Love
കെട്ടുന്നവന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഡ്രസ്സ് ധരിക്കാൻ എനിക്ക് താല്പര്യം ഇല്ല…

രചന: ഗുൽമോഹർ
“അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ എന്തായിരുന്നു പുകില്. ഹോ, അന്ന് അമ്മ അതൊക്ക പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്തൊക്ക സങ്കല്പങ്ങൾ ആയിരുന്നു അല്ലെ കെട്ടിയോനെ? എന്നിട്ട് ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്തപ്പോൾ അതൊക്ക പോയോ.. അതോ ഇപ്പോൾ സങ്കൽപ്പമൊക്കെ വെറും കോമഡിയല്ലേ പെണ്ണെ എന്നൊരു ഡയലോഗ് പറയാൻ തോന്നുന്നുണ്ടോ ” ആരതിയുടെ ചോദ്യവും ചിരിയുമെല്ലാം നന്നായി ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു മനു. അവനും അവൾ പറഞ്ഞതൊക്കെ ഒന്നോർത്തപ്പോൾ ചിരിയാണ് വന്നത്. ശരിയാണ്, എന്തൊക്ക ആയിരുന്നു അന്ന് പെണ്ണ് കാണാൻ പോകുമ്പോൾ മനസ്സിൽ വരച്ചിട്ട് വെച്ച സങ്കല്പങ്ങൾ. ജീവിതത്തിൽ കൂടെ ജീവിക്കാൻ വരുന്നവളെ കുറിച്ചൊക്കെ ഒരുപാട് മനസ്സിലിട്ട് തിരിച്ചും മറിച്ചും ചിക്കി ചികഞ്ഞുനോക്കാറുണ്ട് അന്നൊക്കെ… മനു പതിയെ ആ പെണ്ണ്കാണൽ ദിവസങ്ങളിലേക്ക് നടക്കുകയായിരുന്നു, പിറകിലോട്ടുള്ള യാത്രക്ക് കൂട്ടായി ആരതി കൊണ്ടുതന്ന കട്ടന്കാപ്പിയും ഉണ്ടായിരുന്നു… അല്ലേലും ഓർമ്മകൾ അയവിറക്കുമ്പോൾ ഒരു ചെറിയ മധുരമുള്ളത് നല്ലതല്ലേ…. ” അമ്മേ ഞാൻ ഇപ്പഴേ പറഞ്ഞേക്കാം, എന്റെ മനസ്സിൽ പെണ്ണിനെ കുറിച്ച് കുറെ സങ്കല്പങ്ങൾ ഒക്കെ ഉണ്ട്. അതിനൊത്ത ആളാണെങ്കിൽ മാത്രമേ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കൂ.. അല്ലാതെ അമ്മേടെ കൂട്ടുകാരിയുടെ കുട്ടിയാണ് എന്ന ഒറ്റ കാരണത്തിൽ എന്നെ നിർബന്ധിക്കരുത്, പറഞ്ഞേക്കാം…. പെണ്ണ് ബാംഗ്ലൂർ ആണ് പഠിച്ചത് എന്ന് കേട്ടപ്പോഴേ എന്റെ സങ്കല്പം പകുതി പോയി.. ബാക്കി ഇനി അവിടെ പോയാൽ അറിയാം. ” വലിയ താല്പര്യം ഇല്ലാത്ത പോലുള്ള മനുവിന്റെ സംസാരം കേട്ടപ്പോൾ അമ്മക്ക് മുഖത്തു പുഞ്ചിരി മാത്രമായിരുന്നു. കാറിൽ കയറുമ്പോഴും യാത്രയുടെ അവസാനം അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കയറുമ്പോഴും മനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇഷ്ടമില്ലാത്ത എന്തോ കാണാൻ പോകുന്ന പോലെ മനസ്സിന് വല്ലാത്ത ഒരു ഭാരം. ” ന്നാ പിന്നെ ഭവാനി, നീ നമ്മുടെ മോളെ വിളിക്ക്.. ചടങ്ങുകൾ ഒക്കെ അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ. ” മനുവിന്റെ അമ്മയുടെ സംസാരവും അതിനിടയിൽ പെണ്ണ് ചായയുമായി വന്നതൊന്നും മനു ശ്രദ്ധിച്ചില്ല. “ടാ മനു…. ചായ എടുത്ത് കുടി, അതും പിടിച്ച് നിന്ന് ആ കുട്ടീടെ കൈ കഴക്കുന്നുണ്ടാകും. ” അമ്മയുടെയും കൂട്ടുകാരിയുടെയും ചിരിയും സംസാരവും ആലോചനയിൽ നിന്നും ഉണർത്തിയപ്പോൾ ആണ് മനു തലയുയർത്തി നോക്കിയത്. അവളുടെ മുഖത്തേക്കൊന്ന് നോക്കിയപ്പോൾ തന്നെ അവൻ രൂക്ഷമായി അമ്മയെ നോക്കി. മുന്നിൽ ചുണ്ടിൽ ചായം തേച്ചുപിടിപ്പിച്ചു മുടിയൊക്കെ പറത്തി ജീൻസും വലിച്ചു കേറ്റി നിൽക്കുന്ന ആരതിയെ കണ്ടപ്പോൾ അവനിലെ ഗ്രാമീണകാമുകൻ ഉള്ളിൽ കിടന്ന് തിളക്കാൻ തുടങ്ങിയിരുന്നു. എന്റെ സങ്കൽപ്പത്തിലെ പെണ്ണ് ഇതല്ല എന്ന് പറയണമെന്നുണ്ടായിരുന്നു എങ്കിലും, വേറൊരു വീടല്ലേ, ഒന്നും പുറത്തു കാണിക്കാൻ പാടില്ലല്ലോ എന്ന് കരുതി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവനാ ചായകപ്പെടുത്തു ചുണ്ടോട് അടുപ്പിച്ചു. ”
എന്നാ പിന്നെ കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ, അതല്ലേ അതിന്റെ ശരി, നമുക്ക് അകത്തു പോകാം ഭവാനി ” എന്നും പറഞ്ഞ് കൂട്ടുകാരിയേയും കൂട്ടി അമ്മ അകത്തേക്ക് പോകുമ്പോൾ ” അമ്മ അകത്തേക്ക് പോകല്ലേ, എനിക്ക് ഒന്നും പറയാൻ ഇല്ല, ഈ കല്യാണത്തിന് താല്പര്യം ഇല്ല, നമുക്ക് പോകാം ” എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു മനുവിന്. പക്ഷെ, വാക്കുകൾ പുറത്തേക്ക് വരാതെ അതെ ഇരിപ്പ് ഇരിക്കാനേ അവനു കഴിഞ്ഞുള്ളു. ” മനുവേട്ടൻ ഒന്നും ചോദിച്ചില്ല ” മുഖവുരയില്ലാതെ അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവനൊന്നു ഞെട്ടി, ‘തന്റെ സങ്കല്പം വീണ്ടും ഉടഞ്ഞിരിക്കുന്നു. അതികം സംസാരിക്കാത്ത ഒരു നാണക്കാരി പെണ്ണിനെ ആണ് താൻ കൊതിച്ചത്, പക്ഷെ ഇവൾ എന്നെക്കാൾ മുന്നേ സംസാരിച്ചു തുടങ്ങി..’ അവന്റെ കാട് കയറിയ ചിന്തകളെ മുറിച്ചുകൊണ്ടായിരുന്നു അവളുടെ അടുത്ത ചോദ്യവും, ” മനുവേട്ടന്റെ സങ്കൽപ്പത്തിലെ ഒരു കുട്ടിയല്ല ഞാൻ അല്ലെ.. ചുണ്ടിൽ ലിപ്സ്റ്റിക്കും മുഖത്തു ചായവും പിന്നെ ഈ ഡ്രെസ്സും അങ്ങനെ എല്ലാം മനുവേട്ടന്റെ സങ്കൽപ്പത്തിന് വിപരീതമാണല്ലേ? ” അതും പറഞ്ഞ് അവളൊന്നു പുഞ്ചിരിച്ചു. ഇതെല്ലാം ആരതി എങ്ങനെ അറിഞ്ഞു എന്ന മട്ടിൽ ആശ്ചര്യത്തോടെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു മനു. ” ഇതൊക്ക ഞാൻ എങ്ങനെ അറിഞ്ഞെന്നായിരിക്കും ഇപ്പോൾ ആലോചന, അല്ലെ.. ചേട്ടന്റെ അമ്മ തന്നെയാണ് ഇതൊക്ക കൂട്ടുകാരിയായ എന്റെ അമ്മയോട് പറഞ്ഞത്, കൂടെ തനി നാടൻ പെണ്ണായി വേണം പെണ്ണ് കാണാൻ മോന്റെ മുന്നിൽ വന്നു നിൽക്കാനെന്നും.. അത് പറഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ ഇതുപോലെ വേണം പെണ്ണ് കാണലിന് മുന്നിൽ വന്നു നിൽക്കാൻ എന്ന്. ” അവളുടെ സംസാരവും തന്റെ സങ്കല്പത്തെ കുറിച്ചുള്ള അമ്മയുടെ മുന്നറിയിപ്പും അവനിൽ രോഷം കൊള്ളിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിനേക്കാൾ അവനെ ചിന്തിപ്പിച്ചതും ആശ്ചര്യപ്പെടുത്തിയതും അവളുടെ വാക്കുകൾ ആയിരുന്നു. ” അമ്മ നേരത്തെ തന്നെ എന്റെ സങ്കല്പങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞ് തന്നിട്ടും എന്നെ ഇമ്പ്രസ്സ് ചെയ്യാൻ വേണ്ടിയെങ്കിലും അതുപോലെ വരാതിരുന്നതെന്താ ” അവളൊന്നു പുഞ്ചിരിച്ചു, ” അങ്ങനെ ഇമ്പ്രസ് ചെയ്തിട്ട് എന്ത് കിട്ടാൻ ആണ്. ഒരാളുടെ ഡ്രസ്സിങ്ങിലോ മേക്കപ്പിലോ അല്ലല്ലോ ജീവിതം. മുടിയിൽ മുല്ലപ്പൂ ചൂടിയത് കൊണ്ടോ കയ്യിൽ കുപ്പിവളയും നെറ്റിയിൽ ചന്ദനക്കുറിയും ഇട്ടാൽ മാത്രേ തനി പെണ്ണാകൂ എന്ന് ചിന്തിക്കുന്നിടത്താണ് തെറ്റ്. ഞാൻ അങ്ങനെ കെട്ടിയൊരുങ്ങി വന്നിട്ട് മനുവേട്ടന് എന്നെ ഇഷ്ട്ടമായി വിവാഹം കഴിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ആ വേഷം തന്നെ എനിക്ക് കെട്ടിയാടേണ്ടി വരില്ലേ.. അല്ലാതെ കല്യാണം കഴിഞ്ഞ് ഞാൻ മനുവേട്ടന്റെ സങ്കൽപ്പത്തിൽ നിന്നും എന്റേതായ ഇഷ്ട്ടങ്ങളിലേക്ക് വന്നാൽ മനുവേട്ടൻ അത് അംഗീകരിക്കുമോ? എന്നെ ഡിവോഴ്സ് ചെയ്യുമോ.. അതോ പിന്നെ നിങ്ങളെ പറ്റിച്ചു എന്ന കാരണത്താൽ ബാക്കിയുള്ള ജീവിതം മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ഒരു ഭാര്യാഭർത്താക്കന്മാരായി അട്ജെസ്റ് ചെയ്യുമോ..? ” അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവന് ഉത്തരം കിട്ടുന്നില്ലായിരുന്നു , ” അതുകൊണ്ട് തന്നെ ആണ് അമ്മ പറഞ്ഞിട്ടും ഞാൻ ഈ വേഷത്തിൽ തന്നെ വന്നത്.. മനുവേട്ടന്റെ സങ്കൽപ്പത്തിലെ പോലെ എനിക്കും സെറ്റുസാരിയും മുല്ലപ്പൂവും ചന്ദനക്കുറിയുമൊക്കെ ഇഷ്ട്ടമാണ്. അതൊക്കെ ഇടാറും ഉടുക്കാരുമൊക്കെ ഉണ്ട്.. പക്ഷെ, അതുപോലെ തന്നെ ഇഷ്ട്ടമാണ് ഇതുപോലുള്ള വേഷവും.. ഇതും വല്ലപ്പോഴും മാത്രം…
