Connect with us

Relationship

ഏട്ടത്തി

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

പണി കഴിഞ്ഞെത്തിയ ദേവൻ വീട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോൾ അകത്ത് നിന്ന് കേട്ട പൊട്ടിച്ചിരി അയാളെ ഭ്രാന്തനാക്കി. പടിയിൽ കണ്ട ചെരിപ്പ് കാൽക്കൊണ്ട് തട്ടിത്തെറിപ്പിച്ച്, വാതിലിനടുത്തെത്തിയപ്പോൾ കണ്ട അകത്തെ കാഴ്ച അതിലേറെ അവനെ കോപാകുലനാക്കി. വാഴയിലയിൽ ചോറുണ്ണുന്ന ഉണ്ണിയ്ക്ക് അരികെ എന്തൊക്കെ കറികൾ വേണമെന്ന് ചോദിച്ചുക്കൊണ്ട് വിളമ്പി കൊടുത്തുക്കൊണ്ട് നിൽക്കുന്ന മാലതി. “പാലടയില്ലേ മാലൂ? ” പരിഹാസത്തോടെ ചോദിച്ചു കൊണ്ട് അകത്തു കയറിയ ദേവനെ കണ്ടതും, ഉണ്ണി എഴുന്നേൽക്കാൻ തുനിഞ്ഞതും, മാലതി അവനെ തടഞ്ഞു. “നീ എവിടേയ്ക്കാ എഴുന്നേൽക്കുന്നത്? ഭക്ഷണം കഴിക്കുമ്പോൾ ദൈവം തമ്പുരാൻ വന്നാലും എഴുന്നേൽക്കരുതെന്നാണ് പ്രമാണം” വിറളി പിടിച്ചു നിൽക്കുന്ന ദേവനെ കണ്ടതും, ഒരു ചിരിയോടെ ഉണ്ണി ആവശത്തോടെ പപ്പടം ചോറിലിട്ട് പൊടിച്ചു. “നിങ്ങള് പറഞ്ഞപ്പോഴാ പാലടയുടെ കാര്യം ഞാൻ ഓർത്തേ?” അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയപ്പോൾ പല്ലിറുമ്മി കൊണ്ട് ദേവൻ ഉണ്ണിയെ നോക്കി. “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടാ ഈ പടി ചവിട്ടരുതെന്ന്?” “പടി ചവിട്ടാതെ അകത്തു വന്നോളാൻ ഞാനാ പറഞ്ഞത്? ” പിറകിൽ നിന്നും മാലതിയുടെ ശബ്ദം കേട്ടതും, ദേഷ്യത്തോടെ തിരിഞ്ഞ ദേവനു നേർക്ക് അവൾ പുഞ്ചിരിയോടെ പായസഗ്ലാസ് നീട്ടി. പുഞ്ചിരിയോടെ തന്ന പായസഗ്ലാസ് കണ്ടതും, തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി ദേവൻ വാങ്ങി. “അല്ല മാലൂ – നീ എന്ത് ഉദ്യേശിച്ചിട്ടാണ് ഇവനെ ഇവിടെ ഇരുത്തി സൽക്കരിക്കുന്നത്?” വാഴയിലയിലേക്ക് വീണ്ടും ചോറ് വിളമ്പുന്ന മാലതിയെ നോക്കി ദേവൻ കസേരയിലിമർന്നു. “രണ്ടാഴ്‌ചയായി ഇവനെ തിരഞ്ഞ് പോലീസുക്കാർ കറങ്ങുന്നത് നിനക്കറിയാവുന്നതല്ലേ? അതു കൊണ്ടാണ് ഇവനെ ഇവിടെ നിർത്താതെ ഞാൻ ഓടിപ്പിച്ചതെന്നും നിനക്കറിയാം -എന്നിട്ടും?” അതു പറയുമ്പോഴും ദേവൻ്റെ നോട്ടം ഭീതിയോടെ പടിപ്പുരയിലേക്ക് നീണ്ടു. “പിറന്നാൾ ദിവസമായിട്ട് ഉണ്ണി ഒന്നും കഴിക്കാതെ തെരുവിൽ അലഞ്ഞു നടക്കണോ?അതാണോ ഏട്ടൻ പറഞ്ഞു വരുന്നത്?” മാലതിയുടെ ചോദ്യം കേട്ടതും,ദേവൻ്റെ ഹൃദയത്തിൽ ഒരു കൊളുത്ത് വീണു. ചോറ് കഴിക്കുന്ന ഉണ്ണിയുടെ കണ്ണുകൾ നിറയുന്നത് കണ്ട,ദേവൻ കസേരയിൽ നിന്നെഴുന്നേറ്റ് പോയി പൂമുഖപ്പടിയിൽ ഇരുന്നു. നിറഞ്ഞു വരുന്ന കണ്ണുകൾക്കു മുന്നിൽ നിറഞ്ഞു പെയ്യുന്ന മഴനൂലുകൾക്കപ്പുറം തെളിയുന്ന തെക്കേ തൊടിയിലേക്കവൻ നോക്കി. ചുറ്റും പൂത്തചെടികൾ മഴക്കൊണ്ട് തലയാട്ടുന്നതിനിടയിലുള്ള കുഴിമാടം. പ്രാണനുറങ്ങുന്ന മണ്ണ്!

അച്ഛനും, അമ്മയും പോയതിൽ പിന്നെ, ഉണ്ണിയുടെ ഓരോ പിറന്നാളും ഓർത്തുവെച്ച് ആഘോഷിക്കാറുള്ളതാണ്. പക്ഷേ ? നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടക്കുമ്പോൾ, ദേവൻ്റെ ചുമലിൽ. മാലതിയുടെ കൈ വീണു. “ഒരു പക്ഷെയുമില്ല ദേവേട്ടാ. ഒരാഴ്ചയായി ദേവേട്ടൻ തീ,തിന്നു നടക്കായിരുന്നില്ലേ? അതിനിടയിൽ മറന്നു പോയെന്നു മാത്രം ” ദേവൻ്റെ മനസ്സിലെ വിഷമങ്ങൾ അറിഞ്ഞ പോലെ.അവനടുത്തായി അവൾ ഇരുന്നു മഴനൂലുകൾക്കപ്പുറത്തേക്ക് നോക്കി. “ഞാനുള്ള കാലത്തോളം ഒന്നും മറക്കില്ല ദേവേട്ടാ.. കാരണം അമ്മ ചോകുമ്പോൾ അവനെ എന്നെ ഏൽപ്പിച്ചിട്ടാണ് പോയത് ” മാലതിയുടെ ശരീരത്തിലക്ക് മുഖം ചേർത്തിരുന്നു ആ കണ്ണുകളിലേക്ക് പ്രണയപൂർവം അവൻ നോക്കി. പത്ത് വർഷങ്ങൾക്കു മുൻപ്, കത്തുന്ന നിലവിളക്കുമായി വീട്ടിലേക്ക് കയറിയവൾ! ഓടിപാഞ്ഞെത്തിയ ഒരു കള്ളക്കാറ്റിൽ തിരികളണഞ്ഞപ്പോൾ, കുനുകുനുക്കുന്ന ബന്ധുക്കൾക്കിടയിൽ തളർന്നു പോയ അവളെ നോക്കി പുഞ്ചിരിയോടെ കണ്ണടച്ചുക്കൊണ്ട്, ആരിൽ നിന്നോ ലൈറ്റർ വാങ്ങി നിലവിളക്കിലെ തിരികൊളുത്തി. അന്നവൾ തന്ന പുഞ്ചിരി, അതാണ് ഇന്നും ഈ വീടിൻ്റെ തെളിച്ചം. അന്നും ഇതുപോലെ മഴ പെയ്തിരുന്നു…. “എന്തേ ഓർക്കുന്നു?” നെഞ്ചിൽ തടവിയുള്ള മാലതിയുടെ ചോദ്യം കേട്ടതും, ദേവൻ കള്ള ചിരിയോടെ കണ്ണടച്ചു. “മാലൂ – ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?” മാലതിയുടെ മുടിയിഴകളിൽ തലോടി ദേവനത് പറഞ്ഞപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലകുലുക്കി. “നീ വരുമ്പോൾ ഉണ്ടായിരുന്ന ഉണ്ണിയല്ല അവനിപ്പോൾ. പക്വതയും, വിവരവും വളർന്നിട്ടില്ലെങ്കിലും, ശരീരം കൊണ്ട് അവനിപ്പോൾ എന്നെക്കാൾ മുതിർന്നത് ആണ് – ഒരു ആറടിക്കാരൻ” “അതിന്?” ചോദ്യഭാവത്തോടെ മാലതി ദേവനെ നോക്കി കണ്ണുയർത്തി. “അവൻ ഇങ്ങിനെ കൂട്ടുകൂടി നടന്ന് നശിക്കുന്നത് നിൻ്റെ ലാളന മൂലമാണെന്നാണ് എല്ലാവരും പറയുന്നത് ” തൊട്ടു മുന്നിലെ റോഡിലൂടെ ഒരു പോലീസ് ജീപ്പ് പാഞ്ഞു പോയത് കണ്ട് ദേവൻ അറിയാതെ എഴുന്നേറ്റു. “ദേവേട്ടൻ ഇങ്ങിനെ പേടിച്ചാലോ?” എഴുന്നേറ്റ് നിന്ന ദേവനെ മാലതി പിടിച്ചു അരികത്തിരുത്തി. ” ഇത്രയും സീരിയസ് ആയ ഘട്ടത്തിൽ അവനെ ഇവിടെ പിടിച്ചിരുത്തി ഞാൻ ഭക്ഷണം കഴിപ്പിക്കണമെങ്കിൽ അതിനുള്ള മുൻകരുതൽ ഞാൻ എടുത്തിട്ടുണ്ടാവില്ലേ ദേവേട്ടാ?” മാലതിയുടെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ ദേവൻ അവളെ നോക്കി. “കുട്ടിമാമയോടു പറഞ്ഞ് അവന് മുൻകൂർ ജ്യാമമെടുത്തിട്ടുണ്ട് ” മാലതിയെ അവിശ്വസനീയതയോടെ നോക്കിയ ദേവനിൽ നിന്ന് ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പുയർന്നു. ”

ഉണ്ണിയെ കേടാക്കുന്നത് അവൻ്റെ കൂട്ടുക്കാരല്ല മറിച്ച് നീയും, നിൻ്റെ കുട്ടി മാമ വക്കീലുമാണെന്ന് നാട്ടുക്കാർ പറയുന്നത് വെറുതെയല്ല ” ദേവൻ ദേഷ്യ ഭാവത്തോടെ മാലതിയെ നോക്കി. “നാട്ടുക്കാരല്ല അങ്ങിനെ പറയുന്നത് ദേവേട്ടാ.മറിച്ച് നമ്മുടെ കേശവഅമ്മാവനും, മകൾ ശ്രീലക്ഷ്മിയുമാണ്.പിന്നെ എനിക്ക് കേടാക്കാനും നന്നാക്കാനും അവൻ മാത്രമല്ലേ ഉള്ളൂ? ” ഇടറിയ ശബ്ദത്തോടെ മാലതി ചോദിച്ചപ്പോൾ ഉത്തരമില്ലാതെ ദേവൻ വിദൂരതയിലേക്ക് നോക്കി. ഇതുവരെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയാത്തതിൻ്റെ വേദന നിറഞ്ഞു നിന്നിരുന്നു അവ ളുടെ ചോദ്യത്തിൽ. നാല് പെൺമക്കൾ മാത്രമുള്ള ഒരു വീട്ടിൽ നിന്നു വന്ന അവൾ ഏറെ സന്തോഷിക്കുന്നത് ഉണ്ണിയോടുള്ള ഇണക്കങ്ങളിലും, കൊച്ചു കൊച്ചു പിണക്കങ്ങിലൂടെയാണെന്നും അറിയാം. മഴ നിന്നതും അവൾ നനത്ത മണ്ണിലൂടെ പൂത്തു നിൽക്കുന്ന ചെടികൾക്കരികിലേക്ക് നടന്നു. അവയെ തലോടുമ്പോൾ, അവളുടെ കണ്ണുകൾ എന്തിനാണെന്നറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു. താൻ പറഞ്ഞത് അനവസരത്തിലാണെന്ന് മനസ്സിലായ,ദേവൻ മാലതിയുടെ അരികിലേക്ക് നടന്നു. അവളെ ചേർത്തണച്ചുക്കൊണ്ട് നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ ഒരു കുളിർമ്മ ശരീരത്തിൽ നിറയുന്നതായി തോന്നി. “മഴയോടും,മണ്ണിനോടും, മാലതിയോടുമാണ് എൻ്റെ പ്രണയം” മാലതിയുടെ കാതോരം അവൻ ചുണ്ടുകൾ ചേർത്ത് പറഞ്ഞപ്പോൾ, അവൾ ഇക്കിളി പൂണ്ടു. “അതെന്താ ഒരു “മ” മയം? അവൾ ഇടംകണ്ണിട്ട് ദേവനെ നോക്കിക്കൊണ്ട് നനഞ്ഞമണ്ണിൽ വീണു കിടക്കുന്ന നന്ത്യാർവട്ടപൂ പെറുക്കിയെടുത്തു. “മഴയുള്ള ഒരു ദിവസം മാലതിയുടെ മടിയിൽ കിടന്ന് മണ്ണിലേക്ക് മടങ്ങണമെന്നാണ് ഈയുള്ളവൻ്റെ എളിയപ്രാർത്ഥന. ദേവൻ പറഞ്ഞു നിർത്തിയതും, ദേഷ്യത്തോടെ അവളുടെ കൂർത്ത നഖം അവൻ്റെ കൈത്തണ്ടയിൽ കുത്തിയിറങ്ങി. ” എന്നെ ഒറ്റക്കാക്കി പോകാനാണ് പ്ലാൻ അല്ലേ?” അതും പറഞ്ഞ് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ സമയമാണ് ഉണ്ണി വീട്ടിൽ നിന്ന് ഇറങ്ങി വന്നത്. “ഏടത്തീ പ്രണയ സീനൊക്കെ വീട്ടിനകത്ത് മതി. അല്ലെങ്കിൽ അതിനും കൽപ്പന പുറവെടുപ്പിക്കും അങ്ങ് കൊട്ടാരത്തിൽ നിന്ന് കേശവരാജാവും, ശ്രീലക്ഷ്മി രാജകുമാരിയും” ഉണ്ണി കളിയായി അങ്ങിനെ പറഞ്ഞപ്പോൾ, ദേവൻ ദേഷ്യത്തോടെ അവനെ നോക്കി. “നിൻ്റെ നന്മക്ക് വേണ്ടിയാണ് അവർ പറയുന്നത്?” “അയ്യോ! ആ നന്മയൊന്നും എനിക്കു വേണ്ട ചേട്ടാ! പോലീസ് കേസെന്ന് കേൾക്കുമ്പോൾ അയിത്തക്കാരനെ നോക്കുന്നതു പോലെയുള്ള നോട്ടമാ” ഉണ്ണി ചിരിച്ചുക്കൊണ്ട് ദേവൻ്റെ അരികേ വന്നു. ” എൻ്റെ ഈ പ്രായത്തിൽ എനിക്കു വേണ്ടിയോ, ചങ്കുകൾക്കു വേണ്ടിയോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നു വരാം _ ചിലപ്പോൾ പോലീസ് കേസും ഉണ്ടാകാം! അപ്പോൾ തള്ളി പറയാതെ കൂടെ ചേർത്തു പിടിക്കണം – എൻ്റെ ഏടത്തിയെയും കുട്ടിമാമ വക്കീലിനെയും പോലെ ” ഉണ്ണിയുടെ സംസാരം കേട്ടപ്പോൾ ദേവൻ, മാലതിയെ നോക്കി തലയാട്ടി. “ഏടത്തിയെ നോക്കി പേടിപ്പിക്കണ്ട. അത് തീയിൽ മുളച്ചതാ. വെയിലത്ത് വാടില്ല ” അരികെ കണ്ട വടിയുമെടുത്ത് ദേവൻ, ഉണ്ണിയുടെ അടുത്തേക്ക് ഓടിയതും, അവൻ മുണ്ടും മടക്കി കുത്തി പറന്നു. “ടാ കേശവമാമൻ്റെ വീട്ടിലേക്ക് പോയി ജാമ്യം കിട്ടീ എന്നു ഒന്നു പറ” ദേവൻ വിളിച്ചു പറഞ്ഞതു കേട്ട് ഉണ്ണിതിരിഞ്ഞു നോക്കി. “ൻ്റെ പട്ടി പോകും. മാമൻ്റെയും ശ്രീലക്ഷ്മിയുടെയും ഉദ്യേശം വേറെയാ. അതിന് എന്നെ കിട്ടില്ല” ഉണ്ണി പറഞ്ഞത് കേട്ട ദേവൻ ചിരിയോടെ മാലതിയെ നോക്കി. “നല്ല വളർത്തുഗുണം. ആ ഗുണം കൊണ്ടാ ഇപ്പോൾ അവൻ പറഞ്ഞത് ഒന്നും അനുസരിക്കാത്തതും, പോലീസ്ക്കാരെ കാണുമ്പോൾ മുങ്ങി നടക്കുന്നതും ” “അതിനവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേശവമാമൻ വിളിക്കുന്നത് സ്നേഹം കൊണ്ടല്ലല്ലോ? അവിടുത്തെ പണി എടുപ്പിക്കാനല്ലേ?”

അവൾ ഒന്നു നിർത്തി ദേവനെ നോക്കി. ” അതും മാത്രമല്ല അവിടെ നിന്നു കാണാതെ പോയ ശ്രീലക്ഷ്മിയുടെ മാല തിരികെ കിട്ടും വരെ സംശയിച്ചത് അവനെയല്ലേ? അതിൻ്റെ വിഷമവും അവനുണ്ട് ” ദേവൻ അമ്പരപ്പോടെ മാലതിയെ നോക്കി. ” ദേവേട്ടനോട് അവൻ പറഞ്ഞില്ലാന്നു മാത്രം. അതിൻ്റെ വിഷമത്തിൽ അവൻ എത്ര ദിവസം കോളേജിൽ പോയില്ലായെന്നേ എനിക്കറിയൂ” പുതിയൊരു കഥ കേട്ട് ഒന്നും പറയാൻ കഴിയാതെ ദേവൻ, മാലതിയെ ചേർത്തു പിടിച്ചു. ” അന്നുതൊട്ട് ഞാൻ മനസ്സിലുറപ്പിച്ച ഒരു കാര്യമുണ്ട്. ഉണ്ണിയെ പോലീസ് ആക്കണമെന്ന് ” ദേവൻ പരിഹാസത്തോടെ മാലതിയെ നോക്കി തലയാട്ടി. ” ദേവേട്ടൻ്റെ ചുണ്ടുകൾക്കിടയിൽ വിരിഞ്ഞ പുച്ഛമുണ്ടല്ലോ, വർഷങ്ങൾക്കു ശേഷം അഭിമാനമായി മാറുമ്പോൾ, ദേവേട്ടൻ എന്നെ ഓർത്താൽ മതി. എൻ്റെ വാക്ക് ഓർത്താൽ മതി” അതും പറഞ്ഞ് ദേവനെ ഒന്നു നോക്കി വീടിനകത്തേക്ക് പാഞ്ഞു പോയ അവളുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം, വർഷങ്ങൾക്കിപ്പുറവും ദേവൻ ഇപ്പോൾ കണ്ടു. ഇരട്ടക്കുട്ടികളായ രണ്ട് മക്കളെയും, അരികെ ബെഡ്ഡിൽ കിടത്തി സാധനങ്ങൾ പാക്ക് ചെയ്യുന്ന മാലതിയുടെ നീരണിയുന്ന കണ്ണിലേക്ക് അവൻ നോക്കി നിന്നു. ” മാലു അവൻ വിദേശത്തേക്കൊന്നും അല്ലല്ലോ പോണത്? നമ്മൾക്ക് കാണണമെന്നുവെച്ചാൽ എപ്പോഴാലും കാണാമല്ലോ?” ദേവൻ്റെ ചോദ്യം കേട്ടതും അതുവരെ അടക്കിപ്പിടിച്ച സങ്കടം അവളിൽ നിന്നു പുറത്തുചാടി. ” അയ്യേ കരയുന്നോ? ഒരു എസ്.ഐയുടെ ഏടത്തി കരയുക എന്നു വെച്ചാൽ അവന് തന്നെ നാണക്കേടാ ” പെട്ടെന്ന് പുറഞ്ഞൊരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവർ പുറത്തിറങ്ങി. കേശവമാമയും, സുമിത്ര അമ്മായിയും, ശ്രീലക്ഷ്മിയും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു. “നന്നാകാനുള്ളവൻ എങ്ങിനെയായാലും നന്നാകും – അതിനി ആര് കേടാക്കാൻ നോക്കിയാലും ” ചായ കുടിക്കുന്നതിനിടയിൽ അമ്മാവൻ സൂചിപ്പിച്ചത് മാലതിയുടെ കാര്യമാണെന്ന് അറിഞ്ഞ,ദേവൻ കട്ടിളപ്പടിയിൽ ചാരി നിൽക്കുന്ന മാലതിയെ നോക്കി. ചുണ്ടുകൾക്കു മീതെ വിരൽ വെച്ച് അവൾ കണ്ണടച്ചപ്പോൾ, ദേവൻ പതിയെ തലയാട്ടി. ” ഉണ്ണിയെവിടെ? ഏത് സ്റ്റേഷനിലാണ് ചാർജെടുക്കുന്നത്? മന്ത്രിമാരോട് ഞാൻ വല്ലതും വിളിച്ചു പറയണോ?” അമ്മാവൻ്റെ തുരുതുരാ യുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ ദേവൻ പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്നു. കേശവമാമൻ ചായകുടി കഴിഞ്ഞ്, ദേവൻ്റെ അരികിലേക്ക് ചേർന്നിരുന്നു. “ദേവനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. വേറൊന്നുമല്ല ശ്രീലക്ഷ്മിക്ക് ഉണ്ണിയെ ഇഷ്ടമാണ്. ഉണ്ണിക്ക് ഒരു ജോലിയായ സ്ഥിതിക്ക് എത്രയും പെട്ടെന്ന് നമ്മൾക്ക്?” കേശവമാമൻ്റെ ചോദ്യം കേട്ടതും, ദേവൻ വീണ്ടും മാലതിയെ നോക്കി. അവൾ ആയിക്കോ എന്ന ഭാവത്തിൽ തലയാട്ടി അരികെ നിന്നിരുന്ന ശ്രീലക്ഷ്മിയെ ചേർത്തു പിടിച്ചു. “അതിനെന്താ അമ്മാവാ നമ്മൾക്കൊരു നല്ല ദിവസം നോക്കി -” ദേവൻ പറഞ്ഞു തീരും മുൻപെ മഴയിലൂടെ ഒരു ബൈക്ക് ഇരച്ചു വന്നു വീടിനു മുന്നിൽ നിന്നു. ബൈക്ക് ഓടിച്ചിരുന്ന ഉണ്ണി ഹെൽമെറ്റ് ഊരി പൂമുഖത്ത് ഇരിക്കുന്നവരെ നോക്കി. “ങ്ങ്ഹാ അമ്മാവനൊക്കെ വന്നിട്ടുണ്ടല്ലേ? അത് നന്നായി ” പിന്നെ ഏട്ടൻ ക്ഷമിക്കണം. ഏടത്തിയോട് പറയാതെ ഇന്ന് ഞാൻ ഒരു കാര്യം ചെയ്തു.കാരണം പറഞ്ഞാൽ എനിക്ക് അനുവാദം കിട്ടില്ലായെന്ന് എനിക്കറിയാം” മാലതിയും.ദേവനും, അമ്മാവനും, ശ്രീലക്ഷ്മിയും നോക്കി നിൽക്കെ, പിന്നിൽ ഇരുന്ന ആൾ ഹെൽമറ്റ് ഊരി. ശിവാനി ! മാലതിയും, ദേവനും അമ്പരപ്പോടെ അവളെ നോക്കി. മഴയിൽ അലിയുന്ന മുല്ലമൊട്ടുകൾ പോൽ അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. “അമ്മാവാ ഇത് ഡോക്ടർ ശിവാനി. മാലതിഏടത്തിടെ ഏറ്റവും താഴെയുള്ള അനിയത്തി.ഞങ്ങൾ ആരും അറിയാതെ വർഷങ്ങളായാലുള്ള പ്രണയമാണ്. ഏട്ടനും, അമ്മാവനും കൂടി ഒരു ജ്യോത്സ്യനെ കണ്ട് ഡേറ്റ് ഫിക്സ് ചെയ്യണം” ഉണ്ണിയുടെ വാക്ക് കേട്ട് കിളി പോയ ശ്രീലക്ഷ്മിയും, കളരിമുറ മറന്ന അമ്മാവനും പരസ്പരം ഒന്നു നോക്കി. “നീയെന്ത് ആലോചിച്ചിട്ടാണ് ഇവളെ? ഇതുവരെ ഒരു കാര്യവും പറയാതിരുന്ന ഉണ്ണി, ഈ കാര്യം മറച്ച് വെച്ച വിഷമത്തിൽ മഴയിലേക്കിറങ്ങി അവൻ്റെ അടുത്തേക്ക് നടന്നതും, ഏടത്തിയെ അവൻ ചേർത്തു പിടിച്ചു ” എന്തു ആലോചിക്കാനാണ് ഏടത്തീ? ഏടത്തിയുടെ അനിയത്തി അല്ലേ ഇവൾ, അപ്പോൾ പിന്നെ ഏടത്തിയുടെ സ്വഭാവത്തിൻ്റെ നൂറിലൊന്ന് കാണാതിരിക്കില്ല. ആ ഒരു ഒന്ന് തന്നെ മതി ഞങ്ങൾക്കു സന്തോഷത്തോടെ ഈ ജീവിതം ജീവിച്ചു തീർക്കാൻ – അല്ലേ അമ്മാവാ?” ഉണ്ണിയുടെ ചോദ്യം കേട്ടതും തല കുടഞ്ഞ് കേശവൻ, സുമിത്രയെ നോക്കി, സുമിത്ര ശ്രീലക്ഷ്മിയെയും! മൂവരും നിശബ്ദം പടിയിറങ്ങുമ്പോൾ, തടയാനാവാതെ ദേവനും, മാലതിയും നിശബ്ദം നോക്കി നിന്നു. അവർ കയറിയ ഓട്ടോ പടികടന്നതും, ശിവാനി മാലതിയുടെ ചുമലിൽ പിടിച്ചു. “ഏടത്തീ ഈ അനിയനേം കൊണ്ട് ഒന്നു ചുറ്റിയടിക്കാൻ പൊക്കോട്ടെ? ജലദോഷം പിടിപ്പിക്കാതെ ഞാൻ ഇവിടെ തിരിച്ചെത്തിച്ചോളാം” അവളുടെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ മാലതി അടിക്കാൻ കൈയ്യോങ്ങിയതും, ബൈക്ക് മഴയിലേക്ക് കുതിച്ചു. “നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ശിവാനിയെന്ന് മാലതി പറഞ്ഞു തീരുമ്പോഴേക്കും, ബൈക്ക് വളരെ വേഗത്തിൽ ദൂരേയ്ക്ക് ഓടിമറഞ്ഞിരുന്നു. “നീ അടിച്ചു പൊളിക്കാൻ പോയ ഇരട്ടക്കുട്ടികളെ നോക്കി നിൽക്കാതെ, അകത്ത് കരയുന്ന ഇരട്ടക്കുട്ടികൾക്ക് പാല് കൊടുക്കാൻ നോക്ക് മാലൂ” ബൈക്ക് പോയ വഴിയും നോക്കി നിന്ന മാലതി, ദേവൻ്റെ സംസാരം കേട്ട് ലജ്ജയോടെ അയാളെ നോക്കിയപ്പോൾ, അവർക്കു കുളിരിനെന്നോണം മഴ ആർത്തലച്ചു പെയ്തു തുടങ്ങിയിരുന്നപ്പോൾ.

Advertisement

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular

error: Content is protected !!