Love
ഒരിക്കലും നടക്കില്ലെന്നു അറിയാവുന്ന ഒരു സ്വപ്നമാണ് മനസ്സിൽ.. ആ സ്വപ്നത്തിനു ഇന്ന് മൂന്ന് വയസ്സ്…

രചന/കടപ്പാട്: സൂര്യകാന്തി
മേഘ തിരക്കിട്ടാണ് ഒപി റൂമിലേക്ക് നടന്നത്. അരുൺ ഡോക്ടർ എത്താനായി.. ഇന്ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങുമ്പോഴേ ഇത്തിരി വൈകിയിരുന്നു.. ഇന്നലെ രാത്രിയും അമ്മ വിളിച്ചു ആ കല്യാണക്കാര്യം പറഞ്ഞിരുന്നു. എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ല.. അവര് ചോദിച്ചത്ര പൊന്നും പണവുമൊന്നും അച്ഛന്റെ കൈയ്യിൽ ഇല്ലെന്ന് അറിയാഞ്ഞല്ല.. തനിക്കു താഴെ വല്യ പ്രായവ്യത്യാസം ഒന്നുമില്ലാതെ ഒരനിയത്തി കൂടെയുണ്ട് അതാണ് അമ്മയുടെ ടെൻഷൻ.. പക്ഷെ തന്റെ മനസ്സ്… ഒരിക്കലും നടക്കില്ലെന്നു അറിയാവുന്ന ഒരു സ്വപ്നമാണ് മനസ്സിൽ.. ആ സ്വപ്നത്തിനു ഇന്ന് മൂന്ന് വയസ്സ് പൂർത്തിയാവുന്നു.. ജിഎൻഎം കഴിഞ്ഞാണ് ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തത്..ആദ്യത്തെ op ഡ്യൂട്ടി ചെറിയാൻ സാറിന്റെ കൂടെയായിരുന്നു.. ഡോക്ടർ ചെറിയാൻ ജോലി മതിയാക്കി തിരികെ പോയതിൽ പിന്നെ നഴ്‌സിംഗ് സൂപ്രണ്ട് op ഡ്യൂട്ടി ഇട്ടിട്ടില്ല.. വാർഡിലും മറ്റുമായി അങ്ങ് കഴിഞ്ഞ് പോകുന്നതിനിടെയാണ് പുതിയ പീഡിയാട്രിക്ക് ഡോക്ടർ ചാർജെടുക്കുന്ന വിവരം അറിഞ്ഞത്.. മുൻപേ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ ആണ്.. ഇടയ്ക്കൊന്ന് അബ്രോഡ് പോയതായിരുന്നത്രേ.. ലഞ്ച് ബ്രെക്കിനിടയിൽ ജയചേച്ചിയുടെയും ആശയുടേയുമൊക്കെ സംസാരത്തിൽ നിന്നും ആളൊരു ചുള്ളനാണെന്ന് മനസ്സിലായി.. ഉച്ചയ്ക്ക് ശേഷം വാർഡിലേക്ക് മരുന്നിന്റെ ട്രേയുമായി ധൃതിയിൽ പോവുന്നതിനിടെയാണ് കോറിഡോറിലേക്ക് തിരിഞ്ഞപ്പോൾ എതിരെ വന്നയാളുമായി കൂട്ടിയിടിക്കുന്നത്.. വീഴുന്നതിനേക്കാൾ പേടി കൈയിൽ ഇരുന്ന മരുന്ന് കുപ്പി പൊട്ടുന്നതിലായിരുന്നു. അത് താഴെ വീഴാതെ നോക്കുന്നതിനിടെ തന്നെ ചുറ്റി പിടിച്ച കൈകളുടെ ഉടമയെ ശ്രെദ്ധിച്ചില്ല… “എന്താ സിസ്റ്ററെ.. നടക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കണ്ടേ..? ” അപ്പോഴാണ് ആ ശബ്ദത്തിന്റെ ഉടമയെ ശ്രെദ്ധിച്ചത്.. അകന്നു മാറുന്നതിനിടെ നോട്ടമെത്തിയത് കണ്ണടയ്ക്കുള്ളിലെങ്കിലും കാന്തശക്തിയുള്ള ആ കണ്ണുകളിലേക്കായിരുന്നു.. എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല… അയാൾ ഒരു ചിരിയോടെ തന്നെ നോക്കി തിരിഞ്ഞു നടന്നിട്ടും ഒരു നിമിഷം കഴിഞ്ഞാണ് സ്വബോധം വന്നത്.. വേഗം വാർഡിലേക്ക് ഓടി.. പേഷ്യന്റ്‌സിന് മുൻപിൽ വെച്ച് തന്നെ മരിയ സിസ്റ്ററുടെ വായിലുള്ളത് മുഴുവനും കേട്ടു. ഒരക്ഷരം തിരിച്ചു പറയാതെ ഇൻജെക്ഷൻ സിറിഞ്ചിലേക്ക് മരുന്ന് നിറച്ചു.മരിയ സിസ്റ്ററോട് സംസാരിക്കുന്ന ആളെ നോക്കിയപ്പോൾ വീണ്ടും അയാൾ.. തന്നെ പറഞ്ഞത് മുഴുവനും അയാളും കേട്ട് കാണണം.. മരിയ സിസ്റ്ററുടെ സംസാരത്തിൽ നിന്നും ആൾ ഡോക്ടർ ആണെന്ന് മനസ്സിലായി.ഡോക്ടർ പോവാൻ തുടങ്ങിയപ്പോൾ തെല്ലൊരു ജാള്യതയോടെ മുഖമൊന്നുയർത്തി നോക്കി. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ തേടി നേർത്തൊരു പുഞ്ചിരി എത്തിയിരുന്നു… അന്നത്തെ ഡ്യൂട്ടി കഴിഞ്ഞപ്പോഴാണ് സൂപ്രണ്ട് നാളെ മുതൽ രാവിലെ op ഡ്യൂട്ടി ആണെന്ന് പറഞ്ഞത്.. നാളെ ചാർജെടുക്കുന്ന പീഡിയാട്രിഷ്യൻ. .. ഡോക്ടർ അരുൺ ശങ്കർ..
രാവിലെ നേരത്തെ തന്നെ ഡോക്ടറുടെ മുറിയിലെത്തി.. വാതിലിൽ ഡോക്ടറുടെ പേര് വെച്ചിട്ടുണ്ട്.. മേശപ്പുറത്തു ഇരിക്കുന്ന സാധനങ്ങൾ ഒന്ന് കൂടെ അടുക്കിപെറുക്കി വെച്ചു.. ആദ്യദിവസം ആണെങ്കിലും പേഷ്യന്റ്സ് എത്തിയിട്ടുണ്ട്.. ആള് ഒന്നാംതരം ചൈൽഡ് സ്‌പെഷ്യലിസ്റ്റാണ്.. റീജോയിനിങ്ങിനു മാനേജ്മെന്റ് നല്ല പബ്ലിസിറ്റിയും കൊടുത്തിട്ടുണ്ട്.. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് മേഘ മുഖമുയർത്തിയത്.. “ഗുഡ് മോർണിംഗ് ഡോക്ടർ .. ” യാന്ത്രികമായാണ് പറഞ്ഞത്.. അത് അയാളായിരുന്നു.. തലേന്ന് മേഘയുടെ മനസ്സിലേക്ക് ഇടിച്ചു കയറിയ ആൾ. “വെരി ഗുഡ് മോർണിംഗ്… ആഹാ ഇയാളായിരുന്നോ.. ഇന്നലെ എന്നെ ഇടിച്ചു വീഴ്ത്താൻ നോക്കിയ ആളാണ്.. ” “അത്.. സാർ.. ഞാൻ… ” “ഇട്സ് ഓക്കെ മേഘ, ഐ വാസ് ജസ്റ്റ് ജോക്കിങ്.. ” ചിരിയോടെ പറഞ്ഞിട്ട് ഡോക്ടർ സീറ്റിലേക്ക് ഇരുന്നു.. “എന്നാൽ നമുക്ക് തുടങ്ങിയാലോ..? ” ഡോക്ടർ പറഞ്ഞതനുസരിച്ചു മേഘ പേഷ്യന്റ്‌സിനെ വിളിക്കാൻ തുടങ്ങി.. ഡോക്ടർ അരുൺ ശങ്കർ എല്ലാവർക്കും പ്രിയപ്പെട്ടവനാവുന്നതെങ്ങിനെയെന്ന് അവൾ കണ്ടറിയുകയായിരുന്നു.. സൗമ്യമായ പെരുമാറ്റം.. രോഗികൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുന്ന ഡോക്ടർ…അവരുടെ വേദനകളിൽ അവരിലൊരാളായി കൂടെ നിൽക്കുന്ന ഡോക്ടർ… ആരാധന അനുനിമിഷമെന്നോണം കൂടി വരികയായിരുന്നു.. പതിയെ പതിയെ അയാളുടെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും അവൾക്ക് തിരിച്ചറിയാൻ സാധിച്ചു.. പ്രണയം നിറഞ്ഞ ഒരു നോട്ടം പോലും തിരികെ പ്രതീക്ഷിക്കാത്ത അന്ധമായ ആരാധന.. ചില ദിവസങ്ങളിൽ ഡോക്ടറുടെ അമ്മ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ op യിലേക്ക് വിളിക്കും.. ആളൊരു സംസാരപ്രിയയായത് കൊണ്ടു മേഘയോട് വിശേഷങ്ങളൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.. ചിലപ്പോഴൊക്കെ തങ്ങളുടെ സംസാരം ഡോക്ടർ ചെറിയൊരു കൗതുകത്തോടെ ശ്രെദ്ധിക്കുന്നത് മേഘ കണ്ടിട്ടുണ്ട്.. സുന്ദരനായത് കൊണ്ടും ബാച്ചിലർ ആയത് കൊണ്ടും ഡോക്ടർക്ക് നല്ലൊരു ആരാധകവൃന്ദം തന്നെ അവിടെ ഉണ്ടായിരുന്നു.. നഴ്‌സിംഗ് സ്റ്റുഡന്റസ് മുതൽ ജൂനിയർ ലേഡി ഡോക്ടർസ് വരെ. Op കഴിയുമ്പോൾ എന്തെങ്കിലും കാരണമുണ്ടാക്കി അവരൊക്കെ ഡോക്ടർ അരുണിനരികെ എത്തും.. പക്ഷെ ഡോക്ടറിൽ നിന്നും മറ്റൊരു രീതിയിൽ ഒരു നോട്ടം പോലും മേഘയിൽ എത്തിയില്ല.. അവളത് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഇല്ല എന്നതാണ് സത്യം… ഒരിക്കലും തനിക്ക് ഈ ജന്മം ഡോക്ടറെ മോഹിക്കാൻ പോലും സാധിക്കില്ലെന്ന് മേഘയ്ക്ക് വ്യക്തമായി തന്നെ അറിയാമായിരുന്നു… ജൂനിയർ ഡോക്ടറായ ജ്യോതിക ഇടയ്ക്കിടെ ക്യാബിനിൽ വന്നു ഡോക്ടറോട് സംസാരിച്ചിരിക്കും.. ജ്യോതിക മാഡത്തിന്റെ ശൃഗാരം കൂടുതൽ കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് മേഘ പതിയെ അവിടെ നിന്നും സ്കൂട്ട് ആവും.. ഒരിക്കലും തന്റെ മനസ്സിലിരിപ്പ് ആരും അറിയാതെ സൂക്ഷിക്കാൻ മേഘ എപ്പോഴും ശ്രെദ്ധിച്ചിരുന്നു.. ആരെങ്കിലും അറിഞ്ഞാൽ പരിഹാസത്തിനു കയ്യും കണക്കുണ്ടാവില്ല. അതെങ്ങാനും ഡോക്ടറുടെ ചെവിയിൽ എത്തിയാൽ.. മരിച്ചു കളയുന്നതായിരിക്കും അതിലും നല്ലത്..
