Relationship
ഇനി അവളെ കാണുമ്പോൾ നീ ചങ്ങാത്തം പറയാനൊന്നും നിൽക്കണ്ട. ആളോള് പലതും പറഞ്ഞ് പരത്തും…

രചന: Santhosh Appukuttan
“ഈ ഭൂമിയിൽ എനിക്കു പെണ്ണ് കിട്ടാത്ത കാലം വന്നാലും ഞാൻ നിങ്ങടെ മോളെ തേടി വരില്ല ” പൂമുഖത്ത് കലിക്കൊണ്ടിരിക്കുന്ന അമ്മാവനെ നോക്കി അതുൽ അത്രയും പറഞ്ഞ് പുറത്തേയ്ക്കിറങ്ങും മുന്നെ വിലാസിനിയമ്മ ഓടിവന്ന് അവൻ്റെ കൈ പിടിച്ചു. “മോനെവിടേയ്ക്കാ ഈ മഴയത്ത് ഇറങ്ങി പോണത്?” അതിനുത്തരമായി അവൻ അമ്മാവനെ പുച്ഛത്തോടെ നോക്കി. “അമ്മാവൻ്റെ മോളല്ലേയെന്ന് കരുതീട്ടാ അവൻ ചേട്ടൻ്റെ മോളോട് കുശലം അന്വേഷിച്ചത്. അല്ലാതെ ഇവിടെ കെട്ടിലമ്മയാക്കാനൊന്നുമല്ല ” കാറ്റിലിളകുന്ന നിലവിളക്കിലെ തിരി കൂട്ടിയിട്ടുക്കൊണ്ട് വിലാസിനിയമ്മ പതിയെ മന്ത്രിച്ചു. വിലാസിനിയമ്മയുടെ സംസാരം കേട്ടപ്പോൾ ശിവശങ്കരൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരിയുതിർന്നു . “എൻ്റെ മോളെ കെട്ടിലമ്മയാക്കാൻ പറ്റിയ ഒരു നാലുകെട്ടേ – ഈ മഴയത്ത് കുട ചൂടിയല്ലാതെ ഈ വീടിൻ്റെ അകത്തിരിക്കാൻ പറ്റോ?” ആ പഴയ വീടിൻ്റെ പൊട്ടിയ ഓടുകൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികൾ, കൈകുമ്പിളിലൊതുക്കിക്കൊണ്ട് ശിവശങ്കരൻ പെങ്ങളെ പരിഹാസത്തോടെ നോക്കി. മഴയിൽ കാറ്റടിച്ചെന്ന വണ്ണം മഴത്തുള്ളികൾ അകത്തേക്കിരമ്പി കയറി വിലാസിനിയമ്മയുടെ മുഖത്ത് പതിച്ചു. കണ്ണീരും,മഴത്തുള്ളികളും ഇടകലർന്നൊരു നിമിഷം വിലാസിനിയമ്മ സങ്കടത്തോടെ അതുലിനെ നോക്കി. “അവനെ നോക്കീട്ട് കാര്യല്ല വിലാസിനീ,നിൻ്റെ കണ്ണീരലിയിക്കാൻ ഇതു പോലെ മഴത്തുള്ളികളോ, കാറ്റോ വരേണ്ടി വരും” സങ്കടത്തോടെ മുഖം കുനിച്ചു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അതുലിൻ്റെ ഹൃദയം നൊന്തു. “ഇരുപത്തിയെട്ട് വയസ്സുവരെ എൻ്റെ മോന് ചീത്തക്കാലമാണെന്നാ, നോക്കിച്ചപ്പോൾ കണിയാൻ പറഞ്ഞത് .അതു കഴിഞ്ഞാൽ ൻ്റെ മോൻ നന്നായിക്കോളും” അതു കേട്ടപ്പോൾ ശിവശങ്കരൻ്റെ ചുണ്ടിൽ ഒരു പുച്ഛചിരിയുതിർന്നു . മൗനം പുതഞ്ഞ രണ്ട് നിമിഷങ്ങൾക്ക് ശേഷം ശിവശങ്കരൻ കസേരയിൽ നിന്നെഴുന്നേറ്റു. “മോൻ നന്നാവുന്നതും, നന്നാവാതിരിക്കുന്നതും നിങ്ങളുടെ കുടുംബക്കാര്യം. ഞാൻ വന്നതിപ്പോൾ എൻ്റെ കുടുംബക്കാര്യം പറയാനാണ്” അതുലും, അമ്മയും അയാളെ ആകാംക്ഷയോടെ നോക്കി. “എൻ്റെ മോൾ അവൾടെ ഒപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു പയ്യനുമായി സ്നേഹത്തിലാണ്. അവർ തമ്മിലുള്ള വിവാഹവും തീരുമാനിച്ചു.അടുത്ത മാസം ആദ്യത്തിലുണ്ടാവും.ചെക്കൻ്റെ അച്ഛനും അമ്മയും ദുബായിലാ- അവർ കല്യാണത്തിൻ്റെ തലേ ദിവസമേ നാട്ടിലെത്തൂ” ശിവശങ്കരൻ പറയുന്നതും കേട്ട് വിലാസിനിയമ്മ അവിശ്വസനീയതയോടെ അയാളെ നോക്കി. അതുലിൻ്റെ ചുണ്ടിൽ ഒരു പരിഹാസചിരിയുതിർന്നു .
ഒരു നിമിഷം അയാൾ അതുലിനെ നീരസത്തോടെ നോക്കി. “അതു കൊണ്ട് ഇനി അവളെ കാണുമ്പോൾ നീ ചങ്ങാത്തം പറയാനൊന്നും നിൽക്കണ്ട. ആളോള് പലതും പറഞ്ഞ് പരത്തും മുറചെറുക്കൻ എന്ന ഒരു വാലുണ്ടല്ലോ നിനക്ക്? ” “ഇതു പറയാനാണോ അമ്മാവൻ ഈ തൃസന്ധ്യയിൽ ഇങ്ങോട്ട് എഴുന്നുള്ളിയത് – ഞാൻ വിചാരിച്ചു പെങ്ങളെ കാണാനാണെന്ന് ” അതുൽ അമ്മയുടെ തോളിൽ കൈയ്യിട്ടുക്കൊണ്ട് അമ്മാവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു. “ചേട്ടാ എല്ലാം ആലോചിച്ചിട്ടാണോ ഈ വിവാഹം നടത്തുന്നത്. കാലം പണ്ടത്തെ പോലെയല്ല – എവിടെയും ചതിക്കുഴികളാ” വിലാസിനിയമ്മയുടെ പേടി നിറഞ്ഞ സ്വരം കേട്ടപ്പോൾ അയാൾ ചിരിയോടെ അവരെ നോക്കി. “എൻ്റെ മോൾ നിൻ്റെ മോനെ പോലെ കഥയില്ലാത്തവളലല്ല. അവൾ എം.ബി.എയാണ്.കൂടാതെ ബാംഗ്ലൂരിൽ ജോലിയും ” “ഞാൻ പറഞ്ഞന്നേയുള്ളൂ” വിലാസിനിയമ്മ ഇരുട്ടിൽ പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു. “അമ്മേ – കാലം പരിഷ്ക്കരിച്ചതൊന്നും അമ്മ അറിഞ്ഞിട്ടില്ലേ? ഇപ്പോൾ വീട്ടുക്കാർ പോയി കാണുന്ന പതിവൊക്കെ കുറവാ.. ചെക്കനും പെൺകുട്ടിയും ഇഷ്ടപ്പെട്ടാൽ പിന്നെ അവരാണ് ഏത് ദിവസമാണ് കല്യാണം കഴിക്കേണ്ടതെന്ന് പോലും തിരുമാനിക്കാ – അന്നേ അവരുടെ മാതാപിതാക്കൾ തമ്മിൽ കാണുക കൂടിയുള്ളൂ” വിലാസിനിയമ്മ അതു കേട്ട് അമ്പരപ്പോടെ അതുലിനെ നോക്കി. “എല്ലാം അപ്-ടു-ഡേറ്റ് ആണമ്മേ – ഈ അമ്മാവനടക്കം” “അതെന്തായാലും ആവട്ടെ മരുമോനെ – ക്ഷണക്കത്ത് നാളെ കിട്ടും ഒരു കത്ത് ഇവിടേക്കും ഉണ്ട് – ” “വേണമെന്നില്ല. തിയ്യതി പറഞ്ഞാൽ മതി.ഞാനും അമ്മേം വന്ന് ഭക്ഷണം കഴിച്ചോളാം.പിന്നെ പാൽപായസം അത് നിർബന്ധാ ” ശിവശങ്കരൻ ഈർഷ്യയോടെ അതുലിനെ നോക്കി. “വിലാസിനീ വിളക്ക് കരിന്തിരി കത്തി തുടങ്ങി. രണ്ട് കരിന്തിരികൾ കുടുംബത്തിന് ദോഷാ ” എണ്ണ വറ്റി പ്രകാശംനിലയ്ക്കാൻ പോകുന്ന നിലവിളക്കിനെ നോക്കി പറഞ്ഞുക്കൊണ്ട്, ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന കാലൻക്കുടയെടുത്തു അയാൾ. ” ഒരു നിമിഷം അമ്മാവാ – ” അതും പറഞ്ഞ് അതുൽ അകത്തേക്ക് പോയി ഒരു ടോർച്ചെടുത്ത് കൊണ്ടുവന്ന് അയാൾക്കു കൊടുത്തു. “കുറച്ചീസമായി പാടവരമ്പത്തൂടെ ഒരു കരിമൂർഖൻ ഉലാത്തുന്നുണ്ട്. പാവം അതിനൊന്നും പറ്റണ്ട ” അതുൽ പറഞ്ഞതും. വിലാസിനിയമ്മ അവൻ്റെ കൈയ്യിൽ ദേഷ്യത്തോടെ നുള്ളി. അയാൾ അതുലിനെ നോക്കി ഒരു അമർത്തിയ മൂളൽ സമ്മാനിച്ച് മഴയിലേക്കിറങ്ങി. ടോർച്ചിൻ്റെ വെട്ടം മിന്നാമിന്നിക്കൂട്ടങ്ങൾക്കിടയിലൂടെ, പാടവരമ്പ് പിന്നിടും വരെ വിലാസിനിയമ്മ നോക്കി നിന്നു. പെട്ടെന്ന് തെരുവ് പട്ടികളുടെ കുര കേട്ടപ്പോൾ അവർ മകനെ ഭീതിയോടെ നോക്കി. ” അമ്മ പേടിക്കണ്ട. അമ്മാവനെ കണ്ട അവറ്റകൾ പേടിച്ചു കരയുന്നതാണ് ” വിലാസിനിയമ്മ ദേഷ്യത്തോടെ അതുലിനെ നോക്കിയപ്പോൾ, അവൻ അവരെ ചേർത്തണച്ചു പിടിച്ചു. ” ഒരു സംശയം അമ്മേ – ഈ അമ്മാവനും അമ്മയും ഓരേ,വയറ്റിൽ നിന്നും പോന്നവരാണോ? ” അധികം ചോദ്യങ്ങൾ ചോദിക്കാതെ നീ വന്ന് കഞ്ഞി കുടിക്ക് ” നടപ്പുരയിലെ സിമൻറിട്ട തറയിലിരുന്നു അതുൽ കഞ്ഞിക്കുടിക്കുന്നതും നോക്കി വിലാസിനിയമ്മ ഇരുന്നു. ” എന്നാലും അവൾ എന്തൊരു സാധനാ – നീയൊന്ന് സംസാരിച്ചപ്പോഴേക്കും നേരെ ചേട്ടനോട് ചെന്ന് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുത്തൂ ലോ?” സാക്ഷിയെ കുറിച്ചാണ് അമ്മ പറയുന്നതെന്ന് മനസ്സിലായപ്പോൾ അവനൊന്നു പുഞ്ചിരിച്ചു.
“അമ്മാവൻ്റെ അല്ലേ മോൾ? അപ്പോൾ പിന്നെ അങ്ങിനെയല്ലേ വരൂ ” അതുലിൻ്റെ പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ചുകൊണ്ട്, വിലാസിനിയമ്മ തലയാട്ടി. “എല്ലാം ഈ അമ്മ കാരണാ – അല്ലെങ്കിൽ അവളെ എന്നേ ഞാൻ പൊക്കിയേനെ” അതുൽ പറയുന്നതു കേട്ടപ്പോൾ അവർ ഒന്നും മനസ്സിലാകാതെ അവനെ നോക്കി. “അമ്മയ്ക്ക് വല്ല കാര്യമുണ്ടായിരുന്നോ മുല്ലശ്ശേരി തറവാട്ടിൽ നിന്ന് ഒരു അദ്ധ്യാപകൻ്റെ ഒപ്പം ഒളിച്ചോടാൻ – അതു കൊണ്ടല്ലേ അമ്മാവന് നമ്മളോട് ഈ പക- അല്ലെങ്കിൽ ഈ സാക്ഷിയെന്ന് പറയുന്ന യക്ഷി ഇന്ന് ഈ വീട്ടിലിരുന്നേനെ. ങ്ങ്ഹാ ഇനി പറഞ്ഞിട്ടെന്തു കാര്യം ?” അതും പറഞ്ഞ് അവൻ കഞ്ഞി കുടിക്കാൻ തുടങ്ങി. “അമ്മ ഒളിച്ചോടിയിരുന്നില്ലെങ്കിൽ ഞാൻ ഉണ്ടാവില്ലായിരുന്നല്ലോ? ച്ഛെ’ ഞാനതങ്ങ് മറന്നു അമ്മ” രണ്ട് നിമിഷം കഴിഞ്ഞിട്ടും അമ്മയുടെ ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ അവൻ മുഖമുയർത്തിയപ്പോൾ കണ്ടത് അവരുടെ നിറഞ്ഞ കണ്ണുകളായിരുന്നു. “അയ്യേ അമ്മയ്ക്ക് സങ്കടായോ? ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ” അവൻ അമ്മയുടെ കൈകളിൽ പതിയെ പിടിച്ചു. “അമ്മയെ പറ്റി എനിക്ക് അഭിമാനമുള്ളൂ. സ്നേഹിച്ച പുരുഷനെ തേച്ചില്ലല്ലോ?” അതുൽ ഒരു സ്പൂൺ കഞ്ഞി കോരി വിലാസിനിയമ്മയുടെ നേരെ നീട്ടിയപ്പോൾ, കണ്ണീർചിരിയോടെ അവർ വായ്തുറന്നു. “വൗ – എത്ര മനോഹരമായ ദൃശ്യം” പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയ അവർ അമ്പരന്നു. മഴ വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന സാക്ഷി. ദാവണിയുടുത്ത്, നെറ്റിയിൽ അലിഞ്ഞു തീരാറായ ചന്ദനക്കുറിയും, മുടിയിൽ തുളസീദളങ്ങൾ ചൂടി ഈ തൃസന്ധ്യയിൽ? “അമ്പലത്തിൽ ഒരു വഴിപാടുണ്ടായിരുന്നു. പ്രസാദം കിട്ടാൻ ഇത്തിരി നേരമെടുത്തു – പുറത്തിറങ്ങിയപ്പോൾ നല്ല മഴ” അവൾ വിലാസിനിയമ്മയ്ക്കരികിൽ ഇരുന്നു. സിമൻറിട്ട തറയിലൂടെ, അവളുടെ ഡ്രസ്സിൽ നിന്നും വെള്ളം ഒഴുകി പടർന്നു. വിലാസിനിയമ്മ അകത്തേക്ക് പോയി ഒരു തോർത്ത് എടുത്തു വന്ന് അവളുടെ തല തുവർത്തി. “ഇത്തിരി രാസ്നാദി പൊടികൂടി ആവാമായിരുന്നു” കഞ്ഞിയിലേക്ക് നോക്കി പരിഹാസത്തോടെ അതുൽ പറഞ്ഞപ്പോൾ, ദേവകിയമ്മയിൽ ചിരി പൊട്ടി. “കഞ്ഞി എന്നും കഞ്ഞിയാണ് ലേ അമ്മായീ? ” കുനിഞ്ഞിരിക്കുന്ന അതുലിനെ നോക്കി സാക്ഷിയത് പറഞ്ഞപ്പോൾ, അവൻ കഞ്ഞിക്കുടി നിർത്തി എഴുന്നേറ്റു വരാന്തയിലേക്കിറങ്ങി. ” അതുൽ, മോളോട് സംസാരിച്ചത് എന്തിനാണ് മോൾ അച്ഛനോട് ചെന്ന് പറഞ്ഞത്?” വിലാസിനിയമ്മ,സങ്കടത്തോടെ ചോദിച്ചപ്പോൾ, അവൾ അവരെ ചാരിയിരുന്നു. ” അച്ഛന് ഇപ്പോഴും അമ്മായിയോടും, അതുലിനോടും ദേഷ്യമുണ്ടോ എന്നറിയാൻ ടെസ്റ്റ് ചെയ്തതാ- നോ രക്ഷ അമ്മായി- ഇത് കേട്ടയുടൻ വെളിച്ചപ്പാടിനെ കണക്കെ ഉറഞ്ഞു തുള്ളി അച്ചൻ ” വിലാസിനിയമ്മ പതിയെ സാക്ഷിയെ തഴുകി. “ദാ നിന്നോട് മിണ്ടീംന്ന് പറഞ്ഞ് ഇതുവരെ ഇവിടെ കിടന്ന് കലിതുള്ളുകയായിരുന്നു നിൻ്റെ അച്ഛൻ – ഇറങ്ങീട്ട് ഒരു പത്ത് മിനിറ്റ് കഴിഞ്ഞിട്ട് ഉണ്ടാവുകയുള്ളൂ’ ” ഒരു പാത്രമെടുത്ത് അവൾക്കു മുന്നിൽ വെച്ച് കഞ്ഞി ഒഴിച്ചു വിലാസിനിയമ്മ. ” ഇതു ചോദിക്കാനെങ്കിലും വർഷങ്ങൾക്കു ശേഷം ഈ വീട്ടിലേയ്ക്ക് വന്നല്ലോ നിൻ്റെ അച്ഛൻ – അതുമതി” നിറഞ്ഞ കണ്ണീർ പുറം കൈകൊണ്ട് തുടച്ച് വിലാസിനിയമ്മ, സാക്ഷിയെ നോക്കി. “മോൾ വയറുനിറയെ കഞ്ഞി കുടിക്ക് ട്ടാ-അമ്മായി രണ്ട് പപ്പടം കൂടി ചുട്ടെടുക്കാം” അടുക്കളയിലേക്ക് പോകുന്ന അമ്മായിയെ കണ്ടപ്പോൾ സാക്ഷിയുടെ മിഴികൾ എന്തിനാണെന്നറിയാതെ നിറഞ്ഞു. കഞ്ഞി കുടിയും കഴിഞ്ഞ് സാക്ഷി വരാന്തയിലേക്കിറങ്ങിയപ്പോൾ, പുകവലിച്ചുകൊണ്ട്, പുറത്തു പെയ്യുന്ന മഴയെയും നോക്കി നിൽക്കുകയായിരുന്നു അതുൽ.
” എന്താഡാ ഇപ്പോഴും ഞാൻ നിൻ്റെ ശത്രു,തന്നെയാണോ?” ചോദ്യത്തോടൊപ്പം സാക്ഷിയിൽ നിന്ന് അപ്രതീക്ഷിതമായി നടപ്പുറത്ത് കിട്ടിയ അടിയിൽ അതുലിൻ്റെ ചുണ്ടിൽ നിന്ന് സിഗററ്റ് തെറിച്ചു പോയി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവൾക്ക് നേരെ കൈ ഓങ്ങിയതും, അവൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം കൈപിൻവലിച്ചു. ” ഒന്നങ്ങ്ട് വെച്ചു തരണമെന്നുണ്ട്. പക്ഷേ നീ ആള് ഇത്തിരി പിശകാ ” സാക്ഷി ചോദ്യഭാവത്തിൽ അവനെ നോക്കി. “അഞ്ചാം ക്ലാസ്സിൽ വെച്ച് നീ മൂത്രമൊഴിക്കുന്നതും നോക്കിയെന്ന് പറഞ്ഞ് കണക്ക് മാഷെക്കൊണ്ട് എൻ്റെ തുടയിലെ തോലുരിപ്പിച്ചവളാണ് നീ” “അതു പിന്നെ നീ ചെയ്തതല്ലേ?” സാക്ഷിയുടെ ചോദ്യം കേട്ടതും അതുൽ അരിശത്തോടെ അവളുടെ കൈ പിടിച്ചു മടക്കി. “ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത കാലത്ത് എന്തോന്ന് കാണാൻ വേണ്ടിട്ടാടീ ഞാൻ നോക്കിയത് ” ചോദ്യത്തോടൊപ്പം അവൻ്റെ പിടുത്തം ശക്തിയേറിയതും, വേദനക്കൊണ്ട് അവളുടെ വാ പിളർന്നു. “കൂട്ടുക്കാരോടൊപ്പം ഒളിച്ചുകളിക്കുമ്പം ഓടി വന്നതാ ഞാൻ – മൂത്രപുരയ്ക്ക് പുറത്ത് നീ ഇങ്ങിനെയൊരു സാഹസം ചെയ്യുമെന്ന് ഞാൻ കരുതിയോ?” പതിയെയുള്ള കരച്ചിൽ അവളിൽ നിന്നുയർന്നപ്പോൾ, അവൻ പിടിവിട്ടു. “അതായിരുന്നില്ല നിൻ്റെ പ്രശ്നം? ഞങ്ങൾ നിങ്ങളുടെ ശത്രുക്കളാണെന്ന് കുട്ടിക്കാലം മുതൽ അമ്മാവൻ നിന്നിൽ അടിച്ചേൽപ്പിച്ചു.അതു കൊണ്ട് എന്നെ എവിടെയൊക്കെ തരംതാഴ്ത്താൻ പറ്റുന്നുവോ അവിടെയൊക്കെ നീ തരംതാഴ്ത്താൻ നോക്കി. അതാണ് ശരി” ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് അവൻ തിണ്ണയിൽ ഇരുന്നു. “നീയും അമ്മാവനും തരം കിട്ടുമ്പോഴോക്കെ ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞ് എന്നെ കളിയാക്കുന്നുണ്ടല്ലോ? അതുൽ പതിയെ ചോദിച്ചതും അവനരികിലായ് സാക്ഷി വന്നിരുന്നു. “നീയെടുത്ത എം.ബി.എ തന്നെയാണ് ഞാനും എടുത്തത് – നിന്നെ പോലെ തന്നെ ഒരു ന്യൂ ജെൻ ലൈഫ് എനിക്കും തിരഞ്ഞെടുക്കാമായിരുന്നു.പക്ഷേ അമ്മയെ വിട്ട് ഞാനൊരിടത്തേക്കും പോകില്ല – ഈ പറമ്പിലും പാടത്തും കൃഷി ചെയ്ത്, നിറഞ്ഞു പെയ്യുന്ന ഈ,മഴയിൽ നനഞ്ഞ്… അങ്ങിനെയൊരു ജീവിതം. അത്രയ്ക്കേ ആഗ്രഹമുള്ളൂ.” നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് അവർ കുറച്ചു നേരം നോക്കി നിന്നു. ഭൂതക്കാലത്തിൻ്റെ കുളിർ കാറ്റ് അവർക്കു ചുറ്റും വട്ടമിട്ടു പറന്നു. ആകാശക്കോണിൽ ഒരു മിന്നലൊളി പാഞ്ഞു ഒപ്പം താഴെ ഭൂമികുലുക്കിയ ഒരു ഇടി മുഴക്കവും. ” നല്ല മഴ വരുന്നുണ്ട്.ഞാൻ വീട്ടിലേക്ക് കൊണ്ടാക്കി തരാം” കുടയും നിവർത്തി അതുൽ പുറത്തേക്കിറങ്ങിയപ്പോൾ സാക്ഷി വിലാസിനിയമ്മയെ ഒന്നു നോക്കി. “മോൾ eപടിക്കണ്ട. കല്യാണത്തിന് ഞാനും മോനും വരും. ഞങ്ങളുടെ മനസ്സ് നിറഞ്ഞ അനുഗ്രഹവും ഉണ്ടാകും ” വിലാസിനിയമ്മ അതും പറഞ്ഞ് അവളുടെ ശിരസ്സിൽ കൈവെച്ചു. ഒരു കുടക്കീഴിലുടെ നടന്നുപോകുന്ന അവരെ നോക്കി നിന്നപ്പോൾ, എന്തൊക്കെയോ ഓർത്ത് വിലാസിനിയമ്മയുടെ കണ്ണ് നിറഞ്ഞു. “കൈതപ്പൂ പൂത്ത നല്ല സുഗന്ധം – ഈ സമയത്ത് പാമ്പുകൾ കൂട്ടത്തോടെ പുറത്തിറങ്ങുമെന്നാണ് പറയാറ്” അതും പറഞ്ഞ് പേടിയോടെ സാക്ഷി, അതുലിന് അരികെ ചേർന്നു നടന്നു. അവളുടെ സുഗന്ധവും, കൈതപ്പൂവിൻ്റെ സുഗന്ധവും ഇടകലർന്നപ്പോൾ, അവൻ്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. അവളുടെ ചുടുനിശ്വാസം അവൻ്റെ മുഖത്തടിച്ചപ്പോൾ അവൻ ശ്വാസം അടക്കി പിടിച്ചു. “ഇവിടന്നങ്ങോട്ട് നീ ഒറ്റയ്ക്ക് പോകുമല്ലോ?” പാടവരമ്പിൻ്റെ അറ്റത്ത് എത്തിയപ്പോൾ അതുൽ ചോദിച്ചു. അവൾ പതിയെ തലയാട്ടിയപ്പോൾ, അവൻ്റെ ഇടനെഞ്ചിൽ കൊണ്ടു. “കല്യാണത്തിന് വല്യ മേയ്ക്ക്പ്പ് ഒന്നും ചെയ്ത് ബോറാക്കണ്ട ട്ടോ- നിനക്ക് ഈ നാചുറലാ ഭംഗി – സായ്പല്ലവിടെ പോലെ” ശരിയെന്നും പറഞ്ഞ് അവനെയൊന്നു നോക്കി ഇരുട്ടിലൂടെ അവൾ വീട്ടിലേക്ക് ഓടുമ്പോൾ എന്തോ നഷ്ടപ്പെട്ടതു പോലെ അവന് തോന്നി. ഇതുവരെ തനിക്കു ചുറ്റും പരന്നിരുന്ന സുഗന്ധം എവിടെയോ പോയ് മറഞ്ഞതുപോലെ! അവൾ ഓടി പോയ ഇരുട്ട് നിറഞ്ഞ വഴിയിലേക്ക് ഒരു നിമിഷം നോക്കി നിന്ന ശേഷം പിൻതിരിഞ്ഞു നടന്നു. അതുൽ വരുന്നതും കാത്ത് വിലാസിനിയമ്മ പൂമുഖപ്പടിയിൽ തന്നെ നിന്നിരുന്നു. “അമ്മയ്ക്ക് അവളെ മരുമോളായി കിട്ടാത്തതിൽ വിഷമമുണ്ടോ?” പതിഞ്ഞ സ്വരത്തിൽ അതുൽ ചോദിച്ചപ്പോൾ വിലാസിനിയമ്മയുടെ കണ്ണുനിറഞ്ഞു. അവൻ കുട ഇറയത്ത് വെച്ച് അമ്മയുടെ തോളിലൂടെ കൈയിട്ടു. “ഒരിക്കലും കിട്ടില്ലായെന്ന് അറിയുന്ന ഒരു കാര്യവും പിന്നെ നമ്മൾ ആഗ്രഹിക്കരുത് അമ്മേ, നമ്മൾ മരിക്കാൻ കിടക്കുമ്പോൾ, സ്വന്തം പ്രാണനു വേണ്ടിയാണെങ്കിലും” ഒന്നും പറയാൻ കഴിയാതെ അതുലിനെ തന്നെ നോക്കി നിന്നു വിലാസിനിയമ്മ. “അവൾക്ക് അമ്മയുടെ അനുഗ്രഹം കിട്ടണം – അതിനു വേണ്ടിയാ അവൾ ഇങ്ങോട്ടേക്ക് വന്നത്…” അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അതുൽ തൻ്റെ മുറിയിലേക്ക് കടക്കുമ്പോൾ, അവൻ്റെ കണ്ണിൽ നീർതടാകം രൂപമെടുത്തിരുന്നു. മകൻ റൂമിൽ കയറി വാതിലടക്കുന്നതു വരെ നോക്കി നിന്ന വിലാസിനിയമ്മയുടെ നിറഞ്ഞ കണ്ണുകൾ, ചുമരിൽ ചില്ലിട്ട ഫോട്ടോയിലേക്ക് നീണ്ടു.
ഒരു നിമിഷം നോക്കി നിന്ന് എന്തൊക്കെയോ മന്ത്രിച്ച ശേഷം വിലാസിനിയമ്മ തറയിൽ കൈതോല പായ നിവർത്തി! ആ പഴയ വീടിനു മുകളിൽ മഴ ആർത്തലച്ചു വീഴുമ്പോൾ, നാലു കണ്ണുകളിൽ വെള്ളം നിറഞ്ഞു തുളുമ്പുകയായിരുന്നു. പിറ്റേന്ന് പതിവുപോലെ പ്രഭാത ഭക്ഷണവും കഴിച്ച് അതുൽ -പാടത്തേക്ക് പോകാനിറങ്ങുമ്പോൾ വിലാസിനിയമ്മയുടെ മുഖം മ്ലാനമായിരുന്നു. “എന്നെക്കാളും വലുതലല്ലോ അവൾ – അവളോട് പോകാൻ പറ” അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് മൂളിപ്പാട്ടോടുകൂടി അതുൽ പടിയിറങ്ങി. നേർത്തു പെയ്യുന്ന മഴയിൽ കുളിരു കോരുന്ന നെൽചെടികളെ അവൻ നോക്കി നിന്നു. കാറ്റിൽ പച്ചക്കടലിളകുന്നതു പോലെയുള്ള പാടത്തിൻ്റെ ഭംഗി അവനെ മറ്റെല്ലാ ചിന്തകളിൽ നിന്നും വിമുക്തനാക്കി. പാടത്തേക്ക് അവൻ പതിയെ ഇറങ്ങി. കൊച്ചു മത്സ്യങ്ങൾ പാദത്തിൽ ഇക്കിളിയിട്ടപ്പോൾ അവൻ കോരിത്തരിച്ചു. നെൽചെടികൾക്കിടയിലെ കളപറിക്കുമ്പോൾ സമയം പോകുന്നത് അവനറിയുന്നുണ്ടായിരുന്നില്ല. ” പൂയ് ” ഒരു വിളി കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കിയപ്പോൾ പാടവരമ്പത്തുകൂടി തൻ്റെ അരികിലേക്ക് വരുന്ന അമ്മാവനെയും സാക്ഷിയെയും കണ്ടു. ” ക്ഷണക്കത്ത് അച്ചടിച്ച് കിട്ടി മോൾ വരുന്ന വഴിയാ.അപ്പോൾ ആദ്യത്തെ കത്ത് അമ്മായിയ്ക്കും, അതുലിനും കൊടുക്കണമെന്ന് മോൾക്ക് ഒരു നിർബന്ധാ ” കുടുംബമടക്കം വീട്ടിൽ വന്നു ക്ഷണിക്കേണ്ടതിനു പകരം ഒരു കത്തിലൂടെ? അതോർത്തപ്പോൾ അതുലിൽ ദേഷ്യം നിറഞ്ഞു. “സോറി അതുൽ – ആദ്യത്തെ കത്തല്ല ഇത് -വരുന്ന വഴിക്ക് കവലയിലുള്ള ബാർബർ ഷോപ്പിലും, കുമാരേട്ടൻ്റെ ചായക്കടയിലും, ബി.ബി.സി തങ്കമണി ചേച്ചിക്കും കൊടുത്തു. ഇതു നാലാമത്തെ കത്താ ” പറഞ്ഞതും അവൾ പാടത്തേക്ക് ഓടിയിറങ്ങി. “വിഷമിക്കണ്ട അതുൽ – അവൾ നിങ്ങളെ അത്രയ്ക്കേ വില കൽപ്പിച്ചിട്ടുള്ളൂ” തലക്കടി കിട്ടിയതുപോലെ നിൽക്കുന്ന അതുലിനെ ആശ്വസിപ്പിക്കും പോലെ അയാളൊന്നു ചിരിച്ചു. അവൻ പല്ലിറുമ്മി സാക്ഷിയെ eനാക്കി. നിറഞ്ഞു പെയ്യുന്ന മഴയും ക്കൊണ്ട്, ചേറ് നിറഞ്ഞ പാടത്ത് ഡാൻസ് കളിക്കുകയാണവൾ. “സായ്പല്ലവിയുടെ ഡാൻസ്പോലെ ഇല്ലേ അതുൽ?” സാക്ഷി ഉച്ചത്തിൽ അത് വിളിച്ചു ചോദിച്ചപ്പോൾ, നാവിൽ വന്ന തെറി വിഴുങ്ങീട്ട് അവൻ കല്ലാണക്കത്ത് പൊട്ടിച്ചു. വരികളിലൂടെ അവൻ പതിയെ കണ്ണോടിച്ചു. ഒരു നിമിഷം മഴയ്ക്ക് ശക്തിയേറി. ചൂളം കുത്തിവന്ന കാറ്റ് അവരെ വട്ടമിട്ടു പറന്നു. “അമ്മാവാ – കണ്ണിൽ വിയർപ്പു വീണതു കാരണം വായിക്കാൻ പറ്റുന്നില്ല. അമ്മാവൻ ഒന്നു വായിച്ചു തന്നേ ” കണ്ണു തുടച്ചു കൊണ്ട് അതുൽ കത്ത് അമ്മാവനു നേരെ നീട്ടി. ശിവശങ്കരൻ കണ്ണടയെടുത്ത് വെച്ച് പുറം കവറിലേക്ക് നോക്കിയതും ഷോക്കേറ്റതു പോലെ നിന്നു. “സാക്ഷി വെഡ്സ് അതുൽ ” ഞെട്ടിത്തെറിച്ചു നിന്ന അയാൾക്കു മുന്നിൽ പാടത്ത് പുണർന്നു നിൽക്കുന്ന മകളും, അതുലും. കലിയോടെ പാടത്തേക്ക് ഓടിയിറങ്ങിയ ശിവശങ്കരൻ ചേറിൽ വീണ് എഴുന്നേൽക്കാനാവാതെ അവരെ തന്നെ നോക്കി കിടന്നു. അച്ഛൻ വീണു കിടക്കുന്നതറിയാതെ,സാക്ഷി പതിയെ ചുണ്ടുകൾ അതുലിൻ്റെ കാതോരം ചേർത്തു. “അച്ഛനെ എതിർത്തിട്ട് അതുലിനെ വിവാഹം കഴിക്കാൻ അമ്മായി സമ്മതിക്കില്ല. നിങ്ങടെ പിണക്കത്തിൽ നഷ്ടപ്പെട്ടു പോകുന്നത് എൻ്റെ പ്രണയമാണ് – അതെനിക്ക് സഹിക്കില്ല” പറഞ്ഞു തീർന്നതും സാക്ഷി അതുലിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു. “അതു കൊണ്ടാണ് ഇങ്ങിനെയൊരു നാടകം ഞാൻ ക്രിയേറ്റ് ചെയ്തത് ഒന്നും പറയാൻ കഴിയാതെ അവളുടെ നനഞ്ഞ മിഴികളിലേക്ക് നോക്കി നിന്നു അവൻ. “എൻ്റെ പ്രണയം നിന്നോടു മാത്രമാണ് .അതു മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞില്ലeല്ലാ അതുൽ? പറഞ്ഞു തീർന്നതും അവൾ വിങ്ങിപ്പൊട്ടി അവൻ്റെ നെഞ്ചിൽ പതിയെ രണ്ടു കൈ കൊണ്ടും ഇടിച്ചുകൊണ്ടിരുന്നു. അവർക്കു മുകളിലപ്പോൾ ആകാശം, പതിയെ വെളുത്തു തുടങ്ങിയിരുന്നു…
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…
കഥകൾ ടെലിഗ്രാം വഴി വായിക്കുവാൻ വളപ്പൊട്ടുകൾ ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

Relationship
പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

രചന: Unni K Parthan
#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”
മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക് അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക് മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..
ഇനി മോൾക്ക് കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..
Relationship
അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

രചന: Seema Binu
പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..
വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .
എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .
അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..
ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .
എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .
ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .
അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .
അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .
Relationship
ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

രചന: വിദ്യ പ്രദീപ് ❤
നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച് ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..
മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..
ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….