Love
സ്നേഹസ്വർഗ്ഗത്തിൽ….

രചന: ലില്ലി
നല്ല കാന്താരി മുളകും ചുവന്നുള്ളിയും ഉടച്ചെടുത്ത് വെളിച്ചെണ്ണയും ഉപ്പുമിട്ട് ഇളക്കിയ ചമ്മന്തിയും, വെന്തുടഞ്ഞ കപ്പപുഴുക്കും ഒരു പാത്രത്തിലാക്കി തന്റെ മുന്നിലേക്ക് ദേഷ്യത്തൊടെ നീക്കിവച്ച അന്നാമ്മയ്ക്ക് നേരെ തൊമ്മിച്ചൻ കള്ളച്ചിരിയോടെ ചുണ്ടു കൂർപ്പിച്ചൊരുമ്മ കൊടുത്തു…. “”ദേ മനുഷ്യ പാതിരാത്രി അന്തിക്കള്ളും കുടിച്ച് ലെവൽ ഇല്ലാതെ കപ്പപ്പുഴുക്ക് ഉണ്ടാക്കാൻ പറഞ്ഞാൽ ഇനി ഞാൻ ചിരട്ടത്തവി എടുത്ത് കുത്തും നോക്കിക്കോ…. “” തന്റെ കെട്ട്യോളുടെ കെറുവിച്ച് വീർത്ത കവിളിലേക്ക് ചിരിയോടെ നോക്കി കണ്ണിറുക്കിക്കൊണ്ട് കപ്പ പുഴുക്കിന്റെ ഒരു കഷ്ണം കാന്താരി ചമ്മന്തിയിൽ മുക്കി തൊമ്മിച്ചൻ അവൾക്ക് നേരെ നീട്ടി… “”ഓ അതിയാൻ ശൃംഗാരം തുടങ്ങി… “” കപടദേഷ്യത്തോടെ വാ തുറന്നവൾ അത് വാങ്ങി കഴിച്ചു… അവൾക്കായി ഒരു വാ, അത് തൊമ്മിച്ചന്റെ ഒരു പതിവാണ്… “”എടിയേ ഇച്ചായനൊരു ഒരു കട്ടൻകാപ്പി കൂടി ഇട്ടോണ്ട് വാടി… “” ചവിട്ടി തുള്ളി അടുക്കളയിലേക്ക് നടക്കുന്ന അന്നാമ്മയുടെ ഗോഷ്ടികൾ കണ്ട് തൊമ്മിച്ചന്റെ ചുണ്ടിൽ ചിരി വിടർന്നു… പരന്നു കിടക്കുന്ന വയലേലകൾക്കും തെങ്ങിൻ തോപ്പുകൾക്കും നടുവിലെ ഓടുപാകിയ ആ ചെറിയ വീടിന്റെ അകത്തളങ്ങളിൽ തൊമ്മിച്ചന്റെയും അന്നാമ്മയുടെയും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവും കുറുമ്പുകളും മാറ്റൊലി കൊണ്ടു… ചാണകം മെഴുകിയ തറയിൽ വിരിച്ച പുൽപായയിൽ ഒരു വശം ചരിഞ്ഞു പിണങ്ങി കിടക്കുന്ന അന്നമ്മയുടെ അരികിലേക്ക് മെല്ലെ മെല്ലെ ഓരം ചേർന്നടുക്കുന്ന തൊമ്മിച്ചനെ തലതിരിച്ചവൾ ദേഷ്യത്തോടെ നോക്കി… അവളുടെ കയ്യിൽ മെല്ലെ വലിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചപ്പോൾ അവളുടെ പിണക്കവും ആ സ്നേഹച്ചൂടിൽ അലിഞ്ഞില്ലാതെയായി… കള്ളിന്റെ മണമുള്ള അയാളുടെ അധരങ്ങൾ അവളുടെ കവിളിൽ മെല്ലെ അമർന്നപ്പോൾ അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… “”തൊമ്മിച്ചായാ..”” “”മ്മ്ഹ്… “” “”നമുക്ക് ജോക്കുട്ടനെ ദത്തെടുത്തലോ.. “” അയാളുടെ കൈകൾ അവളിൽ നിന്നും മെല്ലെ അയഞ്ഞു… “”എന്താ ഒന്നും പറയാത്തത്…എനിക്കവന്റെ കുറുമ്പും കുസൃതിയുമൊക്കെ കാണുമ്പോൾ നമ്മുടെ കൂടെ കൂട്ടാൻ തോന്നുവാ ഇച്ചായാ…”” പതിവായുള്ള അയാളുടെ കനത്ത നിശ്ശബ്ദതയിലേക്ക് നോക്കി അവളൊരു നെടുവീർപ്പോടെ കണ്ണുകളടച്ചു… വർഷങ്ങൾക്ക് മുൻപ് താൻ സ്നേഹിച്ച പെണ്ണിനെ ഒരു പ്രണയവിപ്ലവം തന്നെ സൃഷ്ടിച്ചു തൊമ്മിച്ചൻ കൂടെ കൂട്ടി… ആരോഗ്യവാനായ തൊമ്മിച്ചൻ തികഞ്ഞൊരു അധ്വാനിയായിരുന്നു… സ്വന്തമായുള്ള നാലേക്കർ തരിശ്ശ് ഭൂമി കിളച്ചു പതം വരുത്തി കൃഷിയോഗ്യമാക്കിയപ്പോൾ അവനു കൂട്ടായി അന്നാമ്മയുടെ സ്നേഹമുണ്ടായിരുന്നു… അതിന് ഒത്ത നടുവിലായി ഒരു കുഞ്ഞു സ്വർഗ്ഗവും അവൻ പണികഴിപ്പിച്ചു…. സന്തോഷം മാത്രം വീണുടയുന്ന അകത്തളങ്ങളിൽ ഓടി നടക്കാൻ ഒരു കുഞ്ഞു തൊമ്മിച്ചനെ കൊടുക്കാൻ അന്നാമ്മയ്ക്ക് ആകുമായിരുന്നില്ല…. അവളിലെ കുറവിനെ അവൻ കാര്യമാക്കിയതുമില്ല…. പതിവ് സന്ദർശനങ്ങളുടെ ഫലമായി, പള്ളിവക അനാഥാലയത്തിലെ ഏറ്റവും ഇളയ കുഞ്ഞായ ജോക്കുട്ടനെ സ്വന്തമാക്കാൻ അന്നാമ്മയ്ക്ക് പൂതിയായി…തൊമ്മിച്ചൻ മാത്രം വേണമെന്നോ വേണ്ടെന്നോ സമ്മതം പറയാത്തത് അവളിൽ ആശങ്ക ഉണർത്തി… പതിവുപോലെ തൊമ്മിച്ചനുള്ള ഉച്ചയൂണും തൂക്കു പാത്രത്തിൽ ആക്കി നീണ്ട വയൽ വരമ്പിലൂടെ അവൾ നടന്നു…
വയലേലകൾക്ക് ഇരുവശവുമുള്ള തെങ്ങിൻ തോപ്പിലെ തണലിൽ ഇരുന്നാണ് ഇരുവരുടെയും ഉച്ച ഭക്ഷണം… വാഴയിലയിലേക്ക് ചൂട് ചോറും ചക്ക വേവിച്ചതും ചൂരക്കറിയും തൊമ്മിച്ചനവൾ ചിരിയോടെ വിളമ്പി… “”എന്താടീ കെട്ട്യോളെ നിനക്കൊരു സന്തോഷം ഇല്ലാത്തെ.. എന്നാ പറ്റി എന്റെ പൊന്നിന്… “” കള്ളച്ചിരിയോടെ ഇടതു കയ്യാൽ അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ തിരക്കി…. “” തൊമ്മിച്ചന് വേറൊരു കല്യാണം കഴിച്ചൂടെ… ഈ മച്ചിയെക്കൊണ്ട് ഒരു കുഞ്ഞിനെ പെറ്റ് തരാൻ കഴിയുകേലാന്ന് തോന്നുന്നു…”” നിറ കണ്ണുകളോടെ അവളുടെ വാക്കുകൾ തൊമ്മിച്ചന്റെ നെഞ്ചിലേക്കാണ് തറഞ്ഞു നിന്നത്…. “”ദേ പെണ്ണെ വേണ്ടാദീനം പറഞ്ഞാൽ കരണം പൊകച്ചൊരെണ്ണം അങ്ങ് തരും…”” താഴ്ന്നിരുന്ന അവളുടെ മുഖം മെല്ലെയവൻ പിടിച്ചുയർത്തി… “” നിന്റെ കയ്യുംപിടിച്ചു ചുരം ഇറങ്ങുമ്പോൾ ഈ ചങ്കിലോട്ടാ തൊമ്മിച്ചൻ നിന്നെ എടുത്ത് വച്ചത്.. ഇനിയിപ്പോ ആരില്ലേലും നീ മതി എനിക്ക്…. കണ്ണ് തുടച്ചിട്ട് നീയീ ചക്ക വേവിച്ചത് എടുത്ത് കഴിക്ക്… എന്നാ രുചിയാടീ…”” കണ്ണീർ വീണു നനഞ്ഞ അവളുടെ ചുണ്ടുകളിൽ ഒരു ചിരി മൊട്ടിട്ടു…. ചേറിന്റെമണവും കിളിക്കൊഞ്ചലും വയൽക്കാറ്റുമേറ്റ് അവരങ്ങനെ ആ തണലിൽ ഇരുന്നു… “”ജോക്കുട്ടന്റെ കാര്യം പറയുമ്പോൾ എന്താ തൊമ്മിച്ചൻ ഒന്നും പറയാത്തെ… ഇഷ്ടമല്ലാത്തതിന്റെ കാരണം എങ്കിലും പറഞ്ഞൂടായോ… “” വെയിൽ മങ്ങിയ നേരം തോട്ടുവക്കിലിരുന്ന് ചൂണ്ടയിടുന്ന തൊമ്മിച്ചന്റെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് അന്നാമ്മയുടെ ചോദ്യം… ചൂണ്ടയിൽ എന്തോ കൊത്തിയെന്നറിഞ്ഞപ്പോൾ തൊമ്മിച്ചനത് ഊക്കോടെ മുകളിലേക്ക് ഉയർത്തി… “”വരാൽ ആണല്ലോടീ… നീയിത് കൊണ്ടോയി മുളകിട്ട് കറി വയ്ക്ക് … “” തൊമ്മിച്ചൻ അവളുടെ ചോദ്യത്തിൽ നിന്നും വിദഗ്തമായി തെന്നി മാറിയപ്പോൾ അവളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു… “”അതെ നിങ്ങള് വിഷയം മാറ്റിക്കോ.. ഒരു കുഞ്ഞില്ലാത്ത ദെണ്ണം എനിക്കുണ്ട് ഇച്ചായ…നിങ്ങൾക്ക് അതുണ്ടോ എന്നറീല്ല… ഒരു കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും അവന്റെ അമ്മച്ചീന്നുള്ള വിളി കേൾക്കാനും എനിക്ക് കൊതിയാകുവാ… നിങ്ങക്ക് അറിയോ… “” അവൾ കരഞ്ഞു കൊണ്ടു തിരികെയോടാൻ തുടങ്ങും മുന്നേ അവന്റെ കൈകൾ അന്നാമ്മയേ തടഞ്ഞു… “”എനിക്കും ഉണ്ടടീ കൊതി… ഒരു അപ്പന്റെ സ്നേഹം കൊടുക്കാനും അവനെ എന്റെ നെഞ്ചിൽ കിടത്തി ഉറക്കാനുമൊക്കെ…. പക്ഷേ അവൻ വളർന്ന വലുതാകുമ്പോൾ ഈ അപ്പനും അമ്മച്ചിയും അവന്റെ അല്ലെന്ന് അറിയുമ്പോൾ, നമ്മളെ ഇട്ടേച്ചും പോകില്ലെടീ… അപ്പൊ നിനക്കും എനിക്കും സഹിക്കാൻ ഒക്കുവോ… നെഞ്ച് പൊട്ടി ചാകില്ലേ നമ്മൾ… “” ഒരുവേള തൊമ്മിച്ചന്റെ വാക്കുകളിൽ മറുപടി ഇല്ലാതെ അന്നാമ്മ ചിന്തയോടെ നിന്നുപോയി… ശെരിയാണെന്നും അല്ലെന്നും പറയാനായില്ല അവൾക്ക്…. വീണ്ടും ദിവസങ്ങൾ പിന്നിട്ടു…. അന്നാമ്മ പിന്നീട് ജോക്കുട്ടനെ പറ്റി പറഞ്ഞില്ല…. എല്ലാ ആഴ്ചകളിലും അവനെ കാണാൻ പലഹാരങ്ങളുമായവർ പോകും…. അവനെ കാണുമ്പോൾ അന്നാമ്മയിലുള്ള മാറ്റവും കൺതിളക്കവും ഒരു അമ്മയുടെ കെട്ടിപ്പൂട്ടിവച്ച സ്നേഹവാത്സല്യങ്ങളും പുറത്തു ചാടും… അങ്ങനെ തൊമ്മിച്ചൻ ജോക്കുട്ടനെ സ്വന്തമാക്കാൻ തയ്യാറെടുത്തു…. അന്നാമ്മയിൽ തിങ്ങിവന്ന സന്തോഷം അയാൾ നോക്കിക്കാണുകയായിരുന്നു… അതുപോലെ ആളിലും ഒരപ്പന്റെ സ്നേഹം മുളപൊട്ടി… വെള്ളിക്കാട്ടിള കിലുക്കി ആ മൺചുവരിൽ കൈ പിടിച്ചു അവൻ പാദങ്ങൾ ഉറപ്പിച്ചു നടന്നു… അമ്മയുടെ സ്നേഹവും അപ്പന്റെ നെഞ്ചിലെ ചൂടുമേറ്റവൻ ഉറങ്ങി…. അവരുടെ നാമിടങ്ങൾ നമ്മളിടങ്ങളായി… ഉച്ചവെയിലുമേറ്റ് ജോക്കുട്ടനെയും ഒക്കത്തിരുത്തി വയൽ വരമ്പിലൂടെ തൂക്കുപാത്രവും പിടിച്ചു അന്നാമ്മ തൊമ്മിച്ചനടുത്തേക്ക് പോകും… തോട്ടിലും ചെറു അരുവികളിലും കയ്യും കാലുമിട്ടടിച്ചു അവൻ ഓടി കളിക്കും… തിരികെ തൊമ്മിച്ചന്റെ തോളിലിരുത്തി കാഴ്ചകൾ കാണിച്ചു അവർ മൂവരും വീട്ടിലെത്തും…. അപ്പനെ പോലെ മണ്ണിന്റെ മണവും രുചിയും അവരുടെ സ്നേഹവും അറിഞ്ഞവൻ വളർന്നു… ബാല്യവും കൗമാരവും കടന്നെത്തിയപ്പോൾ അവന്റെ ജന്മരഹസ്യം അവനറിയുമ്പോൾ അവരെ വെറുക്കുമോ എന്ന പേടി ഇരുവരിലും ഉണ്ടായിരുന്നു… …
എങ്കിലും അവർ പകർന്നു നൽകിയ അതിരില്ലാത്ത സ്നേഹത്തിലും കരലാളനത്തിലും തൊമ്മിച്ചനും അന്നാമ്മയ്ക്കും പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു… ഒരിക്കൽ സത്യങ്ങൾ ജോക്കുട്ടൻ മനസ്സിലാക്കിയപ്പോൾ അത് ഉൾക്കൊള്ളുവാനും…. ഞാൻ ഈ അന്നമ്മച്ചിയുടെ വയറ്റിലാ പിറന്നതെന്ന് അവരോടു പറഞ്ഞുകൊണ്ട് തൊമ്മിച്ചനെ കെട്ടിപ്പിടിക്കുമ്പോൾ, ദീർഘകാലമായി അവരിൽ നിറഞ്ഞ പേടിയുടെ കെട്ടുകൾ അഴിഞ്ഞു വീഴുകയായിരുന്നു… നിനക്ക് ആരാകണമെന്ന ചോദ്യത്തിന് എന്റെ അപ്പൻ തൊമ്മിച്ചനെ പോലെ എനിക്കൊരു കൃഷിക്കാരൻ ആകണമെന്ന് അഭിമാനത്തോടെ അവൻ പറയുമായിരുന്നു… ജോക്കുട്ടന് അപ്പനെ പോലെ മണ്ണിനോടായിരുന്നു കൂറ്…നന്നായി പഠിക്കുമായിരുന്ന അവൻ കാർഷിക സർവ്വകലാശാലയിൽ നിന്നും അഗ്രികൾച്ചർ ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കിയപ്പോൾ ആ അപ്പനും അമ്മയും ഹൃദയം നിറഞ്ഞ ചിരിയോടെ അവനെ ചേർത്തു പിടിച്ചു… ആ വലിയ സദസ്സിൽ നിന്നുകൊണ്ട് എനിക്ക് എന്റെ അപ്പന്റെ കയ്യിൽ നിന്നും ഈ അവാർഡ് സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തോളിൽ കിടന്ന വെള്ള തോർത്തിൽ കണ്ണുകൾ ഒപ്പി തൊമ്മിച്ചൻ അന്നാമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു… നര വീണ് തുടങ്ങിയ അപ്പന്റെയും അമ്മച്ചിയുടെയും മുടിയിൽ ഡൈ തേച്ചു കൊടുത്തിട്ട്… “”ആഹാ ഇന്ന് വിവാഹിതരായ കപ്പിൾസ് ആണേ… “” എന്ന് പറഞ്ഞവൻ ചിരിക്കുമ്പോൾ നാണത്തോടെ അന്നാമ്മ തൊമ്മിച്ചന്റെ പിന്നിൽ ഒളിക്കും… സന്തോഷങ്ങളുടെ ഒരു പൂക്കാലമായിരുന്നു അവരുടെ ജീവിതം…. കഠിന പരിശ്രമങ്ങൾക്കൊടുവിൽ കൃഷി ഓഫീസർ ആയി ജോക്കുട്ടൻ ചാർജടുത്തപ്പോൾ അപ്പച്ചന്റെയും അമ്മച്ചിയുടെയും കാൽതൊട്ടവൻ അനുഗ്രഹം വാങ്ങി… വയലേലകൾക്ക് നടുവിലുള്ള ആ പഴയ വീട് പുതുക്കി വലിയൊരു സ്വർഗ്ഗം അവർ പണിഞ്ഞു… നിങ്ങൾ തന്ന ജീവിതമാണ് എന്റേതെന്ന്…. നിങ്ങൾ തന്ന സ്നേഹമാണ് എന്റെ ശ്വാസമെന്ന്… അവൻ നിറകണ്ണുകളോടെ പറയുമ്പോൾ തൊമ്മിച്ചൻ അവനെ നെഞ്ചോടു ചേർത്തു…ഒരു പൊട്ടിക്കരച്ചിലോടെ അന്നമ്മ അകത്തേക്കോടി…. ജോക്കുട്ടന്റെ ഉറച്ച തീരുമാനത്തിൽ അനാഥ ആയിരുന്ന സെലീന എന്ന മാലാഖ കൊച്ചിന്റെ കൈപിടിച്ച് തൊമ്മിച്ചനും അന്നാമ്മയും അവനെ ഏൽപ്പിക്കുമ്പോൾ… അപ്പച്ചനും അമ്മച്ചിയും ഇവളെ കൂടി സ്വന്തം മോളായി അങ്ങ് സ്നേഹിച്ചേക്കണേ എന്നവൻ ചിരിയോടെ പറയുമായിരുന്നു…. അങ്ങനെ ജോക്കുട്ടന്റെയും സെലീനയുടെയും മിന്നുകെട്ട് കഴിഞ്ഞ് അവരുടെ ആദ്യ രാത്രിയാണിന്ന്…. പതിവ് പോലെ രാത്രി അന്നാമ്മയ്ക്കടുത്തേക്ക് നിരങ്ങി നിരങ്ങി കള്ളച്ചിരിയോടെ ചെല്ലുന്ന തൊമ്മിച്ചനെ നോക്കിയവൾ കപടദേഷ്യം പൂണ്ടു… “” വയസ്സാങ്കാലത്ത് ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റ്…”” “”എടിയേ….നമുക്ക് ഒന്നൂടെ ആദ്യ രാത്രി ആഘോഷിച്ചാലോ…”” തൊമ്മിച്ചൻ ഒരു കണ്ണിറുക്കി അന്നാമ്മയെ തന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്ത് ഇറുകെ പുണരുമ്പോൾ ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ കാറ്റേറ്റ് അവർ വീണ്ടും പുതു സ്വപ്നങ്ങൾ നെയ്തെടുക്കുകയായിരുന്നു…
വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക….

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……