Connect with us

Love

അയാൾ കഴിഞ്ഞയാഴ്ച വന്നപ്പോഴും അച്ഛന് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല.

Published

on

വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ്, മൊബൈൽ റിങ്ങ് ചെയ്തത് സ്ക്രീനിൽ ഹെഡ്മിസ്ട്രസ്സിൻ്റെ നമ്പര് കണ്ടപ്പോൾ ഉദ്വേഗത്തോടെയാണ് ലേഖ ഫോൺ അറ്റൻ്റ് ചെയ്തത് “എന്താ ടീച്ചറേ ഈ രാത്രിയിൽ വിളിച്ചത്?” “അല്ല ലേഖ ടീച്ചറേ … 9 B യിലേയും 9 A യിലെയും എക്സാം ഫീസ് ഇന്ന് ടീച്ചറ് തന്നെയല്ലേ പിരിച്ചത്” ആ ചോദ്യം കേട്ട് ലേഖ ടീച്ചർ ചെറുതായൊന്ന് ഞെട്ടി. “അതെ ടീച്ചറേ ..എല്ലാവരും ഫീസടച്ചായിരുന്നു, എന്താ ടീച്ചറേ ?” “എന്നിട്ട് ആ തുക ടീച്ചറ് ഓഫീസ് റൂമിലെ ചെസ്റ്റിൽ തന്നെ കൊണ്ട് വച്ചായിരുന്നോ?” ലേഖ ടീച്ചർ വീണ്ടും ഞെട്ടി. “ങ്ഹാ അത് പിന്നെ ടീച്ചറേ.. ഞാനത് ചെസ്റ്റിൽ വയ്ക്കാൻ മറന്നു പോയി, എൻ്റെ ബാഗിലിരിപ്പുണ്ടായിരുന്നു വീട്ടിലെത്തിയപ്പോഴാണ് ശ്രദ്ധിക്കുന്നത് ,

അത് ഞാൻ വീട്ടിലെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ച് വച്ചിട്ടുണ്ട് ഇനിയിപ്പോൾ രണ്ട് ദിവസം അവധിയല്ലേ തിങ്കളാഴ്ചയല്ലേ ബാങ്കിൽ അടയ്ക്കുകയുള്ളു” ലേഖ ഒരു വിധം പറഞ്ഞൊപ്പിച്ചു. “ടീച്ചറേ..നിങ്ങൾ എന്ന് മുതലാ കളവ് പറയാൻ തുടങ്ങിയത് ? ആ കാശ് ടീച്ചറുടെ ക്ളാസ്സിലെ സുമേഷിൻ്റെ ബാഗിൽ നിന്ന് ഷാഡോ പോലീസിന് കിട്ടിയല്ലോ?” “ങ്ഹേ ഷാഡോ പോലീസിനോ? അതെങ്ങനെ ?” ലേഖ ടീച്ചർ സതബ്ധയായി നിന്ന് പോയി. “ടീച്ചർക്കറിയില്ലേ എല്ലാ സ്കൂളിൻ്റെ മുന്നിലും ഇപ്പോൾ ഷാഡോ പോലീസിനെ നിയോഗിച്ചിട്ടുണ്ട് ,അത് കുട്ടികൾ ല-ഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ പുറത്ത് നിന്ന് ആരെങ്കിലുമത് എത്തിക്കുന്നുണ്ടോ എന്നൊക്കെ അറിയാനാണത്, അങ്ങനെ ഇന്നവർ, സ്കൂള് വിട്ട് വെളിയിലേക്കിറങ്ങിയ വിദ്യാർത്ഥികളുടെയെല്ലാം ബാഗ് പരിശോധിക്കുകയുണ്ടായി,

അപ്പോഴാണ് സുമേഷിൻ്റെ ബാഗിൽ നിന്ന് പതിനായിരത്തിയഞ്ഞൂറ് രൂപ കിട്ടുന്നത് ,ആദ്യമൊക്കെ പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയിട്ട് പിന്നെ പറഞ്ഞു അവന് കളഞ്ഞ് കിട്ടിയതാണെന്ന് ,ഒടുവിൽ പോലീസുകാർ പേടിപ്പിച്ചപ്പോൾ ലേഖ ടീച്ചറ് സഹായിക്കാൻ കൊടുത്തതാണെന്ന് മാറ്റി പറഞ്ഞു, അപ്പോൾ പോലീസുകാർക്ക് ആകെ സംശയമായി ,അങ്ങനെ അവനെയും കൊണ്ടവർ എൻ്റെ റൂമിലേക്ക് വന്നു ,അങ്ങനെ ഞാൻ ചെസ്റ്റ് പരിശോധിച്ചപ്പോൾ ലേഖ ടീച്ചറ് പിരിച്ച കാശ് മാത്രം അവിടെ കാണുന്നില്ല ,അത് കൊണ്ടാണ് സത്യമെന്താണെന്നറിയാൻ ഞാൻ ടീച്ചറെ വിളിച്ചത്, അവൻ പറഞ്ഞത് സത്യമാണെങ്കിൽ ടീച്ചറെന്തിനാ സർക്കാരിലേക്ക് അടയ്ക്കാനുള്ള പൈസയെടുത്ത് സുമേഷിനെ സഹായിച്ചത്, അത് തെറ്റല്ലേ?” “അത് പിന്നെ ടീച്ചറേ .. എന്നോട് ക്ഷമിക്കു ,എനിക്കങ്ങനെ ചെയ്യേണ്ടി വന്നു ,നടന്നതെന്താണെന്ന് ഞാൻ പറയാം

” ലേഖ ടീച്ചറുടെ മനസ്സിലേക്ക്, അന്ന് പകല് ,തൻ്റെ ക്ളാസ്സിലെ ലാസ്റ്റ് പീ-രീഡിൽ സംഭവിച്ച കാര്യങ്ങൾ ഓടിയെത്തി. കുട്ടികൾ, എക്സാംഫീസായി തന്നെ ഏല്പിച്ച നോട്ടുകൾ എണ്ണികൊണ്ടിരിക്കുമ്പോഴാണ് അവസാനബെല്ല് മുഴങ്ങിയത്, ഉടൻ തന്നെ ജനഗണമന മുഴങ്ങുകയും താനും കുട്ടികളും അറ്റൻഷനാവുകയും ചെയ്തു അതിന് ശേഷമുള്ള ബെല്ല് കേൾക്കേണ്ട താമസം കുട്ടികളെല്ലാം ആരവത്തോടെ ക്ളാസ്സിൽ നിന്നിറങ്ങിപ്പോയി പക്ഷേ സെക്കൻ്റ്ബെഞ്ചിലെ സുമേഷ് മാത്രം പോകാതെ അവിടെ തന്നെയിരുന്നപ്പോൾ താൻ അവനോട് കാരണം അന്വേഷിച്ചു. “ഇന്ന് ഞങ്ങടെ വീട്ട് വാടക കൊടുക്കേണ്ട അവസാന ദിവസമാണ് ടീച്ചറേ .. അച്ഛന് വരുമാനമില്ലാത്തത് കൊണ്ട് ആറ് മാസത്തെ വാടകക്കുടിശ്ശികയുണ്ട്, ഹൗസ് ഓണറോട്,

അച്ഛൻ കുറച്ച് സാവകാശം ചോദിച്ചിരുന്നു, അത് പ്രകാരം അയാൾ കഴിഞ്ഞയാഴ്ച വന്നപ്പോഴും അച്ഛന് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല അവസാനം അയാളൊരു ലാസ്റ്റ്ഡേറ്റ് പറഞ്ഞിരുന്നു അതിനുള്ളിൽ വാടക കൊടുത്തില്ലെങ്കിൽ വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് അന്ന് പോയത് ആ ദിവസം ഇന്നാണവസാനിക്കുന്നത് ഇന്നയാൾ ഞങ്ങളെ തെരുവിലേക്ക് ഇറക്കിവിടും നാളത്തെ ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ ഞങ്ങടെ പശുവിനെ വാങ്ങി കൊണ്ട് പോയ ആള് ഞായറാഴ്ച കാശുമായി വരാമെന്നേറ്റിട്ടുണ്ടായിരുന്നു പക്ഷേ ഹൗസ് ഓണർ ഇനി അവധി തരില്ല ,അത് കൊണ്ട് എനിക്ക് വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല ടീച്ചർ” “അത് കേട്ട് എനിക്ക് വല്ലാത്ത പ്രയാസം തോന്നി ,പക്ഷേ അവനെ സഹായിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ലായിരുന്നു ,

ഞാനീ സ്കൂളിൽ ജോയിൻ ചെയ്തിട്ട് ആറ് മാസമായെങ്കിലും അതിനുള്ളിൽ കിട്ടിയ ശബ്ബളമൊക്കെ അമ്മയുടെ ചികിത്സയ്ക്കായി അച്ഛൻ പലരിൽ നിന്നും കടം വാങ്ങിയത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞിട്ടില്ല ,ഇനി അടുത്തമാസത്തെ ശബ്ബളം കിട്ടിയിട്ട് വേണം അമ്മയെ ചെക്കപ്പിന് കൊണ്ട് പോകാൻ പക്ഷേ എൻ്റെ മുന്നിൽ നിസ്സഹായനായിരിക്കുന്ന സുമേഷിനെ സഹായിക്കാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു. അപ്പോഴാണ് എക്സാം ഫീസായി ഞാൻ കളക്ട് ചെയ്ത് വച്ച പതിനായിരത്തിലധികം വരുന്ന തുകയെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചത്. ഈ തുക എന്തായാലും തിങ്കളാഴ്ചയെ ബാങ്കിലടയ്ക്കുകയുള്ളു , നാളെയും മറ്റന്നാളും അവധി ദിവസങ്ങളായത് കൊണ്ട് ആർക്കും പ്രയോജനമില്ലാതെ ഇത്

,ഓഫീസ് മുറിയിലെ ചെസ്റ്റിൽ വെറുതെ ഇരിക്കുകയേ ഉള്ളു ,അപ്പോൾ ഈ നോട്ടുകൾക്ക് വെറും കടലാസിൻ്റെ വിലയേ ഉണ്ടാവു, പക്ഷേ ഇത് രണ്ട് ദിവസത്തേക്ക് സുമേഷിന് കൊടുത്ത് സഹായിച്ചാൽ കുറച്ച് മനുഷ്യരുടെ സങ്കടങ്ങൾക്ക് താല്കാലിക പരിഹാരമെങ്കിലുമാകുമെന്ന് എനിക്ക് തോന്നി. ആ ഒരു ചിന്തയാണ് ‘ എന്നെ കൊണ്ട് ഇന്ന് അങ്ങനൊരു സാഹസം ചെയ്യിച്ചത്. വീട്ടിലേക്ക് പോയാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന് പറഞ്ഞ് പേടിച്ചിരിക്കുന്ന സുമേഷിൻ്റെ കൈയ്യിലേക്ക് ഞാനാണ് ആ തുക വച്ച് കൊടുത്തത്. ഇത് പതിനായിരത്തിയഞ്ഞൂറ് രൂപയുണ്ട് ,തത്ക്കാലമിത് ഹൗസ് ഓണർക്ക് കൊടുക്കാൻ അച്ഛനോട് പറയ് ,ഞായറാഴ്ച പശുവിനെ വിറ്റ കാശ് കിട്ടുമ്പോൾ ,നീയീ തുക തിരിച്ച് എൻ്റെ വീട്ടിൽ കൊണ്ട് തന്നാൽ മതി ,തിങ്കളാഴ്ച ഞാൻ ഓഫീസിൽ ഏല്പിച്ചോളാം,

പക്ഷേ ആരുമിതറിയരുതെന്നും നല്ലൊരു കാര്യത്തിനാണെങ്കിലും നമ്മൾ ചെയ്യുന്നത് തെറ്റ് തന്നെയാണെന്നും ഞാനവനോട് പറഞ്ഞിരുന്നു, അവനോട് കാര്യങ്ങൾ ബോധിപ്പിച്ച് വിടുമ്പോൾ മനസ്സിനൊരാശ്വാസം തോന്നിയിരുന്നു,പണ്ട് എൻ്റെ ജീവിതത്തിലും ഇത് പോലൊരു കുടിയിറക്ക് ഭീഷണി ഉണ്ടായിട്ടുണ്ട് ടീച്ചറേ… അന്ന് ഞാനും ഒരുപാട് വേദനിച്ചിട്ടുണ്ട്’ “ലേഖ ടീച്ചർ ഈ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലാകും പക്ഷേ നമ്മുടെ ഡിപ്പാർട്ട്മെൻ്റോ പോലീസോ ഇതൊന്നും വിശ്വസിക്കില്ല ,കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത ഫീസ് സൂക്ഷിക്കേണ്ടത് ഓഫീസിലാണ്, അത് സ്വന്തം ആവശ്യത്തിന് തിരിമറി നടത്താൻ ജീവനക്കാരായ നമുക്ക് യാതൊരു അധികാരവുമില്ല ,ഈ സംഭവം നാളെ മാധ്യമങ്ങളിലൊക്കെ വരും ,പോലീസിൻ്റെയൊപ്പംവിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും ,ഒടുവിൽ ടീച്ചർക്ക് സസ്പെൻഷനും കിട്ടും ,

അത് കൊണ്ട് ഞാനൊരു കാര്യം പറയാം ,ടീച്ചറ് എന്നെ ഏല്പിക്കാനായി ,എക്സാം ഫീസ് മുഴുവനും സുമേഷിൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടതാണെന്നും, അവനത് എന്നെ ഏല്പിക്കാതെ കടന്ന് കളഞ്ഞതാണെന്നും പറയാം ഇല്ലെങ്കിൽ അറിയാമല്ലോ ? ടീച്ചറ് പ്രൊബേഷൻ പിരീഡ് പോലും കഴിഞ്ഞിട്ടില്ല ഇപ്പോൾ ഒരു സസ്പെൻഷൻ കിട്ടിയാൽ അത് ജോലിയെ തന്നെ ബാധിക്കും, എന്ത് പറയുന്നു?” എച്ച്എമ്മ് പറഞ്ഞത് കേട്ട് ലേഖ ടീച്ചർ ആകെ ധർമ്മസങ്കടത്തിലായി .ഒരുപാട് കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയത് അതിന് വേണ്ടി അച്ഛനും അമ്മയും ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് തൻ്റെ കുടുംബത്തിലെ ഏക വരുമാനവും ഈയൊരു ജോലിയാണ് പക്ഷേ താൻ തൻ്റെ ഭാഗം സേഫാക്കുമ്പോൾ നിരപരാധിയായൊരു വിദ്യാർത്ഥിയുടെ ഭാവിയാണ് നശിച്ചുപോകുന്നത് ,കള്ളനെന്ന് പേര് വീണാൽ,

അവനെ മാത്രമല്ല, അവൻ്റെ കുടുംബത്തെ പോലും ജീവിതകാലം മുഴുവൻ ആ കളങ്കം വേട്ടയാടി കൊണ്ടിരിക്കും, അങ്ങനെ സംഭവിക്കാൻ പാടില്ല ,കുട്ടികൾക്ക് നന്മ പറഞ്ഞ് പഠിപ്പിക്കേണ്ട അദ്ധ്യാപിക സ്വാർത്ഥ ലാഭത്തിനായി ഒരിക്കലും കളവ് പറയാൻ പാടില്ല വേണ്ട ടീച്ചർ.. അവൻ പറഞ്ഞത് തന്നെയാണ് യാഥാർത്ഥ്യമെന്ന് എല്ലാവരോടും പറഞ്ഞോളു ,രാവിലെ ഞാൻ സ്റ്റേഷനിൽ ഹാജരായിക്കോളാം നിരപരാധിയായ അവനെ വെറുതെ വിടാൻ പോലീസുകാരോട് പറയണം” അതും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലോടെ ടീച്ചർ ഫോൺ കട്ട് ചെയ്തു.

ആ സ്കൂളിൻ്റെ ഓഫീസ് മുറിയിലിരുന്ന് എച്ച്എമ്മിൻ്റെ ഫോണിലെ സ്പീക്കറിൽനിന്നും ഷാഡോ പോലീസും മറ്റുള്ളവരും ലേഖ ടീച്ചർ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു പോലീസിൻ്റെ നിർദ്ദേശപ്രകാരം അവർ എഴുതി കൊടുത്തത് പോലെയായിരുന്നു എച്ച് എമ്മ് അത് വരെ ലേഖ ടീച്ചറോട് സംസാരിച്ച് കൊണ്ടിരുന്നത് , സത്യമെന്താണെന്നറിയാനും ടീച്ചർ ക്രിമിനൽ മൈൻഡുള്ള വ്യക്തിയാണോ എന്നറിയാനും കൂടിയായിരുന്നു എച്ച് എമ്മിനെ കൊണ്ടവർ അങ്ങനെയൊക്കെ പറയിപ്പിച്ചത് . എന്തായാലും ലേഖ ടീച്ചറും സുമേഷും അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമായതിൻ്റെ അടിസ്ഥാനത്തിൽ നടപടികളൊന്ന്മുണ്ടാകാതെ ആ കേസ് അവിടെ അവസാനിച്ചു.

രചന: സജി തൈപ്പറമ്പ്.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular