ബന്ധങ്ങൾ
ഏട്ടാന്ന് എന്നെ വിളിക്കാമോടാ ഞാൻ നിനക്ക് മിടായി മേടിച്ചു തരാമെന്ന് പത്തുവയസ്സുകാരൻ ഏട്ടൻ എന്നോട് പറയുമ്പോൾ

രചന: അരുൺ കാർത്തിക്
ഏട്ടാന്ന് എന്നെ വിളിക്കാമോടാ ഞാൻ നിനക്ക് മിടായി മേടിച്ചു തരാമെന്ന് പത്തുവയസ്സുകാരൻ ഏട്ടൻ എന്നോട് പറയുമ്പോൾ വൃശ്ചികമാസത്തിലെ തണുപ്പിൽ കിറി കോടി ആഗ്യം കാണിച്ചു പുച്ഛഭാവത്തിൽ ഞാൻ വീടിനകത്തേക്ക് ഓടിപോയി.
ഏട്ടന്റെ നിഷ്കളങ്കമായ മനസ്സിൽ നിന്നും ആ ചോദ്യമുയരുമ്പോഴും പിന്നീടെന്നെങ്കിലും ഞാൻ അത് തിരിച്ചറിയുമെന്ന് അറിഞ്ഞിട്ടായിരിക്കാം വീണ്ടും ഒരിക്കൽ പോലും ആ ആവശ്യം ഉന്നയിച്ചു എന്റെ മുന്നിൽ വരാതിരുന്നത് .
ദൂരെയുള്ള സ്കൂളിലേക്ക് നടന്നു പോകുന്ന വഴി എന്റെ കുന്നോളം കനമുള്ള പുസ്തകം നിറച്ച ബാഗും കൂടി ആ തോളത്തു ചുമക്കുമ്പോൾ ഞാനൊരിക്കലും ചോദിച്ചിട്ടില്ല ഏട്ടാ ആ തോളത്തു വേദന അനുഭവപ്പെടാറുണ്ടോന്ന്..
കോരിച്ചൊരിയുന്ന മഴയത്തു ആകെയുള്ള ഒരു കുടക്കീഴിൽ സ്കൂൾ വിട്ടു നടന്നു വരുമ്പോൾ ഞാൻ നനയാതിരിയ്ക്കാനായി എന്നെ ചേർത്തു പിടിക്കുമ്പോഴും ഏട്ടന്റെ വലതുതോള് മുഴുവൻ വെള്ളം വീണ് നനഞ്ഞുകുതിരുമ്പോഴും ഞാൻ ചോദിച്ചിട്ടില്ല ആ ദേഹം
തണുത്തുവിറയ്ക്കാറുണ്ടോന്ന്…
നേരം വെളുപ്പിനെ പശുവിൻ പാലു കൊണ്ടു കടയിൽ കൊടുത്തിട്ടു പത്രവും വിറ്റു തിരിച്ചു വരുന്ന ഏട്ടനെ കാത്തു പറമ്പിലേക്ക് ചാടാൻ തയാറായി നിൽക്കുന്ന നന്ദിനിപശുവിനെ കാണുമ്പോഴും, ഉമ്മറപ്പടിയിൽ ഉറക്കം തൂങ്ങിയിരുന്നു ചായ കുടിക്കുന്ന ഞാൻ ചോദിക്കാറില്ല ഏട്ടാ കാപ്പി വേണോന്ന്..
അന്നൊക്കെ അയൽവക്കത്തെ വീട്ടിൽ ഞായറാഴ്ച സിനിമ കാണാൻ കൂട്ടുകാരുമായി പോയിരിക്കുമ്പോൾ, പശുവിനെ തീറ്റിച്ചു ഓടിക്കിതച്ചു പുറത്തെ വരാന്തയിലേക്ക് താമസിച്ചെത്തുന്ന ഏട്ടൻ ചോദിക്കാറുണ്ട് പടം തുടങ്ങിയിട്ട് കുറെ നേരമായോന്ന് ”
ഒന്ന് ശല്യപ്പെടുത്താതെ നീ കാണെന്ന് ഞാൻ പറയുമ്പോഴും ഏട്ടന്റെ ദേഹത്ത് നിന്ന് പശുവിന്റെ ചാണകഗന്ധം പരക്കുമ്പോൾ കൂട്ടുകാർ മൂക്ക്പൊത്തി കുറച്ചു അകന്നു നിക്കെന്നു ഏട്ടനോട് പറയുമ്പോഴും ആ മനസ്സ് വേദനിച്ചതു കണ്ടില്ലെന്ന് നടിച്ചു സിനിമയിൽ മുഴുകിയിരുന്നിട്ടുണ്ട് ഞാൻ..
ആകെയുള്ള 15 റബ്ബറിൽ നിന്നു വെട്ടികിട്ടുന്ന പാലെടുത്ത് ഷീറ്റ് ഉറച്ചു കഴിയുമ്പോൾ കയ്യിൽ പറ്റിപിടിച്ചിരിക്കുന്ന റബ്ബർപാൽ തേച്ചിട്ടും ചുരണ്ടിയിട്ടും പോവാതെ വരുമ്പോൾ ഇനിയും നിന്നാൽ സ്കൂളിൽ പോകാൻ താമസിക്കുമെന്നറിഞ്ഞു എന്നെയും കൂട്ടി ഓടുന്ന ഏട്ടനെ സഹായിക്കാൻ എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല..
അഞ്ചാം തരത്തിൽ പഠിക്കുന്ന ഞാൻ അമ്മയുടെ അരികിലേക്കു സ്നേഹം കൂടാൻ പമ്മിപോയി കിടക്കുന്നത് കണ്ടു നാലു വയസ്സ് മൂത്ത ഏട്ടൻ വന്നു കിടന്നപ്പോൾ പോത്ത് പോലെ വളർന്നില്ലേ പോയി പശുവിനെ തിറ്റെന്നു പറഞ്ഞു അമ്മ ഓടിച്ചപ്പോൾ സ്നേഹം നിഷേധിക്കപ്പെട്ട മനസ്സുമായി ഏട്ടൻ നടന്നു നീങ്ങുന്നത് കണ്ടു സൈഡിലിരുന്ന് ഞാൻ കളിയാക്കുന്നുണ്ടായിരുന്നു..
പക്ഷേ, കോളേജിൽ എത്തിയപ്പോഴും അമ്മയുടെ അടുത്ത് കൊഞ്ചാൻ ചെന്നിരുന്ന എന്നെ അമ്മ ഒരിക്കൽപോലും നീ വളർന്നു എന്നു പറഞ്ഞു അകറ്റി നിർത്താതിരുന്നത് എന്താണെന്നുള്ള ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല..
പ്ലസ് ടു കൊണ്ട് പഠനം അവസാനിപ്പിച്ച് കരിങ്കൽ പണിക്ക് പൊയ്ക്കൊണ്ടിരുന്ന ഏട്ടന്റെ പാത്രത്തിൽ ഇട്ടു കൊടുക്കുന്ന രണ്ടുദോശയിൽ നിന്നും ഒരെണ്ണം കട്ടെടുക്കുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഉച്ചവരെ ആ ഒരു ദോശയിൽ ആണ് ഏട്ടൻ ജോലി ചെയ്തിരുന്നതെന്ന് ….
പണികഴിഞ്ഞു തളർന്നു കിടന്നുറങ്ങുന്ന ഏട്ടന്റെ പഴ്സിൽ നിന്നും കോളേജിൽ ധൂർത്തടിക്കാനായ് പണം കട്ടെടുക്കുന്നത് അറിയാമായിരുന്നിട്ടും അത് എടുത്തുപോകരുത് എന്നൊരു ശകാര വാക്ക് ഏട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല….
ടൈൽസ് ഇട്ട കുളിമുറിയിൽ ഇരുന്നു ഞാൻ എന്റെ കാൽവെള്ള ചുവപ്പിക്കുമ്പോൾ വിണ്ടുകീറിയ ഉപ്പൂറ്റിയും ചീളുതെറിച്ചു മുറിവേറ്റ വിരലുകളുമുള്ള ഏട്ടന്റെ പാദം പുറത്ത് കല്ലിൽ കഴുകുന്നത് കാണാമായിരുന്നെങ്കിലും ഞാൻ അതേപ്പറ്റി ആരാഞ്ഞിരുന്നില്ല
അച്ഛനുള്ള കാലത്ത് പണയത്തിലായ വീടിന്റെ ആധാരം തിരിച്ചെടുത്ത് അമ്മയുടെ കയ്യിൽ ഏട്ടൻ ഏല്പിച്ചതിന്റെ നാലാംനാൾ പ്രേമിച്ച പെണ്ണുമായി ഞാൻ വീട്ടിൽ വന്നുകേറുമ്പോൾ ഏട്ടനും കല്യാണപ്രായമെന്നൊന്നുണ്ട് എന്ന് ഞാനോർത്തില്ല.
ചിട്ടി പിടിച്ചും കടം മേടിച്ചും ഏട്ടൻ പണി തീർത്ത ആ ഗൃഹത്തിന്റെ ഭാഗം വീതിച്ചു തരണമെന്ന് ഞാൻ അമ്മയോട് ആവശ്യപ്പെട്ടപ്പോൾ കൂടെവന്ന പെണ്ണിന്റെ മുന്നിൽ അഭിമാനം കുറയ്ക്കരുതെന്നേ ഞാൻ ഓർത്തുള്ളു. പക്ഷേ, അതുകേട്ട് പണികഴിഞ്ഞുവന്നു ഷർട്ട് അലക്കിക്കൊണ്ട് ഇരുന്ന ഏട്ടന്റെ കണ്ണീർ ആ സോപ്പുവെള്ളത്തിൽ അലിഞ്ഞുചേരുന്നത് കണ്ടില്ലെന്നു ഞാൻ നടിച്ചു.
ഭാഗം പിരിയണ്ടമ്മേ ഞാനെന്നും നോക്കികണ്ടിരുന്നത് എന്റെ അനിയന്റെ ഭാഗംമാത്രമാണെന്ന് പറഞ്ഞ ഏട്ടൻ ആ തൊഴുത്തിന്റെ മുന്നിൽ പോയി നിന്നപ്പോൾ തൂണിൽ കെട്ടിയ കഴുത്തിലെ കയറേന്തി വലിച്ചു നന്ദിനിപശു ഏട്ടന്റെ ദേഹത്ത് സ്നേഹത്തോടെ നക്കിതലോടുന്നുണ്ടായിരുന്നു.
അടുത്ത ദിവസം വാടകവീട്ടിലേക്കു മാറിയ ഏട്ടനെ തിരിച്ചു വിളിക്കാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ജോലിയും പെണ്ണുമില്ലാത്ത ഏട്ടന് ഇപ്പോൾ എന്തിനാ വീട് എന്ന് ചോദിച്ച എന്റെ മുഖം അടച്ചു അമ്മ ആദ്യമായി തല്ലിയപ്പോൾ എന്റെ അറിവില്ലായ്മയ്ക്കു കിട്ടിയ ആദ്യ തിരിച്ചടി ആയിരുന്നു അത്.
നിനക്ക് മുൻപ് അവന്റെ മുഖമാണ് ഞാൻ ആദ്യം കണ്ടത്. എന്റെ കുട്ടിയെ ഞാൻ സ്നേഹിച്ചില്ലെന്ന് നിനക്കു തോന്നലുണ്ടെങ്കിൽ തെറ്റി. ജീവിക്കാനുള്ള അവന്റെ വാശി കളയാതിരിക്കാനാ ഞാൻ അകലം പാലിച്ചത്. ചെറുപ്പത്തിൽ നിന്റെ അച്ഛൻ മരിക്കുമ്പോൾ നിന്റെ കൈ പിടിച്ചു അവന്റെ കയ്യിലാ ഏല്പിച്ചത്. അന്ന് തൊട്ട് വാക്ക്കൊണ്ടു പോലും നിന്നെ അവൻ വേദനിപ്പിച്ചിട്ടില്ല. ഇതുപോലൊരു ഏട്ടനെ കിട്ടാൻ നീ പുണ്യം ചെയ്യണം. പഠിക്കാൻ മോശമായിട്ടോ പെണ്ണു കിട്ടാഞ്ഞിട്ടോ അല്ല അവൻ വഴി മാറി തന്നത്. അവന്റെ അനിയൻ തോൽക്കാതിരിക്കാനാ. ഏട്ടനാണ് മറക്കരുത്. മറന്നു പോവരുത്. ആ ശാപം ഏറ്റുവാങ്ങാൻ എന്റെ മോന്റെ ആയുസ്സ് പോരാതെ വരും.
അമ്മയുടെ നാവിൽ നിന്നു വീണ വാക്കുകൾ കേട്ട് എന്റെ നെഞ്ചകം നീറി. എല്ലാം എന്റെ സ്വാർത്ഥത ആയിരുന്നുവെന്നോർത്തപ്പോൾ ഉള്ളിലെ സങ്കടം തികട്ടി വന്നു തൊണ്ടയിൽ തങ്ങി നിന്നു. ഒരിക്കലും ഏട്ടന്റെ മനസ്സ് കാണാൻ എന്റെ സ്വാർത്ഥത അനുവദിച്ചില്ലല്ലോ എന്നോർത്ത് എന്റെ മനസ്സ് നീറിപുകഞ്ഞു.
