Connect with us

Relationship

കെട്ടാൻ പോകുന്ന പെണ്ണ് ഒരു സാധാരണ പെണ്ണായിരിക്കണമെന്നു മാത്രം, മനസ്സ് നിറയെ സ്നേഹം നിറഞ്ഞു തൂവുന്ന പെണ്ണ്,

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ഇവനു വേണ്ടി ഞാൻ ഇനി പെണ്ണുകാണാൻ പോകില്ലാട്ടാ അമ്മായീ ” പുറത്തു നിന്നുള്ള ശബ്ദം കേട്ട് വീടിൻ്റെ പുറത്തേക്ക് വന്ന സുമിത്ര കണ്ടത്, പടിയിൽ നിന്ന് കലിയോടെ ഷൂ അഴിക്കുന്ന അഖിലിനെയാണ്. ” എന്തു പറ്റി അഖീ? ” ചോദ്യത്തോടൊപ്പം,പുഞ്ചിരിച്ചു നിൽക്കുന്ന അഭിയെയും, ദേഷ്യപ്പെട്ട് നിൽക്കുന്ന അഖിലിനെയും മാറിമാറി നോക്കി സുമിത്ര. ” അമ്മായി മോനോട് തന്നെ ചോദിക്ക് ” അതും പറഞ്ഞ് അഖിൽ കാൽകഴുകാൻ തുടങ്ങിയപ്പോൾ, സുമിത്ര അഭിയെ നോക്കി. “ഈ പെണ്ണുകാണലും സ്വാഹയായോ മോനെ?” അവജ്ഞയോടെ സുമിത്ര അഭിയെ നോക്കിയപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു ചമ്മിയ ചിരി പ്രത്യക്ഷപ്പെട്ടു. ”ആ പെൺക്കുട്ടിയുടെ മുഖത്ത് ഒരു വലിയ മറുക് ഉണ്ട് അമ്മേ ” അതും പറഞ്ഞ് അകത്തേക്ക് കടക്കാനൊരുങ്ങിയ അഭിയുടെ കൈപിടിച്ചു സുമിത്ര. “നിനക്ക് ഒരു പെൺക്കുട്ടിയേയും ഇഷ്ടപ്പെടില്ലാന്ന് എനിക്കറിയാം.കാരണം കല്യാണം കഴിഞ്ഞാൽ പിന്നെ കൂട്ടുക്കാരോടൊപ്പം അടിച്ചു പൊളിച്ചു നടക്കാൻ കഴിയില്ലല്ലോ?” സുമിത്ര സംസാരിക്കുന്നതിനിടയിൽ തന്നെ ശ്വാസം കിട്ടാതെ വിഷമിച്ചു. “അമ്മേ ” അഭി-സുമിത്രയെ പിടിച്ചപ്പോൾ അവർ കുതറി മാറി. “തൊടരുത് എന്നെ.ഈ ശരീരത്തിനുള്ളിൽ എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്ന് നിനക്ക് അറിയുന്നതല്ലേ?” അവർ അരികെ നിൽക്കുന്ന മകളെ ഒരു നിമിഷം നോക്കി നിന്നു. ” എനിക്ക് വയ്യാതെ ഒരിടത്ത് കിടന്നാൽ ഇവരെ നോക്കാൻ ആരുണ്ടെടാ? നീ ഗൾഫിലെ ജോലിയും കളഞ്ഞ് ഇവിടെ വന്നു നിൽക്കോ?” അമ്മയുടെ അതുവരെ കാണാത്ത ഭാവം കണ്ട് അഭി, മറുപടിയ്ക്കായി വാക്കുകൾ കിട്ടാതെ നിന്നു. “പതിനാറാമത്തെ പെണ്ണുകാണൽ ആണ് ഇന്നു നീ നടത്തിയത് – ഇനി വേണ്ട ഈ കലാ പരിപാടി.നിർത്തിക്കോ. ഒരുങ്ങി കെട്ടി വരുന്ന പെൺക്കുട്ടികളുടെ ശാപവും കൂടി നീ ഏറ്റെടുക്കണ്ട ” ” ൻ്റെ മോന് സമയായിട്ടുണ്ടാവില്ല സുമിത്രേ?” പ്രാഞ്ചി പ്രാഞ്ചി അങ്ങോട്ടേക്ക് വന്ന ദേവകിയമ്മ അങ്ങിനെ പറഞ്ഞപ്പോൾ കലിയോടെ അവരെ നോക്കി സുമിത്ര. “ഇരുപത്തെട്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ നാല്പതിൽ നോക്കിയാൽ മതിയെന്നാ കണിയാൻ പറഞ്ഞത്. രണ്ടു മാസം കഴിഞ്ഞാൽ ഇവന് ഇരുപത്തെട്ടാകും അതോണ്ടാ ഞാൻ ഇവനെ ഇങ്ങിനെ പെണ്ണുകാണാൻ തള്ളിവിടുന്നത്?” “ഏതു കണിയാനാടീ അങ്ങിനെ പറഞ്ഞത്?” ദേവകിയമ്മ വിടാൻ ഭാവമില്ലെന്നു കണ്ട സുമിത്രയ്ക്ക് അടിമുടി വിറച്ചു. “അമ്മ ഒറ്റ ഒരാളാണ് ഇവനെ ഇങ്ങിനെ കൊഞ്ചിച്ചും ലാളിച്ചും വഷളാക്കിയത് ” “ശിവ ശിവ ” ഇനി അവിടെ നിൽക്കുന്നത് പന്തികേടാണെന്ന് തിരിച്ചറിഞ്ഞ ദേവകിയമ്മ തിരിച്ചു നടക്കുമ്പോൾ, അഭിയുടെ കൈപിടിച്ചു. “അഭിക്കുട്ടൻ വന്ന് മുത്തശ്ശിക്ക് കാലിൻമേൽ ഇത്തിരി കുഴമ്പ് ഇട്ടു തന്നേ – കാലിന് വല്ലാത്ത വേദന ” അടയും, ചക്കരയുംപോലെ പോകുന്ന അമ്മയെയും, മകനെയും നോക്കി പല്ലിറുമ്മി സുമിത്ര. ” അമ്മ പല്ലിറുമ്മി പൊട്ടിക്കണ്ടാ. ആചാപ്റ്റർ വിട്ടേക്ക്. എനിക്ക് പറ്റിയ വല്ല ചെക്കൻമാരുണ്ടോന്ന് കണ്ടുപിടിക്ക്.അതാ നല്ലത് ” അടുത്ത് നിന്നു തമാശയായി അശ്വതി പറഞ്ഞപ്പോൾ, സുമിത്ര അവൾക്കു നേരെ കൈയോങ്ങിയതും, അവൾ അവിടെ നിന്നു ഓടി. അവളുടെ പാദസരത്തിൻ്റെ ശബ്ദം അകത്തളത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ” നീ ഉണ്ടായി കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാണ് അച്ചുട്ടി ഉണ്ടായതെന്ന് നിനക്കറിയാമല്ലോ? ആ പ്രസവത്തോടെ അവൾക്ക് അസുഖങ്ങൾ വന്നു തുടങ്ങി.അതിനിടയ്ക്കാ നിൻ്റെ അച്ഛൻ്റെ മരണം: ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവൾ നിങ്ങളെ വളർത്തിയത്. അവൾക്ക് എന്തെങ്കിലും സംഭവിക്കോ എന്നാണ് അവളുടെ ഇപ്പോഴത്തെ പേടി ” മുത്തശ്ശിയുടെ മടിയിൽ കിടന്നിരുന്ന അഭിയുടെ കണ്ണ് അറിയാതെ നിറഞ്ഞു. “ൻ്റെ മോൻ്റെ മനസ്സിൽ ആരേലും ഉണ്ടോ?” അഭിയുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചപ്പോൾ അവൻ പതിയെ ചിരിച്ചു. “അങ്ങിനെയൊന്നുമില്ല മുത്തശ്ശി – എൻ്റെ സ്നേഹം നിങ്ങളോട് മാത്രം ” പതിയെ മുത്തശ്ശിയുടെ മടിയിൽ നിന്നെഴുന്നേറ്റ് അകത്ത് ചെന്ന് ഫ്രിഡ്ജ് തുറന്ന് രണ്ട് ബിയറെടുത്ത് അവൻ മുകളിലേക്ക് കയറി. വിദൂരതയിൽ കണ്ണും നട്ട്, ബാൽക്കണിയിലെ ചൂരൽ കസേരയിലിരിക്കുന്ന അഖിലിൻ്റെ മുന്നിലെ ടീപ്പോയിയിൽ അവൻ രണ്ട് ബിയറും വെച്ചു. ”

ചൂടിന് ബീർ നല്ലതാണ് സഹോ” അഭിയെ രൂക്ഷമായൊന്നു നോക്കി, അഖിൽ ബീറിൻ്റെ അടപ്പ് പല്ലുക്കൊണ്ട് അടർത്തി. പിന്നെ ഗ്ലാസ്സിലേക്ക് ഒഴിക്കാതെ വായിലേക്ക് കമഴ്ത്തി അഖിൽ’ കന്ന് കാടിവെള്ളം കുടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ട് അഭി-പുഞ്ചിരിച്ചു. ” ഇത് ആദ്യം തന്നിരുന്നുവെങ്കിൽ ഞാൻ ഇത്രയ്ക്ക് വയലൻറാകില്ലായിരുന്നു സഹോ” കുപ്പിയിലെ ബീർ പകുതിയും കുടിച്ച് അഖിൽ, അഭിയെ നോക്കി പറഞ്ഞു. അഭി ഒന്നും പറയാതെ ബീർ മൊത്തിക്കുടിച്ചുക്കൊണ്ട് പുറത്തെ വെയിൽ നാളങ്ങളിലേയ്ക്ക് നോക്കിയിരുന്നു. ” കാണുന്ന പെൺകുട്ടി കൾക്ക് -നിറം പോരാ, മുടി പോരാ, ചിരി പോരാ നുണക്കുഴി ഇല്ല. പിന്നെ ” അഖിൽ, പറഞ്ഞു വന്ന വാചകം പൂർത്തിയാക്കാതെ അഭിയെ നോക്കി ചിരിച്ചു. “നിനക്ക് എന്തു പറ്റി സഹോ- നിൻ്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?” മുത്തശ്ശി ചോദിച്ച ചോദ്യം തന്നെ അഖിലും ചോദിക്കുന്നത് കേട്ടപ്പോൾ, അവൻ പതിയെ തൻ്റെ മനസ്സിനോടും അതേ ചോദ്യം ചോദിച്ചു. ആ ചോദ്യം, ഉത്തരം കിട്ടാത്ത ഒരു കടംങ്കഥയായി മനസ്സിൽ കുരുക്കിട്ടപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി. ബീറടി കഴിഞ്ഞ് അഖിൽ ടീപ്പോയിയിൽ നിന്ന് കാറിൻ്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങാൻ ഭാവിച്ചതും, അഭി അവനെ തടഞ്ഞു. “നീ എവിടേയ്ക്ക് ഈ ധൃതി പിടിച്ചു പോകുന്നു. നീ നാളെ വരുകയുള്ളൂന്ന് ഞാൻ അമ്മാവനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് ” അഭിയത് ശാസന രൂപത്തിൽ പറഞ്ഞപ്പോൾ അവനെ ഒന്നു നോക്കി അഖിൽ സോഫയിൽ തന്നെ അമർന്നിരുന്നു. “എനിക്കും നിൻ്റെ അത്രയ്ക്ക് ലീവേ ഉള്ളൂന്ന് അറിയാലോ അഭീ? ഒരു കണ്ടീഷനും ഇല്ലാത്ത എനിക്കു തന്നെ പെണ്ണു കിട്ടുന്നില്ല. പിന്നെയാണ് ഐശ്വര്യ റായുടെ അനിയത്തിയെ വേണമെന്നു പറഞ്ഞു നടക്കുന്ന നിനക്ക്” പൊടുന്നനെ അഖിലിൻ്റെ മൊബൈൽ അടിച്ചപ്പോൾ അവൻ ഡിസ്പ്ലേയിലേക്ക് നോക്കി ടച്ച് ചെയ്ത് കാതോരം ചേർത്തു. “ഇന്നു വരാൻ പറ്റില്ല കൃഷ്ണേട്ടാ. നമ്മൾക്ക് നാളെ പോകാം” കോൾ കട്ടാക്കി അഖിൽ അഭിയെ നോക്കി. “ബ്രോക്കറാണ് വിളിച്ചത്.ഇന്ന് ഒരു പെൺക്കുട്ടിയെ കാണാൻ പോകാനിരുതാ” അഭി,ഗ്ലാസ് പതിയെ ചുണ്ടോട് ചേർത്ത് തലകുലുക്കി. “എനിക്ക് നിന്നെ പോലെ കെട്ടാൻ പോകുന്ന പെണ്ണ് ഐശ്വര്യറായ് ആയിരിക്കണമെന്നു ഒരു ആഗ്രഹവുമില്ല. അങ്ങിനെ പുട്ടിയടിച്ചതിനെ എനിക്ക് ഇഷ്ടവുമല്ല. പകരം അവൾ ഒരു സാധാരണ പെണ്ണായിരിക്കണമെന്നു മാത്രം – മനസ്സ് നിറയെ സ്നേഹം നിറഞ്ഞു തൂവുന്ന പെണ്ണ് ” അഖിൽ ഓരോന്നും പറയുമ്പോൾ അതൊന്നും കേൾക്കാതെ,അഭിയുടെ മനസ്സിലപ്പോൾ മുത്തശ്ശിയുടെയും, അമ്മയുടെയും വാക്കുകൾ മുഴങ്ങുകയായിരുന്നു. അവൻ്റെ ചിന്തകളെ മുറിച്ചുക്കൊണ്ട് ടീപ്പോയിൽ കിടന്നിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തു. അവൻ മൊബൈൽ ഓൺ ആക്കി ചെവിയോരം ചേർത്തു. ” അത് അമ്മ ദേഷ്യം ക്കൊണ്ട് പറഞ്ഞതാ കൃഷ്ണേട്ടാ. ആൽവളവിലേക്ക് ഞാൻ പത്ത് മിനിറ്റിനുള്ളിൽ വരാം.അവിടെ വെയിറ്റ് ചെയ്യ് ” ചോദ്യഭാവത്തോടെ നോക്കുന്ന അഖിലിനെ പിടിച്ചെഴുന്നേൽപ്പിച്ചു അഭി. “ബ്രോക്കറാ വിളിച്ചത്.ഇതും കൂടി കണ്ടേക്കാം ” “എന്തിനാടാ കാറിൻ്റെ എണ്ണയും, കൃഷ്ണേട്ടൻ്റെ സമയവും കളയുന്നത്? ആ സമയം നമ്മൾക്ക് ഇവിടെ ഇരുന്ന് ഓരോ കുപ്പി കൂടി പൊട്ടിച്ച് ” അഖിൽ അലസമായി പറഞ്ഞപ്പോൾ, അഭി അവൻ്റെ കൈത്തണ്ടയിൽ പതിയെ തടവി. “ഇതിനു കൂടി നീ വാ.ഇനി ഞാൻ നിന്നെ പെണ്ണ് കാണാണെന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല” അവൻ്റെ ദയനീയത നിറഞ്ഞ സംസാരം കേട്ടപ്പോൾ അഖിൽ പതിയെ അവനോടോപ്പം താഴേക്കിറങ്ങി. “ടാ നമ്മൾ വെള്ളമടിച്ചിട്ട് ഡ്രൈവ് ചെയ്യുന്നത് തെറ്റല്ലേ?” അഖിൽ സംശയത്തോടെ അഭിയെ നോക്കിയ പ്പോൾ അവൻ പതിയെ ചിരിച്ചു. ” ഡോണ്ട് -വറി ബ്രോ ഈ പോക്കിൽ ഒന്നുകിൽ ഞാൻ പെണ്ണുകെട്ടും അല്ലെങ്കിൽ ഞാൻ പിഴയടക്കും”

” അമ്മേ ഞാൻ ഒരു പെൺക്കുട്ടിയെയും കൂടി കാണാൻ പോകാണ്” താഴേക്കിറങ്ങി വന്ന അഭി അങ്ങിനെ പറഞ്ഞപ്പോൾ സുമതിയിൽ ഒരു ചിരി പൊട്ടിയെങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല. ” ഇത് വരെ എനിക്ക് കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് കുറച്ചേറെ സങ്കൽപ്പങ്ങളുണ്ടായിരുന്നു അമ്മേ – അതെല്ലാം ഞാൻ മാറ്റിവെക്കുകയാണ്. എൻ്റെ അമ്മയ്ക്കു വേണ്ടി സുമിത്രയുടെ മിഴികളിൽ സന്തോഷത്തിൻ്റെ തിരി തെളിഞ്ഞു. ” ഇപ്പോൾ കാണാൻ പോകുന്ന പെണ്ണ് അടിപൊളിയാണെന്നാ ക്യഷ്ണേട്ടൻ പറഞ്ഞത്. അഥവാ എൻ്റെ സങ്കൽപ്പത്തിലെ പെണ്ണെല്ലെങ്കിലും ഇനിയൊരു പെണ്ണ് കാണൽ എൻ്റെ ജീവിതത്തിലുണ്ടാവില്ല ” മുത്തശ്ശിയോടും, അമ്മയോടും അനിയത്തിയോടും പറഞ്ഞ് അഭി,പോർച്ചിൽ കിടക്കുന്ന ഇന്നോവയുടെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. കാർ ഗേറ്റ് കടക്കുന്നതും നോക്കി നിന്ന സുമതി, ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു. ആൽവളവിൽ നിന്ന് ബ്രോക്കർ കൃഷ്ണേട്ടനെയും എടുത്ത് കാർ ഹൈവേയിലേക്ക് കയറി. പൊടുന്നനെ മഴ പെയ്തു തുടങ്ങി. ചീറിയെത്തുന്ന കാറ്റിൻ, റോഡരികിലെ വാകമരങ്ങളിൽ നിന്ന് ചുവന്ന പൂക്കൾ മഴയിലലിഞ്ഞു മണ്ണിലേക്ക് പതിക്കുന്ന കാഴ്ച അവരെ ആവേശഭരിതരാക്കി. മുപ്പത് കിലോമീറ്ററോളം ഓടിയ കാറിനെ, കൃഷ്ണേട്ടൻ പറഞ്ഞതു പ്രകാരം ഒരു ഇടറോഡിലേക്കിറക്കി അഭി. നോക്കെത്താദൂരത്തോളംരണ്ട് വശങ്ങളിലും വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ…. കറ്റകൾ ചുമടുമായി പോകുന്ന പെണ്ണുങ്ങൾ, കാറ് കണ്ടപ്പോൾ ഒഴിഞ്ഞു നിന്നു അത്ഭുതത്തോടെ നോക്കി. “എൻ്റെ സങ്കൽപ്പത്തിലെ ഗ്രാമം” ചാറുന്ന മഴയിൽ അവ്യക്തതയിലേക്ക് അഭയം പ്രാപിക്കുന്ന പ്രകൃതിഭംഗിയെ നോക്കി അഭി_പതിയെ മന്ത്രിച്ചു. ഒരിടത്ത് കാർ നിർത്തി കൃഷ്ണേട്ടൻ തോട്ടിൽ ചൂണ്ടയിടുന്ന ആളോട് പെൺക്കുട്ടിയുടെ വീട് തിരക്കി. അയാൾ ചൂണ്ടി കാണിച്ചതു പ്രകാരം, കാർ കുറച്ചു ദൂരം ഓടി ഇടറോഡിൻ്റെ ഒരു വശത്തേക്കായി ഒതുക്കി നിർത്തി. പാടവരമ്പിലൂടെ കുറച്ചു ദൂരം നടന്നു ഒരു ഇടത്തരം ഓടിട്ട വീടിനു മുന്നിലായ് അവർ നിന്നു. “ആരാ?” ഒരു മയമില്ലാത്ത ശബ്ദത്തിൽ ചോദിച്ചുക്കൊണ്ട് കറുത്തു തടിച്ച ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. ആതിഥേയമര്യാദയില്ലാതെ, അഹങ്കാരത്തിൻ്റെ മേലങ്കിയണിഞ്ഞ ഒരു സ്ത്രീയുടെ ശബ്ദമായാണ് അവർക്കു തോന്നിയത്. അവർ മൂന്നുപേരും പരസ്പരം നോക്കി. “ഇവിടുത്തെ പെൺക്കുട്ടിയെ കാണാനാണ് വന്നത്?” ബ്രോക്കർ പതിയെ പറഞ്ഞപ്പോൾ, അവർ ചിരിച്ചു കൊണ്ട് അവരെ നോക്കി. “ഞങ്ങൾക്ക് പെൺക്കുട്ടികളില്ല. പിന്നെ ഇവിടുത്തെ ആൾടെ പെങ്ങൾടെ മോൾ ഉണ്ട്. അതിനെ വേണമെങ്കിൽ കണ്ടോ?” മുറ്റത്ത് നിൽക്കുന്ന അവർക്കു മേൽ മഴത്തുള്ളികൾ വീണു തുടങ്ങി. “പിന്നെ കാണാൻ അത്ര ഭംഗിയൊന്നുമില്ല. സ്വർണ്ണം കിട്ടുമെന്നും കരുതണ്ട. അച്ഛനും അമ്മയും കടം കേറി മുടിഞ്ഞ് ആത്മഹത്യ ചെയ്തപ്പോൾ ഇവിടത്തെ ആൾ കൂട്ടിക്കൊണ്ടു വന്നതാ ” പിന്നെ പതിയെ അവർ അവർക്കരിലേക്ക് വന്നു പതിയെ മന്ത്രിച്ചു: “അവൾ ചൊവ്വാദോഷം ഉള്ളോളാ” അവർ പരസ്പരം നോക്കി മടങ്ങി പോകാമെന്ന് കണ്ണുക്കൊണ്ട് കാണിച്ചു. മടങ്ങിപോരുമ്പോൾ അഭി കണ്ടു ആ പെൺക്കുട്ടിയെ! മഴയത്ത് നിന്ന്, തലയിലൊരു തോർത്തും മുണ്ടും ഇട്ട് ഓലമടൽ വെട്ടിക്കീറുന്ന അവളെ അഭി ഒരു നിമിഷം നോക്കി നിന്നു. ഓലമടൽ വെട്ടി മുഖമുയർത്തിയ അവളുടെ മിഴികളും, അഭിയുടെ കണ്ണുകളും ഒരു നിമിഷം ഉടക്കി! പെട്ടെന്ന് മഴയ്ക്ക് ശക്തിയേറി. തുള്ളിക്കൊരു കുടം പോൽ പെയ്തപ്പോൾ അവൾ ഓടി വീട്ടിലേക്ക് കയറി. അവളുടെ മുഖം ശരിക്കും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയോടെ, അഭി അവർക്കൊപ്പം മഴയിലൂടെ ഓടി. “നിങ്ങൾ വീട് തെറ്റി പോയി അല്ലേ?” കാലൻ കുടയും പിടിച്ച്, ഒരു കൊമ്പൻ മീശക്കാരൻ അവർക്കരികിലേക്ക് വന്നു. “എൻ്റെ മോളെ കാണാനാണ് നിങ്ങൾ വന്നത്?” അയാൾ പറയുന്നതും, അവർ തിരിച്ചു പറയുന്നതും അഭി-ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിലപ്പോഴും, തലയിൽ തോർത്ത് കെട്ടിയ ആ പെൺക്കുട്ടിയുടെ പാതി മറഞ്ഞ മുഖമായിരുന്നു. മഴ ചീളുകൾക്ക് അപ്പുറത്തെ അവളുടെ മിഴികളായിരുന്നു. “ഇതിലാരാ ചെക്കൻ ” കൊമ്പൻ മീശക്കാരൻ ചോദിച്ചതും, ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്ന അഭി പൊടുന്നനെ അഖിലിൻ്റെ നേർക്ക് കൈ ചൂണ്ടി.

“ഇവനാണ് ചെക്കൻ പേര് അഖിൽ. ദുബായിൽ ര്യെ കമ്പനിയിൽ അക്കൗണ്ടൻ്റ് ആണ്” ബ്രോക്കറും, അഖിലും അന്തം വിട്ടു തന്നെ നോക്കുന്നത് അഭി അറിഞ്ഞില്ല. “എന്നാൽ ഇനി പെൺക്കുട്ടിയെ ഒന്നു കാണട്ടെ ” അഭി-പറഞ്ഞതും അയാൾ അകത്തേക്ക് നോക്കി മോളെ വിളിച്ചു. ട്രേയിൽ ചായയുമായി വരുന്ന സുന്ദരിയെ കണ്ടതും ബ്രോക്കറും, അഖിലും കണ്ണെടുക്കാതെ അവളെ നോക്കി. ഒരു സിനിമാനടിയുടെ അലങ്കാരങ്ങളായിരുന്നു അവൾക്ക്. “പേര് നിമയെന്നാണ്. ഫേഷൻ ഡിസൈനറാ ” പെൺക്കുട്ടിയുടെ അച്ഛൻ അതും പറഞ്ഞ് -ചായ പതിയെ ചുണ്ടോട് ചേർത്തു. ” അവർക്ക് എന്തേങ്കിലും സംസാരിക്കാനുണ്ടാവും. നമ്മൾക്ക് പുറത്തേക്കിറങ്ങാം ” അഭി-അതും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അഖിലിനെയും, പെൺക്കുട്ടിയെയും അവിടെ നിർത്തി അവരും പുറത്തേക്കിറങ്ങി. മഴയ്ക്ക് ശക്തി കുറഞ്ഞിരുന്നു. നനഞ്ഞ മണ്ണിൽ വീണുകിടക്കുന്ന നന്ത്യാർവട്ട പൂക്കളെയും നോക്കി നിൽക്കുമ്പോഴാണ്, അഭിയുടെ കാതിലേക്ക്, അകലെ നിന്ന് അലക്കു കല്ലിൽ തുണി വീഴുന്ന ശബ്ദം കേട്ടത്. ശബ്ദം കേട്ടിടത്തേക്ക് നോക്കിയ അഭി കണ്ടത്, തലയിൽ തോർത്ത് കെട്ടിയ അതേ പെൺക്കുട്ടിയെ തന്നെയാണ് . “നീ ഇനിയും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല അല്ലേ അഭീ? ” അലക്കുന്ന പെൺക്കുട്ടിയിൽ നിന്ന് ശ്രദ്ധ വിടാതെ അഭി തലകുലുക്കി. “എനിക്കിഷ്ടായി നിമയെ. പെൺക്കുട്ടികൾക്ക് ഇത്തിരി മേക്കപ്പ് കൂടിയാലും സാരല്യ” മെയ്ക്കപ്പ് ഇടുന്ന പെൺക്കുട്ടികളെ ഇഷ്ടമില്ലെന്നു പറഞ്ഞവൻ്റെ മനമാറ്റം കണ്ട് അഭി അഖിലിനെ ചിരിയോടെ നോക്കി. “നീ ഈ ജന്മം കല്യാണം വേണ്ടെന്നുവെച്ചോ അഭീ ?” അഖിൽ ചോദിച്ചതും അഭി അവനെയും പിടിച്ച്,ആദ്യം പോയ വീട്ടിലേക്ക് നടന്നു. കുറച്ചു ദൂരെ നിന്ന്, വസ്ത്രങ്ങൾ പിഴിഞ്ഞു അഴയിലിടുന്ന ആ പെൺകുട്ടിയെ അഭി നോക്കി നിന്നു. ഒന്നും മനസ്സിലാവാതെ അഖിലും ബ്രോക്കറും അഭിയെ നോക്കി. പക്ഷെ അഭിയുടെ ശ്രദ്ധ മുഴുവൻ ആ പെൺക്കുട്ടിയിലായിരുന്നു. ഇരുനിറത്തിലുള്ള മുഖം ഇപ്പോൾ തെളിഞ്ഞു കാണാം… തലയിലെ തോർത്ത് എടുത്തവൾ കുടഞ്ഞപ്പോൾ, ആ നെറ്റിയിലെ അടയാളം കണ്ട അഭിയുടെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് പാഞ്ഞു. വിദ്യാർത്ഥിനികളെ കമൻ്റടിക്കാനെത്തിയ പുറത്തുള്ള ചെറുപ്പക്കാരും, പ്ലസ് ടുവിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം അവൻ്റെ ഓർമ്മയിലൂടെ ചീറി പാഞ്ഞു. തനിക്കു നേരെ വന്ന സൈക്കിൾ ചെയിൻ കൈ കൊണ്ടു പിടുത്തമിട്ട ഒരു പെൺക്കുട്ടിയുടെ ചിരി അവൻ്റെ മനസ്സിൽ മുഴങ്ങി. അതിനവൾക്ക് പ്രതിഫലമായി കിട്ടിയത് ബിയർ ബോട്ടിൽ കൊണ്ട് നെറ്റിയിലൊരു അടിയായിരുന്നു’ ബിയർ ബോട്ടിൽ തകർന്നിട്ടും, ചോര ചിതറി തെറിച്ചിട്ടും അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി നീർ പൊഴിഞുവീണില്ല’ ആ മിഴികളിലപ്പോഴും തന്നോടുള്ള പ്രണയത്തിൻ്റെ മിന്നാമിനുങ്ങുകൾ വട്ടമിട്ടു പറക്കുകയാണ്. “വൈഗാ” ആ,കുളിരാർന്ന ഓർമ്മകളിലലിഞ്ഞ അഭിയിൽ നിന്ന് അറിയാതെ ഉച്ചത്തിൽ വിളിയുയർന്നതും, അഴയിൽ ഇട്ടിരുന്ന-തുണി അവൾ ഒരു വശത്തേക്ക് മാറ്റി. തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന മൂന്നു രൂപങ്ങൾ കണ്ട് അവളൊനു പകച്ചു. അഭിയുടെ പാദങ്ങൾ അവൾക്കരികിലേക്ക് പതിയെ ചലിച്ചു. ഒരു നിമിഷം അവനെ നോക്കി നിന്ന അവളുടെ വിഷാദം നിറഞ്ഞ മിഴികൾ പൊടുന്നനെ തെളിഞ്ഞു. ക്ഷീണിച്ച കവിൾത്തടങ്ങളിലേക്ക് രക്തമിരച്ചു കയറി. പ്രായത്തിൻ്റെ ചിതൽപ്പുറ്റുകൾ അടർന്നുവീണു. ” അഭീ എന്നെ തേടിയല്ലേ നീ വന്നത്?” സന്തോഷം കൊണ്ട് മുറിഞ്ഞുപോയിരുന്നു ആ ചോദ്യം. കൂട്ടിലടച്ചിരുന്ന ഒരു പക്ഷിയുടെ ചിറകടി പോലെയായിരുന്നു അവളുടെ ശബ്ദം! അവളുടെ രണ്ടു കൈപ്പത്തികളും അന്തരീക്ഷത്തിൽ നൃത്തം വെക്കുന്നുണ്ടായിരുന്നു. “ക്ലാസ്സിലെ ത്സാൻസിറാണി എപ്പോഴാണ് വെറും വേലക്കാരിയായി മാറിയത്?” അഭിയുടെ ചോദ്യമുയർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ പറയാതെ തന്നെ അവളുടെ ഭാവം പറയുന്നുണ്ടായിരുന്നു, ഇന്നോളം വരെ അനുഭവിച്ച കഷ്ടപ്പാടുകൾ. ” ഇനി കരയരുത് വൈഗ ” പറഞ്ഞു തീർന്നതും, അവളെ മാറോട് ചേർത്തു അഭി. തൻ്റെ നെഞ്ചിലൂടെ ഒരു കണ്ണീർപുഴ ഒഴുകുന്നത് അവനറിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അഭി അഖിലിനെ നോക്കി. ഇവളെയാണ് ഞാനറിയാതെ ഇത്രയും നാൾ തേടി നടന്നത് …. ഇവൾ മനസ്സിൽ കിടക്കുന്നതുകൊണ്ടാണ് കാണുന്ന പെണ്ണുങ്ങൾക്കൊന്നും ഭംഗിയില്ല എന്ന് എനിക്ക് തോന്നിയിരുന്നത് … അതും പറഞ്ഞ് അവളുടെ മൂർദ്ധാവിലേക്ക് പതിയെ അവൻ ചുണ്ടമർത്തുമ്പോൾ, ബ്രോക്കർ കൃഷ്ണേട്ടൻ രണ്ട് വിവാഹം ശരിയാക്കിയ സന്തോഷത്തിൽ ഉള്ളാലെ ചിരിക്കുകയായിരുന്നു.

Advertisement

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular

error: Content is protected !!