Love
ഈ ചോദ്യം ഉന്നയിച്ചത് ഒരു വർഷത്തോളമായി എന്നെ പ്രണയിക്കുന്ന നീ ആണല്ലോ എന്നോർത്തിട്ടാണ്…

രചന: സന്തോഷ് അപ്പുക്കുട്ടൻ
“ആനീ ലെ സ്ബിയനാണോ?” നിമിഷങ്ങൾക്കൊടുവിൽ വിവേക് മുഖമുയർത്തി അതു ചോദിക്കുമ്പോൾ അവളുടെ മുഖം വിവർണമായി. ചുണ്ടോട് ചേർന്നിരുന്ന ജ്യൂസ് ഗ്ലാസ്സ് യാന്ത്രികമായി ഗ്ലാസ്ടേബിളിനു മുകളിൽ നിശ്ചലമായി. “എന്താ നീ ചോദിച്ചത്?” … സ്വപ്നത്തിൽ നിന്നുണർന്നതു പോലെയുള്ള ആനിയുടെ ചോദ്യവും, നോട്ടവും നേരിടാനാകാതെ വിവേക് വീണ്ടും മുഖം താഴ്ത്തി. കർചീഫെടുത്തു മുഖം തുടച്ചുക്കൊണ്ട് അവൾ ചുറ്റും നോക്കി. അടുത്തടുത്തായി കസേരകളിൽ ഇരിക്കുന്ന കമിതാക്കൾ അവരുടേതായ ലോകത്താണ്. “അതിന് നീയെന്തിന് ഇത്ര വിറയ്ക്കുന്നത്?” വിവേക് ജ്യൂസ്ഗ്ലാസ്സ് ചുണ്ടോടു ചേർത്ത് അവളെ നോക്കി. അവൾ ഒരു വരണ്ട ചിരി അവനു സമ്മാനിച്ച് ജ്യൂസ് എടുത്ത് ചുണ്ടോടു ചേർത്തു. “എനിക്ക് ഒരു പതർച്ചയുണ്ടായിയെന്നുള്ളത് സത്യം. അത് പക്ഷേ നീ കരുതുന്നതു പോലെ ലെസ് ബി യൻ ആണോന്ന് കേട്ടപ്പോഴല്ല. പക്ഷേ ഈ ചോദ്യം ഉന്നയിച്ചത് ഒരു വർഷത്തോളമായി എന്നെ പ്രണയിക്കുന്ന നീ ആണല്ലോ എന്നോർത്തിട്ടാണ്”… അവളുടെ തണുത്ത മറുപടിയിയ്ക്ക് എന്തു പറയണമെന്നറിയാതെ അവൻ ഒരു നിമിഷം കണ്ണടച്ചിരുന്നു. “സ്വവർഗാനുരാഗം കുറ്റമൊന്നുമല്ലല്ലോ? അത് നിയമത്തിനു എതിരുമല്ല.പിന്നെ എന്തിന് ന്യൂക്ലിയർബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന ശൈലിയിൽ ഒരു ചോദ്യം?” . ആനിയുടെ ഉറച്ച ചോദ്യത്തിനു മുന്നിൽ വിവേക് വിയർത്തു പോയി. “എനിക്ക് എൻ്റേതായ ഇഷ്ടങ്ങളുണ്ട്. അതിനിപ്പുറത്തേക്ക് ആരെയും ഞാൻ കടത്തില്ല. നിന്നെപോലും” … ചോദിച്ചത് അബദ്ധമായെന്നറിഞ്ഞ വിവേക് തലയും കുമ്പിട്ടിരുന്നു. “നീ വിളിച്ചിടത്ത് വരാത്തതു കൊണ്ടാണോ അതോ നീയെന്നെ ചുംബിക്കാനൊരുങ്ങുമ്പോൾ തടയുന്നതു കൊണ്ടാണോ നിൻ്റെ ഈ ചോദ്യം?” കത്തിക്കയറുന്ന ആനിയെ ദയനീയതയോടെ നോക്കി വിവേക്. “അതാണെങ്കിൽ അതൊരിക്കലും നീ എത്ര കെഞ്ചിയാലും എന്തിന് നീ മരിക്കുമെന്ന് പറഞ്ഞാൽ പോലും,നിനക്ക് കിട്ടാൻ പോണില്ല. കാരണം എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണെന്ന ചിന്തയുള്ള ഒരു പെണ്ണായതു കൊണ്ട്…” അവൾ ജ്യൂസെടുത്ത് ഒരിറക്ക് കുടിച്ച് അവനെ കടുപ്പത്തിലൊന്നു നോക്കി. “ആനീ നീയെന്തിനാണ് ഈ എഴുതാപ്പുറം വായിക്കുന്നത്?” … ആനി ഒരു പരിഹാസച്ചിരിയോടെ അവൻ്റെ മുഖത്തു നോക്കി.
“അപ്പോൾ നീ ഇപ്പോൾ വായിച്ചത് എഴുതിയ പുറമാണോ?” അവളുടെ ഓരോ ചോദ്യങ്ങളിലും അവൻ്റെ മുഖത്തെ രക്തം വാർന്നുകൊണ്ടിരുന്നു. “നീ ആ ജ്യൂസ് കുടിക്ക്…” ആനിയുടെ ഉറച്ചവാക്ക് കേട്ടപ്പോൾ അവൻ പൊടുന്നനെ ജ്യൂസ് കാലിയാക്കി. “പിന്നെ വിവേക്, പരസ്പരം പോരാടുന്നവർക്കല്ല ഈ മണ്ണിൽ ഒന്നിച്ചുജീവിക്കാൻ അർഹത. പകരം പരസ്പരം സ്നേഹിക്കുന്നവർക്കാണ്.അതിന് ജാതിയുടെയോ, മതത്തിൻ്റെയോ എന്തിന് ലിംഗത്തിൻ്റെ വേർതിരിവ് പോലും നോക്കേണ്ടതില്ല” “എന്നിൽ നിന്നുയർന്ന ആ ചോദ്യം മറന്നേക്ക് ആനീ?” ഒരു ചോദ്യത്തിന് ഒരായിരം ഉത്തരങ്ങളുമായി അവൾ കത്തിക്കയറുമ്പോൾ, അവൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റു. ഇവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന എതിരെയുള്ള കസേരയിൽ ഇരുന്നവനെ വിവേക് ദയനീയമായൊന്നു നോക്കി. അവൻ്റെ ചുണ്ടിൽ അപ്പോൾ പരിഹാസത്തിൻ്റെ തിരമാലകൾ ഉയർന്നു താണിരുന്നു. “എവിടേയ്ക്ക് ഇത്ര ധൃതിയിൽ പോകുന്നത് വിവേക് .അവിടെ ഇരിക്ക്. പുറത്തു മഴ കോരി ചൊരിയുന്നത് കണ്ടില്ലേ?” വിവേകിനോട് ചോദിച്ചു കൊണ്ട് ആനി പുറത്ത് പെയ്യുന്ന മഴയിലേക്ക് സാകൂതം നോക്കി ഇരുന്നു. “ഈ കോരിച്ചൊരിയുന്ന മഴയത്ത് ഞാൻ ജ്യൂസ് കുടിക്കുന്നത്,മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നാം. പക്ഷെ അതെൻ്റെ തീരുമാനം…” പറഞ്ഞു വരുന്നത് നിർത്തി ആനി വിവേകിനെ ഒന്നു സൂക്ഷിച്ചു നോക്കി. “കൂടെയിരുന്നു നീ കുടിച്ചത് എൻ്റെ ഇഷ്ടങ്ങൾക്കൊപ്പം കൂട്ടുകൂടിയാണെന്ന് വിചാരിച്ചു. ബട്ട് ഈ ഒരു ചോദ്യം ചോദിക്കാനാണെന്നറിഞ്ഞില്ല…” ഒന്നും പറയാൻ കഴിയാതെ വിവേക് തല കുനിച്ചിരിക്കുമ്പോൾ അവൾ അവൻ്റെ കൈയിൽ തൊട്ടു. “ഞാനിങ്ങനെയാണെന്നറിഞ്ഞിട്ടും,ഇപ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ?” വിവേക് മുഖമുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു. “നീ എന്ത് പണ്ടാരമായാലും നിന്നെ മറക്കാൻ കഴിയില്ല. ഇനി നീ ചലിക്കാൻ കഴിയാതെ ഒരിടത്ത് കിടന്നാലും, അവിടെ ചുറ്റിപറ്റി ഞാനുണ്ടാകും” ആനിയുടെ മിഴികൾ പെട്ടെന്ന് സജലമായി. പുറത്തെ മഴയിലേക്കും നോക്കിയിരുന്ന ആനിയുടെ വിരലുകൾ പതിയെ വിവേകിൻ്റെ കൈത്തണ്ടയിലൂടെ അരിച്ചു നടന്നു. “എന്താ വിവേക് അങ്ങിനെ ചോദിക്കാൻ കാരണം?” നിമിഷങ്ങൾക്കൊടുവിൽ ആനി ചോദിച്ചപ്പോൾ വിവേക് അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
“കാവ്യയാണ് കാരണം” പറഞ്ഞതും, അവൻ പെട്ടെന്ന് അവളിൽ നിന്നും നോട്ടം പിൻവലിച്ചു. “ആദ്യം നിൻ്റെ ഒപ്പം വെക്കേഷന് ഇടയ്ക്കിടെ അവൾ വരുമായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിരമായി നിന്നോടൊപ്പം നിൻ്റെ വീട്ടിൽ ” ആനി ചിരിയോടെ അവൻ്റെ മുഖം നേർക്കു തിരിച്ചു. “രണ്ട് പെൺക്കുട്ടികൾക്ക് കൂട്ടുകൂടാൻ പാടില്ലേ? ഒന്നിച്ച് നടക്കാൻ പാടില്ലേ? ഒന്നിച്ച് ഒരു റൂമിൽ ഉറങ്ങാൻ പാടില്ലേ? ഇതൊക്കെ പാടില്ലെങ്കിൽ നീ പറഞ്ഞതാണ് ശരി. ഞങ്ങൾ അതു തന്നെ ” പറഞ്ഞു തീർന്നതും ആനി രണ്ട് ചായയ്ക്ക് ഓർഡർ ചെയ്തു. “നീ അത്ഭുതപ്പെടേണ്ട വിവേക്. പ്രണയത്തോടെ സംസാരിക്കുന്ന നേരത്ത് ജ്യൂസും, സീരിയസ്സായി സംസാരിക്കുന്ന നേരത്ത് ചായയുമാണ് ഉത്തമം” ആനി ചായയ്ക്ക് ഓർഡർ കൊടുത്തതു കണ്ട് അമ്പരന്ന വിവേകിനെ നോക്കി അവൾ കണ്ണിറുക്കി. “ഒരാളുടെ ഇഷ്ടങ്ങൾക്കൊപ്പം മറ്റൊരാൾ എതിർപ്പ് പ്രകടിപ്പിക്കാതെ നീങ്ങുമ്പോഴല്ലേ അതിനെ പ്രണയം എന്നു വിളിക്കാൻ കഴിയൂ? ” ചുട് ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ അങ്ങോട്ടേയ്ക്ക് വന്ന കാവ്യയെ കണ്ട്, വിവേക് ആനിയെ നോക്കി. “അഞ്ചു മിനിറ്റെന്ന് പറഞ്ഞ് പോയ നീ കടയിൽ എന്തെടുക്കുവായിരുന്നു?” ആനിയുടെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, സോറിയെന്നും പറഞ്ഞ് കാവ്യ പൊടുന്നനെ അവളുടെ കവിളിൽ ചുംബിച്ചതും, വിവേകിൻ്റെ ഹൃദയത്തിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി. പതറി പോയ അവൻ, ആനിയുടെ സീറ്റിൻ്റെ പിന്നിലിരിക്കുന്നവനെ നോക്കിയതും, അവൻ പരിഹാസത്തോടെ തലയാട്ടി. “ഇതാണ് കാവ്യാ ഞാൻ പറയാറുള്ള വിവേക്?” വിവേകിനെ കാണിച്ചു കൊണ്ട് ആനി പരിചയപ്പെടുത്തിയപ്പോൾകാവ്യ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. തളർന്ന ഒരു ചിരിയായിട്ടാണ് വിവേകിനത് തോന്നിയത്. ആനി തൻ്റെ ചായ, മറ്റാരു ഗ്ലാസ്സിലേക്ക് പകുതിയൊഴിച്ച് കാവ്യയ്ക്ക് നേരെ നീട്ടി. “ഇതാണ് കാവ്യ- ഞാൻ ഇവളെ പരിചയപ്പെടുന്നത് കോളേജ് ഹോസ്റ്റലിൽ വെച്ചാണ് ” ആനി കാവ്യയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞു. ” കാവ്യയെ പറ്റി വിവേകിനോട് പറയുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ?” “എനിക്കെന്ത് കുഴപ്പം ആനീ? ” ചോദ്യത്തോടൊപ്പം അവളുടെ മിഴികൾ പൊടുന്നനെ നിറഞ്ഞത് വിവേക് കണ്ടു. പുറത്തെ മഴയ്ക്ക് ശക്തി കൂടിയിരുന്നു. ആനി കോരിച്ചൊരിയുന്ന മഴയിലേക്ക് കണ്ണുംനട്ടിരുന്നു. “ഇതുപോലെ മഴ പെയ്ത ഒരു ദിവസമാണ് കാവ്യയെ ഞാൻ ശ്രദ്ധിക്കുന്നത്. ഹോസ്റ്റലിൻ്റെ വരാന്തയിൽ നിന്ന് ചാറൽമഴ മുഖത്തേക്കടി ക്കുന്നത്,അറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന കാവ്യയെ കണ്ടപ്പോൾ, മഴയെ ഇത്രയധികം സ്നേഹിക്കുന്ന പെൺക്കുട്ടിയെ ഒന്നു അടുത്തറിയാമല്ലോ എന്ന ആഗ്രഹം കൊണ്ടാണ് അടുത്തേക്ക് ചെന്നതും” പുറത്തെ മഴയിലേക്ക് നോക്കാതെ കുനിഞ്ഞിരിക്കുന്ന കാവ്യയുടെ ശിരസ്സിൽ പതിയെ തലോടി ആനി. “പക്ഷേ മഴയോടുള്ള പ്രണയമായിരുന്നില്ല ഇവളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നത്. പകരം നിറയെ ഭീതിയായിരുന്നു ആ മിഴികളിൽ നിറഞ്ഞു നിന്നിരുന്നത്” ആനിയുടെ സംസാരം കേട്ടപ്പോൾ വിവേക് കാവ്യയെ നോക്കി. തലയും കുനിച്ചിരുന്നു ഏതോ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് അവളെന്ന് വിവേകിന് തോന്നി. “കുത്തി കുത്തി ചോദിച്ചപ്പോഴാണ് ഇവൾ ദുരന്തകഥകൾ പറയുന്നത്.മലയോര ഗ്രാമത്തിലാണ് ഇവളുടെ വീട്.ഒരു ഉരുൾപൊട്ടലിൽ അച്ഛനും, അനിയനും നഷ്ടപ്പെട്ടപ്പോഴാണ് ഇവളുടെ കഷ്ടക്കാലം തുടങ്ങുന്നത് ” പൊടുന്നനെ കാവ്യ എഴുന്നേറ്റ് ആനിയെയും, വിവേകിനെയും നോക്കി. “സോറി ഞാനിപ്പോൾ വരാം.കടയിൽ നിന്ന് ബാലൻസ് വാങ്ങാൻ മറന്നു” അവൾ കുടയെടുത്തതും, ആനി ചിരിച്ചുകൊണ്ട് തടഞ്ഞു.