ഇപ്പോൾ കുറച്ചു സൗഹാർദ്ദപരമായി തന്നെയാണ് ഇടപെടുന്നത്.. ഇടയ്ക്ക് ചിലപ്പോൾ തമാശകളൊക്കെ പറയും. കാന്റീനിൽ നിന്നും ചായ വരുത്തിക്കുമ്പോൾ ഒരു കപ്പ് അവൾക്ക് കൂടെ ഉണ്ടാവും.. വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കും.. എവിടുന്നെങ്കിലും കിട്ടുന്ന ചോക്ലേറ്റ്സ് അവൾക്ക് കൊടുക്കും.. അവളോടുള്ള ഡോക്ടറുടെ സൗഹൃദം ഇഷ്ടപ്പെടാത്തവരും ഉണ്ടായിരുന്നു.. ആ ഞായറാഴ്ച ഓഫ് ആയിരുന്നു. റൂം മേറ്റ്സ് ആയ ബിൻസിയും ദീപയും നിർബന്ധിച്ചിട്ടാണ് അവരുടെ കൂടെ ഷോപ്പിംഗ് മാളിൽ പോയത്.ഷോപ്പിംഗ് കഴിഞ്ഞു ഐസ്ക്രീം കഴിക്കാൻ കയറി. അവരുടെ തമാശകളൊക്കെ കേട്ട് കഴിക്കുന്നതിനിടെയാണ് രണ്ടു ടേബിൾ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന കപ്പിൾസിനെ കണ്ടത്. ഐസ് ക്രീം മേഘയുടെ തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല.. ഡോക്ടർ അരുൺ ശങ്കറും ഏതോ ഒരു പെണ്ണും.. ഫോർമൽ ലുക്കിൽ ആള് നല്ല സുന്ദരനായിരുന്നു. മുഖം കണ്ടിട്ട് നല്ല സന്തോഷത്തിലാണ്.. അവൾ എന്തോ പറയുന്നതിന് ആള് പൊട്ടിച്ചിരിക്കുന്നത് കണ്ടു.. മേഘ ആ പെണ്ണിനെ ചാഞ്ഞും ചരിഞ്ഞും നോക്കി.. ആള് സുന്ദരിയാണ്.. ഡോക്ടർക്ക് ചേരും.. പെട്ടെന്നാണ് ഡോക്ടറുടെ നോട്ടം അവളിലെത്തിയത്. ഒരു നിമിഷം കഴിഞ്ഞാണ് ആൾക്ക് മേഘയെ മനസ്സിലായത്. ഡോക്ടർ ഒന്ന് ചിരിച്ചു കൈ വീശികാണിച്ചു.. മേഘയും തിരികെ ചിരിച്ചു കാണിച്ചു. ഡോക്ടറുടെ അടുത്തുള്ള പെൺകുട്ടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എത്ര വേണ്ടെന്നു വെച്ചിട്ടും മേഘയുടെ കണ്ണുകൾ ഇടയ്ക്കിടെ അങ്ങോട്ട് തന്നെ എത്തി നിന്നു.ഒന്ന് രണ്ടു തവണ ഡോക്ടറുടെ നോട്ടം അങ്ങോട്ടെത്തിയപ്പോൾ മേഘ കൈയിലെ ഫോണെടുത്തു അതിലേക്ക് നോക്കി ഇരുന്നു. “ഇവൾക്കിത് എന്നാ പറ്റിയെ..? ഇത്രേം നേരം വായടച്ച് വെക്കത്തില്ലായിരുന്നല്ലോ..? ” ബിൻസി ചോദിച്ചപ്പോൾ മേഘ പറഞ്ഞു. “ഒന്നുമില്ലെടി… പെട്ടെന്നൊരു