Connect with us

Love

കാത്തിരിപ്പ്..

Published

on

രചന: Deepthy Praveen

പതിവ് നടത്തം കഴിഞ്ഞു വരുമ്പോഴാണ് വീണേച്ചിയുടെ വീടിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം കണ്ടത്… എന്നും നടത്തത്തിന് ഇടയിലെ സ്ഥിരം കാഴ്ചയാണ് വീണേച്ചിയുടെയും ഭര്‍ത്താവ് ജയേട്ടന്റെയും ചിരിക്കുന്ന മുഖങ്ങള്‍… ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ടു നീങ്ങുന്നതു കണ്ടപ്പോള്‍ അങ്ങോട്ടു ചെന്നു… ആറേഴ് ദിവസമായി അവരെ കാണാനില്ലായിരുന്നു.. ഇടയ്ക്കിടെ ഇങ്ങനെ കാണാതെ ഇരുന്ന ശേഷം വിശേഷങ്ങള്‍ പറയുമ്പോള്‍ വീട്ടിലേക്ക് പോയതോ എവിടെയെങ്കിലും യാത്രപോയ കാര്യങ്ങളൊക്കെ പറയാറുണ്ട് … അതുപോലെ എവിടെയോ പോയതാകുമെന്നു കരുതിയിരുന്നു.. ഇപ്പോള്‍ എന്തായിരിക്കും സംഭവം… ”ഭര്‍ത്താവിനെ കൊന്ന ശേഷം ഇത്ര ദിവസം ആ ശവത്തിന് കാവലിരിക്കുകയായിരുന്നു മൂധേവി.. ” ”ഇവള്‍ മാത്രമായിരിക്കില്ല.. ഏതെങ്കിലും കാമുകനും കാണുമായിരിക്കും.. ഇനി അവനെ കണ്ടുപിടിക്കണം.. ” ”കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ട് കൊന്നതായിരിക്കും.. എത്ര സുഖസൗകര്യത്തില്‍ ജീവിച്ചാലും ചില സ്ത്രീകള്‍ക്ക് കണ്ടവന്റെ തോളേല്‍ കയറി ഇല്ലെങ്കില്‍ പറ്റില്ല… ” അഭിപ്രായങ്ങള്‍ പലവിധത്തില്‍ ചുറ്റും അലയടിച്ചപ്പോള്‍ വിശ്വസിക്കാനാവാതെ കാലുകള്‍ക്ക് വേഗത കൂടി… കൂടി നില്‍ക്കുന്ന ആളുകളെ വകഞ്ഞു മാറ്റി , അവിടെയാകെ വല്ലാത്ത ദുര്‍ഗന്ധം തങ്ങി നിന്നിരുന്നു… ആളുകളൊക്കെ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് മുറ്റത്തു നിന്നു.. പോക്കറ്റില്‍ കരുതിയിരുന്ന കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചു കൊണ്ട് ഹാളിലൂടെ ബെഡ്റൂമിന്‍റെ വാതിലെത്തിയപ്പോള്‍ പുറത്തു ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദത്തോടൊപ്പം ബൂട്ടിന്റെ ശബ്ദവും കേട്ടു… പോലീസ് വന്നു ആരോ അടക്കം പറയുന്നു… മുറിയിലേക്ക് നോക്കുമ്പോഴേക്ക് പോലീസ് അങ്ങോട്ടു ഇരച്ചു കയറി… അവിടെ ബെഡില്‍ ജയേട്ടന്‍ .. ഒന്നേ നോക്കിയുള്ളു… ഭിത്തിയില്‍ ചാരി ഇരിക്കുന്നുണ്ട് വീണേച്ചി.. പോലീസ് നടപടി ക്രമങ്ങള്‍ തുടങ്ങി.. പതിയെ ആ ഗേറ്റില്‍ ചാരി നില്‍ക്കുമ്പോഴും ജയേട്ടന്റെ മരണം എന്നെ വല്ലാതെ കുഴച്ചു.. വീണേച്ചി എന്തിനായിരിക്കും അങ്ങനെ ചെയ്തത്…അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ… ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നു.. അവരെ ആദ്യമായി കണ്ടത് എന്നായിരിന്നു… ഏകദേശം നാല് വര്‍ഷത്തെ പരിചയമുണ്ട് .. ദിവസേന നടക്കാന്‍ പോകുമ്പോഴുള്ള ഒരു പ്രഭാതത്തിലായിരുന്നു ആദ്യമായി കണ്ടത്.. ആ പരിചയം പിന്നീട് എവിടെ കണ്ടാലും ഒരു പുഞ്ചിരി സമ്മാനിക്കുന്നിടത്തേക്ക് വളര്‍ന്നിരുന്നു…. നല്ല അടുപ്പം തോന്നിയിരുന്നെങ്കിലും ചെറിയ അകലം ഇട്ടിരുന്നു എന്നതാണ് സത്യം.. ജയേട്ടന്‍ ബാങ്കിലും ചേച്ചീ ടീച്ചറായും ജോലി ചെയ്യുകയായിരുന്നു… രണ്ടുവര്‍ഷമായി അവര്‍ ജോലി മതിയാക്കി വീട്ടിലിരിക്കുകയാണ്… ഞാന്‍ കണ്ടതിലേക്കും ഏറ്റവും നല്ല ദമ്പതികള്‍ ആയിരുന്നു അവര്‍… പരസ്പരം അത്രത്തോളം ഇഷ്ടപെട്ടിരുന്ന അവര്‍ക്ക് എങ്ങനെ കൊല്ലാനും കൊല്ലപെടാനും സാധിക്കും .. ഒരിക്കല്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനെ പറ്റി സംസാരിക്കാന്‍ ഇടയായി..

ഹോസ്പിറ്റലില്‍ പോയിരുന്നോ എന്ന ചോദിച്ചപ്പോള്‍ , ഞങ്ങളില്‍ ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോന്ന് അറിയില്ല…ഇനി അഥവാ ഉണ്ടായാലും മനസ്സില്‍ പോലും അതൊരു കുറവായി ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും തോന്നേണ്ടെന്നു കരുതി പരസ്പരം തീരുമാനിച്ചുറപ്പിച്ചതാണ് ഹോസ്പിറ്റലില്‍ പോകേണ്ടെന്ന്… ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും അതി നു പിന്നില്‍ അവരുടെ കണ്ണീരിന്റെ നനവ് ഉണ്ടായിരുന്നു … ഒരിക്കല്‍ പോലും പിണങ്ങി കണ്ടിട്ടില്ല… അങ്ങനെയുള്ള അവര്‍ക്ക് ഇടയില്‍ എന്തായിരിക്കും സംഭവിച്ചത്… ചിന്തകള്‍ പടര്‍ന്നു കയറികൊണ്ടിരുന്നു.. ബോഡി കൊണ്ടു പോകാന്‍ ആംബുലന്‍സ് വന്നു.. വനിതാ പോലീസിന്റെ അകമ്പടിയോടെ വീണേച്ചിയെ കൊണ്ടുവന്നു.. അവര്‍ ചുറ്റുപാടുകള്‍ ഒന്നും ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയാണ് നടക്കുന്നത്..ചുറ്റും ഉള്ളവര്‍ മൂക്കു പൊത്തി പിടിക്കുമ്പോഴും അവര്‍ കൂസലില്ലാതേ നടക്കുന്നു.. പാറിപറന്ന മുടിയും വാരിവലിച്ചുടുത്ത സാരിയുമായി പോലീസ് വണ്ടിയുടെ നേര്‍ക്ക് നടന്നു.. ഞാന്‍ കണ്ടിരുന്ന വീണേച്ചി നല്ല സുന്ദരി ആയിരുന്നു ..ഇത് അവരുടെ പ്രേതം പോലെ തോന്നിച്ചു.. അവളുടെ അഭിനയം നോക്കു.. ഭര്‍ത്താവിനെ കൊന്നു സുഖമായി ജീവിക്കാന്‍ കുറേയെണ്ണം നടക്കുന്നുണ്ട്… കൊല്ലണം ഇവളെയൊക്കെ… ഇതൊന്നും കേട്ടഭാവം കൂടി നടിക്കാതെ അവര്‍ വണ്ടിയില്‍ കയറി ഇരുന്നു… പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല..തിരിഞ്ഞു നടക്കുമ്പോഴും എല്ലാം വീണേച്ചിയുടെ അഭിനയമായിരുന്നോ എന്ന സംശയം എന്നില്‍ അവശേഷിച്ചിരുന്നു.. ജയേട്ടന്റെ ബോഡി അവരുടെ വീട്ടുകാര്‍ കൊണ്ടുപോയെന്ന് പിന്നീട് അറിഞ്ഞു… ആ വീടും വീട്ടുകാരെയും മറവിയിലേക്ക് തള്ളിയിടാന്‍ രാവിലത്തെ നടത്തം വേറേ വഴിയിലേക്ക് മാറ്റി.. പക്ഷേ ഇടയ്ക്കിടെ ഓര്‍മ്മകളില്‍ അവരുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നിരുന്നു…. ഒരുപാട് നാള്‍ക്കു ശേഷം കോഴ്സിന്റെ ഭാഗമായി മെന്‍റല്‍ ഹോസ്പിറ്റലിലും ജയിലിലും മറ്റും പോകേണ്ടി വന്നു… മാറുന്ന മനുഷ്യന്റെ ചിന്തകളെ പറ്റി ഫീച്ചര്‍ തയാറാക്കണം… മെന്‍റല്‍ ഹോസ്പിറ്റലിലെ വിശാലമായ മുറ്റത്തു കൂടി വരാന്തയിലേക്ക് കയറുമ്പോഴാണ് മറവിയിലേക്ക് തട്ടിയെറിഞ്ഞ ആ മുഖത്തിന്റെ പകര്‍പ്പ് അവിടെ കാണാനിടയായത്‌.. വീണേച്ചീ… അറിയാതെ ശബ്ദം പുറത്തേക്ക് വന്നു.. ”അവരെ അറിയോ..” കൂടെ വന്ന അറ്റന്‍ററാണ്… ”ഇവരെന്താ ഇവിടെ ..” പാല്‍ പോലെവെളുത്ത നിറമുണ്ടായിരുന്ന വീണേച്ചി ആകെ ഇരുണ്ടു പോയിരുന്നു .. നീളമുള്ള മുടി ആരോ തോളൊപ്പം വെച്ചു വെട്ടി കളഞ്ഞിരിക്കുന്നു… ”ഇവിടെ വന്നിട്ടു കുറച്ചു നാളായി… ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ഇവര് ഇങ്ങനെയാണ്…വേറേ എവിടൊക്കെയോ ചികിത്സ നടത്തി ഒടുവില്‍ ഇവിടെ കൊണ്ടുവന്നതാണ്‌… അറ്റാക്ക് വന്നു ഭര്‍ത്താവ് മരിച്ചു പോയി… അവര്‍ ആ ശവത്തോടൊപ്പം ആറേഴ് ദിവസം ആ വീട്ടില്‍ ഇരുന്നു..ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ നാട്ടുകാര്‍ വീടു തല്ലിപൊളിച്ചു തുറന്നു നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്… ഇവര്‍ കൊന്നതാണെന്നും പറഞ്ഞു അന്നു കുറേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ..ഭര്‍ത്താവിന്റെ വീട്ടുകാരും ഇവരെ ഒഴിവാക്കി ..ഇപ്പോഴും ഭര്‍ത്താവ് വീട്ടില്‍ ഉറങ്ങുകയാണ്‌.. കൂട്ടി കൊണ്ടു പോകാന്‍ വരുമെന്നും പറഞ്ഞു കാത്തിരിക്കുകയാണ്… ” സഹതാപത്തോടെ അയാള്‍ പറഞ്ഞു.. ”നന്ദു…നന്ദു ജയേട്ടന്‍ എവിടെ… ” എന്നെ കണ്ടതും ഓടി വന്നു കൈയ്യേല്‍ ചേര്‍ത്തു പിടിച്ചു… എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി… ”വീണേച്ചി … ജയേട്ടന്‍..” ” സാറ് പേടിക്കേണ്ട….. അവര്‍ എല്ലാവരെയും അങ്ങനെയാ വിളിക്കുന്നത്..ഏതോ നന്ദു ജയേട്ടനൊപ്പം വരുമെന്നും പറഞ്ഞു ദിവസവും രാവിലെ ഈ പടിക്കല്‍ വന്നിരിക്കും.. സന്ധ്യയാകുമ്പോള്‍ കരഞ്ഞു കൊണ്ടു പോകും..പിറ്റേന്നും വരും..