“നല്ല മഴയും,കാറ്റുമുണ്ട്… ” “നീ കൂടെയുള്ളപ്പോൾ ഒരു കൊടുങ്കാറ്റിനെയും എനിക്ക് പേടിയില്ല ആനീ…” അതും പറഞ്ഞ് ആനിയുടെ കവിളിൽ ചുംബിച്ച് കാവ്യ,പുറത്തേക്ക് പോയതും വിവേക് ആനിയെ നോക്കി. “ഇതെന്താ ഓരോ വാക്കിനും ഓരോ ചുംബനം?” വിവേകിൻ്റെ ചോദ്യം കേട്ടതും ആനി കുസൃതിയോടെ അവനെ നോക്കി. “അധികാരപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറി ചുംബനം കൊടുക്കുന്ന ശത്രുവായി അവളെ കാണണ്ട വിവേക്…” തണുത്തു തുടങ്ങിയ ചായ കുടിച്ചുകൊണ്ട് വിവേക്, ഒന്നും മനസ്സിലാകാതെ ആനിയെ നോക്കി. “അവൾക്ക് ഒരു ശീലമുണ്ടായിരുന്നു.. ഉണർന്നു കഴിഞ്ഞാലും, ഉറങ്ങുന്നതിനു മുൻപും അച്ഛനും,അനിയനും ഉമ്മ കൊടുക്കൽ. അവർ മരിച്ചതിനു ശേഷം അവൾ ആ കാര്യം പറഞ്ഞ് ഏറെ കരയുമായിരുന്നു…” ആനിയുടെ കുസൃതി നിറഞ്ഞ മിഴികളിൽ പൊടുന്നന്നെ നീരുറവ പൊട്ടി. “എന്നെ അവരായി കണ്ടാൽ മതിയെന്ന് ഞാനാ പറഞ്ഞത്. അന്നുതൊട്ടുള്ള ഉമ്മകളാ” “ഇനി കാവ്യ മടങ്ങിപോകുന്നില്ലേ?” വിവേക് ആകാംക്ഷയോടെ ആനിയെ നോക്കി. “അവൾക്കു പോകണമെന്നു പറഞ്ഞാലും ഞാൻ വിടില്ല വിവേക്…” ആനിയുടെ ദൃഡനിശ്ചയത്തിലുള്ള ഉത്തരം കേട്ടപ്പോൾ വിവേകിൻ്റെ മനസ്സിൽ ഒരു ചെറിയ തീ പൊരി വീണെങ്കിലും, ആനി തന്നെ അത് പെട്ടെന്ന് അണച്ചു. “നമ്മുടെ വിവാഹം തന്നെ നടക്കണമെങ്കിൽ, അതിനു മുൻപ് ആദ്യം അവളുടെ വിവാഹം കഴിയണം” ശ്വാസം വിലങ്ങിയതു പോലെ വിവേക്, ആനിയെ നോക്കിയിരുന്നു. “അവൾ അങ്ങോട്ടേക്ക് പോയാൽ നശിച്ചുപോകും വിവേക്.അച്ഛനും അനുജനും നഷ്ടപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ അമ്മ അവിടെയുള്ള ക്വാറി മുതലാളിയുടെ താൽക്കാലിക പെണ്ണായി തീർന്നപ്പോൾ, തീ തിന്നു തുടങ്ങിയത് കാവ്യയായിരുന്നു ” ആനിയുടെ ശബ്ദമിടറിയപ്പോൾ, വിവേക് പതിയെ അവളുടെ കൈയുടെ മേലെ തൻ്റെ കരമമർത്തി. “അമ്മയിൽ നിന്നു മാറി അയാളുടെ കണ്ണുകൾ കാവ്യയിലേക്ക് നീണ്ടപ്പോഴാണ്, ഓരോ വെക്കേഷനിലും അവളെ അവിടെയ്ക്കു പറഞ്ഞു വിടാതെ ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത്….” “അയാളെ ഒന്നും ചെയ്യാൻ കഴിയില്ലേ? നിൻ്റെ പണവും എൻ്റെ ഫ്രണ്ട്സും കൂടിയാൽ?” വിവേകിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നു പുഞ്ചിരിച്ചു. “എൻ്റെ പണം ഉപയോഗിച്ച് എനിക്ക് ചെയ്യാൻ അറിയാഞ്ഞിട്ടല്ല വിവേക് . പക്ഷേ ഇപ്പോഴും ആ ആളെ, കണ്ണുചിമ്മാതെ കാത്തിരിക്കുന്ന ഒരാളുണ്ട് എൻ്റെ വീട്ടിൽ – എൻ്റെ മമ്മീ ” “ആനീ?…” അമ്പരപ്പോടെ വിവേക് വിളിച്ചത് ഉച്ചത്തിലായ് പോയി! ചുറ്റുമുള്ളവർ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയതും. അവൾ വേഗം കണ്ണീർ തുടച്ചു “അതെ വിവേക്. ജോൺ വർക്കി. എന്നെയും, മമ്മിയെയും സുഖ സൗകര്യങ്ങൾക്കു വേണ്ടി ഉപേക്ഷിച്ചു പോയ എൻ്റെ ഡാഡി ” പറഞ്ഞു തീർന്നതും അവൾ പൊടുന്നനെ എഴുന്നേറ്റതും, പിറകിലേക്ക് നടന്ന്, സീറ്റിലിരിക്കുന്നവൻ്റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു. അടിയുടെ ശബ്ദം കേട്ട് ചുറ്റുമുള്ളവർ അറിയാതെ സീറ്റിൽ നിന്നെഴുന്നേറ്റു. കവിളും പൊത്തിപിടിച്ചുക്കൊണ്ട് അവൻ ദയനീയമായി ആനിയെ നോക്കി. “ഇത് എന്തിനാണെന്നറിയോ നായെ! കിട്ടില്ലായെന്നു മനസ്സിലാവുമ്പോൾ അപവാദം പറഞ്ഞു പരത്തുന്നതിന്…” രൂക്ഷമായി അവനെ ഒന്നു നോക്കി, ആനി പഴയതുപോലെ യഥാസ്ഥാനത്ത് വന്നിരുന്നു. ഞെട്ടിത്തെറിച്ചു ഇരിക്കുന്ന വിവേകിനെ നോക്കി അവൾ ഒന്നു പുഞ്ചിരിച്ചു. “അവനല്ലേ വിവേക് എന്നോട് ചോദിച്ചതിൻ്റെ യഥാർത്ഥ ചോദ്യകർത്താവ്?…” വിവേക് പതിയെ തലയാട്ടുമ്പോൾ, അവളുടെ ചുണ്ടുകൾ വിറച്ചു. “അവൻ നിൻ്റെ ഫ്രണ്ട് ആണോ?” അല്ലായെന്ന് അവൻ തലയിളക്കിയപ്പോൾ, പത്തു വർഷത്തെ ആത്മാർത്ഥ സൗഹൃദം അവിടെ അവസാനിപ്പിച്ചിരുന്നു വിവേക്. ” നിൻ്റെ ഫ്രണ്ട് ആണ് എന്നെനിക്കറിയാം. പക്ഷേ ഈ നിമിഷം ആ സൗഹൃദം അവസാനിപ്പിച്ചല്ലോ?അതാണ് നല്ലത്.കാരണം കൂടെ നടന്ന് കുഴിയൊരുക്കുന്നത് കൂടപ്പിറപ്പാണെങ്കിൽ പോലും ഉപേക്ഷിച്ചേക്കണം ആ ബന്ധം” കവിളും തുടച്ച് വിവേകിനെ രൂക്ഷമായി നോക്കിക്കൊണ്ട് പുറത്തെ മഴയിലേക്കിറങ്ങുമ്പോൾ അവൻ ഒരു വട്ടം പോലും ആനിയെ തിരിഞ്ഞു നോക്കിയില്ല ” അവൻ കുറെ നാൾ ബൈക്കും പറപ്പിച്ച് എൻ്റെ പിന്നാലെ വന്നിട്ടുണ്ടായിരുന്നു.” അതൊരു പുതിയ അറിവായിരുന്നു വിവേകിന് . അവൻ പോലും തന്നിൽ നിന്നൊളിപ്പിച്ചു വെച്ച കാര്യമായിരുന്നു അത്. “ഇനി എന്താ നിൻ്റെ പ്ലാൻ ആനീ? ” കുറച്ചു നിമിഷങ്ങൾക്കു ശേഷം അവനത് ചോദിക്കുമ്പോൾ, അവൾ മഴയിലേക്കും നോക്കിയിരിക്കുകയായിരുന്നു.
“ഞാൻ പറഞ്ഞല്ലോ കാവ്യയ്ക്ക് ഒരു ജീവിതം കിട്ടിയിട്ടു മാത്രമേ എൻ്റെ കാര്യം ഞാൻ നോക്കൂ. വാക്ക് കൊടുത്ത് കൂട്ടിയതാണ്. മാറ്റാൻ പറ്റില്ല…” “നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം ഉണ്ട്. പക്ഷെ നിൻ്റെ ഡാഡിയാണ് മറുതലയ്ക്കൽ എന്നു നീ ഓർക്കണം” അവൾ പുഞ്ചിരിയോടെ തലയാട്ടി മഴയിലേക്ക് നോക്കി. “നീ കണ്ടോ വിവേക് – അവളുടെ പുഞ്ചിരി ?” ആനി ചോദിച്ചപ്പോൾ, തിരിഞ്ഞു നോക്കിയ വിവേക് കണ്ടു, റോഡ് കോസ് ചെയ്തു വരാൻ കുടയും ചൂടി നിൽക്കുന്ന കാവ്യയെ! മഴനൂലുകൾക്കപ്പുറം എന്തോ ഓർത്ത്, പുഞ്ചിരിക്കുന്ന അവളുടെ മുഖം! “വിഷാദത്തിലാണ്ടുപോയ അവളെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ ചിരിക്കാൻ പഠിപ്പിച്ചത്. ഇനി ആ ചിരി മായ്ക്കാൻ ശ്രമിച്ചാൽ എൻ്റെ ഡാഡിയല്ല, നീയാണെങ്കിൽ കൂടി എനിക്ക് സഹിക്കില്ല. ആ നേരം ഈ കാണുന്ന സ്നേഹവും ഉണ്ടാകില്ല ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു പോലും അറിയില്ല” മലവെള്ളപ്പാച്ചിൽ പോലെ അവളിൽ നിന്നു വാക്കുകൾ ഒഴുകി വന്നപ്പോൾ, വിവേക് പതിയെ സീറ്റിൽ നിന്നു എഴുന്നേറ്റു കുനിഞ്ഞ് ആനിയുടെ നെറ്റിയിലേക്ക് ചുണ്ടമർത്തി പതിയെ മന്ത്രിച്ചു. “നീയാണ് പെണ്ണ്. നിന്നെ പോലെയുള്ളവർ നൂറെണ്ണം മതി, നിങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളെ തടുക്കാൻ…” ഒരു മാടപ്രാവിനെ പോലെ മിഴികളടച്ചു നിന്ന അവളിൽ നിന്ന് സന്തോഷ കണ്ണീർ പുറത്തുചാടാൻ വെമ്പുകയായിരുന്നപ്പോൾ!!!
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……