Connect with us

Love

പതിയെ തോന്നിയ ആരാധന..

Published

on

രചന: Nitya Dilshe

പിന്നെ എപ്പോഴോ എനിക്കും തോന്നി അങ്ങേരോട് പ്രണയം… ട്രെയിനിലെ തിരക്കേറിയ കംപാർട്മെന്റുകളിലൊന്നിൽ നാരായണന്റെ തോളിലേക്കു തലചായ്ച്ചിരിക്കുമ്പോഴും എതിർവശത്തെ സീറ്റിലിരിക്കുന്ന അമ്മയും കുഞ്ഞിലുമായിരുന്നു എന്റെ കണ്ണുകൾ…മുലപ്പാലിനു വേണ്ടി ചെറിയ വാശിയിയിൽ തുടങ്ങിയ അവന്റെ കരച്ചിൽ ഉച്ചത്തിലായിരിക്കുന്നു..അവരുടെ ബാഗിനുള്ളിലെ ബിസ്ക്കറ്റിനും കുപ്പിപ്പാലിനും അവന്റെ വാശിയെ ശമിപ്പിക്കാനായില്ല….. കരച്ചിൽ കൂടിയതോടെ ആ അമ്മയുടെ മുഖത്ത് വേവലാതി കണ്ടു..പിന്നെ ചുറ്റുമുള്ളതൊന്നും വക വെക്കാതെ മാറിൽ കിടന്ന സാരിയല്പം താഴ്ത്തി കുഞ്ഞിനെ അതിനുള്ളിലാക്കി…പാൽ കിട്ടി അവൻ ശാന്തനായപ്പോൾ അമ്മയുടെ മുഖത്തും ആശ്വാസം കണ്ടു.. ഷർട്ടിൽ നനവ് പടർന്നപ്പോൾ നാരായണൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ച്‌, തലയല്പം ചെരിച്ചു തോളിൽ ചാരിയിരിക്കുന്ന അവളെ ശാസനയോടെ നോക്കി..ശേഷം .പോക്കെറ്റിൽ നിന്നും കർചീഫ്‌ എടുത്ത് അവളുടെ കണ്ണും മുഖവും തുടച്ചു കൊടുത്തു…. “ഇനിയും രണ്ടു മണിക്കൂർ കൂടിയുണ്ട് യാത്ര…. ഉറങ്ങിക്കോളൂ..” ആ ‘അമ്മ കുഞ്ഞിനെ ഉറക്കുന്നത് പോലെ അവനും അവളുടെ തോളിൽ തട്ടിക്കൊണ്ടിരുന്നു… പുസ്‌തകത്തിലായിരുന്നു കണ്ണെങ്കിലും കുഞ്ഞിന്റെ കരച്ചിൽ ഉയർന്ന സമയത്ത്‌ അവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചിരുന്നു.. . ** ആദ്യമായ് കോളേജിൽ ചെന്ന ദിവസം കുട്ടികൾ ആരാധനയോടെ പറഞ്ഞു കേട്ട പേര്..നാരായണൻ.. ചെയർമാൻ.. എതിരില്ലാതെ ജയിച്ച സ്ഥാനാർത്ഥി..കേട്ടപ്പോൾ ഏതു നേരവും നാരായണ ജപവുമായ് നടക്കുന്ന മുത്തശ്ശി യെയാണ് ഓർമ വന്നത്…ഒരിക്കൽ നേരിട്ടു കണ്ടു..കുറച്ചു ചെറുപ്പക്കാരുടെ കൂടെ തലയെടുപ്പോടെ പോകുന്ന നേതാവിനെ..ആളുടെ തീപ്പൊരി പ്രസംഗം കേൾക്കാൻ കുട്ടികൾക്കൊപ്പം അദ്ധ്യാപകർക്കും ആവേശമായിരുന്നു.. പതിയെ തോന്നിയ ആരാധന..പിന്നെ എപ്പോഴോ എനിക്കും തോന്നി അങ്ങേരോട് പ്രണയം…എന്റെ പിന്നാലെ പ്രണയം പറഞ്ഞു നടക്കുന്ന ചെക്കന്മാരെ കണ്ടപ്പോൾ ഒരു ചെയർമാനെ പ്രണയിക്കാനുള്ള യോഗ്യതയൊക്കെ എനിക്കും ഉണ്ടെന്നു തോന്നി.. പ്രണയം മനസ്സിൽ വല്ലാതെ വിങ്ങിയപ്പോൾ നേരിട്ടു പോയി പറഞ്ഞു… “രണ്ടുദിവസത്തിനുള്ളിൽ എനിക്കൊരു മറുപടി തരണം ” ഗൗരവത്തോടെ അതും കൂടി പറഞ്ഞപ്പോൾ എല്ലാറ്റിന്റെയും കിളികൾ പറന്നു പോയെന്നു മനസ്സിലായി.. അവർ എന്നെ അന്യഗ്രഹജീവിയെ‌പ്പോലെ തുറിച്ചു നോക്കി.. രണ്ടു ദിവസം പോയി.,രണ്ടുമാസം കഴിഞ്ഞിട്ടാണ് പിന്നീട്‌ ആളെ ഒന്നു കണ്ടത്…ആവശ്യം എന്റേതായോണ്ട് വീണ്ടും ചെന്നു…എന്റെ മുൻവരവ് ഓർമയിൽ ഉള്ളത് കൊണ്ടാവും ഒപ്പമുള്ളവരോടു എന്തോ പറഞ്ഞൂ ധൃതിയിൽ അടുത്തേക്ക് വന്നു.. “നോക്കു….” എന്നു പറഞ്ഞു നിർത്തി..മുഖഭാവം കണ്ടപ്പോൾ ബാക്കി ഞാൻ പറഞ്ഞൂ… “ആര്യ…” “ആഹ്..ആര്യ…എനിക്കിതിനൊന്നും ഒട്ടും താൽപര്യമില്ല.. സമയവുമില്ല…നിങ്ങൾ സുന്ദരിയാണല്ലോ… നിങ്ങൾക്ക് പറ്റിയ ഒരാളെ നോക്കു..എന്നെ വിട്ടേക്ക്..” പറഞ്ഞതും ആൾ തിരിഞ്ഞു നടന്നു…

ഇത് തന്നെയാവും മറുപടി എന്നറിയാവുന്നത് കൊണ്ട് വിഷമമില്ലായിരുന്നു… “അതേ..നിങ്ങൾ എന്നെ സ്നേഹിക്കേണ്ട…എനിക്ക് നിങ്ങളെ സ്നേഹിക്കാലോ…” ഞാൻ ഉറക്കെ ചോദിച്ചു..ഇതെന്ത് ജീവി എന്ന മട്ടിൽ എന്നെ ഒന്ന് തറപ്പിച്ചു നോക്കി നടന്നു പോയി… പിന്നീട് അങ്ങേരെ കാണുമ്പോഴൊക്കെ ഇടിച്ചു കയറി എനിക്ക് പറയാനുള്ളതൊക്കെ അങ്ങു പറയും…മറ്റുള്ളവർ കേൾക്കുന്നതിൽ പുള്ളിക്ക് നാണക്കേടുള്ളത് കൊണ്ടാവും എന്റെ നിൽപ് കാണുമ്പോഴേ അടുത്തു വരും….പറയാനുള്ളത് റെക്കോർഡ് ചെയ്തുവച്ച പോലെയാണ്.. “”ആര്യ.. ഞാനിപ്പോൾ കുറച്ചുതിരക്കിലാണി..നമുക്ക് പിന്നീട് സംസാരിക്കാം…”” ഞാൻ അങ്ങേർക്കു വല്ലാത്തൊരു ശല്യമായ് മാറുകയായിയുന്നു…എന്നെ കാണുമ്പോഴേ ആൾടെ ഒപ്പമുള്ളവർ അമർത്തി ചിരിക്കുന്നത് കാണാം…കോളേജിൽ എല്ലാവരും അറിഞ്ഞു തുടങ്ങി… ഒരിക്കൽ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ വിളിക്കാതെ അടുത്തേക്ക് വന്നു.. “ആര്യ..ഞാൻ സമ്മതിച്ചാൽ തന്നെ ആര്യടെ വീട്ടുകാർ ഇങ്ങനെ ഒരു റിലേഷൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ ??”‘ ചോദ്യത്തിലെ കുനുഷ്ട് മനസ്സിലായെങ്കിലും “ഇല്ല..'”എന്ന് മറുപടി പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല..ഞാൻ ആളെക്കാൾ സാമ്പത്തികമായും ജാതിയിലും ഉയർന്നതാണെന്നു ഇതിനകം മനസ്സിലാക്കികഴിഞ്ഞിരുന്നു…. “പിന്നെ എന്തിനാ കുട്ടി..??””..എന്ന് കണ്ണു ചുരുക്കി ചോദിച്ചു.. “അതിനല്ലേ രജിസ്റ്റർ ഓഫീസ്..തീയതി പറഞ്ഞാൽ മതി..ഞാൻ അവിടെ എത്തും….” തീർത്തും നിഷ്കളങ്കമായിരുന്നു എന്റെ ഉത്തരം..ആൾ കണ്ണ്‌ തുറിച്ചു എന്നെയൊന്നു നോക്കി, ..ഇതൊക്കെ ഇവിടെ നിന്നു വരുന്നു എന്ന് മുഖം വിളിച്ചു പറയുന്നുണ്ട്… മൂന്നു വർഷം പെട്ടെന്ന് കടന്നുപോയി..ആൾ അപ്പോഴേക്കും PG കഴിഞ്ഞിരുന്നു.. ഞാൻ ഡിഗ്രിയും… PG ക്കു ഞാൻ വീണ്ടും അതേ കോളേജിൽ തന്നെ തുടർന്നു.. ആളെ രക്ഷപ്പെടാൻ അനുവദിച്ചില്ല… ഫോണിൽ ശല്യം തുടങ്ങി എന്നു മാത്രം…വൈകാതെ തന്നെ ആൾക്ക് ജോലി കിട്ടിയെന്നറിഞ്ഞു…ഒന്നുരണ്ടു തവണ നമ്പർ മാറ്റിയെങ്കിലും അത് കണ്ടുപിടിക്കൽ എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല..ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എപ്പോഴും നമ്പർ മാറ്റുന്നത് ആൾക്ക് ബുദ്ധിമുട്ടായിരുന്നു.. എന്നും രാവിലെയും വൈകീട്ടും മരുന്നു പോലെ എന്റെ വിളി മുടക്കിയില്ല…ഫോൺ എടുത്തില്ലെങ്കിൽ നേരിട്ടു വരുമെന്നു ഭീഷണിയും മുഴക്കി…അതേറ്റു.. എത്ര തിരക്കിലാണെങ്കിലും എടുക്കും..പഴയ റെക്കോർഡ് ഡയലോഗ് തന്നെ… .””തിരക്കിലാണി..പിന്നെ വിളിക്കാം..”” ഒരിക്കലും തിരിച്ചെന്നെ വിളിക്കില്ലെന്ന് അറിയാമായിരുന്നു.. PG കഴിഞ്ഞു PSC കോച്ചിങ്ങിനിടയിലാണ് അമ്മക്കൊപ്പം അമ്മയെ കാണിക്കാൻ ഹോസ്പിറ്റലിൽ എത്തിയത്… പരിചയമുള്ള ഡോക്ടർ ആയതുകൊണ്ട് എന്റെ ഇടത് ബ്രെസ്റ്റിൽ കണ്ട നിസ്സാര തടിപ്പിനെ പറ്റി പറഞ്ഞു..പിന്നെ ടെസ്റ്റ്കളായി…അവസാനം വിധിയെത്തി….ബ്രെസ്റ്റ് കാൻസർ.. കേട്ടതും വല്ലാത്തൊരു മരവിപ്പായിരുന്നു… ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു….പതിയെ ആ സത്യത്തെ അംഗീകരിക്കാൻ തയ്യാറായി…എന്റെ ആശകളുടെയും സ്വപ്നങ്ങളുടെയും കൂടി വിധിയാണ് അതെന്നു തോന്നി.. ബ്രെസ്റ്റ് റിമൂവ് ചെയ്യാൻ തീരുമാനമായി..സർജറി ഡേറ്റ് ഫിക്സ് ചെയ്തപ്പോൾ ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.. “ഡോക്ടർ.. ഈ സർജറി ചെയ്തില്ലെങ്കിൽ എത്ര നാൾ ഞാൻ ജീവിച്ചിരിക്കും..??” “ഈ പ്രായത്തിൽ ഒരു മോൾ എനിക്കുമുണ്ട്…ധൈര്യമായി ഇരിക്കു..ഈ സർജറി കഴിഞ്ഞാൽ പ്ലാസ്റ്റിക് സർജറി ചെയ്ത് പഴയപോലെ ആവാം..”” ഡോക്ടർ തലയിൽ തലോടി…. “പക്ഷെ…എനിക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മതിയാവോളം പാൽ കൊടുക്കാൻ കഴിയില്ലല്ലോ.. …”

എത്ര അടക്കിയിട്ടും എന്റെ ശബ്ദം ഇടറിയിരുന്നു… സർജറിയുടെ തലേന്നു വാതിൽക്കൽ പരിചയമുള്ളൊരു മുഖം ….നാരായണൻ… “നിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണല്ലോ..” അടുത്തേക്ക് വന്നതും ചോദിച്ചു..കേട്ടത് വിശ്വാസം വരാതെ ആ മുഖത്തേക്ക് നോക്കി…ഹൃദയമിടിപ്പ് വല്ലാതുയർന്നു…ഒരായിരം വസന്തം ഒരുമിച്ച് മനസ്സിലേക്കോടിയെത്തിയ പോലെ…പക്ഷെ അതിന്റെ ആയുസ്സു ഒരു നിമിഷമേ ഉണ്ടായിരുന്നുള്ളു.. “ഇത് നാരായണൻ..എന്റെ ഫ്രണ്ടാണ്..” ആൾക്കല്ല ആകാംക്ഷയോടെ നോക്കിയ മറ്റുമുഖങ്ങൾക്കാണ് മറുപടി കൊടുത്തത്..ആളും അപ്പോഴാണ് റൂമിലുള്ള അച്ഛനുമമ്മയെയും ചേട്ടന്മാരെയും ശ്രദ്ധിച്ചത്.. ചേട്ടന്മാർക്കൊപ്പം പുറത്തു പോയി സംസാരിക്കുന്നത് കണ്ടു…കുറച്ചു കഴിഞ്ഞു അച്ഛനുമമ്മയും പുറത്തു പോകുന്നത് കണ്ടു..ഈശ്വരാ..ഞാൻ അങ്ങേരെ ബുദ്ധിമിട്ടിച്ചത് മുഴുവൻ പറയാനാകുമോ…ഒരു പേടി മനസ്സിൽവന്നു….കുറച്ച് നിമിഷം മുന്പു കിട്ടിയ സുഖം ഒറ്റയടിക്ക് പോയിക്കിട്ടി.. തിരിച്ചു റൂമിൽ വന്നപ്പോൾ .എല്ലാ മുഖങ്ങളിലേക്കും ഞാനൊന്നു പാളിനോക്കി… ഇല്ല..ദേഷ്യമൊന്നും കാണാനില്ല..ആൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു…കുറ്റബോധം തോന്നി..എല്ലാറ്റിനും മാപ്പു പറയണം….ഇനി ശല്യപ്പെടുത്തില്ലെന്നു പറയണം…പറയാനായി മുഖമുയർത്തിയപ്പോഴേക്കും കഴുത്തിലൊരു മഞ്ഞച്ചരട് വീണിരുന്നു… ബെഡിലിരിക്കുന്ന എന്റെ മുഖത്തോടു ചേർന്ന് ഞാനേറെ ആഗ്രഹിച്ച ആ ഹൃദയം…. കെട്ടുമുറുക്കുന്നതിനിടയിൽ ആ ശബ്ദവും ശ്വാസവും എന്റെ കാതിനരികിൽ…. “”ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നീയിതിനു നിന്നു തരില്ല…വീട്ടുകാർ സമ്മതം തന്നു കഴിഞ്ഞു…”” പറയുന്നതൊന്നും വ്യക്തമായ് ഞാൻ കേട്ടിരുന്നില്ല.. മറ്റേതോ ലോകത്തായിരുന്നു…കണ്ണുകൾ നിറഞ്ഞുതൂവുന്നതറിഞ്ഞു… സർജറിക്കു പോകുന്നതിനു മുൻപ് ആഭരങ്ങൾ എല്ലാം അഴിച്ചു….