Connect with us

Love

നിറഞ്ഞു പെയ്യുന്ന മഴയിലലിഞ്ഞവർ കിടക്കുമ്പോൾ, നാണം ക്കൊണ്ട് കണ്ണ് പൊത്തി പിൻതിരിഞ്ഞു തുടങ്ങിയിരുന്നു നാട്ടുക്കാർ…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ഒന്നു വേഗം തുഴയ് പെണ്ണേ” വാച്ചിൽ നോക്കി അക്ഷമയോടെ, മനു പറഞ്ഞപ്പോൾ, അവളുടെ തുഴ ശക്തിയിൽ പുഴയിൽ പതിച്ചു. പുഴയെ കീറി മുറിച്ചുക്കൊണ്ട് തോണി പതിയെ മുന്നോട്ടു പാഞ്ഞു. “ഇന്ന് രാവിലെ ഒന്നും കഴിച്ചില്ലേ കുട്ടീ” സാരിയുടുത്ത് തോണി തുഴയുന്ന പെണ്ണിനോട് ,ഒരു ചിരിയോടെ മനു അത് ചോദിച്ചെങ്കിലും, അവളുടെ ശ്രദ്ധ മറുതീരത്തായിരുന്നു. അന്തരീക്ഷത്തിലേക്ക് ചിതറി വീണ ജലതുള്ളികളിൽ, അവളുടെ മുഖഭാവം കാണാൻ പറ്റിയില്ല. “ഒന്നു വേഗം പെണ്ണേ! എനിക്ക് പോയി അത്യാവശമായി ഒരു പെണ്ണുകാണാനുള്ളതാണ് ” മനു ധൃതി,കൂട്ടിയപ്പോൾ അവൾ അയാളെ സൂക്ഷിച്ചു നോക്കി. “മാഷേ ഇത് ബൈക്കും കാറും ഒന്നുമല്ല നൂറിൽ പോകാൻ ” അവളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ടപ്പോൾ, മനു ഒന്നും മിണ്ടാതെ ആകാശത്തേക്ക് നോക്കിയിരിരുന്നു. കാർമേഘം നിറഞ്ഞ ആകാശത്തിൽ നിന്ന് മഴതുള്ളികൾ പുഴയിലേക്ക് വീണു ചിതറി. ”മഴയെത്തും മുൻപെ പുഴ കടന്നാൽ മതിയായിരുന്നു” മനുവിന്റെ ആത്മഗതം ഉറക്കെയായപ്പോൾ അവൾ ചിരിച്ചു;മഴതുള്ളി പോലെ! ” മാഷെന്താ സിനിമാ പേര് പറഞ്ഞ് കളിക്കാണോ?” അവൻ ഒന്നും പറയാതെ അവളെ നോക്കി. കാണാൻ തരക്കേടില്ലാത്ത പെണ്ണ്. നല്ലൊരു സാരിയിൽ പൊതിഞ്ഞ പൂ പോലെയുള്ള മുഖം! മഴതുള്ളികൾ നനച്ചതിന്റെ ബാക്കിപത്രമായ്,നനഞ്ഞ ഒരു ചന്ദനവര നെറ്റിയിൽ അവ്യക്തമായി കാണുന്നുണ്ട്. വിടർന്ന മിഴികളിൽ കൺമഷി നീട്ടി വരച്ചിട്ടുണ്ട്. “മാഷ് പേടിക്കണ്ട. നേരം വൈകിയിട്ടാണെങ്കിലും പെണ്ണ് കാണാമeല്ലാ? നമ്മൾ ധൃതി കൂട്ടിയാൽ പിന്നെ ഈ പുഴയിൽ മുങ്ങി പോകും” അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഏഴഴകുള്ള ചിരിയെന്ന് പറയാം! മഴതുള്ളികൾക്കിടയിലൂടെ മഴവില്ല് കാണുന്ന പ്രതീതി! പുരാണത്തിലെ ഒരു കടത്തുക്കാരിയെ ഓർമ്മ വന്നതും, മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. ശക്തി കൂടിയ ഒഴുക്കിനെ കീറി മുറിച്ചുകടക്കാൻ തോണി വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ആകാശത്ത് ഇരുട്ട് കുത്തിയതുപോലെ മഴ മേഘങ്ങൾ തമ്പടിക്കുന്നുണ്ട്. ” മാഷ് പാലം പണിയാൻ വന്ന എഞ്ചിനീയറല്ലേ? അപ്പോൾ അതങ്ങ് ട് ചെയ്താൽ മതിലേ?എന്തിനാ ദേശാടന പക്ഷികളെ വെടിവെച്ചു വീഴ്ത്തുന്നതും, കൂട്ടം കൂടിയിരുന്നു കള്ളുകുടിക്കുന്നതും ” അവളുടെ ചോദ്യം കേട്ടപ്പോൾ, മനു ഒന്നമ്പരന്നു . ഇവളെങ്ങിനെ ഇതെല്ലാം മനസ്സിലാക്കി? രഹസ്യമായി ചെയ്തിരുന്ന കാര്യങ്ങൾ സുന്ദരിയായ ഒരു പെൺക്കുട്ടി കണ്ടെത്തിയതിന്റെ ജാള്യത അവന്റെ മുഖത്ത് നിറഞ്ഞു. ” ഇനി അതുപോലെയൊരു കാഴ്ച്ച കണ്ടാൽ ഞാൻ പോലീസിൽ കേസു കൊടുക്കും ട്ടാ! ദേശാടന പക്ഷികളെ കൊല്ലുന്നത് വലിയ കുറ്റമാണെന്നറിഞ്ഞു ടെ? അവളുടെ ചോദ്യത്തിന് അറിയാതെ അവൻ തലയാട്ടി: താളത്തിൽ വീഴുന്ന, തുഴയെയും, ചിതറുന്ന വെള്ളതുള്ളികളെയും നോക്കിയിരുന്നു മനു. തീരത്ത് നിറഞ്ഞു നിൽക്കുന്നതെങ്ങിൻക്കൂട്ടങ്ങളും, അവയിൽ നിന്ന് പറന്നുയരുന്ന ദേശാടന പക്ഷികളും! മഴ വീണ് മങ്ങിയ പുഴ കാഴ്ചകൾ! ഈ ദ്വീപ് ഒരു സ്വർഗ്ഗം തന്നെയാണെന്ന് മനുവിന് തോന്നി, ” ഇവിടുത്തെ പെൺക്കുട്ടികളെ പോലെ തന്നെ സുന്ദരിയാണ് ഈ ദ്വീപും ” മനു ഒരു കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ ചുണ്ട് കടിച്ചു പിടിച്ചു പതിയെ തലയാട്ടി. “മാഷ് എഞ്ചിനീയർ അല്ലേ? അല്ലാതെ ലൈൻമാൻ അല്ലല്ലോ? അവൾ ചിരിയോടെ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായ മനു ചമ്മലോടെ കണ്ണടച്ചു. പൊടുന്നനെ മനുവിന്റെ ഫോൺ റിങ്ങ് ചെയ്തു: ” ഉച്ചയ്ക്കു മുൻപ് ഞാനവിടെ എത്തും അമ്മേ: അമ്മ വിഷമിക്കാണ്ടിരി” പൊടുന്നനെ സംസാരം തീർത്ത് മനു അവളെ നോക്കി. “അമ്മയാണ് .പെട്ടെന്നു വരാൻ പറഞ്ഞതാണ് ” അവൾ തോണിയിൽ വെച്ചിരുന്ന പാത്രത്തിൽ നിന്ന് ഒരിറക്ക് വെള്ളം കുടിച്ചു. “ഇന്ന് കാണാൻ പറ്റിയില്ലെങ്കിലും നാളെ കാണാമല്ലോ?” അവൾ ചോദിച്ചപ്പോൾ അവൻ, അവളുടെ അടുത്ത പടിയിലക്ക് ചേർന്നിരുന്നു. “മുംബൈയിൽ താമസിക്കുന്നവരാണ് പെണ്ണിന്റെ വീട്ടുക്കാർ. അവർ ഇന്നലെ വൈകീട്ട് നാട്ടിലെത്തി.