തലവേദന, നമുക്ക് ഇറങ്ങിയാലോ..? ” ഇറങ്ങാൻ നേരം മേഘ മനപ്പൂർവം അങ്ങോട്ട് നോക്കിയില്ല.. ഡോക്ടർ അരുൺ ശങ്കർ ആള് സൗമ്യശീലനായിരുന്നുവെങ്കിലും എന്തെങ്കിലും തെറ്റ് കണ്ടാൽ കണ്ണു പൊട്ടുന്ന ചീത്തയും വിളിക്കും.. ഒരുപാട് തവണ മേഘ അതിനിരയായിട്ടുമുണ്ട്.. എങ്കിലും ആരും കേൾക്കാതെയേ വഴക്ക് പറയാറുള്ളൂ എന്നതാണ് ഒരു സമാധാനം.. ഒരു ദിവസം op കഴിയാറായപ്പോൾ ഡോക്ടർ തന്ന ഒരു ഫയൽ മിനി ഡോക്ടറുടെ op യിൽ കൊടുത്തു തിരികെ വന്നു റൂമിന്റെ ഡോർ ഹാൻഡിലിൽ കൈ വെച്ചപ്പോഴാണ് അകത്തു നിന്ന് പൊട്ടിച്ചിരിയും സംസാരവും കേട്ടത്. Op കഴിഞ്ഞ് പേഷ്യന്റ്സ് ഒക്കെ പോയല്ലോ എന്നോർത്താണ് അകത്തേക്ക് കയറിയത്. രണ്ടു പെൺകുട്ടികൾ അടക്കം അഞ്ചു ചെറുപ്പക്കാർ.. ജീൻസും ഷർട്ടും ഒക്കെയായി എല്ലാവരും പരിഷ്കൃത വേഷധാരികൾ… ഡോക്ടറോട് ചിരിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്ന അവരുടെ കണ്ണുകൾ തന്റെ നേർക്കു നീണ്ടപ്പോൾ തെല്ലൊരു ജാള്യത തോന്നി. ഡോക്ടർ അവളെ നോക്കി പറഞ്ഞു. “മേഘ എന്റെ കസിൻസ് ആണ്.. ” തലയാട്ടി ഒരു നേർത്ത പുഞ്ചിരിയോടെ അവരെ നോക്കി പുറത്തേക്ക് നടന്നു. ആ ഉയരമുള്ള പെൺകുട്ടിയുടെ മുഖത്ത് കണ്ട പുച്ഛം മനസ്സിലെവിടെയോ തറച്ചു കയറിയിരുന്നു.. ലഞ്ച് കഴിഞ്ഞു ഡോക്ടർ തിരികെ വന്നപ്പോഴാണ് ആള് പറഞ്ഞ റിപ്പോർട്ട് റെഡി ആക്കിയിട്ടില്ലെന്ന് ഓർത്തത്.. ചോദിച്ചപ്പോൾ നിന്ന് പരുങ്ങാനേ പറ്റിയുള്ളൂ.. സാധാരണ എല്ലാം ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു കേൾക്കാറുണ്ടായിരുന്ന മേഘയ്ക്ക് അന്ന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഡോക്ടറും വല്ലാതെയായി.. മേഘ കണ്ണുകൾ തുടക്കുമ്പോഴാണ് വിശ്വൻ ഡോക്ടറുടെ op യിലെ ഷീബ സിസ്റ്റർ ഒരു റിപ്പോർട്ടുമായി വന്നത്.. അതൊന്ന് വാങ്ങി നോക്കി സിസ്റ്ററുടെ പിറകെ വിശ്വൻ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനിടെ അരുൺ മേഘയെ ഒന്ന് പാളി നോക്കിയിരുന്നു.
പിന്നെയും കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ഡോക്ടറുടെ അമ്മയാണ്.. “മോളെ അവനവിടെ ഇല്ലേ.. ” “ഉണ്ടല്ലോ അമ്മേ.. വേറൊരു ഡോക്ടറുടെ അടുത്തേക്ക് പോയതാ.. എന്തെങ്കിലും പറയണോ? ” “എന്നെയൊന്നു വിളിക്കാൻ പറഞ്ഞാൽ മതി മോളെ.. ഇന്നും അവനെന്നെ പറ്റിച്ചു.. ഒരു കുട്ടിയെ കാണാൻ പോവാൻ നേരത്തെ വരാമെന്ന് പറഞ്ഞതാ.. ” “ഞാൻ പറയാം അമ്മേ.. ” “ശരി മോളെ.. അമ്മ വെച്ചേക്കുവാ.. പിന്നെ വിളിക്കാം ” ഇത്തിരി കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ മുഖമുയർത്താതെയാണ് മേഘ പറഞ്ഞത്. “അമ്മ വിളിച്ചിരുന്നു.. ഡോക്ടറോട് ഒന്ന് തിരിച്ചു വിളിക്കാൻ പറഞ്ഞു.. ” “ഞാൻ വിളിച്ചോളാം മേഘ.. എനിക്ക് ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ട്. ഞാൻ ഇറങ്ങുവാണ്.. ” “ഡോക്ടർ ഞാൻ റിപ്പോർട്ട് ഇപ്പോൾ തന്നെ റെഡി ആക്കി വെക്കാം.. എന്നിട്ടേ ഇറങ്ങുള്ളൂ.. ” “ഓക്കെ.. ” വാതിലിന് അടുത്ത് എത്തിയപ്പോൾ ആളൊന്നു തിരിഞ്ഞു നിന്നു. “മേഘ ഐ ആം സോറി.. ” അവൾ മുഖമുയർത്തിയതും കണ്ണടച്ചു കാണിച്ചു ഡോക്ടർ പോയി. ഹോസ്റ്റലിൽ തിരികെ എത്തിയിട്ടും മനസ്സിൽ എന്തോ വലിയ ഭാരം എടുത്തു വെച്ചത് പോലെ ആയിരുന്നു. അമ്മ കുറേ ദിവസമായി വീട്ടിലേക്ക് ചെല്ലാൻ പറയുന്നു.. സത്യത്തിൽ മൂന്ന് വർഷങ്ങൾക്കിടയിൽ വീട്ടിൽ പോയത് കുറവാണ്.. കാരണം ഡോക്ടർ അരുൺ തന്നെയായിരുന്നു.. എന്തിനാണ് താൻ ഇങ്ങനെ അയാളെ സ്നേഹിക്കുന്നത്.. അറിയില്ല.. ഒരിക്കലും അയാൾ തന്റെ മനസ്സറിയാൻ പോവുന്നില്ല, അറിഞ്ഞാൽ തന്നെ തന്നെപ്പോലൊരു പെണ്ണിനെ അയാൾക്ക് ഇഷ്ടമാവാനും പോവുന്നില്ല..എന്നിട്ടും എത്ര പറഞ്ഞു തിരുത്താൻ ശ്രെമിച്ചിട്ടും മനസ്സെന്തേ പിടി തരാതെ വഴുതി മാറുന്നു… വെറുതെ വേദനിക്കുന്നു.. മറ്റൊരാൾ ആ മനസ്സിൽ ഉണ്ടോ എന്ന് പോലും അറിയില്ല.. പക്ഷെ മറ്റൊരു പെണ്ണിനൊപ്പം ആലോചിക്കുമ്പോൾ മനസ്സിൽ സൂചി കുത്തുന്നത് പോലൊരു നൊമ്പരം.. നില മറന്നു ആഗ്രഹിക്കാൻ പാടില്ലെന്ന് അറിയാം.. പക്ഷെ ആരുമറിയാതെ സ്നേഹിക്കാമല്ലോ.. വീട്ടിൽ ഒരു അത്യാവശ്യം ഉണ്ടെന്ന് രാവിലെ തന്നെ സൂപ്രണ്ട് മാഡത്തെ വിളിച്ചു പറഞ്ഞപ്പോൾ എന്താ കൊച്ചേ വല്ല കല്യാണാലോചനയോ മറ്റോ ആണോ എന്നായിരുന്നു ചോദ്യം.. വെറുതെ ഒന്ന് ചിരിച്ചു. ലീവ് ആണെന്ന് അരുൺ ഡോക്ടറെ മനപ്പൂർവം വിളിച്ചു പറഞ്ഞില്ല. പറയാതെ വീട്ടിൽ ചെന്നപ്പോൾ അമ്മയ്ക്കും ആര്യയ്ക്കും അച്ഛനുമൊക്കെ സന്തോഷമായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോളും അമ്മയുണ്ടാക്കിയ ഇഷ്ടഭക്ഷണങ്ങൾ കഴിക്കുമ്പോഴും മനസ്സിന്റെ ഭാരം തെല്ലും കുറഞ്ഞില്ല.എന്തിൽ നിന്നും ഒളിച്ചോടിയാണോ വന്നത് ആ മുഖം മനസ്സിൽ കൂടുതൽ തെളിഞ്ഞു വന്നു. ഡോക്ടർ പക്ഷേ ഒന്ന് വിളിച്ചു പോലും നോക്കിയില്ല. മൂന്നാം ദിവസം രാവിലെയാണ് അമ്മ അത് പറഞ്ഞത്. തന്നെ പെണ്ണ് കാണാൻ ഒരാള് വരുന്നുണ്ട്.. വരേണ്ടായിരുന്നുവെന്ന് ചിന്തിക്കുമ്പോഴേക്കും അമ്മ ഉപദേശം തുടങ്ങിയിരുന്നു. ഗൾഫിലാണ് ചെറുക്കൻ. ഒരു പെങ്ങൾ ഉള്ളതിന്റെ വിവാഹം കഴിഞ്ഞു. നല്ല സാമ്പത്തികം, അവർക്ക് ഡിമാന്റുകൾ ഒന്നുമില്ല.. എതിർപ്പുകൾ അമ്മയുടെ കണ്ണുനീരിനു മുൻപിൽ കീഴടങ്ങി. ഉച്ചക്ക് ശേഷമാണ് അവർ എത്തിയത്.
