Relationship
എന്നും നന്മകൾ…

രചന: സന്തോഷ് അപ്പുക്കുട്ടൻ
“അവൾ കീറി മുറിക്കുന്നത് വെറും തുണിയാണ്. അല്ലാതെ നിങ്ങളെ പോലെ രക്തബന്ധങ്ങളെയല്ല ” പ്രദീപിൻ്റെ തീ പാറുന്ന സംസാരം കേട്ടപ്പോൾ, ഭീതിയോടെ സംയുക്ത പ്രമോദിന് പിറകിലേക്ക് നീങ്ങി നിന്നു. “എവിടെയോ കണ്ട പെണ്ണിന് വേണ്ടി നീ മെക്കിട്ടു കയറുന്നത് എൻ്റെ പെണ്ണിനോടാണെന്ന് ഓർമ്മ വേണം നിനക്ക്?” പ്രമോദ്, പ്രദീപിനു നേരെ കൈ ചൂണ്ടിക്കൊണ്ട് ദേഷ്യത്തോടെ അവനരികിലേക്ക് നടന്നു. “ഒരു പരിചയവുമില്ലാത്ത പെൺക്കുട്ടിയെ പറ്റി, അവളുടെ വീടിനെക്കുറിച്ചും, ജോലിയെ കുറിച്ചും മോശമായി ഭവാൻ്റെ ഭാര്യ സംസാരിച്ചപ്പോൾ ഈ നാവ് എവിടെയായിരുന്നു?” പ്രദീപിൻ്റെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം പ്രമോദ് പരുങ്ങി. അവൻ വിളർച്ചയോടെ ചുറ്റും.നിൽക്കുന്ന അമ്മയെയും, അനിയത്തിയെയും നോക്കി. ” വക്കീൽ ഗോപാലൻ സാറിൻ്റെ ഓഫീസിലെ ഫയലുകൾക്കിടയിലാണ് ആ നാവ് എന്നറിയാം. എന്നാലും വെറുതേ ചോദിച്ചുന്നുള്ളൂ” “എൻ്റെ അച്ഛനെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ?” സംയുക്ത പ്രദീപിനു നേരെ ചീറിയടുത്തു. “ഓ കോപം വന്നോ ഏടത്തിക്ക്? ഇത്രയും നേരം പ്രിയയെയും, കുടുംബത്തെയും പറ്റി ഭയങ്കര സന്തോഷത്തിലാണല്ലോ കുറ്റം പറഞ്ഞിരുന്നത് ” പ്രദീപ് തൻ്റെ നേർക്ക് നടന്നടുത്തപ്പോൾ സംയുക്ത പതിയെ പിന്നോട്ടു മാറി. ” മറ്റുള്ളവരുടെ കുടുംബത്തെ അധിക്ഷേപിക്കുമ്പോൾ, തനിക്കും ഒരു കുടുംബമുണ്ടെന്ന് ഏടത്തി ഓർക്കാൻ വേണ്ടി ട്ടാ ഞാൻ വക്കീലച്ചനെ ഇതിലേക്ക് വലിച്ചിട്ടത്.മനസ്സിലായോ?” പ്രദീപിൻ്റെ ചോദ്യം കേട്ടതും സംയുക്ത അമ്മായിയമ്മയായ മാധവി ടീച്ചറിൻ്റെ അരികിലേക്ക് നടന്നു. “അമ്മ ഇവൻ്റെ പറച്ചിൽ കേട്ടോ? അവളെ ഇങ്ങോട്ടു കെട്ടിക്കൊണ്ടു വന്നിട്ടില്ല. അതിനു മുൻപ് ഇങ്ങിനെയാണെങ്കിൽ, അബദ്ധവശാൽ അവളെ ഇങ്ങോട്ട് കെട്ടിക്കൊണ്ടു വന്നാൽ എന്താകും പുകിൽ?” മാധവിടീച്ചർ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി സംയുക്തയെ നോക്കി അർത്ഥഗർഭമായി ചിരിച്ചു. “അമ്മ ഇവിടെ കിടന്നു ഇങ്ങിനെ ചിരിച്ചോ? ഈ വീടിൻ്റെ അന്തസ്സ് പോകുന്ന കേസാണ് ഇത്?” ” പ്രദീപ് ഒരു