Connect with us

Love

ആ പരിചയം കുടുംബവുമായുള്ള സൗഹൃദത്തിനും കാരണമായി.

Published

on

രചന: ലിസ് ലോന
ഏകദേശം അഞ്ചു വർഷം മുൻപാണ് ഞാൻ ഇമ്രാനെ പരിചയപ്പെട്ടത്. ഓഫിസിന്റെ വാടക കുറയ്ക്കുന്ന കാര്യവുമായി റിയൽ എസ്റ്റേറ്റുകാരുടെ ഓഫിസിലെത്തി സംസാരിക്കുമ്പോഴാണ് ചിരിച്ചുകൊണ്ട് വളരെ പരിചയമുള്ള ഒരാളെ പോലെ അയാൾ വന്നെന്നോട് സംസാരിച്ചത് . ആൾ വഴി വാടക കുറച്ചുകിട്ടിയതുകൊണ്ടു തന്നെ ആ പരിചയം കുടുംബവുമായുള്ള സൗഹൃദത്തിനും കാരണമായി. മുപ്പത്താറുകാരനായ അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ട് ആദ്യഭാര്യ ബന്ധത്തിൽ തന്നെയുള്ള സ്ത്രീയും വേറൊരാൾ മലയാളിയുമാണ്.ആദ്യഭാര്യയിൽ നാലു മക്കളുണ്ട് ..രണ്ട് പെണ്മക്കളും രണ്ടാണ്മക്കളും രണ്ടാമത്തവളിൽ രണ്ട് പെൺകുട്ടികളും. വളരെ ചെറുപ്പത്തിൽ വിവാഹിതനായതുകൊണ്ട് ഇപ്പോഴും എനിക്ക് കല്യാണപ്രായം കഴിഞ്ഞില്ലയെന്നു തമാശ പറയുന്ന പുള്ളിയോട് ” ഇവിടെ ഒന്നിനെ സഹിക്കാൻ പറ്റുന്നില്ല ! നീ രണ്ടെണ്ണത്തിനെ സഹിക്കുന്നത് തന്നെ അത്ഭുതമാണ് ..എന്നിട്ടും ഇനിയും നിന്റെ വായിൽ നിന്ന് കല്യാണമെന്ന് കേൾക്കുമ്പോൾ നിന്റെ പിരി ഇളകിയതാണോയെന്ന് എനിക്ക് തോന്നായ്കയില്ല” എന്ന് ചിരിക്കാതെ മറുപടി പറയുന്ന എന്റെ കെട്ട്യോനെ അന്നേരമേ ചിരവക്കടിച്ചു കൊല്ലാൻ എനിക്ക് തോന്നാറുണ്ടെങ്കിലും വിധവയായി ജീവിക്കേണ്ടിവരുന്ന എന്റെ അവസ്ഥയോർത്ത് ഞാനത് ചിരിയിലും ആരുമറിയാതെ അങ്ങേരുടെ കയ്യിലൊരു നുള്ളിലും ഒതുക്കും.. ഒരിക്കൽ വീട്ടിൽ വന്ന് മടങ്ങിപ്പോകാൻ നേരം ഞാനയാളുടെ വണ്ടിയുടെ അരികിൽ നിന്ന് സംസാരിക്കുമ്പോഴാണ് ഡാഷ്ബോർഡിന്റെ മുകളിലെല്ലാം കുത്തിക്കോറി വരച്ചത് ശ്രദ്ധയിൽ പെട്ടത്, മായ്ച്ചുകളയാനോ പെയിന്റ് അടിക്കാനോ സാധിക്കാത്ത വിധം ആ വരകളാണ് നിറയെ… വീട്ടിലെ വാഹനത്തിനുള്ളിൽ ഒരു ചെറിയ പോറൽ പറ്റിയാൽ പോലും നെഞ്ചത്തടിയും നിലവിളിയുമായി നടക്കുന്ന എന്റെ ഭർത്താവിനെ ഓർമ വന്നതും ഇതെന്തുപറ്റിയെന്ന ചോദ്യം എന്നിൽ നിന്നും ഉയർന്നു. “ഇതെന്റെ മക്കളുടെ സ്നേഹസമ്മാനങ്ങളാണ് സിസ്റ്റർ..” നിറഞ്ഞ ചിരിയോടെയാണ് ഉത്തരം. മറുപടിയിൽ വികൃതികളായ മക്കളെന്ന ഭാവത്തിന് പകരം സ്നേഹമാണ്.. ആഹാ നല്ല അപ്പൻ! ഇവിടൊരെണ്ണമുണ്ട് ഒരു തുണ്ട് ബിസ്കറ്റെങ്ങാൻ കൊച്ചിന്റെ കയ്യിൽ നിന്നും വീണാൽ നിനക്ക് നോക്കിക്കൂടേയെന്ന് എന്നോട് കലിതുള്ളുന്ന ഒരു കെട്ട്യോൻ.. അല്ലെങ്കിലും സ്വന്തം മക്കൾ തെറ്റ് ചെയ്താലും അമ്മായിയപ്പന്റെ മകൾക്കിട്ട് കുത്താൻ ആണല്ലോ എല്ലാ ഭർത്താക്കന്മാർക്കും താല്പര്യം. കണ്ടു പഠിക്ക് !! ഞാൻ ഭർത്താവിനെ നോക്കി ചുണ്ടൊന്ന് കോട്ടി.. അതല്ല അതിലും വലുത് കാണിച്ചുതന്നാലും ഞാൻ നന്നാവൂല്ലാ ഭാര്യേ ..നിന്നെക്കാളും വലുത് എനിക്കെന്റെ വണ്ടിയെന്ന അർത്ഥത്തിൽ വണ്ടിയെ നിറഞ്ഞ സ്നേഹത്തോടെയും എന്നെ പുച്ഛത്തോടെയും ഭർത്താവ് നോക്കി.

“സിസ്റ്റർ എന്റെ രണ്ടാണ്മക്കളും സ്പെഷ്യൽ കിഡ്സ് ആണ്.. ഒരാൾക്ക് ഇപ്പോഴും കഴുത്ത് ഉറപ്പിച്ച് വക്കാൻ പറ്റില്ല 7 വയസ്സായി ..മറ്റവന് കയ്യിൽ എപ്പോഴും എന്തെങ്കിലും വേണം അതുകൊണ്ട് ഇരിക്കുന്നിടം മുഴുവൻ കുത്തിക്കോറി വരക്കും.. തടയാൻ ശ്രമിച്ചാൽ അലറി വിളിക്കും.. രണ്ടുപേരും സംസാരിക്കില്ല..” അതുവരെയുള്ള സന്തോഷവും ചിരിയും മാറി വേദനയുടെ ഒരു കുന്ന് നെഞ്ചിനകത്തേക്ക് ഇടിച്ചു കയറിവന്നതും എനിക്ക് ശ്വാസം വിലങ്ങി.. ബന്ധത്തിൽ തന്നെയുള്ള വിവാഹമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ദൈവത്തിന്റെ സമ്മാനങ്ങളാണ് ആ കുഞ്ഞുങ്ങളെന്നും ആൺകുഞ്ഞുങ്ങൾക്ക് മാത്രമേ ആ പ്രശ്നമുള്ളുവെന്നും പെൺകുട്ടികൾ തികച്ചും ആരോഗ്യവതികളാണെന്നും അയാൾ പറയുന്നത് ഞാൻ കേട്ടുനിന്നു. അച്ഛനെയും അമ്മയെയും അല്ലാതെ ആരെയും അടുപ്പിക്കാത്ത മക്കളുള്ളതുകൊണ്ട് അവരുടെ വീട്ടിലേക്ക് ആരെയും വിളിക്കാറില്ല.. പരിചയമില്ലാത്ത ആരെക്കണ്ടാലും മക്കൾ വളരെ അസ്വസ്ഥരായി അലറിവിളിച്ചുകൊണ്ടിരിക്കും. പക്ഷേ എന്റെ മക്കൾക്ക് എന്നെ ജീവനാണ് ഇതുപോലെ എന്നെ വേറെയാരും സ്നേഹിക്കില്ല കണ്ണുനിറഞ്ഞുകൊണ്ട് അയാൾ പറഞ്ഞുനിർത്തുമ്പോൾ എന്തെന്നില്ലാത്ത കാരണത്താൽ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. പിന്നീട് അംറീന്റെ ( ആദ്യഭാര്യയുടെ പേര് ) നമ്പർ വാങ്ങി ഞാൻ മക്കളുടെ വിശേഷങ്ങൾ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു. മലയാളിയെങ്കിലും രണ്ടാമത്തെ ഭാര്യയുമായി എനിക്ക് പരിചയമൊന്നും ഇല്ല. കിലുക്കാം പെട്ടിയായി നിർത്താതെ സംസാരിക്കുന്ന അംറീന്റെ ശബ്ദം കൊച്ചുകുട്ടികളുടേത് പോലെ കേൾക്കാൻ നല്ല രസമായിരുന്നു.. പലപ്പോഴും നീയെന്താ മിണ്ടാത്തതെന്ന അവളുടെ ചോദ്യത്തിന് എനിക്ക് സംസാരിക്കാനൊരു ഗ്യാപ് നീ തരണ്ടേയെന്ന് ഞാനും ചോദിക്കും.. ആൺമക്കളെ പറ്റിയുള്ള വിഷയത്തിൽ സംസാരിക്കുമ്പോൾ വിഷാദചുവയുണ്ടെങ്കിലും അതിനേക്കാൾ പെൺകുട്ടികളെ പറ്റി പറയുമ്പോൾ ഒരു പൊടി നോവ് കൂടുതൽ അവളനുഭവിക്കെന്നെന്ന് എനിയ്ക്ക് തോന്നി.. “നിനക്കറിയുമോ എന്റെ കുഞ്ഞുങ്ങൾക്ക് അബ്ബയെ ജീവനാണ് പക്ഷേ വീട്ടിൽ വന്നാൽ വയ്യാത്ത കുഞ്ഞുങ്ങളെയും കളിപ്പിച്ച് അദ്ദേഹമിരിക്കും.. ഒരിക്കൽപോലും ഇവരോട് കളിക്കാനോ മിണ്ടാനോ അദ്ദേഹം ശ്രമിക്കാറില്ല.. വെള്ളമോ ചായയോ കൊണ്ട് കൊടുക്കുമ്പോൾ അറിയാതെ കിട്ടുന്ന ഒരു ചിരി പോലും സ്വർഗം കിട്ടിയ സന്തോഷത്തോടെ കുഞ്ഞുങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ എന്റെ ചങ്കിടറും.. പെൺകുട്ടികളെങ്കിലും അവരും അദ്ദേഹത്തിന്റെ മക്കളല്ലേ..” വയ്യാത്ത മക്കളെ കൂടുതൽ ശ്രദ്ധിക്കുന്നതാകും അല്ലാതെ ഇഷ്ടക്കുറവ് കാണിക്കുന്നതാകില്ലെന്ന് പറഞ്ഞെങ്കിലും എന്തോ എനിക്കും തൊണ്ടയിലൊരു കരട് തടഞ്ഞപോലെ അബ്ബയുടെ സ്നേഹലാളനകൾക്കും പുഞ്ചിരിക്കും വേണ്ടി കാത്തുനിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഉള്ളിൽ തെളിഞ്ഞു.. പിന്നീടെപ്പോഴോ വിളിച്ചപ്പോൾ അവളുടെ സ്വരം വല്ലാതെ ഉലഞ്ഞിരുന്നു..കൊച്ചുകുഞ്ഞിന്റെ കുസൃതി നിറഞ്ഞ സ്വരത്തിന് പകരം മധ്യവയസ്കയായ ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ചപോലുള്ള പക്വതയോടെയുള്ള ഇടറിയ ശബ്ദം .

ആ ശബ്ദമല്ല മനസ്സാണ് ഇടറിയതെന്ന് മനസിലായെങ്കിലും എന്തെന്ന് ചോദിക്കാതെ മക്കളെല്ലാവരും സുഖമായി ഇരിക്കുന്നില്ലേയെന്ന് ഞാൻ വിശേഷങ്ങൾ ചോദിച്ചു.. “ഇവിടെ എല്ലാവരും സുഖമായി ഇരിക്കുന്നു.. നിനക്കും മോൾക്കും സുഖമല്ലേ..” അതിനുത്തരം പറയാതെ ഞാൻ ഫോണിന്റെ ഇങ്ങേത്തലക്കൽ നിശബ്ദം ഇരുന്നു.. എനിക്കറിയാമായിരുന്നു ആ നിശബ്ദത അവളെ കേൾക്കാനുള്ളതാണെന്ന് അവൾക്ക് മനസിലാകുമെന്ന്. ആരോഗ്യമുള്ള ആൺകുഞ്ഞുണ്ടാകാൻ വേണ്ടിയാണ് ഇമ്രാൻ ഇവളിരിക്കെ വേറൊരു വിവാഹം കഴിച്ചത് അതിലും പെൺകുട്ടികളായത്കൊണ്ട് അയാളുടെ അമ്മ കുടുംബം നിലനിർത്താൻ ആണ്കുട്ടിയുണ്ടായെ മതിയാകുവെന്ന വാശിയിൽ മകന് വേണ്ടി അടുത്ത വിവാഹം ആലോചിക്കുകയാണെന്ന്.. “കുട്ടികളെ പെറ്റുവളർത്താനും അടുക്കളയിൽ ഹോമിക്കാനുമുള്ളതും മാത്രമാണ് ഒരു പെണ്ണിന്റെ ജീവിതമെന്ന് കരുതുന്ന ഒരാണൊരുത്തനെ തലയിലേറി ആയുഷ്കാലം മുഴുവൻ അവകാശങ്ങൾ പകുത്തെടുക്കാൻ ഇനിയൊരാൾ എപ്പോഴെങ്കിലും വരുമോയെന്ന് ഭയന്ന് ജീവിക്കുന്ന ഞങ്ങളെക്കാൾ നിങ്ങളെല്ലാം എത്ര ഭാഗ്യവതികളാണ് ..ഭർത്താവിലുള്ള അവകാശത്തിനും കിടക്ക പങ്കിടാനും വേറൊരാൾ നിയമപരമായി വന്നേക്കുമെന്ന് ഭയക്കാതെ ജീവിക്കാമല്ലോ..” അന്ന് ആദ്യമായി എനിക്ക് ഇമ്രാനോട് ഇഷ്ടക്കേട് തോന്നി. രണ്ട് ഭാര്യമാരെന്നത് അവർക്ക് ആകാമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ രണ്ടാമത് അയാൾ വിവാഹം കഴിച്ചത് എനിക്ക് അതുവരേക്കും ഒരു പ്രശ്നമായി തോന്നിയിരുന്നില്ല.. ഇനിയൊരുവളെ ജീവിതത്തിലേക്ക് കൂട്ടുന്ന ഒരുവന്റെ കൂടെ ആദ്യഭാര്യയായി കഴിയേണ്ടിവരുന്നവളുടെ മാനസികാവസ്ഥ അന്നാണ് ഞാൻ ചിന്തിച്ചതും.. ഇഷ്ടമില്ലാത്ത ഭക്ഷണം ജീവൻ നിലനിർത്താൻ മാത്രം കഴിക്കേണ്ടിവരുന്ന നിവൃത്തികേടിൽ ജീവിക്കുന്നവർ.. ആൺമക്കൾ ഉണ്ടാകാൻ വേണ്ടി പരീക്ഷണാർത്ഥം രണ്ടാമതും വിവാഹം കഴിച്ച ഇനിയും മൂന്നാമത് കഴിക്കാൻ പോകുന്ന ആ മാനസികനില എന്ത് മാത്രം ക്രൂരമാണെന്ന് ഞാനോർത്തു..

ഗർ ഭാവസ്ഥയിൽ തന്നെ കുട്ടികൾക്കുള്ള കോംപ്ലിക്കേഷൻസ് അറിഞ്ഞപ്പോൾ വേണമെങ്കിൽ ഗർഭം ഒഴിവാക്കാമെന്ന് അറിയിച്ച ഡോക്ടറിനോട് വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന് കുഞ്ഞുങ്ങൾ വേണമെന്നറിയിച്ച ഇമ്രാനോടും ജനറ്റിക് അബ്‌നോർമാലിറ്റീസ് ഉള്ള ആ കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലും കാണിക്കുന്ന ഇമ്രാനിലെ അബ്ബയോടും എനിക്ക് ബഹുമാനം ഉണ്ടായിരുന്നു.. അത് പക്ഷേ ആൺകുട്ടികൾ ആയതുകൊണ്ട് മാത്രമാണ് അങ്ങനൊരു റിസ്ക് എടുക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നും പെൺകുട്ടികളെന്ന കാരണത്താൽ ആ മക്കളെ അവഗണിക്കുന്ന , അഞ്ചാമത് ഉരുവായ പെൺകുഞ്ഞിനെ വേണ്ടെന്ന് വച്ച ഇമ്രാനെന്ന മനുഷ്യനോട് എനിക്ക് ദേഷ്യമായിരുന്നു.. രണ്ട് ഭാര്യമാരുടെയും എതിർപ്പുകൾ വകവെക്കാതെ അയാൾ വീണ്ടും വിവാഹിതനായെന്ന് അവളെന്നെ അറിയിച്ചിരുന്നു.. മൂന്നുപേരെയും ഒരുപോലെ നോക്കുമെന്ന വാഗ്ദാനം പാലിക്കാൻ മൂന്നുപേരുടെ അടുത്തും വന്നുപോകുന്ന അയാളോട് ഇഷ്ടമല്ല അറപ്പാണെന്ന് അവൾ പറയുമ്പോൾ ആ ചിലമ്പിച്ച ശബ്ദമത് വ്യക്തമാക്കുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തോളം കഴിഞ്ഞാണ് അയാളെന്നെ പുതിയ ഭാര്യയേം കൂട്ടി കാണാൻ വന്നത് മറ്റ് രണ്ട് പേരേക്കാളും സാമ്പത്തികത്തിലും സൗന്ദര്യത്തിലും ഉയർന്നുനിൽക്കുന്ന പുതിയവളിൽ അയാളേറെ സന്തോഷവാനാണെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്.. ആദ്യമായി എന്നെ കണ്ടതുകൊണ്ടുള്ള പരിചയക്കുറവ് ആ പെൺകുട്ടിയിൽ ഉണ്ടായിരുന്നു ..എന്തുകൊണ്ടോ സംസാരിച്ചു മാറ്റാനോ അടുത്തിഴപഴകാനോ സാധിക്കാത്ത വിധം ഞാൻ ഇമ്രാനോടും ആ പെൺകുട്ടിയോടും മാനസികമായി അകന്നിരുന്നു. അവരുടെ മുഖത്തേക്ക് നോക്കുംതോറും എന്റെ കണ്മുൻപിൽ തെളിഞ്ഞത് പെൺകുട്ടികളെയും ചേർത്തുപിടിച്ച് രണ്ടമ്മമാർ നിസ്സഹായതയോടെ നിൽക്കുന്നതായിരുന്നു.. അതിനുശേഷം ഞാനെന്റെ പ്രസവവും മക്കളുമായി തിരക്കിലായപ്പോൾ അംറീനെ വിളിക്കാൻ വിട്ടുപോയി. എന്റെ മൂന്നാമത്തെ മകളെ കാണാൻ വന്ന ഇമ്രാനാണ് ആദ്യഭാര്യയും മക്കളും നാട്ടിലേക്ക് പോയെന്നും അവരിനി ഇങ്ങോട്ടേക്ക് മടങ്ങുന്നില്ലെന്നും അറിയിച്ചത്.. തിരക്ക് മൂലം എടുക്കാതെ പോയ പല കാളുകളിൽ ഒന്നായി അവളുടേതും ഉണ്ടായിരുന്നിരിക്കാമെന്ന് ഞാനോർത്തു.. പിന്നെയെപ്പൊഴോ കണ്ടപ്പോൾ മൂന്നാമത്തെ ഭാര്യയിൽ ഒരു പെൺകുഞ്ഞ് പിറന്നെന്ന് നിസ്സംഗതയോടെ അയാളെന്നോട് പറഞ്ഞു.. ചില നേരങ്ങളിൽ അട്ടഹസിച്ചു മറുപടി ചോദിക്കണമെന്ന് കരുതുന്ന കാര്യങ്ങൾ സാഹചര്യത്തെ ഓർത്ത് നമ്മൾ മൗനത്തിൽ പൊതിഞ്ഞു ചിരിയിലൊതുക്കും …ഞാനും ചിരിച്ചു.. അംറീനും മക്കളും സുഖമായിരിക്കുന്നെന്നും മക്കൾക്കെന്തോ ചികിത്സ നടത്തുന്നുണ്ടെന്നും അയാൾ പറഞ്ഞതിന് സുന്ദരികുട്ടികൾ എന്ത് ചെയ്യുന്നെന്ന് ഞാൻ ചോദിച്ചു.. ആ അവർക്കും സുഖം തന്നെയെന്ന ഒഴുക്കൻ മറുപടി..പിന്നെയൊന്നും സംസാരിക്കാനോ വിശേഷങ്ങൾ അറിയാനോ എനിക്ക് തോന്നിയില്ല.
അന്ന് കണ്ടതിന് ശേഷം ഞാനയാളെ വിളിച്ചിട്ടോ കണ്ടിട്ടോ ഇല്ല വല്ലപ്പോഴും ഭർത്താവിനെ വിളിയ്ക്കാറുണ്ടെന്ന് അറിഞ്ഞാലും എന്തിനെന്ന് ചോദിച്ച് താല്പര്യം കാണിക്കാറുമില്ല. മിനിഞ്ഞാന്ന് ഭർത്താവിന്റെ വാട്സാപ്പിലെക്ക് ഒരു ഫോട്ടോയോടൊപ്പം അയാളൊരു മെസേജ് അയച്ചിരുന്നു.. ”Am blessed with a baby girl again 💁 ” കെട്ട്യോൻ കാണിച്ചുതന്ന ഫോണിൽ പാവക്കുട്ടികളെപോലെ നീല കണ്ണുകളും പിങ്ക് നിറവുമുള്ള ഒരു ഗുണ്ടുമണി കുട്ടി ..ഏതൊരമ്മയെയും പോലെ അതിനെ കണ്ടതും ഇഷ്ടവും വാത്സല്യവും നിറഞ്ഞ് ഞാനറിയാതെ ഫോൺ വാങ്ങി ഒരു ഉമ്മ സ്മൈലി മറുപടി കൊടുത്തു. താങ്ക്സ് ബ്രോ എന്നയച്ച അയാളുടെ മറുപടിക്ക് ഞാനാണെന്ന് മറുപടി കൊടുത്തതോടൊപ്പം ഇനിയും ഭാഗ്യം പരീക്ഷിക്കാൻ ഒന്നുകൂടി വിവാഹം കഴിക്കുമോ അതോ ഇവളിൽ തന്നെ ശ്രമിക്കുമോയെന്ന് ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. അഞ്ചു വർഷത്തിൽ കൂടുതലുള്ള കോൺടാക്ട് ആണ് എന്നെ ബ്ലോക്ക് ആക്കിച്ചപ്പോൾ നിനക്ക് സമാധാനമായോ ?? അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ അതിൽ നമ്മളെന്തിന് ഇടപെടണമെന്ന് അരിശം പിടിച്ച ഭർത്താവിനോട് അയാളുടെ സ്ഥാനത്ത് നിങ്ങളാണെങ്കിൽ ഇന്ന് ഞാൻ നിങ്ങളുടെ കല്ലറയിൽ പൂ വെക്കാനാകാതെ ജയിലിലായിരിക്കുമെന്ന മറുപടി കേട്ടിട്ടാകും ഒന്നും മിണ്ടാതെ പുള്ളി അകത്തേക്ക് നടന്നത്.. പെൺകുട്ടികൾ ഉണ്ടാകുന്നതിനും ജനിതക വൈകല്യമുള്ള ആൺമക്കൾ ഉണ്ടാകുന്നതിനും അയാൾ മാത്രമാണ് കാരണക്കാരനെന്ന് അറിഞ്ഞിട്ടും വീണ്ടും വിവാഹം കഴിച്ച് സ്ത്രീകളെ പരീക്ഷണവസ്തുവാക്കുന്ന അയാളോട് പരിചയം പോലും ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് അയാൾ ബ്ലോക്ക് ആക്കിയില്ലെങ്കിലും ഞാൻ ബ്ലോക്കുമെന്ന് എന്റെ ഭർത്താവിനും മനസിലായികാണണം. പെൺകുട്ടികൾക്കായുള്ള ദിവസമെന്ന് സൂക്കർ ഓർമിപ്പിച്ചപ്പോൾ ഓർമ വന്നത് അംറീന്റെയും മക്കളുടെയും മുഖമായിരുന്നു.. പെണ്ണുങ്ങളും പെൺകുട്ടികളും ലോകത്തിന്റെ ഏതൊക്കെയോ കോണിൽ നമ്മുടെ കണ്ണിൽ പെട്ടും പെടാതെയും ഇങ്ങനെയും ജീവിച്ചുമരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ കോറിയിട്ടത്. (പച്ചകളല്ലേ ഇതിലപ്പുറം പ്രതീക്ഷിക്കാമെന്ന് പറയുന്നവരോട് മലയാളികളിലും ഇങ്ങനെ വികലമായ മാനസികചിന്തകൾ കാണിക്കുന്നവരുണ്ടെന്ന് അറിയാൻ ഒന്ന് ചുറ്റിനും നോക്കിയാൽ മതി..) ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular