Connect with us

Relationship

ചട്ടമ്പി പെണ്ണ്…

Published

on

രചന: സൂര്യകാന്തി

ഓടിച്ചാടി മംഗലത്ത് വീടിന്റെ പൂമുഖത്തു നിന്നും അകത്തേക്ക് കയറുകയായിരുന്നു ദേവിക.. ദീപക്കിന്റെ ദേഷ്യത്തോടെ ഉയരുന്ന ശബ്ദത്തിനൊപ്പം ഗീതാന്റിയുടെ വാക്കുകൾ അവളുടെ ചെവിയിലെത്തി.. “നീ എന്താ ദീപു ഈ പറയണത്..? ദേവൂം മാളൂം , രണ്ടും ഞാൻ എടുത്തു വളർത്തിയ കുട്ട്യോള് തന്നെയാണ്..ന്ന് വെച്ച് ദേവൂനെ പോലെ ഒരു പെണ്ണിനെയല്ല എന്റെ മോന്റെ ഭാര്യയായി ഞാൻ കണ്ടിരിക്കുന്നത്.. എനിക്കവളെ ഇവിടുത്തെ മരുമോളായി സങ്കൽപ്പിക്കാൻ പോലും ആവില്ല.. ഞാൻ എന്റെ മോന്റെ പെണ്ണായി കണ്ടത് അവളെയാണ്.. മാളവികയെ.. ” “അമ്മ എന്തു പറഞ്ഞാലും ഇത് നടക്കില്ല.. എനിക്കിഷ്ടം മാളുവിനെ അല്ല.. അവളെ എനിക്കങ്ങനെ കാണാൻ പറ്റില്ല .. ഞാൻ സ്നേഹിച്ചത് ദേവികയെയാണ്.. ” “നടക്കില്ല ദീപു.. മുടിയും വെട്ടി കളഞ്ഞു, ജീൻസും ഷർട്ടുമിട്ട്, അടക്കവും ഒതുക്കവുമില്ലാതെ, കണ്ട ആൺപിള്ളേരുടെ ബൈക്കിന്റെ പിറകിൽ കയറി നടക്കുന്നവളെ എന്റെ മോന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്.. ” ദേവുവിന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെയായിരുന്നു ഗീതയുടെ വാക്കുകൾ.. ബാക്കി കേൾക്കാൻ നിൽക്കാതെ പടിയിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. നാലഞ്ച് വീട് അപ്പുറത്താണ് ദേവികയുടെ വീട്.. ബാങ്ക് മാനേജർ ജയകൃഷ്ണനും ഭാര്യ ഗൗരിയ്ക്കും രണ്ടു പെൺകുട്ടികൾ.. ഇരട്ടകളാണെങ്കിലും രൂപത്തിലും ഭാവത്തിലുമെല്ലാം രാവും പകലും പോലെ വ്യത്യസ്തർ… ജയകൃഷ്ണന്റെ ഉറ്റ തോഴനായിരുന്ന മംഗലത്ത് ബാലചന്ദ്രനും ഭാര്യ ഗീതയ്ക്കും ഒരേ ഒരു മകൻ.. ദീപക്ക് ബാലചന്ദ്രൻ.. കോളേജ് അദ്ധ്യാപകൻ, എഴുത്തുകാരൻ… ബാലചന്ദ്രൻ മരിച്ചിട്ട് പത്തു പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരു കുടുംബം പോലെയാണ് ഗീതയും മകനും ജയകൃഷ്ണന്റെ കുടുംബവും കഴിയുന്നത്.. ദേവു ഗേറ്റ് കടന്നു മുറ്റത്തെത്തുമ്പോൾ ഗൗരിയും മാളവികയും കോലായിൽ ഉണ്ടായിരുന്നു.. “എവിടെ ഊര് ചുറ്റാൻ പോയതാടി.. അവളുടെ ഒരു കോലം കണ്ടില്ലേ, കെട്ടിക്കാൻ പ്രായമായ പെണ്ണാണ് .. ” ഗൗരി പറഞ്ഞത് കേട്ട് ദേവു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു കോലായിലേക്ക് കയറി.. “എന്താണ് ഗൗരി മാഡം ചൂടിലാണല്ലോ.. ആ ബാങ്ക് മാനേജർ വിളിച്ചില്ലേ.. ” “ദേ പെണ്ണെ നീയെന്റെ കൈയിൽ നിന്നും വാങ്ങിക്കുമേ.. ” ഗൗരി അവൾക്ക് നേരേ കൈ ഓങ്ങിയതും ഒഴിഞ്ഞു മാറി കൊണ്ടു ചിരിക്കുന്ന മാളവികയെ നോക്കി ഒന്ന് കണ്ണിറുക്കി ദേവു അകത്തേക്കോടി.. തന്റെ റൂമിൽ കയറി കതകടച്ചതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ദേവിക പതിയെ കണ്ണാടിയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു.. ലൂസായ ഒരു ഷർട്ടും ത്രീ ഫോർത്തും വേഷം.. ഇരുനിറം.. ചുമലിന് തൊട്ടു താഴെ എത്തുന്ന ഇടതൂർന്ന മുടി വാരി ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.. ആഭരണമായി കാതിലുള്ള ചെറിയ വെളുത്ത കല്ല് വെച്ച കമ്മൽ.. ഒരു പൊട്ടു പോലും കുത്തിയിട്ടില്ല.. ഇതാണ് ദേവിക ജയകൃഷ്ണൻ.. കോളേജ് ചെയർമാൻ.. എന്തിനും ഏതിനും മുന്പിലുണ്ടാവുന്നവൾ.. അത് കൊണ്ടു തന്നെ പ്രശ്നങ്ങളിൽ ചെന്നു ചാടാറുമുണ്ട്.. കൂട്ടിനുള്ളതും അത് പോലെയുള്ളവർ തന്നെ..