പെണ്ണിനെ കെട്ടിയാൽ എങ്ങിനെയാണ് ഈ വീടിൻ്റെ അന്തസ്സ് പോകുന്നത്?” മാധവിടീച്ചർ ചോദ്യത്തോടൊപ്പം സംയുക്തയെ നോക്കി. “ഈ മണിമംഗലം തറവാട്ടിൽ എല്ലാവരും ഹൈ എജുക്കേഷണൽ ആണ്. എല്ലാവർക്കും ഗവർമെൻ്റ് ജോലിയുമുണ്ട്. അവൾ ആണെങ്കിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു കൂടിയില്ല. പോരാത്തതിന് സെയിൽസ് ഗേളും ” മാധവി ടീച്ചർ ഒരു ചിരിയോടെ തൻ്റെ കട്ടി കണ്ണട അഴിച്ചു മേശയിൽ വെച്ചു. “ഒരാളുടെ മഹത്വം നിർണ്ണയിക്കുന്നത് അവരുടെ എജുക്കേഷണലും, ജോലിയും ആണെന്ന് മോളോട് ആരാ പറഞ്ഞത് സംയുക്താ?” മാധവി ടീച്ചറിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ സംയുക്ത നിന്നു. ” ഒരുവൻ്റെ നന്മയും, വിവേകവുമാണ് അവനെ മഹാനാക്കുന്നത്! ” മനസ്സിൽ നന്മ ഇല്ലാത്തവന് കിട്ടുന്ന ഡിഗ്രിയും ജോലിയുടൊക്കെ പിശുക്കൻ്റെ സമ്പാദ്യം പോലെയാണ് ” ” അപ്പോൾ ഞങ്ങളുടെ അറിവും ജോലിയുമൊക്കെ വെറും വേസ്റ്റ് ” സംയുക്ത ഭർത്താവിനെ നോക്കി മുഖം വക്രിച്ചു. ” അമ്മ പറഞ്ഞത് കേട്ടില്ലേ പ്രമോദ്? ഞാനും നിങ്ങളുമൊക്കെ വെറും വേസ്റ്റ് ആണെന്ന് ”
” എഴുതാപ്പുറം വായിക്കണ്ട സംയുക്ത ! എജുക്കേഷനും ഗവർമെണ്ട് ജോബുമൊക്കെ ഒരു ആനക്കാര്യമായി നീ പറഞ്ഞപ്പോൾ, അതിനുള്ള മറുപടി ഞാൻ പറഞ്ഞന്നേയുള്ളൂ” മാധവി ടീച്ചർ ഒരു നിമിഷം മൗനം പാലിച്ച ശേഷം സംയുക്തയെ നോക്കി. ” പ്രദീപിന് ഒരു പെൺക്കുട്ടിയെ ഇഷ്ടമാണെന്നു അവൻ പറഞ്ഞു. അതിന് നിങ്ങൾ എന്തിനാണ് ഇത്ര ബഹളം വെക്കുന്നത്?” മാധവി ടീച്ചറുടെ മകൾ പാർവതി കലിയോടെ അമ്മക്കരികിലേക്ക് വന്നു. ” ബഹളം വെക്കാതെ പിന്നെ. ഞങ്ങൾക്ക് ഒരു അന്തസ്സുണ്ട്. അമ്മയായിട്ട് അത് കളഞ്ഞു കുളിക്കരുത് ” പാർവതിയുടെ സംസാരം കേട്ട മാധവി ടീച്ചർ പ്രദീപിനെ നോക്കി. “നിനക്കെന്താ പ്രശ്നം?” പ്രദീപ് പാർവതിയുടെ അടുത്തേക്ക് നടന്നു. “എൻ്റെ ഗോപിയേട്ടൻ ഇത് അറിഞ്ഞിട്ടുണ്ടെങ്കിൽ സമ്മതിക്കില്ല” പാർവതിയുടെ പറച്ചിൽ കേട്ടപ്പോൾ പ്രദീപ് ചിരിയോടെ അവളെ നോക്കി. “നിൻ്റെ ഗോപിയേട്ടൻ്റെ സമ്മതം വാങ്ങാൻ ഇത് അവൻ്റെ തറവാട് അല്ല. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മയാണ് കേട്ടോടീ. അവൾടെ ഒരു കോപിയേട്ടനും ചായയും ” അത് കേട്ടതോടെ അമ്മയെ നോക്കി ഒന്നു മുറുമുറുത്ത് പാർവതി മുകളിലെ തൻ്റെ റൂമിലേക്ക് നടന്നു. മൗനം തളം കെട്ടിയ നിമിഷങ്ങൾക്കു ശേഷം മാധവി ടീച്ചർ മൂത്ത മകനെ നോക്കി. “ഞാനും, പ്രദീപും പ്രിയയുടെ വീട് വരെ ഒന്നു ചെന്നു നോക്കട്ടെ” “ചെന്നു നോക്കീട്ട് വെറുതെ പോരണ്ട. കല്യാണ തീയ്യതിയും കുറിച്ചിട്ടു പോന്നാൽ മതി” പ്രമോദ് പരിഹാസത്തോടെ അമ്മയെ നോക്കി പറഞ്ഞപ്പോൾ, പ്രദീപ് അവനരികിലെത്തി. ” അതിനെ കുറിച്ച് നീ വറീഡ് ആകണ്ട. അമ്മയ്ക്ക് ഇഷ്ടായാൽ തിയ്യതി കുറിച്ചിട്ടു തന്നെ വരുകയുള്ളൂ അല്ലേ അമ്മേ ?” മാധവിടീച്ചറുടെ തോളിൽ കൈയ്യിട്ട് പ്രദീപ് അതു പറഞ്ഞപ്പോൾ പ്രമോദിന് കലിയിളകി. “അമ്മ ഇപ്പോൾ ഇവൻ്റെ സൈഡ് ആയോ? അല്ലെങ്കിലും ഇവനാണല്ലോ ഇവിടെ അധികാരം?” പ്രമോദ് ദേഷ്യത്തോടെ അമ്മയെ നോക്കി നിന്നപ്പോൾ സംയുക്ത വന്ന് അവൻ്റെ കൈ പിടിച്ചു. ” എം.ബി.എ എടുത്തിട്ടും ഈ ചെളിയിലും പാടത്തും കിടന്ന് പോത്തിനെ പോലെ പണിയെടുക്കുന്ന അവൻ്റെ വിവരത്തിനനുസരിച്ചുള്ള പെണ്ണിനയല്ലേ അവൻ നോക്കൂ.” ഭാര്യയുടെ വാക്ക് കേട്ട് പ്രമോദ് അനിയനെ നോക്കി പരിഹാസത്തോടെ പതിയെ ചിരിച്ചു. “ഭാര്യയുടെ തമാശ കേട്ടപ്പോൾ ചിരിക്കുന്നത് കണ്ടില്ലേ?” പ്രദീപിൻ്റെ നോട്ടം സംയുക്തയിലേക്ക് നീണ്ടു. ” റൂമിലേക്ക് കൊണ്ടുപോയി കുറച്ചു കൂടി തമാശ പറഞ്ഞു കൊടുക്ക് ഏടത്തി.പാവമൊന്നു പൊട്ടി ചിരിക്കട്ടെ ” “വാ – മനുഷ്യാ ഇവിടെ ” പ്രദീപിൻ്റെ കളിയാക്കൽ കേട്ട് കലിയിളകിയ സംയുക്ത ഭർത്താവിനെയും കൊണ്ട് റൂമിലേക്ക് നടന്നു. ” പ്രമോദ് എത്ര ഉശിരുള്ളവനായിരുന്നു അല്ലേ അമ്മേ – ഇപ്പോൾ കണ്ടോ കാക്കാലത്തിടെ കൈയിലെ കുരങ്ങ് പോലെ ആയി? മാധവി ടീച്ചറിൽ നിന്ന് ഒരു ദീർഘനിശ്വാസമുതിർന്നു. അവരുടെ മിഴികൾ ചുമരിൽ ചില്ലിട്ട് വെച്ച ഫോട്ടോയിലേക്ക് നീണ്ടു. അവരുടെ കണ്ണുകൾ സജലമായത് കണ്ട് പ്രദിപ് അമ്മയ്ക്കു അരികിൽ വന്നിരുന്നു. ” അഞ്ചാറ് വർഷം കഴിഞ്ഞില്ലേ അമ്മാ! ഇപ്പോഴും അതോർത്ത്” പ്രദീപിൻ്റെ മുടിയിഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു മാധവി ടീച്ചർ. ” അമ്മ മരിക്കുവോളം ആ ഓർമ്മകൾ മനസ്സിൽ നിന്നു മായില്ല മോനെ! പ്രാണനു വേണ്ടി പിടയുന്ന ഭർത്താവിൻ്റെ അരികിലേക്ക് നീന്തിയെത്തുവാൻ പോലും കഴിയാതെ ” തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ പിടഞ്ഞു തീരുവോളം; മാധവിടീച്ചർ കണ്ണടച്ചിരുന്നു.! വൈകീട്ട് അഞ്ച് മണി ആയപ്പോഴേയ്ക്കും.