Connect with us

തുടർക്കഥകൾ

ദക്ഷ, ഭാഗം: 6

Published

on

രചന: വൃശ്ചിക ശ്രീഹരി
ബൈക്ക് മുന്നോട്ട് എടുത്തതും ഞാൻ ഏട്ടനെ നോക്കി..എന്നെ തന്നെ നോക്കി നിൽക്കുവാണ്.. ആ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി… എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതിയായിരുന്നു ചിന്ത… അച്ചുവേട്ടൻ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സ് നിറയെ അനന്തേട്ടന്റെ മുഖമായിരുന്നു… വീടെത്തി. ഞാൻ ബൈക്കിന്ന് ഇറങ്ങി… “മാമനും മാമിയും എവിടെ.. വാതിൽ ഒക്കെ അടച്ചിട്ടിരിക്കുന്നു ” “ഇവിടില്ല.. വൈകിട്ടെ വരൂ ” “മ്മ് ” “അകത്തേക്ക് കയറുന്നില്ലേ ” “ഇല്ലാ.. ഞാൻ പോവാ ” അച്ചുവേട്ടൻ പോയതും ഗേറ്റ് അടച്ചു.. പുറത്തുള്ള ബാത്‌റൂമിൽ കയറി കുളിച്ചു.. ചെടിചട്ടിയുടെ കീഴിന്ന് ചാവി എടുത്തു വാതിൽ തുറന്നു.. ഓടി എന്റെ മുറിയിൽ കയറി… ഫോൺ എടുത്തു ഏട്ടനെ വിളിച്ചു.. എന്റെ വിളി പ്രതിക്ഷിച്ചു ഇരുന്ന പോലെ ആദ്യത്തെ ബെല്ലിന് തന്നെ ഏട്ടൻ ഫോൺ എടുത്തു “വീട്ടിൽ എത്തിയോടാ ” “ആ എത്തി ഏട്ടാ.. സോറി ഏട്ടായി… ” “ഹേയ് സോറി ഒന്നും വേണ്ട… ഏറ്റവും അടുത്ത ആരോ ആണെന്ന് മനസിലായി..അതോണ്ടല്ലേ നീ പറയാതെ പോയത്. ” “അത് അച്ചുവേട്ടനാ ” “നിന്റെ മുറചെറുക്കാനോ..എന്നിട്ട് എന്തിയെ ആളു ” “ആ അതന്നെ..അച്ഛനും അമ്മയും ഇവിടെ ഇല്ലാത്തോണ്ട് കയറിയില്ല.. .. കൂടെ ചെന്നില്ലേൽ ഞാൻ കറങ്ങി നടക്കുന്ന കാര്യം വീട്ടിൽ പറയുമെന്ന് പറഞ്ഞു..അതാണ് ഏട്ടാ പോന്നത് ” “ആ സാരമില്ല.. പിന്നെ കഴിച്ചോ നീ… ” “ഇല്ല.. ഏട്ടാ.. കഴിക്കണം.. ഏട്ടൻ കഴിച്ചോ ” “മ്മ്. കഴിച്ചു.. നീ പൊയ് കഴിച്ചിട്ട് വാ.. ” “മ്മ്.. കിടക്കാൻ നേരം വിളിക്കാട്ടോ ഏട്ടാ..I miss you ” “I miss you toooo ” ഞാൻ ആഹാരം കഴിച്ചു കിടന്നു… ഫോൺ നിർത്താതെ അടിക്കുന്ന കേട്ടു എടുത്തു നോക്കിയപ്പോൾ അച്ഛൻ ആണ്.. വാതിൽ തുറക്കാനായിരിക്കും ഞാൻ പൊയ് വാതിൽ തുറന്നു കൊടുത്തു.. “എന്ത് ഉറക്കമാ പെണ്ണെ. എത്ര നേരായി വിളിക്കുന്നു ” “വെറുതെ കിടന്നതാ അമ്മ.. ഉറങ്ങി പൊയ് ” “മോള് പൊയ് ചായ ഇട്.. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ” അമ്മയും അച്ഛനും കുളിച്ചിട്ട് വന്നപ്പോഴേക്കും ഞാൻ ചായ ഇട്ട് വെച്ചു.. ഞങ്ങൾ മൂന്ന്പേരും കൂടി ചായ കുടിച്ചു.. പിന്നെ കൊറേ നേരം പൂജയുടേം മറ്റു കാര്യങ്ങൾ സംസാരിച്ചു… പിന്നെ അത്താഴം കഴിച്ചു. മുറിയിലെക്ക് നടന്നു . കൊറച്ചു നേരം ഏട്ടനോട് സംസാരിച്ചു. പിന്നെ കിടന്നു… അങ്ങനെ ഞങ്ങളുടെ പ്രണയവും ക്ലാസ്സും ഒരുപോലെ മുന്നോട്ടു കൊണ്ട് പൊയ്.. ഇടയ്ക്കൊക്കെ അച്ചുവേട്ടന്റെ പെരുമാറ്റത്തിൽ എന്നോടൊരു അടുപ്പം പോലെ തോന്നിയെങ്കിലും ഞാനത് കാര്യമാക്കിയില്ല.. അങ്ങനെ പൂജയുടെ തലേദിവസം വന്നെത്തി.. രാവിലെ ഞാൻ ക്ലാസ്സിന് ഇറങ്ങി.. അമ്മ ഇന്ന് പോകേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ പോവാൻ ഇറങ്ങി.. അമ്മയ്ക്ക് അറിയില്ലല്ലോ ഇന്ന് കഴിഞ്ഞാൽ ഇനി 4 ദിവസം കഴിഞ്ഞല്ലേ ഏട്ടനെ കാണാൻപറ്റു.. ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ ഏട്ടൻ ഉണ്ടായിരുന്നു അവിടെ. mഏട്ടന്റെ മുഖത്ത് ഒരു വിഷമം പോലെ.. “എന്താ ഏട്ടായി.. ഒരു വിഷമം പോലെ ” “ഒന്നുല്ലടാ ” “ഉണ്ട്.. പറഏട്ടായി ” “നിന്നെ ഇനി നാല് ദിവസം കഴിഞ്ഞല്ലേ കാണാൻപറ്റു.. അതൊർത്തപ്പോൾ എന്തോ പോലെ ” “വിഷമിക്കണ്ട.. ഫ്രീ ടൈം കിട്ടുമ്പോഴോക്കെ ഞാൻ ഏട്ടനെ വിളിക്കാം ” “മ്മ്. എപ്പഴാ പോകുന്നത് ” “ഞാൻ ചെന്ന് കഴിഞ്ഞാൽ ഉടനെ പോകും ” പിന്നെ കൊറേ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല…. സത്യം പറഞ്ഞാൽ എനിക്കും ഉണ്ടായിരുന്നു സങ്കടം. ഞാനും എന്റെ സങ്കടം കാണിച്ചാൽ ഏട്ടന് സഹിക്കാൻ പറ്റിയെന്ന് വരില്ല.. ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ ഇറങ്ങി…. ഏട്ടൻ മെയിൻ ഓഫീസ് എന്തോ ആവശ്യത്തിന് പോയേക്കുവായിരുന്നു.. വിളിച്ചു നോക്കിയപ്പോൾ വരാൻ ലേറ്റ് ആവും എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.. ഞാൻ ബസ് കയറി വീട്ടിലെക്ക് പോന്നു… ഞാൻ വീട്ടിൽ ചെന്ന് കയറിയപ്പോൾ അച്ചുവേട്ടന്റെ ബൈക്ക് ഉണ്ടായിരുന്നു മുറ്റത്ത്‌.. അകത്തു ചെന്നപ്പോൾ ഞാൻ കണ്ടു സെറ്റിയിൽ ഇരിക്കുന്ന അച്ചുവേട്ടനെ .. “ഏട്ടൻ എപ്പോ വന്നു… “.. “ആ നീ വന്നോ.. കൊറച്ചു നേരം ആയതേ ഉള്ളു ” “അച്ഛനും അമ്മയും എവിടെ ” “മാമനും മാമിയും തറവാട്ടിലേക്ക് പൊയ്. ” “എന്നെ കൂട്ടാതെയോ ” “അവിടെ നാളത്തേക്ക് ഉള്ള ഒരുക്കങ്ങൾ നടക്കുവാ.. മാമനും മാമിയും അവിടെ വേണമെന്ന് പറഞ്ഞു…. അവർ ഇവിടുന്ന് ഇറങ്ങുന്നതിന് മുന്നേ എന്നെ വിളിച്ചു..

