Love
ആ നെഞ്ചിലേക്ക് ഞാൻ തലചായ്ക്കുമ്പോൾ മോഹങ്ങളും സ്വപ്നങ്ങളും കൈപ്പിടിയിലാക്കിയ സന്തോഷമെന്നെ പൊതിയുന്നത് ഞാനറിഞ്ഞു…

രചന: ലില്ലി
“കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത… പഠിപ്പുണ്ടോ? വിവരമുണ്ടോ? … വെറും പത്താംക്ലാസ്സും ഗുസ്തീം അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ…അത്രേ ഉള്ളൂ താൻ…” പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ മുഴങ്ങി… പലരുടെയും കണ്ണുകൾ ഞങ്ങളിലേക്ക് നീണ്ടു വരുന്നതും,അയാളുടെ ശാന്തമായ മുഖത്തേക്കും കണ്ണുകളിൽ അലയടിക്കുന്ന രൗദ്രഭാവങ്ങളിലേക്കും നോക്കിഞാനിരുന്നു… മെല്ലെ അയാൾ എഴുനേറ്റതും ഷർട്ടിലെ ഒരുവശം ഉയർത്തി മുണ്ട് മുറുക്കിയുടുത്തുകൊണ്ട് വാലെറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് മേശമേൽ വച്ചു… “ചായേടെ കാശാ… പിന്നെ…ഒരേ ഒരു തവണ എന്റെ മോളെ കണ്ടൊന്ന് സംസാരിക്കണമെന്ന് നിന്റെ തന്ത വന്ന് കെഞ്ചിയതുകൊണ്ടാ നിന്നെയൊന്ന് കാണാന്ന് വച്ചത്… ഉള്ള കാര്യമങ്ങ് പറയാല്ലോ..കണ്ടപ്പോ തന്നെ ഈ ചുള്ളി കമ്പിൽ അങ്ങും ഇങ്ങും തുണി ചുറ്റിയ നിന്റെ കോലത്തെ എനിക്കങ്ങോട്ട് ഒട്ടും പിടിച്ചില്ല… കുറച്ചു മുന്നേ നീ യോഗ്യതയെപ്പറ്റി പ്രസംഗിച്ചില്ലേ… നിന്റെ പേരിന് വാലായിട്ടുള്ള ഡോക്ടർ എന്ന യോഗ്യത ഒന്നും പോരടീ എന്റെ ഭാര്യയാകാനായിട്ട്… പിന്നെ നിന്റെ ഈ അഹങ്കാരം, അതൊന്നുകൊണ്ടു മാത്രം ഞാൻ അങ്ങ് തീരുമാനിച്ചു, ഇനി ദൈവം തമ്പുരാൻ ഇറങ്ങി വന്നാലും നിന്നെ ഞാൻ കെട്ടുമെന്ന്… ഒരുങ്ങി ഇരുന്നോ ഈ സായിബാലിന്റെ ഭാര്യയാകാൻ… കേട്ടോടീ…ഉണക്കച്ചുള്ളി…. അപ്പൊ പോട്ടേ പെങ്ങമ്മാരെ….” മുഖത്തേക്കാരോ ആഞ്ഞടിച്ച പോലെ ഞാൻ അയാളുടെ വാക്കുകൾക്ക് മുന്നിൽ അമർഷത്തോടെ സ്തംഭിച്ചിരുന്നുപോയി… പരിഹാസച്ചിരിയോടെ മോഹൻലാൽ സ്റ്റൈലിൽ മുണ്ടും മടക്കിയുടുത്ത് നടന്നകലുന്ന അയാളെ നോക്കി എന്റെ കൂട്ടുകാരികളും തറഞ്ഞു നിൽക്കുത് ഞാനറിഞ്ഞതും അരിശത്തോടെ കസേരയിലേക്ക് ഞാനമർന്നിരുന്നു… “ഹാ… എന്നാ ഹോട്ട് ആൻഡ് ഹാൻഡ്സം ആണെന്ന് നോക്കടീ…. ആ ഉശിരും, ദേഷ്യവും ഒക്കെ….” ദൂരേക്ക് നടന്നകലുന്ന അയാളിൽ നിന്നും കണ്ണെടുക്കാതെ മെറിൻ അത് പറഞ്ഞതും എന്നിലെ ദേഷ്യത്തിന്റെ കണികളെ ആളിപ്പടർത്തി… “എന്നാ നീയങ്ങു കെട്ടിക്കോടീ… എനിക്ക് അറപ്പും വെറുപ്പുമാ അയാളോട്… നാശം… ഒഴിഞ്ഞു പോകുമെങ്കിൽ പോട്ടെന്നു വച്ചിട്ട് തന്നെയാ ഇത്രേം കടുപ്പിച്ചു പറഞ്ഞത്.. അതിപ്പോ ഇങ്ങനേം ആയി…ഡാഡിയുടെ ഒടുക്കത്തെ ജാതകവും അന്ധവിശ്വാസവും…” “കാം ഡൌൺ നേത്രാ… നിനക്ക് നിന്റെ അച്ഛന്റെ തീരുമാനങ്ങളെ എതിർത്തു നിൽക്കാൻ പറ്റുമോ… നിനക്ക് ഏറ്റവും ബെസ്റ്റ് മാത്രമാകും മാധവനങ്കിൾ സെലക്ട് ചെയ്യുന്നത്….” കൂട്ടത്തിൽ അല്പം പക്വതയോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ രമ്യ ശ്രമിക്കുമ്പോളും ആയാളുടെ വാക്കുകളിൽ കുരുങ്ങിക്കിടന്ന എന്റെ മനസ്സിനെ തിരിച്ചെടുക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു… ഹൌസ് സർജൻസി കഴിഞ്ഞ് മാസങ്ങൾ പോലും പിന്നിട്ടിട്ടില്ല …ദുബായിൽ ബിസിനസ്കാരനായ അച്ഛന്റെ ഏകമകളായ എന്നെ ഡോക്ടർ പഠനത്തിന് വേണ്ടി അവർ നാട്ടിലേക്കയച്ചു… വിദേശ രാജ്യത്ത് സമ്പന്നതയുടെ മടിത്തട്ടിലേക്ക് പിറന്നു വീണപ്പോൾ സ്വന്തം നാടിന്റെ സംസ്കാരത്തോട് മാനസികമായൊരു ഇഴയടുപ്പം സൃഷ്ട്ടിക്കാനെനിക്കായില്ല… കേരളത്തിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി യൂ.എസിലേക്ക് അയക്കാം എന്ന അച്ഛന്റെ വാഗ്ദാങ്ങൾക്ക്മേൽ വിശ്വസിച്ചാണ് അന്ന് ഞാനിവിടേക്ക് വന്നത് പോലും… ഇന്നിപ്പോൾ ജാതകമെന്ന അച്ഛന്റെ അന്ധവിശ്വാസങ്ങൾക്ക്മേൽ മണ്ണിട്ടുമൂടിയതെല്ലാം എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു… ഇരുപത്തിമൂന്ന് വയസ്സിന് മുൻപേ സുമംഗലിയാകണമെന്ന്, അല്ലാത്തപക്ഷം വിവാഹം ഇനിയും വർഷങ്ങൾ നീളുമെന്ന്… പണ്ടെങ്ങോ അച്ഛന്റെ ആത്മമിത്രമായിരുന്ന ശങ്കരമംഗലത് മഹാദേവന്റെ മകൻ സായിബാലൻ… സുഹൃത്തുക്കൾ തമ്മിൽ ഒരിക്കൽ വെറുതെ പറഞ്ഞുവച്ച കാര്യം ഇന്ന് എന്റെ ജാതകദോഷത്തിനു മേൽ കുഴിമാന്തിയെടുക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… എല്ലാത്തിനും മുകളിൽ ” നിനക്ക് സമ്മതമാണോ മോളേ” എന്നൊരു വാക്കുപോലും അച്ഛനിൽ നിന്നും കേൾക്കാതെ വന്നപ്പോൾ വിധിയുടെ പടുകുഴിയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടു…
ഇഷ്ടപുരുഷനെ മനസ്സറിഞ്ഞു പ്രണയിക്കണമെന്നും തോളോട് തോളുരുമ്മി ആ കൈകളിൽ കോർത്തുപിടിച്ചു തിരകൾ പുൽകുന്ന മണൽത്തീരങ്ങളിലൂടെ കാതങ്ങൾ നടന്നു താണ്ടണമെന്നുമൊക്കെ വെറും പാഴ്മോഹങ്ങളായി എന്ന് ഞാനറിഞ്ഞു…. എല്ലാം അവരുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുത്ത് മൗനമായി തലയാട്ടുമ്പോൾ എന്നിലുയരുന്ന വാശിയും ദേഷ്യവുമെല്ലാം ഞാൻ അടക്കിവയ്ക്കുകയായിരുന്നു… മുല്ലപ്പന്തലിനുള്ളിൽ സർവ്വാഭരണ വിഭൂഷിതയായി അയാൾക്കരികിൽ ഞാനിരിക്കുമ്പോൾ ആ ചുണ്ടിൽ മൊട്ടിട്ട പുച്ഛച്ചിരിയിലേക്ക് ഞാൻ നിർവികാരതയോടെ നോക്കിയിരുന്നു… ഹൃദയഭാഗത്തേക്ക് ചേർത്ത് വച്ച താലിയും പൊട്ടിച്ചെറിഞ്ഞു ദൂരെ എവിടേക്കെങ്കിലും ഓടിയൊളിക്കാൻ ആ നിമിഷം ഞാൻ വെമ്പൽകൊണ്ടുപോയി… സ്വർണ്ണക്കരമുണ്ടും ജുബ്ബയും പിന്നിലേക്ക് ഒതുക്കിവച്ച മുടിയുമായി ഗാംഭീര്യത്തൊടെ യാതൊരു കൂസലുമില്ലാതെ അയാൾ നിവർന്നിരിക്കുന്നത് കാൺകെ അയാളോടുള്ള വെറുപ്പ് എന്നിൽ ഏറി വന്നു… യാത്രപറയുന്നേരം അച്ഛനെന്റെ വലം കൈ അയാളുടെ കൈകളിലേക്ക് ചേർത്തു വയ്ക്കുമ്പോൾ ഒരുവേള ആ കൈകൾ മുറുകുന്നത് ഞാനറിഞ്ഞു… നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കൃഷിയിടങ്ങളും നിറഞ്ഞ മണ്ണിന്റെ മണം കിനിയുന്ന ഗ്രാമത്തിലേക്കുള്ള മൺപാതയിലൂടെ അയാൾക്കൊപ്പം കാറിൽ യാത്രചെയ്യുമ്പോൾ കണ്ണുകൾ അടച്ചുഞാനിരുന്നു… പഴമയുടെ പ്രൗഢിയിൽ തലയെടുപ്പോടെ നിൽക്കുന്ന വലിയൊരു വീടിനു മുന്നിലായി കാർ നിർത്തിയതും അയാൾ പുറത്തേക്കിറങ്ങി, എനിക്ക് നേരെ ആ കൈകൾ നീട്ടിയപ്പോൾ ഞാൻ ദേഷ്യത്തോടെ തട്ടിയെറിഞ്ഞതും, കടുത്ത മുഖത്തോടെ അയാൾ പിന്തിരിഞ്ഞു നടക്കുന്നത് ഞാനറിഞ്ഞു … ഒരുപാട് വലിപ്പമുള്ള ആ മുറ്റത്തിന്റെ ഒരു കോണിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരവും, ഉണക്കാനിട്ടിരിക്കുന്ന നെല്ലും..പശുവിന്റെ കരച്ചിലും…വൈക്കോൽ കൂനയുമൊക്കെ ആദ്യമായി കാണുകയായിരുന്നു ഞാൻ… ഇത്തരമൊരു ചുറ്റുപാടിന്റെ നടുവിൽ ഇനിഞാനെങ്ങനെ അതിജീവിക്കും എന്ന ചോദ്യം എങ്ങുനിന്നൊ എന്റെ കാതുകളിലേക്ക് ഉയർന്നു പൊന്തുന്നത് ഞാനറിഞ്ഞു… സ്നേഹം ചാലിച്ച പുഞ്ചിരിയോടെ എനിക്ക് നേരെ നിലവിളക്ക് നീട്ടുന്ന അമ്മയെ ഞാൻ നോക്കിയപ്പോൾ തൊട്ടരികിലായി അയാളുടെ എണ്ണിത്തീർക്കാൻ കഴിയാത്ത ബന്ധുക്കളും ഉണ്ടായിരുന്നു… അയാൾക്ക് ഇരട്ടകളായ രണ്ട് അനുജന്മാരും ഒരു അനുജത്തിയുമുമുണ്ടെന്നും, അനുജന്മാർ പത്താം ക്ലാസ്സിൽ പഠിക്കുകയാണെന്ന്…. നേരെ ഇളയ അനുജത്തിയുടെ വിവാഹം കഴിഞ്ഞ വർഷം കഴിഞ്ഞുവെന്ന്… അവർ ഫാമിലിയായി ഓസ്‌ട്രേലിയയിൽ ആണെന്നും വിവാഹത്തിനായി നാട്ടിലേക്ക് വന്നതാണെന്നുമൊക്കെ ഞാനറിഞ്ഞു… എല്ലാവരും സ്നേഹം കൊണ്ടെന്നെ മൂടുന്നുണ്ടെങ്കിലും എന്തോ ആരുമായും മാനസികമായി ഒരു അടുപ്പം പുലർത്താണെനിക്ക് സാധിച്ചിരുന്നില്ല… പക്ഷെ കൂട്ടത്തിൽ സായി മാത്രം എന്നെ പിന്നീടൊരു നോട്ടം കൊണ്ടുപോലും പരിഗണിക്കുന്നില്ല എന്നുഞാനറിഞ്ഞു… അയാളുടെ മുറിയുടെ ഒരു കോണിൽ നീണ്ട റാക്കുകളിൽ നിരന്നിരിക്കുന്ന ബുക്കുകളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു…. “എല്ലാം സായിഏട്ടന്റെയാ….ഏട്ടത്തിക്ക് വേണേൽ എടുത്ത് വായിച്ചോട്ടോ…” അയാളോ…വായിക്കാനോ… എന്ന സംശയത്തോടെ അവളെ നോക്കിയപ്പോൾ “ഏട്ടന് പഠിപ്പ് കുറവാണേലും ആള് പുലിയാ… ഈ നാട്ടിൽ വായനശാലയൊക്കെ കൊണ്ടുവന്നത് ഏട്ടന്റെ ഒറ്റ മിടുക്കാ…” സ്വന്തം ഏട്ടനെ പറ്റി വാചാല ആകുന്ന അച്ചു കാണാതെ ഞാനൊന്ന് പുച്ഛത്തോടെ ചിരിച്ചു…
“മോളേ അവന്റെ അടുത്ത ഒരു കൂട്ടുകാരന് ആക്‌സിഡന്റ് പറ്റിയെന്നു… ബ്ലഡ് കൊടുക്കാൻ അത്യാവശ്യമായി പോയതാ… വൈകുമെന്നാ പറഞ്ഞത്…” അമ്മയെന്നോടത് പറയുമ്പോൾ മനസ്സിൽ ആശ്വാസം നിറയുമ്പോളും മങ്ങിയ മുഖത്തോടെ ഞാൻ തലയാട്ടി…. മേശമേൽ തണുത്ത് പാടകെട്ടിയ പാൽഗ്ലാസ്സ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നപോലെ തോന്നിയെനിക്ക്… ഇടയ്ക്കെപ്പോഴോ കണ്ണുകൾ അടഞ്ഞു വന്നപ്പോൾ ദീർഘമായ നിദ്രയിലേക്ക് ഞാൻ കുഴഞ്ഞുവീണു… അടുത്ത ദിവസം കണ്ണ് തുറന്നപ്പോൾ ഏകദേശം ഒൻപത് മണിയോളമായെന്നു ഞാനറിഞ്ഞു… ഫ്രഷ് ആയി നേരെ താഴേക്ക് ചെന്നതും ആവിപറക്കുന്ന ചായയുമായി അമ്മയെനിക്കരികിലേക്ക് ചിരിയോടെ വന്നപ്പോൾ ഞാനത് കൈനീട്ടി വാങ്ങി… കണ്ണുകൾ ഒരുവേള ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ഏട്ടനിലേക്കും അനുജന്മാരിലേക്കും അനുജത്തിയിലേക്കുമൊക്കെ എന്റെ കണ്ണുകളുടക്കി… അയാളെന്നെ കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണെന്ന് ഞാനറിഞ്ഞു.. ഒപ്പം ഇന്നലെ രാത്രി എപ്പോൾ വന്നു എന്നും എവിടെ കിടന്നു എന്നുമൊക്കെയുള്ള സംശയത്തിൽ ചില നിമിഷങ്ങളോളം ഞാൻ നിശബ്ദത കടമെടുത്തു… “ഏട്ടത്തി വന്നിരിക്ക്… നല്ല സ്പോഞ്ച് പോലത്തെ ഇഡ്‌ലിയും സാമ്പാറുമാ ഇന്ന്… പിന്നെ നമ്മുടെ അമ്മ സ്പെഷ്യൽ ഉഴുന്ന് വടയും…” അച്ചുവിന്റെ വാക്കുകൾക്ക് പിന്നാലെ ഉണ്ണിയും ചന്തുവും എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു… ചെറുചിരിയോടെ നടന്നു ചെന്നു അച്ചുവിനരികിൽ ഇരിക്കാൻ തുടങ്ങിയതും “ഏട്ടത്തി ഇങ്ങ് വന്ന് ഏട്ടന്റെ അടുത്ത് ഇരിയ്ക്കെന്നേ…” എന്ന് ഉണ്ണി പറയുമ്പോൾ നിഷേധിക്കാൻ കഴിയാതെ ഞാൻ അയാൾക്കരികിലേക്കിരുന്നു…. കാവി മുണ്ടും ടീ ഷർട്ടുമായി കുളിച്ചു കുറി തൊട്ട് ഇരിക്കുന്നു… ഇയാൾ ഇത്ര രാവിലെ ക്ഷേത്രത്തിൽ ഒക്കെ പോയോ എന്ന ചിന്തയോടെ ഞാൻ കഴിച്ചു തുടങ്ങി… ആ കണ്ണുകൾ ഒരിക്കൽ പോലും എന്നെ തേടി വന്നില്ല എന്നത് എനിക്ക് ആശ്ചര്യമായിരുന്നു… ഉണ്ണിയും ചന്തുവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സാമ്യതയുണ്ട് … ഒരേ മുഖഛായ… ചിലപ്പോൾ ഏട്ടത്തിയെന്നും ചേച്ചിയെന്നുമൊക്കെ വിളിച്ചു പിന്നാലെ നടക്കുമ്പോൾ എന്തോ സഹോദരങ്ങൾ ആരുമില്ലാത്ത എനിക്ക് ആദ്യമായി അവരോടൊരു വാത്സല്യം തോന്നിപ്പോയി… അടുക്കളയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല… സമയാ സമയങ്ങളിൽ അമ്മ വന്നു സ്നേഹത്തോടെ വിളിക്കും… അമ്മയ്ക്ക് വളരെ സ്നേഹമാണെങ്കിലും തിരികെ അടുപ്പം കാട്ടാൻ കഴിയാത്ത പോലെ ഞാൻ അകന്നു നിന്നു…. അന്ന് പകലൊന്നും സായിയെ ഞാൻ കണ്ടില്ല.. വൈകുന്നേരം ആളോട് സംസാരിക്കണം എന്ന് ഞാനോർത്തു… ഭാവിയെ പറ്റി… എന്തിനാണ് അയാളുടെ താലിച്ചരടിൽ എന്നെ കെട്ടിയിട്ടതെന്ന്… എന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചവിട്ടിയരച്ചതെന്ന് ചോദിക്കണമെനിക്ക്…ചിന്തകൾ വാൾപോലെ ഹൃദയത്തിൽ കുത്തിയിറങ്ങി രക്തം ഒഴുക്കി… “ആഹാ തമ്പുരാട്ടി ഉറങ്ങീല്ലേ…” രാത്രിയിൽ മേശമേൽ തലചായ്ച്ചു കിടന്ന എന്നെ അയാളുടെ ശബ്ദം ഉണർത്തി… “മൂന്നു നേരം വെട്ടി വിഴുങ്ങാനല്ല നിന്നെ ഞാൻ കെട്ടിക്കൊണ്ടു വന്നത്, ഇവിടെ നിന്റെ വേലക്കാരും ഇല്ല സമയാസമയം മേലങ്ങാതെ ഊട്ടിക്കാൻ….നാളെ മുതൽ അമ്മയെ സഹായിക്കാൻ ഉണ്ടായിരിക്കണം നീയും… കേട്ടല്ലോ..” ശബ്ദത്തിൽ ആജ്ഞയുടെ ധ്വനി ഉണരുന്നതും എന്നിൽ അടക്കി വച്ച ദേഷ്യം പൊട്ടിയടർന്നു… “മതി നിർത്ത്….ആറ് മാസം….അതിനപ്പുറം ഈ താലി എന്റെ കഴുത്തിൽ കാണില്ല…. പൊട്ടിച്ചെറിയും ഞാൻ…എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തകർത്തത് താനാ… അറപ്പും വെറുപ്പുമാണെനിക്ക് എല്ലാവരോടും എല്ലാത്തിനോടും…തന്നോടും തന്റെ ഈ തറവാടിനോടും നാടിനോടും എല്ലാം എല്ലാം …” പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു ഞാൻ നിലത്തേക്കിരുന്നതും, വാതിൽ വലിച്ചടച്ചയാൾ പുറത്തേക്ക് പോകുന്നത് ഞാനറിഞ്ഞു… ദിവസങ്ങൾ പിന്നിട്ടതും ഞങ്ങൾ തമ്മിലുള്ള അകൽച്ച കൂടി കൂടി വരുന്നത് ഞാനറിഞ്ഞു… തീർത്തും അപരിചിതർ… അമ്മ സ്നേഹത്തോടെ മാത്രമേ എന്നോട് സംസാരിക്കാറുള്ളു… എപ്പോഴൊക്കെയോ ഞാനറിയാതെ എന്നെ മനസ്സിലാക്കുന്നപോലെ… ചന്തുവും ഉണ്ണിയും എപ്പോഴും കൂടെ ഉണ്ടാകും…തൊടിയിലും പറമ്പിലും കുളക്കടവിലുമൊക്കെ അവർ എന്നെയും കൂട്ടിക്കൊണ്ടുപോകുമായിരുന്നു… ഇടയ്ക്കൊരു ദിവസം അമ്മയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നത്… മുറ്റത്തെ തിണ്ണയിൽ തല പൊട്ടി ചോരവാർന്നിരിക്കുന്ന ഒരു പ്രായമായ ജോലിക്കാരനടുത്ത് ആധിയോടെ നിൽക്കുന്ന അമ്മയ്ക്കരികിലേക്ക് ഞാൻ ചെന്നു..പറമ്പിലെ പണിക്കാരനിലൊരാൾ ആണ് അതെന്ന് ഞാനറിഞ്ഞു…
എന്നാൽ അയാളുടെ ദേഹത്തിലും വസ്ത്രങ്ങളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചാണകവും ദുർഗന്ധവും എന്നിൽ മനംപുരട്ടൽ ഉളവാക്കുകയും അറപ്പോടെ എന്റെ ധൗത്യത്തെയും പ്രൊഫഷനെയും മറന്നു ഞാൻ അവജ്ഞയോടെ പിന്നിലേക്ക് മാറി നിൽക്കുകയും ചെയ്തു… “ഒന്ന് നോക്ക് നോക്ക് മോളേ… ഒത്തിരി ചോര പോകുന്നു…ഞാൻ അവനെ ഒന്ന് വിളിക്കട്ടെ…” അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നതും ഞാൻ അനങ്ങാതെ നിന്നു… അപ്പോഴേക്കും മുറ്റത്തേക്ക് വന്ന് നിന്ന കാറിൽ നിന്നുമിറങ്ങിയ സായി ഞങ്ങൾക്കരികിലേക്ക് വന്ന് വെപ്രാളത്തോടെ തന്റെ മുണ്ടിന്റെ തലപ്പ് കീറിയെടുത്ത് മുറിവിൽ കെട്ടി വയ്ക്കുന്നതും നോക്കി ഞാൻ നിന്നു… എന്നിട്ടും എന്നോടൊരു വാക്കോ നോട്ടമോ തന്നില്ല, എന്റെ സേവനം ആവശ്യപ്പെട്ടതുമില്ല… “ഈ മുറിവ് ഒന്ന് നോക്ക് മോളേ…” “അമ്മേ അത് അയാളെ എന്തോ ബാഡ് സ്മെൽ ആണ്.. എനിക്കെന്തോ പോലെ…” അമ്മ വീണ്ടുമത് പറഞ്ഞതും എന്റെ മറുപടി കേൾക്കെ സായി ഒരുവേള മുഖമുയത്തി എന്റെ കണ്ണുകളിലേക്ക് നോക്കി… ആ ഒരൊറ്റ നോക്കിൽ ഞാൻ കത്തിയെരിയുമെന്ന് തോന്നിയെനിക്ക്… മടിച്ചു മടിച്ചു അയാൾക്കരികിലേക്ക് ഞാൻ ഇരിക്കും മുന്നേ ഇരു കൈകളാലും അയാളെ കോരി എടുത്ത് കാറിനരികിലേക്ക് നടക്കുന്നത് നോക്കി ഞാൻ നിന്നു…. “അമ്മേ വന്നു വണ്ടീൽ കേറ്….” നിന്ന വേഷത്തിൽ തന്നെ അമ്മയും അയാൾക്കൊപ്പം കാറിൽ കയറിയതും കാറ്റിന്റെ വേഗതയിൽ ഗേറ്റ് കടന്നവർ പുറത്തേക്ക് പോകുന്നത് നിർവികാരതയോടെ നോക്കി നിന്നു…ഹൃദയത്തിൽ നിന്നാരോ നീ തെറ്റാണെന്ന് ആർത്തുവിളിക്കുന്നത് ഞാനറിഞ്ഞു… അവർ തിരികെ എത്തിയിയപ്പോൾ അമ്മ പഴയ പോലെ തന്നെ ചിരിയോടെ സംസാരിച്ചു… അയാൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോളൊക്കെ എന്തോ കുറ്റബോധം തോന്നിപ്പോയെനിക്ക്… ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു… എന്നെ തേടിവന്ന പുതിയ കാഴ്ചകളും അറിവുകളുമെല്ലാം എനിക്ക് അത്ഭുതം തരുന്നവയായിരുന്നു… അടിസ്ഥാനപരമായി ഇന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമവാസികൾ…. വീട്ടിലും തൊഴുത്തിലും തൊടിയിലും പറമ്പിലുമൊക്കെ ഈ തറവാടിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജോലിക്കാർ… കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിയിടങ്ങൾ… എല്ലാം സായിയുടെ ഒരൊറ്റ അധ്വാനത്തിൽ നിന്നുമാണെന്ന്… ഇവരുടെയോക്കെ തലവനാണ് അയാളെന്ന്… ചിലപ്പോൾ ഒരു ചെറിയ മാടമ്പിയെ പോലെ…ചിലപ്പോൾ ഒരു ചെറിയ നേതാവിനെ പോലെ…നാടിനും നാട്ടുകാർക്കുമെല്ലാം ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പോലെ… പക്ഷേ എന്നും അവരിൽ ഒരാളായി മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം… അനിയന്മാർക്കും അനുജത്തിക്കും സ്വന്തം അച്ഛനായും ഏട്ടനായും കൂട്ടുകാരനായും സ്നേഹം പകർന്നുകൊടുക്കുന്നവൻ… ഒരുപാട് ഭൂസ്വത്തുക്കളും തടിമില്ലുകളും തേയിലത്തോട്ടങ്ങളുടേയുമൊക്കെ മുതലാളി… പക്ഷേ ആ ഭാവങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ ചെറുപ്പക്കാരൻ… അച്ഛന്റെ കാലശേഷം എല്ലാം സ്വയം ചുമലിലേറ്റിയവൻ… ആശ്ചര്യം തോന്നിപ്പോയ നിമിഷങ്ങൾ ആയിരിന്നു സായിബാലൻ എന്ന ആ വ്യക്തിത്വത്തെ അറിഞ്ഞപ്പോൾ മുതൽ… വിദ്യാഭ്യാസമോ ജോലിയോ അല്ല ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കേണ്ട ഘടകമെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു…. കട്ടിലിന്റെ രണ്ടറ്റങ്ങളിൽ ഒരിക്കലും അടുക്കുമോ എന്ന പ്രതീക്ഷകളില്ലാതെ ഞങ്ങൾ കിടന്നു… ഇടയ്ക്കൊരിക്കൽ ഞാൻ രാവിലെ ഉണർന്നപ്പോൾ അയാളുടെ കരവലയത്തിനുള്ളിൽ ആ നെഞ്ചിൽ തലചായ്ച്ചാണ് ഉറങ്ങിയതെന്ന് ഞാനറിഞ്ഞു… ഇതെങ്ങനെ… അറിയാതെ സംഭവിച്ചതാകാം എങ്കിലും ഈ ചൂടിൽ ആ കൈകളുടെ മുറുക്കത്തിൽ ഒരിക്കലും അറിയാത്തൊരു വികാരമെന്നേ പൊതിയുന്നത് ഞാനറിഞ്ഞു… അടുത്ത നിമിഷം അയാൾ കണ്ണ് തുറന്നതും പെട്ടന്ന് എന്നെ പൊതിഞ്ഞ കൈകൾ അകന്നു പോകുന്നതും എഴുനേറ്റ് മുഖം തരാത്ത ബാത്റൂമിലേക്ക് നടക്കുന്നതും ഞാനറിഞ്ഞു… വൈകുന്നേരം ഉണ്ണിക്കും ചന്തുവിനുമൊപ്പം ബാഡ്മിന്റൺ കളിക്കാൻ കൂടി…അച്ചു അവളുടെ ഹസ്ബന്റിന്റെ വീട്ടിലേക്ക് തിരികെ പോയിരുന്നു… തിണ്ണയിൽ ഇരുന്നു അമ്മയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്…. മുറ്റത്തേക്ക് വന്ന് നിന്ന ബുള്ളറ്റിൽ നിന്നും ആളിറങ്ങുന്നതും അടുത്തേക്ക് വന്ന് ചന്തുവിന്റെ കൈയിലേക്ക് ഒരു പൊതി കൊടുത്തിട്ട് അമ്മയുമായി അകത്തേക്ക് പോകുന്നതും ഞാനറിഞ്ഞു… ഒരുവേള അയാൾ തിരിഞ്ഞു നോക്കുകയും ആ കണ്ണുകൾ എന്നിലേക്ക് വന്ന് ചിമ്മിത്തുറക്കുകയും ചെയ്തു… “വാ ഏട്ടത്തി… കവലേന്ന് വാങ്ങിയ നല്ല ചൂട് പരിപ്പുവടയാ… രണ്ടെണ്ണമാ ഏട്ടന്റെ കണക്ക്, എനിക്കും ഇവനും… ഇത്തവണ ഒരെണ്ണം എക്സ്ട്രാ… അപ്പോൾ ഏട്ടൻ ഏട്ടത്തിക്കും വാങ്ങി കേട്ടോ…” ചിരിയോടെ ഉണ്ണി വാഴയിലയിൽ പൊതിഞ്ഞ ചൂട് പരിപ്പുവട എനിക്ക് നേരെ നീട്ടി… അറിയില്ല എന്തെന്നില്ലാത്തൊരു സന്തോഷം പോലെ… കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് അമ്മയുടെ നിർബന്ധത്തിൽ ആണ് സ്വർണ്ണകരയുള്ള സെറ്റും മുണ്ടും ഞാനുടുത്തത്… “ആഹാ ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ…”
“പോടാ ചെക്കാ എന്റെ മോളേ കളിയാക്കാതെ…” ചന്തുവിന്റെ കളിയാക്കലുകൾക്ക് അമ്മയുടെ മറുപടികേട്ട് ഞാൻ ചിരിയോടെ നിന്നു…. ഉത്സവവും ചെണ്ടമേളവും തിടമ്പേന്തിയ കൊമ്പനാനകളും എന്റെ കണ്ണുകൾക്ക് പുതിയ കാഴ്ചകൾ ആയിരുന്നു… വലതും ഇടതും എന്റെ അനുജന്മാർ കൂടെ നിന്ന് എല്ലാമെനിക്ക് കാട്ടിത്തരുമ്പോൾ തെരുവ് ചന്തകളിലെ കുപ്പിവളകളും പളുങ്കു മാലകളും ബലൂണുകളും എന്റെ കണ്ണുകൾക്ക് വിസ്മയമായി… തേരിന്റെ ഒരറ്റം ചുമലിൽ ഏന്തി ഒരൊറ്റയാന്റെ തലയെടുപ്പോടെ ആർത്തു വിളിക്കുന്ന സായിയിലേക്ക് ഒരുവേള എന്റെ കണ്ണുകൾ ഉടക്കി…ഉത്സവകമ്മറ്റിയിൽ പ്രധാനിയാണെന്ന്…നാടിനും നാട്ടുകാർക്കും കണ്ണിലുണ്ണി…ആ ബഹുമാനം ഓരോരുത്തരും എന്നിലേക്ക് പകരുമ്പോൾ എന്തെന്നില്ലാത്തൊരു കൗതുകമായിരുന്നു എനിക്ക്… അതെ…ഞാൻ തെറ്റായിരുന്നു… എന്തെല്ലാമോ ആണെന്ന അഹങ്കാരമായിരുന്നു…പക്ഷേ ഇവർക്കെല്ലാം മുന്നിൽ ഞാൻ വെറും വട്ടപ്പൂജ്യം ആണെന്ന് കുറ്റബോധത്തോടെ ഞാൻ ഓർത്തു…. അറിയില്ല ഞാൻ മുൻവിധി എഴുതിയ അക്ഷരതെറ്റുകൾ തിരുത്താൻ കഴിയുമോ എന്ന്… ഒരുവേള ചിന്തകളിൽ എവിടെയോ കണ്ണുകൾ നിറഞ്ഞൊഴുകി….സാരിത്തുമ്പാൽ ഒരൊഴിഞ്ഞ കോണിൽ നിന്ന് കണ്ണുകൾ ഒപ്പുമ്പോൾ അങ്ങ് ദൂരെ അയാളുടെ കണ്ണുകൾ എന്നിൽ സംരക്ഷണത്തിന്റെ കവചം തീർക്കുന്നത് ഞാനറിഞ്ഞില്ല…. “ചേച്ചി ദേ ഏട്ടൻ വാങ്ങി തന്നതാ…” പൊതി തുറന്നതും കറുത്ത കുപ്പിവകൾ… “ഇതൊന്നും ചേച്ചി ഇടാറില്ല മോനെ…. വച്ചേക്ക് അച്ചു വരുമ്പോൾ കൊടുക്കാം…” എന്തോ ആഗ്രഹമുണ്ടെങ്കിലും വാങ്ങാൻ മനസ്സ് അനുവദിച്ചില്ല…അവന്റെ മുഖം മങ്ങിയപ്പോൾ എന്റെ നിഷേധത്തിൽ പിന്നിലെവിടെയോ ആയി നിന്ന സായിയുടെ മുഖം ഇരുളുന്നത് ഞാനറിഞ്ഞില്ല…. പിന്നെയുള്ള ദിവസങ്ങളിൽ ഉറക്കം ഉണരുന്നത് ആ കരവലയത്തിനുള്ളിലാകും…അനങ്ങാതെ ആ രോമാവൃതമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഞാൻ കിടക്കും… എന്നോട് സ്നേഹം ഉണ്ടായിരിക്കുമോ ആൾക്ക്..അതോ ഉറക്കത്തിൽ അറിയാതെ സംഭവിക്കുന്നതാകുമോ…പക്ഷേ ജീവിതമെന്ന സത്യത്തിന് മുന്നിൽ ഞാൻ തോറ്റുപോകുന്ന പോലെ… കവലയിലുള്ള ചെറിയ ഹോസ്പിറ്റലിൽ ഒരു ഡോക്ടറുടെ ഒഴിവുണ്ടെന്ന് അമ്മയാണ് പറഞ്ഞത്…എന്തോ പോകണമെന്ന് തോന്നിയെനിക്ക്…. ഈ നന്മയുള്ള ഗ്രാമത്തിനു വേണ്ടി സായിയെ പോലെ ഞാനും കൈത്താങ്ങാകാണാമെന്ന് ആഗ്രഹിച്ചു പോയി… “ചാണകത്തിന്റെയും ചേറിന്റെയും മണ്ണിന്റേം മണമുള്ള പാവങ്ങളാ ഇവിടുത്തുകാർ… എന്ന് വച്ചാൽ മറ്റു ചിലരെ പോലെ മനസ്സിന് ആ നാറ്റം ഉണ്ടാകില്ല..ചെയ്യുന്ന ജോലിയോട് ആത്മാർഥത കാണിക്കുമെങ്കിൽ മാത്രം നിനക്ക് പോകാം…” അനുവാദം ചോദിച്ചപ്പോൾ കിട്ടിയ സായിയുടെ മറുപടി എന്തോ മനസ്സിൽ ഒരു ചെറിയ വേദന പോലെ…ക്ലിനിക്കിൽ ഞാൻ പോയി തുടങ്ങി.. ഞാനറിയാതെ പോയ നന്മയുള്ള ഒരു ലോകത്തെ ഞാനറിഞ്ഞു… പിന്നീടാണ് അമ്മ പറഞ്ഞത്, ആളാണ് ജോലിയുടെ ഒഴിവിനെപ്പറ്റി എന്നോട് പറയാൻ പറഞ്ഞതും ആ ജോലി എനിക്ക് വാങ്ങി തന്നതെന്നുമൊക്കെ…ദേഹം ഒരു തണുപ്പാൽ മൂടുന്ന പോലെ… ആറ് മാസങ്ങൾ പിന്നിട്ടു… അപ്പോളും മനസ്സുകൾ തമ്മിൽ രണ്ട് ദ്രുവങ്ങളിൽ ആണെന്ന് ഞാനറിഞ്ഞു….ഒന്നെനിക്കറിയാം ഇനിയീ ലോകത്ത് നിന്നും എനിക്കൊരു മടക്കമില്ലെന്ന്…അമ്മയുടെ, എന്റെ ചന്തുവും ഉണ്ണിയും നാടും തറവാടും എന്തിന് ഏറെ പറയുന്നു തൊഴുത്തിലെ അമ്മിണിപശു പോലും എനിക്ക് സ്വന്തമായ പോലെ… അതിനപ്പുറം എന്റെ സായി…ആഗ്രഹിക്കാൻ യോഗ്യത ഉണ്ടോ എന്നറിയില്ല..എങ്കിലും എനിക്കിന്ന് എന്റെ ശ്വാസമാണയാൾ… ഒരിക്കൽ ഒരു രാത്രി എന്നെയും കാത്തെന്ന പോലെ അയാൾ മുറിക്കുള്ളിൽ ഉണ്ടായിരുന്നു.. ചിരിയോടെ എനിക്ക് നേരെ നീറ്റിയ പേപ്പറുകൾ തുറന്ന് നോക്കിയതും ഹൃദയം നിശ്ചലമായ പോലെ… “ആറ് മാസം…നീ ആഗ്രഹിച്ച പോലെ എന്നിൽ നിന്നും മോചനം…നിന്റെ സ്വപ്നങ്ങൾ ഒക്കെ നടക്കട്ടെ…അന്നത്തെ ഒരു എടുത്ത് ചാട്ടം… നിന്റെ അച്ഛന്റെ കണ്ണീര് കണ്ടപ്പോൾ… മനപൂർവ്വം അല്ലടോ ഒന്നും…ഞാൻ ഒപ്പിട്ടിട്ടുണ്ട്… നീയും ഒപ്പിട്ട് താ..നാളെ വക്കീലിനെ കാണണം എനിക്ക്…” എനിക്ക് നേരെ നീട്ടിയ പേന വിറകയ്യുകളോടെ ഞാൻ വാങ്ങി…എന്നെ അപ്പോൾ ഒരിറ്റ് പോലും സ്നേഹിച്ചിട്ടില്ലേ നിങ്ങൾ…നെഞ്ചകം ആർത്തു കരയുന്നു…ഒന്നും മിണ്ടാതെ പേന വാങ്ങി സൈൻ ചെയ്തു ആ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ വേഗം മുറിവിട്ടിറങ്ങി… പുറത്തെ ഇരുട്ടിൽ മറഞ്ഞു നിന്നു ഞാൻ തേങ്ങിക്കരഞ്ഞു….വിഡ്ഢിയാണ് ഞാൻ… ആശ്വസിക്കാൻ സ്വയം കഴിയാതെ കണ്ണുകൾ തുടച്ചു ഞാൻ അകത്തേക്കു കയറിയതും ഒന്നും സംഭവിക്കാത്ത പോലെ അയാൾ ഇരുന്ന് കഴിക്കുന്നത് ഞാനറിഞ്ഞു… ഉണ്ണിയും ചന്തുവും ഉണ്ട് കൂടെ…അമ്മ എന്നെ കണ്ടതും എന്റെ കൈപിടിച്ചു അയാൾക്കരികിലേക്കിരുത്തി… “വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല…” “കഴിക്ക് ഏട്ടത്തി… നല്ല പച്ച കശുമാങ്ങ തീയൽ ആണ് ഇന്ന് സ്പെഷ്യൽ…” “വേണ്ടടാ ഉണ്ണി…” പറഞ്ഞു തീരും മുന്നേ അമ്മ ഒരു പ്ലേറ്റിൽ വിളമ്പി എന്റെ മുന്നിലേക്ക് നീക്കി വച്ചത് ഞാനറിഞ്ഞു…ഒരിക്കൽ പോലും ഞാനെന്നൊരാൾ അരികെ ഉണ്ടെന്ന് സായി കാര്യമാക്കാതെ കഴിക്കുകയാണ്… “എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്…” അല്പം ദേഷ്യത്തോടെ പാത്രം മുന്നോട്ട് മെല്ലെ നീക്കിയതും അറിയാതെ ചോറും പാത്രവും ഒരു മുഴക്കത്തോടെ നിലത്തേക്ക് വീണ് ചിതറി… സായിയുടെ മുഖം ദേഷ്യത്താൽ ചുവന്നതും അയാൾ ചാടി എഴുനേറ്റു…
അടുത്ത നിമിഷം ആ എച്ചിൽ പുരണ്ട കൈകളാൽ അയാളെന്റെ കവിളിലേക്ക് ആഞ്ഞടിച്ചു… കവിളിൽ കൈകൾ ചേർത്തുവച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്കോടുമ്പോൾ അയാൾക്ക് നേരെ അമ്മയുടെ ശകാരവർഷങ്ങൾ ഉയരുന്നത് ഞാനറിഞ്ഞു… കിടക്കയിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ പുതു നാമ്പെടുത്ത എന്റെ പ്രണയവും പാതി വഴിയിൽ തളിർത്ത ആഗ്രഹങ്ങളുമെല്ലാം ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം പോലെ മറക്കാൻ ഞാനൊരു പാഴ് ശ്രമം നടത്തി… ഇടയ്ക്കെപ്പോഴോ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണതും അയാളെന്നേ പൊതിഞ്ഞു പിടിച്ചതും എന്റെ കവിളിൽ ചുംബനങ്ങളാൽ മൂടിയതും നിശബ്ദമായി ക്ഷമ പറഞ്ഞതും ഞാനറിഞ്ഞില്ല… മുറിക്കുള്ളിലെ ചവറ്റു കൊട്ടയിലേക്ക് അയാൾ കീറിഎറിഞ്ഞ ഡിവോഴ്സ് പേപ്പറുകളെക്കുറിച്ചും ഞാനറിഞ്ഞില്ല… രാവിലെ ഉണരുമ്പോൾ ആ കരവലയത്തിനുള്ളിലാണെന്ന് ഞാനറിഞ്ഞതും ആ മുഖത്തേക്ക് അൽപനേരം ഞാൻ നോക്കിക്കിടന്നു…കൊതി തീരുന്നില്ലെനിക്ക്… എന്റെ പ്രാണന്റെ പാതിയാണെന്ന സത്യം ഹൃദയം എന്നോട് വീണ്ടും വീണ്ടും പറയുന്നു… നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി ഞാനെന്റെ അധരങ്ങൾ അവിടേക്ക് ചേർത്തുവച്ചപ്പോൾ എന്റെ കണ്ണുകൾ നിറണയുന്നത് ഞാനറിഞ്ഞു… തിരികെ പോകാനുള്ള തയ്യാറെടുപ്പുകളോടെ ഞാനാ മുറിവിട്ടിറങ്ങുമ്പോൾ പിൻവിളി വിളിക്കാൻ മാത്രം യോഗ്യതയുള്ളവളാണ് ഞാനെന്ന് എനിക്ക് തോന്നിയില്ല… ആരും കാണാതെ അന്നെനിക്കായി വാങ്ങിത്തന്ന കരിവളകൾ ഞാൻ ബാഗിലേക്ക് വച്ചു… ഉണരും മുന്നേ പോകണം… യാത്ര പറയുമ്പോൾ “നീ പോകല്ലേ” എന്നെന്നോട് പറഞ്ഞില്ലെങ്കിൽ ഈ മണ്ണിലേക്ക് ഞാൻ മരിച്ചുവീണാലോ… പ്രണയം…സ്നേഹം…ഇവയൊക്കെ രംഗബോധമില്ലാത്ത കടന്നുവരുന്നവയാണ്…. അമ്മയോടും എന്റെ അനുജന്മാരോടും ഒന്നും യാത്രപറഞ്ഞില്ല…അറിഞ്ഞാൽ വിടില്ല അവർ എന്നെ…ആ വലിയ വീടിനോടും മണ്ണിനോടും യാത്രപറഞ്ഞു ഞാനാ പടിയിറങ്ങുമ്പോൾ മനസ്സും ശൂന്യമായിരുന്നു…. അച്ഛനും അമ്മയും ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോൾ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞുപോയി ഞാൻ… എന്റെ മോൾക്ക് ഞാൻ തിരഞ്ഞെടുത്തത് തെറ്റിയോ എന്ന ചിന്തയോടെ അച്ഛൻ നിന്നപ്പോൾ തെറ്റുകളെല്ലാം എന്റെ ഭാഗത്തായിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു… ഒഴിഞ്ഞ സീമന്ത രേഖയിൽ അന്നാദ്യമായി ഞാൻ കൊതിയോടെ കുങ്കുമവർണ്ണം പടർത്തി..കറുത്ത കുപ്പിവളകൾ നിറച്ച കൈത്തണ്ടയിൽ അവയ്ക്കുമേലെ ഞാൻ മുത്തങ്ങൾ കൊണ്ട് മൂടി..ഒരു ഭ്രാന്തിയെപ്പോലെ ഞാൻ അലറിക്കരഞ്ഞു… വെറും മണ്ണിൽ വലിച്ചെറിയുന്ന ചില വിത്തുകൾ വേനൽ മഴയിൽ നനഞ്ഞു വേര് കിളിർത്ത് പടുവൃക്ഷങ്ങൾ ആകുന്നത് കണ്ടിട്ടില്ലേ . പക്ഷേ ഞാൻ എറിയപ്പെട്ടത് അയാളുടെ ഹൃദയത്തിലേക്കായിരുന്നു…കാലങ്ങൾക്ക് ശേഷം പിഴുതു മാറ്റാൻ കഴിയാത്ത വിധം സ്നേഹവേരുകൾ അവിടേക്ക് വേരൂന്നിയത് ഞാനറിഞ്ഞില്ല.. ആ കിടപ്പിൽ ഞാൻ കിടന്നതും രാത്രിയുടെ യാമങ്ങളിലേക്ക് എത്തി നിന്നതുമൊന്നും ഞാനറിഞ്ഞില്ല…ഏതോ നമ്പറിൽ നിന്നും ഫോണിലേക്ക് വന്ന കാൾ എടുത്ത് ഞാൻ ചെവിയിലേക്ക് വച്ചതും മറുവശത്ത് കനത്ത നിശ്ശബ്ദത ആയിരുന്നു… ആ ശ്വാസത്തിന്റെ നേർത്ത ശബ്ദം മതിയായിരുന്നു ആരാണെന്നറിയാൻ…. ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു… ചോദ്യങ്ങളെല്ലാം നിശ്വാസങ്ങളിലേക്ക് ലയിച്ചു ചേർന്നു… മറുവശത്തു കട്ട് ആയിട്ടും നിമിഷങ്ങളോളം ചെവിയിൽ ചേർത്തു വച്ചു… സമയമേറെ പിന്നിട്ടു…മുറ്റത്തേക്ക് പാഞ്ഞിരച്ചു വന്ന കാർ ഒച്ചയോടെ നിൽക്കുന്നതും കാളിങ്ങ് ബെല്ലിന്റെ മുഴക്കവും ഞാനറിഞ്ഞു… ആഗ്രഹിച്ചതെന്തോ അടുത്തേക്ക് വരുന്നപോലെ തോന്നിയെങ്കിലും ഒരു സ്വപ്നമാകുമിതെന്ന ചിന്തയോടെ കണ്ണുകൾ പൂട്ടി ഞാൻ കിടന്നു…പരിചിതമായ ആരോ മുറിക്കുള്ളിലേക്ക് കടന്നു വരുന്നതും ആ കൈകളിലേക്ക് എന്നെ കോരി എടുക്കുന്നതും ഞാനറിഞ്ഞു… അതെ…എന്റെ പ്രാണൻ…ആ ഗന്ധവും ചൂടും വീണ്ടും എന്നെ പൊതിയുന്നു… അനങ്ങാതെ ആ നെഞ്ചിലേക്ക് ഞാൻ ചേർന്നു കിടന്നപ്പോൾ ഒരുവേള എന്റെ ഹൃദയം വിങ്ങിപ്പോയി… മുകളിൽ നിന്നും എന്നെയും കോരി എടുത്ത് ആള് പടവുകൾ ഇറങ്ങുമ്പോൾ അന്തിച്ചു നിൽക്കുന്ന അച്ഛനോടും അമ്മയോടും… “”ഞാൻ കൊണ്ടുപോകുവാ എന്റെ പെണ്ണിനെ.. “” എന്ന് വിളിച്ചു പറയുന്നത് കേട്ട് ഞാൻ മെല്ലെ കണ്ണുകൾ തുറന്നു… തിരികെ വീട്ടിലേക്ക് കയറുമ്പോൾ എന്റെ കൈത്തണ്ടയിൽ ആളുടെ കൈകൾ മുറുകിയിരുന്നു… അമ്മയും ഉണ്ണിയും ചന്തുവും പരിഭവങ്ങൾ കൊണ്ടെന്നെ മൂടുമ്പോൾ എന്റെ കൈകളിൽ അണിഞ്ഞ കരിവളകളിലേക്കും നെറുകയിലെ സിന്ദൂരചുവപ്പിലേക്കും പതിയുന്ന ആളുടെ കണ്ണുകളെ നേരിടാനാകാതെ ജാള്യതയോടെ ഞാൻ മുറിയിലേക്ക് നടന്നു… ചവറ്റുകൊട്ടയിൽ കീറിയിട്ട ഡിവോഴ്സ് പേപ്പർ കാൺകെ എന്റെ കണ്ണുകളെ വിശ്വസിക്കാനെനിക്കായില്ല… ഇടയ്ക്കെപ്പോഴോ ആളെന്നെ പൊതിഞ്ഞു പിടിച്ചു എന്റെ മൂക്കിൽ തുമ്പിൽ ആ ചുണ്ടുകൾ ചേർത്തപ്പോൾ നാണത്തിന്റെ ചുവന്ന പൂക്കൾ എന്റെ കവിളിൽ മൊട്ടിടുന്നത് കുസൃതി ചിരിയോടെ ആള് നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു… “ഇനി പോകുവോ എന്നെ വിട്ടിട്ട്… ജീവിക്കണ്ടേ നമുക്ക്…നിന്റെ സ്വപ്നങ്ങൾ എന്റേം കൂടിയാ…അമേരിക്കയിൽ പോയി പഠിച്ചു വലിയ ഡോക്ടർ ഒക്കെ ആയിട്ട് വരണം…ഞാൻ കാത്തിരിക്കണോ വേണ്ടയോ എന്ന് നീ പറഞ്ഞാൽ മതി…” “എന്റെ സ്വപ്നങ്ങളെല്ലാം ദേ ഈ നെഞ്ചിലാ… അറിയാതെ എപ്പോഴാ സ്നേഹിച്ചു പോയി… ഒന്നും വേണ്ട, ഈ സായിയും വീടും അമ്മയും എന്റെ അനിയന്മാരും…ഈ ഗ്രാമവും ഒന്നും അല്ലാതെ വേറൊന്നും എനിക്ക് വേണ്ട…” മെല്ലെ ആ നെഞ്ചിലേക്ക് ഞാൻ തലചായ്ക്കുമ്പോൾ മോഹങ്ങളും സ്വപ്നങ്ങളും കൈപ്പിടിയിലാക്കിയ സന്തോഷമെന്നെ പൊതിയുന്നത് ഞാനറിഞ്ഞു… നാട്ടിൽ തന്നെ ആഗ്രഹം പോലെ പഠിക്കണമെന്ന്..ശേഷം ഇവിടെ ഈ ഗ്രാമത്തിൽ തന്നെ ഒരു ചെറിയ ആശുപത്രി കെട്ടണമെന്ന്…
ആളുടെ ആഗ്രഹങ്ങളെയും ഞാനെന്റെ നെഞ്ചിലേറ്റുമ്പോൾ എനിക്കായി തുറന്നിട്ട ആ ഹൃദയത്തിന്റെ പടിവാതിലിലൂടെ ഞാൻ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു… “നിന്റെ മനസ്സറിയാനാ അന്ന് ഡിവോഴ്സ് പേപ്പർ സൈൻ ചെയ്യാൻ പറഞ്ഞത്… നീ ഒപ്പിട്ടപ്പോൾ ഒരിറ്റ് സ്നേഹം പോലും എന്നോടില്ലെന്ന് തോന്നിപ്പോയി… ആ ദേഷ്യത്തിലാ അറിയാതെ അടിച്ചത്… നൊന്തോടീ..” മെല്ലെ ആളെന്റെ കവിളിൽ മുകർന്നപ്പോൾ കപട ദേഷ്യത്തോടെ ഞാൻ മുഖം വീർപ്പിച്ചു… “അന്നെന്നെ ചുള്ളിക്കമ്പന്ന് വിളിച്ച് ഇഷ്ടമല്ലെന്ന് പറഞ്ഞതോ…” “ഇഷ്ടമില്ലാതെ നിന്നെ ഞാൻ കേട്ടുവോ പെണ്ണേ…കഴിഞ്ഞ ആറ് മാസം നിനക്ക് എന്നെയും ഈ വീടിനെയും അറിയാനും മനസ്സിലാക്കാനുമാ സമയം തന്നത്…എന്നുവച്ച് ഞാൻ താലി കെട്ടിയ എന്റെ പെണ്ണിനെ ഞാൻ സ്നേഹിച്ചിട്ടില്ല എന്ന് പറയരുത്…” കള്ളച്ചിരിയോടെ ആളെന്റെ കാതിൽ ഇക്കിളി കൂട്ടുമ്പോൾ പൊട്ടിചിരിയോടെ ആ കവിളിൽ ഞാൻ അമർത്തി ചുംബിച്ചു… ഏതോ യാമങ്ങളിൽ ജനാലപ്പാളികളിലൂടെ ഒരു കുഞ്ഞു നക്ഷത്രം അസൂയയോടെ ഞങ്ങളുടെ സ്നേഹത്തെ ഒളിഞ്ഞുനോക്കി കണ്ണുചിമ്മുന്നുണ്ടായിരുന്നു… ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ….

Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….

രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……