പക്ഷെ, ഒരാൾക്ക് മുന്നിൽ ഡ്രസ്സ് ഏതിടണം എന്ന് അനുവാദം ചോദിക്കാനും കെട്ടുന്നവന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഡ്രസ്സ് ധരിക്കാനും എനിക്ക് താല്പര്യം ഇല്ല. വളരെ മോശമാകുന്ന രീതിയിൽ ഞാൻ ഡ്രസ്സ് ധരിക്കാറോ മേക്കപ്പ് ചെയ്യാറോ ഇല്ല എന്ന പൂർണ്ണവിശ്വാസം ഉള്ളിടത്തോളം ഈ കാര്യത്തിൽ ആരുടേയും വാക്കുകൾക്ക് ചെവി കൊടുക്കില്ല… ” അവളുടെ സംസാരത്തിലെ ധൈര്യവും ദൃഢതയും അവനെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. ഇത്രേം തന്റേടത്തോടെ സംസാരിക്കാനും തന്റെ നിലപാട് ഉറക്കെ പറയാനും അതിൽ ഉറച്ചു നിൽക്കാനും കഴിയുന്ന ഒരു പെണ്ണിനെ സങ്കൽപ്പത്തിന്റെ പേരിൽ വേണ്ടെന്ന് വെച്ചാൽ അത് ഇപ്പോൾ എടുക്കുന്ന ഒരു തെറ്റാകുമെന്ന് മനുവിന്റെ മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. അവളുടെ വാക്കുകൾ അംഗീകരിക്കും പോലെ ആയിരുന്നു അവന്റെ പുഞ്ചിരിയും, “ആരതി, എന്റെ സങ്കല്പങ്ങൾ, അത് എന്നിൽ മാത്രം ഒതുങ്ങുന്നതായിരുന്നു. ഒരാളെ അടിച്ചേൽപ്പിക്കാൻ വേണ്ടിയല്ല , അങ്ങനെ ഒരാളെ കിട്ടിയാൽ അത് ജീവിതത്തിൽ ഒരുപാട് സന്തോഷം തരുമെന്ന വിശ്വാസം… കേട്ട് മറന്ന നാടൻ സങ്കല്പങ്ങളോട് വല്ലാത്തൊരിഷ്ടം.. ! അതായിരിക്കാം എന്നെ അതിലേക്ക് തന്നെ കൂടുതൽ പ്രേരിപ്പിച്ചത്. പക്ഷെ, ആരതിയുടെ വാക്കുകൾ ആണ് ശരി, എല്ലാം അടിച്ചേല്പിക്കപ്പെടേണ്ടതല്ല ദാമ്പത്യജീവിതം.. അവരവരുടേതായ ഇഷ്ട്ടങ്ങളെ അംഗീകരിക്കാൻ കഴിയുന്നിടത്തെ ആ ജീവിതത്തിന് ഒരു വിജയമുള്ളൂ.. വേഷം അല്ലല്ലോ, മനസ്സും മനുഷ്യത്വവുമല്ലേ പ്രധാനം.. എന്തായാലും ആ നല്ല മനസ്സ് ആരതിക്ക് ഉണ്ടെന്ന് മനസ്സിലായി.. അത് മതി… എനിക്ക് ഇയാളെ ഒരുപാട് ഇഷ്ട്ടമായി, ഇനി ഇയാളുടെ തീരുമാനം എന്താണോ അതിനനുസരിച്ചു നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ” ഇരുവരും ഷേക്ഹാൻഡ് നൽകി അമ്മയെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ മുഖത്ത് വാടാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എല്ലാം ശുഭമാകുമെന്ന വിശ്വാസമുള്ള ആത്മാർത്ഥമായ പുഞ്ചിരി.

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……