Connect with us

ബന്ധങ്ങൾ

ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ!

Published

on

രചന: സാന്ദ്ര

ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ…

ഫോട്ടോഗ്രാഫർ അതും പറഞ്ഞു തന്നെ നോക്കി… “ഏയ്… അതൊന്നും വേണ്ട.. ” എന്നു പറഞ്ഞു താൻ തിരികെ നടന്നപ്പോൾ അടുത്ത് നിന്ന ആരോ പറയുന്നത് കേട്ടു.. ” അവരു തമ്മിൽ അത്ര സ്നേഹത്തിൽ ഒന്നും അല്ലന്നേ.. ആങ്ങളയും പെങ്ങളും ആണേലും കണ്ടാൽ പോലും മിണ്ടില്ല… പിന്നെയാ ഒന്നിച്ച് ഫോട്ടോ എടുക്കുന്നത്..”

അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ എന്തോ ഉൾവിളി കൊണ്ട് വെറുതേയൊന്ന് തിരിഞ്ഞ് നോക്കി….തേങ്ങൽ അടക്കാൻ പാടുപെട്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവൾ…… തൻെറ പെങ്ങൾ… കല്ല്യാണ പെണ്ണായി ഒരുങ്ങി നിന്ന അവളെ അപ്പോഴാണ് ശ്രദ്ധിച്ചത്….. ഒന്നിച്ചൊന്നു നിന്നു ഫോട്ടോ എടുക്കാൻ അവളുടെ മനസും കൊതിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു… പക്ഷേ…..തനിക്ക് അതൊന്നും തോന്നിയില്ല… തോന്നിയില്ലെന്നല്ല… അങ്ങനെയാണ് ശീലം… ഒരു വീട്ടിൽ ആണെങ്കിലും ഒരേ ചോരയാണെങ്കിലും അവൾ എനിക്കെന്നും അന്യയായിരുന്നു…….”ആ കൺമഷിയൊക്കെ പടരും കുട്ട്യേ… അവനു ഇഷ്ടല്ലേൽ ഫോട്ടോ എടുക്കണ്ട… കുട്ടി വണ്ടീലോട്ട് കയറ്… വീട്ടിൽ കയറാനുള്ള നേരം തെറ്റും…”

ചെറുക്കൻെറ ബന്ധുക്കളാരോ പറഞ്ഞപ്പോൾ യാചനാ ഭാവത്തിൽ അവൾ ഒന്നു കൂടി എന്നെ നോക്കി…പക്ഷേ അനങ്ങാൻ കഴിഞ്ഞില്ലെനിക്ക്.. മറ്റെന്തൊക്കെയോ തിരക്കുകൾ ഉള്ളതായി അഭിനയിച്ച് വീണ്ടും നടക്കുമ്പോഴേക്കും അവൾ അച്ഛൻെറയും അമ്മയുടെയും അനുഗ്രഹം വാങ്ങി നിറമിഴികളോടെ വണ്ടിയിൽ കയറിയിരുന്നു…….അന്നാദ്യമായി എൻെറ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു വികാരം… അവളെയൊന്ന് ചേർത്തു നിർത്തി ആ നെറുകയിൽ കെെ വെച്ച് അനുഗ്രഹിക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ…

വണ്ടി അകന്നു പോകും തോറും മനസിനുള്ളിൽ എന്തോ ആഴ്ന്നിറങ്ങും പോലെ… ഭാരം കൂടും പോലെ….അന്നാദ്യമായി അവൾക്ക് വേണ്ടി എൻെറ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…..ഒാഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നേരെ അവളുടെ മുറിയിലേക്കാണ് കയറിയത്…. എന്തെങ്കിലും അത്യാവശ്യത്തിനല്ലാതെ താൻ ആ മുറിയിൽ കയറിയിട്ടില്ല… അവളെയൊട്ട് തൻെറ മുറിയിൽ കയറ്റാറുമില്ല….

മുറിയിൽ മേശപ്പുറത്ത് എൻെറയും അവളുടെയും ഫോട്ടോ വെച്ച ഒരു െഫ്രയിം ഇരിക്കുന്നു… ഒന്നിച്ചുള്ള ഫോട്ടോ അല്ല… കാരണം അങ്ങനെ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഇല്ല………”മുഴുവൻ കഴിക്കല്ലേ വിനൂട്ടാ… ഇനി മുതൽ ഒരാളും കൂടെയുണ്ട്….” തനിക്ക് ഒരനിയത്തിയുണ്ടായ വിവരം അച്ഛൻ അറിയിച്ചത് ഇങ്ങനെയാണ്… കൂടെകളിക്കാൻ ഒരാളെ കാത്തിരുന്ന എനിക്ക് എൻെറ അവകാശങ്ങളെല്ലാം പകുത്തെടുക്കാൻ വന്ന ശത്രു ആയിട്ടേ അവളുടെ വരവിനെ എടുക്കാൻ കഴിഞ്ഞുള്ളൂ……

വീട്ടുകാരും ബന്ധുക്കളും അയൽവക്കക്കാരും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ തനിച്ചായിപ്പോയെന്ന ചിന്ത ആ തോന്നലിനെ ഊട്ടിയുറപ്പിച്ചു,..വിനൂട്ടൻെറ മാത്രമായിരുന്നതെല്ലാം പതിയെ പതിയെ പങ്കു വെച്ചു പോകുന്നത് തൻെറ കുരുന്നു മനസിൽ പകയായി രൂപം കൊള്ളുകയായിരുന്നു….

വിനുവിൻെറ അനിയത്തിയെ വിദ്യയെന്ന് പേരു ചൊല്ലി വിളിച്ച് ഞങ്ങളുടെ ബന്ധം ഉറപ്പിക്കാൻ നോക്കിയപ്പോഴും തനിക്കവളോട് ദേഷ്യമായിരുന്നു…കുഞ്ഞിപ്പല്ലുകൾ കാട്ടി തന്നെ നോക്കി ചിരിച്ച അവളോട് ഒരു അഞ്ചു വയസുകാരനു ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ പക പോക്കിയിരുന്നു…..

അവളോട് പകരം വീട്ടാൻ ദെെവം എനിക്ക് തന്ന ആയുധം നിറമായിരുന്നു….. തന്നേക്കാൾ ഇരുണ്ട നിറമുള്ള അവളെ അവസരം കിട്ടുമ്പോഴെല്ലാം കളിയാക്കി ഞാൻ പലപ്പോഴും ജയിക്കുന്നതിൻെറ ലഹരിയറിഞ്ഞു….ഒരു വാക്കു പോലും തിരിച്ച് പറയാതെ അവൾ ആ വിജയത്തിന് മാറ്റ് കൂട്ടിത്തരികയും ചെയ്തു…..കാലം കടന്നു പോകും തോറും ഞാൻ അവളിൽ നിന്നും കൂടുതലായി അകന്നു…..

കൂട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ ഈ കറുമ്പി ഇവിടെ ഉള്ളത് എനിക്ക് കുറച്ചിലാണെന്ന് താൻ അമ്മയോട് പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് കരയുന്ന അവളുടെ മുഖം മുള്ളു തറയ്ക്കുന്ന പോലെ ഇന്ന് നെഞ്ചിൽ കൊള്ളുന്നു….അമ്മ വഴി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരം….. കൂട്ടുകാരികളോടും ബന്ധുക്കളായ കുട്ടികളോടും അടുത്തിടപഴകുമ്പോഴും വീട്ടിൽ ഒരേ ചോരയിൽ പിറന്നവൾ എനിക്ക് അന്യയായി തന്നെ നില കൊണ്ടു…….

ആദ്യമായി വാങ്ങിയ ബെെക്കിൽ അച്ഛനെയും അമ്മയെയും കയറ്റിയപ്പോഴും ഉമ്മറത്ത് നനുത്ത ചിരിയുമായി അവൾ നിൽപ്പുണ്ടായിരുന്നു….”അവളെ കൂടെ ഒന്നു കയറ്റെടാ മോനേ…” എന്ന് അമ്മ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയ താൻ വീണ്ടും ഒരു കാരണവുമില്ലാതെ അവൾക്ക് മുന്നിൽ ജയിക്കുകയായിരുന്നു……

അന്ന് വെെകിട്ട് അമ്മ തൻെറ മുറിയിലേക്ക് വന്നു.. ” വിനൂട്ടാ… അവൾ നിനക്ക് ശത്രുവല്ല… നിൻെറ അനിയത്തിയാണ്.. നിൻെറ അതേ ചോര… എൻെറ വയറ്റിൽ പിറന്നതാ നിങ്ങൾ രണ്ടും.. അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഒരു വേർതിരിവും ഞാനോ അച്ഛനോ നിങ്ങളോട് കാണിച്ചിട്ടില്ല… പിന്നെ എന്തിനാ നീ അവളെ തോൽപ്പിക്കാൻ നോക്കണേ……. നീ അവളെ തലേൽ വെച്ചോണ്ട് നടക്കണ്ട.. പക്ഷേ ഒരു മനുഷ്യ ജീവി ആണെന്നുള്ള പരിഗണന എങ്കിലും കൊടുത്തൂടെ നിനക്ക്…… ”

അമ്മയുടെ വാക്കുകൾ ഞാൻ മൗനമായി കേട്ടിരുന്നതേ ഉള്ളൂ….” ആ്… അവൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്.. ഒന്നൂടെ അന്വേഷിച്ചിട്ട് അത് ഉറപ്പിയ്ക്കാന്നാ അച്ഛൻ പറയണേ… നീയല്ലേ അവൾടെ ഒരേ ഒരേട്ടൻ… നീ വേണം എല്ലാത്തിനും മുന്നിൽ…

പിന്നേയ്… അവര് എൻെറ മോളെ കണ്ട് ഇഷ്ടപ്പെട്ട് വന്നതാ.. നിറം കുറവാണേലും എൻെറ കുട്ടീടെ സ്വഭാവം തനി തങ്കമാ… കേട്ടോടാ…”.. ഇതും പറഞ്ഞ് അമ്മ എഴുന്നേറ്റു പോയപ്പോൾ തനിക്ക് അത് കൊണ്ടുവെങ്കിലും അവളുടെ കല്ല്യാണത്തോടെ അവൾ ഈ വീട്ടിൽ നിന്നും പോകുമല്ലോ എന്ന് സ്വാർത്ഥമായി ചിന്തിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ… അമ്മ പറഞ്ഞതു പോലെ അവളെ കണ്ട് ഇഷ്ടപ്പെട്ട് അവളെ അറിഞ്ഞ് വന്നവരായിരുന്നു ആ വീട്ടുകാർ..

അതുകൊണ്ട് തന്നെയാണ് ആ കല്ല്യാണം എല്ലാവരുടെയും പൂർണസമ്മതത്തോടെ നടത്താൻ തീരുമാനിച്ചത്…്ലവിരുന്നിന് ആദ്യമായി സാരിയുടുത്ത് തൻെറ മുന്നിൽ വന്ന് നിന്ന അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നപ്പോൾ അവളുടെ കണ്ണ് കലങ്ങിയത് എന്നത്തെയും പോലെ കണ്ടില്ലെന്ന് തന്നെ നടിച്ചു……. കല്ല്യാണപെണ്ണിൻെറ ആങ്ങളായി എല്ലാ ചുമതലയും നിറവേറ്റി നടക്കുമ്പോഴും അവളുടെ അരികത്ത് ഇരിക്കാൻ മാത്രം തനിക്ക് തോന്നിയില്ല……

ഇന്ന്…. ഈ നിമിഷം….. ആദ്യമായി താൻ ഈ വീട്ടിൽ അവളുടെ സാമിപ്യം കൊതിച്ച് പോകുന്നു… ആദ്യമായി ഒരേ ചോരയുടെ വില തനിക്ക് മനസിലാകുന്നു… എന്തിന് വേണ്ടിയാണ് താൻ അവളെ തോൽപ്പിക്കാൻ നോക്കിയിരുന്നത്… ജയിച്ചിരുന്നുവെന്ന് ഞാൻ വിശ്വസിച്ച നിമിഷങ്ങളിലൊക്കെയും സത്യത്തിൽ താൻ തോൽക്കുകയായിരുന്നില്ലേ………കണ്ണടയ്ക്കുമ്പോൾ കല്ല്യാണപ്പെണ്ണായി ഒരുങ്ങി നിന്ന് തന്നെ നോക്കി കരയുന്ന അവളുടെ മുഖമാണ് മനസിൽ….

എപ്പൊഴോ അവളുടെ മുറിയിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയി…പിറ്റേന്ന് അവളുടെ ചെക്കൻെറ വീട്ടിലേക്ക് പോകുന്നേരം തലയ്ക്കൽ നിന്നത് താനാണ്… അമ്മ അത് കണ്ട് അത്ഭുതപ്പെട്ട് നോക്കുന്നത് മനപൂർവം കണ്ടില്ലെന്ന് വെച്ചു….

ആ വീട്ടിൽ അവിടുത്തെ മകളായി അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ സന്തോഷം കലർന്ന ഒരു വിങ്ങൽ തോന്നി… താലിയും സിന്ദൂരവുമണിഞ്ഞ് ഭാര്യയായി നിൽക്കുന്ന അവളെ നോക്കി.. ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ശീലമില്ലാത്തത് കൊണ്ട് ചിരി വന്നില്ല….തിരികെ ഇറങ്ങാൻ നേരം ഞങ്ങൾ പോകുന്നത് നോക്കി വിങ്ങിപ്പൊട്ടി നിൽക്കുന്ന അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു…. ഒതുക്കി വെച്ചിരുന്ന കരച്ചിലെല്ലാം അറിയാതെ അണ പൊട്ടിയൊഴുകി….

അമ്മയും അച്ഛനും കണ്ട് നിന്ന മറ്റുള്ളവരും അത് കണ്ട് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു….
ഇന്നവൾ മറ്റൊരു വീടിൻെറ മകളാണ്.. അവളുടെ നല്ലപാതിയുടെ മാത്രം സ്വത്ത്… ഇനിയവൾ തിരികെ വരുന്നത് ഒരു വിരുന്നുകാരിയായിട്ടാവും…..ഒരുമിച്ച് ചിലവഴിക്കേണ്ടിയിരുന്ന നല്ല നിമിഷങ്ങളൊക്കെ നശിപ്പിച്ചതിൻെറ കുറ്റബോധവും പേറി ഞാനാ വീട്ടിൽ നിന്നും പടിയിറങ്ങി……

പല വീടുകളിലുണ്ടാവും ഒരേട്ടൻ ഉണ്ടായിട്ടും ആ സ്നേഹവും കരുതലും കൊതിക്കുന്ന ഒരനിയത്തി… നിയന്ത്രണങ്ങളുടെ തണലിൽ എന്നും തളച്ചിടുന്നതിന് പകരം അവളെ വല്ലപ്പോഴും ചേർത്തു പിടിക്കണം.. അല്ലെങ്കിൽ ആ സ്നേഹം ആസ്വദിക്കാനും തിരികെ കൊടുക്കാനും ശ്രമിക്കുന്ന സമയത്ത് അവൾ പിറന്ന വീട്ടിലെ വിരുന്നുകാരിയായിട്ടുണ്ടാവും,..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!