അമ്മയാണെങ്കിൽ ഇന്നു വൈകീട്ട് തീർത്ഥയാത്രയ്ക്ക് പോകും: അതിനിടയിൽ പെണ്ണുകാണാൻ വേണ്ടീട്ടാ ഈ തിടുക്കം ” “നമ്മൾ ധൃതികൂട്ടിയിട്ടു കാര്യമില്ല മാഷേ! നടക്കാനുള്ളതാണെങ്കിൽ അത് നടന്നിരിക്കും ” അവൾ അത് പറഞ്ഞ് തുഴ ശക്തിയിൽ തുഴഞ്ഞു. വെള്ളത്തുള്ളികൾ ചുറ്റും ചിതറി. ചിതറുന്ന വെള്ളത്തുള്ളികൾക്കിടയിലൂടെ അവളെ തന്നെ നോക്കിയിരുന്നു മനു. അവളുടെ മുഖത്തും, കഴുത്തിലും വിയർപ്പ് പൊടിഞ്ഞു തുടങ്ങി, മുഖത്തേക്ക് രക്തമിരച്ചു കയറി അവിടെയാകെ ചുവന്നിരിക്കുന്നത് കണ്ടപ്പോൾ മനുവിന് വിഷമം തോന്നി. “പതുക്കെ പോയാൽ മതി പെണ്ണേ! നടക്കാനുള്ളതാണെങ്കിൽ നടന്നിരിക്കും. അല്ലെങ്കിൽ?” പാതി വഴിയിൽ നിർത്തി മനു അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു. മറുപടി പോലെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരിയുതിർന്നു . ” ഞാൻ കാരണം മാഷിന്റെ പെണ്ണുകാണൽ നടന്നില്ലെന്നു വേണ്ട” അതും പറഞ്ഞ് അവൾ ശക്തിയോടെ തുഴയെറിയുമ്പോൾ, അവളുടെ വിടർന്ന മിഴികളിലേക്ക് നോക്കിയിരുന്നു മനു. “ഒരു പെണ്ണിന്റെ ഭംഗി എവിടെയാണെന്നറിയോ കുട്ടിക്ക്?” പെട്ടെന്നുള്ള ചോദ്യത്തിൽ പകച്ചുപോയ അവൾ സ്ഥാനം തെറ്റി കിടന്നിരുന്ന സാരി നേരെയിട്ടു.

“അതൊന്നുമല്ല കുട്ടി” മനു പെട്ടെന്ന് പറഞ്ഞപ്പോൾ അവൾ നാണത്തോടെ മുഖം തിരിച്ചു. “അവളുടെ വിടർന്ന കണ്ണുകളിലാണ് ഭംഗി നിറഞ്ഞു നിൽക്കുന്നത് കഥകൾ പറയുന്ന അവളുടെ കണ്ണിണകളിലാണ്, അവളുടെ സൗന്ദര്യം കുടികൊള്ളുന്നത് ” തന്റെ മുഖത്തേക്ക് നോക്കാതെ തോണി തുഴയുന്ന അവളെ ഒരു കുസൃതിയോടെ നോക്കിയിരുന്നു മനു. ” കാവേരീ നീ എവിടെയ്ക്കാ ഇപ്പോ പോണെ” പുല്ല് കെട്ട് നിറച്ച ഒരു തോണി അവർക്കരികിൽ എത്തിയതും, തുഴഞ്ഞു കൊണ്ടിരുന്ന മദ്ധ്യവയസ്ക്ക വായിലെ മുറുക്കാൻ പുഴയിലേക്ക് തുപ്പിക്കൊണ്ട് ചോദിച്ചു. ” ദിവാകരൻ മുതലാളി പറഞ്ഞു,ഈ സാറിനെ ഒന്നു അക്കരെ കടത്തിവിടാൻ ” മനുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ അവർ ഒന്നു പുഞ്ചിരിച്ചു. ” നിന്നെ പെണ്ണുകാണാൻ വന്നവർ അക്കരെ നിൽക്കുന്നുണ്ട്. സാറിനെ അവിടെയിറക്കി, അവരെയും എടുത്തിങ്ങ് പോന്നോ ” ആടിയുലയുന്ന തോണിയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു അവർ. ” എല്ലാ പ്രാവശ്യത്തെയും പോലെ ഇഷ്ടപ്പെട്ടില്ലായെന്ന് പറഞ്ഞ് കുളമാക്കാൻ നിക്കണ്ട. പയ്യനെ കാണാൻ ത്തിരി ചേലൊക്കെയുണ്ട് ” അതും പറഞ്ഞ് തോണി തുഴഞ്ഞു തുടങ്ങി അവർ. “ഇളയമ്മയാണ് ” അവൾ.പുഞ്ചിരിയോടെ പറഞ്ഞപ്പോഴും, മനുവിന്റെ കണ്ണുകൾ അവളുടെ സാരിയിലേക്കായിരുന്നു. ” പെണ്ണ് കാണാൻ വരുന്നവരെ കാത്ത് നിൽക്കായിരുന്നു കാവേരി എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിർബന്ധിക്കില്ലായിരുന്നു ” മനു വിഷമത്തോടെ അവളെ നോക്കി. ” അത് സാരല്യ മാഷേ, ഇത് എന്റെ ജോലിയല്ലേ? ഇതിനു പ്രതിഫലമായി ദിവാകരൻ മുതലാളി നൂറ് രൂപയും തന്നു പാലം പണി കഴിഞ്ഞാൽ ഈ ജോലിയും പോകും” വിടർന്ന മിഴികളിൽ മഴമേഘങ്ങളുടെ തിരയിളക്കം! ഒരു ചെറിയ കാറ്റൂതിയാൽ പേമാരിയായി ആർത്തു പെയ്യുമെന്ന് തോന്നി. ” കാവേരിയെന്താ ഈ ജോലിക്ക് നിന്നത്?” “എന്റെ അച്ഛനായിരുന്നു ഇവിടെ കടത്തുക്കാരൻ. ഒരു വർഷക്കാലത്ത് തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ച് കരക്കെത്തിച്ചു അച്ഛൻ. കരയിലെത്തി തളർന്നു കിടന്ന അച്ഛൻ പിന്നെ എഴുന്നേറ്റില്ല ” പറഞ്ഞതും അവൾ ശക്തിയോടെ തുഴയെറിഞ്ഞു. വെള്ളത്തുള്ളികൾ അവളുടെ കണ്ണുനീരുമായി ഇടകലർന്നു. തന്റെ ദു:ഖം കണ്ട് ആരും സഹതപിക്കരുതെന്ന വാശിയുണ്ടായിരുന്നു ആ തുഴയലിൽ. ഒരു ഹുങ്കാര ശബ്ദത്തോടെ ഒരു കാറ്റ് അവരെ കടന്നു പോയി. പെട്ടെന്ന് കരയിലെ തെങ്ങിൻക്കൂട്ടങ്ങൾ മഴവില്ല് പോലെ വളയുന്നത് കണ്ട് മനുവിൽ ഭീതിയേറി- തുഴ കിട്ടാതെ കാവേരി നിസ്സഹായതയോടെ മനുവിനെ നോക്കി. “മോളേ! വേഗം അക്കരെക്കു പോ! മലവെള്ളം വരുന്നുണ്ട് തീരമെത്താറായ ഇളയമ്മയുടെ നിലവിളി കേട്ടപ്പോൾ, കാവേരി ഭീതിയോടെ പുഴയറ്റത്തേക്ക് നോക്കി: കലങ്ങിമറിഞ്ഞു വരുന്ന വെള്ളത്തിന്റെ ശക്തി കണ്ടതോടെ കാവേരി പൊടുന്നനെ ഒരു തുഴയെടുത്ത് മനുവിന് കൊടുത്തു. “വേഗം തുഴയ് – അക്കരെക്ക് പെട്ടെന്ന് എത്തണം” പുഴവെള്ളത്തിന്റെ നിരപ്പ് പതിയെയുയരുന്നത് കണ്ട മനു, ഭീതിയോടെ തുഴ, പുഴയിലേക്കിട്ട് തുഴഞ്ഞു ആകാശത്ത് ഇടിവെട്ടി. ആർത്തലച്ചു മഴ പെയ്തു തുടങ്ങി. ഒരു ചുഴലിക്കാറ്റിൽ, തോണിയൊന്നു പമ്പരം പോലെ കറങ്ങി. മനുവിൽ നിന്ന് തുഴ ദൂരെയ്ക്ക് തെറിച്ചു.

പുഴയിൽ പമ്പരം പോലെ കറങ്ങുന്ന,തുഴയെയും കാവേരിയെയും ഭീതിയോടെ നോക്കി മനു: ” മാഷ് പേടിക്കണ്ട. ഇന്നുതന്നെ മാഷ് പെണ്ണിനെ കാണും” മനുവിന് ആശ്വാസം നൽകി, കാവേരി ശക്തിയോടെ തുഴയെറിഞ്ഞു. ഒരു കടത്തുക്കാരിയുടെ ചങ്കൂറ്റത്തോടെയുള്ള ഉറപ്പ് കിട്ടിയിട്ടും, മനു പേടിയോടെ പതിയെ അവൾക്കരികിലേക്ക് ചേർന്നിരുന്നു. അവളുതിർക്കുന്ന ശ്വാസം, ഒരു ആശ്വാസമായി അവന്റെ മുഖത്തടിച്ചുക്കൊണ്ടിരുന്നു. ഒരു ഇളം പെണ്ണിന്റെ ശക്തി മുഴുവൻ അവളുടെ കരങ്ങളിലേക്ക് പ്രവഹിക്കുന്നത് ഭീതിയിലും അവൻ കണ്ടു. ചെങ്കൽ നിറം പടർന്ന വെള്ളം പതിയെയുയരുന്നത് കണ്ട് ഒരു നിലവിളി മനുവിന്റെ തൊണ്ടയിൽ തടഞ്ഞു മഴക്കപ്പുറം, തീരം അവ്യക്തമായി കാണുന്നുണ്ട് തീരത്തുള്ളവർ പുഴയിലേക്ക് നോക്കി അലറുന്നുണ്ട്. തോണി പതിയെ പതിയെ നിയന്ത്രണത്തിൽ നിന്നും പോകുന്നത് കാവേരി അറിഞ്ഞു . അവൾ മനുവിനെ നോക്കി! ഒരു കൊച്ചുക്കുഞ്ഞിനെ പോലെ അവളുടെ ചാരെ ചേർന്നിരിക്കുകയാണ് അവൻ! അവന്റെ നെഞ്ചിടിപ്പ് അവൾക്കു കേൾക്കാം! പൊടുന്നനെ വീശിയ കൊടുംകാറ്റിൽ തുഴ തെറിച്ചു പോയപ്പോൾ, കാവേരി തീരത്തേക്ക് നോക്കി, ആരൊക്കെയോ അലറിക്കൊണ്ട് കൈ നീട്ടി വിളിക്കുന്നുണ്ട്! ആരുടെയൊക്കെയോ കരച്ചിൽ കേൾക്കുന്നുണ്ട്. മഴവെള്ളം നിറഞ്ഞ കണ്ണിണകൾ അമർത്തി തുടച്ച് ,ശ്വാസമെടുത്ത് അവൾ ചുറ്റുമൊന്നു നോക്കി: കലങ്ങിമറിയുന്ന പുഴയിൽ ഈയൊരു തോണി മാത്രം! ” ആ ഷൂസ് അഴിച്ചു കള” കാവേരി പറഞ്ഞപ്പോൾ, ഒട്ടും ആലോചിക്കാതെ മനു,ഷൂസ് വലിച്ചൂരി പുഴയിലേക്കെറിഞ്ഞു. പുഴയറ്റത്തേക്ക് ഒരിക്കൽ കൂടി നോക്കി കാവേരി. എല്ലാം തകർത്ത്, തരിപ്പണമാക്കി ഭ്രാന്തെടുത്ത് വരുന്ന മലവെള്ളം കണ്ടപ്പോൾ അവൾ സാരിയിൽ പിടുത്തമിട്ടു. സാരി വലിച്ചൂരിയതും, അവൾ മനുവിനെ നോക്കി. ” ഷർട്ടും പാൻറും അഴിച്ചു കള” ഒരു ചമ്മലോടെ അവളെ നോക്കിയ നിമിഷം, ഒഴുകിയെത്തിയ വെള്ളത്തിൽ ശക്തിയോടെ,തോണിയുലഞ്ഞു. “അഴിച്ചു കളയാൻ ” അതൊരു അലർച്ചയായിരുന്നു. കൊടുംകാറ്റിനെക്കാളും ശക്തിയോടെയുള്ള അലർച്ച. കേട്ടപാതി അവൻ വിറച്ചുകൊണ്ട് വസ്ത്രങ്ങൾ ഊരിയെറിഞ്ഞു. ഹുങ്കാരത്തോടെ വന്ന ഒരു ചുഴലിയിൽ തോണി വട്ടം കറങ്ങി, കമഴ്ന്നു! ഒരു ആർത്തനാദത്തോടെ മനു. തോണിയെയും പിടിച്ച് കിടന്നു. “പേടിക്കണ്ട ഞാനില്ലേ കൂടെ?” മനുവിനെയും തഴുകി കാവേരിയത് പറയുമ്പോൾ, അവളുടെ ഭീതിദമായ കണ്ണുകൾ, ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള അഴിമുഖത്തേക്കായിരുന്നു. പുഴയം കടലും ഒന്നിക്കുന്ന അഴിമുഖം! മരണഗർത്തം! അഴിമുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന,തോണിയിൽ, കമഴ്ന്നു കിടക്കുന്ന മനുവിനെ അവൾ നോക്കി. ” ഇനി തോണി വിട്ട് കരയിലേക്ക് നീന്താം ” “എനിക്കു നീന്തലറിയില്ല. കാവേരി നീന്തി പൊയ്ക്കോളൂ” അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് അവനത് പറയുമ്പോൾ, കാവേരി ശ്വാസം ഉള്ളിലേക്ക് എടുത്ത് കരയിലേക്ക് നോക്കി. തോണി നീങ്ങുന്നതിനനുസരിച്ച്, ജനക്കൂട്ടവും നീങ്ങികൊണ്ടിരിക്കുന്നു. അകലെ കാണുന്ന അഴിമുഖത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് അലറുന്നുണ്ടവർ. കാറ്റിനും, ഒഴുക്കിനും വീണ്ടും ശക്തിയേറുന്നുണ്ട്. മഴ ആർത്തലച്ചു പെയ്യുന്നു! അഴിമുഖം പതിയെ തെളിഞ്ഞു വരുന്നുണ്ട്. കാവേരി ഉറച്ച ഒരു തീരുമാനത്തോടെ, മനുവിന്റെ തലയിൽ തലോടി. “എന്റെ തോളിൽ പിടിച്ചു കിടക്കോ?” കാവേരി ചോദിച്ചതും, അവളുടെ തോളിൽ പിടുത്തമിട്ടു. ” എന്തുവന്നാലും വിടരുത്. ഞാൻ രക്ഷപ്പെട്ടോട്ടെയെന്ന് വിചാരിച്ച് പിടിവിടരുത്. മുങ്ങുകയാണെങ്കിലും നമ്മളൊന്നിച്ച് ,പൊങ്ങുകയാണെങ്കിലും നമ്മളൊന്നിച്ച് അവൻ ഭീതിയോടെ തലയാട്ടി. ഒരു തോണിയിലുണ്ടായിരുന്ന മുഴുവൻ പേരെയും, സ്വന്തം ജീവൻ കൊടുത്ത് രക്ഷിച്ച അച്ഛന്റെ മകളായിരുന്നു അവൾ; ആ ചങ്കുറപ്പോടെയവൾ, തോണിയിലെ പിടി വിട്ട് ഇളകിവരുന്ന വെള്ളത്തിലേക്ക് കമഴ്ന്നു! കൈകൾ കൊണ്ട് വെള്ളത്തെ കീറി മുറിച്ചുകൊണ്ട് കാവേരി കര ലക്ഷ്യമാക്കി നീന്തുമ്പോൾ, മനു വിറയലോടെ അവൾടെ മുകളിലായ് കിടന്നു. വെള്ളത്തിലൂടെ ഒഴുകി വരുന്ന വസ്തുക്കളെയെല്ലാം വകഞ്ഞു മാറ്റി കൊണ്ട് അവൾ കരയിലേക്ക് നീന്തുന്നതും കണ്ട് ,കരയിലുള്ളവർ ശബ്ദമുതിർത്തു കൊണ്ടിരുന്നു. ഒരുവേള അവർ മുങ്ങി താണപ്പോൾ, കരയിലുള്ളവർ നെഞ്ചത്ത് കൈവെച്ചു. നെഞ്ചുരുകിയ പ്രാർത്ഥനകൾ തീരത്ത് അലയടിച്ചു. ഉത്കണ്ഠയുടെ രണ്ട് നിമിഷങ്ങൾക്കു ശേഷം, അവർ ജലോപരിതലത്തിൽ എത്തിയപ്പോൾ, ആശ്വാസത്തത്തോടെ തീരത്തുള്ളവർ നെഞ്ചിൽ കൈവെച്ചു. പ്രാർത്ഥനയുടെയും, പിരിമുറുക്കത്തിന്റെയും നിമിഷങ്ങൾക്കു ശേഷം .

അവർ കരയോട് അടുക്കാറായപ്പോൾ, വലിയ വടം അവർക്കു നേരെ നീട്ടിയെറിഞ്ഞു വടത്തിൽ പിടിച്ച് തളർന്ന് കിടന്ന കാവേരിയെ, വലിച്ചു കരയിലേക്കെത്തിക്കുമ്പോഴെക്കും, അവൾ തളർന്ന് വെള്ളത്തിലേക്ക് മുങ്ങുന്നത് കണ്ട് കരയിലുള്ളവർ ചാടിയിറങ്ങി. മനുവിനെ വലിച്ച് മാറ്റുമ്പോഴെക്കും, അവൾ മുങ്ങി പോകുന്നത് കണ്ട്, കരയിലുള്ളവർ ഒച്ച വെച്ചു. മനുവിനെ വിട്ട്, താഴ്ചയിലേക്ക് മുങ്ങി താണു കൊണ്ടിരുന്ന കാവേരിയുടെ കൈയ്യിൽ പിടുത്തമിട്ട ഒരുവൻ ശക്തിയോടെ അവളെ പുറത്തേക്ക് വലിച്ചു. നനഞ്ഞ ഒരു പൂച്ചക്കുട്ടിയെ പോലെ തീരത്ത് തളർന്നു കിടക്കുന്ന അവളുടെ കടവായിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ആരോ കൊടുത്ത,മുണ്ട് ഉടുത്ത് ,ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി കാവേരിയുടെ അടുത്ത് വന്ന, മനു അവളുടെ വീർത്തവയറിൽ പതിയെ ഞെക്കിക്കൊണ്ടിരുന്നു. ഓരോ അമർത്തല ലിലും, വെള്ളം പുറത്തേക്ക് വന്നു കൊണ്ടിരുന്നു, ഒടുവിൽ തന്റെ മുഖം ,അവളുടെ മുഖത്തേക്ക് അടുപ്പിക്കുമ്പോഴെയ്ക്കും, അവൾ കണ്ണ് തുറന്നു. “മാഷ് പെണ്ണ് കാണാൻ പോണില്ലേ?” ഒരു നേർത്ത ശബ്ദത്തിലുള്ള അവളുടെ ചോദ്യത്തിന്റെ ‘മറുപടിയ്ക്ക് പകരം, അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടിലേക്കമർന്നു. ഒരു പുഞ്ചിരിയോടെ,അവളുടെ ഇരുകൈകളും അവനെ വരിഞ്ഞുമുറുക്കി. നിറഞ്ഞു പെയ്യുന്ന മഴയിലലിഞ്ഞവർ കിടക്കുമ്പോൾ, നാണം ക്കൊണ്ട് കണ്ണ് പൊത്തി പിൻതിരിഞ്ഞു തുടങ്ങിയിരുന്നു നാട്ടുക്കാർ… വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!