Connect with us

ബന്ധങ്ങൾ

കുടജാദ്രിയിലെ വെൺമേഘങ്ങൾ

Published

on

രചന: ലിസ് ലോന

“ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ…..ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ…എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്….” പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു നേരത്തെ കിടക്കാൻ വന്നതാണ് ഞാനും എന്റെ ഭാര്യ കാർത്തികയും… വിവാഹത്തിന് മുൻപേ തന്നെ പതിവുള്ള മൂകാംബിക യാത്ര കല്യാണം കഴിഞ്ഞു ഒന്നരകൊല്ലമായിട്ടും തുടർന്നപ്പോഴുള്ള ചിന്തകളായിരിക്കാം അവളിങ്ങനെ ചിരിയോടെ അവതരിപ്പിച്ചത് എന്ന് ഞാനോർത്തു…ആദ്യമൊക്കെ ഉത്സാഹത്തോടെ കൂടെ വന്നിരുന്നതാണവൾ….പക്ഷേ കൊല്ലൂരും കുടജാദ്രിയുമല്ലാതെ വേറൊരിടത്തും പോകാതെ മടങ്ങി വരുമ്പോൾ അവൾക്കും മടുപ്പായി …പിന്നെയെന്റെ യാത്രകളെല്ലാം തനിച്ചായിരുന്നു…. പലപ്പോഴും അവൾ ചോദിച്ച ചോദ്യങ്ങളാണ് ഇതെല്ലാം… അപ്പോഴെല്ലാം കൊടുത്ത മറുപടി തന്നെ ഞാനാവർത്തിച്ചു… “അമ്മയെ കാണാൻ ….” “ഈ ഉത്തരം എനിക്കറിയുന്നതല്ലേ ദേവേട്ടാ…ഇനി അടുത്ത തവണത്തേക്ക് വേറൊരുത്തരം കണ്ടെത്തിക്കോളൂ…..” കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു… എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ… “എനിക്കറിയാം ഏട്ടനങ്ങനെ ചെയ്യില്ലെന്ന് എന്നാലും ഒരു ഭയം….ആരുമില്ലാത്തവരാ നമ്മൾ രണ്ടുപേരും …പകുത്തു നൽകാതെ സൂക്ഷിച്ച സ്നേഹം മുഴുവൻ പകർന്ന് നൽകിയത് കൊണ്ടാവാം ചിലപ്പോഴെങ്കിലും ഞാൻ സ്വാർത്ഥയായി ചിന്തിക്കുന്നു…ഒരുപാട് ആരാധകരുള്ള എഴുത്തുകാരനല്ലേ…” “ന്റെ കുട്ടിക്കല്ലാതെ ഈ എഴുത്തുകാരന്റെ മനസ്സിലേക്ക് ചേക്കേറാൻ ആർക്കും ഈ ജന്മത്തിൽ കഴിയില്ല അതെന്റെ വാക്കല്ല ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യമാണത് കാർത്തു….” “അതുമതിയെനിക്ക് …ആരുമില്ലാത്ത എന്നെ ഏട്ടൻ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ ഈ കാൽച്ചുവട്ടിൽ സമർപ്പിച്ചതാണെന്റെ ജീവിതം…പക്ഷേ കാൽചുവട്ടിലല്ല ഒപ്പത്തിനൊപ്പം രാഞ്ജിയെപോലെ കൂടെ നിർത്തിയെന്നെ … പഠിപ്പും അറിവുമില്ലാത്ത എനിക്ക് ഏട്ടനെ പോലെയൊരാളെ സ്വപ്നം കാണാൻ കൂടി യോഗ്യതയില്ല …” ഞാനൊന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തണച്ച് മൂർദ്ധാവിൽ ചുംബിക്കുമ്പോൾ മനസ്സ്‌ മന്ത്രിക്കുന്നുണ്ടായിരുന്നു…. ഈ യോഗ്യതയൊന്നും നിനക്ക് വേണ്ട പെണ്ണേ…സ്നേഹിക്കാനുള്ള നിന്റെ മനസ്സ്‌ …അത് മാത്രം മതിയെനിക്ക്… അമ്മയായും പെങ്ങളായും കാമുകിയായും മകളായും ഭാര്യയായും വേഷപ്പകർച്ചയാടിയുള്ള സ്നേഹം നൽകാൻ ഭാര്യക്ക് മാത്രേ കഴിയുകയുള്ളു , ആ അറിവ് നിന്നിൽ ധാരാളമുണ്ട് അത് മതി.. നാല് ദിവസത്തേക്കുള്ള സ്നേഹം മുഴുവൻ മുൻകൂറായി പകർന്ന് നൽകിയ എന്റെ തോളിലേക്ക് തലചായ്ച്ചു സംതൃപ്തിയോടെ തളർന്നുറങ്ങുമ്പോഴും മനസ്സ് വായിച്ചറിഞ്ഞ പോലെ കാർത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു…. യാത്ര പുറപ്പെടാൻ നേരം , ചെറിയ വിരഹങ്ങൾ പരിചയമുള്ളതെങ്കിൽ പോലും പെയ്യാൻ വിതുമ്പുന്ന മിഴിനീർത്തുള്ളികളെ തടയാൻ അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു… “ഇത്തവണത്തെ യാത്രക്കൊരു പ്രത്യകതയുണ്ട് കുട്ടിക്കറിയാല്ലോ അത്…ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിൽ പോലും എന്നെ തേടിവന്ന മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങും മുൻപേ എനിക്കെന്റെ അമ്മയെ കാണണം…” ആ ഒരു ചടങ്ങുള്ളത് കൊണ്ടാണ് ഇക്കുറി യാത്ര നേരത്തെയാക്കിയത്….അല്ലെങ്കിലും നമുക്ക് തോന്നുമ്പോഴല്ല അമ്മക്ക് തോന്നുമ്പോഴല്ലേ നമ്മളെയാ മുൻപിൽ എത്തിക്കുന്നത്… തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോഴും ഞാൻ ബസിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയില്ല….ഇതാണ് സുഖം…തടസ്സമില്ലാതെ വരുന്ന കാറ്റുപോലെ ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തട്ടെ… ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിൽ നിന്നും കിട്ടിയ അനാഥക്കുഞ്ഞിനെ ആരോ കണ്ടെടുക്കുമ്പോൾ അവനെ പൊതിഞ്ഞ തുണിയിൽ നിറയെ കൊല്ലൂരമ്മ എന്നെഴുതിയിരുന്നത് അനാഥാലയത്തിലെ ശങ്കരേട്ടനാണ് പറഞ്ഞു തന്നത്… അന്ന് മുതൽ അതാണെന്റെ അമ്മയെന്ന ചിന്തയാണോ അതോ അവിടുന്നെന്റെ അമ്മയെ കണ്ടെത്താൻ കഴിയുമെന്ന ചിന്തയാണോ ഇന്നുമറിയില്ല മുടങ്ങാതെ ഞാൻ മൂകാംബികയിലെത്താനുള്ള കാരണം….പക്ഷേ ഒന്നുറപ്പ് … ജനിക്കുമ്പോൾ ജനിപ്പിക്കുന്നവർ തീരുമാനിക്കുന്ന മതമെന്ന ചട്ടക്കൂടല്ല ദേവനെന്ന പേരും കൊല്ലൂരമ്മയോടുള്ള ഇഷ്ടവും… അവിടെത്തി റൂമെടുത്തു ഒന്നു കുളിച്ചുവൃത്തിയായി നടയടക്കും മുൻപേ ഞാനോടി , ആ മഹാമായയെ കാണാൻ…….ആ ദർശനത്തിനു മുൻപിൽ കൈകൾ കൂപ്പി നിൽക്കുമ്പോളറിയാം സിരകളിലൂടെ പായുന്ന വിദ്യുത്പ്രവാഹം…. പുലർച്ചെ എഴുന്നേറ്റ് നിർമാല്യം തൊഴുത് ഉച്ചക്ക് അന്നദാനചോറും കഴിച്ചു വൈകുന്നേരം വരെ ക്ഷേത്രത്തിനുള്ളിൽ തന്നെയിരിക്കുമ്പോൾ ഇന്ന് വരെ തന്ന അനുഗ്രഹങ്ങൾക്കെല്ലാം അമ്മയോട് നന്ദി പറയുന്നുണ്ടായിരുന്നു മനസ്സ്‌…. പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ മനസ്സറിയാതെ ഞാനെന്റെ പെറ്റമ്മയെ തേടുകയായിരുന്നു….മനസ്സിലുള്ളത് പറയാതെ തന്നെ ദേവിക്കറിയാമെന്ന വിശ്വാസത്തിൽ… ദേവിയോട് സങ്കടങ്ങളും വിശേഷങ്ങളും പറഞ് തീർന്ന് കുടജാദ്രിയിലേക്ക് യാത്ര തിരിക്കുമ്പോഴേക്കും മനസ്സ്‌ പരാതിയെല്ലാം മറന്ന് പുത്തനുണർവോടെ ഉയിർത്തെഴുന്നേറ്റിരുന്നു… കുടജാദ്രി മലമുകളിലെത്തുമ്പോഴേക്കും തണുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു…കോടമഞ്ഞു പുതച്ചു കിടക്കുന്ന സർവജ്ഞപീഠത്തിനരികിലെത്തി ചുറ്റുമൊന്ന് നോക്കി… കൽമണ്ഡപത്തിനരികിൽ ഇരിക്കുമ്പോൾ കാണാം തിരക്ക് പിടിച്ച ജീവിതത്തിലും സാഹസികത കൂട്ട് പിടിച്ചവർ ഇറങ്ങാൻ ദുഷ്കരമായ പടിഞ്ഞാറ് ഭാഗത്തുകൂടി ആചാര്യർ തപസ്സിരുന്ന ചിത്രമൂല ലക്‌ഷ്യം വച്ചു നീങ്ങുന്നത്… തപസിനിരുന്ന ശങ്കരാചാര്യരുടെ മനസ്സോടെ കുറെ നേരം കൽമണ്ഡപത്തിനരികിലെ കല്ലിലിരുന്ന് ഒടുവിൽ സർവജ്ഞപീഠത്തിനു പുറകിലെ മലനിരകളിലേക്ക് ചുവന്നു തുടങ്ങിയ സൂര്യൻ ചായാൻ തുടങ്ങിയതും ഞാനെഴുന്നേറ്റു….. “നോക്കൂ …മോനേ ന്റെ കൂടെ വന്നവരെ ആരെയും കാണാനില്ല…ഒന്നെന്റെ കൂടെ വരുമോ …. മുറിയെടുത്തിരിക്കുന്നത് മൂലക്ഷേത്രത്തിനരികിലെ ഗസ്റ്റ് ഹൗസിലാണ്…ഇനിയെനിക്ക് അവരെ തിരഞ്ഞു സമയം കളയാൻ വയ്യ….” ശബ്ദം കേട്ടിടത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി ശീതക്കാറ്റിൽ തണുത്തു വിറച്ചു അല്പം പ്രായം ചെന്നൊരാൾ…. “അതിനെന്താ വരൂ….ഞാനും ഇറങ്ങാൻ നോക്കായിരുന്നു…” ഗസ്റ്റ് ഹൗസിനു മുന്നിലെത്തും വരെ അയാൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു നിർത്താതെ… കൂടെ ഭാര്യയുണ്ടെന്നും ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന അവരുടെ ആഗ്രഹപ്രകാരം മാസത്തിലൊരിക്കൽ മൂകാംബിക ദേവിയെ തൊഴാൻ വരുന്നതുമെല്ലാം… മക്കളില്ലാത്ത അവരെ പറ്റി കേട്ടപ്പോൾ അച്ഛനുമമ്മയുമില്ലാത്ത എനിക്ക് തോന്നിയ സ്നേഹം ആ അമ്മയെ ഞാൻ കാണാൻ തീരുമാനിച്ചു…. മുടി മുഴുവൻ നരച്ച , നെറ്റി നിറയെ ചന്ദനവും കുങ്കുമവും വാരിപ്പൂശിയ കഴുത്തിൽ സ്വർണം കെട്ടിച്ച രുദ്രക്ഷമാലയുമണിഞ്ഞു നീലകസവുള്ള സെറ്റുമുണ്ടുമുടുത്തു തലയിണയിൽ ചാരിയിരിക്കുന്ന ആ അമ്മയെ കണ്ടതും എന്റെ മനസ്സ്‌ അറിയാതെ തേങ്ങിപ്പോയി…. രാത്രി വൈകും വരെയും ഒരപരിചിതനായ എന്നോട് ചിരപരിചിതരെപോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു… കല്യാണം കഴിച്ചതും കുഞ്ഞുണ്ടായതും പറഞ്ഞു പറഞ് കാറപകടത്തിൽ കുഞ്ഞു മരിച്ചത് പറയുമ്പോഴേക്കും അമ്മയുടെ തേങ്ങൽ ഉച്ചത്തിലായി…. അവരുടെ നിർബന്ധത്തിൽ അന്നവിടെ തങ്ങി പിറ്റേന്ന് ഇറങ്ങാൻ നേരം അമ്മക്കരികിലിരുന്ന് കുറച്ചു ദിവസങ്ങൾക്കപ്പുറം നടക്കുന്ന പുരസ്കാരച്ചടങ്ങിലേക്ക് ഞാനവരെ ക്ഷണിച്ചു… ആരുമില്ലാത്ത എനിക്കും എന്റെ ഭാര്യക്കും ആരെങ്കിലുമായി വരാമോ എന്ന് നിറകണ്ണോടെ ചോദിച്ചപ്പോഴേക്കും ആ അമ്മയെന്നെ കെട്ടിപിടിച്ചിരുന്നു… അഡ്രസ്സും ഫോൺനമ്പറുമെല്ലാം എഴുതി കൊടുത്തു പുറത്തേക്ക് നടക്കുമ്പോൾ എന്റെ കയ്യുകൾ ചേർത്ത് പിടിച്ചു കൂടെ വന്ന ആ അച്ഛന്റെ കയ്യുകൾ വിറകൊള്ളുന്നുണ്ടായിരുന്നോ… ഗസ്റ്റ് ഹൗസിനു പുറത്തെ മഹാഗണിമരത്തിനു കീഴെ നിന്ന് ഇനിയും പറഞ്ഞു തീരാത്ത പോലെ അദ്ദേഹമെന്റെ കണ്ണുകളിലേക്ക് നോക്കി…. “ഞാൻ ചെയ്ത തെറ്റാണ് ഞങ്ങൾടെ കുഞ്ഞിനെ ഇല്ലാതാക്കിയത് …ഇന്നെന്റെ ഭാര്യയുടെ ഈ കിടപ്പിനു കാരണവും ആ തെറ്റ് തന്നെ…ഞാനത് തന്നോട് ഒരിക്കൽ പറയും…ദേവനെന്റെ ആരോ ആണെന്നാ എനിക്കിപ്പോൾ മനസ്സിൽ…ഞങ്ങൾ വരും ആ ചടങ്ങിന് …..വലിയ വീട്ടിൽ ആരുമില്ലാതെ തനിച്ചു കഴിയുന്ന രണ്ട് പാഴ്ജന്മങ്ങളാണ് ഞങ്ങളിന്ന്….വരും ദേവന്റെ കാർത്തികയേ കാണാൻ…” മടക്കയാത്രയിൽ മുഴുവൻ അവരായിരുന്നു എന്റെ മനസ്സിൽ….ആരുമില്ലാത്തവർക്ക് ആരെല്ലാമോ എവിടുന്നോ വന്നു ചേരുന്നതിനെകുറിച്ച്…. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന കാർത്തുവിന്റെ കണ്ണുകളിലെ സന്തോഷം എന്നെകണ്ടതോടെ ഇരട്ടിയായി..കഥകളെല്ലാം പറഞ്ഞു തീർന്നപ്പോൾ സന്തോഷക്കണ്ണീർ പൊഴിയുന്ന കവിളുകൾ തുടച്ചു അവൾ പറഞ്ഞു… ” അവർ വരും ന്റെ മനസ്സ്‌ പറയുന്നുണ്ട്…വന്നാൽ നമുക്കവരെ മടക്കി വിടണ്ട….നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും കൂടെ നിൽക്കാമോയെന്ന് ഞാൻ കാല് പിടിച്ചു ചോദിക്കും….” ഒന്നും പറയാതെ അവളുടെ മുടിയിൽ പതിയെ തലോടുമ്പോൾ എന്റെ മനസ്സും എന്തെന്നറിയാതെ ഉറപ്പോടെ പറയുന്നുണ്ടായിരുന്നു …അവർ വരും…. പുരസ്‌ക്കാരചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് എനിക്കാ ഫോൺ വന്നത് …

അന്ന് കണ്ട അച്ഛനുമമ്മയും വരുന്നു…വഴി ചോദിച്ചുള്ള വിളിയാണ്…. വീൽച്ചെയറിലിരുന്ന അമ്മയോട് നിലത്തു മുട്ടുകുത്തിയിരുന്നു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാർത്തികയേ നോക്കി അച്ഛനെന്നെ പുറത്തേക്ക് വിളിച്ചു… “നിങ്ങടെ കൂടെ രണ്ടു ദിവസം നിൽക്കണമെന്ന് പറഞ് വാശി പിടിച്ചാ അവൾ വന്നേക്കുന്നത്…നോക്ക് ആ മുഖത്തെ സന്തോഷം …ഒരുപാട് വർഷങ്ങളായി ഞാനാ മുഖത്തു ഇങ്ങനൊരു ചിരി കണ്ടിട്ട്…എനിക്കറിയാം നിങ്ങൾക്ക് ഞങ്ങളൊരു ബുദ്ധിമുട്ടാകുമെന്ന്….” പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഞാനദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചു…. “അമ്മയുടെ മുഖം മാത്രമല്ല …എന്റെ പെണ്ണും മതിമറന്നുള്ള സന്തോഷത്തിലാണ്….രണ്ട് ദിവസമല്ല ഇനിയെന്റെ കൂടെ ഞങ്ങളുടെ അച്ഛനുമമ്മയുമായി ഇവിടെ നിന്നൂടെ…” എന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ഒരു മാത്ര നിശബ്ദനായി…. “ഈ സ്നേഹത്തിന് ഞാൻ അർഹനല്ല…അത്രയ്ക്കും വലിയൊരു തെറ്റാണു ഞാൻ ചെയ്തത് ….അവളുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്….” പിന്നെയയാൾ പറഞ്ഞ കഥകൾ ദേവൻ നിർന്നിമേഷനായി കേട്ടുനിന്നു…. ഇരട്ടകുട്ടികളിലൊരാൾ മുച്ചുണ്ടോടെ പിറന്നതും…ഒന്ന് ചാപിള്ളയായിരുന്നു എന്ന് ഭാര്യയെ അറിയിച്ച അയാൾ അഭംഗിയുള്ള കുഞ്ഞിനെ കളയാൻ ആസ്പത്രിജോലിക്കാരനെ ഏല്പിച്ചതുമൊക്കെ… അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ എതിരെ വന്ന ബസ് തട്ടിത്തെറിപ്പിച്ച അപകടത്തിൽ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവനൊപ്പം ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ഗർഭപാത്രം കൂടി എടുത്തുകളയേണ്ടി വന്ന നിർഭാഗ്യമെല്ലാം പറഞ്ഞു തീർന്നതും കുടജാദ്രിയിലേക്ക് നടന്നുകയറിയവനെ പോലെ അദ്ദേഹം കിതച്ചു… ഒരിക്കലും ഈ കഥ അമ്മയറിയരുതെന്ന് പറഞ് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുമ്പോൾ ഇന്ന് വരെ ആരോടും പറയാതെ കൊണ്ട് നടന്ന രഹസ്യങ്ങളടക്കം ഉള്ളിലേറ്റി സ്വയം നീറി മരിക്കുന്ന ആ മനുഷ്യനോട് എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കും മനസിലായില്ല… ആളുകൾ തിങ്ങിനിറഞ്ഞ പുരസ്കാരച്ചടങ്ങിൽ ആദരവും പ്രശസ്തിപത്രവും ഏറ്റു വാങ്ങി പ്രസംഗിക്കാനായി നിൽക്കുമ്പോൾ എനിക്ക് മുൻപിലെ നിരയിൽ തന്നെ കാർത്തികയോടൊപ്പം അവരും ഉണ്ടായിരുന്നു…. പൊഴിഞ്ഞു വീഴുന്ന ഇലയായിട്ടല്ല പടർന്നു കയറുന്ന ഒരു വള്ളിയായി എഴുത്തിന്റെ ലോകത്തിലേക്ക് നടന്നു കയറാൻ അനുഗ്രഹിച്ച കൊല്ലൂരമ്മക്കും…ജീവനായെന്നെ സ്നേഹിക്കുന്ന കാർത്തികക്കുമൊപ്പം കുടജാദ്രിയിൽ നിന്ന് കിട്ടിയ അച്ഛനുമമ്മക്കും ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞു നോക്കിയ ഞാൻ കണ്ടു മൂന്ന് പേരുടെയും കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരിക്കുന്നു…. മുച്ചുണ്ടോടെ ജനിച്ച കുഞ്ഞിനെ ആരോ ട്രെയിനിൽ ഉപേക്ഷിച്ചതും….പേരറിയിക്കാൻ ഇഷ്ടമില്ലാത്ത ഒരു നന്മയുള്ള മനസ്സ്‌ അവനെ ശങ്കരേട്ടൻ നടത്തുന്ന അനാഥാലയത്തിലെത്തിച്ചതും… കാശുമുടക്കി അവനെ വിടർന്ന ചുണ്ടുകളുടെ ചിരിയുടെ ലോകത്തിലെത്തിച്ചതും പഠിപ്പിച്ചതുമെല്ലാം നിഴൽചിത്രങ്ങളായി എന്റെ മനസ്സിലേക്കോടിയെത്തി… ഞാനത് പറഞ്ഞാൽ എന്റമ്മക്ക് ഒരു മകനെ കിട്ടും പക്ഷേ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ ജന്മം മുഴുവൻ വേദനയുള്ളിലൊതുക്കി തളർന്നു കിടക്കുന്ന ഭാര്യയെ സ്നേഹിച്ചു ശുശ്രുഷിച്ചു പ്രായശ്ചിത്തതോടെ ഇതുവരെയും ജീവിതം നയിച്ച ആ മനുഷ്യന് ചിലപ്പോൾ ആരുമില്ലാതാകും…. നല്ലൊരമ്മയും പൊറുക്കാത്ത തെറ്റാണു അച്ഛനെന്നോട് ചെയ്തത്….പക്ഷേ ആരോടും വൈരാഗ്യവും വാശിയുമൊന്നും വേണ്ട ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നതറിയാതെ ജീവിക്കട്ടെ… ഒരിക്കലും പറയില്ലെന്നുറപ്പിച്ചു മനസ്സിലാ രഹസ്യങ്ങൾ താഴിട്ടു പൂട്ടുമ്പോൾ എന്റെ വിരലുകൾ കട്ടിമീശക്കിടയിലെ മുച്ചുണ്ടിന്റെ ഇനിയും മായാത്ത പാടുകളിൽ തഴുകുന്നുണ്ടായിരുന്നു…. അങ്ങകലെ ചിത്രമൂലയിൽ ശങ്കരാചാര്യർക്കു മുൻപിൽ പ്രത്യക്ഷപെട്ട് മൂകാംബികയിൽ സ്വയംഭൂവായി വിലയം പ്രാപിച്ച കൊല്ലൂരമ്മയോട് മാനസപുത്രന്റെ വിശേഷങ്ങളറിയിച്ച വെൺമേഘങ്ങൾ കുടജാദ്രിയിലേക്ക് ഒഴുകിനീങ്ങുന്നുണ്ടായിരുന്നു അപ്പോൾ.

Advertisement

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular

error: Content is protected !!