മോനാ. അവൾക്ക് അവനോടും ഇഷ്ടം ആകും. നോക്കിക്കോ “അന്തരീക്ഷത്തിലെവിടെയോ അവളുടെ ചിരി, ആ ഗന്ധം.അത് അയാൾ കണ്ണുകളടച്ചു അത് ഉള്ളിലേക്കെടുത്തു. കുറച്ചു നാൾ കഴിഞ്ഞു ഒരു സായാഹ്നം. കോഫി ഹൗസ് “സത്യത്തിൽ അയാളെ കൊന്നോ? സത്യം പറ ” കല്യാണി ആ കയ്യിൽ നുള്ളി “ഇല്ല നാട് കടത്തി “അലക്സ്‌ കാപ്പി മെല്ലെ കുടിച്ചു “ങേ ?” “കേരളത്തിന്റെ അതിർത്തി കടന്നാൽ തട്ടിക്കളയും ന്നു പറഞ്ഞിട്ടുണ്ട് ..ഇനി ശല്യമൊന്നുമുണ്ടാവുകേലാ ” “അതേ നമ്മളാരാ പൊലീസോ അതോ ഗുണ്ടയോ? ” തെമ്മാടി ” “ഞാൻ പോലീസ് ആകും മുന്നേ ഒന്നാന്തരം ഒരു ഗുണ്ട ആയിരുന്നു കൊട്ടേഷൻ ഒന്നുമല്ല. ഇത് പോലെ സർവീസ് .. പൊതുജനസേവനം “അവൻ ചിരിച്ചു “അയ്യടാ. എനിക്ക് ആൾക്കാരെ തല്ലുന്നത് ഇഷ്ടമല്ല.. അപ്പൊ .അച്ഛനെ ഓർമ വരും ഞാൻ പറഞ്ഞിട്ടില്ലേ എല്ലാം ?” അവൻ അലിവോടെ അവളെ നോക്കി ‘ചിലയിടങ്ങളിൽ അതും വേണം ..തെമ്മാടി ആവണം പോലീസ് ആവണം …പിന്നെ ഇപ്പൊ നിന്നോട് ഒരു ചോദ്യം ചോദിക്കാം. നിനക്ക് ഞാൻ ആരാവണം അത് പറ ?” അവളുടെ മുഖം ചുവന്നു “എനിക്കോ ?” “ഉം ” “തെമ്മാടി എനിക്ക് ആരാവണം എന്നാണോ ?” “ഉം ” “എന്റെ ആവണം …എന്റെ മാത്രം ..”അവളുടെ കണ്ണ് നിറഞ്ഞു “നിന്റേതാണല്ലോ കൊച്ചെ ഞാൻ ..”അവനാർദ്രമായി പറഞ്ഞു. “നിന്റേതു മാത്രം ആണ് ഞാൻ “അവനാ കണ്ണിലേക്കു നോക്കി പറഞ്ഞു. ഒട്ടും ഇഷ്ടം അല്ലാതിരുന്ന ഒരാളെ സ്‌നേഹിക്കുമ്പോൾ ഭ്രാന്തമാകുന്നതെങ്ങനെ എന്നവൾ അതുഭുതപ്പെട്ടു .. അല്ലെങ്കിൽ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മന്ത്ര സിദ്ധി വശമുണ്ടോ ആൾക്ക് ? അവൾ ആ കണ്ണിനെ നേരിടാനാകാതെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്തു മഴ പെയ്യുണ്ടായിരുന്നു മണ്ണ് നനച്ച് മനസ്സ് നനച്ച്. “അച്ചായാ മഴ ആണല്ലേ.? കൊതിയാവുകാ. ” മഴയുടെ ഒച്ചയിലും ജെസ്സിയുടെഈറൻ ശബ്ദം കേട്ട പോലെ. അയാൾ അവളുടെ കല്ലറയ്ക്ക് മുന്നിലായിരുന്നു. “അതേ. മഴ പെയ്യുന്നു. ജെസ്സിക്കൊച്ചേ… നീ പറഞ്ഞ പോലെ ആഗ്രഹിച്ച പോലെ എന്റെ നെഞ്ചിൽ ഉണ്ട് നീ ഇപ്പൊ.. ഒന്നിച്ചു മഴ കാണാം.. ഒന്നിച്ചു നനയാം. ” അയാൾ മുട്ടുകുത്തി കല്ലറയിൽ മുഖം അമർത്തി. അച്ചായാ എന്നൊരു വിളിയൊച്ച കാറ്റിൽ അലിഞ്ഞു നേർത്തു ഇല്ലാതെയായി. അയാളുടെ കണ്ണീർ മഴയിലും… (ശുഭം) ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ, ഈ പേജ് ലൈക്ക് ചെയ്യൂ ഇനിയും കഥകൾ വായിക്കൂ…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!