പ്രദീപും, അമ്മയും ഒരുങ്ങി കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തതും സംയുക്ത ഓടി വന്നു. “പ്രിയയുടെ വീടും പരിസരവും കാണാൻ ഞങ്ങളും ഉണ്ട് അമ്മേ – അഞ്ച് മിനിറ്റ് വെയിറ്റ് ചെയ്യൂ ” പറഞ്ഞു തീർന്നതും സംയുക്ത അകത്തേക്ക് ഓടി. മാധവിടീച്ചറും, പ്രദീപും പരസ്പരം നോക്കി. ”
എന്തെങ്കിലും കുനിഷ്ട് ഒപ്പിക്കാനായിരിക്കും ഇത്രയും ആത്മാർത്ഥതയോടെ പ്രിയയുടെ വീടും, പരിസരവും കാണാൻ വരുന്നത്?” പ്രദീപ് ചിന്തിച്ചത് ശരിതന്നെയായിരുന്നു. വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ടെങ്കിലും, ഇപ്പോൾ എങ്ങിനെയാണെന്ന് അറിയാൻ വേണ്ടി ആരെയോ വിട്ട്, പ്രിയയുടെ വീടും, പരിസരവും അന്വേഷിപ്പിച്ചിരുന്നു സംയുക്ത ! ഇൻഫോമറിൽ നിന്നു കിട്ടിയ വിവരം വെച്ചു നോക്കുനോൾ, ഈ ആലോചന എട്ടു നിലയിൽ പൊട്ടാനാണ് സാധ്യത! കോളനി പോലൊരു സ്ഥലത്ത് അഞ്ച് സെൻ്റ് സ്ഥലവും, ഓടിട്ട ഒരു ചെറിയ വീടും. ചുമട്ട് തൊഴിലാളിയായ അച്ഛനും,, കുടുംബശ്രീക്ക് പോകുന്ന അമ്മയും ! പ്രിയയ്ക്കു താഴെ ഒരു അനിയത്തിയും, അനിയൻ ചെക്കനും. മണിമംഗലം തറവാടുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങിയ പ്രിയയുടെ സ്വപ്നം പതിനാറ് നിലയിൽ പൊട്ടുന്നത് ലൈവായി കാണണം! ആ ഉത്സാഹത്തിലാണ് അവളും, ഭർത്താവും കാറിലേക്ക് കയറിയിരുന്നത്. പോർച്ചിൽ നിന്ന് കാർ പുറത്തിറങ്ങിയതും അപ്രതീക്ഷിതമായ, മഴ പെയ്ത് തുടങ്ങിയതും ഓരേനിമിഷമായിരുന്നു. കുറച്ചു ദൂരം കാർ ഓടി പാടശേഖരങ്ങൾക്കു മുന്നിലായി കാർ നിന്നു. പാടശേഖരങ്ങളെ രണ്ടു ഭാഗമാക്കി പോകുന്ന ഒറ്റയടിപ്പാതയുടെ അറ്റത്തേക്ക് കൈ ചൂണ്ടി പ്രദീപ് . ” അവിടെയാണ് അമ്മേ!