Connect with us

Love

സ്പെഷ്യൽക്ലാസ് ഉണ്ടെന്നു കള്ളം പറഞ്ഞു അവരൊന്നിച്ചു യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നു…

Published

on

രചന: Aparna Nandhini Ashokan

കൽപണി കഴിഞ്ഞുവന്ന് തൊലി പൊട്ടിയടർന്ന കൈവെള്ളയിൽ മരുന്നു പുരട്ടുന്ന ഏട്ടനെ കണ്ടപ്പോൾ അന്നാദ്യമായി ഏട്ടന്റെ കഷ്ടപ്പാടുകളെ ആലോചിച്ച് തന്റെ ഹൃദയം നീ റുന്നതെന്ന് മന്യ ഓർത്തൂ. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “മന്യമോളെ..എന്തിനാ കരയണേ.ഫീസ് അടക്കാൻ പോയപ്പോൾ ടീച്ചർ വഴക്കു പറഞ്ഞോടാ..ഈയൊരു തവണ ഏട്ടനോട് ക്ഷമിക്ക് ഏട്ടന്റെ കുട്ടി..കഴിഞ്ഞാഴ്ചയല്ലേ മോളുടെ സെമസ്റ്റർ ഫീസ് അടച്ചത് അതിന്റെ പിന്നാലെ വീണ്ടും വേറ ഫീസ് അടക്കേണ്ടു വരുമെന്ന് ഏട്ടനറിയില്ലാലോ. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചിട്ടിയടക്കാൻ കൈയിലുണ്ടായിരുന്നത് മുഴുവനായും കൊടുത്തത്..” “അതു സാരല്യ ഏട്ടാ..ഫീ ഇന്ന് അടച്ചൂലോ അത് മതി” “എന്നാലും ഫീസ് അടക്കാൻ ഇന്ന് അവസാനദിവസായിരുന്നില്ലേ.ടീച്ചർ, മോളെ വഴക്കു പറഞ്ഞോന്ന് ആലോചിച്ച് ഏട്ടന് പണിസ്ഥലത്തു നിൽക്കുമ്പോഴും സമാധാനം ഇല്ലായിരുന്നൂ.ഇപ്പോ നീ കണ്ണും നിറച്ച് ഇരിക്കുന്നതു കണ്ടപ്പോൾ അതാകുമോ കാര്യമെന്ന് കരുതി വിഷമമായി.കോളേജിൽ പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെ മോളെന്തിനാ കരഞ്ഞത്??..” “ഞാൻ വേറെ എന്തൊക്കെയോ ആലോചിച്ചിരുന്നതാ ഏട്ടാ..അച്ഛന്റെ കാര്യങ്ങളൊക്കെ ഓർത്തപ്പോ കണ്ണുനിറഞ്ഞതാവും” പെട്ടന്നു തോന്നിയൊരു കള്ളം പറഞ്ഞ് മന്യ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകാനൊരുങ്ങി. “മോളവിടെയിരുന്നേ ഏട്ടൻ ചോദിക്കട്ടെ, കഴിഞ്ഞ ആറെഴു വർഷം നിനക്ക് അച്ഛനെ പറ്റി ചിന്തകളൊന്നും ഇല്ലായിരുന്നൂല്ലോ. അതല്ലാ, ഇപ്പോ അച്ഛൻ നമ്മുടെ കൂടെയുണ്ടായിരുന്നെങ്കിൽ ഏട്ടനെക്കാൾ നന്നായി നിന്റെ കാര്യങ്ങൾ അച്ഛൻ ചെയ്തു തന്നേനെ എന്നു തോന്നുന്നുണ്ടോ എന്റെ മോൾക്ക്..”

മക്കളുടെ സംസാരം കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൂ.അച്ഛനെ പറ്റിയുള്ള സംസാരം ഒഴിവാക്കാനായി അവരെഴുന്നേറ്റു വന്ന് മന്യയുടെ അടുത്തിരുന്നൂ ഇടയ്ക്കു കയറി സംസാരിക്കാനാരംഭിച്ചൂ. “നീയെന്തിനാ ചെക്കാ അനാവശ്യമായി ഓരോന്നു പറഞ്ഞു കൂട്ടണേ..അവള് അങ്ങനെയൊന്നും ചിന്തിക്ക പോലും ഇല്ലടാ. മോൻ കൈകഴുകി വായോ കഴിക്കാൻ എടുത്തു വെക്കാം ഞാൻ..” കൂടുതലൊന്നും പറയാനാവാതെ കൈകഴുകാൻ എഴുന്നേറ്റു പോകുന്ന മകനെ നോക്കി അമ്മ കണ്ണുകൾ തുടച്ചൂ. “നീയെന്തിനാ മോളെ പതിവില്ലാതെ അച്ഛന്റെ കാര്യങ്ങളെല്ലാം പറയാൻ പോയത് അവന് നല്ല വിഷമമായിട്ടുണ്ട്..” “ഞാൻ അത്രക്കൊന്നും ചിന്തിച്ച് പറഞ്ഞതല്ല അമ്മേ..” “ഇത്തരം കാര്യങ്ങൾ ചിന്തിച്ചു തന്നെ സംസാരിക്കണം.മോള് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ അച്ഛൻ ഒരു പെണ്ണിനൊപ്പം നാടുവിട്ടു പോയത്.അന്ന് നിന്റെ ഏട്ടൻ നാട്ടിലെ സർക്കാർ സ്ക്കൂളിൽ പ്ലസ്ടൂ ന് പഠിക്കാണ്.അച്ഛൻ പോയതിനു ശേഷം ആദ്യായീട്ട് ക്ലാസിൽ പോയ അവൻ കരഞ്ഞുകൊണ്ടാണ് അന്ന് മടങ്ങി വന്നത്. മറ്റൊരു പെണ്ണുമായുള്ള അച്ഛന്റെ ഒളിച്ചോട്ടം കാരണം എന്റെ മോൻ ഒരുപാട് പരിഹാസങ്ങൾ സഹിച്ചൂ.എന്നിട്ടും വാശിയോടെ പഠിച്ച് നല്ല മാർക്കോടെ പാസായീ..” “ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളല്ലേ. അമ്മ വീണ്ടും പഴയ കാര്യങ്ങൾ ഓർത്ത് വിഷമിക്കല്ലേ..” “പഴയ കാര്യങ്ങൾ മോള് മറന്നു തുടങ്ങിയെങ്കിൽ അമ്മയതൊന്നു ഓർമ്മിപ്പിച്ചു തരണമെന്ന് കരുതിയിട്ട് ദിവസങ്ങളായി.കോളേജിൽ പോയി തുടങ്ങുന്നതുവരെ നിനക്ക് നിന്റെ ഏട്ടനായിരുന്നു ലോകം.

അവന്റെ കഷ്ടപ്പാടുകളറിഞ്ഞ് ഒതുങ്ങിയാണ് ജീവിച്ചതും.പക്ഷേ കുറച്ചു കാലമായി അവനോടൊന്നു സ്നേഹത്തോടെ സംസാരിക്കാറുണ്ടോ നീ. ഓരോ ദിവസവും നിന്റെ ആവശ്യങ്ങൾ കൂടി കൂടി വരുന്നില്ലേ. വിലകൂടിയ ഫോണും ചുരിദാറുമെല്ലാം ആവശ്യപ്പെടുമ്പോൾ നീ എപ്പോഴെങ്കിലും അവന്റെ ഷർട്ടും മുണ്ടും ശ്രദ്ധിച്ചിട്ടുണ്ടോ. കഴിഞ്ഞവർഷം അനിമാമന്റെ മോളുടെ കല്യാണത്തിന് അവര് വാങ്ങി കൊടുത്ത ഷർട്ടാണ് അവനിപ്പോഴും ഏതെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ ധരിക്കുന്നത്. നിന്റെ പിറന്നാള് ഓർത്തുവെച്ച് വാച്ചും നല്ല വസ്ത്രങ്ങളും ഓരോ വർഷവും വാങ്ങി തരുന്ന അവന്റെ പിറന്നാളിന് ഒരു മിഠായിയെങ്കിലും നീ കൊടുത്തിട്ടുണ്ടോ. അതെല്ലാം പോട്ടെ അവന്റെ പിറന്നാളെന്നാണെന്ന് ഞാൻ പറയാതെ നീയറിയാറുണ്ടോ.ഏതാനും വർഷങ്ങളായി എന്റെ മോള് ഏട്ടനെ മറന്നു തുടങ്ങിയേക്കാണ്.നിന്റെ ആവശ്യങ്ങൾ നടത്തി തരാനുള്ള ഒരാളായി മാത്രമാണ് നീയവനെ കാണുന്നതെന്ന് പലപോഴും എനിക്ക് തോന്നിയിട്ടുണ്ട് അതുകൊണ്ടാണ് പഴയചിലത് ഓർമ്മിപ്പിച്ചത്” സങ്കടം സഹിക്കാതെ അമ്മയെ ചേർത്തു പിടിച്ച് മന്യ പൊട്ടികരഞ്ഞൂ “എന്നോട് ക്ഷമിക്ക് അമ്മേ എനിക്ക് കൊറേ തെറ്റുപറ്റിയിട്ടുണ്ട് അതെല്ലാം തിരുത്തി പണ്ടത്തെ മന്യയാകും ഞാൻ..” “മോള് വിഷമിക്കാൻ വേണ്ടിയല്ല അമ്മ ഇതൊക്കെ പറഞ്ഞത്.അച്ഛൻ പോയതിൽ പിന്നെ നിന്റെ അച്ഛനായി മാറുകയായിരുന്നില്ലേ അവൻ.

കൂടെ പഠിച്ചവരെല്ലാം അവനെക്കാൾ കുറവ് മാർക്കോടെ പ്ലസ് ടൂ പാസ്സായിട്ടും ഇപ്പോ നല്ല കോഴ്സുകളെല്ലാം പഠിച്ച് വലിയ സ്ഥാപനങ്ങളിൽ ജോലിക്കാരായപ്പോൾ അവൻ എന്റെ കഷ്ടപ്പാടു കണ്ട് സഹിക്കാതെ പഠിപ്പ് നിർത്തി പണിയ്ക്ക് ഇറങ്ങിയതാണ്.നമുക്ക് കയറികിടക്കാനൊരു വീടുണ്ടായതും, പട്ടിണിയില്ലാതെ ജീവിക്കുന്നതും, മോള് നല്ലൊരു കോളേജിൽ പഠിക്കുന്നതുമെല്ലാം എന്റെ കുഞ്ഞിന്റെ അധ്വാനം കൊണ്ടാണെന്നും അവന്റെ സ്വപ്നങ്ങളെ ത്യജിച്ചുകൊണ്ടാണെന്നും നീയൊരിക്കലും മറന്നേക്കല്ലേ മന്യമോളെ..” “ഇല്ല അമ്മാ..ഏട്ടനെ മറന്ന് ഞാനൊന്നും ചെയ്യില്ല..” “എന്നാൽ കരച്ചിലു നിർത്തി രണ്ട് വാഴയില വെട്ടി വായോ.നാളെ സ്പെഷ്യൽക്ലാസിന് പോകുമ്പോൾ അമ്മ പൊതിച്ചോറ് കെട്ടിതരാം..” “നാളെ രാവിലെ വാഴയില വെട്ടിയാൽ പോരെ.അവളവിടെയിരുന്ന് ടിവി കണ്ടോട്ടെ അമ്മേ” “അവളുടെ കാര്യങ്ങൾ ചെയ്യേണ്ട പ്രായമായീല്ലേ മോനെ ചെറിയ സഹായങ്ങൾ ചെയ്യട്ടെ..നീ പോയി ഇല വെട്ടി വായോ മന്യേ” കത്തി വാങ്ങി പിന്നിലെ മുറ്റത്തേക്ക് ഇറങ്ങിയ മോളെ നോക്കി അവർ കണ്ണുതുടച്ചു. “എന്തിനാ അമ്മ കരയുന്നേ..ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ.രണ്ടാൾക്കും ഇന്നെന്താ പറ്റിയത്..” “അവള് നമ്മളെ ചതിക്കുവാണോന്ന് എനിക്ക് സംശയമുണ്ട് മോനേ.കഴിഞ്ഞ ഞായറാഴ്ചയും അവൾ സ്പെഷ്യൽക്ലാസ് ഉണ്ടെന്നു പറഞ്ഞ് പോകാൻ ഇറങ്ങിയില്ലേ. അപ്പോഴല്ലേ അനിമാമനും കുടുംബവും വിരുന്നു വന്നത്.അതുകാരണം അവളുടെ ക്ലാസ് മുടങ്ങിയതല്ലേ.ആ തെക്കേലെ സുമയുടെ മോളെ ഇന്നലെ കടയിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചൂ..ആ കുട്ടിക്ക് സ്പെഷ്യൽക്ലാസ്സൊന്നും ഇല്ല്യാന്നാ പറഞ്ഞത്.