സാറ് ഇങ്ങു പോര…” ആകാംക്ഷയോടെ എന്നെ നോക്കി കൊണ്ടു നിന്ന വീണേച്ചിയുടെ കൈകള്‍ വിടുവിച്ച ശേഷം അയാളോടൊപ്പം നടക്കുമ്പോള്‍ കുറ്റബോധത്താല്‍ കണ്ണുകള്‍ നിറഞ്ഞു… ഇതുവരെ അവരെ പറ്റി അന്വേഷിക്കാന്‍ തോന്നാതെ ഇരുന്നത് ഓര്‍ത്ത് നെഞ്ചു വിങ്ങി… ഡോക്ടറെ കണ്ടു വീണേച്ചിയെ പറ്റി സംസാരിക്കണമെന്ന് ഉറപ്പിച്ചു കൊണ്ട് അറ്റന്‍ററിനോട് യാത്ര പറഞ്ഞു ഡോക്ടറെ തിരഞ്ഞു നടന്നു.. മനസ്സില്‍ കഴിഞ്ഞ ഓരോ സംഭവങ്ങളും തെളിഞ്ഞു…വീണേച്ചിയു ജയേട്ടനും അവരുടെ വീടും.. വീണേച്ചി സുബോധത്തിലോട്ട് വന്നാല്‍ എന്തായിരിക്കും അവസ്ഥ.. യാഥാര്‍ത്ഥ്യം മനസ്സിലാക്കി ജീവിക്കാന്‍ അവര്‍ക്ക് കഴിയുമോ… എന്റെ മനസ്സ് രണ്ടായി തിരിഞ്ഞു…ഒരുപക്ഷേ ജയേട്ടന്‍റെ മരണം താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുംകൈ ചെയ്താലോ… അടുത്തൂ കണ്ട മരത്തിന്റെ ചുവട്ടിലെ സിമന്‍റ് ബഞ്ചിലേക്ക് ഇരുന്നു…. ഇല്ലാ എന്ന യാഥാര്‍ത്ഥ്യത്തെക്കാളും നല്ലതല്ലെ എന്നെങ്കിലും വരുമെന്ന കാത്തിരിപ്പ്…അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല.. ധൃതിയില്‍ അവിടുത്ത ജോലികള്‍ പൂര്‍ത്തിയാക്കി തിരിഞ്ഞു നോക്കാതെ നടക്കുമ്പോള്‍ ആ വിളി തേടിയെത്തി… ” നന്ദൂ….” തിരിഞ്ഞു നോക്കും മുന്നേ വീണേച്ചി ഓടി മുന്നിലെത്തി.. ” നീ പോയിട്ട് ജയേട്ടനെയും കൂട്ടി വരില്ലേ…” പ്രതീക്ഷയോടെയാണ് ചോദ്യം.. ” വരാം വീണേച്ചി ..ജയേട്ടനെയും കൂട്ടി വേഗം വരാം..” സന്തോഷത്തോടെ തലയാട്ടി കൊണ്ട് അവര്‍ പോകുന്നതും നോക്കി കുറച്ചു സമയം നിന്നു. ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചിലബന്ധങ്ങള്‍…അവ മനസ്സിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ,നഷ്ടങ്ങള്‍ പലപ്പോഴും കണ്ണീരില്‍ മാത്രം ഒതുങ്ങില്ല…അത് മനസ്സിന്റെ താളം തെറ്റിച്ചു സങ്കല്‍പലോകത്ത് വിരാജിക്കും..

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

 

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!