പിറ്റേന്ന് ഏട്ടനെ തിരിച്ചു വിളിച്ചുകൊണ്ടു വരുമെന്ന് അമ്മയ്ക്കു വാക്ക് കൊടുത്തെങ്കിലും അതുവരെ കാത്തു നിൽക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. ആ കാലിൽ വീണൊന്നു മാപ്പു പറയാതെ ഉറങ്ങാൻ എന്നെ മനസ്സാക്ഷി അനുവദിച്ചിരുന്നില്ല. രാത്രിയിൽ ആരോടും പറയാതെ ഏട്ടന്റെ അടുത്തേക്ക് പോയ എന്റെ ബൈക്ക് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു ഞാൻ ആശുപത്രിയിൽ ആയി.
ആശുപത്രിയിലെ ബെഡിൽ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടു കിടന്നിരുന്ന എന്റെ അടുത്തേക്ക് ഓടിപ്പാഞ്ഞുവന്ന് ഏട്ടൻ എന്നെ തലോടുമ്പോൾ ആ കണ്ണിൽ നിന്നുവീണ തുള്ളികൾ എന്റെ നെഞ്ചിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
ഏട്ടാ തെറ്റ് പറ്റിപോയി. എന്നെ തിരുത്താമായിരുന്നില്ലേ ഏട്ടാ. എന്നെ തല്ലാമായിരുന്നില്ലേ.എന്നെ ഒന്ന് ശകാരിച്ചു പോലുമില്ലല്ലോ.ഏട്ടനെ വിഷമിപ്പിച്ചതിനു ദൈവം തന്ന ശിക്ഷയാണെന്നു ഞാൻ പറഞ്ഞപ്പോൾ അന്നാദ്യമായാണ് “ഏട്ടാ”ന്ന് വിളിച്ചതെന്ന് ഞാൻ ഓർത്തില്ല. ആ വിളിയ്ക്കു വേണ്ടി ഒരുപാട് കാത്തിരുന്ന ആ മുഖത്തു പക്ഷേ അപ്പോൾ എന്നെകുറിച്ചുള്ള ആകുലതകൾ വിട്ടു മാറിയിരുന്നില്ല.
നീ നമ്മുടെ വീട്ടിൽ നിൽക്കുന്ന മാവു കണ്ടോ, അത് തൈ ആയിരിക്കുന്ന സമയത്ത് ഒരുപാട് തവണ കൊഴിഞ്ഞു പോയി പക്ഷേ ഏട്ടന് അതിനെ ശപിച്ചിട്ടില്ല. ഇട്ടിട്ടു പോയിട്ടില്ല. അത് വളരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ ഏട്ടൻ നട്ടുനനച്ചു വളർത്തിയതാ നിന്നെ. ഒരിക്കലും നിന്നെ ശിക്ഷിക്കാൻ എനിക്ക് ആവില്ല.. ഇട്ടേച്ചു പോവത്തുമില്ല.. ചെറുപ്പത്തിൽ അച്ഛൻ നമ്മളെ ഇട്ടേച്ചു പോവുമ്പോൾ എനിക്ക് സങ്കടം ഉണ്ടായിട്ടുണ്ട്. മേലെ ഒരു തണലുള്ളപ്പോ നമുക്ക് ഒരു ബലമാ..അത് എനിക്ക് നഷ്ടപ്പെട്ടപ്പോൾ എന്റെ അനിയന് എങ്കിലും ആ ഗതി ഉണ്ടാവരുതെന്നേ ഏട്ടൻ ആഗ്രഹിച്ചുള്ളൂ.. നീ എന്നെ ഏട്ടാ ന്ന് ഒരു തവണ വിളിച്ചില്ലേ അതുമതി മോനെ ഇനിയുള്ള എന്റെ ജീവിതത്തിൽ… ഈ ഏട്ടന് ഓർത്തു വയ്ക്കാൻ.
ഏട്ടന് ഞാൻ തിരിച്ചു ഒന്നും ചെയ്തില്ലല്ലോ എന്നു പറഞ്ഞപ്പോൾ നീ എന്റെ അനിയനല്ല മകനാണെന്ന് പറഞ്ഞു ഏട്ടൻ എന്റെ മൂർദ്ധാവിൽ തലോടിയപ്പോൾ ഇനിയും ഒരായിരം വട്ടം ഈ ഏട്ടന്റെ അനിയനായി പിറക്കാൻ സാധിക്കണെ എന്നായിരുന്നു എന്റെ പ്രാർത്ഥന… .
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…)

ബന്ധങ്ങൾ
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

രചന: ഉണ്ണി കെ പാർത്ഥൻ
“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..
“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..
ബന്ധങ്ങൾ
ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

രചന: സജി തൈപ്പറമ്പ്
“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?
തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.
നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?
എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…
ബന്ധങ്ങൾ
വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

രചന: Anu Swaroop
വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,
ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,
മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,
“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…
അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…