Connect with us

Love

അപ്പുവേട്ടൻ ചെ-വിക്കരികെ വന്നു ഇതിവിടെ നടപ്പില്ലാന്നും പറഞ്ഞ്.

Published

on

രചന:;Chandhini Chandran Chinnu

അന്ന് അപ്പുവേട്ടൻ എന്നെ പെണ്ണ് കാണാൻ വന്ന ദിവസം തിമിർത്തു പെയ്യുന്ന മഴയായിരുന്നു. കല്യാണമിപ്പോൾ വേണ്ടാന്നും പറഞ്ഞിരുന്ന എന്നോട് നീയൊന്നു ചുമ്മാ അവർക്ക് ചായ കൊടുത്തിട്ടെങ്കിലും പൊയ്ക്കോന്ന് പറഞ്ഞത് അമ്മയായിരുന്നു.. കൂടാതെ ബാലൻ മാമൻ കൊണ്ട് വന്ന ആലോചനയും അതാ വന്നോളാൻ പറഞ്ഞതെന്ന് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.. മാമൻ എന്റെ നല്ലതിനെ എന്തും ചെയ്യുന്നെനിക്കറിയാം എന്നാലും ഇപ്പൊ ഒരു കല്യാണമൊന്നും വേണ്ടന്നായിരുന്നു എന്റെ മനസ്സിൽ.മിന്നുവും പൊന്നുവും ജനൽ പഴുതിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചി അടിപൊളി പയ്യനാ കെട്ടിക്കോന്നു, എനിക്ക് ദേഷ്യം വന്നു പിള്ളേർക്ക് കളി, പൊക്കോ അവിടന്നെല്ലാം അവരെ ഞാൻ ഓടിച്ചു.അമ്മ ചായ കൊണ്ടുക്കാൻ വിളിച്ചു മനസില്ലാ മനസോടെ ഞാൻ ചായയുമായി ചെന്നു മുഖത്ത് പോലും നോക്കാതെ അതവിടെ വെച്ചിട്ട് പോന്നു. മുറിക്കകത്തു വന്നിരുന്നു പെട്ടന്ന് ഒരു കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കണ്ണിലേക്ക് നോക്കിയപ്പോ ജ്വലിക്കുന്ന അഗ്നിയിലേക്ക് നോക്കിയ പോലെ പെട്ടന്നാണാ ചോദ്യം “എന്താ പേര്?” അടഞ്ഞ ശബ്ദത്താൽ ഞാൻ പറഞ്ഞു മായ. “എന്ത് ചെയ്യുന്നു ?” “ഡിഗ്രി ഫൈനൽ ഇയർ.” വീണ്ടും അപ്പുവേട്ടൻ തുടർന്നു എന്റെ പേര് അഭിലാഷ് അപ്പുന്ന് വിളിക്കും ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. എന്റെ വീട്ടിൽ അച്ഛനും ഞാനും മാത്രമേ ഉള്ളൂ. അമ്മ എനിക്ക് 10 വയസുള്ളപ്പോൾ മരിച്ചു. അച്ഛനു റെയിൽവേയിൽ ആയിരുന്നു ജോലി , അച്ഛൻ ആണെനിക്കെല്ലാം ഇത്രയും കാലം എനിക്ക് അച്ഛനും അച്ഛനു ഞാനും മാത്രമായിരുന്നു.

അച്ഛൻ ആദ്യമായിട്ട് എന്നോട് ആവശ്യപ്പെട്ട ആഗ്രഹമാണ് എന്റെ വിവാഹം കാണണമെന്ന്, ഇതിനു മുൻപ് അഞ്ചു വീട്ടിൽ പെണ്ണ് കാണാൻ പോയി. വീട്ടിൽ അച്ഛനും ഞാനും മാത്രമാണെന്നറിഞ്ഞപ്പോൾ എല്ലാരും പല കാരണം പറഞ്ഞു വേണ്ടാന്ന് വെച്ചു . ഇനി കൂടുതലൊന്നും പറയുന്നില്ല. എനിക്ക് തന്നെ ഇഷ്ടമായി. അതും പറഞ്ഞു പുറത്തേക്കു പോയി. അവറിറങ്ങിയെന്നു ഉറപ്പു വരുത്തി റൂമിൽ നിന്നും പുറത്തിറങ്ങി, എനിക്കിപ്പോ കല്യാണമൊന്നും വേണ്ടാന്ന് പറഞ്ഞു ഞാൻ മുറിയിൽ കയറി കതകടച്ചു. രാത്രി ഭക്ഷണം കഴിക്കുന്നേരം നല്ല പയ്യനാന്നു അച്ഛനും അമ്മയും മാറി മാറി പറയുന്നുണ്ടായിരുന്നു. എന്നാ അമ്മ കെട്ടിക്കോന്ന് പറഞ്ഞ് ദേഷ്യത്തിൽ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോന്നു. അപ്പോഴായിരുന്നു ഞാൻ എല്ലാ സങ്കടങ്ങളും വിളിച്ചു പറയുന്ന ഒരേയൊരു കൂട്ടുകാരി അഞ്ചുവിന്റെ കാൾ. അവളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഇടയ്ക്ക് മാത്രമേ ഇപ്പൊ വിളിക്കാറുള്ളൂ. നടന്നതൊക്കെ പറഞ്ഞപ്പോ അവളെന്നെ വഴക്ക് പറഞ്ഞു. “വിവാഹം വേണ്ടാന്ന് പറഞ്ഞു നടന്ന ഞാൻ കെട്ടി,” “എടീ അവരുടെ വീട്ടിൽ അച്ഛനും അയാളും മാത്രമേ ഉള്ളൂ” . ചിരിച്ചു കൊണ്ടായിരുന്നു അഞ്ചുന്റെ മറുപടി. “പൊന്നു മോളെ വീട്ടിൽ അമ്മായി അമ്മയും നാത്തൂനും ഇല്ലാത്തതാണ് ഒരു കണക്കിന് നല്ലത്.. പയ്യൻ നല്ലതാണെന്നല്ലേ എല്ലാവരുടെയും അഭിപ്രായം, നീയങ്ങു സമ്മതിച്ചേ. നിന്റെ അനിയത്തി കൂടെ വളർന്നു വരികയല്ലേ.” ചേട്ടൻ വിളിക്കുന്നൂന്നും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു പോയി. കിടന്നിട്ടു ഉറക്കം വന്നില്ല. കുറെ നേരം കണ്ണ് തുറന്നു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ അമ്മ വീണ്ടും വിവാഹത്തിന്റെ കാര്യം പറഞ്ഞു.. കൊറേ കേട്ടപ്പോൾ ശരി എനിക്ക് സമ്മതമാണെന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി.

പിന്നാലെ അമ്മ വന്നു നീ കാര്യമായിട്ട് പറഞ്ഞതാണോന്ന് ചോദിച്ചു, അതെന്നു മറുപടി പറഞ്ഞു തീരും മുൻപേ ബാലൻ മാമനെ വിളിയായി സംസാരമായി എടി പിടീന്ന് കല്യാണ ഒരുക്കമായി, ഒരു മാസത്തിനുള്ളിൽ കല്യാണം. കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും കല്യാണം കഴിഞ്ഞു. അപ്പുവേട്ടന്റെ വീട്ടിലെത്തി എല്ലാ ബഹളങ്ങൾക്കുമൊടുവിൽ മുറിക്കുള്ളിൽ കയറി. ഉള്ളിൽ ആകെ ഭയമായിരുന്നു അപ്പോഴാ ആ വിളി കേട്ടത് മായേ .. “നിന്റെ അപ്പുവേട്ടൻ വന്നു.” എനിക്ക് ചിരി വന്നു.അന്ന് കണ്ടതിനു ശേഷം ഞങ്ങൾ ഫോണിൽ സംസാരിച്ചത് ഒരു വട്ടം മാത്രമാണ് അതാണെങ്കിൽ കല്യാണ സാരിയുടെ കളർ ഏതു വേണമെന്ന് ചോദിക്കാൻ.എന്നിട്ടിപ്പോ കൊറേ നാളത്തെ പരിചയം പോലെ അപ്പുവേട്ടൻ വന്നെന്നു. ഞാൻ ചിരി അടക്കിപിടിച്ചിരുന്നു. അപ്പുവേട്ടൻ എന്റടുത്തിരുന്നിട്ട് എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു, “ഇന്ന് മുതൽ എനിക്ക് എന്റെ അച്ഛൻ മാത്രമല്ല അമ്മയും ഭാര്യയുമായി നീയും കൂടെ ഉണ്ട്‌ അല്ലെ ??” ശരിക്കും ഞാൻ ഞെട്ടി!! “അമ്മയോ ഞാനോ ? ” “അതെ നിനക്കറിയാമോ അച്ഛനായിരുന്നെനിക്കെല്ലാം അത് കൊണ്ട് തന്നെ മുൻപ് എനിക്ക് പ്രണയമോ ഒരുപാട് സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.അതൊക്കെ പോട്ടെ, എനിക്ക് ഒരാഗ്രഹം ഉണ്ട്‌ സാധിച്ചു തരുമോ?” ഉം ഞാൻ മൂളി. “ഞാൻ കുറച്ചു നേരം നിന്റെ മടിയിൽ കിടന്നോട്ടെ ??” ചോദിച്ചു കഴിഞ്ഞ ഉടനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ മടിയിൽ തല വെച്ച് കിടന്നു. എന്റെ കൈ പിടിച്ചു അപ്പുവേട്ടന്റെ മുടിയിൽ വെപ്പിച്ചു. എന്നോട് ഞാനറിയാതെ തന്നെ മുടിയിഴയിൽ തലോടിപ്പോയി.

കുറച്ചു കഴിഞ്ഞു നോക്കിയപ്പോ ആള് നല്ല ഉറക്കം. പതിയെ മടിയിൽ നിന്നും ബെഡിലേക്ക് തല മാറ്റി വെച്ച് ഞാനും കിടന്നു. പാവം എന്തെന്നില്ലാത്ത ഒരിഷ്ടം എനിക്ക് അപ്പുവേട്ടനോട് തോന്നി തുടങ്ങിയിരിക്കുന്ന പോലെ. കുറെ നേരം ആ മുടിയിഴയിൽ തലോടി ഞാനും എപ്പഴോ ഉറങ്ങി…. രാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ കയറി. ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ അച്ഛൻ അടുത്ത് വന്നു പറഞ്ഞു. “മോളാണ് ഇനി ഈ വീട് നോക്കണ്ടത്.” പറഞ്ഞു തീരും മുൻപേ അച്ഛനു ഞാൻ നല്ലൊരു ചായ ഇട്ടു കൊടുത്തു. അടിപൊളി ചായ എന്നും പറഞ്ഞു അച്ഛൻ ഉമ്മറത്തേക്ക് പോയി…. അപ്പുവേട്ടനെ കാണാതായപ്പോ മുറിയിലേക്ക് ചെന്നു. “അപ്പുവേട്ടാ എവിടയാ ?” “ഞാനിവിടെ ഉണ്ടല്ലോ ഇങ്ങോട്ട് വാ” ഞാൻ ജനാലിനരികിലേക്ക് ചെന്നതും അപ്പുവേട്ടൻ എന്നെ കെട്ടിപിടിച്ചു ജനലിനോടു ചേർത്ത് നിർത്തി കവിളിലും നെറ്റിയിലും ഉമ്മ വച്ചു അപ്പൊ എവിടെന്നില്ലാതെ പെട്ടന്നൊരു മഴ പെയ്തു. അയ്യോ അലക്കിയ ഡ്രസ്സ്‌ എടുക്കട്ടെന്നും പറഞ്ഞു അപ്പുവേട്ടനെ തള്ളിമാറ്റി ഞാൻ പുറത്തേക്കു നടന്നു. പിന്നീടുള്ള ദിവസങ്ങൾ ഞാനെന്നെ തന്നെ മറന്നു അപ്പുവേട്ടന്റെ മാത്രമായിരുന്ന നാളുകൾ ആയിരുന്നു. ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയികൊണ്ടിരുന്നു.വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു പക്ഷെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല. പക്ഷെ ഒരിക്കൽ പോലും അപ്പുവേട്ടൻ അതിന്റെ പേരിൽ എന്റെ മുന്നിൽ സങ്കടപ്പെട്ടിട്ടില്ല.

ഓരോ തവണ ഞാൻ കുഞ്ഞിന്റെ കാര്യം പറയുമ്പോഴും. “എടി പൊട്ടി നിന്റെ കുഞ്ഞു ഞാനല്ലേന്ന്” പറഞ്ഞു എന്റെ മടിയിൽ കിടക്കും… ഒരിക്കൽ അമ്മ ഫോൺ വിളിച്ചു ഒരേ പരാതി ഞാൻ അവരെയൊക്കെ മറന്നൂന്നും പറഞ്ഞു. വൈകുന്നേരം അപ്പുവേട്ടനോട് അമ്മ വിളിച്ച കാര്യം പറഞ്ഞപ്പോ എന്നാ നീ രണ്ടു ദിവസം അവിടെ പോയി നിന്നോന്ന് പറഞ്ഞു……. പിറ്റേന്ന് ബാങ്കിലേക്ക് പോകുന്ന വഴി എന്നെ വീട്ടിൽ കൊണ്ടു വിട്ടു. വീട്ടിലെ വിശേഷം എല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും സമയം വൈകി. ഉച്ചയ്ക്ക് അപ്പുവേട്ടൻ കാൾ വന്നപ്പോ ഫോൺ എടുക്കാൻ മുറിയിലേക്കോടിയതും തല കറങ്ങുന്നതു പോലെ എങ്ങനെയോ ബെഡിൽ പോയിരുന്നു. ആരൊക്കയോ ഓടി വന്നു പിന്നെ ഒന്നും ഓർമയില്ല….. കണ്ണ് തുറന്നു നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആണ്, തൊട്ടടുത്തു ഒരു നേഴ്സും. “എനിക്കെന്താ പറ്റിയെ ??” “നിങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില് നിങ്ങളൊരു അമ്മയാവാൻ പോകുന്നു അതിന്റെ തലകറക്കം മാത്രമേ നിങ്ങൾക്കുണ്ടായിരുന്നുള്ളൂ “. മറ്റൊന്നും എനിക്ക് ചെവിയിൽ കേട്ടില്ല.. “എനിക്കെന്റെ ഹസ്ബന്റിനെ ഒന്നു കാണണം.” “ഒക്കെ വിളിക്കാം വെയിറ്റ്…..” അപ്പുവേട്ടൻ ഡോർ തുറന്നു അടുത്ത് വന്നപ്പോ ഞാൻ പതിയെ എഴുന്നേറ്റിരുന്നു അപ്പുവേട്ടന്റെ കൈ എന്റെ വയറിൽ വച്ചിട്ട് പറഞ്ഞു “നമ്മുടെ കുഞ്ഞു വാവ അപ്പുവേട്ടാ..” “മായേ ശരിക്കും ???” അപ്പുവേട്ടന്റെ കണ്ണ് നിറഞ്ഞു എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു… അങ്ങനെയങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ഞങ്ങടെ പൊന്നു മോൻ വന്നു…….. കുഞ്ഞിനെ മടിയിൽ കിടത്തി ഉറക്കുമ്പോ അപ്പുവേട്ടൻ ചെവിക്കരികെ വന്നു ഇതിവിടെ നടപ്പില്ലാന്നും പറഞ്ഞ് കുഞ്ഞിനെ എടുത്തു അപ്പുവേട്ടന്റെ നെഞ്ചിൽ കിടത്തിയിട്ട് അപ്പുവേട്ടൻ എന്റെ മടിയിൽ കിടന്നു. അപ്പുവേട്ടന്റെ മുടിയിഴ തഴുകികൊണ്ട് പതിയെ ഞാൻ പറഞ്ഞു “അപ്പുവേട്ടാ എനിക്കിപ്പോ ഒന്നല്ല രണ്ടു കുഞ്ഞുങ്ങൾ ഉണ്ടല്ലോ…”

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular