Connect with us

Love

പൊന്നു പോലെയൊരു പെണ്ണ്

Published

on

Like, Share Ammu Santhosh
“അമ്മയെന്താ എപ്പോഴും അടുക്കളയിൽ തന്നെ. ഇവിടെ അതിന് മാത്രം ജോലിയൊന്നുല്ലല്ലോ ആകെ മൂന്ന് പേര്.. ” അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു. എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ മിനുസമാർന്നും ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ. ഉച്ചക്കത്തേക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ. “അമ്മ.. അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് ആമസോണിൽ. .. അമ്മയ്ക്കിഷ്ടല്ലേ സിനിമകൾ?” “അല്ല “അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി. കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നതാ അമ്മയുടെ ഈ മൗനം. “ഞാൻ സഹായിക്കട്ടെ?” “വേണ്ട ” “ഈ അമ്മയെന്താ ഇങ്ങനെ? ആദി ഇല്ല . അച്ഛൻ ഓഫീസിൽ പോയി. നമ്മൾ തനിച്ചല്ലേ ഉള്ളു. എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതെ പറ്റൂല്ല.ശ്വാസം മുട്ടും.. അമ്മ വാ നമുക്ക് വർത്തമാനം പറയാം ന്ന് ” അമ്മ അവളുടെ ചിരിയിലേക്ക് ആ സുന്ദരമായ, സ്നേഹം നിറഞ്ഞ കണ്ണുകളിലേക്ക് വെറുതെ നോക്കിനിന്നു. തന്നോടാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നോർത്തു. “വാ നമുക്ക് കുറച്ചു നേരം വർത്തമാനം പറയാം ” എത്ര നല്ല വാചകം. ആരോടെങ്കിലും കുറെ മിണ്ടിയിട്ട് എത്ര നാളായി.. അവർ തൈര് കടയുന്നത് നിർത്തി. കൈ തുടച്ചു സമ്മതഭാവത്തിൽ തലയാട്ടി. അപർണയുടെ വിശേഷങ്ങൾ കേട്ട് അവരങ്ങനെ കണ്ണ് മിഴിച്ചിരുന്നു “എന്റെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ. അവരെപ്പോഴും ഒന്നിച്ചാ. ഭയങ്കര റൊമാൻസ് ആണെന്നെ. അമ്മയില്ലാതെ ഒരു ദിവസവും അച്ഛൻ നിൽക്കില്ല. അമ്മയെങ്ങാനും സ്വന്തം വീട്ടിൽ പോയാൽ പുറകെ ഇറങ്ങി കൊള്ളും..

നാണമില്ലേ അച്ഛാ എന്ന് കളിയാക്കും ഞാനും ഏട്ടനും ” “നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആരു ചെയ്യും? അവിടെയിപ്പോ കാണാൻ മാത്രം എന്തിരിക്കുന്നു?” അനന്തേട്ടൻ പറയുന്നത് അവർ ഓർത്തു വീട്ടിൽ പോയിട്ട്,ഒരു രാത്രി നിന്നിട്ട് ഒക്കെ കുറെ നാളായി. “അമ്മ എത്ര ദിവസം അവിടെ നിൽക്കുന്നോ അത്രയും ദിവസം അച്ഛനും ലീവ് എടുത്തു കൂടും “അപർണ ചിരിച്ചു “അച്ചി വീട്ടിൽ കിടക്കാൻ എന്നെ പ്രതീക്ഷിക്കണ്ട.. വേണെങ്കിൽ ഒറ്റയ്ക്ക് പോകുക വൈകുന്നേരം വരിക. അതെങ്ങനെ? ബസിൽ കയറിയാൽ അപ്പൊ തുടങ്ങും ശർദി ” അവരുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി അപർണക്ക്. “അമ്മയുടെ നാട്ടിൽ ഒരു ദിവസം എന്നെ കൊണ്ട് പോകുവോ?” “ഞാൻ ബസിൽ കയറിയാൽ ശർദിക്കും.”അവർ മടിച്ചു മടിച്ചു പറഞ്ഞു. ‘ഇവിടെ കാർ ഉണ്ടല്ലോ?” “എനിക്ക് ഡ്രൈവിംഗ് അറിയില്ല കുട്ടി ” “എനിക്ക് അറിയാമല്ലോ. നമുക്ക് പോവാം.. ഇവിടെ നിന്ന് എത്ര ദൂരമുണ്ട്? ഇത് പോലെ ടൗണിൽ ആണോ?” “ഹേയ് ശുദ്ധ നാട്ടിൻപുറമാണ്.. കാർ കഷ്ടിച്ച് വരും. അത്ര തന്നെ.. ” “ആഹാ.. ഗ്രാമമാണോ..? എനിക്ക് എന്തിഷ്ടമാണെന്നോ നാട്ടിൻപുറങ്ങൾ. എന്റെ അമ്മയുടെ വീടും ഒരു ഗ്രാമത്തിലാ. അച്ഛൻ പറയും റിട്ടയർ ചെയ്താൽ അവർ അങ്ങോട്ട്‌ പോകും ന്നു.. നമുക്ക് നാളെ തന്നെ പോകാം ” “എന്റെ തലവിധി. കുഗ്രാമത്തിൽ നിന്ന് ഒന്നിനെ വേണ്ട എന്ന് നൂറു തവണ പറഞ്ഞതാ.” ഓർമയിൽ പരിഹാസം മാത്രം ഉള്ളു. ആദിയുടെ അച്ഛന് ഗ്രാമം ഇഷ്ടമല്ല.ആദ്യമാണ് ഒരാൾ ഇഷ്ടത്തോടെ നാടിനെ കുറിച്ച് പറയുന്നത്. അപർണ ഡ്രൈവ് ചെയ്യുന്നത് അതിശയത്തോടെ അവർ നോക്കിയിരുന്നു. എത്ര അനായാസമായി ലളിതമായി കാർ ഒഴുകി നീങ്ങുന്ന പോലെയേ തോന്നു.

ഒട്ടും കുടുക്കമില്ലാത്തത് കൊണ്ട് അവർക്ക് ശർദിക്കണമെന്നേ തോന്നിയില്ല. “മോൾ എത്ര രസായിട്ട ഡ്രൈവ് ചെയ്യണേ?” “പതിനെട്ട് വയസായപ്പോ തന്നെ ലൈസൻസ് എടുത്തു. അച്ഛൻ പഠിപ്പിച്ചതാ.അമ്മയും ഡ്രൈവ് ചെയ്യും. അച്ഛന് നിർബന്ധ പെൺകുട്ടികൾ എല്ലാം അറിഞ്ഞിരിക്കണം ന്ന്.. നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യണമെന്നാ അച്ഛൻ പറയുക ” ആ അച്ഛനെ മനസ്സിൽ തൊഴുതു അവർ. “അമ്മയ്ക്ക് പഠിക്കണോ? ഞാൻ പഠിപ്പിച്ചു തരാം. എനിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നാൽ ഞാൻ പോവൂലെ ആദിയുടെ ഒപ്പം ചെന്നൈയ്ക്ക് ? അമ്മയ്ക്ക് എവിടെ എങ്കിലുമൊക്കെ പോവാല്ലോ ” “അതൊന്നും ഏട്ടൻ സമ്മതിക്കില്ല മോളെ “അവർ തണുത്ത സ്വരത്തിൽ പറഞ്ഞു “ശ്ശെടാ നമ്മൾ ഡ്രൈവ് ചെയ്യുന്നത് അവരോടു ചോദിച്ചിട്ടാണോ? നമുക്ക് കുറച്ചു സാധനം വാങ്ങാൻ പോകണം എങ്കിൽ അവരോടു ചോദിക്കണോ? അമ്മക്ക് മകൾ ആകാഞ്ഞത് നന്നായി ട്ടോ ” അത് അവർ എപ്പോഴും ഓർക്കുന്ന കാര്യം ആണ് മകൾ ആയിരുന്നെങ്കിൽ അവളെയും അദ്ദേഹം ഇതേ പോലെ അടിച്ചു താഴ്ത്തി വെച്ചേനെ. “അമ്മയെ ഞാൻ പഠിപ്പിക്കാം എളുപ്പമാണ്.” അവരുടെ നാട്ടിലേക്കുള്ള യാത്രയിൽ അവരോരു പാട് വർത്തമാനം പറഞ്ഞു. ബന്ധുക്കളുട വീടുകളിൽ പോയപ്പോൾ അമ്മ മറ്റൊരാളാകുന്നത് അത്ഭുതത്തോടെ അവൾ കണ്ടു നിന്നു. അമ്മയുടെ വീടിന്റെ ഭിത്തിയിൽ നിറയെ നൃത്തം ചെയ്യുന്ന അമ്മയുടെ ഫോട്ടോകളാണ് “ഈശ്വര! ഡാൻസ് ഒക്കെ അറിയോ?” “സ്കൂളിൽ വെച്ചുള്ളതാ.പിന്നെ ചെയ്തിട്ടില്ല.”അമ്മ ചിരിച്ചു “സ്കൂൾ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു. പിന്നെ ചിലങ്ക തൊട്ടിട്ടില്ല ‘ അമ്മമ്മ പറയുന്നത് കേട്ട് അപർണ അമ്മയെ ഒന്ന് നോക്കി. തിരിച്ചു വരുമ്പോൾ അവൾ നിശബ്ദയായിരിക്കുന്നത് കണ്ട് അമ്മ ആ മുഖത്ത് തൊട്ടു “അമ്മ ഇനിം നൃത്തം ചെയ്യണം “അവൾ പെട്ടെന്ന് പറഞ്ഞു അമ്മ പൊട്ടിച്ചിരിച്ചു പോയി “വയസ്സ് നാൽപത്തിയഞ്ചായി..

