അനുഭവങ്ങൾ
എന്നാ പിന്നെ താനെന്റെ മടിയിലോട്ട് കേറിയിരിക്ക്

രചന: Kavitha Thirumeni
” എന്നാ പിന്നെ താനെന്റെ മടിയിലോട്ട് കേറിയിരിക്ക്… ഇനി ഇവിടെ തുല്യത കിട്ടിയില്ലന്നു വേണ്ട… ” ചിറയിൻകീഴ് മുതല് ഇതിപ്പോ മൂന്നാമത്തെ സ്റ്റേഷനിലാ ട്രെയിൻ പിടിച്ചിടുന്നത്. അതിന് അവറ്റകളുടെ പിതാമഹാന്മാരെ മനസ്സിൽ വാഴ്ത്തികൊണ്ട് ഇരിക്കുമ്പോഴാ ഈ പെൺപടകളുടെ കടന്നുകയറ്റം… ” താങ്ക്സ് ചേട്ടാ… ഇത് നേരത്തെ പറയണ്ടേ… ” എന്റെ സംസാരം മുഴുവിപ്പിക്കുന്നതിനു മുന്നേ ആ പെണ്ണെന്റെ മടിയിൽ കേറിയിരുന്നു.. ” അയ്യേ…. ഇയാളെന്തുവാ ഈ കാണിക്കുന്നേ.. ? എണീക്ക് കൊച്ചേ…. ” ” പറ്റില്ല… ! ” ഏഹ്… ? ” പറ്റില്ലാന്നു… ചെവി കേട്ടൂടെ.. ? ” ശാസ്താംകോട്ട മുതലേ ഒരേ നിൽപ്പാ… മണിക്കൂർ എത്രയായിന്നാ വിചാരം.. ” ” അതിന് ഞാനെന്ത് വേണം.. സൂചി കുത്താൻ പോലും ഇടയില്ലാത്ത ഈ ട്രെയിനിൽ വലിഞ്ഞു കേറാൻ ഞാൻ പറഞ്ഞോ… ? നോക്കിട്ടൊക്കെ കേറരുതോ.. ” റെയിൽവേ എനിക്ക് തീറെഴുതി തന്നിട്ടൊന്നുമില്ല ചേട്ടാ.. എന്റെ ഇഷ്ടത്തിന് ഓടാൻ.. അതിപ്പോഴും കേന്ദ്രത്തിന്റെയാ…
അവർക്ക് തോന്നുമ്പോൾ പിടിച്ചിടും.. ചിലപ്പോൾ ഓടിയില്ലെന്നും വരും.. ഹർത്താലും പൂജവെയ്പ്പ് അവധിയും ഒരുമിച്ച് വരുമെന്ന് മുൻകൂട്ടി അറിയാൻ എനിക്ക് മഷിനോട്ടമൊന്നുമില്ല…. ” ഉരുളയ്ക്ക് ഉപ്പേരി പോലെ അതിന്റെ വായിൽ നിന്ന് മറുപടി വന്നോണ്ടിരുന്നു.. ‘ ഹോ…ഇതിനെയൊക്കെ സഹിക്കുന്ന വീട്ടുകാരെ പൂവിട്ടു പൂജിക്കണം.. വെറുതെയാണോ ഹോസ്റ്റലിലേക്ക് തട്ടിയത്.. മടുത്തുകാണും. ബാഗിന്റെ ഇടയിലൂടെ യാത്രക്കാരെ എല്ലാം ഒരുവിധത്തിൽ വകഞ്ഞു മാറ്റി ഞാൻ എബിയെ നോക്കി. എന്റെ നിസ്സഹായ അവസ്ഥ അവനൂടെ കാണുന്നുണ്ടോന്ന് അറിയണ്ടേ… 2, 3 ബാഗും കൂട്ടത്തിൽ ഏതോ അമ്മച്ചിടെ മോനേം മടിയിലിരുത്തി ഞെരുങ്ങി അമർന്നുള്ള അവന്റെ ദയനീയമായ നോട്ടം കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി പോയി.. ഇങ്ങനാണേൽ തൃശ്ശൂര് എത്തുന്നതിന് മുൻപ് ഇവിടൊരു ജാലിൻ വാലാബാഗ് നടക്കും.. അതിൽ നിന്ന് എന്നെ എങ്കിലും കാത്തോളണെ ഈശ്വരാ.. മനസ്സിൽ ഓരോന്ന് ആലോചിച്ച് ഞാൻ തലയാട്ടി.. ” എന്തോന്നാ… എന്തോന്നാ… ? ” എന്റെ പൊന്നോ… അങ്ങോട്ട് ഒന്നും മൊഴിഞ്ഞില്ലേയ്… ഞാൻ എന്നോട് തന്നെ പറഞ്ഞതാ… ” ” ആഹ്.. ഇങ്ങനെ ഒറ്റയ്ക്ക് സംസാരിക്കുന്നവർക്ക് ഞങ്ങളടെ നാട്ടിൽ പ്രാന്ത് എന്നാ പറയാ..” ” എല്ലാം നാട്ടിലും അങ്ങനെ തന്നെയാ പറയുന്നത്… ”
” ഓഹ്… അപ്പോൾ സ്വബോധം ഉണ്ടല്ലേ… ? ” എന്ത്… ? ” അല്ല.. പ്രാന്താണെന്ന്… ” ” ഇത് വല്യ കഷ്ടായല്ലോ.. താനൊന്ന് കുറച്ചു നേരം മിണ്ടാതിരിക്കുവോ…. കേറിയപ്പോൾ തൊട്ട് സഹിക്കുവാ… ശല്യം… ” എന്റെ ചൂടാവല് ഏറ്റെന്നാ തോന്നുന്നത്… പിന്നീട് ആള് ഒന്നും മിണ്ടിയതെയില്ല… ഓരോ സ്റ്റേഷൻ കഴിയുന്തോറും കംപാർട്ട്‌മെന്റിലെ തിരക്ക് കുറഞ്ഞു തുടങ്ങി.. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിട്ടിയപ്പോൾ ലോട്ടറി അടിച്ച സന്തോഷത്തിലാണവൾ പെട്ടിയും കിടക്കയും എടുത്ത് മാറിയിരുന്നത്.. കൂടെ ഉണ്ടായിരുന്ന വാനരപടയിലെ അംഗങ്ങൾ പല പല സ്റ്റേഷനിലായി ഇറങ്ങി പോകുന്നുണ്ടായി… “ഇന്ദു… ഞാൻ ഇറങ്ങുവാ.. നീ സൂക്ഷിച്ചു പോണേ… ” അവസാനത്തെ ആളും യാത്ര പറഞ്ഞ് പോയപ്പോൾ മുതൽ അവൾ വല്ലാതെ അസ്വസ്ഥമായി….. ” തനിക്ക് എവിടെയാ ഇറങ്ങണ്ടെ.. ? സഹതാപം തോന്നിയപ്പോൾ അറിയാതെ ഞാൻ ചോദിച്ചുപോയി… രൂക്ഷമായിട്ട് ഒന്ന് നോക്കിട്ട് അവൾ പുച്ഛം വാരിവിതറി.. ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ടാണാവോ… ” ഇയാളോടാ ചോദിച്ചത്… ? ” അറിഞ്ഞിട്ടെന്തിനാ.. ? വീട്ടിൽ കൊണ്ട് ചെന്ന് ആക്കിതരുവോ… ? ” ഇല്ല… ചോദ്യം തിരിച്ചെടുത്തു പെങ്ങളേ…. മാപ്പാക്കണം…” കൂടുതൽ വാക്ക് തർക്കത്തിന് നിൽക്കാതെ ഞാനെന്റെ കാര്യം നോക്കി അടങ്ങി ഒതുങ്ങിയിരുന്നു.. ” അല്ലെങ്കിലും ഈ കാലത്ത് ഒരു മനുഷ്യനേം സഹായിച്ചുടാ….. ഞാൻ എന്നെ തന്നെ പഴിച്ചു.. ” നിനക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഹരി… ആ സാധനത്തിനോട് പോയി മിണ്ടാൻ.. ? “പറ്റിപോയി അളിയാ… ഏത് പോലീസ്കാരനും ഒരബദ്ധം പറ്റില്ലേ….
കൈ കൂപ്പിക്കൊണ്ട് ഞാൻ എബിയെ നോക്കി… തൃശ്ശൂര് ഞങ്ങൾക്കൊപ്പം തന്നെയാണ് അവളും ഇറങ്ങിയത്.. നേരം നന്നേ വൈകിയതു കൊണ്ട് എബി നേരെ വീട്ടിലേക്ക് തിരിച്ചു… ഞാനും പോവാൻ തുടങ്ങുമ്പോഴാണ് ഇന്ദുവിനെ ഓർമ വന്നത്.. കാര്യം അഹങ്കാരിയാണെങ്കിലും ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഒന്ന് അന്വഷിക്കാമെന്ന് കരുതി. രാത്രിയിൽ ആൾസഞ്ചാരമില്ലാത്ത വഴികളാണ് അവിടെ കൂടുതലും. പേരിന് മാത്രം ചിലയിടത്ത് വഴിവിളക്കും… സ്റ്റേഷനിൽ നിന്ന് മാറി ഒരു ഓട്ടോ സ്റ്റാൻഡിൽ അവൾ നിൽക്കുന്നത് ചെറിയ മഞ്ഞവെട്ടത്തിൽ എനിക്കും കാണാമായിരുന്നു.. പുക പറത്തികൊണ്ട് അകലെ നിന്ന് കുറച്ചുപേര് വരുന്നത് കണ്ടിട്ടാവണം അവൾ ആകെ പരിഭ്രമിച്ചു.. ചുറ്റും നോക്കുന്നുണ്ട്. സമീപത്ത് വേറെ ആരെയും കാണാത്തതിനാൽ ഭയത്തിന്റെ തീവ്രത അവളിൽ കൂടി വന്നിരുന്നു. ” ഇന്ദു…. വാ… ! പിന്നിലൂടെ ചെന്ന് ആ കൈ പിടിച്ചപ്പോൾ ഒരു ഞെട്ടലോടെയാണവൾ തിരിഞ്ഞ് നോക്കിയത്. നെറ്റിത്തടങ്ങളിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരിക്കുന്നു..
എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. “ഹരി… ഹരിയേട്ടനോ…? ഞാൻ ഓർത്തു വേറെ…. ചെറിയ വിക്കലോടെ അവൾ പറയാൻ തുനിഞ്ഞു… “മ്മ്.. നീ പലതും ഓർക്കും.. നടക്ക്… ഞാൻ വീട്ടിൽ കൊണ്ട്ചെന്ന് ആക്കാം…” ഇരുട്ടിലൂടെ തനിക്കൊപ്പം നടക്കുമ്പോൾ ട്രെയിനിലിരുന്നു ചിലച്ച വായാടിയെ ഞാൻ കണ്ടതേയില്ല. വീട് എത്തുന്നതുവരെ മൗനമായിരുന്നു അവളിൽ.. ഉമ്മറത്തെ പടിയിൽ അവളേം കാത്തു മാതാശ്രീ ഉണ്ടായിരുന്നു.. ഞങ്ങളെ കണ്ടതും അവര് ഓടി അരികിലെത്തി. ” ഇതെവിടെയായിരുന്നു മോളെ ഇത്രയും സമയം… ഞാൻ പറഞ്ഞതല്ലേ ഇന്ന് വരണ്ടാന്ന്.. നീ കേട്ടില്ലല്ലോ… ? അവളെ തൊട്ടും തലോടിയും അമ്മ ഓരോന്നായി ചോദിച്ചു… എന്നിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ ആ കണ്ണിൽ സംശയമാണ് നിഴലിച്ചത്.. “ഇതാരാ… ? ” ആഹ്… അമ്മേ ഞാൻ പറയാൻ മറന്നു.. ഇത് ഹരിയേട്ടൻ… ട്രെയിനിൽ വെച്ചു പരിചയപ്പെട്ടതാ… ഏട്ടനാ എന്നെ ഇവിടെ എത്തിച്ചത്.. ” ” ട്രെയിനിൽ വെച്ചോ… ഈ പാതിരാത്രിക്ക് എന്ത് വിശ്വസിച്ചാ ഇന്ദു നീ ഇവന്റെ കൂടെ വന്നത്… ഇത്രയ്ക്ക് ബോധമേയുള്ളോ നിനക്ക്…. ! കാര്യം അറിയാതെ അവളെ ശകാരിക്കാൻ തുടങ്ങിയപ്പോൾ കേട്ടുനിൽക്കാൻ എനിക്കായില്ല.
” അമ്മ പേടിക്കണ്ട.. ഇന്ദുനെ ഈ രാത്രിയിൽ ഇവിടെ കൊണ്ടുവന്നു ആക്കിയത് വേറൊന്നും കൊണ്ടല്ല… ഇതുപോലെ ഒരെണ്ണം എന്റെ വീട്ടിലുമുണ്ട്.. അതേ മുഖം ഇവളിലും കണ്ടപ്പോൾ തനിച്ചാക്കാൻ തോന്നിയില്ല… പിന്നേ ഈ അമ്മേം പെങ്ങളേം കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്ട്ടോ…” എല്ലാത്തിനുമുളള ഉത്തരം കിട്ടിയതിനാലാവാം അമ്മ തിരിച്ച് ഒന്ന് പറഞ്ഞില്ല. ” ഞാൻ ഇറങ്ങുവാ ഇന്ദു.. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കണ്ട.. പഴയ വായനശാലയുടെ ഓപ്പോസിറ്റ് കാണുന്നതാ എന്റെ വീട്.. ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് വന്നാലും മതി… കയറ്റി വിട്ടില്ലേൽ ധൈര്യമായിട്ട് പറഞ്ഞോ എസ്. ഐ. യുടെ പെങ്ങളാണെന്ന്… കണ്ണടച്ച് കൊണ്ട് അവളെ നോക്കി ചിരിക്കുമ്പോഴും ഒന്നും മനസ്സിലാവാതെ അമ്മ എന്നെയും അവളേം മാറി മാറി നോക്കുന്നുണ്ടായിരുന്നു….

അനുഭവങ്ങൾ
ഒരുപരിചയോമില്ലാത്തവനോട് ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

രചന: ശ്രീക്കുട്ടി
“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ് ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട് ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….
രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട് വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.
കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????
പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…
അനുഭവങ്ങൾ
തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

രചന: Ammu Santhosh
ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ് ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..
രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .
അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.
ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.
വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..
സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.
എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…
അനുഭവങ്ങൾ
മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

രചന: സജി തൈപ്പറമ്പ്
മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.
തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.
കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,
അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,