അനുഭവങ്ങൾ
പകരം വാഴ വെച്ചാ മതിയെന്ന് കരുതിയ അച്ഛൻ ഈ വിഷയത്തിൽ കയറി തലയിടുമെന്ന് ഞാൻ വിചാരിച്ചില്ല..

രചന: എ കെ സി അലി
പകരം വാഴ വെച്ചാ മതിയെന്ന് കരുതിയ അച്ഛൻ ഈ വിഷയത്തിൽ കയറി തലയിടുമെന്ന് ഞാൻ വിചാരിച്ചില്ല.. കണിശക്കാരനായ അച്ഛൻ എനിക്ക് വേണ്ടി കണ്ടു വെച്ചത് വലിയ കൊമ്പത്തെ വീട്ടിലെ ബന്ധമാണെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ട എന്ന് വെച്ചതാണ്.. പിന്നെ അച്ഛനെ നാണം കെടുത്തണ്ടന്നു കരുതിയാണ് ഞാൻ പെണ്ണു കാണാൻ പോയത്.. വന്നവൾ ചായ കൊണ്ടു വന്നു വെച്ച് നാണമൊട്ടിച്ചു കളിക്കാൻ നിക്കാതെ എനിക്കെതിരെയുള കഴിഞ്ഞ കസേരയിൽ ഇരിന്നു.. പിന്നെ എന്നോട് ചോദിച്ചു ഏതു വരെ പഠിച്ചു എന്ന് ഞാൻ ഗമയൊന്നും കാണിക്കാതെ പറഞ്ഞു പത്താംക്ലാസ് എന്ന്.. മുന്നോട്ടു വന്ന അവളുടെ തല പിറകോട്ട് പോയൊരു പോക്ക് ഞാൻ ശ്രദ്ധിച്ചു.. പിന്നെ ചടങ്ങല്ലേ എന്ന് വെച്ചാവും അവൾ അടുത്ത ചോദ്യം ചോദിച്ചത് ജോലി എന്താ എന്ന്.. ഞാൻ ഒട്ടും മോശമാക്കാതെ പറഞ്ഞു ഒരു വർഷോപ്പ് സ്വന്തമായി ഉണ്ട് അതു തന്നെയാണ് പണിയൊന്നും.. പിന്നെയവൾ ചോദിക്കാൻ നിന്നില്ല അവളുടെ അകത്തേക്കുള്ള പോക്ക് കണ്ടാൽ അറിയാം ഇന്ന് അച്ഛനേയോ അമ്മയേയോ അവൾ പഞ്ഞിക്കിടുമെന്ന്.. അടുക്കളയിൽ പാത്രങ്ങൾ അതിരു കടക്കുമ്പോൾ തന്നെ പന്തികേട് മനസ്സിലാക്കി ഞാൻ സ്ഥലം കാലിയാക്കി.. വീട്ടിലെത്തിയ ഞാനാണേൽ അച്ഛനോട് പറഞ്ഞു എനിക്ക് വല്ല പെണ്ണും നോക്കുന്നെങ്കിൽ കൊക്കിലൊതുങ്ങന്ന പെണ്ണു മതി എന്ന്.. അച്ഛൻ നിലപാട് കടുപ്പിച്ച് മുഖത്ത് നോക്കാതെ പറഞ്ഞു നല്ല തറവാട്ടിൽ നിന്ന് മതി എന്ന്.. എന്തു കണ്ടിട്ടാണ് ഈ തറവാട് നോക്കണത് എന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു നിന്റെ പെങ്ങളെ കെട്ടിച്ചത് വലിയ ഒരു കുടുംബത്തിലേക്കാണ് നിന്റെ അനിയൻ പഠിച്ചൊരു ഒരു ഡോക്ടറുമായി അതു കൊണ്ട് അച്ഛൻ പറയണത് തന്നെയാണ് ശരി എന്ന്.. അതും ഇതും തമ്മിലെന്ത് ബന്ധമെന്ന് ഞാൻ വീണ്ടും അമ്മയോട് ചോദിച്ചു.. അമ്മ ആ അതൊക്കെ അങ്ങനൊക്കൊ തന്നേന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.. ഒരു കാര്യം ഉറപ്പായി ഇങ്ങേരെന്റെ അച്ഛനും ദേ ആ പോണത് എന്റെ അമ്മയുമായിരിക്കുമ്പോൾ എന്റെ കെട്ട് ഈ അടുത്തൊന്നും നടക്കുമെന്ന് തോന്നണില്ല എന്ന്.. പണ്ട് എനിക്ക് പകരം വാഴ വെച്ചാൽ മതി എന്ന് പറഞ്ഞ കക്ഷിയാണച്ഛൻ.. പത്തിൽ രണ്ട് വട്ടം കറക്കി കുത്തി നോക്കി ആ വഴി രക്ഷപ്പെടില്ല എന്ന് അറിഞ്ഞ അച്ഛൻ അന്നു മുഖം തിരിച്ചതാണെന്നോട്.. വീട്ടിലിരുന്ന് മടുത്തപ്പോൾ അമ്മാവന്റെ വീട്ടിൽ നിന്ന് വർഷോപ്പ് പണി പഠിക്കാൻ പോയി തുടങ്ങി.. ഞാൻ അങ്ങനെ പോയത് അച്ഛനൊരു കുറച്ചിലായിരുന്നു അന്നതിനച്ഛൻ പറഞ്ഞത് അച്ഛന്റെ മുഖത്ത് കരി വാരി തേക്കാൻ ഞാൻ മന:പൂർവ്വം ചെയ്യുന്നതാണെന്നായിരുന്നു.. ഇപ്പോഴും അച്ഛന്റെ ആ മനോഭാവം മാറിയിട്ടില്ല.. ഒടുക്കം ഞാൻ പെണ്ണു കാണാൽ അങ്ങട്ട് അവസാനിപ്പിച്ചു.. അനിയന്റെ കല്യാണം ഇത്തിരി വൈകുമെന്നും അമ്മയോട് പറഞ്ഞു.. ഒരു മാസം തികയണതിനു മുമ്പ് തന്നെ അച്ഛനും അമ്മയും വാശി ഉപേക്ഷിച്ച് പറഞ്ഞു.. നീ ആരെ വേണമെങ്കിലും കെട്ടിക്കോ എന്ന് പക്ഷേ ഒരു ചില്ലി കാശ് എന്റെ കല്യാണത്തിന് ചിലവാക്കില്ലെന്ന ഭീഷണി അച്ഛൻ നിരത്തി.. ഒരു വർഷോപ്പ് തുടങ്ങാൻ പൈസ ചോദിച്ചപ്പോൾ തരാത്ത അച്ഛൻ തന്നെയല്ലേ അതു കൊണ്ട് എനിക്കും വലിയ പ്രതീക്ഷ ആ കാര്യത്തിലുമില്ല… എങ്കിലും അന്നും ഇന്നും തേനും പാലുമൊഴുക്കുന്നത് അനിയന് മാത്രം എന്തായാലും അവൻ ഇപ്പൊ ഡോക്ടറായി.. മ്മ ലോണെടുത്താണേലും ഇപ്പൊ വർഷോപ്പ് മുതലാളിയുമായി… അങ്ങനെ ഞാൻ പെണ്ണു കാണൽ തുടങ്ങി വലിയ വലിയ സങ്കൽപ്പങ്ങളും ഡിമാന്റുമില്ലാത്തതു കൊണ്ട് തന്നെ പെണ്ണു തിരഞ്ഞതികം നടക്കേണ്ടി വന്നില്ല.. ചെന്നു കണ്ട പെണ്ണിന്റെ കുടുംബം ഒരു സാധാരണ കുടുംബം അവളുടെ അച്ഛനും ഒരു സർക്കാർ ജോലിക്കാരൻ തന്നെ അതും കേന്ദ്ര സർക്കാർ ജോലി പോസ്റ്റ് മാൻ എന്റെ അച്ഛന്റെ സർക്കാറിനേക്കാൾ ഒരു പടി മുകളിൽ വരും അവളുടെ അച്ഛന്റെ സർക്കാർ.. അങ്ങനെ പെങ്ങളെ വിളിച്ചു വരുത്തി ഈ കാര്യം കേട്ടവൾ ആദ്യം മുഖം തിരിച്ചെങ്കിലും വളരെ നിർബന്ധിപ്പിച്ച് ഒരു ചടങ്ങ് പോലെ അവളെയും അമ്മയേയും അവളെ കാണാൻ വിട്ടു..
അവർ പോയി വന്നു എന്തൊക്കെയോ കുറ്റവും കുറവും നിരത്തി ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല.. അങ്ങനെ എന്റെ കല്യാണത്തിനും വീട്ടിൽ പന്തലുയർന്നു കൊട്ടും കുരവയുമുയർന്നു.. ഞാൻ കല്യാണ ചെക്കനായി അണിഞ്ഞൊരുങ്ങി.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട എന്ന അമ്മയുടെ വാക്കുകൾ കേട്ടാണ് അച്ഛൻ കല്യാണത്തിന് മുമ്പിൽ നിന്നതും ചടങ്ങുകൾ നടത്തിയതും… കെട്ടു കഴിഞ്ഞ് വലതു കാലെടുത്തു വെച്ചവൾക്ക് കുടുംബ മഹിമയില്ലാത്തതിനാൽ വീട്ടിൽ പുല്ലു വിലയായിരിന്നു.. അവൾ നടുവൊടിഞ്ഞു ചെയ്യുന്ന ജോലികൾക്കൊന്നും ഒരു വിലയും ഉണ്ടായിരുന്നില്ല.. ഓരോന്നും പറഞ്ഞവളെ ഒന്നു കണ്ണു നിറയിച്ചില്ലേൽ അമ്മക്ക് ഉറക്കം വരാത്ത പോലെയാണ്.. ഇന്ന് അനിയൻ അച്ഛനും അമ്മയും പറഞ്ഞത് പോലെ ഒരു വലിയ കുടുംബത്തിൽ നിന്ന് തന്നെ ഒരുവളെ കെട്ടി കൊണ്ട് വന്നു.. അന്നച്ഛൻ നല്ല ഗമയോടെ എന്നെ നോക്കി.. എന്റെ മോൻ അനുസരണയുള്ളവനാണ് എന്ന് പറഞ്ഞവന്റെ ഗുണഗണങ്ങളും എനിക്ക് മുമ്പിൽ നിരത്തി എന്നെ പുച്ഛത്തോടെ നോക്കി.. അവളു കൂടി വന്നതോടു കൂടി അമ്മ തരം തിരിവ് വീട്ടിൽ കാട്ടി തുടങ്ങി.. എന്നിട്ടും അവൾ ഏങ്ങലടിച്ചുള്ള പരാതി പറച്ചിലുണ്ടാക്കിയില്ല വീട് രണ്ടാക്കാൻ മിടുക്ക് കാണിച്ചില്ല.. ഒരു മണ്ടിയെ പോലെ എല്ലാം കണ്ടും കേട്ടും നടന്നു.. ഇന്നിപ്പോ എന്തോ അനിയന്റെ ഭാര്യയും അമ്മയും തമ്മിൽ മുഷിപ്പ് തുടങ്ങി.. അമ്മ ഒന്ന് പറഞ്ഞാൽ അവൾ രണ്ട് പറയും അമ്മക്കിപ്പൊ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലായി.. വീട്ടിൽ പലപ്പോഴും കലഹമായി അനിയന്റെ സ്വസ്ഥത നഷ്ടപ്പെട്ടു തുടങ്ങി.. ഇന്നും എന്തോ പറഞ്ഞവളും അമ്മയും വാക്കേറ്റമായി അതിനിടക്കാണ് അവൾ അമ്മയോട് പറഞ്ഞത് എന്റെ അച്ഛൻ എന്നെ ഈ വീട്ടിലെ അടുക്കള പണിക്കായി കെട്ടിച്ചു വിട്ടതൊന്നുമല്ലന്ന്.. അതു കേട്ടതും അമ്മ കലി തുള്ളി വേഗം അനിയനെ വിളിച്ചു പറഞ്ഞു ഈ തലതെറിച്ചവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടെടാന്ന്.. അമ്മ അനിയനോടത് പറയുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.. അവൾ പറഞ്ഞതിൽ എന്താണ് അമ്മേ ഒരു തെറ്റ് അവളുടെ അച്ഛൻ അവളെ ഇങ്ങോട്ട് പറഞ്ഞു വിടുമ്പോൾ ഇവിടുള്ളവരും അവളെ പൊന്നു പോലെ നോക്കും എന്ന് കരുതി തന്നെയല്ലേ വിട്ടത്.. അമ്മയുടെ ശത്രുക്കളായൊന്നുമല്ലല്ലോ ഇവർ വന്നു കയറിയത് മക്കളായല്ലേ? .. ഞാൻ ചോദിച്ചതിനൊന്നും അമ്മക്ക് ഉത്തരമുണ്ടായില്ല.. ഒരു നിമിഷം കൊണ്ട് അമ്മക്ക് അമ്മയുടെ തെറ്റ് മനസ്സിലായി.. അമ്മ അവളെ ചേർത്തു നിർത്തി നെറുകിൽ തലോടി.. ആ തലോടലിൽ എല്ലാം മറക്കാനുള്ള ശക്തി ഉണ്ടായിരുന്നു പൊറുക്കാനുള്ള മനസ്സുണ്ടായിരുന്നു.. എല്ലാം കണ്ടും കേട്ടും കൊണ്ട് മിഴി നിറച്ചു നിൽക്കണ എന്റെ പെണ്ണിനെ അപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.. അമ്മ അവളുടെ അരികിൽ ചെന്ന് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ഇനി നീയാണ് ഈ വീട്ടിലെ മൂത്ത മകൾ എന്ന്.. അതു കേട്ടവൾ ചിരിക്കുമ്പോൾ അവളുടെ സന്തോഷം എത്രയെന്നു ഞാൻ കണ്ടിരുന്നു.. അനിയന്റെ ഏട്ടനായി വീട്ടിലെ മൂത്ത മകനായി ഞാനൊന്നു നിവർന്നു നിന്നു.. എനിക്ക് പകരം വാഴ വെച്ചാ മതി എന്ന് കരുതിയ അച്ഛൻ ഉമ്മറത്തു നിന്ന് ഒന്നും ഉരിയാടില്ല ഇന്ന്.. പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ നാളുകൾക്ക് ശേഷമുള്ള ഒരു ചിരി മൂപ്പര് കാച്ചിയിരുന്നു.. എന്തോ വാഴയിപ്പോ അച്ഛൻ തന്നെ വെട്ടി കളഞ്ഞ് എന്നെ മൂത്ത മകനായി കാണാൻ തുടങ്ങിയിരിക്കുന്നു…
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ് ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…)

അനുഭവങ്ങൾ
ഒരുപരിചയോമില്ലാത്തവനോട് ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

രചന: ശ്രീക്കുട്ടി
“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ് ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട് ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….
രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട് വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.
കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????
പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…
അനുഭവങ്ങൾ
തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

രചന: Ammu Santhosh
ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ് ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..
രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .
അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.
ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.
വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..
സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.
എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…
അനുഭവങ്ങൾ
മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

രചന: സജി തൈപ്പറമ്പ്
മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.
തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.
കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,
അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,