ഒന്ന് പോ കുട്ടി ആൾക്കാർ പറയും ഭ്രാന്ത് ആണെന്ന് ” “അമ്മയ്ക്കിഷ്ടമല്ലേ നൃത്തം?” “ജീവനായിരുന്നു “അമ്മയുടെ ശബ്ദം ഒന്നിടറി “എങ്കിൽ ആ ജീവൻ കൂടെ വേണം. അമ്മക്ക് മടുക്കില്ലേ എന്നും കഞ്ഞിയും കറിയും വെച്ച് അടുക്കളയിൽ തന്നെ. അമ്മേ ഇതിന് പുറത്ത് ഒരു ലോകം ഉണ്ട്.. നല്ല ഭംഗിയാ അതിന്..” ഇരുപത്തിയഞ്ച് വർഷം കണ്മുന്നിലില്ല. അതെവിടേക്ക് പോയി..? എങ്ങനെ പോയി..? താൻ ജീവിച്ചിരുന്നോ? അപർണയുടെ ഒപ്പമുള്ള ഓരോ നിമിഷത്തിലും അവർ അത് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്. “ഇന്ന് മീൻ കറിയില്ലേ?” അച്ചിങ്ങ മെഴുക്കുപുരട്ടി യും സാമ്പാറും പപ്പടവും മാത്രം കണ്ടപ്പോൾ അനന്തൻ ചോദിച്ചു “മീൻ കിട്ടിയില്ല”അവർ ഒരു പ്ലേറ്റിൽ ചോറ് വിളമ്പി സാമ്പാർ ഒഴിച്ചു പപ്പടം പൊടിച്ചിട്ട് തിന്നു തുടങ്ങി അയാൾ ചുളിഞ്ഞ പുരികത്തോടെ അവരുടെ മാറ്റം ശ്രദ്ധിച്ചു സാധാരണ അടുക്കളയിൽ ഇരുന്നാണ് കഴിക്കാറ്. അപർണ വന്നതിൽ പിന്നെയാണ് ഈ മാറ്റം.അയാളും ചോറ് കഴിച്ചു തുടങ്ങി. ഗ്യാസിന്റെയാവും.നെഞ്ചിൽ ഒരു വേദന ഉണ്ട്.കിടന്നിട്ടു ഉറക്കവും വരുന്നില്ല..രാത്രി സാമ്പാർ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതാണ്. നെഞ്ചിൽ വേദന കൂടി വരുന്നുണ്ട്. ആദിയും അപർണയും ചെന്നൈയിലാണ്. “എടി എഴുന്നേൽക്ക്.അപ്പുറത്തെ വിനോദിനെ ഒന്ന് വിളി. കാറിറക്കാൻ പറ. എനിക്ക് വയ്യ ” വിയർത്തു കുളിച്ച അനന്തനെ കണ്ടവർ ചാടി എണീറ്റു “എന്താ?” “നെഞ്ചിൽ വേദന.. വയ്യ.. വേഗം ” “അതിന് അവർ മൂകാംബികയിൽ പോയില്ലേ എവിടെയാരും ഇല്ലല്ലോ “അവർ വസ്ത്രം മാറിക്കൊണ്ട് പറഞ്ഞു “അനന്തേട്ടൻ വാ “അവർ മുറ്റത്തേക്ക് നടന്നു അവർ കാറിന്റെ താക്കോൽ എടുക്കുന്നതും കാർ ഷെഡിൽ നിന്നു പുറത്തേക്ക് എടുത്തു അയാൾക്ക് അരികിൽ കൊണ്ട് നിർത്തുന്നതും കണ്ടു ഒരു നിമിഷം അയാൾ വേദന മറന്നു പോയി. ഇവൾ ഇതെപ്പോ? “കയറ് “അവർ വാതിൽ തുറന്നു കൊടുത്തു അയാൾ കയറിയതും കാർ അതിവേഗതയിൽ ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു “മൂന്നാലിടങ്ങളിൽ ബ്ലോക്കുണ്ട്.

താമസിപ്പിക്കണ്ട.സർജറി ചെയ്യട്ടെ? “ഡോക്ടർ അവരോടു ചോദിച്ചു. അവർ സമ്മതിച്ചു. “പേടിക്കണ്ട.സമയത്തു വന്നത് കൊണ്ട് രക്ഷപെട്ടു..”ഡോക്ടർ അയാളോട് സൗമ്യമായി പറഞ്ഞു. ആശുപത്രിയിൽ അവർ വളരെ അനായാസമായി ഡോക്ടറോട് ഓരോന്ന് ചോദിച്ചു മനസിലാക്കുന്നത് കണ്ട് അയാൾ അമ്പരന്ന് പോയി വീട്ടിൽ അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല പിന്നീട് വീട്ടിലെ വിരസമായ ഒരു പകൽ “നീ ഇതൊക്കെ എപ്പോ?” “അപർണ പഠിപ്പിച്ചതാ “അവർ കോട്ടൺ ചുരിദാറിന്റെ ഷാൾ പിൻ ചെയ്തു പറഞ്ഞു.സാരിയിൽ നിന്നു ഇവൾ എപ്പോഴാണ് ചുരിദാറിലേക്ക് മാറിയത്? നീണ്ട മുടി ഇറുകെ പിന്നി നെറ്റിയിൽ ഒരു പൊട്ട് വെച്ച് കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി അവർ പേഴ്‌സ് എടുത്തു. “ഞാൻ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാം.. ടാബ്ലറ്റ് എടുത്തു കഴിക്കണേ ” “ദേവി…”അയാൾ മെല്ലെ വിളിച്ചു. അവർ ചിരിച്ചു “എന്റെ പേര് മറന്നിട്ടില്ല അല്ലെ?” അയാളുടെ മുഖം വിളറി. “വെറുപ്പാണ് അല്ലെ?” “ഒട്ടുമില്ല.. ആരെയും വെറുക്കാൻ പഠിച്ചിട്ടില്ല. പിന്നെ അനന്തേട്ടൻ ഉള്ളത് കൊണ്ടല്ലേ നമ്മുടെ മോൻ ഉണ്ടായത്?അത് കൊണ്ടല്ലേ അപർണയെ കിട്ടിയത്?ഇപ്പോൾ സന്തോഷം മാത്രമെയുള്ളു..” അയാൾ ഒന്നും പറഞ്ഞില്ല. “ഇനി ഒരു സർപ്രൈസ് കൂടിയുണ്ട്.. അത് അവർ അവധിക്ക് വരുമ്പോൾ കാട്ടി തരാം “അവൾ അയാളുടെ മുഖത്ത് ഒന്ന് തൊട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾക്ക് പ്രായം നന്നേ കുറഞ്ഞ പോലെ… ആ പ്രസരിപ്പിലേക്ക്..ഭംഗിയിലേക്ക് അയാൾ അതിശയത്തോടെ നോക്കിക്കിടന്നു കുറെ നാളുകൾക്കു ശേഷം “ദിധികി ദിധിക്കി തെയ് തക തധിമി തധിമി തെയ്. മണിവർണന്റെ കണ്മുന്നിൽ ഗോപികളാടുകയായി..” വേദിയിൽ അനുപമാലസ്യത്തിന്റ മൂർത്തീഭാവമായി ദേവിക.. ഓഡിറ്റോറിയം നിറഞ്ഞ ആൾക്കാരുടെ കരഘോഷങ്ങൾക്കിടയിൽ അനന്തൻ കുറ്റബോധം നിറഞ്ഞ മനസ്സോടെ,നിറകണ്ണുകളോടെ, ആനന്ദത്തോടെ ആ നടനം കണ്ടു കൊണ്ടിരുന്നു. മങ്ങിപ്പോയാലും കാലമെത്ര കഴിഞ്ഞാലും, വലിച്ചെറിഞ്ഞാലും, ക്ലാവ് പിടിച്ചാലും വീണ്ടുമൊന്നെടുത്തു നന്നായി തുടച്ചു മിനുക്കിയാൽ സ്വർണം പോലെ തിളങ്ങുന്നത് ഒന്നേയുള്ളു. പെണ്ണ്… അവളുടെ മനസ്സ്… അവളുടെ കഴിവുകൾ..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular