Connect with us

ബന്ധങ്ങൾ

“മാളൂട്ടി ഇന്ന് മുത്തശ്ശിയുടെ കൂടെ കിടക്കുന്നോ….?” അത്താഴത്തിനിടെ അമ്മ നാല് വയസ്സുകാരിയായ മാളവികയോട് തമാശമട്ടിൽ ചോദിച്ചു.

Published

on

രചന: Ancy Cleetus
“മാളൂട്ടി ഇന്ന് മുത്തശ്ശിയുടെ കൂടെ കിടക്കുന്നോ….?” അത്താഴത്തിനിടെ അമ്മ നാല് വയസ്സുകാരിയായ മാളവികയോട് തമാശമട്ടിൽ ചോദിച്ചു. ചോദ്യത്തിൽ മറഞ്ഞിരുന്ന അമ്മയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ ദേവൂട്ടി എന്നെ ഇടംകണ്ണിട്ട് നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി. അപ്പോഴേക്കും മാളുവിന്റെ മറുപടി എത്തിക്കഴിഞ്ഞിരുന്നു. “വേണ്ട മുത്തശ്ശി…. മാളൂട്ടി ഇന്ന് അച്ഛന്റെ കൂടെയാ കിടക്കുന്നേ…..” “മുത്തശ്ശി മോൾക്ക് കഥ പറഞ്ഞു തരാം…..” അമ്മ വീണ്ടും ഒരു അവസാന ശ്രമം നടത്തി നോക്കി. “വേണ്ട…. എനിച്ച് അച്ഛ കഥ പറഞ്ഞു തന്നാൽ മതി….” മാളൂ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. “കഥയോ… ഞാനോ….. തമ്പുരാനേ….!” കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ പഠിച്ച ആമയും മുയലും മുതൽ മായാവിയും ഡിങ്കനും വരെ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ മുഖഭാവം കണ്ടതും ദേവൂന്റെ മുഖത്തെ ചിരി കൂടി വന്നു. “അതിനെന്താ… മാളൂട്ടിക്ക് അച്ഛൻ കഥ പറഞ്ഞു തരാലോ…” ഗൗരവം ഒട്ടും കുറക്കാതെ അഭിമാനിയായ ഞാൻ പറഞ്ഞു. “എന്നാൽ അച്ഛന്റെയും മകളുടെയും കഥ പറച്ചിൽ നടക്കട്ടെ “എന്നും പറഞ്ഞ് അമ്മ അത്താഴം കഴിഞ്ഞു കൈകഴുകാൻ എഴുന്നേറ്റു. അവസാനത്തെ പാത്രവും കഴുകി അടുക്കള അടിച്ചുവാരാതെ ദേവു വരില്ല എന്ന് നന്നായറിയാമെങ്കിലും ഞാൻ അടുക്കളയിൽ പാത്രം കഴുകി കൊണ്ട് നിന്ന സഹധർമ്മിണിയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ കാതിൽ പറഞ്ഞു “ഈ പാത്രങ്ങൾ ഒന്നും ഈ രാത്രി ഒളിച്ചോടി പോവില്ല…. നിനക്ക് നാളെയാണെങ്കിലും കഴുകിയാൽ പോരേ…. ഒന്ന് എളുപ്പം കിടക്കാൻ വായോ….എന്നിലെ പ്രവാസിയുടെ ക്ഷമ പരീക്ഷിക്കരുത്” “പോയി കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കൂ മോനേ ദിനേശാ…മൂന്നാമത്തെ കഥയുടെ ക്ലൈമാക്സ് ആവുമ്പോഴേക്കും ഞാൻ അങ്ങ് എത്തിയേക്കാം… ഒരു തോളൽപ്പം ചെരിച്ച്, വലത് കണ്ണടച്ച് ,കൈകഴുകി അൽപം വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞുകൊണ്ടവൾ മറുപടി പറഞ്ഞു. “നിന്നെ ഞാൻ ……”എന്നും പറഞ്ഞ് അവളടെ മുഖത്ത് വെള്ളം കോരി ഒഴിക്കാൻ കൈ നിറയെ വെള്ളമെടുത്തതും പുറകിൽ നിന്നും മാളൂട്ടിയുടെ വിളി…. “അച്ഛാ മാളൂട്ടി മാമം ഉണ്ടു കഴിഞ്ഞു. മാളൂട്ടിക്ക് കൈ കഴുകിച്ച് തായോ….?” ഇന്ന് രാവിലെ അച്ഛനെ കണ്ടതുമുതൽ മാളൂട്ടിക്ക് എന്തിനും ഏതിനും അച്ഛൻ തന്നെ മതി. “വാ മോളൂ… മോളൂന് അച്ഛൻ കൈകഴുകിച്ച് തരാലോ…..”മോളെ എടുത്തു കൈകഴുകിക്കുന്നതിനിടെ ഞാൻ ദേവൂനോട് പറഞ്ഞു…. “നീ ജഗന്നാഥന്റെ വേഷമഴിച്ച് വെച്ച് ഉണ്ണിമായയായിട്ട് മുറിയിലേക്ക് വരുമ്പോൾ നിന്നെ ഞാനെടുത്തോളാടീ ….. ഉണ്ടക്കണ്ണീ…..” “ശരി… അറയ്ക്കൽ കോവിലകത്തെ ഇളമുറ തമ്പുരാനേ… നമുക്ക് കാണാം.” അവൾ മഞ്ജുവാര്യരെ അനുകരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഞാൻ കഥപറയാനുള്ള ശ്രമം ആരംഭിച്ചു.ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു ഉദ്യമം . “മോൾക്ക് ആരുടെ കഥയാ കേൾക്കേണ്ടേ…….. ?” ഒരുപാട് കഥകൾ അറിയാവുന്ന രീതിയിൽ ഞാൻ അവളുടെ മനസ്സറിയാൻ വേണ്ടി ചോദിച്ചു. “എനിക്ക് മുയൽ കുട്ടന്റെ കഥ മതി” “ആമയും മുയലുമാണോ….?” “അല്ല മിട്ടു മുയലിന്റെ കഥ” ചതിച്ചോ ഭഗവതീ…. സത്യത്തിൽ ആരാണീ മിട്ടു മുയൽ….? എന്റെ അറിവിലൊന്നും അങ്ങനെ ഒരു കഥയില്ല. തൽക്കാലം അവളെ പറ്റിക്കാൻ ഒരു കഥാകൃത്താകാൻ ഞാൻ തീരുമാനിച്ചു. ഞാൻ കഥ തുടങ്ങി “പണ്ടൊരു ദിവസം മിട്ടുമുയൽ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ നിന്നും ബസ്സ് കയറി തൃശ്ശൂർ പൂരം കാണാൻ പോവായിരുന്നു…..”

“അയ്യേ… മുയലെങ്ങനെയാ ബസ്സ് കയറി പോകുന്നത്….?ഈ അച്ഛന് അതുപോലും അറിയില്ലേ…?” ദൈവമേ… ഈ നാലു വയസ്സുകാരിക്ക് ഇത്ര ബോധമോ… ഇപ്പോഴത്തെ പിള്ളേരെ കഥ പറഞ്ഞു പോലും പറ്റിക്കാൻ പറ്റില്ലെന്ന് വച്ചാൽ….. സ്ഥിതി കഷ്ടം തന്നെ. ഞാൻ പിന്നീട് ആനയെ കാറിൽ കയറ്റി തലവേദനക്ക് ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമിച്ചതും, പട്ടിയെ ബൈക്കിന്റെ പിന്നിലിരുത്തി നീന്തൽ പഠിപ്പിക്കാൻ കൊണ്ട് പോയതുമെല്ലാം ലോക പരാജങ്ങളായി തീർന്നു. അപ്പോഴേക്കും ദേവു പണിയെല്ലാം തീർത്ത്, ദേഹം കഴുകി, കുടിക്കാനുള്ള വെള്ളവുമായി മുറിയിലെത്തിയിരുന്നു. അരണ്ട വെളിച്ചത്തിൽ സെറ്റും മുണ്ടുമണിഞ്ഞ അവളുടെ സൗന്ദര്യം ഒന്നുകൂടെ കൂടിയതായെനിക്ക് തോന്നി. വീട്ടിൽ പെണ്ണുങ്ങൾ സെറ്റും മുണ്ടും ധരിക്കുമ്പോൾ ഒരു പ്രത്യേക ഐശ്വര്യമാണെന്ന് കല്യാണം കഴിഞ്ഞ സമയത്ത് ഞാനെന്റെ ആഗ്രഹം ഒന്ന് പറഞ്ഞതാ അന്നുമുതൽ അവൾ വീട്ടിൽ സെറ്റും മുണ്ടും ധരിക്കുന്നത് ശീലമാക്കി. അവൾക്ക് ആവേഷം നന്നായി ഇണങ്ങുന്നുണ്ട് താനും.“കഥ പറച്ചിൽ എവിടെവരെയെത്തി….?” മുറിയിൽ കയറിയതും അവൾ ചോദിച്ചു “ഈ അച്ഛന് കഥ പറയാനറിയില്ലമ്മേ…” മാളൂ ഉള്ള കാര്യം അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു “അല്ലെങ്കിലും നിന്റെ അച്ഛന് പണ്ടേ ഒരു കഥയില്ലെന്നെ….” അവൾ എന്നെ വീണ്ടും ഒന്ന് ആക്കിച്ചിരിച്ചു. “കഥയില്ലാത്തത് ആർക്കാണെന്ന് ഞാനിപ്പൊ കാണിച്ചു തരാം”. എന്റെ അടുത്ത് നിന്ന് മുടി കോതിക്കൊണ്ടിരുന്ന അവളെ ഒറ്റക്കൈ കൊണ്ട് ഞാൻ വലിച്ച് കിടക്കയിലേക്കിട്ടു. ഞങ്ങളുടെ കൊഞ്ചലുകൾ മനസ്സിലാവാതെ ഞാൻ അവളെ ഉപദ്രവിക്കുകയാണോ എന്ന ഭയത്തിൽ മാളൂട്ടി വേഗം ഞങ്ങളുടെ ഇടയിൽ കയറി കിടന്നു. ഇതിനിടെ മാളൂട്ടി കഥാഭ്യർത്ഥനയുമായി ദേവൂനെ സമീപിച്ചു. അങ്ങനെ ദേവു കഥ പറയാനായി കട്ടിലിൽ ചാരിയിരുന്നു. മാളൂട്ടി മടിയിലും ,ഞാൻ ദേവൂന്റെ നെഞ്ചത്തും തലചേർത്ത് കഥകേൾക്കാൻ കാതോർത്തു. അവൾ തന്റെ ഇരു കൈകൾ കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും തലയിൽ മൃദുവായി തലോടിക്കൊണ്ട് കഥയാരംഭിച്ചു. “പണ്ട് പണ്ട് വിക്രമാദിത്യപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവിന്റെ പേരായിരുന്നു വിക്രമാദിത്യൻ. ആ രാജാവിന് മൂന്ന് പെൺമക്കൾ ഉണ്ടായിരുന്നു. മൂത്ത രണ്ടു മക്കളും കാണാൻ സുന്ദരിമാരും ഇളയവൾ ഭംഗി കുറഞ്ഞവളുമായിരുന്നു. അതുകൊണ്ട് തന്നെ സുന്ദരിമാരായ ചേച്ചിമാർ തങ്ങളുടെ അനുജത്തിയെ എപ്പോഴും കളിയാക്കിയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.” “പാവം…. ആ ഇളയ രാജകുമാരിയുടെ പേരെന്താ അമ്മേ…..?” “ആ പാവം രാജകുമാരിയുടെ പേരാണ് മീനു” “എന്നിട്ടോ….” മാളൂട്ടിക്ക് കഥ കേൾക്കാൻ തിടുക്കമായി. ഞാൻ അവളുടെ തലോടലിന്റെ സുഖത്തിൽ അവളുടെ നെഞ്ചിൽ ഒന്നുകൂടെ മുഖമമർത്തി കിടന്നു “ഒരുപാട് വർഷങ്ങൾക്ക് ശേഷം എല്ലാ രാജകുമാരിമാർക്കും കല്യാണപ്രായമായി. രാജാവ് ദേശമാസകലം ഒരു വിളംബരം പ്രഖ്യാപിച്ചു. ആയോധന കലകളിലും വേദ തത്വശാസ്ത്രത്തിലും നിപുണൻമാരായവർക്ക് കടുത്ത മത്സരത്തിനു ശേഷം ആഗ്രഹിക്കുന്ന കുമാരിയെ വിവാഹം ചെയ്യാം. മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയം നേടുന്നവർക്ക് രാജകുമാരിയോടൊപ്പം രാജ്യത്തിന്റെ പകുതി കൂടി സമ്മാനം നൽകുന്ന തായിരിക്കും. വിളംബരം കേട്ടതോടെ അടുത്ത രാജ്യങ്ങളിലെ എല്ലാ രാജകുമാരൻമാരും മത്സരത്തിൽ പങ്കെടുക്കാൻ എത്തി. അയൽ നാട്ടിലെ ഒരു പാവപ്പെട്ട ആട്ടിടയനായ സിദ്ധാർത്ഥൻ എന്ന യുവാവ് മത്സരത്തെപ്പറ്റി കേട്ടറിഞ്ഞ് വിക്രമാദിത്യപുരത്തേക്ക് പുറപ്പെട്ടു. പോകുന്ന വഴി കാട്ടിൽ വച്ച് അവൻ ഒരു വൃദ്ധയായ സ്ത്രീയെ കണ്ടുമുട്ടി.അവരുടെ ദേഹം വൃണങ്ങളാൽ നിറഞ്ഞിരുന്നു. അവർ അവനോട് കുടിക്കാൻ അൽപ്പം വെള്ളം ചോദിച്ചു.അവൻ വെള്ളം മാത്രമല്ല തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണവും കൂടി അവർക്ക് കൊടുത്തു. അത് സ്വീകരിച്ച ഉടനെ അവർ പെട്ടന്ന് സുന്ദരിയായ ഒരു ദേവതയായി മാറി…. അവർ പറഞ്ഞു ‘എന്റെ ഒരു തെറ്റു മൂലം ദേവലോകത്ത് നിന്നും ശാപമേറ്റ് ഭൂമിയിൽ വന്നതാണ് ഞാൻ. എന്നോട് കനിവ് തോന്നി ആരെങ്കിലും എനിക്കൽപ്പം വെള്ളം തരികയോ എന്നോട് അനുകമ്പയോടെ സംസാരിക്കുകയോ ചെയ്താൽ മാത്രമേ എനിക്ക് ശാപ മോക്ഷം ലഭിക്കുമായിരുന്നുള്ളൂ…. വർഷങ്ങളായി ഞാൻ ഈ ഇരുപ്പ് തുടങ്ങയിട്ട് , പക്ഷെ നീയാണ് എനിക്ക് ശാപമോക്ഷത്തിന് കാരണമായത്. ഞാൻ നിന്റെ നല്ല മനസ്സിന് എന്താണ് പ്രതിസമ്മാനം നൽകേണ്ടത്?’

അവൻ പറഞ്ഞു ‘എനിക്കൊന്നും വേണ്ട… സമ്മാനം പ്രതീക്ഷിച്ചല്ല ഞാൻ നിങ്ങൾക്ക് ഭക്ഷണം തന്നത്’ അവന്റെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ദേവത അവന് ഒരു മാന്ത്രിക മോതിരം സമ്മാനമായി കൊടുത്തു. അവന്റെ യാത്രാ ഉദ്ദേശ്യം മനസ്സിലാക്കിയ ദേവത അവനോടു പറഞ്ഞു. ഇത് എല്ലാ മത്സരത്തിലും ജയിക്കാൻ നിന്നെ സഹായിക്കും. മത്സരങ്ങളിൽ വിജയിച്ചശേഷം ഏറ്റവും ഇളയ മീനു രാജകുമാരിയെ നീ ഭാര്യയായി സ്വീകരിക്കുക, പിന്നീട്‌ ഈ മോതിരം അവളുടെ വിരലിൽ അണിയിക്കുക. എല്ലാം മംഗളമായി ഭവിക്കട്ടെ.ആശംസകളോടെ ദേവത ദേവലോകത്തേക്ക് പറന്നുയർന്നു.” അവൻ കാട്ടിലൂടെ തന്റെ യാത്ര തുടർന്ന് വിക്രമാദിത്യപുരത്ത് എത്തിച്ചേർന്നു. മാന്ത്രിക മോതിരത്തിന്റെ സഹായത്തോടെ അവൻ എല്ലാ മത്സരങ്ങളിലും വിജയിച്ചു. സന്തുഷ്ടനായ രാജാവ് തന്റെ പെൺമക്കളെ ഓരോരുത്തരെയായി വിളിച്ചു. മൂത്തവൾ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി വന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സിദ്ധാർത്ഥൻ അടുത്ത ആളെ വിളിക്കാൻ പറഞ്ഞു.അടുത്തരാജകുമാരിയേയും അവൻ നിഷ്കരുണം തഴഞ്ഞു. ഇളിഭ്യരായ രാജകുമാരികൾ അവനെ പുച്ഛത്തോടെ നോക്കി. ‘നമ്മളേക്കാൾ സുന്ദരിയാണ് മീനു എന്ന് കരുതിയായിരിക്കണം നമ്മളെ വേണ്ടെന്ന് പറഞ്ഞത്. മീനുവിനെ കണ്ട് അവൻ ഞെട്ടുന്ന കാഴ്ച കണ്ട് നമുക്ക് ആസ്വദിക്കാം.’ അവർ പരസ്പരം പറഞ്ഞു . സിദ്ധാർത്ഥൻ അടുത്ത കുമാരിയെ വിളിക്കാൻ ആവശ്യപ്പെട്ടു. മീനു മടിയോടെയാണ് മണ്ഡപത്തിൽ എത്തിയത്. അവളെ കണ്ടതും ചേച്ചിമാർ കളിയാക്കിചിരിക്കാൻ തുടങ്ങി. പക്ഷെ സിദ്ധാർത്ഥൻ ഒരു കൂസലുമില്ലാതെ അവളുടെ നേരെ ചെന്ന് അവളെ വരണമാല്യം അണിയിച്ചു. കൂടാതെ ദേവത തന്ന മാന്ത്രിക മോതിരം അവന്റെ വിരലിൽ നിന്ന് ഊരി അവളുടെ വിരലിൽ അണിയിച്ചു. എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിൽക്കവേ മീനു ഒരു ദേവതയേപ്പോലെ സുന്ദരിയായി മാറി. അവളുടെ ചേച്ചിമാർ ഇളിഭ്യരായി. വാഗ്ദാനം ചെയ്തപോലെ അവർക്ക് രാജ്യത്തിന്റെ പകുതി രാജാവ് സമ്മാനമായി കൊടുത്തു. സുന്ദരിയായ ഭാര്യയോടൊപ്പം സിദ്ധാർത്ഥൻ സന്തോഷത്തോടെ ദീർഘകാലം രാജ്യം ഭരിച്ചു.” “നല്ല കഥ…അച്ഛൻ ദേവതയെ കണ്ടിട്ടുണ്ടോ…?”കഥ തീർന്നതും മാളൂട്ടി അച്ഛനോടായി ചോദിച്ചു. “ഉവ്വ്..”,,,,,,, “ശരിക്കും….? പക്ഷെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ…?”ഉണ്ടക്കണ്ണ് വിടർത്തി നിഷ്കളങ്കമായി അവൾ ചോദിച്ചു. “മോൾക്ക് ദേവതയെ കാണണോ….?” “ആ … വേണം … പക്ഷെ ഇപ്പൊ രാത്രിയല്ലേ…..?” “അതിനെന്താ ദേവത നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ…. മാളൂട്ടി അമ്മയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയേ…. അമ്മയാണ് നമ്മുടെ സ്വന്തം ദേവത.നിന്റെ അമ്മ ഈ വീട്ടിൽ വന്നുകയറിയ ശേഷമാണ് ഈവീടിന് എല്ലാ ഐശ്വര്യവും ഉയർച്ചയും ഉണ്ടായത്. അപ്പോൾ അമ്മയല്ലേ നമ്മുടെ ദേവത…?”

“ഏട്ടന്റെ ഒരു കാര്യം…”അവൾ നാണം കലർന്ന ചിരിയോടെ എന്റെ മൂക്കിന്റെ തുമ്പത്ത് മൃദുവായി കടിച്ചു. “ഇനി പാട്ട്…..” മാളൂട്ടി അപ്പോഴേക്കും അടുത്ത ആവശ്യം ഉന്നയിച്ചു കഴിഞ്ഞിരുന്നു. “അച്ഛൻ പാടട്ടെ….” “അയ്യോ…. വേണ്ടേ…”അമ്മയും മകളും ഒരുമിച്ച് ആയിരുന്നു മറുപടി പറഞ്ഞത് ആ കൊച്ചു സ്വർഗ്ഗത്തിലെ കളിചിരികൾ ജനലിലൂടെ ഉറ്റു നോക്കി ഒരു കുഞ്ഞ് നക്ഷത്രം കണ്ണുചിമ്മാതെ ആകാശത്ത് അക്ഷമനായി കഴിച്ചു കൂട്ടി. ഭൂമിയിലെ ആ കൊച്ചു സ്വർഗ്ഗത്തിലേക്കുള്ള തന്റെ വിളിയും കാത്ത്….. സമർപ്പണം,കഥ: കുട്ടിക്കാലത്ത് വായിച്ച ചിത്രകഥാ പുസ്തകത്തിന്…..പിന്നെ മുയലിനെ ബസ്സിൽ കയറ്റിയും, ആനയെ കാറിൽ കയറ്റിയും new gen കഥകൾ സൃഷ്ടിക്കുന്ന എന്റെ സ്വന്തം കെട്ട്യോന്…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!