ബന്ധങ്ങൾ
ഭാര്യ!!! സ്നേഹമുള്ള സത്യം

രചന: രോഹിത വിജേഷ്
“മീനു, മോളെ ഇന്ന് തന്നെ പോണോ?? ”
“പോണം അമ്മെ…. ഇതിപ്പോ രണ്ടാഴ്ച ഉണ്ടാവില്ലേ?? ഇന്നലെ അമ്മേടെ കാല് കണ്ടു പോവാൻ തോന്നിയില്ല.. അതോണ്ട് മാത്രാ…. പ്പോ അമ്മടെ കാലിലെ നീരും മുഴോൻ വാർന്നുണ്ണു… ഇനി നിക്കണില്ല അമ്മെ… എന്തുണ്ടെലും വിളിച്ചാ മതി… ഒട്ടു ദൂരണ്ടോ?? ഓടിയെത്തില്ലേ ഞാൻ??”
“പൊയ്ക്കോ മോളെ… അമ്മക്കറിയാം… ന്റെ കയ്യെത്തും ദൂരത്ത് ,അമ്മേടെ വിളിപ്പുറത്ത് ന്റെ കുട്ടി ണ്ടാവും ന്ന്….”
അമ്മയെ കെട്ടിപ്പിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ ശ്രീയേട്ടൻ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു… ഒന്നും മിണ്ടിയില്ല… അല്ലെങ്കിൽ തന്നെ മിണ്ടാൻ എന്താണുള്ളത് ? മിണ്ടാനും പറയാനുമൊക്കെയുള്ളത് എന്നേ തീർന്നിരിക്കുന്നു…
” കുറുപ്പ് മാമേ, അമ്മേടെ തൈലോം കൊഴമ്പും ഒക്കെ വാതിലിന്റെ ഉമ്മറപടീല് വെച്ചിട്ടുണ്ട്.. കഷായം വാങ്ങേണ്ടി വരും.. അതിന്റെ ശീട്ട് മേശപ്പുറത്തു വെച്ചിട്ടുണ്ട്..രാത്രി ഗോതമ്പു കഞ്ഞി കൊടുത്താ മതി.. തൊഴുത്തിലെ കാര്യം ജാനകിയേടത്തിയോട് ഞാൻ പറഞ്ഞിട്ടുണ്ട്… ന്നാലും മാമെടെ കണ്ണെത്തണം എല്ലാടത്തും….ഞാൻ ഇറങ്ങാട്ടോ അമ്മാമേ, എന്തുണ്ടെലും വിളിച്ചാ മതി”…
” കുറുപ്പ് മാമേ!! വണ്ടിടെ ചാവി എന്റെ പാന്റിലുണ്ട്… കൊണ്ട് പോയാക്കിക്കോളു” ശ്രീയേട്ടനാണത് പറഞ്ഞത്…
“മാമേ!! ശരി ന്നാ.. ദാസേട്ടന്റെ ഓട്ടോ പടിക്കല് നിക്കുന്നുണ്ട്…”…..
അതും പറഞ്ഞവൾ ബാഗുമെടുത്തു ഉണ്ണിമോളെയും തോളിലിട്ടു പുറത്തിറങ്ങി….
ഔദാര്യം!!…. മീനാക്ഷിക്ക് ആരുടെം ഔദാര്യം വേണ്ട.. ഒറ്റക്ക് ഇങ്ങോട്ടു വരാൻ അറിയാമെങ്കിൽ പോവാനും അറിയാം. അമ്മയെ ഓർത്തിട്ട് മാത്രാണ് ഇന്നലെ തന്നെ ഇവിടെ നിന്നത്… അമ്മക്ക് തീരെ വയ്യ എന്നറിഞ്ഞത് കൊണ്ട് മാത്രം.. പണ്ടും മീനു ഒന്നും ആഗ്രഹിച്ചിട്ടില്ല… വീടും വണ്ടിം സ്വത്തും മുതലുമൊന്നും മീനുന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല… ഇത്തിരി സ്നേഹമല്ലാതെ… അതൊട്ട് കിട്ടിയതുമില്ല…
ഓരോന്നാലോചിച്ചു പടിക്കലെത്തിയത് അറിഞ്ഞില്ല… ദാസേട്ടൻ വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു…
“പോവല്ലേ മീനുട്ടി”??……”
“പോവാം ദാസേട്ട.. ഇതിപ്പോ ഇത്ര ദിവസത്തേക്കാ??…..”
പുഞ്ചിരിച്ചു കൊണ്ട് ഓട്ടോയിൽ ചാരിയിരുന്ന് താൻ വന്ന വഴികൾ പിന്നിടുമ്പോൾ അവളുടെ മനസും പുറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.. അഞ്ചു വർഷം പുറകിലേക്ക്.. ആദ്യമായി ഈ വീട്ടിലേക്ക് വന്ന ദിവസം.. ശ്രീയേട്ടന്റെ താലിയും കഴുത്തിലണിഞ്ഞ് ശ്രീയേട്ടന്റെ പെണ്ണായി വലതുകാല് വെച്ച് കയറിയ ദിവസം… കല്യാണപെണ്ണിന്റെ എല്ലാ സ്വപ്നങ്ങളോടും കൂടി ആ വീട്ടിലേക്ക് പടി കയറിയ ദിവസം…
ശ്രീയേട്ടന്റെ അമ്മ എന്റെ അച്ഛന്റെ ശിഷ്യ ആയിരുന്നു.. ഒരു പാവം സ്കൂള് മാഷുടെ മോളായിരുന്നു എല്ലാരുടേം മീനുട്ടിയായ ഈ മീനാക്ഷി… പൊതുപ്രവർത്തനോം സാമൂഹ്യ സേവനോം തലക്ക് പിടിച് ഉള്ളതെല്ലാം വിറ്റു തുലച്ച ഒരു പാവം മനുഷ്യന്റെ മോള്.. സ്നേഹമുള്ള ഒരു മനസ്സല്ലാതെ ഒന്നും കൊടുക്കാൻ കെല്പില്ലാത്തൊണ്ട് വരുന്ന വിവാഹാലോചനകൾ എല്ലാം മുടങ്ങി കൊണ്ടേയിരുന്നു… പിന്നെ പിന്നെ താനും ഒന്നും ആഗ്രഹിക്കാതെയായി….
അങ്ങിനെയിരിക്കുമ്പോഴാണ് ശ്രീയേട്ടന്റെ അമ്മ അമ്പലത്തില് പോണ വഴീല് തല ചുറ്റി വീഴുന്നതും താൻ അത് കാണുന്നതും, അമ്മയെ വീട്ടിലേക്ക് കൊണ്ട് വരുന്നതും… അവിടെ വെച്ച് അമ്മ അമ്മയുടെ പഴയ മാഷെ കാണുന്നതും, ഞങ്ങടെ അപ്പോഴത്തെ സ്ഥിതി ഒക്കെ കണ്ടിട്ടാണെന്നു തോന്നുന്നു അമ്മ എന്നെ ശ്രീയേട്ടന് വേണ്ടി ആലോചിച്ചു… അമ്മയുടെ ഒറ്റ മകൻ.. ബാങ്ക് ഉദ്യോഗസ്ഥൻ…പിന്നെ എല്ലാം പെട്ടെന്നായിരുന്നു…അച്ഛന്റെ പഴയ ശിഷ്യ ആയതു കൊണ്ട് അച്ഛനും എതിർപ്പില്ലായിരുന്നു…
പിന്നെ ഇത്രക്കും നല്ല ഒരു ബന്ധം, അതും ഒന്നും ആവശ്യപ്പെടാതെ.. സൗഭാഗ്യമാണ് എന്ന് തന്നെ കരുതി… വിവാഹത്തിന് മുൻപ് ഒരേയൊരു വട്ടമേ ശ്രീയേട്ടനെ കണ്ടുള്ളൂ.. അന്നും ശ്രീയേട്ടൻ കാര്യമായൊന്നും മിണ്ടിയില്ല.. കല്യാണം കഴിഞ്ഞു സന്തോഷത്തോട് കൂടിയുള്ള ജീവിതം തന്നെയായിരുന്നു.. അമ്മയും ഞാനും ശ്രീയേട്ടനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം… ശ്രീയേട്ടൻ ജോലിക്ക് പോയാൽ ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തു… അപ്പോഴൊക്കെ ഞാനും അമ്മയും തൊടിയിൽ വെണ്ട നട്ടും പൂവാലിയെ നോക്കിയും ജീവിതം ഇത്രയും മനോഹരമാണെന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ… ഒരാഴ്ച കഴിഞ്ഞു ശ്രീയേട്ടൻ എത്തുമ്പോൾ എനിക്ക് പറയാൻ ഒത്തിരി വിശേഷങ്ങളുണ്ടാവും.. എല്ലാ വിശേഷങ്ങളും ആ നെഞ്ചിൽ തല ചായ്ച്ചു വെച്ചു പറയുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനാണെന്നോർത്തു അഹങ്കരിക്കുകയായിരുന്നു…
പൂവാലിക്ക് പുല്ലു കൊടുക്കന്നതിനിടയിൽ തല ചുറ്റി വീണപ്പോഴാണ് എന്റെ ഉള്ളിൽ ശ്രീയേട്ടന്റെ ജീവൻ തുടിക്കുന്നുണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്… അന്നുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു… അമ്മ ശ്രീയേട്ടനെ വിളിച്ചറിയിച്ചപ്പോൾ ഓടി വന്നെന്നെ കെട്ടിപിടിക്കും എന്നാണ് കരുതിയത്…പക്ഷെ, അന്നാണ് എനിക്ക് തെറ്റ് പറ്റിയതായി ഞാൻ അറിയുന്നത്…
ശ്രീയേട്ടൻ ദേഷ്യപ്പെട്ടു കൊണ്ടാണത് പറഞ്ഞത്.. “ഞാൻ തന്ന ടാബ്‌ലറ്റ് നീ കഴിച്ചില്ലേ മീനു….”
“അത്!!! നമുക്കൊരു വാവയെ വേണം ന്ന് അമ്മ പറഞ്ഞപ്പോ”….. ശ്രീയേട്ടാ സന്തോഷായില്ലേ?? നമ്മുടെ വാവ, ശ്രീയേട്ടനെ പോലെ,അല്ലെങ്കി എന്നെ പോലെ…..”
” നിർത്തുന്നുണ്ടോ മീനു……പിന്നെ !! സന്തോഷം കൊണ്ട് കെട്ടി തൂങ്ങി ചാവാനാ തോന്നണെ.. നിനക്കെന്താ പ്രാന്തുണ്ടോ മീനു.. ??
നിന്നെ തന്നെ സഹിക്കാൻ വയ്യ.. അമ്മയെ ഓർത്തു മാത്രം ക്ഷമിക്കുന്നതാ… അമ്മേടെ ഓരോ പ്രാന്ത്… അതാണ് നീയിന്നിവിടെ നിക്കുന്നെ…
ഒരു ബാങ്ക് മാനേജരുടെ ഭാര്യയാവാനുള്ള എന്ത് ക്വാളിഫിക്കേഷൻ ആണ് നിനക്കുള്ളത്??..
എപ്പൊഴും തൊടിയിലും തൊഴുത്തിലും… നീ വരുമ്പോഴേ ചാണകത്തിന്റെ മണമാണ് എനിക്ക് ഫീൽ ചെയ്യാ… അമ്മയോട് ഞാൻ ആവും വട്ടം പറഞ്ഞതാണ് കല്യാണം വേണ്ടാന്ന്…
അമ്മക്കായിരുന്നു മാഷോടുള്ള കടപ്പാട്, കടമ,തേങ്ങാക്കൊല ന്നും പറഞ്ഞു നിന്നെ കെട്ടിയെടുക്കാനുള്ള ധൃതി.. എനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയാണ്.. ആ അമ്മയെ വേദനിപ്പിക്കാൻ എനിക്കാവില്ല… അതോണ്ട് മാത്രം നിന്നെ സഹിക്കുന്നതാ ഞാൻ….”
“വന്നാ തുടങ്ങും കുറിഞ്ഞി പൂച്ച നിന്നോട് അത് പറഞ്ഞു,പൂവാലി വാലിളക്കി, കാശിത്തുമ്പ വിരിഞ്ഞു… വെണ്ടക്ക് മുള വന്നു… നിന്റെ കൂടെ ഇരുന്ന ഓരോ നിമിഷവും തല പെരുത്തിട്ടുണ്ട്… അത് സഹിക്കാൻ വയ്യത്തോണ്ടാണ് ആദ്യ മാസം കഴിഞ്ഞപ്പോഴേ ട്രാൻസ്ഫെർന് അപ്ലൈ ചെയ്ത് ദൂരേക്ക് മാറിയെ… നീയും അമ്മേം എന്താച്ച ആയിക്കോട്ടെ ന്ന് വിചാരിച്…
ജീവിതകാലം മുഴോൻ നിന്നേം തലേല് ചുമക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല.. അമ്മടെ കാലം കഴിയുന്നത് വരെ … അത്രേ വിചാരിച്ചിരുന്നുള്ളൂ… അപ്പോഴാ അവൾടെ ഒരു വാവ… നാളെ എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നോണം….”
നിന്ന നിൽപ്പിൽ ഭൂമി പിളർന്നു പോയെങ്കിൽ എന്നോർത്തതാണ് അപ്പോൾ….ഇപ്പോഴും ആ വാക്കുകളും ആ നിമിഷങ്ങളും മനസ്സിൽ മായാതെ കിടക്കുന്നു… കേട്ടതൊക്കെ സത്യമാണെന്നു തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു.. ഇത്രയും നാൾ താൻ പറ്റിക്കപ്പെടുകയായിരുന്നു..ആ തിരിച്ചറിവ് എന്നിലേല്പിച്ച ആഘാതം വളരെ വലുതായിരുന്നു… പുറത്തു നിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന അമ്മയ്ക്കും അത് താങ്ങാൻ പറ്റിയിരുന്നില്ല….
പിന്നീടങ്ങോട്ട് കണ്ണീരിന്റെ ദിനങ്ങളായിരുന്നു..പ്രാർത്ഥനയുടെയും.. എന്നെങ്കിലും ശ്രീയേട്ടൻ ശരിയാവും,എന്നെ ഉൾക്കൊള്ളും ,എന്നെ സ്നേഹിക്കും എന്ന പ്രതീക്ഷയിൽ ജീവിച്ച ദിനങ്ങൾ.. എല്ലാറ്റിനും മൂകസാക്ഷിയായി പാവം അമ്മയും… മോനെ അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരമ്മയുടെ സ്വാർത്ഥതയിൽ പൊലിഞ്ഞു പോയതാണ് എന്റെ ജീവിതം എന്നും പറഞ്ഞ് അമ്മയെന്നും കരഞ്ഞിട്ടെ ഉള്ളൂ.. അമ്മ കാരണമാണ് എനിക്ക് ഈ വിധിയുണ്ടായതെന്നു പറഞ്ഞു ആ പാവം സ്വയം ഉരുകി തീരുകയായിരുന്നു.. എപ്പോഴും ശ്രീയേട്ടനെ തിരുത്താൻ ശ്രമിക്കും…. ശ്രീയേട്ടന്റെ വെറുപ്പിൽ അമ്മയും ദഹിക്കുകയായിരുന്നു…
ശ്രീയേട്ടന്റെ കുത്തു വാക്കുകൾ കേട്ട്, അമ്മയുടെ മടിയിലിരുന്നു കരഞ്ഞു തീർത്ത ദിവസങ്ങൾ… വീട്ടിലെ കുറിഞ്ഞി പൂച്ചയോടും പൂവാലിയോടും പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്ത ദിവസങ്ങൾ….എന്റെ ഓരോ പ്രവർത്തിയിലും ശ്രീയേട്ടൻ കുറ്റം മാത്രം കണ്ടെത്തി..
പതിയെ പതിയെ ശ്രീയേട്ടനുള്ളടിത്തു നിന്ന് ഞാൻ മാറി നില്ക്കാൻ തുടങ്ങി… ഞാനും അമ്മയും ഒരുമിച്ചെടുത്ത തീരുമാനം….ശ്രീയേട്ടനെ തിരുത്തിയെടുക്കാനുള്ള എന്റെ അവസാന ശ്രമം…..ആ അകൽച്ച ശ്രീയേട്ടനെ ഒത്തിരി മാറ്റിയെടുത്തു… സ്നേഹം അകന്നു പോവുമ്പോഴേ തിരിച്ചറിയാൻ സാധിക്കൂ എന്ന് പറയുന്നത് എത്ര ശരിയാണ്….. ശ്രീയേട്ടനിപ്പോൾ തീർത്തും തിരിച്ചറിയുന്നുണ്ട് ഞാനാണ് ശ്രീയേട്ടന്റെ ജീവിതം എന്ന്….. ഓരോ തവണ ഞാൻ മോളെയുമെടുത്തു പടിയിറങ്ങുമ്പോഴും ശ്രീയേട്ടന്റെ മുഖത്ത് വരുന്ന വല്ലാത്തൊരു ദയനീയത ഞാൻ കണ്ടിട്ടും കാണാത്തത് പോലെ ഭാവിക്കുന്നത് ആ മനസ്സ് പൂർണമായും എന്റേതാവാൻ വേണ്ടി മാത്രമാണ്….
വർഷമിപ്പോൾ അഞ്ചു കഴിഞ്ഞു.. പഴയ പൊട്ടിപെണ്ണിൽ നിന്ന് ഞാൻ ഒത്തിരി മാറി … ഉണ്ണിമോളും അമ്മയും വീടും പശുക്കളുമായി ജീവിതം മുന്നോട്ട് തന്നെ പോവുന്നു.. അല്ലെങ്കിലും സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ…. ശ്രീയേട്ടൻ വരുമ്പോൾ മാത്രം ഞാൻ വീട്ടിൽ നിന്ന് മാറി എന്റെ വീട്ടിലേക്ക് പോവും.. ഒന്നിനും വേണ്ടിയല്ല… ശ്രീയേട്ടന് മുന്നിൽ തോറ്റു പോവാതിരിക്കാൻ വേണ്ടി മാത്രം….. ഭാര്യയും അമ്മയുമൊക്കെ ആവുന്നതിനും മുന്നേ ഞാനൊരു പെണ്ണാണ്.. ആത്മാഭിമാനമുള്ള പെണ്ണ്… ആ പെണ്ണിന് താങ്ങാവുന്നതിലപ്പുറമായിരുന്നു ശ്രീയേട്ടൻ ഏല്പിച്ച മുറിവ്… അതുണങ്ങാൻ സമയമെടുക്കും… ഓരോന്നോർത്തു വീട്ടിലെത്തിയത് അറിഞ്ഞില്ല..
മുറ്റത്തു തന്നെ അച്ഛൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഉണ്ണിമോളെ അച്ഛന്റെ കയിലേല്പിച്ചു കോലായിലേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് ശ്രീയേട്ടന്റെ കാർ പടി കടന്നു വരുന്നത് കണ്ടത്.. ഈ കൂടിക്കാഴ്ച ഞാൻ എത്രയോ തവണ മനസ്സിൽ കണ്ടതാണ്… ശ്രീയേട്ടൻ കാറിൽ നിന്നിറങ്ങി അച്ഛന്റെ കയ്യിലിരുന്ന ഉണ്ണിമോളെ വാരിയെടുത് തെരുതെരെ ചുംബിച്ചു.. ആ കണ്ണുകളിലപ്പോൾ പശ്ചാത്താപം അലയടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ഒരു കൊച്ചു കുഞ്ഞിനെ പോലെ അച്ഛന്റെ ചുമലിൽ ചേർന്ന് നിന്ന് കരഞ്ഞ ശ്രീയേട്ടനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു… എന്നിട്ടും ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് നടന്നു….
” മീനു…. മീനുട്ടി”……..
ഈ കാലമത്രയും ഈയൊരു വിളിക്കായാണ് താൻ കാത്തിരുന്നത്… മനസ്സ് നിറഞ്ഞിട്ടും,കണ്ണ് നിറയാതിരിക്കാൻ ശ്രമിച്ചു…. പശുവിന് വൈക്കോൽ ഇട്ടു കൊടുത്തു കൊണ്ടേ ഇരുന്നു….
“മീനുട്ടി… എന്നോട് ക്ഷമിച്ചൂടെ ഇനിയെങ്കിലും? എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത് എന്നറിയില്ല മോളെ.. പക്ഷെ തെറ്റ് പറ്റി പോയി… അമ്മ എനിക്ക് നൽകിയ മാണിക്യമാണ് നീയെന്ന് തിരിച്ചറിയാൻ ഒത്തിരി വൈകിപ്പോയി.. നീയെനിക്ക് ചേർന്നവളല്ല എന്ന് ആദ്യമേ മനസിലേക്ക് ചേക്കേറിയപ്പോൾ നിന്റെ സ്നേഹം,നിന്റെ കരുതൽ ഒന്നും കാണാനുള്ള കണ്ണുണ്ടായില്ല നിന്റെ ശ്രീയേട്ടന്… നീ നൽകുന്ന സ്നേഹത്തിനു പകരം നൽകാൻ എന്റെ ഒരു ഡിഗ്രിക്കും ഒരു ഉദ്യോഗത്തിനും കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോഴേക്കും നീയെന്നിൽ നിന്നും ഒത്തിരി അകന്നിരുന്നു… ഓരോ തവണ നീയാ പടിയിറങ്ങുമ്പോഴും പോവല്ലേ മീനുട്ടി എന്ന് പറയാൻ എന്റെ മനസ്സ് കൊതിച്ചിരുന്നു… പക്ഷെ,എന്റെ ഈഗോ അത് എന്നെക്കൊണ്ട് ഒരു ശബ്ദം പോലും പുറപ്പെടുവിച്ചില്ല… ഇക്കാലമത്രയും നമ്മുടെ മോളെ ഒന്നെടുക്കാൻ പോലുമാവാതെ നീറി നീറി മരിക്കുകയായിരുന്നു ഞാൻ.. നെഞ്ച് പൊട്ടി മരിക്കാറാവും എന്ന് തോന്നിയത് കൊണ്ടാണ് ഞാനിന്നിവിടെ വന്നത്… നീ ക്ഷമിക്കില്ല എന്നെനിക്കറിയാം.. അത്രക്കും വലിയ തെറ്റാണ് ഞാൻ ചെയ്തത്… ക്രൂരത… എന്നാലും മീനു നമ്മുടെ മോളെ ഒന്നെടുക്കാനുള്ള അവകാശമെങ്കിലും എനിക്ക് തന്നൂടെ…. വന്നൂടെ നിനക്കെന്റെ കൂടെ അങ്ങോട്ട്??.. ”
പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ കാൽക്കൽ വീണ ശ്രീയേട്ടനെ നെഞ്ചോട് ചേർക്കുമ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളു “അന്നും ഇന്നും മീനുട്ടിക്ക് ഒരേ മണാണ് ശ്രീയേട്ടാ….. നല്ല ചാണകത്തിന്റെ മണം… അന്നേട്ടന് അതൊരു നാറ്റമായി തോന്നി, അതിലെ സ്നേഹം തിരിച്ചറിഞ്ഞ ഇന്ന് മുതൽ ഏട്ടനത് സുഗന്ധമാവും.. അത് മതി മീനുട്ടിക്ക് എല്ലാം പൊറുക്കാൻ… ഏട്ടൻ പറഞ്ഞില്ലേ ഈഗോ…. ആ രണ്ടക്ഷരം നമ്മുടെ ജീവിതത്തിലെ അഞ്ചു വർഷങ്ങളാണ് കവർന്നെടുത്തത് …. ഇന്ന് ഏട്ടൻ വാരിപുണർന്ന നമ്മുടെ ഉണ്ണിമോളെ ആണ് ഏട്ടൻ വേണ്ടാന്ന് വെക്കാൻ പറഞ്ഞത്… ഒരു പെണ്ണിനും അത് താങ്ങാനാവില്ല… പക്ഷെ,എനിക്കറിയായിരുന്നു ഏട്ടൻ എന്നെങ്കിലും എല്ലാം തിരിച്ചറിയും എന്ന്… ആ കാത്തിരിപ്പിന്, എന്റെ സ്നേഹത്തിന്, ഞാൻ ബലി കഴിച്ചതാണ് എന്റെ ഈ അഞ്ചു വർഷങ്ങൾ… മീനു ക്ഷമിക്ക് എന്ന് ഏട്ടന്റെ നാവിൽ നിന്നും കേൾക്കാൻ… ഒരു പിണക്കവും മീനുവിനില്ല ശ്രീയേട്ടാ… അന്നും ഇന്നും ഇനിയെന്നും ശ്രീയേട്ടനെ സ്നേഹിക്കാൻ മാത്രേ മീനുന് കഴിയൂ…. ”
ശ്രീയേട്ടന്റെ കണ്ണുനീര് എന്റെ വേഷ്ട്ടിതുമ്പ് കൊണ്ട് തുടച് ആ നെറുകയിലൊരു മുത്തം നൽകിയപ്പോൾ ഞാൻ അറിയുകയായിരുന്നു ഒരു ഭാര്യക്ക് മാത്രമേ ഇത് കഴിയൂ… അവൾ ചിലപ്പോൾ കൂട്ടുകാരിയാവേണ്ടി വരും, ചിലപ്പോൾ അമ്മയാവേണ്ടി വരും, ചിലപ്പോൾ മകളും പെങ്ങളുമാവേണ്ടി വരും… ഒരു ഭാര്യക്ക് മാത്രമേ ഇതിനൊക്കെ കഴിയൂ…. എത്ര തെറ്റ് ചെയ്താലും അത് തിരുത്തിയെടുത്ത് പഴയതിനേക്കാളും കൂടുതൽ സ്നേഹിക്കാൻ…. ഭാര്യ ഒരു വലിയ സത്യമാണ്… സ്നേഹമുള്ള സത്യം…..
ശുഭം
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…)

ബന്ധങ്ങൾ
ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

രചന: ഉണ്ണി കെ പാർത്ഥൻ
“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..
“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..
നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ് കൊല്ലത്തു ആണ്..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..
ബന്ധങ്ങൾ
ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

രചന: സജി തൈപ്പറമ്പ്
“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?
തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.
നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?
എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…
ബന്ധങ്ങൾ
വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

രചന: Anu Swaroop
വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,
ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,
മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,
“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…
അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…