പ്രിയയുടെ വീട് ” പാടം മുഴുവൻ വെള്ളം നിറഞ്ഞു കവിഞ്ഞ്, അവ്യക്തമായി കൊണ്ടിരിക്കുന്ന ഒറ്റയടിപ്പാതയുടെ അവസാനത്തിൽ, തീപ്പെട്ടി കൂട് പോലെ കാണുന്ന കുറച്ചു വീടുകൾ. പറഞ്ഞു തീർന്നതും പിന്നിൽ നിന്ന് അടക്കിപ്പിടിച്ച ചിരിയുതിർന്നു ” ഒരു തോണി കിട്ടിയാൽ അങ്ങോട്ടേയ്ക്ക് പോകാമായിരുന്നു അല്ലേ അമ്മേ ?” സംയുക്തയുടെ പരിഹാസം നിറഞ്ഞ ചോദ്യമുയർന്നപ്പോൾ, ടീച്ചർ പല്ലുകടിച്ചു കൊണ്ട് പ്രദീപിനെ നോക്കി. ആ നോട്ടം നേരിടാനാവാതെ അവൻ സ്റ്റിയറിങ്ങിലേക്ക് കണ്ണും നട്ടിരുന്നു. മഴയ്ക്ക് ശക്തിയേറി തുടങ്ങി. വിശിയടിക്കുന്ന കാറ്റിൽ, മഴത്തുള്ളികൾക്ക് ശക്തിയേറിയപ്പോൾ, ടീച്ചർ പ്രദീപിനെ നോക്കി. “തിരിച്ചു പോകാം മോനെ! അല്ലെങ്കിൽ നമ്മുടെ കാറും കൂടി മുങ്ങി പോകും” അമ്മയത് പറഞ്ഞപ്പോൾ, അവരുടെ മുഖത്തേക്ക് ഒരു വട്ടം കൂടി നോക്കി അവൻ കാർ സ്റ്റാർട്ട് ചെയ്തു. പെയ്യാനൊരുങ്ങിയ കണ്ണുകളെ അവൻ ശക്തിയോടെ ഒരു നിമിഷം അടച്ചു പിടിച്ചു. പിന്നിൽ നിന്നുയരുന്ന പരിഹാസങ്ങളെ ഖണ്ഡിക്കാൻ അവനിൽ ഇപ്പോൾ വാക്കുകൾ ഇല്ലായിരുന്നു! തകർത്തു പെയ്യുന്ന മഴയിലൂടെ ഹൃദയം നുറുങ്ങിയ വേദനയോടെ അവൻ വണ്ടി പതിയെ ഓടിച്ചു. ഹൈവേയിൽ നിന്നും, വീട്ടിലേക്കുള്ള ഇടറോഡിലേക്ക് കയറാൻ വേണ്ടി ഇടത്തോട്ട് സിഗ്നലിട്ടതും, സംയുക്ത പെട്ടെന്ന് പ്രദീപിൻ്റെ തോളിൽ തട്ടി ” ടൗണിലേക്ക് ഒന്നു വിട് പ്രദീപ് – കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്” പ്രദീപ് ഒന്നും മിണ്ടാതെ സിഗ്നൽ ഓഫ് ചെയ്തു മുന്നോട്ടു കാർ പായിച്ചപ്പോൾ സംയുക്തയിൽ ഒരു പുഞ്ചിരിയുതിർന്നു . അവൾക്ക് ടൗണിൽ നിന്നും ഒന്നും വാങ്ങാനില്ലായിരുന്നു. പകരം ടെക്സ്റ്റയിൽസിൽ ചെന്ന് പ്രിയയെ ഒന്നു കാണണം! പ്രണയം എട്ടുനിലയിൽ പൊട്ടിയത് സങ്കടത്തോടെ ഒന്നു പറഞ്ഞ് ഉള്ളിൽ പൊട്ടിച്ചിരിക്കണം! സംയുക്തയുടെ ഗൂഢലക്ഷ്യം അറിയാതെ നഗരത്തിരക്കിലൂടെ, കോരിച്ചൊരിയുന്ന മഴയിലൂടെ കാർ പതിയെ മുന്നോട്ട് നീക്കി കൊണ്ടിരുന്നു പ്രദീപ് ! വാഹനങ്ങളുടെ ഹോൺ അടി വല്ലാതെ മുഴങ്ങിയപ്പോൾ, മാധവി ടീച്ചർ-ആ ഭാഗത്തേക്ക് നോക്കിയതും, പ്രദീപിൻ്റെ തോളിൽ കൈവെച്ചു. “വണ്ടി ഒന്നു സൈഡാക്കൂ മോനേ” പ്രദീപ് തൊട്ടടുത്ത സൈഡിലേക്ക് കാർ കുത്തി കയറ്റുമ്പോഴും, മാധവി ടീച്ചർ ആ നോട്ടം മാറ്റിയില്ലായിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ, അലക്ഷ്യമായി തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ പരതി നടക്കുന്ന വൃദ്ധൻ. ഓരോ സൈഡിൽ നിന്നും ഹോണടി മുഴങ്ങുമ്പോൾ മറുവശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതു കണ്ടപ്പോൾ ആൾ അന്ധനാണെന്ന് മാധവി ടീച്ചർക്ക് മനസ്സിലായി.