കൂട്ടത്തിൽ എന്റെ പ്രിയപ്പെട്ട താലിയും… അത് ആൾടെ കൈയ്യിൽ തന്നെ കൊടുത്തു.. “”ദയയുടെ പുറത്ത് എനിക്കായ് നൽകിയ ജീവിതം….ഒരിക്കൽ ആഗ്രഹിച്ചിരുന്നു..അത് സന്തോഷത്തോടെ തന്നെ തിരിച്ചു തരുന്നു…..അടുത്ത ജന്മം എനിക്കായ്‌ തന്നാൽ മതി …സർജറി കോംപ്ലിക്കേറ്റഡ്‌ അല്ല എന്ന് പറയുന്നു..എങ്കിലും ദൈവം കൂടി വിചാരിക്കണമല്ലോ…ഇത്തവണ എന്റെ കൂടെ നിൽക്കണേ എന്നാണ് പ്രാർത്ഥന..””പറയുമ്പോൾ ഒരിക്കൽ പോലും എന്റെ ശബ്ദം ഇടറിയില്ല…കണ്ണുകൾ നിറഞ്ഞില്ല..മനസ്സും ശാന്തം… “”പറഞ്ഞു കഴിഞ്ഞോ…”” ആ മുഖവും ശാന്തമായിരുന്നു.. “”ഒരിക്കൽ പോലും ഞാൻ നിന്നോട് പ്രണയമാണെന്നു പറഞ്ഞിട്ടില്ല…കഴിഞ്ഞ കുറച്ചു നാളുകളായി ഈ വിളി നിന്നപ്പോൾ മനസ്സിലായിരുന്നു..ഞാനും ഇത് ഒരുപാട് ആഗ്രഹിച്ചിക്കുന്നുണ്ടെന്ന്.. അതിനുമുന്പേ തീരുമാനിച്ചിരുന്നു…എന്റെ താലി..അതീ കഴുത്തിലെ ഉണ്ടാകു എന്ന്‌….ഞാനിവിടെ കാത്തിരിക്കുമ്പോൾ നിനക്കു തിരിച്ചു വരാതിരിക്കാനാവില്ല പെണ്ണേ…””

“”എണീക്കു…അടുത്ത സ്റ്റേഷൻ നമ്മുടെയാട്ടോ…”” ആൾ എന്റെ കവിളിൽ തട്ടി…പതിയെ കണ്ണു തുറന്നു..മുൻപ് ഞാൻ കരഞ്ഞു കണ്ടപ്പോൾ ദുഃഖപുത്രി എന്നു വിചാരിച്ചു കാണും..അല്ലാട്ടോ….ഇടക്ക് ഞാൻ ഇങ്ങനെ ഒന്നു തളരും..അപ്പോഴൊക്കെ താങ്ങായ് ആൾ ഒപ്പമുണ്ടാവും…അങ്ങനെയൊന്ന് ചേർത്തു പിടിച്ചാൽ മതി..ആ പഴയ ഞാൻ ആവാൻ…ഇങ്ങനെ ഒരാൾ ഉണ്ടാവുമ്പോൾ എനിക്ക് തിരിച്ചു വരാതിരിക്കാനാവില്ലല്ലോ….

സ്നേഹത്തോടെ….. Nitya Dilshe

വളപ്പൊട്ടുകൾ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Advertisement

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular

error: Content is protected !!