നിന്നെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു.. ഇപ്പോൾ അവർ അവിടെ എത്തിക്കാണും.. നീ വേണ്ടതൊക്കെ എടുത്തു ഇറങ്ങ് ” ഞാൻ റൂമിൽ കയറി വീട്ടിൽ ഇടാൻ ഉള്ള മൂന്നാലുജോഡി ഡ്രസ്സ്‌ ഉം.. ഫോണിന്റെ ചാർജറും ഹെഡ് സെറ്റും എടുത്തു താഴെ ചെന്നു.. “പോകാം ” “മ്മ്.. ” അങ്ങനെ ഗേറ്റ് പൂട്ടി ഞങ്ങൾ ഇറങ്ങി.. തറവാട്ടിലേക്ക് പുറപ്പെട്ടു… കൊറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ എനിക്ക് വിശക്കാൻ തുടങ്ങി.. ഏട്ടനോട് എങ്ങനെ പറയും എന്നോർത്തു ഇരുന്നപ്പോൾ ഏട്ടൻ ഒരു വെജിറ്റെറിയൻ ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തി.. എന്നോട് ഇറങ്ങാൻ പറഞ്ഞു.. ഇവിടെ നിൽക്ക്.. ഞാൻ ബൈക്ക് ഒതുക്കി വെച്ചിട്ട് വരാം. അകത്തേക്ക് കയറുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു “എനിക്ക് വിശക്കുന്നുണ്ടെന്നു എങ്ങനെ മനസിലായി..” “അതൊക്കെ മനസിലായി”. അങ്ങനെ ഒരു ആളുകൾ അധികം ഇല്ലാത്ത ഒരു സൈഡിൽ പൊയ് ഞങ്ങൾ ഇരുന്നു.” രണ്ടു വെയിറ്റർ വന്നപ്പോ 2 ഊണും പറഞ്ഞു.. കഴിച്ചു കഴിഞ്ഞു അവിടുന്ന് ഇറങ്ങി. അങ്ങനെ രണ്ടു മണിക്കൂർ കഴിഞ്ഞു ഞങ്ങൾ തറവാട്ടിൽ എത്തി.. എല്ലാരും ഞങ്ങളെ കാത്തു മുറ്റത്ത്‌ തന്നെ ഉണ്ടായിരുന്നു.. മുറ്റത്ത്‌ വലിയൊരു പന്തൽ ഒക്കെ ഉയർന്നിരിക്കുന്നു.. “വാ കഴിക്കാം മോളെ.. ” സുഭദ്ര മേമയാണ് പറഞ്ഞത്.. “വേണ്ട മേമ ഞങ്ങൾ വരുന്ന വഴി ഒരു ഹോട്ടലിൽ കയറി “. “ഹോട്ടലിലോ.. എന്താ അച്ചു ഇത്. മോൾക്ക് വ്യതം ഉള്ള കാര്യം നിനക്ക് അറിയില്ലേ ” “അയ്യോ മേമ ബ്രാഹ്മ?ൻസ് നടത്തുന്ന ഹോട്ടലാണ് അത് ” “മ്മ്.. യാത്ര കഴിഞ്ഞു വന്നതല്ലേ. പൊയ് ഇത്തിരി നേരം കിടക്ക് ” എന്റേം. അച്ചുവേട്ടൻറെ മുറിയും അടുത്തടുത്താണ്..ഞങ്ങൾ മുകളിലേക്ക് നടന്നു.. ഞാൻ മുറിയിൽ കയറി ബാഗ് കൊണ്ട് വെച്ചിട്ട് നേരെ കയറി കിടന്നു… ക്ഷീണം ഉള്ളോണ്ട് ഉറങ്ങി.പൊയ്.. അച്ഛന്റെ ശബ്ദം കേട്ടാണ് ഉണർന്നത് എണീറ്റപ്പോൾ അച്ഛൻ ബാഗിൽ എന്തോ തിരയുവാണ് “എന്താ അച്ഛാ ” “മോള് എണീറ്റോ.. അച്ഛൻ ചാർജർ കൊണ്ടുവന്നില്ല.. മോളുടെ ചാർജർ ഒന്ന് താ ” “ആദ്യത്തെ അറയിൽ ഉണ്ടച്ചാ ” “ആ കിട്ടി.. മതി ഉറങ്ങിയത് എണീറ്റു വാ. ” ഞാൻ മുഖം കഴുകി അച്ഛന്റെ കൂടെ താഴേക്ക് ചെന്നു ചായ കുടിച്ചു….. “മോള് എണീറ്റോ.. ഞാൻ വന്നു വിളിച്ചപ്പോൾ നല്ല ഉറക്കമായിരുന്നു… ” “യാത്ര ക്ഷീണം.. ചന്ദ്രികമേമ എങ്ങോട്ടാ ഒരുങ്ങി ” “ഇവിടെ അടുത്തോരു അമ്പലം ഉണ്ട്… അവിടെ വരെ ” “ഞാനും വരുന്നു മേമേ ” “മോള് പയ്യെ വന്നാൽ മതി. അച്ചു വരുന്നുണ്ട്. അവന്റെ കൂടെ വാ ” “മ്മ് ” ചായ കുടി കഴിഞ്ഞു. ഞാൻ വേഗം പൊയ് റെഡിയായി വന്നു.. അമ്മ കൊണ്ട് വന്ന ബാഗിൽ നിന്നും ഒരു ദാവണി എടുത്തു ഉടുത്തു…. കുളി പിന്നൽ പിന്നി..മുടി അഴിച്ചിട്ടു.. എന്നിട്ട് ഞാൻ അച്ചുവേട്ടൻറെ മുറിയിലേക്ക് ചെന്നു.. വാതിൽ ചാരിയിരിക്കുവായിരുന്നു.. ഞാൻ രണ്ടു മൂന്ന് വട്ടം അതിൽ തട്ടി.. “ചാരിയിട്ടിട്ടെ ഉള്ളു . തുറന്നോളു ” ഞാൻ തുറന്നു അകത്തു കയറി.. കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുകയാണ് ഏട്ടൻ “നീയാരുന്നോ. ഞാൻ വിചാരിച്ചു അച്ഛൻ ആണെന്ന് ” “അയ്യേ.. ഏട്ടൻ എന്താ ഈ വേഷത്തിൽ ” “എന്താടി ഈ വേഷത്തിന് ഒരു കുഴപ്പം ” “ഏട്ടാ നമ്മൾ അമ്പലത്തിലെക്കാ പോകുന്നത്. അല്ലാതെ കറങ്ങാനല്ല. ഷർട്ട്‌ ഇത് മതി.. ഈ പാന്റ് മാറി ഒരു മുണ്ട് ഉടുക്ക് ” “അയ്യോ മുണ്ട് ഉടുത്താൽ ശരിയാവില്ല.. ശരിക്കോന്ന് നടക്കാൻ പോലും പറ്റില്ല.. ചിലപ്പോൾ ഞാൻ തട്ടി വീഴും ” “മടക്കി ഉടുത്താൽ മതി.. വീഴത്തില്ല. ഞാൻ പുറത്ത് നിൽക്കാം വേഗം ഉടുത്തോണ്ട് വാ ” ഞാൻ റൂമിന് പുറത്ത് ഇറങ്ങി നിന്നു..കൊറച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ പുറത്ത് ഇറങ്ങി.. “ആഹ്ഹ.. സുന്ദരൻ ആയല്ലോ ” “അതെന്താടി നേരത്തെ എന്നെ കാണാൻ സുന്ദരൻ അല്ലാരുന്നോ ” “അങ്ങനെ അല്ല. നേരത്തെയും സുന്ദരൻ ആയിരുന്നു.പക്ഷെ മുണ്ട് ഉടുത്തപ്പോൾ ഒന്നുടെ സുന്ദരനായ്. ” “ഓഹ് മതി പൊക്കിയത്.. പോകാം ” അങ്ങനെ ഞങ്ങൾ തറവാട്ടിന്ന് ഇറങ്ങി.. ഞാനും ഏട്ടനും മാത്രേ ഉള്ളായിരുന്നു. ബാക്കിയുള്ളവർ ഒക്കെ നേരത്തെ പോയിരുന്നു.. തറവാടിന് മുന്നിലുള്ള റോഡ് കഴിഞ്ഞാൽ നീണ്ടു നിവർന്നു കിടക്കുന്ന പാടമാണ്.. ഞങ്ങൾ പാടത്തിൻറെ നടുവിൽ ഉള്ള വരമ്പത്തു കൂടി നടന്നു.. “ഇതെന്താ ഏട്ടാ ഇവിടെ ക്രിക്കറ്റ്‌ കളിയും ഫുട്ബോൾ കളിയുമൊന്നുമില്ലേ. പിള്ളേരെ ഒന്നിനേം കാണുന്നില്ലല്ലോ ” “അതൊക്കെ ഉണ്ട് ഇവിടെ.. നമ്മൾ പോകുന്ന.അമ്പലത്തിൽ ഉത്സവമാണ് എല്ലാ പിള്ളേരു സെറ്റും അവിടെ കാണും ” “ഉത്സവമോ.. ആന ഒക്കെ കാണുമോ ഏട്ടാ ” “ആനഒന്നുമില്ല.. അത്രേ വലിയ ഉത്സവം ഒന്നുമല്ല.. കെട്ടുകാഴ്ച വന്നു കയറുമ്പോൾ സ്ത്രീകളുടെ താലപൊലിയോട് കൂടി അവിടുത്തെ ദേവത അവരെ ആനയിച്ചു അകത്തേക്ക് കയറ്റും. പിന്നെ വെടിക്കെട്ട്‌ ഉണ്ട്. അതോടു കൂടി ഈ വർഷത്തെ ഉത്സവം അവസാനിക്കും ” “അങ്ങനെ… ഒരുപാട് ആളുകൾ കാണുമോ ഏട്ടാ.. ” “ഈ നാട്ടിൽ ഉള്ളവർ എല്ലാരും കാണും.. ” “മ്മ് ” “നിന്റെ പഠനമൊക്കെ എങ്ങനെ പോകുന്നു ” “ആ കൊഴപ്പമില്ല ” അങ്ങനെ ഞങ്ങൾ നടന്നു അമ്പലത്തിൽ എത്തി.. അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.. “ശോ.. എങ്ങനെ അവരെ കണ്ടു പിടിക്കുമേട്ടാ ” “ആ അറിയില്ല.. ആദ്യം നമുക്ക് കയറി തോഴാ..

പിന്നെ അവരെ നോക്കാം ” അങ്ങനെ ഞങ്ങൾ അകത്തു കയറി.. ദേവിയെ പട്ടൊക്കെ ഉടുപ്പിച്ചു സ്വർണം ഒക്കെ ധരിപ്പിച്ചു നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ.. തൊഴുതു ഇറങ്ങി കൊറച്ചു നേരം അവരെ തപ്പി നടന്നു.. പിന്നെ അവർ വീട്ടിൽ പൊയ് കാണുമെന്നു വിചാരിച്ചു.. അങ്ങനെ കെട്ടുകാഴ്ചയും വെടികെട്ടുമൊക്കെ കണ്ടാണ് ഞങ്ങൾ തിരിച്ചു പോയത് ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എല്ലാരും വന്നിട്ടുണ്ടായിരുന്നു.. എല്ലാരും ഒരുമിച്ച് ആഹാരം കഴിച്ചു കിടക്കാനായി മുറിയിലേക്ക് പോന്നു.. ദാവണി ഊരി വീട്ടിൽ ഇടുന്ന ഒരു ചുരിദാർ എടുത്തിട്ട്… റൂമിൽ നല്ല തണുപ്പ്.. ഫാൻൻറെ ആവശ്യമില്ല.. ഞാൻ ഫോൺ എടുത്തു പതിയെ റൂമിന് പുറത്തേക്ക് ഇറങ്ങി… അങ്ങേ അറ്റത് ഒരു സോഫ കിടക്കുന്നു.. ഞാൻ പതിയെ അവിടെ ചെന്ന് ഇരുന്നു.. ഫോൺ എടുത്തു അനന്തേട്ടനെ വിളിച്ചു… ആദ്യത്തെ ബെല്ലന് തന്നെ ഫോൺ എടുത്തു…. അങ്ങനെ അമ്പലത്തിൽ പോയതും മറ്റും ഞാൻ പറഞ്ഞു അവിടുത്തെ വിശേഷങ്ങളൊക്കെ ഏട്ടനും പറഞ്ഞു.. അത് കഴിഞ്ഞു ഗുഡ്നൈറ്റ് പറഞ്ഞു ഫോണും വെച്ചു… ഉറക്കം വരാത്തകൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു.. പുറത്ത് നല്ല നിലാവെളിച്ചമുണ്ട്.. ഞാൻ അതും നോക്കിയിരുന്നു.. പെട്ടന്ന് ഒരു കൈ വന്നു എന്റെ ചുമലിൽ വീണു.. നോക്കിയപ്പോൾ അച്ചുവേട്ടൻ.. “നിയെന്ത ഇവിടെ ഇരിക്കുന്നെ.. ഉറങ്ങുന്നില്ലേ ” “ഉറക്കം വരുന്നില്ല.. ” “ഉറക്കം വരുന്നില്ലേൽ പൊയ് റൂമിൽ ഇരിക്ക്. അല്ലാതെ ഇവിടെ ഇരിക്കേണ്ട” “അതെന്താ ഇവിടെ ഇരുന്നാൽ. റൂമിൽ ഭയങ്കര ബോർ ” ഞാൻ പോകുന്നില്ല എന്ന് കണ്ടതും ഏട്ടൻ ഒരു കസേര നീക്കിയിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.. കൊറേ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല… അവസാനം മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു “ഈ തറവാട്ടിൽ ആരൊക്കെയാ ഏട്ടാ താമസിക്കുന്നെ ” “ഇവിടെ ആരും താമസിക്കുന്നില്ല.. വെറുതെ അടച്ചു പൂട്ടിയിട്ടേക്കുവാ” “മ്മ്.. നമ്മൾ രണ്ട് പേരെ ഉള്ളോ കൊച്ചു മക്കൾ ആയിട്ട്. വേറെ ആരേം കാണാനില്ലല്ലോ ” “ബാക്കി എല്ലാരുടേം കല്യാണം കഴിഞ്ഞു അമേരിക്കയിലും കാനഡയിലൂമൊക്കെ സെറ്റിലായി.. ആർക്കും ലീവ് ഇല്ലാ.. അതാ വരാഞ്ഞത് ” “പുനപ്രതിഷ്ഠ കഴിയുന്നതോടെ നമ്മളും പോകും.. പിന്നെ ഈ വീട് പഴയപോലെ അല്ലെ.എന്നാലും ഇത്ര പെട്ടന്ന് ഈ വീട് എങ്ങനെ വൃത്തിയാക്കി ” “ഇവിടെ ജോലിക്കാരുണ്ട്.. എല്ലാമാസവും അവര് വൃത്തിയാക്കിഇടും ” പിന്നെ കൊറേ നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല.. ഏട്ടന്റെ അനക്കമൊന്നുമില്ലാതെ നോക്കിയപ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്നു.. എന്റെ കൈ ഏട്ടന്റെ മുഖത്തൊട്ട് തൊട്ടപ്പോൾ ഏട്ടൻ ഞെട്ടി എന്നെ നോക്കി.. “ആഹ്ഹ.. കണ്ണ് തുറന്നിരുന്നു ഉറങ്ങുവാണോ . ഉറക്കം വരുന്നേൽ പൊയ് കിടന്നോളു..” ഞാനും കിടക്കട്ടെ എന്ന് പറഞ്ഞു എഴുന്നേറ്റതും ഏട്ടൻ പെട്ടന്ന് കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.. “എനിക്കൊരു കാര്യം പറയാനുണ്ട് ” (തുടരും…)അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular