Connect with us

Love

നീ പേടിക്കണ്ട ഭാനൂ, ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പ് അത്ര മൂപ്പല്ല…

Published

on

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

ഒരു ചെള്ള് ചെക്കനെ ഭർത്താവായി കിട്ടിയപ്പോൾ ഭാനൂന്റെ കോലം തന്നെ മാറി ” തെങ്ങിൻ തടത്തിലേക്ക് തൂമ്പ കൊണ്ട് ആഞ്ഞുകൊത്തിക്കൊണ്ട് ദേവകിയതു പറയുമ്പോൾ, കൂടെയുള്ളവർ ഒന്നും മനസ്സിലാവാതെ ഭാനുമതിയെ നോക്കി, കരിമഷിയെഴുതി കണ്ണുകറുപ്പിച്ച്, മുഖത്ത് പൗഡർ വാരിപ്പൂശി, എണ്ണ തേച്ച് മിനുക്കിയ മുടിത്തുമ്പിൽ റോസാപ്പൂവെച്ച് നല്ല സുന്ദരിയായിരിക്കുന്ന ഭാനുമതിയെ നോക്കിക്കൊണ്ട്, അവർ ആകാംക്ഷയോടെ ദേവകിക്കു നേരെ തിരിഞ്ഞു. ” ഇതു നല്ല പാട്, അപ്പോൾ ഇന്നലെ രാത്രി നടന്ന സംഭവങ്ങളൊന്നും നിങ്ങൾ അറിഞ്ഞില്ലേ?” ബിബിസിയുടെ ന്യൂസ് റിപ്പോർട്ടർ പോലെ ദേവകി മറ്റുള്ളവരെ നോക്കി. ” ആ കുരുത്തം കൊള്ളി പ്രകാശനെ ഇന്നലെ രാത്രി ഇവൾടെ വീട്ടീന്ന് നാട്ടുക്കാർ കൂടി പിടിച്ചു.അപ്പോൾ തന്നെ രണ്ടെണ്ണത്തിനേം പിടിച്ച പിടിയാലേ കെട്ടിച്ചു ” ഇതു കേട്ട് അമ്പരന്ന പെണ്ണുങ്ങൾ, കൈയിലുണ്ടായിരുന്ന തൂമ്പ തെങ്ങിൻ തടത്തിലേക്ക് വലിച്ചെറിഞ്ഞ് ഭാനുവിന്റെ ചുറ്റും കൂടി. ” കോളടിച്ചല്ലോ ഭാനൂ. എങ്ങിനെ ഒപ്പിച്ചെടുത്തു അവനെ നീ ” ഭാനു ഒന്നും പറയാതെ തലയും കുമ്പിട്ട് നിന്നു. ” നീ പേടിക്കണ്ട ഭാനൂ, ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പ് അത്ര മൂപ്പല്ല! ചെക്കനെ പേടിപ്പിക്കാതിരുന്നാൽ മാത്രം മതി” കൂട്ടത്തിലുണ്ടായിരുന്ന സരസു അതു പറഞ്ഞപ്പോൾ കൂടെയുള്ളവർ പൊട്ടി ചിരിച്ചു. “അല്ല ദേവകീ, ഈ പ്രകാശനും, മനയ്ക്കലെ പ്രഭാകരേട്ടന്റെ മോൾ, ബാംഗ്ലൂരിൽ പഠിക്കുന്ന ദിവ്യയും പ്രേമത്തിലാണെന്നല്ലോ കേൾവീ” ” ആ കുട്ടി ബാംഗ്ലൂരിൽ അല്ലേ? അതിനിടയിൽ പ്രകാശനും, ഇവളും കൂടി നടത്തിയ പുട്ടുകച്ചവടമല്ലേ ഇത് ?” ദേവകി, അതും പറഞ്ഞ് കൊണ്ട് ഒരൊഴിഞ്ഞ മൂലയിലക്ക് ചെന്നിരുന്നു തന്റെ പാത്രം തുറന്നു. ബാക്കിയുള്ളവരും ദേവകിയുടെ അരികിലായ് ചെന്നിരുന്നു ചായ കുടിക്കാൻ തുടങ്ങി. ഭാനുമതിയും തന്റെ പാത്രമെടുത്ത് അവർക്കരികിലായ് ചെന്നിരുന്നു. ” നീയെന്തൊരു പെണ്ണാണ് ഭാനു ,ആദ്യരാത്രിയുടെ ക്ഷീണം മാറും മുൻപെ പണിക്ക് വന്ന നിന്നെ സമ്മതിക്കണം” സരസു, ചിരിയോടെ അതും പറഞ്ഞ് ചുറ്റുള്ളവരെ നോക്കി, “നമ്മക്കൊന്നും അങ്ങിനെ ഒരു ഭാഗ്യം കിട്ടീലല്ലോ ദേവകീ, കിട്ടിയതിനൊക്കെ ചുമക്കുവാനും, കുരയ്ക്കുവാനും മാത്രമേ നേരം ഉള്ളൂ” സരസുവിന്റെ സങ്കടം കേട്ട, കൂട്ടത്തിൽ പ്രായം കുറഞ്ഞ ദേവി, ലജ്ജ കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി. ” എന്തായിരുന്നു, ഇന്നലെ രാത്രി സംഭവിച്ചത്? ഒന്നു പറയെടീ പൊന്നേ ” ചായ പാത്രം അടച്ചു വെച്ചു സരസു, ഭാനുവിന്റെ അരികിലേക്ക് നിരങ്ങിയിരുന്നു. ഭാനുവിന്റെ കരിമഷിയണിഞ്ഞ മിഴികളിൽ നനവൂറി തുടങ്ങി; വട്ടമിട്ടു പരിഹസിക്കുന്നവർക്ക് ഇടയിൽ, ഭക്ഷണം ഇറങ്ങാതെ അവളിരുന്നു. ഒരുവേള, അവൾ പാതി കഴിച്ച പലഹാരത്തിന്റെ ബാക്കി തെങ്ങിൻ തടത്തിലേക്ക് വലിച്ചെറിഞ്ഞു. കണ്ണീരോടെ എഴുന്നേറ്റ്, പണിയായുധങ്ങളെടുത്ത് അവൾ നടന്നു! “ഓ_നമ്മൾ ചോദിച്ചത്

സുന്ദരി കോതക്ക് പിടിച്ചില്ല ” ഭാനുമതി നടന്നകലുന്നതും നോക്കി സരസു ചുച്ഛത്തോടെ ചിറി കോട്ടി. “ഒറ്റ തടിയായ ഭാനൂന്ന് ലോട്ടറി അടിച്ചതിൽ നിനക്കെന്തിനാ അസൂയ ” ഈ സംഭാഷണത്തിന് തുടക്കം കുറിച്ച ദേവകി സരസുവിന് നേരെ പൊട്ടിത്തെറിച്ചപ്പോൾ അവിടെ ആ സംഭാഷണം നിലയ്ക്കുകയും, മറ്റൊരു സംഭാഷണം തുടങ്ങുകയും ചെയ്തു. ഭാനു സങ്കടത്തോടെ പടി കടക്കുമ്പോഴെ കണ്ടു, പൂമുഖത്തിരിരുന്ന് വിദൂരതയിലേക്കും നോക്കി സിഗററ്റ് വലിക്കുന്ന പ്രകാശിനെ. ” പ്രകാശൻ ചായ കുടിച്ചോ? ” ഞാൻ ഉണ്ടാക്കി വെച്ചിരുന്നല്ലോ?” അവൾ ചോദ്യത്തോടൊപ്പം അവന്റെ അരികിലിരുന്നു. പ്രകാശൻ ദേഷ്യത്തോടെ അവളെ നോക്കി, സിഗററ്റ് ദൂരെക്കെറിഞ്ഞു. ” എന്നോടെന്തിനാണ് ദേഷ്യം? ഞാനാണോ കുറ്റക്കാരി?” അവൾ കണ്ണീരോടെ പ്രകാശനെ നോക്കി. “തൊഴിലുറപ്പിലെ പെണ്ണുങ്ങൾ കളിയാക്കി തോലുരിഞ്ഞു – അതോണ്ട ഞാൻ പണി നിർത്തി പോന്നേ ” പ്രകാശൻ ഒന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു “സത്യം പറ പ്രകാശാ നട്ടപാതിരയ്ക്ക് നീ എന്തിനാ എന്റെ വീട്ടിലേക്ക് വന്നത്? നിനക്കറിയാലോ ഞാൻ ഇവിടെ ഒറ്റയ്ക്കാണെന്ന്” പ്രകാശൻ കലിയോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. ” നിന്നോടു എത്ര പ്രാവശ്യം പറഞ്ഞു -കള്ള് കുടിക്കുമ്പോൾ, സോഡ തീർന്നപ്പം, നിന്റെ കിണറിൽ നിന്ന് വെള്ളമെടുക്കാൻ വന്നതാണെന്ന് ” ” ഞാൻ വിശ്വസിക്കാം: പക്ഷേ നാട്ടുക്കാർക്ക് വിശ്വാസമില്ലാത്തതു കൊണ്ടല്ലേ അവർ നമ്മെ പിടിച്ച പിടിയാലെ കെട്ടിച്ചത്?” കഴുത്തിലെ മഞ്ഞ ചരടിലൂടെ കൈയ്യോടിച്ച് കൊണ്ട് അവളത് പറയുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.. “ഇക്കാലമത്രയും ഒരു നാണക്കേട് ഉണ്ടാക്കാതെയാണ് ഞാൻ ജീവിച്ചത്. പക്ഷേ ഇനി ഇങ്ങിനെ നാണംകെട്ട് തൊലിയുരിഞ്ഞ് എനിക്കിവിടെ ജീവിക്കാൻ കഴിയില്ല പ്രകാശാ ” പ്രകാശൻ, കണ്ണീരോടെ പറയുന്ന അവളെ തെല്ല് അമ്പരപ്പോടെ നോക്കി. ” ഞാൻ ഈ വീടും പറമ്പും വിട്ട് എവിടേക്കെങ്കിലും പോകുകയാണ് ” ” അതാ നല്ലത് ഭാനു – ഇതൊക്കെ ആറി തണുത്തിട്ട് വേണമെങ്കിൽ ഇങ്ങോട്ട് വരാമല്ലേ അല്ലേ?” പ്രകാശൻ ആശ്വാസത്തോടെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി അവനെ ഞെട്ടിച്ചു. ” ഞാനൊറ്റയ്ക്കല്ല പോകുന്നത്. നമ്മളൊരുമിച്ചിട്ടാണ് ” “നിനക്ക് ഭ്രാന്താണോ ഭാനു – നാട്ടുക്കാർ എന്തൊവിഡ്ഢിത്തം കാണിച്ചെന്നു വെച്ച്?” പ്രകാശ് അസ്വസ്ഥതയോടെ തല മാന്തി. “ഭ്രാന്തല്ല പ്രകാശാ- ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ” “രാത്രിയിൽ നമ്മളെ ഒരുമിച്ച് പിടിച്ച കാര്യം ഇപ്പോൾ തന്നെ കാട്ടുതീ പോലെ പടർന്നിട്ടുണ്ട്:

ഇനി എനിക്ക് മറ്റൊരു ആലോചന വരുമെന്നു തോന്നുന്നുണ്ടോ പ്രകാശന്?” ഭാനുമതിയുടെ കണ്ണീരോടെയുള്ള ആ ചോദ്യത്തിന് ഉത്തരമില്ലാതെ പ്രകാശൻ നിന്നു വിയർത്തു . ” പ്രകാശനും കൂടി കൈ വിട്ടാൽ പിന്നെ എനിക്ക് ആശ്രയം ആത്മഹത്യയാണ്. കെട്ടി തൂeങ്ങണ്ടി വരും ഈ വീടിന്റെ ഉത്തരത്തിൽ ” വാവിട്ടു കരഞ്ഞുകൊണ്ട് ഭാനു അകത്തേക്ക് പോയപ്പോൾ ശ്വാസം നിലച്ച് പ്രകാശനിരുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന അസത്താണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. അവൾ തൂങ്ങി നിൽക്കുന്നതും, പോലീസുക്കാർ വിലങ്ങ് വെച്ചു കൊണ്ടു പോകുന്നതും മനസ്സിൽ തെളിഞ്ഞപ്പോൾ, നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നു പോയത് അവനറിഞ്ഞു. സോഡ തീർന്നപ്പോൾ ഡ്രൈ ആയി അടിക്കാമെന്ന് സുമേഷിനോട് പറഞ്ഞതാണ് ! വെള്ളമില്ലാതെ അടിച്ചാൽ കൂമ്പ് കത്തിപോകുമെന്ന് പറഞ്ഞ് അവൻ പേടിപ്പിച്ചപ്പോഴാണ് വെള്ളം എടുക്കാൻ ഇവിടെയ്ക്ക് വന്നത്. ഇപ്പോൾ കൂമ്പ് മാത്രമല്ല എല്ലാം പോകുന്ന ലക്ഷണമുണ്ട്. ഇത്രയും കരുതലുള്ള നാട്ടുക്കാർ, ഉറക്കമിളച്ച് കാത്തിരിക്കുന്നതിനിടയിലേക്ക് വെള്ളത്തിന്റെ പേരും പറഞ്ഞ് തള്ളിവിട്ട ചങ്ക് തെണ്ടി സുമേഷിനെയും ഇതുവരെ കണ്ടില്ല. ഇതറിഞ്ഞ് വന്ന-അമ്മ നോക്കിയ നോട്ടം ഇപ്പോഴും വേദനയോടെ മനസ്സിലുണ്ട്. അച്ചൻ മരിച്ച മകനെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളുണ്ടായിരിക്കാം തന്നെക്കുറിച്ച് ! മരുമകളെ കൈ പിടിച്ചു കയറ്റുന്നതും സ്വപ്നം കണ്ട അമ്മ, പോലീസുകാർ മകനെ കൈ പിടിച്ചു ജീപ്പിലേക്കു കയറ്റുന്ന കാഴ്ച കണ്ട് ഹൃദയം പൊട്ടി മരിക്കാതിരിക്കണമെങ്കിൽ, ഭാനുവിനോടൊപ്പം ജീവിച്ചേ തീരൂ. ആ ചിന്തയോടൊപ്പം തന്നെ മറ്റൊരു ദുർഗ്ഗയുടെ ചിത്രം അവന്റെ മനസ്സിലേക്കോടിയെത്തിയതും, ഇരുന്നിടത്ത് നിന്ന് അവൻ ഞെട്ടലോടെ എഴുന്നേറ്റു. ദിവ്യ! സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന, വെറുത്താൽ ചങ്ക് മുറുക്കി കൊല്ലുന്ന ഐറ്റം. അഞ്ച് വർഷമായി കൂടെ കൂടിയവൾ! അവൾ ബാംഗ്ലൂരിൽ നിന്ന് എത്തുംമുൻപ് നാട് വിടുന്നതാണ് ഉചിതം. വിധി ഇങ്ങിനെയാണെങ്കിൽ ഇങ്ങിനെ തന്നെ നടക്കട്ടെ! അവൻ എല്ലാം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ,അകത്തുള്ളഭാനുവിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും, പെട്ടെന് പടിക്കൽ ഒരു ജീപ്പ് വന്നു പൊടി പറത്തി നിൽക്കുന്നത് കണ്ടത്. ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ ആദ്യത്തെ ആളെ കണ്ടതും, അഴിഞ്ഞു പോയ മുണ്ടും കൈയിൽ പിടിച്ച് പ്രകാശ് വീട്ടിനുള്ളിലേക്ക് ഓടി കയറി. “ടാ കള്ളകാമുകാ ഇറങ്ങി വാടാ- നിന്നെ ഞാൻ കണ്ടുട്ടോ” പുറത്ത് നിന്ന് ഒരു പെൺക്കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ, ഭാനുമതി പുറത്തിറങ്ങി. പുറത്തു നിൽക്കുന്നവരെ കണ്ട് അവൾ ഞെട്ടി. മനയ്ക്കലെ ദിവ്യയും, കൂട്ടുക്കാരികളും. ” നിങ്ങടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞോ?” ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ “ഇല്ലാ” യെന്നു പറഞ്ഞു പോയി ഭാനു, ദിവ്യ -പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ടു കൂട്ടുക്കാരെ നോക്കി. ” ആ മുല്ലപ്പൂവ് എടുത്തേ ഷേർളി – ആ തെണ്ടി എന്നെ ചതിച്ചെങ്കിലും അവന്റെ ആദ്യരാത്രി കളർഫുൾ ആeക്കണ്ടത് എന്റെ കടമയല്ലേ?” ഷേർളി മുല്ലപ്പൂവെടുത്ത് ദിവ്യയ്ക്ക് കൊടുത്തു. ദിവ്യ അത് ഭാനുമതിയുടെ കൈയിൽ കൊടുത്തു. “പൊള്ളാച്ചിയിലെ പാവം മുല്ലപ്പൂക്കളാണ് – ആദ്യരാത്രി തന്നെ കരിയിച്ചു കളയരുത്” ഭാനുമതിയ്ക്ക് ആശ്വാസത്തോടൊപ്പം നാണവും ഉടലെടുത്തു. ദിവ്യ -കുറച്ചു നേരം ഭാനുമതിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. ” ചേച്ചിയുടെ പ്രായം ഞാൻ ചോദിക്കുന്നില്ല അത് തെറ്റാണ്. പക്ഷെ ഇത് – തരാതിരുന്നാൽ ഞാൻ ചെയ്യുന്നത് അതിലും വലിയ തെറ്റ് ആകും” പറഞ്ഞു തീർന്നതും ദിവ്യയുടെ കൈത്തലം ഭാനുമതി യുടെ കവിളിൽ ശക്തിയോടെ പതിച്ചു. ഭാനുമതിയ്ക്ക് ഒരു നിമിഷം ചുറ്റും ഉള്ള തൊന്നും കാണാൻ കഴിഞ്ഞില്ല. എല്ലാം കേട്ട് അകത്ത് വിറച്ചിരുന്ന പ്രകാശ് പതിയെ പുറത്തേക്കിറങ്ങി വന്നു കലിപൂണ്ടു നിൽക്കുന്ന ദിവ്യയെ നോക്കി. ” ഈ അടി ഇവൾ പാതിരാത്രിയിൽ, ആ കിണറിന്റെ അവിടെ തന്നെ മൂത്രമൊഴിക്കാൻ വന്നതിന് ” ഒന്നും മനസ്സില്ലാതെ നിൽക്കുന്ന പ്രകാശിനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു. ” നീ ജീപ്പിൽ ചെന്ന് കയറ്” പ്രകാശൻ, ഒരു നിമിഷം ഭാനുവിനെ നോക്കി, ജീപ്പിനടുത്തേക്ക് നടന്നു. കവിളും പൊത്തിപ്പിടിച്ചിരിക്കുന്ന ഭാനുവിൽ നിന്ന് ദിവ്യമുല്ലപ്പൂ തിരികെ വാങ്ങി. ” എന്തിനാണ് ഈ അടി കിട്ടിയത് എന്ന് നിനക്കിപ്പോൾ മനസ്സിലായിട്ടുണ്ടാവും ഭാനുമതി പതിയെ തലയാട്ടി. ” നീയും പെണ്ണ്. ഞാനും പെണ്ണ് – ആ നമ്മൾക്കൊരു അന്തസ്സ് വേണ്ടേ? ഒരു പെണ്ണിന്റെ കിനാവാണ് നീ തകർക്കാൻ നോക്കിയത് – ഇനിയെന്നെങ്കിലും ഇങ്ങിനെയുള്ള വ്യത്തിeകടുകൾക്ക് മുതിരുമ്പോൾ, നീ ഇപ്പോൾ കിട്ടിയ അടി ഓർക്കണം” അതും പറഞ്ഞ്, ഭാനുവിന്റെ പ്രതികരണത്തിന് കാത്തുനിൽക്കാതെ, ദിവ്യയും കൂട്ടുകാരികളും ജീപ്പിനടുത്തേക്ക് നടന്നു. “നമ്മൾ റജിസ്റ്റർ ഓഫീസിലേക്കാണ് ഇപ്പോൾ പോകുന്നത് ജീപ്പ് പാതി ദൂരം പിന്നിട്ടപ്പോൾ ദിവ്യയു ടെ പറച്ചിൽ കേട്ട പ്രകാശ് അമ്പരപ്പോടെ അവളെ നോക്കി: “വേണം പ്രകാശ് ! ഇല്ലെങ്കിൽ ഇതുപോലെയുള്ള നാടകങ്ങളോ, ദുരന്തങ്ങളോ ഇനിയും നമ്മൾ കാണേണ്ടി വരും ”

ഒന്നും മനസ്സിലാവാതെ പ്രകാശ്, ദിവ്യയെ തന്നെ നോക്കിയിരുന്നു. ” ആ രാത്രിയിൽ നിനക്ക് സംഭവിച്ച കാര്യങ്ങളൊക്കെ വെൽ പ്ളാൻഡ് ആയിരുന്നു.” പ്രകാശ് കണ്ണുകൾ മിഴിച്ച് അവളെ നോക്കി. “അതെ പ്രകാശ്. സംവിധായകൻ എന്റെ അച്ഛനായിരുന്നു. അഭിനയിച്ചവർ നിന്റെ ചങ്ക് സുമേഷും, ഭാനുമതിയും, പിന്നെ പൈസ കിട്ടിയാൽ എന്തും ചെയ്യുന്ന നമ്മുടെ നാട്ടുക്കാരും അവിശ്വസനീയതയോടെ പ്രകാശ്, ദിവ്യയെ നോക്കി. പ്രകാശിന്റെ കൈ എടുത്ത്, ദിവ്യ തന്റെ മടിയിൽ വെച്ച് തലോടി. “നീ തല്ലുകൂടിയെന്നും, കള്ളുകുടിച്ചെന്നും പറഞ്ഞാൽ ഞാൻ വിശ്വസിക്കും -പക്ഷേ നീ, ഞാനല്ലാതെ ഒരു പെണ്ണിന്റെ അടുത്തേക്ക് പോകില്ലായെന്ന് എനിക്കുറപ്പുണ്ട്‌” ഒരു ആശ്വാസത്തോടെ പ്രകാശ്, ദിവ്യയുടെ തോളിലേക്ക് ചാരിയിരുന്നു. ” അതു കൊണ്ട് തന്നെ ഈ കാര്യം അമ്മ വിളിച്ചു പറഞ്ഞപ്പോൾ ഇതിലെന്തോ ചതി നടന്നിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി ” ” ഇത് ചതിയാണെന്നും, നിന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലായെന്നും ഞാൻ പറഞ്ഞപ്പോഴും അമ്മ- എന്റെ ബുദ്ധിശൂന്യതയെ പറ്റി ദേഷ്യത്തോടെ സംസാരിക്കുക മാത്രമേ ചെയ്തുള്ളൂ” “ഇതെന്റെ ബുദ്ധിയില്ലായ്മയല്ലെന്നും, ഇന്നത്തെ കാലത്ത് തറവാടും, കുലമഹിമയും നോക്കി ചെക്കനെ കണ്ടെത്തി, സ്വർണ്ണത്തിൽ പൊതിഞ്ഞു വിടുന്ന പെൺമക്കൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിനെ പറ്റി പറഞ്ഞപ്പോൾ, അമ്മയുടെ ചിന്തകൾ മാറിയിരിക്കാം ” പ്രകാശ് ആകാംക്ഷയോടെ ദിവ്യയെ നോക്കി. ” അതു കൊണ്ടാണ് നിനക്കിഷ്ടമുള്ളവനെ തന്നെ നീ വിവാഹം കഴിച്ചാൽ മതിയെന്നും, നിന്നിൽ നിന്ന് എന്നെ വേർതിരിക്കാൻ അച്ഛൻ നടത്തിയ ഈ നാടകത്തിനെ പറ്റിയും പറഞ്ഞത് ” ഒന്നും മിണ്ടാനാകാതെ, സ്നേഹത്തിൽ വീർപ്പുമുട്ടി പ്രകാശ്, ദിവ്യയെ ചേർത്തു പിടിച്ചു. “നമ്മൾക്ക് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം പ്രകാശ് ! ഇനിയും കാത്തിരുന്നാൽ, അറിയാതെ നമ്മൾ വേർപിരിയുമെന്നൊരു പേടി ” നീർനിറഞ്ഞ അവളുടെ കണ്ണുകൾ പ്രകാശ് പതിയെ തുടച്ചു. ” എല്ലാം നിന്റെ ഇഷ്ടം ദിവ്യാ ” പ്രകാശ്,അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബനമർപ്പിക്കുമ്പോൾ, അകലെ റജിസ്ട്രർ ഓഫീസിന്റെ ബോർഡ് തെളിഞ്ഞു കാണാമായിരുന്നു.

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!