ദേവുവിന്റെ മനസ്സിൽ മാളവികയുടെ രൂപം തെളിഞ്ഞു.. അമ്മ എപ്പോഴും പറയുന്നത് പോലെ അടക്കവും ഒതുക്കവുമുള്ളവൾ.. ശാലീന സുന്ദരി.. വെളുത്ത നിറവും വിടർന്ന കണ്ണുകളും നീണ്ടു ചുരുണ്ട തലമുടിയും ഒക്കെയായി ആരും ഒന്ന് നോക്കി പോവുന്നവൾ.. സ്വഭാവവും അങ്ങനെ തന്നെയാണ്.. അമ്മയ്ക്ക് ഒരു പൊടിയ്ക്ക് സ്നേഹക്കൂടുതൽ മാളുവിനോടാണെന്ന് പലപ്പോഴും ദേവു വഴക്കു കൂടാറുണ്ടെങ്കിലും അവളുടെ ജീവനാണ് മാളവിക.. തിരിച്ചും അങ്ങനെ തന്നെ.. ദേവുവിന്റെ എല്ലാ തല്ലു കൊള്ളിത്തരത്തിനും വേണ്ടി അമ്മയോട് വാദിക്കാറുള്ളത് മാളുവാണ്.. കുട്ടികളോട് പറഞ്ഞിരുന്നില്ലെങ്കിലും കൂട്ടുകാരുടെ മനസ്സിൽ മക്കളെ പരസ്പരം വിവാഹം കഴിപ്പിക്കണമെന്നൊരാഗ്രഹം ഉണ്ടായിരുന്നു.. ദേവുവിന്റെ കുസൃതിത്തരങ്ങൾ ഇഷ്ടമായിരുന്നെങ്കിലും പല തവണ അവളെ ഗൗരിയുടെ അടിയിൽ നിന്നും രക്ഷിച്ചിട്ടുണ്ടെങ്കിലും ഗീത മകന്റെ പെണ്ണായി കണ്ടത് ശാലീന സുന്ദരിയായ മാളുവിനെ ആയിരുന്നു.. തലവേദനയാണെന്ന് പറഞ്ഞു കതകടച്ചു കിടക്കുകയായിരുന്നു ദേവിക.. എപ്പോഴാണ് ദീപുവേട്ടനോട് ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചാൽ അറിയില്ല.. സ്കൂളിൽ പഠിക്കുമ്പോഴേ തന്നെ എപ്പോഴും തന്നെ കളിയാക്കുന്ന, കള്ളച്ചിരി കണ്ണുകളിൽ ഒളിപ്പിച്ചു വെച്ച ദീപക്ക് ബാലചന്ദ്രൻ മനസ്സിൽ കയറിയിരുന്നു.. പക്ഷേ ദീപുവേട്ടൻ അന്നേ മാളുവുമായായിരുന്നു കൂട്ട്.. ഇടയ്ക്ക് കുശുമ്പ് വരുമെങ്കിലും അതിൽ ദേഷ്യമൊന്നും തോന്നിയിരുന്നില്ല.. എന്തും തുറന്നു പറയാറുള്ള മാളുവിനോട് മറച്ചു വെച്ചത് ഈ ഒരു കാര്യം മാത്രമായിരുന്നു.. അപകർഷതാ ബോധം തന്നെയാവും കാരണം.. കാണാൻ സുന്ദരനായ, പഠിക്കാൻ മിടുക്കനായ, സകലകലാവല്ലഭനായ ദീപക്ക് എപ്പോഴെങ്കിലും തന്റെ ഇഷ്ടം അറിയുമ്പോൾ പുച്ഛിക്കുമോ എന്ന പേടിയുണ്ടായിരുന്നു.. അത് മാത്രം താങ്ങാനാവില്ല എന്നും അറിയാമായിരുന്നു.. കോളേജിലെ തീപ്പൊരി സഖാവും കവിയും എഴുത്തുകാരനുമെല്ലാമായ യുവസുന്ദരന് ആരാധികമാർ കൂടി വരുന്നത് കണ്ടു മനസ്സിലെ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്.. ദിവസങ്ങളോളം മിണ്ടാതെ, കാണാത്തമട്ടിൽ നടന്നിട്ടുണ്ട്.. വല്യ സൗഹൃദം ഒന്നും ഇല്ലാതിരുന്നത് കൊണ്ടു ദീപുവേട്ടന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല.. ഇടയ്ക്കിടെ മംഗലത്ത് പോവുമ്പോൾ, ആള് ഇല്ലെന്ന് ഉറപ്പു വരുത്തി, പുസ്തകങ്ങൾ നോക്കാനെന്ന വ്യാജേന ദീപുവേട്ടന്റെ മുറിയിലെത്തും.. ഉദ്ദേശം രണ്ടാണ്.. പുതിയ എഴുത്തുകൾ.. ഏതേലും പെണ്ണ് നെഞ്ചിൽ കയറിയിട്ടുണ്ടോ എന്നതിന് എന്തെങ്കിലും സൂചന കിട്ടുമോ എന്നൊരു അന്വേഷണം.. ഒരിക്കൽ എല്ലായിടത്തും തപ്പി കഴിഞ്ഞു മേശമേൽ അടുക്കി വെച്ചിരിക്കുന്ന പേപ്പറുകളിൽ ഒന്നിൽ എഴുതി വെച്ച അക്ഷരങ്ങളുടെ അർത്ഥം ആലോചിച്ചു ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് തിരിഞ്ഞപ്പോഴാണ് കൈ കെട്ടി വാതിലിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടത്.. ദീപുവേട്ടൻ… നിന്ന നിൽപ്പിൽ അപ്രത്യക്ഷമാവാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും നടക്കില്ല എന്ന് അറിയാവുന്നത് കൊണ്ടു തലയും താഴ്ത്തി പുറത്തേക്ക് നടന്നു.. തൊട്ടരികെ എത്തിയതും ആൾ വലതു കൈ വാതിലിലേക്ക് നീട്ടി വെച്ചു നിന്നു.. “അപ്പോൾ നീയാണ് എന്റെ മുറിയിൽ ഇടയ്ക്കിടെ സർവേ നടത്തുന്നത്.. ” “അത്.. ഞാൻ ഒരു പുസ്തകം.. ” “ഒരു കള്ളിപ്പൂച്ച എന്റെ റൂമിൽ പുസ്തകവും തേടി കയറിയിറങ്ങാറുണ്ടെന്ന് ഞാൻ അറിഞ്ഞിട്ട് നാള് കുറച്ചായി.. കൈയോടെ പിടിക്കാൻ കാത്തിരുന്നതാണ്.. ” ദേവികയ്ക്ക് ശബ്ദം കിട്ടാതെയായി.. ജീവിതത്തിൽ ആദ്യമായി ആണ്‌ ഇങ്ങനെ ഒരു അവസ്ഥ.. “എന്നിട്ട് മാഡം ഏതു പുസ്തകമാണ്‌ ഇവിടെ നിന്നും വായിച്ചത്..? ” “അത്… ” ശ്വാസം മുട്ടി കൊണ്ടാണെങ്കിലും ഒരു പുസ്തകത്തിന്റെ പേര് ആലോചിച്ചെങ്കിലും ഒന്നും മനസ്സിൽ വന്നില്ല… “മുഖത്തോട്ട് നോക്കെടി… അല്ലാണ്ട് എന്തെങ്കിലും പറഞ്ഞാൽ നൂറു നാക്കാണല്ലോ പെൺപുലിയ്ക്ക്.. ” ദേവു മുഖമുയർത്തി ദയനീയമായി ദീപക്കിനെ നോക്കി.അവന്റെ മുഖത്തൊരു കുസൃതിച്ചിരി ഉണ്ടായിരുന്നു.. “ഈ ഒളിച്ചുകളി ഒക്കെ എന്തിനാണെന്ന് എനിക്കറിയാം മാഡം.. ഞാൻ അന്ന് കോളേജിൽ പഠിക്കുമ്പോഴും ഇപ്പോൾ പഠിപ്പിക്കുമ്പോഴും നിന്റെ കണ്ണുകൾ എനിക്കു ചുറ്റുമാണെന്ന് ഞാനറിഞ്ഞതാണ് പെണ്ണെ.. ” ദേവുവിന്റെ മുഖത്തെ ഞെട്ടൽ കണ്ടതും ദീപക്ക് പൊട്ടിച്ചിരിച്ചു.. “എന്നാലും നിന്നെയിങ്ങനെ വാല് മുറിഞ്ഞു എന്റെ മുൻപിൽ കിട്ടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. ” ആ വാക്കുകൾ ദേവുവിന്റെ നെഞ്ചിൽ കയറിയങ്ങു കൊളുത്തി..അവളുടെ നാവിനു അനക്കം വെച്ചു… “ദേ ഗീതാന്റി.. ”

ദീപക് തിരിഞ്ഞു നോക്കിയതും അവനെ തള്ളി മാറ്റി ദേവു പുറത്തേക്കോടി.. “നിന്നെ എന്റെ കൈയിൽ കിട്ടുമെടി ചട്ടമ്പി, അന്ന് ഞാൻ പലിശ സഹിതം തരണുണ്ട്.. ” ദീപക്കിന്റെ വാക്കുകൾ അവളുടെ ചെവിയിൽ എത്തിയിരുന്നു.. പിന്നെ കുറച്ചു ദിവസം അവന്റെ കണ്മുന്നിൽ ചെന്നു പെടാതെ നടന്നു ദേവിക.. പിന്നെ അടുത്ത് കണ്ടത് ജയകൃഷ്ണന്റെയും ഗൗരിയുടെയും വെഡിങ് ആനിവേഴ്സറിയ്ക്കായിരുന്നു.. ഗീതയെ കണ്ടതും അടുത്ത് ചെന്നു കെട്ടിപ്പിടിച്ചു സംസാരിച്ചെങ്കിലും ദേവു ദീപക്കിന്റെ മുഖത്തേക്ക് നോക്കിയതേയില്ല.. അമ്മ പറഞ്ഞതനുസരിച്ചു സ്റ്റോർ റൂമിലേക്ക് നിന്നും ഒരു കവർ എടുത്തു തിരിയുമ്പോൾ മുൻപിൽ ദീപക്ക്.. “മാറി നിൽക്ക്.. എനിക്ക് പോണം.. ” “അങ്ങിനങ്ങു പോയാലോ.. കള്ളിപൂച്ച എന്തേ ഇപ്പോൾ സർവ്വേയ്ക്ക് വരാത്തത്.. ആരെങ്കിലും കയറി താമസിച്ചോന്നറിയണ്ടേ എന്റെ നെഞ്ചിൽ.. ” കുസൃതി നിറഞ്ഞ വാക്കുകൾ കേട്ടതും ദേവുവിന്റെ മുഖം തുടുത്തു.. “ആരേലും ഉണ്ടെങ്കിൽ എനിക്കെന്താ..? ” “ഒന്നുമില്ലേ.. ഉം..? ” തന്നെ നോക്കി കൊണ്ടു അരികിലേക്ക് വരുന്ന ദീപക്കിനെ കണ്ടതും ദേവു രണ്ടടി പിറകിലേക്ക് നീങ്ങി.. “ദേവൂ.. വേഗം വാ.. അമ്മ വിളിക്കുന്നു.. ” മാളു പുറത്തു നിന്ന് വിളിക്കുന്നത് കേട്ടതും ദീപക്കിനെ ഒന്ന് നോക്കി അവൾ ധൃതിയിൽ പുറത്തേക്ക് നടന്നു.. പിന്നെ കാണുമ്പോഴെല്ലാം ആ കുസൃതി ചിരി ദീപക്കിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.. കോളേജിൽ വെച്ചു പലപ്പോഴും ആ കണ്ണുകൾ തന്നെ തിരയുന്നത് ദേവു കണ്ടിട്ടുണ്ട്.. ഇഷ്ടമാണെന്ന് ഒരിക്കലും വാക്കുകളാൽ പറഞ്ഞിട്ടില്ല.. പക്ഷേ.. രാത്രി ഭക്ഷണം വേണ്ടെന്നു പറഞ്ഞിട്ടും മാളു സമ്മതിച്ചില്ല.. അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നത്.. ഒരു സന്തോഷവാർത്ത പറയാനുണ്ടെന്ന് അച്ഛൻ പറഞ്ഞപ്പോൾ എന്തായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും നെഞ്ചൊന്ന് നീറി.. വാർത്ത കേട്ടു മാളു ഞെട്ടുന്നത് കണ്ടു.. പിന്നെ നാണിച്ചാവും തല താഴ്ത്തി പ്ലേറ്റിലേക്ക് നോക്കിയിരിക്കുന്നത് കണ്ടു.. ദീപുവേട്ടന്റെ ജാതകപ്രകാരം ഉടനെ വിവാഹം നടത്തണമെന്നും മുഹൂർത്തം കുറിക്കാൻ നാളെ തന്നെ പോണമെന്നുമൊക്കെ അച്ഛൻ പറയുന്നത് കേട്ടപ്പോൾ സന്തോഷഭാവം മുഖത്ത് വരുത്താൻ പാടുപെടുകയായിരുന്നു ദേവിക.. അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ നിന്നും ദീപുവേട്ടനുമായുള്ള വിവാഹത്തെ പറ്റി മാളുവിനും അറിയാമായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഭക്ഷണം തൊണ്ടയിൽ തന്നെ നിന്നു.. ഞാൻ മാത്രം… ഒന്നുമറിയാതെ.. കോമാളിയായി… എങ്ങനെയോ റൂമിൽ എത്തിയതും മൊബൈലിൽ ഒരുപാട് മിസ്സ്ഡ് കാൾ കണ്ടു.. ദീപുവേട്ടനാണ്.. വിളിക്കാറില്ല.. മെസ്സേജ് അയക്കാറുമില്ല.. പക്ഷെ ഇടുന്ന സ്റ്റാറ്റസ് എല്ലാം തനിക്ക് വേണ്ടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പിന്നെയും പിന്നെയും കാൾ വന്നപ്പോൾ മുഖം അമർത്തി തുടച്ചു ഫോൺ കൈയിലെടുത്തു.. “ഹെലോ..” “എവിടെ പോയി കിടക്കുവായിരുന്നെടി പുല്ലേ… മനുഷ്യൻ ഇവിടെ പ്രാണൻ കൈയിൽ പിടിച്ചോണ്ട് നിൽക്കുവായിരുന്നു.. ” തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദം വിഴുങ്ങികൊണ്ടാണ് ദേവിക പറഞ്ഞു.. ഹാ ബ്രോ ഇൻ ലോ.. ആള് മാറി പോയിട്ടോ.. ഇത് മാളു അല്ല.. ഞാനാണ്… പിന്നെ പറയാൻ മറന്നു കൺഗ്രാറ്റ്സ് അളിയാ… ദേ ഞാൻ മാളുവിന് കൊടുക്കാം ട്ടോ.. ” അപ്പുറത്ത് നിശബ്ദതയായിരുന്നു.. പിന്നെ കേട്ടു.. “അഭിനയം കലക്കി… ” “ഞാൻ.. ഞാൻ മാളുവിനോട് അങ്ങോട്ട്‌ വിളിക്കാൻ പറയാം ദീപുവേട്ടാ.. ” പറഞ്ഞതും കാൾ കട്ട്‌ ചെയ്തു ഫോൺ കട്ടിലേക്കിട്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു ദേവിക.. കുറച്ചു സമയം കഴിഞ്ഞു മൊബൈലിൽ സംസാരിച്ചു കൊണ്ടു മാളു റൂമിലേക്ക് വന്നപ്പോൾ ദേവു കണ്ണുകളടച്ച് ഉറക്കം നടിച്ചു കിടന്നു.. മാളു ചിരിയോടെ ഗുഡ് നൈറ്റ്‌ പറഞ്ഞു കാൾ കട്ട്‌ ചെയ്തത് അവൾ അറിയുന്നുണ്ടായിരുന്നു.. കല്യാണത്തിന്റെ മുഹൂർത്തം കുറിപ്പിക്കലും ബന്ധുക്കളെ വിളിക്കലും ആഭരണങ്ങൾ എടുക്കലുമൊക്കെയായി ദിവസങ്ങൾ കടന്നു പോയി.. ഗീത വീട്ടിൽ വന്നപ്പോൾ അന്ന് തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ ഓർമ്മ വന്നെങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ ദേവിക അവരോട് ചിരിച്ചു കളിച്ചു തന്നെ പെരുമാറി..

ദീപക്കിനെ പിന്നെ ദേവു കാണുന്നത് വിവാഹത്തിന്റെ ഡ്രെസ്സ് എടുക്കാൻ പോവുന്ന അന്നാണ്.. വയറുവേദന എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ പരമാവധി ശ്രെമിച്ചെങ്കിലും മാളു പിടിച്ച പിടിയാലേ അവളെ കൊണ്ടു പോയി.. ദീപക്ക് അവളെ ശ്രെദ്ധിച്ചതേയില്ല.. അത് ദേവുവിന് ഒരാശ്വാസം ആയിരുന്നു.. എങ്കിലും അറിയാതെ എവിടെയോ ഒരു നോവുണർന്നു.. ദീപക്കിന്റെ കാറിൽ പുറകിലെ സീറ്റിലാണ് ദേവുവും മാളുവും കയറിയത്..എത്ര ശ്രെമിച്ചിട്ടും ദേവുവിന്റെ നോട്ടം ദീപക്കിനെ തേടിയെത്തി.. ഒരു മാത്ര കണ്ണുകൾ തമ്മിലിടഞ്ഞതും പുച്ഛത്തോടെ ദീപക്ക് നോട്ടം മാറ്റുന്നത് അവൾ കണ്ടു.. കല്യാണസാരി സെലക്ട്‌ ചെയ്യുന്നതിനിടെ ബാത്‌റൂമിൽ പോവാനുണ്ടെന്ന് പറഞ്ഞു ദേവിക അവിടെ നിന്നും ഒഴിവായി.. ബാത്‌റൂമിൽ കയറിയതും അവൾ ഇടനെഞ്ചു തകർന്നത് പോലെ കരയുകയായിരുന്നു… ഇടയ്ക്കെപ്പോഴോ മോൾക്കെന്താ സുഖമില്ലേ എന്ന് ഗീതാന്റി ചോദിക്കുന്നത് കണ്ടു.. നോട്ടമെത്തിയത് ദീപുവേട്ടന്റെ മുഖത്താണ്.. ആളും തലയുയർത്തി നോക്കുന്നുണ്ടായിരുന്നു.. അവൾക്ക് നല്ല സുഖമില്ല.. മാളു പിടിച്ചു വലിച്ചു കൊണ്ടു വന്നതാണെന്ന് അമ്മ പറയുന്നത് കേട്ടു.. മാളു സന്തോഷം നിറഞ്ഞ മുഖത്തോടെ ദീപുവേട്ടനൊപ്പം അവൾക്കുള്ള ഡ്രെസ്സുകൾ എടുത്തു വെയ്ക്കുന്നത് കണ്ടപ്പോൾ സ്വയം ശാസിച്ചു.. ദീപുവേട്ടനെക്കാളും എനിക്ക് വലുത് മാളുവാണ്.. അവളുടെ സന്തോഷമാണ്.. അവർക്കിടയിൽ ഒരു കരടായി ഒരിക്കലും ദേവിക ഉണ്ടാകരുത്.. മനസ്സിനെ പറഞ്ഞു തിരുത്താൻ ശ്രെമിക്കുകയായിരുന്നു.. വിവാഹദിനം അടുത്തപ്പോഴേക്കും മനസ്സിനെ പാകപ്പെടുത്തി എടുത്തിരുന്നു.. മാളു എപ്പോഴും ഫോണിലാണ്. സത്യത്തിൽ അത് കണ്ടപ്പോൾ ആശ്വാസമാണ് തോന്നിയത്.. ദീപുവേട്ടൻ ഒരിക്കലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല.. ദേവിക മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.. വിവാഹത്തലേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു അമ്പലത്തിൽ പോണമെന്നു അമ്മ ഓർഡർ ഇട്ടിരുന്നു.. മാളുവിനെ കെട്ടിപ്പിടിച്ചാണ് കിടന്നത്.. നാളെ മുതൽ ഇവിടെ താൻ തനിച്ചാണ്.. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു.. ഓർമ്മ വെച്ച കാലം മുതൽ നിഴലു പോലെ കൂടെയുണ്ട്.. അവളോട് ആകെ മറച്ചു വെച്ചത് ദീപുവേട്ടനോടുള്ള ഇഷ്ടമാണ്.. അത് നന്നായി.. മാളുവും കരയുന്നുണ്ടായിരുന്നു.. വീട് വിട്ടു പോവുന്നതിൽ അവൾക്കും നല്ല സങ്കടം ഉണ്ട്.. എന്നാലും അടുത്താണല്ലോ.. എപ്പോഴോ ആണ് ഉറങ്ങിയത്.. രാവിലെ കണ്ണുകൾ തുറന്നപ്പോൾ വൈകിയിരുന്നു. ചാടി എഴുന്നേറ്റു പുറത്തേക്ക് ചെന്നപ്പോൾ മാളു അമ്പലത്തിൽ പോയെന്ന് അമ്മ പറഞ്ഞു.. “നിന്നെ എത്ര വിളിച്ചു.. പോത്ത് പോലെ ഉറങ്ങുവല്ലായിരുന്നോ.. അവൾ ശ്രുതിയോടൊപ്പം പോയി.. ” ഇളയമ്മയുടെ മോളാണ് ശ്രുതി.. നിരാശ്ശയോടെ കുളിച്ചൊരുങ്ങി പുറത്തേക്കിറങ്ങി.. ഹാളിലെ സോഫയിൽ തല താഴ്ത്തി ഇരിക്കുന്ന അച്ഛനും ഡൈനിങ്ങ് ടേബിളിൽ മുഖം ചേർത്ത് വെച്ചു കരയുന്ന അമ്മയും ചുറ്റും കൂടി നിൽക്കുന്ന ബന്ധുക്കളും.. ഉള്ളിലുണർന്ന നടുക്കത്തോടെ ഓടിച്ചെല്ലുമ്പോൾ കേട്ടു.. മാളു അവൾക്കിഷ്ടപ്പെട്ട ആളോടൊപ്പം പോയി.. ശ്രുതിയുടെ കൈയിൽ ഒരു കത്ത് ഏല്പിച്ചിട്ടാണ് പോയത്.. മാളു.. അവൾ… ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ല.. അപ്പോൾ ഫോണിൽ സംസാരിച്ചതൊക്കെ അയാളോടായിരുന്നു.. ഇന്നലെ ഉറങ്ങാൻ നേരം അമ്മ അവൾക്ക് കൊടുത്ത പാൽ നിർബന്ധിച്ചു എന്നെ കുടിപ്പിച്ചത്.. ചേർന്നു കിടന്നു കെട്ടിപിടിച്ചു കരഞ്ഞത്… കണ്ണുനീർ പോലും വരാതെ നിൽക്കുമ്പോൾ അമ്മാവൻ പറയുന്നത് കേട്ടു.. “വന്നത് വന്നു.. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്ക്.. പോലീസിൽ അറിയിക്കണ്ടേ..? ” “വേണ്ട.. അവൾ അവൾക്കിഷ്ടമുള്ള ജീവിതം തേടി പോയതല്ലേ.. ”

വിറയാർന്നതെങ്കിലും അച്ഛന്റെ സ്വരം ഉറച്ചതായിരുന്നു.. അതിനിടയിൽ വേറെ ഒരു ശബ്ദം കെട്ടു.. ഗീതാന്റി.. “ജയേട്ടാ.. ഈ സമയത്ത് പറയാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും കല്യാണം വേണ്ട എന്ന് വെക്കണോ.. ദേവു… അവളെ ദീപുവിന് തന്നൂടെ.. എന്റെ മകൻ സ്നേഹിച്ചതും ആഗ്രഹിച്ചതും അവളെ ആയിരുന്നു.. എന്റെ പിടിവാശിയാണ് ഇതിനൊക്കെ കാരണം.. ഈ വിവാഹം ഉറപ്പിച്ചത് മുതൽ അവൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടോ എന്നോട് സംസാരിച്ചിട്ടോ ഇല്ല.. ” അച്ഛൻ ഞെട്ടലോടെ മുഖമുയർത്തി എന്നെ നോക്കുന്നതും അമ്മ എഴുന്നേറ്റു അരികിലേക്ക് വരുന്നതും കണ്ടു.. ഗീതേന്റി വന്നു കൈയിൽ പിടിച്ചു.. “മോള് എന്നോട് പൊറുക്കണം.. ഈ വിവാഹത്തിന് സമ്മതിക്കണം.. ” ദേവിക ഒന്നും പറഞ്ഞില്ല.. ദീപക്ക് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോഴും മരവിച്ച അവസ്ഥയിലായിരുന്നു ദേവിക.. അവനും അവളുടെ മുഖത്ത് നോക്കിയില്ല.. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മാത്രം അവളുടെ കണ്ണുകൾ നിറഞ്ഞു.. രാത്രി അത്താഴം കഴിഞ്ഞതിനു ശേഷം അവളെ ദീപക്കിന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു ഗീത നിറഞ്ഞ കണ്ണുകളോടെ ദേവു പോവുന്നത് നോക്കി നിന്നു.. റൂമിൽ ആരും ഉണ്ടായിരുന്നില്ല.. ദേവു ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.. സംഭവിച്ചതെല്ലാം അപ്പോഴും ഉൾക്കൊള്ളാൻ കഴിന്നുണ്ടായിരുന്നില്ല.. “സ്നേഹിച്ചവനെ കൂടപ്പിറപ്പിന് വിട്ടു കൊടുത്തു ത്യാഗം ചെയ്യാനൊരുങ്ങിയതല്ലെ എന്റെ ഭാര്യ.. ” തൊട്ട് പിറകിൽ നിന്നും ദീപക്കിന്റെ കൈകൾ ജനൽകമ്പികളിൽ പിടിച്ചു. ആ നിശ്വാസം ദേവുവിന്റെ മുഖത്ത് തട്ടി.. അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു ദീപക്ക് പറഞ്ഞു.. “മാളുവിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു.. പിന്നെ എന്റെ ചട്ടമ്പി പെണ്ണിനെ എനിക്ക് കിട്ടാൻ ഞാനും ഒന്ന് കണ്ണടച്ചു.. ” ദീപക്ക് കണ്ണിറുക്കി കാണിച്ചതും മുതുകിൽ ഇടി വീണതും ഒരുമിച്ചായിരുന്നു.. “ഡീ.. കെട്ട്യോനെ തല്ലുന്നോടി.. അതും ആദ്യരാത്രിയിൽ.. ” ദീപക്ക് ദേവുവിന്റെ കൈകൾ കൂട്ടി പിടിച്ചതും ദേവിക അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു..

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

 

Advertisement

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular

error: Content is protected !!