Love
ഞാനെന്റെ ഭാവി വധുവിനെ കിനാവ് കണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി….

രചന: സുധിൻ സദാനന്ദൻ
താലികെട്ടാൻ പോവുന്ന പെണ്ണിന് ഫോൺ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭ്രാന്താണെന്നും , ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണും കൂടെ കാണുമെന്ന് പലരും പറഞ്ഞിട്ടും എനിക്കതൊന്നും അമ്മുവിനെ വേണ്ടാന്ന് വെയ്ക്കാനുള്ള കാരണമായി തോന്നിയില്ല. ഈ കാലത്ത് എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്, ആരുടെ കയ്യിലാണ് ഒരു സ്മാർട്ട് ഫോൺ ഇല്ലാത്തത്, പഴഞ്ചൻ ചിന്താഗതിക്കാർ, കല്യാണം മുടക്കികൾ ഞാനത് മനസ്സിൽ പറയുമ്പോൾ, “പറയാനുള്ളത് ഞങ്ങൾ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം” എന്നും പറഞ്ഞ് കല്യാണം മുടക്കികൾ ചിരിക്കുന്നുണ്ടായിരുന്നു, അതൊന്നും ഞാൻ വകവെച്ചില്ല, ഞാനെന്റെ ഭാവി വധുവിനെ കിനാവ് കണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി, അവളുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖവും, കുസൃതി നിറഞ്ഞ സംസാരവും ,പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. ചാറ്റിംങും, ഫോൺ വിളികളും അവൾ എന്റെ പ്രിയപ്പെട്ടവളായി മാറുവാൻ അധികസമയം വേണ്ടിവന്നില്ല. ആദ്യത്തെ റിംങിൽ തന്നെ ഫോൺ എടുക്കുന്ന അവൾ, ഞാൻ വിളിക്കുന്നതും കാത്ത് ഫോൺ കയ്യിൽ വെച്ചിരിക്കുകയാണെന്ന് പറയുമ്പോൾ, കല്യാണം മുടക്കികളെ ഒരു നിമിഷം ഞാൻ മനസ്സിൽ സ്മരിച്ചു പോയി, ഇത്രയും നല്ലക്കുട്ടിയായ എന്റെ അമ്മുവിനെ കുറിച്ച് മോശമായി പറഞ്ഞ് നടക്കുന്ന മ്ലേച്ഛന്മാർ,.. അങ്ങനെ കാത്തിരുന്ന നാൾ വന്നെത്തി, താലികെട്ടും കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ പന്തിയിൽ ഞാനും അമ്മുവും വന്നിരുന്നു. മറ്റുള്ളവരുടെ കല്യാണത്തിന് പോയി സദ്യ കഴിക്കുന്ന അത്ര സുഖമില്ല സ്വന്തം കല്യാണത്തിന് ഭക്ഷണം കഴിക്കുവാൻ, എങ്ങനെ കഴിക്കണം, എന്ത് കറികൾ ആദ്യം രുചിച്ച് നോക്കണം എന്നിങ്ങനെ എല്ലാം ക്യാമറമാൻ പറയും . ഒരു വിധം സദ്യ കഴിച്ചെന്ന് വരുത്തി പന്തിയിൽ നിന്നെഴുന്നേറ്റ് , ഫോട്ടോയ്ക്ക് പോസ് ചെയ്യലും, പിന്നെ മറ്റു കല്യാണ ചടങ്ങുകൾ അല്ലാം കഴിഞ്ഞ് ,അവസാനം ഞാൻ അലങ്കരിച്ച മണിയറയിൽ എത്തിപ്പെട്ടു. അമ്മു വരുന്നതും കാത്ത്, മുല്ലപ്പൂക്കളാൽ അലങ്കരിച്ച മെത്തയിൽ ഞാനങ്ങനെ മലർന്ന് കിടന്നു. നല്ല ക്ഷീണമുള്ളതുകൊണ്ട് ഉറങ്ങി പോവാനുള്ള സാധ്യത മുന്നിൽ കണ്ട് ഞാനെന്റെ ഫോണെടുത്ത് ലോക്ക് തുറന്നു. ഒരുപാട് ആശംസകളും, കല്യാണത്തിന് വരാൻ കഴിയാത്ത സുഹൃത്തുക്കളുടെ ക്ഷമ പറച്ചിലുകളും കൊണ്ട് ഇൻബോക്സ് നിറഞ്ഞിരിക്കുന്നു. അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. കാര്യം ഞാനത്ര സജീവമല്ലെങ്കിലും വിവാഹശേഷം ഫേസ്ബുക്കിലെ സിങ്കിൾ സ്റ്റാറ്റസ് മാറ്റുന്ന ചടങ്ങിനായി, ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോട്ടിഫിക്കേഷൻ നോക്കുമ്പോൾ എന്റെ നല്ലപാതിയുടെ പോസ്റ്റിൽ എന്നെ ട്ടാഗ് ചെയ്തിരിക്കുന്നു, തുറന്നു നോക്കിയപ്പോൾ വിവാഹ ഫോട്ടോയാണ്, കൊച്ചുകള്ളി അപ്പോഴേക്കും പോസ്റ്റ് ചെയ്യ്തിരിക്കുന്നു , പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ അവളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് , അതല്ലാതെ പിന്നീട് അവളുടെ ഐഡിയിൽ ഞാൻ കയറി നോക്കിയതും ഇല്ല, സമയം തള്ളി നീക്കുവാൻ, അവളുടെ ഐഡിയിലെ പോസ്റ്റുകൾ ഒരോന്നും ഞാൻ നോക്കിയപ്പോഴാണ്, കാര്യത്തിന്റെ കിടപ്പുവശം ഏറെക്കുറേ ഞാൻ മനസ്സിലാക്കിയത്,. അവസാനമായി അവൾ പോസ്റ്റ് ചെയ്തത് വായിച്ചു തീർന്നതും എന്റെ ബാല്യവും വാർദ്ധക്യവും വരെ പകച്ചു പണ്ടാരമടങ്ങി ,. അത് എന്താണെന്നല്ലേ,.. ” “ഇന്ന് എന്റെ ആദ്യരാത്രിയാണ് ചങ്ക്സ്, എനിക്ക് മുൻപരിചയം ഇല്ല ,എനിക്ക് പേടിയുണ്ട് കുറച്ച് ടിപ്പ്സ് പറഞ്ഞ് തരാമോ ” ” അവിടം കൊണ്ടൊന്നും തീർന്നില്ല, താഴെയുള്ള പോസ്റ്റുകൾ ഓരോന്നും ഞാൻ വായിച്ചു കൊണ്ടിരുന്നു. “”ഇന്ന് ഏട്ടൻ ഫോണിലൂടെ ഉമ്മചോദിച്ചു , വിവാഹത്തിന് മുൻപ് ഉമ്മ കൊടുക്കുന്നത് തെറ്റാണോ ഫ്രണ്ട്സ് ” ” ” ”
സാരിയുടുത്ത് പഠിക്കുവാൻ അമ്മ പറഞ്ഞു, കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ‘ത്രീ ഫോർത്ത്’ ഇടുവാൻ പാടില്ലേ ബോയ്സ് ” ” “എനിക്ക് മൂക്ക് കുത്തുവാൻ ആഗ്രഹമുണ്ട്, മൂക്കുത്തി എനിക്ക് ഭംഗി ഉണ്ടാകുമോ ,മൂക്ക് കുത്തുമ്പോൾ ഒരുപാട് വേദനിക്കുമോ ഫ്രണ്ട്സ് ” ” ഇന്ന് അമ്മയ്ക്കൊപ്പം പാചകം പഠിക്കുവാൻ ഞാൻ അടുക്കളിയിൽ കയറിയതാ, എന്റെ കൈ മുറിഞ്ഞു , എന്നൊരു തലവാചകത്തിന് താഴെ വിരലിൽ നിന്ന് രക്തം പൊടിയുന്ന ഒരു ചിത്രവും,… പോസ്റ്റിന്റെ കമന്റിൽ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ തുറന്നു നോക്കിയപ്പോൾ എനിക്ക് ഒർമ്മ വന്നത് കുറച്ച് അകലെ കോഴിഫാം നടത്തുന്ന ബാസ്റ്റിൻ ചേട്ടനെയാണ് ,ആള് ഫാമിൽ കയറിയാൽ കോഴികൾ എല്ലാം അദ്ദേഹത്തിന് ചുറ്റും ഓടി കൂടുന്ന കഴ്ച കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് അവസ്ഥ,.. “വേദനയുണ്ടോ,… ” “അയ്യോ എനിക്ക് ഇത് കണ്ട് സഹിക്കുന്നില്ല,.. ” “ഹോസ്പിറ്റലിൽ പോയില്ലേ,.. ” “നന്നായി കെയർ ചെയ്യണേ ഇൻഫെക്ഷൻ വരാതെ നോക്കണേ,.. ” എന്നിങ്ങനെയുള്ള ഒട്ടനവധി കമന്റുകൾ കോഴികളുടെ സംസ്ഥാന സമ്മേളനമായിരുന്നു അവിടെ നടന്നത്, മുഖപുസ്തകത്തിലെ കോഴികൾ എല്ലാം ഇവളുടെ കമന്റ് ബോക്സിൽ ഒത്തുകൂടിയിരിക്കുന്നു. എന്തിനേറെ പറയുന്നു, ഓരോ ദിവസവും അവൾ കഴിക്കുന്ന ഭക്ഷണം എന്താണെന്നും, ധരിക്കുന്ന വസ്ത്രം ഏതാണെന്നും ഇവളുടെ ഓൺലൈൻ ഫ്രണ്ട്സിനെല്ലാം അറിയാം,. എല്ലാം അവൾ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മണിയറയിലേക്ക് കുരിപ്പ് കയറി വരുന്നത്.. അകത്ത് കയറി വാതിലടച്ച് ചാടിതുള്ളി അവളെന്റെ അടുത്ത് വന്നിരുന്നു. നമുക്കൊരു സെൽഫിയെടുക്കാം ഏട്ടാ എന്നും പറഞ്ഞ് ഫോൺ മുകളിലേക്ക് പിടിക്കുന്നതും നാവ് പുറത്തേക്ക് നീട്ടി ഫോട്ടോ എടുക്കുവാൻ അവൾ റെഡിയായി നിന്നു. ഞാനും ആദ്യത്തെ ദിവസം തന്നെ വെറുപ്പിക്കണ്ട എന്ന് കരുതി ചിരിച്ച് കൊടുത്തു,. ചടപടാന്ന് എന്തൊക്കെയോ വേഗത്തിൽ ടൈപ്പ് ചെയ്ത് അവൾ അത് പോസ്റ്റ് ചെയ്തു. അമ്മൂസേ,… നമുക്ക് കുറച്ചൊക്കെ സ്വകാര്യത വേണ്ടേ,.. “സ്വകാര്യത ഉണ്ടല്ലോ സുധിയേട്ടാ, മുറിയുടെ വാതിൽ അടച്ചില്ലേ, ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ,… ” അതല്ല അമ്മു, മുഖപുസ്തകത്തിലെ നിന്റെ പോസ്റ്റുകളെ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇതൊക്കെ കുറച്ച് മോശമല്ലേ,. “എന്ത് മോശം , എനിക്ക് അതൊന്നും മോശമായി തോന്നുന്നില്ല. ഇപ്പൊ ഞാൻ എടുത്ത ഫോട്ടോ ‘ഞങ്ങൾ ആദ്യരാത്രിയിലേക്ക് കടക്കുവാ ‘ എന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തത് ഇതൊക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതല്ലേ, പിന്നെ എന്തിനാ ഇത്ര നാണക്കേട്,.. ” ഇതും കൂടി കേട്ടപ്പോൾ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി, നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞ് കട്ടിലിന്റെ പകുതി ഭാഗം അവൾക്ക് വിട്ട് കൊടുത്ത് ഇനി എന്താകും എന്റെ ജീവിതം എന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി, രാവിലെ ഉറങ്ങി എണീറ്റ് നോക്കുമ്പോൾ, ഓട്ട മത്സരത്തിൽ വലത് കാല് മുന്നോട് വെച്ച് റെഡി പറയാൻ കാത്തു നില്ക്കുന്ന ഉസൈൻ ബോൾട്ടിനെപോലെ അവൾ കിടന്നുറങ്ങുകയാണ്. അവളെ വിളിച്ച് എണീപ്പിച്ച് , അടുക്കളയിലേക്ക് പറഞ്ഞു വിട്ടു. ചായ വരുന്നതും പ്രതീക്ഷിച്ച് മുറിയിലിരുന്ന് മൂട്ടിൽ വേര് ഇറങ്ങാറായപ്പോൾ ഞാൻ പതിയെ അവളെ അന്വേഷിച്ച് മുറിയ്ക്ക് പുറത്തിറങ്ങി, അടുക്കളയിൽ എത്തി നോക്കിയപ്പോൾ അവൾ അവിടെ ഇല്ല. ഈ കുരിപ്പ് ഇതെവിടെ പോയി എന്നാലോചിച്ച് വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ അവളുടെ സംസാരം കേൾക്കുന്നുണ്ട്. ചുറ്റിലും കണ്ണോടിച്ചപ്പോൾ അവൾ അതാ കുറേ കുട്ടികളുടെ ഒപ്പം ഒരു നായക്കുട്ടിയെയും കയ്യിലെടുത്ത് സെൽഫി എടുത്ത് കളിക്കുന്ന കാഴ്ചകണ്ട്, എന്റെ അടിമുടി കലി കയറി വന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. പതിവുപോലെ അമ്മുടെ അടുത്ത് പോയി ചായ ചോദിച്ച എനിക്ക് നേരെ മത്തങ്ങ പോലെ മുഖം വീർപ്പിച്ച് അമ്മ ചായ ഗ്ലാസ്സ് തീൻമേശയിൽ ഒറ്റ കുത്ത്. ദഹിപ്പിക്കുന്ന അമ്മയുടെ നോട്ടത്തിന്റെ പൊരുൾ ‘എവിടന്ന് കിട്ടിയെടാ ഈ സാധനത്തെ’ എന്നാണെന്ന് എനിക്ക് മനസ്സിലായി, പറ്റി പോയമ്മേ ഇനി സഹിച്ചല്ലേ പറ്റൂ ,എന്ന് ഞാനും മനസ്സിൽ പറഞ്ഞു. ദിവസങ്ങൾ കടന്നു പോവുംതോറും, ക്ഷമയുടെ നെല്ലി പലക ഞാൻ കണ്ടുതുടങ്ങി, സഹിക്കെട്ട് അവൾക്ക് രണ്ടെണ്ണം പൊട്ടിച്ചാലോ എന്നുവരെ ഞാൻ ചിന്തിക്കാതിരുന്നില്ല. പിന്നെ ചെയ്യാതിരുന്നത് , അവൾ എങ്ങാനും , ഭർത്താവ്വ് എന്നെ മർദ്ദിച്ചു എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടാൽ, പോലീസ് എന്നെ പിടിച്ചു കൊണ്ടുപോയി ഇടിക്കുന്ന രംഗം ഓർത്തപ്പോൾ ഞാനൊന്നും ചെയ്തില്ല. ഇത് പണ്ടാരോ പറഞ്ഞ പോലെ , വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് കൊണ്ട് വെച്ച അവസ്ഥയായി എന്റേത്.
ഇനി എന്ത് ചെയ്യും എന്നറിയാതെ നിലാവിൽ അഴിച്ച് വിട്ട കോഴിയെ പോലെ തേരാപാര നടക്കുമ്പോഴാണ്. യാത്ര എന്ന മാഗസിനിൽ “ചലഞ്ചിംങ് ട്രിപ്പ് “എന്ന തലവാചകത്തിൽ ടിബറ്റൻ മലനിരയിൽ ഇലക്ട്രിസിറ്റിയും,മൊബൈൽ സിഗ്നൽ പോലും, ഇല്ലാത്ത പ്രദേശത്ത് ഒരു കൊച്ചു വീട്ടിൽ 15 ദിവസം താമസം. എന്ന കിടിലൻ ഫീച്ചർ കണ്ണിൽ ഉടക്കിയത്.പണച്ചിലവ് കുറച്ച് അധികമായാലും അവളുടെ ഈ മൊബൈൽ മാനിയ മാറ്റിയെടുക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഇല്ലെന്ന് മനസ്സിലാക്കിയ ഞാൻ അവളെ സ്നേഹത്തോടെ അരികിൽ ചേർത്ത് പിടിച്ച് നമ്മൾ ഹണിമൂൺ ട്രിപ്പ് പോവുന്നു എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ കുഞ്ഞ് നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. എവിടേയ്ക്കാണ്, എപ്പോഴാണ് നമ്മൾ പോവുന്നത് ഇത്തരം ചോദ്യങ്ങൾ വഴിയ്ക്ക് വന്നെങ്കിലും, ടിബറ്റനിലെ പ്രകൃതി മനോഹാരിതയെ നേരിട്ട് കാണുവാൻ എന്നു മാത്രം പറഞ്ഞ് അതിവിദഗ്ധമായി ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി. റിംങ് ചെയ്യുന്ന ഫോണെടുത്ത് നോക്കുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് മനുവാണ് , ഫോൺ ചെവിയിൽ വെച്ച് ഹലോ പറയുന്നതിന് മുൻപേ തന്നെ, അവൻ ഹണിമൂൺ ട്രിപ്പിനെ കുറിച്ച് എന്നോട് ഇങ്ങോട്ട് പറഞ്ഞു തുടങ്ങി, എങ്ങനെ അറിഞ്ഞിട്ടുണ്ടാവും എന്ന് കൂടുതൽ ചിന്തിക്കണ്ട കാര്യമില്ലല്ലോ, എന്റെ പ്ലാനിംങിനെ കുറിച്ച് ഒരു വിധം അവന് സൂചന നല്കി ഫോൺ കട്ടാക്കി. ഞാൻ വീണ്ടും പത്രം വായന തുടങ്ങി , ഹണിമൂൺ ട്രിപ്പിന് പോവുന്നതിന് മുമ്പ് കുറച്ച് സാധനങ്ങൾ വാങ്ങിക്കണം, നമുക്ക് ഷോപ്പിംങിന് പോവാം എന്ന ആവശ്യവുമായി അവളെന്റെ അരികിലെത്തിയത്. അത് ശരിയാണെന്ന രീതിയിൽ ഞാനും ഷോപ്പിംങിനായി അവളുടെ ഒപ്പം ഒരുങ്ങിയിറങ്ങി, കാറിൽ പോവുമ്പോഴും, ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന അവളോട് ദേഷ്യം തോന്നിയെങ്കിലും, കളിച്ചോ, കളിച്ചോ രണ്ടീസം കൂടിയേ ഉള്ളൂ ഈ കളിയെന്നും പറഞ്ഞ് മനസ്സിൽ ഞാൻ ഊറി ചിരിക്കുകയായിരുന്നു. വൈകുന്നേരമായതിനാൽ എല്ലായിടത്തും നല്ലരീതിയിലുള്ള തിരക്കുണ്ട്. കാർ ഒരിടത്ത് ഒതുക്കി നിർത്തി. കടകൾ ഓരോന്നും കയറി ഇറങ്ങി സാധനങ്ങൾ വാങ്ങി . ഒരു വിധം എല്ലാം വാങ്ങി കഴിഞ്ഞ്, തിരികെ കാറിന്റെ അരികിലേക്ക് റോഡ് മുറിച്ച് കടക്കുവാൻ തുടങ്ങിയപ്പോൾ , അമ്മുവിനോട്, “ഇപ്പോഴെങ്കിലും ഫോണൊന്ന് എടുത്ത് വയ്ച്ചൂടേ, “. എന്ന് ശകാരത്തിന്റെ സ്വരത്തിൽ ഞാൻ പറഞ്ഞിട്ടും അവൾ അത് അനുസരിച്ചില്ല. വാഹനങ്ങൾ തിങ്ങി നിറഞ്ഞ റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന് പിന്നിലുള്ള അമ്മുവിനെ ഞാനൊന്ന് നോക്കി. അവൾ മൊബൈലിൽ നോക്കി നടക്കുകയാണ് , ഒരു വാഹനം അതിവേഗത്തിൽ അവളുടെ നേർക്ക് വരുന്നത് കണ്ട് കയ്യിലുള്ള കവറുകൾ താഴെയിട്ട് ഓടിയെത്തി അവളെ പിടിച്ച് മാറ്റുന്നതിനിടയിൽ മറ്റൊരു വാഹനം എന്നെ ഇടിച്ച് താഴെയിട്ടു. വലത് കൈയ്ക്ക് നല്ല വേദന, വീഴ്ചയിൽ നെറ്റിയിലുണ്ടായ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ട്.
പ്ലാസ്റ്ററിട്ട കൈയിലേക്ക് നോക്കി ആശുപത്രി കിടക്കയുടെ അരികിൽ അമ്മുവും ഇരിക്കുന്നുണ്ട്. സന്ദർശകരായി കൂട്ടുകാരും ബന്ധുക്കളും വരുന്നുണ്ട്. അമ്മ ചായ വാങ്ങിക്കാൻ പുറത്തു പോയപ്പോൾ. അവളോടുള്ള ദേഷ്യമെല്ലാം കയ്യിലെ വേദന കാരണം പുറത്തു വന്നു. “നി ഒരാൾ കാരണമാണ് എനിക്ക് ഈ ഗതി വന്നത്, നിന്നെ രക്ഷിയ്ക്കാൻ വന്നപ്പോൾ . ഞാൻ ഒരുപാട് പറഞ്ഞതാ ഫോൺ എടുത്ത് വയ്ക്കുവാൻ. നി കേട്ടില്ല. ഇങ്ങനെ ഒരു സാധനത്തെയാണല്ലോ എനിക്ക് കിട്ടിയത്. അമ്മ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനൊന്നും പറയാതിരുന്നത്. നിനക്ക് സ്നേഹിക്കാനറിയുമോ, നിന്റെ ഭർത്താവും കുട്ടിയും എല്ലാം നിന്റെ കയ്യിലിരിക്കുന്ന ഈ ഫോണല്ലേ.. കുറച്ച് ദിവസം കൊണ്ട് തന്നെ നിന്റെ ഒപ്പമുള്ള ജീവിതം എനിക്ക് മടുത്തു ,…. ” അമ്മു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി ഇരിക്കുകയാണ്. കണ്ണീർ പൊഴിക്കുകയാണവൾ, കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ കയ്യിലുള്ള ഫോൺ എന്റെ അരികിലേക്ക് നീക്കിവെയ്ച്ച് എന്നോട് ഇതുവരെ പറയാത്ത അവളുടെ ജിവിതത്തിലെ ഏടുകൾ ഓരോന്നായി വായിക്കുവാൻ തുടങ്ങി സ്നേഹിക്കാനോ, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാൻ പോലും ആരും ഇല്ലായിരുന്നു സുധിയേട്ടാ എനിക്ക്, സത്യസന്ധനായതുകൊണ്ട് എപ്പോഴും സ്ഥലമാറ്റം കിട്ടുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛൻ, പലപല സ്കൂളിലിയായുള്ള പ0നം, കൂടെ ചേർത്തു വയ്ക്കാൻ കൂട്ടുകാരോന്നും എനിക്ക് ഉണ്ടായിരുന്നില്ല, അതായിരുന്നു സാഹചര്യം. പിറന്നാൾ സമ്മാനമായി കയ്യിൽ കിട്ടിയ മൊബൈൽ ഫോണിലൂടെയാണ് ഞാൻ പിന്നീട് ലോകത്തെ കാണാൻ തുടങ്ങിയത്. ആരെന്നോ, എന്തെന്നോ അറിയാത്ത ഒരുപാട് കൂട്ടുകാർ, എന്നിലേക്ക് ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടിയായിരുന്നു അത്തരം പോസ്റ്റുകൾ ഞാൻ ഇട്ടത്. അവരുടെ കൂടെ ചിലവിടുന്ന സമയമായിരുന്നു എന്റെ സന്തോഷം. വർഷങ്ങൾ കഴിയവെ എന്റെ ഒരു കൂട്ടുകാരൻ അതിനപ്പുറം എന്റെ ശരീരത്തിലെ ഒരു അവയവമായി കഴിഞ്ഞിരുന്നു ഈ ഫോൺ, ഈ സ്വഭാവം മാറ്റുവാൻ ആഗ്രഹമുണ്ടെങ്കിലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല സുധിയേട്ടാ,.. അവൾ പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞ്, കരയുന്ന അവളെ എന്നിലേക്ക് ഞാൻ ഇടതു കയ്യിനാൻ ചേർത്ത് പിടിച്ച് അവളുടെ മൂക്കിൻ തുമ്പിൽ തിളങ്ങുന്ന മൂക്കുത്തിയിൽ നോക്കി പറഞ്ഞു. എന്റെ അമ്മൂട്ടിയ്ക്കു എല്ലാം തുറന്നു പറയാനും, സ്നേഹിക്കാനും, പിണങ്ങാനും, അടി കൂടുവാനും ഇനി ഞാനുണ്ട്. സോഷ്യൽ മീഡിയയും ഫോണും എല്ലാം തീരെ ഉപയോഗിക്കരുത് എന്നല്ല. തന്റെ ചുറ്റിലുമുള്ള സ്നേഹിക്കുന്നവരെ കണ്ടില്ലാന്ന് നടിച്ച്, ഓൺലൈൻ സൗഹൃദം തേടി പോവരുത്. ജീവിതത്തിൽ എല്ലാവർക്കുമുള്ള കാര്യങ്ങളായാലും, പോസ്റ്റുകളുടെ നിലവാരം അത് നമ്മുടെ മാത്രം യുക്തിയാണ്. അവളുടെ കരയുന്ന കണ്ണുകൾ തുടച്ച്, നമുക്ക് ഒരു സെൽഫി എടുത്താലോ അമ്മുസേ എന്ന് ഞാൻ പറയുമ്പോൾ തല ഉയർത്തി കവിളിൽ നുണകുഴികൾ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. അല്പസമയത്തെ ആലോചനയ്ക്ക് ശേഷം എന്തോ ബാഗിൽ തിരയുന്ന അമ്മുവിനോട് കാര്യം തിരക്കിയപ്പോൾ . പ്ലാസ്റ്റ്റിൽ “Get well Soon ” ( വേഗം സുഖം ആകട്ടെ) എന്ന് എഴുതിയിട്ട് ഫോട്ടോ എടുക്കാം, എന്നാലെ ഒരു ഇത് ഉണ്ടാവൂന്ന്, അതിന് വേണ്ടിയാണ് പേന അന്വേഷിച്ചതെന്ന് അവൾ പറയുമ്പോൾ. മണിച്ചിത്രത്താഴിൽ ലാലേട്ടന്റെ അടുത്ത് തിലകൻ പറയുന്ന ഡയലോഗാണ് എനിക്കപ്പോൾ ഓർമ്മ വന്നത് “ഇതിന് പരിഹാരല്യാ ഈസ് ഇൻക്യൂരബിൾ “

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……