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി നല്ലൊരു ചുരിദാർ എടുത്തിട്ടു.. മുടി മെടഞ്ഞിട്ടു. ആര്യയാണ് ഒരു കറുത്ത പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ചത്.. ട്രേയിൽ ചായയുമായി അമ്മയ്ക്ക് പിറകെ നടക്കുമ്പോൾ മുഖമുയർത്തിയില്ല.. ആരെയും കാണണമെന്നില്ലായിരുന്നു. ഐശ്വര്യം തുളുമ്പുന്ന അമ്മയെ മാത്രമേ നോക്കിയുള്ളൂ. വേഗം മുറിയിലേക്ക് തിരികെ നടന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പിറകിൽ ഒരനക്കം കേട്ടപ്പോൾ ധൃതിയിൽ കണ്ണുകൾ തുടച്ചു.. “പെണ്ണ് കാണാൻ വരുമ്പോഴെങ്കിലും ചെറുക്കന്റെ മുഖമൊന്നു നോക്കണ്ടേ സിസ്റ്ററെ..” ആ ശബ്ദം.. ഞെട്ടലോടെ തിരിഞ്ഞപ്പോൾ മുൻപിൽ ആ മുഖം.. ഡോക്ടർ അരുൺ ശങ്കർ.. കണ്ണട ഊരി കൈയിൽ പിടിച്ചിരിക്കുന്നു.. സ്വപ്നമാണോ എന്ന തോന്നലിലാണ് ആ കണ്ണുകളിലേക്ക് നോക്കിയത്.. “സ്വപ്നമൊന്നും അല്ലെടോ.. എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ടുകളയാൻ തോന്നിയില്ല.. സ്വന്തമാക്കണമെന്ന് തോന്നി.. ” അപ്പോഴും മേഘ അയാളെ മിഴിച്ചു നോക്കുകയായിരുന്നു.. “Op യിൽ ഇരുന്നു വെറുതെ കടലാസ്സിൽ കുത്തി കുറിക്കുന്നതൊക്കെ നമുക്കൊരു കഥയാക്കി ഇറക്കിയാലോ മേഘ സിസ്റ്ററെ… ” മേഘ പകച്ചു നിൽക്കുമ്പോൾ ഡോക്ടർ അരുൺ ശങ്കർ അവളെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചു.. “സത്യം പറഞ്ഞാൽ മൂന്ന് വർഷങ്ങൾക്ക് മുൻപേ ആദ്യമായി ആ ഹോസ്പിറ്റലിൽ വന്നപ്പോൾ എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയതാണ് ഈ മാലാഖ.. തനിക്ക് എന്നെ ഇഷ്ടമാണെന്ന് ഞാനും എന്നേ അറിഞ്ഞതാണ്.. ” മേഘയുടെ കണ്ണുകൾ നിറഞ്ഞു.. പക്ഷേ ആ ചുണ്ടിൽ ഒരു ചിരിയും ഉണ്ടായിരുന്നു… തന്റെ പ്രണയം സ്വന്തമാകുന്ന സന്തോഷമായിരുന്നു അവളുടെ മുഖത്ത്…

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……