- കോരിച്ചൊരിയുന്ന മഴ മുഴുവൻ കൊണ്ട്, കെണിയിൽപെട്ട ഒരു എലിയെ പോലെ മരണവെപ്രാളം കാണിക്കുന്ന ആ മനുഷ്യനോട് ആരും ഒരു അലിവ് കാണിക്കുന്നില്ല പകരം തല പുറത്തേക്കിട്ടു ചീത്ത പറയുന്ന ഡ്രൈവർമാർ . അഞ്ചു വർഷം മുൻപ് ഇതുപോലെയുള്ള ഒരു രംഗം മാധവി ടീച്ചറിൻ്റെ മനസ്സിലൂടെ കടന്നു പോയി. വണ്ടിയിടിച്ചു വീണ് പിടയുന്ന ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി അലറി വിളിച്ച നിമിഷം തെറിച്ച് വീണിടത്ത് നിന്ന് ഭർത്താവിൻ്റെ അടുത്തേക്ക് നീന്തിയെത്താൻ പോലും കഴിയാതെ നിസ്സഹയായി വാവിട്ടു കരഞ്ഞ നിമിഷം! ഓടിക്കൂടിയവർ വെറും കാണികളായി നിന്നപ്പോൾ തനിക്കു നഷ്ടപ്പെട്ടത് തൻ്റെ ജീവൻ്റെ പാതിയാണ്! എന്നെന്നേയ്ക്കുമായി മാഞ്ഞത് തൻ്റെ സിന്ദൂര ചാർത്തായിരുന്നു. ഓർമ്മകൾക്ക് തടയിട്ട് കാറിൻ്റെ ഡോർ തുറന്ന് കോരിച്ചൊരിയുന്ന മഴയിലേക്ക് ചാടിയ മാധവി ടീച്ചറുടെ കണ്ണുകൾ, പൊടുന്നനെ ആ വൃദ്ധൻ്റെ അമ്പതടി ദൂരം പിന്നിലേക്ക് നീണ്ടു. കോരിച്ചൊരിയുന്ന മഴയിലൂടെ, തലങ്ങും വിലങ്ങും പായുന്ന വണ്ടികൾക്കിടയിലൂടെ ഓടി വരുന്ന ഒരു പെൺക്കുട്ടി. നനഞ്ഞു കുതിർന്ന സാരിയിൽ തട്ടി, ഇടറി വീഴാൻ പോകുമ്പോഴും അവൾ കൈ നീട്ടി ഉച്ചത്തിൽ എന്തോ പറയുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഓടി വരുന്ന അവളെ നോക്കി ഡ്രൈവർമാർ ചീത്ത വിളിക്കുന്നുണ്ട്. വട്ടം തിരിഞ്ഞ ഒരു ഓട്ടോയ്ക്കു മുന്നിൽ വന്നിടിച്ചപ്പോൾ, ഒരു നിമിഷം അവളൊന്നു തല കുടഞ്ഞു. മൂക്കിൽ നിന്ന് ചിതറിയ ചോരത്തുള്ളികൾ, മഴവെള്ളത്തിൽ കലർന്നതറിയാതെ അവൾ പിന്നെയും ഓടുകയായിരുന്നു. പതറി നടക്കുന്ന ആ വൃദ്ധന് അരികിലെത്തിയതും. അയാൾക്കു മുന്നിലായ് വട്ടം നിന്നു അവൾ. കുതിച്ചെത്തുന്ന വണ്ടികളോട് രണ്ട് വശങ്ങളിലൂടെ പോകാൻ ആംഗ്യം കാട്ടുന്നുണ്ട് അവൾ! മഴയ്ക്ക് ശക്തി കൂടിയതറിഞ്ഞ്, ആ വൃദ്ധനെയും പിടിച്ച് ഒരു വശത്തേക്ക് നടക്കുമ്പോൾ അവൾ കണ്ടു, തിരക്കിലൂടെ കുതിച്ചു വരുന്ന ഒരു ആനവണ്ടി.
ആനവണ്ടിയിലെ ഡ്രൈവർക്കു നേരെ കൈ നീട്ടി എന്തോ പറയുന്നുണ്ടവൾ. കുറച്ചു ദൂരം മുന്നോട്ട് പോയി നിന്ന ആന വണ്ടിക്കു നേർക്ക്, ആ വൃദ്ധനെയും പിടിച്ച് അവൾ ധൃതിയിൽ നടന്നു. ബസ്സിലേക്ക് പതിയെ കൈ പിടിച്ചു കയറ്റിയപ്പോൾ, നന്ദിയോടെ അയാൾ എന്തോ പറയുന്നുണ്ടായിരുന്നു. വൃദ്ധൻ കയറിയ ബസ്സ് മുന്നോട്ട് ചലിച്ചപ്പോൾ അവൾ പതിയെ പിൻതിരിഞ്ഞു നടന്നു. ഇടയ്ക്കിടെ പിൻതിരിഞ്ഞവൾ ബസ്സിനെ നോക്കുന്നുണ്ടായിരുന്നു. ആ രംഗമൊക്കെ നോക്കി നിന്ന മാധവി ടീച്ചർ ഒരു ഉൾപ്രേരണയിൽ അവൾക്കു നേരെ ഓടി. കോരിച്ചൊരിയുന്ന മഴയിലൂടെ, വാഹനങ്ങൾക്കിടയിലൂടെ ഓടുന്ന അമ്മക്ക് പിന്നാലെ കാര്യമറിയാതെ മക്കളും ഓടി. ആ പെൺക്കുട്ടിയുടെ അടുത്ത് എത്തിയതും, ആ മുഖം കൈ കൊണ്ട് പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു മാധവി ടീച്ചർ’ തൻ്റെ കോട്ടൻസാരിക്കൊണ്ട് അവളുടെ തല തുവർത്തുമ്പോൾ മാധവി ടീച്ചർ നന്ദിയോടെ അവളെ നോക്കി. “മോൾടെ പേര് എന്താണ്?” ” പ്രിയ ” പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടപ്പോൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയ മാധവി ടീച്ചർ കണ്ടത് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മകനെയാണ് അതും കൂട്ടി കേട്ടതോടെ മാധവി ടീച്ചർ വല്ലാത്തൊരു അത്ഭുത ത്തോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.. ആ കാറിൽ തന്നെ പ്രിയയെ അവളുടെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോൾ, അവൾ സംയുക്തയുടെ കാതിൽ ചുണ്ടു ചേർത്തു. ” പത്താംക്ലാസ്സിൽ വെച്ച് കോപ്പിയടിച്ചതിന് പിടിച്ചത് ഞാൻ ആരോടും പറയില്ല സംയുക്താ! കാരണം അന്നും ഇന്നും നീ എൻ്റെ നല്ലഫ്രണ്ട് ആണ് – ആകാര്യം പേടിച്ച് നീ ഞങ്ങളുടെ പ്രണയത്തെ തകർക്കരുത്” ഒരു നിമിഷം പുറത്തേക്ക് നോക്കി ഇരുന്ന സംയുക്ത എന്തോ ആലോചിച്ചതിനു ശേഷം, മുൻ സീറ്റിലിരിക്കുന്ന അമ്മയെ തോണ്ടി. “ഈ ചിങ്ങം കഴിയുന്നതിനു മുൻപ് ഇവരുടെ കെട്ട് നടത്തിയാലോ അമ്മാ ?” സംയുക്തയുടെ ചോദ്യം കേട്ടതും മാധവി ടീച്ചർ അത്ഭുതത്തോടെ പ്രമോദിനെ നോക്കി. “ഈ പെണ്ണുങ്ങൾ ന്ന് പറഞ്ഞാൽ നെല്ലിക്ക പോലെയാണ് അമ്മാ- ആദ്യം ഇത്തിരി കയ്പ് – പിന്നെ മുഴുവൻ മധുരം ” തൻ്റെ ഭാര്യയെ ആദ്യമായി അഭിമാനത്തോടെ ചേർത്തു നിർത്തി പ്രമോദ് പറഞ്ഞപ്പോൾ, ആ കാറിനുള്ളിൽ കൂട്ട ചിരി മുഴങ്ങി.
(രണ്ട് ദിവസം മുൻപ് ഒരു സഹോദരി ചെയ്ത നന്മ നിറഞ്ഞ ഒരു കാര്യമാണ് ഇതെഴുതാനുള്ള പ്രചോദനം – തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ആ സഹോദരിക്ക് എന്നും നന്മകൾ നേർന്നുക്കൊണ്ട് )
വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

Relationship
പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

രചന: Unni K Parthan
#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”
മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക് അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക് മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..
ഇനി മോൾക്ക് കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..
Relationship
അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

രചന: Seema Binu
പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..
വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .
എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .
അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..
ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .
എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .
ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .
അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .
അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .
Relationship
ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

രചന: വിദ്യ പ്രദീപ് ❤
നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച് ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..
മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..
ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….