Connect with us

Love

ഹരിയേട്ടന്റെ കൈ വ-യറിലൂടെ ചു-റ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെ-ട്ടിയുള്ള ക-രച്ചിൽ…

Published

on

രചന: രജിത ശ്രീ
 ഹരിയേട്ടന്റെ കൈ വ-യറിലൂടെ ചുറ്റിപിടിച്ചപ്പോഴേ  അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ… “ഒന്നല്ല..സ്വിച്ചിട്ടപോലെ  രണ്ടെണ്ണം പുറകെ.. !! വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്.. വിവാഹത്തെ കുറിച്ച് വല്യ സ്വപ്നമൊന്നും ഇല്ലാത്ത എന്റെ ഡിഗ്രി പഠനത്തിന്റെ അന്തിമ ഘട്ടത്തിലാണ് ഞാൻ ഹരിയേട്ടനെ പരിചയപ്പെടുന്നത്. അത്യാവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും.. “എന്നെ തനിക്ക് ഇഷ്ടമാണോ..?  ന്നുള്ള ചോദ്യത്തിന് മറുപടിയായി ഓർത്തത്‌ സ്ത്രീധനമെന്ന ഭാരം എന്റെ അച്ഛൻ ചുമക്കേണ്ടി വരില്ലന്നുള്ള ചിന്ത മാത്രമായിരുന്നു.. പരിചയപെട്ടു അധികം നാൾ കഴിഞ്ഞില്ല.. അതിന് മുൻപ് ഹരിയേട്ടന്റെ  വീട്ടിലെ സാഹചര്യങ്ങൾ.. അച്ഛൻ, അമ്മ, പെങ്ങൾ എല്ലാവരെയും പറ്റി വാതോരാതെ പറഞ്ഞു… ഹരിയേട്ടന്റെ അമ്മയുടെ ഇടയ്ക്കിടെയുള്ള അസുഖങ്ങൾ കാരണം വിവാഹം പെട്ടന്ന് വേണമെന്ന് എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് നല്ലതാണെന്നു എനിക്കും തോന്നി.. ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധുക്കാരും സ്വന്തം കൂട്ടുകാരും ഒക്കെ മാത്രമുള്ള ചെറിയ ഒരു  കല്യാണം.വീട്ടിലേയ്ക്ക് കയറാനായി  നിലവിളക്ക് കയ്യിലേക്ക് തരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു “മോളെ.. സാരിയൊന്നു പൊക്കി പിടിക്കണേ..” വിവാഹവസ്ത്രവും മാലയും ആഭരണവും അതിന്റെ കൂടെ കത്തിച്ചുതന്ന നിലവിളക്കും ആകെ രണ്ടുകയ്യും. ഞാൻ ആകെ പരിഭ്രമിച്ചുപോയി. എന്റെ മുഖം കണ്ടിട്ടാണോ എന്തോ അമ്മ തന്നെ സാരിയുടെ ഞുറിവുകൾ പൊക്കിത്തന്നു. ഞാൻ പതിയെ നടന്നു പൂജാമുറിയിലെ കൃഷ്ണന്റെ മുൻപിൽ വിളക്ക് വച്ചു. മനസ്സിൽ നിറഞ്ഞു പ്രാർത്ഥിച്ചു” ഈശ്വരാ… എനിക്ക് ഒന്നുമറിയില്ല നീ കൂടെ ഉണ്ടാകണേ… ” ഹരിയേട്ടന്റെ കൂട്ടുകാർ ഒക്കെ പുറത്തു ഓരോ കാര്യങ്ങളിൽ ഓടിനടക്കുന്നുണ്ട്. കൂടെ അച്ഛനും.. പെട്ടന്നുള്ള വിവാഹമായതുകൊണ്ട് ആരെയും ക്ഷണിക്കാൻ പറ്റിയില്ലെന്ന് ഹരിയേട്ടൻ ആരോടോ ഫോണിൽ  പരാതി തീർക്കാൻ പറയുന്നുണ്ടായിരുന്നു.. അമ്മയുടെ മുഖത്തും ആകെ ഒരു മൗനം. ഞാൻ ബെഡ്‌റൂമിൽ കയറി വാതിലടച്ചു. മുറി നിറയെ പൂക്കളാൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഒരു ഭാഗത്തായി അലമാര. അതിന്റെ ചുവട് ചേർന്നു മനോഹരമായ ഒരു ടേബിൾ. അതിന്റെ പുറത്ത് നിശ്ചയത്തിന്റെ അന്ന് ആദ്യമായി ഹരിയേട്ടനൊപ്പം നിന്നെടുത്ത ഞങ്ങളുടെ ഫോട്ടോ. വെറുതെയെങ്കിലും കൈ അറിയാതെ അതെടുത്തുനോക്കി.
അലമാരയിൽ നിന്ന് എനിക്കിടാനുള്ള ഡ്രസ്സ്‌ എടുത്തു ഞാൻ  ബാത്റൂമിലേയ്ക്ക് പോയി.. കുളികഴിഞ്ഞു വന്നപ്പോൾ അമ്മയുടെ വക നല്ല ഒരു ചായ കിട്ടി. ഒപ്പം അമ്മ എന്റെ മുടിയിഴകളിൽ മെല്ലെ തലോടി.. “മോൾക്ക്‌ വീട് ഇഷ്ടായോ..? “കല്യാണം പ്രമാണിച്ചു ഹരിക്കുട്ടൻ ഒറ്റയ്ക്ക് ഓടിനടന്ന് എല്ലാം ഉണ്ടാക്കി. കുറച്ചു മെയ്ന്റൻസ്  പണി ബാക്കി ഉണ്ടായിരുന്നെ.. അതിന്റർ ഓട്ടവും എല്ലാം കൂടി…. ” ഞാൻ എന്റെ ദേഹത്തേയ്ക്ക് നോക്കി. സ്വർണമെന്നു പറയാൻ അത്യാവശ്യം ഇടാനുള്ളത് മാത്രം. . പിന്നെ ഹരിയേട്ടൻ ഇട്ട താലിമാലയും.. ഏതൊരു അമ്മയ്ക്കും മകന്റെ വിവാഹവും മരുമകളുടെ കുടുംബ മഹിമയും കൊണ്ടുവന്ന സൗഭാഗ്യങ്ങളും പറഞ്ഞു നടക്കാൻ മോഹം കാണും. പക്ഷെ ഇങ്ങനെ ചില മക്കൾ ഉണ്ടായാൽ ഇതാകും അവസ്ഥ. ഞാൻ സ്വയമശാസിച്ചുകൊണ്ട് അമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. അതിൽ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലായിരുന്നു.. പുറത്തു ചെറിയ ഒരു പന്തൽ ഇട്ടിട്ടുണ്ട്. വിവാഹ ആശംസകൾ അറിയിക്കാനായി വന്ന  നാട്ടുകാരും വീട്ടുകാരും ഒക്കെ കുറഞ്ഞു വന്നു.. രാത്രി ആയപ്പോൾ എല്ലാം ഒന്ന് ഒതുങ്ങി ഒന്ന് രണ്ടു കൂട്ടുകാർക്കൊപ്പം ഏട്ടൻ പുറത്തു സംസാരിച്ചു കൊണ്ട്  നില്കുന്നത് ഞാൻ ഇടയ്ക്കിടെ നോക്കിയതുകൊണ്ടാകും അവരെ പറഞ്ഞു വിട്ടിട്ടു ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു. “ന്താ താൻ ആദ്യ ദിവസം തന്നെ ബോറടിച്ചോ.. “? “ബോറോ..? “ഇപ്പോഴേ ഇങ്ങനെ പറയാതെ ഹരിയേട്ടാ.. ” ഹരി ഒന്ന് ചിരിച്ചു..” താൻ വാ.. നമുക്ക്  റൂമിൽ ഇരിക്കാം. സെറ്റ് സാരിയൊക്കെ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. കണ്ടില്ലേ.. “അവൻ അവളുടെ  ഡ്രസ്സ്‌ നോക്കി ചോദിച്ചു. “കണ്ടു.. സാരി ഉടുക്കാൻ അത്ര വശമില്ല അതാ..” ഞാൻ മടിച്ചു  മടിച്ചു പറഞ്ഞു. “അമ്മയോട് പറഞ്ഞാൻ മതിയാരുന്നല്ലോ.’..” “ഇനി പറയാം. ” ഹരിയേട്ടന്റെ ഭാര്യ പദവിയിലേക്ക് വലതുകാൽ വച്ചു കയറിയപ്പോൾ മുൻ പ്രണയത്തിന്റെ ചെറിയ തേപ്പുകൾ രണ്ടുപേർക്കും ഉള്ളതുകൊണ്ട് നന്നായി മനസിലാക്കി സ്നേഹിക്കാൻ പരസ്പരം കഴിഞ്ഞുന്ന് പറയുന്നതാകും നല്ലത്. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളും ഒക്കെയായി ഞങ്ങൾ അങ്ങനെ ജീവിതം തുടങ്ങി.. ആദ്യമേ പറയാല്ലോ…പാചകം ഒരു “മെഴുക്കുപുരട്ടി, .. ഒരു ചമ്മന്തി, ..”!  അല്ലാതെ എന്താ ഏതാന്ന് ഒന്നും എനിക്കറിയില്ലായിരുന്നു.. പാചകം ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഞാൻ ചെയ്തുപോയി.
ദോഷം പറയരുത് എന്റെ പാചകത്തിൽ കുറ്റമുണ്ടേലും ആരും എന്റെ  മുഖത്ത് നോക്കി പറഞ്ഞില്ല….പകരം അതിലും വലിയ പണി ആയി അതെല്ലാം ഏട്ടനെ ഏല്പിച്ചു… ഉണ്ടായിരുന്ന ആത്മവിശ്വാസവും ഹരിയേട്ടന്റെ കളിയാക്കലിൽ തീർന്നു.. ആയിടയ്ക്ക് എനിക്ക് ഒറ്റയ്ക്കുള്ള സംസാരം കൂടുതലായി.. ന്താന്നല്ലേ… അത് നിങ്ങളങ്ങു ഊഹിച്ചാൽ മതി.. അല്ല പിന്നെ.. അങ്ങനെ പാചകലോകം അവിടെ തുടങ്ങി. സമയം വച്ചു ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ ആകെ കുഴഞ്ഞു. വീട്ടിൽ ഒരു ജോലിയും ചെയ്യാതെ സുഖമായിരുന്നു ഉണ്ടും ഉറങ്ങിയും നിന്ന ഞാൻ… “എനിക്ക് ഇതിന്റെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ..?   ന്ന് ഞാൻ എന്നോട് തന്നെ പലപ്രാവിശ്യമായി  പരാതി പറഞ്ഞു  തീർത്തു. അതിനിടയിൽ ഹരിയേട്ടന്റെ അച്ഛന്റെ വക പരാതി.. ഞാൻ താമസിച്ചാണ് എഴുന്നേൽക്കുന്നത് പോലും.. 6 മണി ഒക്കെ കല്യാണം കഴിഞ്ഞാണ് ഞാൻ കാണുന്നതെന്ന് ഉറക്കെ വിളിച്ചു  പറയണമെന്നുണ്ടായിരുന്നു.. “ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ.. ! ഞങ്ങൾക്കിടയിൽ അങ്ങനെ പറയാത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഹരിയേട്ടൻ ആരോടെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികളോട് കൂടുതൽ മിണ്ടിയാൽ ഞാൻ അന്ന് പിണങ്ങും .” അതിപ്പോ മാമന്റെ മോളായാലും അപ്പുറത്തെ വീട്ടിലെ പെൺകൊച്ചായാലും.. !! അതിന്റെ പേരിൽ അതുവരെ ക്ലോസ് അപ്പ്‌ പുഞ്ചിരിയുമായി നടന്ന എന്റെ മുഖം കടന്നൽ കുത്തിയ മാതിരി വീർക്കും.. “ന്താടി… നിനക്കെന്നു” പുറകെ നടന്ന് ചോദിച്ചാലും മിണ്ടില്ല.കൊച്ചുണ്ണിയുടെ നാട്ടുകാരിയാണേ.. ആവിശ്യമില്ലാത്ത വാശി ഇച്ചിരി കൂടുതലാണ്. പ്രശ്നം പിന്നെ അമ്മ ഏറ്റെടുക്കും. ഹരിയേട്ടൻ ഇല്ലാത്ത സമയങ്ങളിൽ ഉപദേശമായി. എനിക്ക് നല്ലപോലെ അറിയാം” അമ്മ മോന്റെ ബിനാമി ആണ്.. ! മോനെ വിഷമിപ്പിക്കുന്ന ഒന്നും അമ്മ വീട്ടിൽ വെച്ചുപൊറുപ്പിക്കില്ല. എന്നെപോലും…. എനിക്ക് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസിലായി.. പിന്നെ ഞാൻ ഒളി പോരായിരുന്നു.. ഹരിയേട്ടന്റെ വീട്ടിലെ കാര്യങ്ങൾ പഠിച്ചെടുക്കാൻ പാട് കുറെ പെട്ടെങ്കിലും “ഞാൻ ഒരു കൊച്ച് മിടുക്കി” യാണെന്നുള്ള അമ്മയുടേം ചേച്ചിയുടേം  അഭിപ്രായ പ്രകടനം ഉച്ച മയക്കത്തിനിടയിൽ  എന്നിൽ അഭിമാനമുണർത്തി.. ഒരു വിധം വീട്ടുകാര്യങ്ങളിൽ ഒരു പടി ചവിട്ടി ഉയർന്നപ്പോൾ ഉണ്ട് അപ്പുറത്ത് താമസിക്കുന്ന ചേച്ചി വന്നിട്ട് രഹസ്യമായി ചോദിക്കുന്നു.. “അല്ല നിങ്ങൾ ഇപ്പോഴേ വേണ്ടാന്ന് വെച്ചേക്കുവാണോ “!!! ഞാൻ “എന്താ ” ന്നുള്ള ഭാവേന നിഷ്കളങ്കമായി അവരെ നോക്കിയപ്പോൾ പിന്നെയങ്ങു തുടങ്ങി.. ” ചിലർക്കൊക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ “കുട്ടികൾ” വേണ്ട.. അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ അവർക്കു ഇങ്ങനെ അടിച്ചുപൊളിച്ചു നടന്നാൽ മതി..ഇപ്പൊ വേണ്ടാന്ന് വെച്ചോ പിന്നെ ദുഖിക്കേണ്ടി വരരുത്.. ” ആ ന്നാൽ ഞാൻ ഇറങ്ങട്ടെ… എന്നൊരു യാത്ര പറച്ചിലും.. അമ്മ എന്നെയൊന്നു നോക്കി ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിൽ കയറി.. ശെരിക്കും ഒന്നും വേണ്ടാന്ന് വച്ചിട്ടല്ല.. ഇതൊക്കെ ഒരു സമയം പിടിക്കണ്ടേ.. കല്യാണം കഴിഞ്ഞു 4 മാസം ആയതേയുള്ളു.. ഞാൻ പച്ചക്കറി കഴുകികൊണ്ടിരുന്ന വിരലിൽ കണക്കെടുത്തു.. “ഇനി എനിക്ക് വല്ല കുഴപ്പവും ഉണ്ടോ….!!!  ?
പച്ചക്കറിയിൽ നിന്നും ഒരു പീസ് എടുത്തു കടിച്ചു ഞാൻ ആലോചിച്ചു. രാത്രി ഹരിയേട്ടൻ വന്നപ്പോൾ ചിന്തിച്ചു ചിന്തിച്ചു ഞാൻ ഒരു വഴിക്കായി..കരച്ചിലിന്റെ വക്കിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ ഏട്ടൻ കാര്യം തിരക്കി.. ആ കാലമാടൻ പൊട്ടിച്ചിരിച്ചു.. ഞാൻ അത്ഭുത പെട്ടു.. കണ്ണുതള്ളി.. !! “ന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ..?? ഹരിയേട്ടൻ മുഖം കുനിച്ചിരുന്ന എന്നെ നോക്കി.. “അത് പിന്നെ ഇങ്ങനെ ഓരോരുത്തർ ചോദിക്കുന്നത്… ഇതൊക്കെ പതിവല്ലേ.. “? ഒരു പരിഭവം പോലെ ഞാൻ പറഞ്ഞു. “അപ്പൊ നാട്ടുകാർ നിന്നെ ഗർഭിണിയാക്കിയേ അടങ്ങു.. ” ഹരിയേട്ടന്റെ ഗൂഢമായ ചിരിയിൽ അതുവരെ ഇല്ലാത്ത ഒരു ചമ്മൽ എനിക്കുതോന്നി..  ഞാൻ ഒന്ന് നാണിച്ചു.. “ശേ വേണ്ടിയിരുന്നില്ല.. !! അങ്ങനെ ഹരിയേട്ടന്റെ ആ പരിശ്രമവും വിജയിച്ചു. ഞാൻ ഗർഭിണിയാണെന്നു അറിഞ്ഞ നാൾ മുതൽ ഹരിയേട്ടൻ എനിക്ക് ഇഷ്ടമുള്ള സാധങ്ങൾ നോക്കി നടന്നു വാങ്ങി തന്നു.. ആദ്യത്തെ ഛർദിൽ തുടങ്ങിയ സമയങ്ങളിൽ ഒന്നും കഴിക്കാതെ ക്ഷീണമായ എന്നെ പുറത്തു കൊണ്ടുപോയി ഹോട്ടൽ ആണെന്നുള്ള ബോധം പോലുമില്ലാതെ  ഉരുള  ഉരുട്ടി വായിൽ വച്ചു തന്നു. എന്താണോ അതുവരെ ഉണ്ടിട്ടില്ലാത്ത ഒരു പ്രത്യേക രുചി അതിനുണ്ടായിരുന്നുന്ന് പറയാതെ വയ്യ. പുകഴ്ത്തി പറയുവാണെന്നു കരുതരുത് കേട്ടോ വീട്ടു ജോലിയിൽ മാത്രം എന്നെ സഹായിക്കില്ലായിരുന്നു. ഗർഭകാലം ഉല്ലാസപ്രദവും ആനന്ദകരവുമാക്കാൻ വീട്ടു ജോലി ഉത്തമമാണെന്ന് ഡോക്ടർ പറഞ്ഞത് വള്ളി പുള്ളി വിടാതെ ഹരിയേട്ടൻ അംഗീകരിച്ചു. പക്ഷെ രാത്രിയിൽ കാലിൽ മസ്സിലുകയറി പിടിക്കുമ്പോൾ ഒരു മടിയുമില്ലാതെ ചാടി എണീറ്റു തടവിത്തരും. എന്നിട്ട് ചൂട് വെള്ളം കുടിക്കാൻ ഇട്ടു തരും.
അതിപ്പോ കട്ടനായാലും കാപ്പി ആയാലും ഉണ്ടാക്കി കുടിപ്പിച്ചിട്ടേ കിടക്കൂ… ഡേറ്റ്  അടുത്തുവരുംതോറും  ഞാൻ ആകെ ടെൻഷൻ ആയി ഇതിപ്പോ ഇറക്കാനും വയ്യ തുപ്പാനും വയ്യ…!! പേടിയെ… അമ്മയോട് ചോദിക്കുമ്പോൾ ഇതൊക്കെ “നിസ്സാരം”! എന്ന മട്ടിലങ്ങു പറയും. ചോദ്യം കേൾക്കുമ്പോൾ എല്ലാവർക്കും നിസ്സാരമായി തോന്നിയെങ്കിലും  എനിക്ക് മാത്രം അത്ര നിസ്സാരമായി തോന്നിയില്ല.കാരണം വേദനിക്കാൻ പോകുന്നത് എന്റെ ശരീരമാണ്. എന്നാൽ എനിക്ക് കുഞ്ഞിനെ കാണാൻ അതിയായ ആഗ്രഹവുമുണ്ട് “ന്നാലും ഇതിനെ എങ്ങനെ പുറത്തിറക്കും.. “! ഹരിയേട്ടനാണേൽ  വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കുഞ്ഞിന്റെ അനക്കം കാതോർത്തും കുഞ്ഞിനോട്‌ സംസാരിച്ചും ഓരോ ദിവസങ്ങൾ എണ്ണി എണ്ണി തീർക്കും. അപ്പോഴും എനിക്ക് നല്ല സംശയമുണ്ടായിരുന്നു ഇത് ഒന്നല്ല.. ചവിട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മൂന്നാല് കാലുകൾ ഉണ്ട്…. സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പോലും പറഞ്ഞില്ല. കുഞ്ഞിന് സുഖമാണെന്ന് മാത്രം പറഞ്ഞു. എനിക്ക് നേരത്തെ അസുഖങ്ങൾ ഓരോന്നായി വന്നുപോകുന്നത് കൊണ്ട് ഓപ്പറേഷൻ വേണമെന്നു ഡോക്ടർ പറഞ്ഞു.. ഹരിയേട്ടൻ അതിന്റെ തയ്യാറെടുപ്പുകൾ നേരത്തെ നടത്തിയിരുന്നു. ഞാൻ അറിയാതെ.. ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോഴും എന്റെ കണക്കുകൂട്ടൽ രണ്ടുപേരാണ്. പക്ഷെ ഡോക്ടർ മൂന്നുപേരാണ് ന്നു പറഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്ന ബോധം എന്നെവിട്ടു എന്റെ കണ്ണും തള്ളി പുറത്തുപോയപോലെ തോന്നി. നിലച്ചുപോയ ശ്വാസം എവിടുന്നൊക്കെയോ പിടിച്ചെടുത്തു ഞാൻ വീണ്ടും ചോദിച്ചു.. “മൂന്നോ… !!! “അതേ… മൂന്ന് ആൺകുട്ടികൾ.. !! വാർഡിലേക്ക് മാറ്റിയപ്പോൾ കുഞ്ഞിന്റെ കൂടെ കിടക്കാൻ സൈഡ് പിടിക്കാൻ പമ്മി പമ്മി നിൽക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ  ഞാൻ രണ്ടും കല്പിച്ചങ്ങു പറഞ്ഞു ” കാലമാടാ എന്നോട് ഇത് വേണ്ടായിരുന്നു “!! “നീ എന്തു വിചാരിച്ചു മോളെ.. എന്നെ പറ്റി..ഞാൻ നേരത്തെ ഡോക്ടറോഡ് ചോദിച്ചു അറിഞ്ഞിരുന്നു ഒന്നല്ല മൂന്നാണെന്ന്.. ചേട്ടൻ ഒരു വർക്ക്‌ ഏറ്റെടുത്താൽ അത് പെർഫെക്ട് ആയിരിക്കും.. ദേ കണ്ടില്ലേ….” എന്നും പറഞ്ഞൊരു പൊട്ടിച്ചിരി ആയിരുന്നു.. ഇത് കേട്ട് കണ്ണും തള്ളി വായും തുറന്ന് കിടക്കുന്ന എന്റെ അടുത്തു വന്നിട്ട്  അപ്പുറത്തിരുന്ന അമ്മ പോലും കേൾക്കാതെ കാതിൽ പറയുവാ.. “നമുക്ക് ഇനി ഒരു മോളും കൂടി വേണ്ടേ….? “ദൈവമേ… ഞാൻ അപ്പോൾ  നെഞ്ചിൽ കൈ വച്ച് ഞാൻ മനസ്സിൽ ഓർത്തു… “ഒന്നോ മൂന്നോ… !! കഥയെ പറ്റി അഭിപ്രായം പറയാൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ മറക്കരുതേ..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular