Love
സഹോദരസ്നേഹമൊക്കെ പിടിച്ച് വാങ്ങാൻ കഴിയില്ല. അതൊക്ക മനസിലാക്കി തിരിച്ചും കിട്ടേണ്ട ഒന്നാണ്…

രചന: ദേവൻ
“ടാ, നിന്റെ മൊതലാളിയമ്മ നല്ല ചരക്ക് ആണല്ലോ. നിന്റെ ഒക്കെ ഒരു ഭാഗ്യം. ഇതുപോലെ ഒന്ന് ഉണ്ടായിട്ട് നീ മുട്ടിനോക്കിയിട്ടില്ലെന്ന് പറഞ്ഞാൽ. ഛെ… ഞാൻ ആണേൽ ഇപ്പോ…… മൊതലാളി ഗൾഫിൽ, മകൾ ഹോസ്റ്റലിൽ പിന്നെ കൂടെ ഉള്ളത് നാലിൽ പഠിക്കുന്ന ഒരു പീറചെക്കൻ. ഇതിൽപ്പരം ഒരു അവസരം വേറെ കിട്ടോ മോനെ..?” ബാറിന്റ മൂലക്ക് രണ്ട് പെഗ്ഗുമടിച്ചിരിക്കുമ്പോൾ ആയിരുന്നു മനുവിന്റെ സംസാരം. സതീശൻ ഡ്രൈവർ ആയി ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചിയെ കുറിച്ചാണ് ഈ സംസാരവും. മനു ഒറ്റ വലിക്ക് ഒരു പെഗ്ഗ് കൂടി അകത്താക്കികൊണ്ട് ചിറിയൊന്നു തുടച്ച് സതീശനെ നോക്കുമ്പോൾ എന്തോ ആലോചനയിലെന്നോണം ഇരിക്കുന്ന അവൻ തലയാട്ടുന്നുണ്ടായിരുന്നു. “ഏയ്.. അതൊന്നും ശരിയാവില്ലെടാ. ഒന്നുല്ലെങ്കിൽ നമ്മുടെ അന്നം അവരുടെ വീട്ടിൽ അല്ലെ.. അവിടെ ജോലിക്ക് കയറിയതിനു ശേഷമാണ് ജീവിതം ഒന്ന് പച്ചപിടിച്ചത് തന്നെ.. ആ അവരെ ഞാൻ ഇങ്ങനെ ഒരു മനസ്സോടെ കാണുന്നത് പോലും ശരിയല്ല. അതുകൊണ്ട് നീ ആ വിഷയം വിട്.” സതീശൻ നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് അത്രയും പറഞ്ഞ് ഗ്ളാസ്സിൽ ഒഴിച്ച് വെച്ച മദ്യം ചുണ്ടിലേക്ക് ചേർക്കുമ്പോൾ മനു അവനെ നോക്കി ചിരിക്കുകയായിരുന്നു. “എടാ.. നീ ശരിക്കും ഒരു ഫൂൾ ആണ്. അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം വന്നിട്ട്. ഞാൻ ഒന്ന് ചോദിച്ചോട്ടെ…” മനു അവനെ നോക്കികൊണ്ട് അങ്ങനെ ചോദിക്കുമ്പോൾ എന്താണ് എന്ന ആകാംഷയോടെ സതീശൻ മനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയ്യിലിരുന്ന സിഗരറ്റ് കത്തിച്ചുകൊണ്ട് മനു ചോദിക്കുന്നുണ്ടായിരുന്നു, “നിന്റെ മൊതലാളിയമ്മ എങ്ങനാ നിന്നോട്.! നല്ല സ്നേഹമാണോ.? നിനക്ക് ഡ്രസ്സ് ഒക്കെ വാങ്ങിത്തരാറുണ്ടോ? ഇടക്ക് ശമ്പളത്തേക്കാൾ കൂടുതൽ കാശ് തരാറുണ്ടോ?” അതൊക്ക കേട്ടപ്പോൾ സതീശന്റെ മുഖത്ത് വല്ലാത്തൊരു ആശ്ചര്യം ഉണ്ടായിരുന്നു ! ഇതൊക്കെ ഇവൻ എങ്ങിനെ അറിഞ്ഞു എന്നോർത്ത്. ആ ആശ്ചര്യഭാവത്തോടെ തന്നെ ഉവ്വെന്ന് തലയാട്ടി സമ്മതിക്കുമ്പോൾ മനു പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു, “എങ്കിൽ പിന്നെ നിനക്ക് കോളടിച്ചു മോനെ. നിന്നോട് അങ്ങനെ ഒക്കെ അവർ പെരുമാറുന്നുണ്ടെങ്കിൽ ഒന്നോർത്തോ അവർക്ക് നിന്നോട് വല്ലത്ത ഒരു ഇഷ്ട്ടം ഉണ്ട്. അത് പ്രകടിപ്പിക്കാൻ ഉളള ഓരോ അടവുകളാണ് ഇതെല്ലാം. ഇതൊന്നും മനസ്സിലാക്കാതെ എല്ലാം പാപമാണെന്ന് പറഞ്ഞത് ഇരിക്കുന്ന നീ ഒരു പോങ്ങൻ തന്നെ. വെറുതെ ആണുങ്ങളുടെ വില കളയാൻ. ഞാൻ ഒക്കെ ആണെങ്കിൽ അവരെയും കൊണ്ട് ഒരു മൂന്നാർ ട്രിപ്പ് എങ്കിലും ഒപ്പിച്ചെന്നേ ഈ സമയം കൊണ്ട്. തണുപ്പ് തട്ടിയാൽ മതി ഇതുങ്ങളുടെ ഒക്കെ തനി കൊണം അറിയാൻ.. പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട. ഒക്കെ അവർ ചെയ്‌തോളും.
ഇറങ്ങിപ്പോരുമ്പോൾ കൈ നിറയെ കാശ് ഇങ്ങോട്ട് കിട്ടുകയും ചെയ്യും. ഈ പെണുങ്ങളുടെ മനഃശാസ്ത്രം മുഴുവൻ അറിയുന്നത് കൊണ്ട് പറയുവാ നിന്റെ മൊതലാളിയമ്മയ്ക്ക് നിന്നോട് ഒരു ഇതുണ്ട്. അത് നീ മനസ്സിലാക്കാൻ വേണ്ടിയാണ് അവർ ഓരോന്ന് ചെയ്യുന്നതും. അതൊന്ന് മനസ്സിലാക്കി വേണ്ടപോലെ ചെയ്യന്റെ ചെക്കാ… ഒത്താൽ നിന്റെ ജീവിതം ഇതിനേക്കാൾ പച്ച പിടിക്കും. വാരിക്കോരി തരും പണവും പിന്നെ പലതും…… ” എന്നും പറഞ്ഞുകൊണ്ട് മനു അർത്ഥം വെച്ചു ചിരിക്കുമ്പോൾ സതീശൻ ആലോചനയിൽ ആയിരുന്നു. അവർക്ക് തന്നോട് അങ്ങനെ ഒരു താല്പര്യം ഉണ്ടോ. ! അതിനാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്… ! ഞാൻ ഒന്ന് മൂളാൻ വേണ്ടി കാത്തിരിക്കികയായിരിക്കുമോ അവർ.. എന്തോ ഇപ്പോൾ അതാലോചിക്കുമ്പോൾ സിരകൾക്ക് ചൂടുപിടിക്കുന്നപോലെ. സതീശൻ പെട്ടന്ന് കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് ഗ്ളാസ്സിലേക്ക് ഒഴിച്ച് വെള്ളം ചേർക്കാതെ അകത്താകുമ്പോൾ മനസ്സിൽ ചിലത് തീരുമാനിച്ചിരുന്നു. കിട്ടിയ പുളിങ്കൊമ്പ് എന്തിനാണ് വെറുതെ വെട്ടികളയുന്നത് ! ബാറിൽ നിന്നിറങ്ങി ഓട്ടോയിൽ മുതലാളിയുടെ വീട്ടിലെത്തുമ്പോൾ അകത്തു ലൈറ്റ് ഉണ്ടായിരുന്നു. അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ സതീശൻ അവനുള്ള റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറത്തെ ലൈറ്റ് തെളിഞ്ഞതും മുന്നിലെ വാതിൽ തുറന്ന് ഹേമ പുറത്തേക്ക് വന്നതും. അവരെ കണ്ടപ്പോൾ തന്നെ അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തയെല്ലാം ആവിയായി പോയിരുന്നു. എന്തോ ഒരു ചെറിയ ഭയം മനസ്സിൽ. പതിയെ വാതിൽ കടന്ന് സിറ്റൗട്ടിലേക്ക് വന്ന ഹേമ ചിരിയോടെ അവനെ ഒന്ന് നോക്കി. “ഇതെന്താ സതീശാ ഇത്ര ലേറ്റ് ആയത്. നീ കുടിച്ചിട്ടുണ്ടോ? കൊള്ളാം. നല്ല ആളാ നീ. നീ ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ആണ് ചേട്ടൻ. ഞാൻ ഒരു പെണ്ണും മോനും മാത്രേ ഉളളൂ എന്ന് നിനക്ക് അറിയുന്നതല്ലേ. എന്നിട്ടും ഇങ്ങനെ ലേറ്റ് ആയാൽ…?” മുഖത്തെ ചിരി മാഞ്ഞ് അവിടെ അല്പം ഗൗരവം കണ്ടപ്പോൾ സതീശൻ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു. “അത്. പിന്നെ… ഞാൻ…. ഒരു കൂട്ടുകാരനെ കണ്ടപ്പോൾ……” തല ചൊറിഞ്ഞുകൊണ്ട് അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ ആണ് അവൻ ശരിക്കും ഹേമയെ ഒന്ന് നോക്കിയത്. നൈറ്റ്‌ഡ്രസ്സ് ആയിരുന്നു വേഷം. ഇന്നെന്തോ ആ വേഷത്തിൽ വല്ലാത്ത ഒരു ആകർഷണം പോലെ. അവന്റെ നോട്ടം അവളുടെ ശരീരത്തിലൂടെ ഒന്ന് ഓടിയിറങ്ങിയപ്പോൾ അവന്റെ മനസ്സിൽ മനു പറഞ്ഞ വാക്കുകൾ ആയിരുന്നു, “നിന്നെ വശീകരിക്കാൻ ഉളള അടവുകൾ ആണ് പലതും ” എന്ന്. “ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചു. എന്നും വിചാരിച്ചു നാളെയും ഇങ്ങനെ വരാൻ ആണ് ഭാവമെങ്കിൽ ഞാൻ ചേട്ടനോട് പറഞ്ഞ് വേറെ ആളെ വെക്കും ഡ്രൈവർ ആയിട്ട്. കേട്ടപ്പോ.. കുറച്ച് സ്നേഹം കൂടിപ്പോയി. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ ക്ഷമിക്കുന്നത്. ആ വാക്കായിരുന്നു അവനെ കുളിരണിയിപ്പിച്ചത്. “കുറച്ചു സ്നേഹം കൂടിപ്പോയി എന്ന്. അപ്പോൾ മനു പറഞ്ഞത് ശരിയാണ്. ഇവർക്ക് തന്നോട് എന്തോ ഉണ്ട്. ഭർത്താവ് നാട്ടിൽ ഇല്ലാത്തതല്ലേ. പിന്നെ മഴക്കാലവും.
കുളിക്കുമ്പോൾ ആരാണ് ഒരു പുതപ്പ് ആഗ്രഹിക്കാത്തത്.. ഫ്രഷ് ആകുമ്പോൾ അതിനല്പം ചൂട് കൂടുമെന്ന് അറിയാ ചേച്ചിക്ക്.” അവന്റെ മനസ്സിൽ അവരെ കുറിച്ചുള്ള ചിന്തകളുടെ വേലിയേറ്റമായിരുന്നു. “ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അറിയാത്ത പോലെ നടക്കേണ്ട. ഇന്ന് തന്നെ ആ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തേക്കാം. പിന്നെ ഞാൻ പറയുന്നിടത്തു നില്കും ഹേമ” അവൻ അതെല്ലാം ഓർത്തുകൊണ്ട് പുഞ്ചിരിക്കുമ്പോൾ പുറത്തെ മഴച്ചാറ്റലിൽ അവനെ തണുപ്പ് പൊതിഞ്ഞുതുടങ്ങിയിരുന്നു. “ഇനി അവിടെ നിന്ന് മഴകൊണ്ട് പനി പിടിക്കണ്ട. ഇങ്ങോട്ട് കേറി വാ. എന്നിട്ട് തല തുവർത്തു. എനിക്ക് നാളെ ഒന്നുരണ്ടു സ്ഥലത്തു പോകാൻ ഉള്ളതാ. നീ പനി പിടിച്ച് കിടന്നാൽ ശരിയാവില്ല” എന്നും പറഞ്ഞ് ഹേമ അവനെ ഉളിലേക്ക് ക്ഷണിക്കുമ്പോൾ അവന്റെ സന്തോഷത്തിന് ഇരട്ടിമധുരം ആയിരുന്നു. ഹേമക്ക് പിന്നാലെ വാതിൽ കടന്ന് ഉള്ളിലേക്ക് നടക്കുമ്പോൾ അവൻ ചിന്തിക്കുകയായിരുന്നു ഇന്നത്തെ രാത്രിയെ കുറിച്ച്. “മുതലാളി കിടക്കേണ്ട സ്ഥലത്ത് ജോലിക്കാരനായ ഞാൻ ചേച്ചിയുടെ കൂടെ” അത് ആലോചിക്കുമ്പോൾ തന്നെ ആകെ ഒരു കുളിരായിരുന്നു. അപ്പോഴാണ് ” നീ ഇത് എന്ത് ആലോചിച്ചു നിൽക്കണ് ” എന്ന് ചോദിച്ചുകൊണ്ട് ഹേമ അവന് നേരെ തോർത്ത് നീട്ടിയത്. “വേഗം തല തുവർത്ത്. ചാറ്റൽമഴ കൊണ്ടാൽ തന്നെ പനിയും ജലദോഷവും പിടിക്കും. നീ അങ്ങനെ കിടന്നാൽ പിന്നെ ശരിയാവില്ല” എന്ന് പറയുന്ന അവരുടെ മുഖത്തൊരു കള്ളചിരിയുള്ളത് പോലെ തോന്നി അവന്. അവളുടെ നോട്ടത്തിൽ വല്ലാത്ത ഒരു വശ്യതയും. അവൻ കണ്ണുകൾകൊണ്ട് അവളെ ആകെമൊത്തം ഒന്ന് ഉഴിഞ്ഞുകൊണ്ട് തോർത്തു വാങ്ങുമ്പോൾ കഴിച്ച മദ്യം തലക്ക് പിടിച്ചതിന്റെ ഒരു ആട്ടം ഉണ്ടായിരുന്നു. അത് കണ്ടു കൊണ്ട് തന്നെ ആയിരുന്നു അവൾ അവനരികിലേക്ക് വന്നതും. അവൾ അടുത്തെത്തിയപ്പോൾ വല്ലാത്തൊരു ഗന്ധം അവനെ സിരകളെ ഉന്മാദാവസ്ഥയിലാക്കി. ഇന്ന് ഈ സൗന്ദര്യത്തെ ആസ്വദിക്കണം എന്ന് മനസ്സിലോർത്തു നിൽകുമ്പോൾ അവൾ അവന്റെ കയ്യിൽ നിന്നും തോർത്തു വാങ്ങിക്കൊണ്ടു പറയുന്നുണ്ടായിരുന്നു, “കള്ള് കുടിച്ചിട്ട് കിടന്ന് ആടുന്നത് കണ്ടില്ലേ. ഈ അവസ്ഥയിൽ നിന്നെക്കൊണ്ടൊക്കെ എന്തേലും ഉപകാരം ഉണ്ടാകോ. രാത്രി ഒന്ന് ഡ്രൈവ് ചെയ്യേണ്ടി വന്നാൽ…” “രാത്രി ഡ്രൈവ്” എന്ന് കേട്ടതും അവന്റെ മനസ്സൊന്നു ചാഞ്ചാടി. അവർ ഉദ്ദേശിക്കുന്ന ഡ്രൈവ് അത് തന്നെ എന്നവൻ മനസ്സിൽ ഉറപ്പിച്ചു. അതും പറഞ്ഞുകൊണ്ട് തോർത്തു വാങ്ങി അവന്റെ തല അമർത്തി തുടച്ചുകൊടുക്കുമ്പോൾ അവളുടെ ശരീരം അവന്റെ ചുണ്ടുകൾക്കടുത്തായിരുന്നു. വല്ലാത്തൊരു നിമിഷങ്ങൾ. ഇതിൽപ്പരം ഒരു അവസരം ഇനി കിട്ടാനില്ല. എന്തിനും തയാറായ പോലെ ആണ് ഹേമ നിൽക്കുന്നത്… ഒന്ന് തൊട്ടാൽ തന്നിലേക്ക് അലിഞ്ഞില്ലാതാവാൻ കൊതിച്ചു നിൽക്കുകയായിരിക്കും” എന്നെല്ലാം മനസ്സിൽ ചിന്തിച്ചുകൂട്ടുമ്പോൾ അവൾ തല തുവർത്തുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. “എന്റെ സതീശാ.. നിന്നോട് ഞാൻ സ്നേഹം കാണിക്കുന്നത് എന്തിനാണെന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, എന്റെ സ്നേഹം നീ മനസ്സിലാക്കിയില്ല. അങ്ങ് മനസ്സിലാക്കിയിരുന്നെങ്കിൽ ഞാൻ ഇവിടെ ഒറ്റക്കെ ഉളളൂ എന്നറിഞ്ഞിട്ടും ഈ അവസ്ഥയിൽ നീ വരില്ലായിരുന്നു. നീ ചോദിക്കാതെ നിന്റെ ആവശ്യങ്ങള് അറിഞ്ഞു കാശ് തരുന്നതും നിനക്ക് ആവശ്യത്തിന് ഡ്രെസ്സും മറ്റു സഹായങ്ങളും ചെയ്ത് തരുന്നത് എന്താണെന്ന് അറിയോ?
” അവൾ അത് ചോദിക്കുമ്പോൾ അവൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു” എനിക്ക് ഇപ്പോൾ എല്ലാം അറിയാമെടി കള്ളി” എന്ന്. അതുപോലെ ” ഇനി എന്തിന് വൈകിക്കണം” എന്ന് കൂടി ചിന്തിച്ചുകൊണ്ട് പതിയെ അവളുടെ അരക്കെട്ടിലേക്ക് കൈ കൊണ്ടുപോകുമ്പോൾ ആയിരുന്നു അവൾ അത് കൂടി പറഞ്ഞത്. “ഞാൻ ഇതെല്ലാം ചെയുന്നത് നീ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനേ പോലെ ആയത് കൊണ്ടാണ്. എനിക്കിലാതെ പോയ ഒരു കൂടപ്പിറപ്പിനേ ആണ് ഞാൻ നിന്നിൽ കണ്ടത്. നിന്റെ മുതാലാളിക്കും അതറിയാം. അതുകൊണ്ടാണ് നീ ഉണ്ടെന്ന ഒറ്റ വിശ്വാസത്തിൽ അദ്ദേഹം അവിടെ സന്തോഷത്തോടെ ഇരിക്കുന്നതും. ഞാൻ അവരോട് പറഞ്ഞിട്ടുള്ളതും അതാണ്., എന്റെ കൂടപ്പിറപ്പ് ഇവിടെ ഉള്ളപ്പോൾ ഏട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട എന്ന്. അത്ര വിശ്വാസം ആണ് നിന്നെ. അതുകൊണ്ടാണ് നിനക്ക് എല്ലാം അറിഞ്ഞു ചെയ്ത് തരുന്നതും. പക്ഷേ, നീ എന്നെ വെറും ഒരു മുതലാളി ആയി കണ്ടല്ലേ.. അതുകൊണ്ടാണല്ലോ ഞാനും മോനും മാത്രേ ഇവിടെ ഉളളൂ എന്നറിഞ്ഞിട്ടും നീ ഇങ്ങനെ വന്നത്. അലെങ്കിലും സഹോദരസ്നേഹമൊക്കെ പിടിച്ച് വാങ്ങാൻ കഴിയില്ല. അതൊക്ക മനസിലാക്കി തിരിച്ചും കിട്ടേണ്ട ഒന്നാണ്. ആ സാരമില്ല. പക്ഷേ, ഇനി നീ ഇങ്ങനെ വന്നാൽ ഞാൻ നിന്നെ ഒഴിവാക്കാൻ പറയും.. ഉറപ്പ്” അവളുടെ ഇടുപ്പ് ലക്ഷ്യമാക്കി നീങ്ങിയ കൈ അവൻ പെട്ടന്ന് പിൻവലിച്ചു. അതോടൊപ്പം അവനിൽ ഒരു ഞെട്ടലും ഉണ്ടായിരുന്നു. ഇത്രനേരം അവരെ കുറിച്ച് കരുതിയതെല്ലാം…. പക്ഷേ അവരുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം. അതെല്ലാം ഓർക്കുമ്പോൾ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. വിശ്വാസവഞ്ചനയാണ് കാണിക്കാൻ തുടങ്ങിയത്… ഒരു നിമിഷം വൈകിയിരുന്നെങ്കിൽ…. അവൻ അതുവരെ അരുതാത്തത് ചിന്തിച്ച മനസിനെ ശപിക്കുകയായിരുന്നു അന്നേരം. അന്യനായ തന്നെ അനിയനായി കാണുന്ന മനസ്സിനെ ആണ് സുഖം തേടുന്നവൾ ആയി കണ്ടത്. അവരുടെ ശരീരത്തെ ആണ് ഇത്രനേരം അളന്നെനടുത്തത്. അവരുടെ നിഷ്ക്കളങ്കമായ ചിരിയിൽ ആണ് താൻ കാമത്തെ ചികഞ്ഞത്.. ചേച്ചിയുടെ വാത്സല്യം നിറഞ്ഞ നോട്ടത്തിൽ ആയിരുന്നു വശ്യത ഉണ്ടെന്ന് കരുതിയത്… അതെല്ലാം ഓർക്കുമ്പോൾ അവൻ വല്ലാതെ നീറുകയായിരുന്നു. അനിയനായി കണ്ട മനസ്സിനെ ആണ് അരക്കെട്ടു ചേർത്തു പിടിക്കാൻ കൊതിച്ചത്. അവൻ ഒന്നും മിണ്ടാതെ വാതിൽ കടന്ന് വീണ്ടും മഴയിലേക്ക് ഇറങ്ങുമ്പോൾ ” ഈ ചെക്കൻ ഇത് എന്താ കാണിക്കുന്നത് ” എന്ന് ചിന്തിച്ചുകൊണ്ട് അവൾ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. അതേ സമയം ഒരിക്കൽ കൂടി അവൻ ആ ചാറ്റൽമഴ നനയുകയായിരുന്നു. കുറ്റബോധം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഹേമ കാണാതിരിക്കാൻ വേണ്ടി. അതെ സമയം ഹേമയും ചിന്തിക്കുന്നുണ്ടായിരുന്നു ” ചെക്കൻ തലക്ക് പിടിച്ചത് ഇറങ്ങാൻ വേണ്ടി മഴ നനയുകയാണെന്ന്” കൂടെ അവൾ പറയുന്നുണ്ടായിരുന്നു ഒരു ചേച്ചിയുടെ സ്വാതന്ത്ര്യത്തോടെ “വെറുതെ മഴ കൊണ്ട് പനി പിടിപ്പിക്കണ്ട ചെക്കാ”
എന്ന്. ദേവൻ
വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……