Love
ആദ്യ പ്രണയം തകർന്നവരിൽ പലരും ഇപ്പോഴും ജീവിക്കുന്നില്ലേ…

രചന: ആദിത്യ പണിക്കർ
തുളസിത്തറയിൽ വിളക്ക് തെളിയിച്ച് കൈ കൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുകയാണവൾ… അരികിലൊരാൾപെരുമാറ്റമറിഞ്ഞപ്പോൾ തലയുയർത്തി നോക്കി…. ഒരുവേള മുഖം തിരിച്ച് വീണ്ടും പ്രാർത്ഥനയിൽ മുഴുകിയപ്പോൾ കാതോരം ചേർന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തിലുള്ളയവന്റെ വാക്കുകൾ കേട്ട് അവളിൽ നേർത്തൊരു വിങ്ങലുയർന്നു… “യാമി… പെണ്ണ് കാണാൻ പോയത് ഉറച്ചു… അല്ല.. ഉറപ്പിച്ചു.. ” പ്രാർത്ഥന മതിയാക്കിയവൾ അവന് മുഖം നൽകാതെ തിരിഞ്ഞു നടന്നു.. ഉമ്മറത്തേക്ക് കയറാതെ വലതുഭാഗത്തെ മാവിൻ ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ഒന്നും ഉരിയാടാതെയവളിരുന്നു… പതിയെ ഉടുത്തിരുന്ന മുണ്ട് കൈ കൊണ്ട് ഒന്ന് നേരെയാക്കിയവനും അവൾക്കരികിലായിരുന്നു.. അവൾ പതിയെ തലയുയർത്തി മാവിനോട് ചേർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയിലേക്ക് നോക്കി.. നിറയെ മൊട്ടുകളുണ്ട്… പച്ചിലകൾക്കിടയിലൂടെ അവ വിരിയാൻ സമയമായോന്ന് അറിയാൻ ഇടക്ക് തലയിട്ടു നോക്കുന്ന പോലെയവൾക്ക് തോന്നി.. ഇന്ന് രാത്രിയവ വിടരും.. തറവാടിനകത്തളം വരെ മണം പരത്തിക്കൊണ്ടവയങ്ങനെ ചെറുകാറ്റിൽ ഉല്ലസിച്ചിരിക്കും… “യാമീ.. ” ഒട്ടും കൂസാതെയുള്ളയവളുടെയിരിപ്പ് അവനിൽ ചെറുതായി നീരസമുണ്ടാക്കി.. “മ്മ്.. ” ഒരു മൂളലിൽ അവൾ കാര്യമെന്തെന്ന ചോദ്യമുന്നയിച്ചു… “ഞാൻ പറഞ്ഞത് നീ ശ്രദ്ധിച്ചുവോ?? ” “മ്മ്.. ” “ഇന്ന് പെണ്ണ് കാണാൻ പോയത് ഉറപ്പിച്ചു.. കാണാൻ സുന്ദരി… എന്റെ ആഗ്രഹം പോലെ ഒരു എയർ ഹോസ്റ്റസ്….മോഡേൺ ആണവൾ… തോളൊപ്പം മുടിയാണവൾക്ക്.. അല്ലാതെ നിന്റെ പോലെ മുട്ടറ്റം മുടിയല്ല.. എവിടേലും പോകണേൽ നിനക്കൊരുങ്ങാൻ ഒരു രണ്ട് മണിക്കൂർ മിനിമം വേണം.. കണ്ണ് വാരി വലിച്ചെഴുതി മുടിയങ്ങനെ അഴിച്ചിട്ട് ഒരുമാതിരി യക്ഷികളെ പോലെ… ഇവൾക്കങ്ങനെയല്ല… പെട്ടന്ന് ഒരുങ്ങിയിറങ്ങാം…. മേക്കപ്പ് ചെയ്യേണ്ട ആവശ്യമേയില്ല.. വെളുത്തിട്ടാ.. നമ്മുടെ സിനിമ നടി തമന്നയെ പോലെയാ കാണാൻ.. ” അവളെ കുറിച്ചുള്ള അവന്റെ വർണ്ണന യാമിയിൽ വിഷമമുണ്ടാക്കിയെങ്കിലും അത് പുറത്തു കാണിക്കാതെ നേർത്ത പുഞ്ചിരിയാലെയവൾ അവനിലേക്ക് നോട്ടമെറിഞ്ഞു… അവൻ അവളുടെ പ്രതികരണമറിയാനായി നോക്കിയിരിക്കുകയാണ്… യാമിയുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ലെന്നത് അവനിൽ ആശ്ചര്യമുളവാക്കി… “യാമി.. നീയെന്താ ഒന്നും മിണ്ടാത്തത്?? ” മൗനം ഭേദിച്ചുകൊണ്ടവൾ അവനോട് ചോദിച്ചു : “എന്താണവളുടെ പേര്?? ”
“ദിവ്യ.. ” പതിയെ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടവൻ പറഞ്ഞു. ഒരു നിശ്വാസത്തോടെയവൾ ചെറുപുഞ്ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു… “എന്താ യാമി ഇത്?? ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ച പോലെ?? ” അവന്റെ ചോദ്യം കേട്ട് സംശയ രൂപേണയവൾ ആ മുഖത്തേക്ക് നോക്കി… “നിനക്ക് വേറൊന്നും ചോദിക്കാനില്ലേ?? ” “വേറെ?? ” “ദിവ്യയെ കുറിച്ച്.. എനിക്ക് അവളെ ഇഷ്ടപ്പെടാനുള്ള കാരണത്തെ കുറിച്ച്.. ” കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ച് വേറെയെവിടേക്കോ ദൃഷ്ടിയൂന്നിക്കൊണ്ടവൻ പറഞ്ഞു തീർത്തപ്പോൾ മുഖത്തെ മായാത്ത പുഞ്ചിരിയുമായി അപ്പോഴും അവൾ മുല്ലവള്ളിയിലേക്ക് നോട്ടമെറിഞ്ഞു.. മറുപടിയൊന്നും ലഭിക്കാതായപ്പോൾ അവൻ അവളെ നോക്കി… മുല്ലവള്ളിയിലേക്ക് തന്നെ നോട്ടമെറിഞ്ഞു നിൽക്കുന്നയവളുടെ മുൻപിലായ് കാഴ്ച മറക്കാനെന്ന വണ്ണം അവൻ നിന്നു.. പെട്ടന്നവൾ അവനെ നോക്കിയപ്പോൾ ഇരുകയ്യും മാറോട് ചേർത്ത് പിണച്ചു കെട്ടി നിൽക്കുകയായിരുന്നവൻ.. “എന്താ?? ” “നീയെന്താ യാമീ എന്നോടൊന്നും ചോദിക്കാത്തത്?? ഒന്നൂല്ലെങ്കിലും ഞാൻ വിവാഹിതനാവാൻ പോവുകയല്ലേ?? ” “ഞാനെന്താ ചോദിക്കേണ്ടത്?? എന്ത് ചോദിച്ചാലും നിങ്ങളുടെ ഉത്തരം ചെന്നു നിൽക്കുക ദിവ്യയിൽ ആയിരിക്കും… നിങ്ങളുടെ മോഡേൺ കാഴ്ചപ്പാടിൽ ആയിരിക്കും… ഞാൻ ചോദിക്കുന്ന ഓരോ ചോദ്യത്തിനും നിങ്ങളെന്ത് മറുപടി നൽകുമെന്ന് ഒരുപക്ഷെ മറ്റാരേക്കാളും എനിക്ക് മനസിലാകും.. ” അവളുടെ ചോദ്യത്തിലെ പുച്ഛം മനസിലാക്കിയവൻ ഒരു പരിഹാസത്തോടെയവളോട് ചോദിച്ചു.. “നീയുമായുള്ള കല്യാണത്തിന് ഞാൻ സമ്മതിക്കാത്തതിന്റെ വിഷമമാണോ പരിഹാസരൂപത്തിൽ നിന്നിൽ നിന്നും വരുന്ന വാക്കുകൾ.. ” അവന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ അവൾ മറുപടി നൽകി.. “ഹ്മ്മ്… നിങ്ങളെന്നെ വിവാഹം കഴിച്ചില്ലെന്നു വെച്ച് ജീവിക്കാതിരിക്കാൻ എനിക്കാകുമോ?? ” ഒന്ന് നിർത്തി അവൾ തുടർന്നു… “ശരിയാണ്.. നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു… കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.. എന്നുവെച്ചാൽ നിങ്ങളില്ലെങ്കിൽ എനിക്കൊരു ജീവിതമേയില്ലെന്ന അർത്ഥമില്ല… ജീവിക്കും ഞാൻ.. എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും വേണ്ടി…പിന്നെ എന്നെ സ്നേഹിക്കുന്ന ആരെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയാൽ അയാൾക്ക് വേണ്ടിയും.. ആദ്യ പ്രണയം തകർന്നവരിൽ പലരും ഇപ്പോഴും ജീവിക്കുന്നില്ലേ?? അവരാരും അതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചില്ലല്ലോ?? ” അവന് നേരെ ചോദ്യശരങ്ങളെയ്തു കൊണ്ടവൾ അവനെ നോക്കി.. “അല്ല.. ഒരു കാര്യം ചോദിച്ചോട്ടെ?? നീയില്ലാതെ ഞാനില്ല… ജീവിക്കുന്നെങ്കിൽ ഒരുമിച്ച് എന്ന് പറഞ്ഞ നിങ്ങൾക്കെങ്ങനെ മാറി ചിന്തിക്കാൻ കഴിഞ്ഞു… പുതിയ ജോലി കിട്ടി നഗരജീവിതം നയിച്ചപ്പോഴോ?? ” “യാമി… നിന്നോട് തർക്കിക്കാൻ ഞാനില്ല.. ഒരാണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കണമെങ്കിൽ നല്ലൊരു ജോലി രണ്ടാൾക്കും വേണം.. ഈ നാട്ടിൻ പുറത്ത് തന്നെ ഒതുങ്ങി കൂടിയാൽ എവിടെയും എത്തില്ല.. ലോകമെന്തെന്നറിയണമെങ്കിൽ നഗരത്തിലേക്കും ഇറങ്ങണം.. പഠിക്കണം.. നിന്നെക്കൊണ്ടതിനു പറ്റില്ല… നീയീ നാട്ടിൻ പുറവുമായി കഴിഞ്ഞോ… എനിക്ക് പക്ഷേ പ്രാക്ടിക്കലായി ചിന്തിച്ചേ പറ്റു.. ” “ഹ്മ്മ്.. ചിന്തിച്ചോളൂ.. വേണ്ടെന്ന് ഞാൻ പറയില്ല.. എന്തായാലും നിങ്ങളുടെ ഉള്ളിലിരിപ്പ് മനസിലാക്കാൻ കഴിഞ്ഞല്ലോ.. ഭാഗ്യം.. ” അതിനു മറുപടിയായവൻ അവളെ നോക്കിയൊന്ന് പുച്ഛിച്ചു ചിരിച്ചു.. “പിന്നെ… എന്തായാലും നിങ്ങളുടെ കല്യാണം ഉറപ്പിച്ചു.. ഇനിയിപ്പോ ഇത് മറച്ചു വെക്കേണ്ട കാര്യമില്ലല്ലോ.. ”
“എന്ത്?? ” ദീർഘനിശ്വാസത്തോടെയവൾ ചോദ്യരൂപത്തിലവനെ നോക്കിയപ്പോൾ ഇനിയെന്തെന്ന ഭാവത്തിൽ അവൻ അവളെ ഉറ്റു നോക്കി… “ഒരു നിമിഷം.. ഞാനിപ്പോൾ വരാം… ” അവനോടവിടെ കാത്തു നിൽക്കാൻ പറഞ്ഞിട്ട് ദാവണി തുമ്പ് പൊക്കിക്കൊണ്ടവൾ അകത്തേക്ക് നടന്നു.. കുറച്ച് കഴിഞ്ഞവൾ കയ്യിലൊരു പോസ്റ്റൽ കവറുമായി അവന്റെയടുത്തേക്ക് വന്നു.. ആ കവർ അവന് നേരെ നീട്ടി.. “ഇതാ.. ” “ഇതെന്താണ്?? ” “തുറന്നു നോക്കു… ” അവൻ ആ കവർ തുറന്നു… അതിലെഴുതിയ ഓരോ വാക്കുകൾ വായിക്കുമ്പോഴും അവന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു നിന്നു.. സംശയത്തോടെയവൻ അവളോട് ചോദിച്ചു : “യാമീ.. ഇത്.. ” “എന്തേ?? വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ..കഴിഞ്ഞ കുറച്ച് കൊല്ലങ്ങൾ നിങ്ങൾ നഗരജീവിതവുമായി മുഴുകി കഴിഞ്ഞപ്പോൾ ഞാനിവിടെ എന്ത് ചെയ്യുകയാണെന്ന് തിരക്കാൻ നിങ്ങൾ മറന്നു പോയി.. ഇവിടുന്നു എൻജിനീയറിങ് കഴിഞ്ഞ് ജോലിക്കായി നിങ്ങൾ പോയപ്പോൾ സന്തോഷമായിരുന്നു എനിക്കും…. ഒരുമിച്ചൊരു ജീവിതം തുടങ്ങുമ്പോൾ രണ്ടാൾക്കും നല്ലൊരു ജോലിയുള്ളത് ഗുണമല്ലേ ചെയ്യൂ എന്ന് ചിന്തിച്ചു ഞാൻ.. എന്നാൽ നിങ്ങളിവിടുന്നു പോയി ഒരു വർഷമായപ്പോഴേക്കും എന്നിൽ നിന്നും അകലാൻ തുടങ്ങി.. പതിയെ എന്നെ ഒഴിവാക്കാൻ തുടങ്ങി.. എന്തുകൊണ്ടങ്ങനെയെന്നെനിക്കറിയില്ലായിരുന്നു… പക്ഷേ പതുക്കെ ഞാൻ മനസ്സിലാക്കി തൊട്ടടുത്ത ഫ്ളാറ്റിലെ ദിവ്യ എന്ന എയർ ഹോസ്റ്റസുമായി നിങ്ങൾ പ്രണയത്തിലാണെന്ന്… ” “നീ… നീയെങ്ങനെ…? ” “ഞാനെങ്ങനെ അറിഞ്ഞുവെന്നായിരിക്കും അല്ലെ?? പറയാം… നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കൃതികയെ നിങ്ങൾക്കറിയാമോ?? ” “കൃതിക… അവൾ.. അവളുമായെങ്ങനെയാ നിനക്ക്??” “അവളീ നാട്ടുകാരിയാ.. എന്റെ കൂടെ ഒരുമിച്ചു പഠിച്ചവൾ.. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവൾ കുടുംബത്തോടൊപ്പം ഇവിടുന്ന് പോയെങ്കിലും ഞങ്ങള് തമ്മിലുള്ള ബന്ധം അറ്റു പോയില്ല… വിളിക്കും.. മെസ്സേജ് അയക്കും.. ഒരു ദിവസം ചാറ്റ് ചെയ്യുന്നതിനിടക്ക് ഞാനവളോട് നിങ്ങളെ കുറിച്ച് പറഞ്ഞു… നമ്മളോരുമിച്ചുള്ള ഫോട്ടോയും അയച്ചു കൊടുത്തു.. അതുകണ്ട ശേഷമുള്ള അവളുടെ മറുപടിയെന്നെ ഞെട്ടിച്ചു.. ഓഫീസിൽ മുഴുവൻ നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണെന്ന പേരിൽ ദിവ്യയെ പരിചയെപ്പെടുത്തിയ കാര്യം അവളെന്നോട് പറഞ്ഞപ്പോൾ സങ്കടം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.. ആദ്യം വിശ്വസിച്ചില്ലെങ്കിലും നിങ്ങളുടെ രണ്ട് പേരുടെയും ഫോട്ടോ എനിക്കവളയച്ചു തന്നു… അപ്പോഴാണെനിക്ക് നിങ്ങളെന്നോട് കാണിക്കുന്ന അകൽച്ചയുടെ അർത്ഥം മനസിലായത്… തളർന്നില്ല.. ആരോടും ഒന്നും പറഞ്ഞുമില്ല… വാശിയോടെ പഠിച്ചു.. നിങ്ങളവിടെ സന്തോഷത്തോടെ കഴിയുമ്പോൾ ഞാനിവിടെ നിങ്ങളോടുള്ള വാശിയിൽ കുത്തിയിരുന്ന് പഠിച്ചു.. അതിന്റെ റിസൾട്ട് ആണ് നിങ്ങളുടെ കയ്യിലുള്ള അപ്പോയ്മെന്റ് ലെറ്റർ.. ” അവൾ പറഞ്ഞു നിർത്തിയപ്പോൾ അവനൊരു കുറ്റവാളിയെ പോലെ തല കുനിച്ചു.. “ഇപ്പോൾ മനസ്സിലായോ Mr. വിവേക് രാമചന്ദ്രൻ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്…. ഇനി നിങ്ങൾക്കെന്നെ കാണണമെങ്കിൽ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കേണ്ടി വരുമല്ലോ.. ” പുച്ഛത്തോടെ പൊട്ടിചിരിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തിയപ്പോൾ ആ അപ്പോയ്മെന്റ് ലെറ്ററ്ററിലെ വാക്കുകൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെയവന് തോന്നി.. “ഇനി മുതൽ എന്റെ പേരിനു പിന്നിൽ എന്റെ അച്ഛന്റെ പേര് മാത്രമല്ല ഉണ്ടാവുക.. മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടെയുണ്ടാകും… രുദ്രയാമി ശിവദേവൻ IAS” അത്രയും പറഞ്ഞവൾ അവന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി തിരിഞ്ഞു നടന്നു.. നഷ്ടപ്പെടുത്തി കളഞ്ഞ മാണിക്യത്തെയോർത്തു അവന് സ്വയം പുച്ഛം തോന്നി… അവൾ പോകുന്ന വഴിയേ നിശ്ചലനായി നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു…
ശുഭം

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……