അവരു ഒരു കോളേജിലല്ലേ പഠിക്കണേ..ആ കുട്ടിക്ക് ക്ലാസില്ലാതെ ഇവൾക്കു മാത്രമായി ക്ലാസുണ്ടാവുന്നതെങ്ങനെയാടാ..” “എന്റെ അമ്മേ ഇതു എന്നോട് പറയാനാണോ ആ പെണ്ണിനെ ഇലവെട്ടാൻ പറഞ്ഞുവിട്ടത്..സുമേച്ചിടെ മോള് നമ്മുടെ മന്യയുടെ ക്ലാസിലല്ല പഠിക്കണേ. പരീക്ഷയൊക്കെ അടുക്കുമ്പോൾ ക്ലാസ് പെട്ടന്ന് തീർക്കാൻ ടീച്ചർമാര് ഇതുപോലെ ഞായറാഴ്ചയൊക്കെ ക്ലാസ് വെക്കുന്നത് പതിവാണ്.അത് എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഉണ്ടായെന്നും വരില്ല. അമ്മയിങ്ങനെ അനാവശ്യകാര്യങ്ങൾക്ക് അവളെ സംശയിക്കരുത്.നമ്മളെ മറന്ന് അവളൊരു തെറ്റിനും കൂട്ടുനിൽക്കില്ല. എനിക്ക് വിശ്വാസാണ് എന്റെ മോളെ..” “നീയിങ്ങനെ തലയിൽ കേറ്റി വെച്ചോ പെണ്ണിനെ..അവൾക്ക് ഫോണിൽ തോണ്ടിയിരിക്കലൊക്കെ കൂടിയേക്കാണ് ഈയിടെയായീട്ട്. അവസാനം അമ്മയൊന്നും ശ്രദ്ധിച്ചില്ല, പറഞ്ഞില്ലാ എന്നൊന്നും എന്നോട് വന്ന് പറഞ്ഞേക്കരുത്” അമ്മ കണ്ണു തുടച്ച് അടുക്കളയിലേക്ക് നടന്നൂ.അമ്മയ്ക്കു പിന്നാലെ മന്യ വരുന്നുണ്ടായിരുന്നൂ.അവളുടെ ചുവന്നുതുടുത്ത മുഖവും, നിറഞ്ഞ കണ്ണുകളും കണ്ടതും അമ്മ സംസാരിച്ച കാര്യങ്ങളെല്ലാം അവൾ കേട്ടെന്നു മനീഷിന് മനസിലായീ.അവൻ കൈനീട്ടി മന്യയെ അടുത്തു വിളിച്ചിരുത്തി. “അമ്മയൊക്കെ പഴയ ആളുകളല്ലേ മോളേ..എപ്പോഴും ഫോൺ ഉപയോഗിക്കുന്നതു കാണുമ്പോൾ പേടിയൊക്കെ തോന്നും.

അതുകൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്.നിനക്ക് ഇരുപത് വയസ്സായപ്പോൾ കല്ല്യാണം നടത്താൽ എല്ലാവരും ഏട്ടനോട് പറഞ്ഞില്ലേ എന്നിട്ട് അതിനൊന്നും ചെവി കൊടുക്കാതെ ഏട്ടൻ നിന്നെ പഠിപ്പിക്കുന്നത് എന്തിനാ, വിവാഹം കഴിഞ്ഞ് എന്തേങ്കിലും പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായാൽ നമ്മുടെ അമ്മയെ പോലെ അടുക്കളപണിക്കു പോയീട്ടും, തുണിക്കടയിൽ പോയി നിന്നും നീ കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. അന്നത്തെ കാലത്ത് പത്താംക്ലാസ് വരെ പോലും പഠിക്കാൻ അമ്മയ്ക്ക് സാഹചര്യമില്ലായിരുന്നൂ.അതുകൊണ്ട് അച്ഛൻ ഉപേക്ഷിച്ചപ്പോൾ പല പണികൾക്കും അമ്മയ്ക്ക് പോവേണ്ടി വന്നത്. വീട്ടുജോലിക്ക് പോയ വീട്ടിലെ മുതലാളി അമ്മയെ നശിപ്പിക്കാൻ ശ്രമം നടത്തിയെന്നറിഞ്ഞപ്പോൾ ഏട്ടൻ അയാളെ കൊല്ലണമെന്ന് കരുതി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും നിന്റെ മുഖം കണ്ടപ്പോൾ പ്രശ്നത്തിനൊന്നും പിന്നെ പോയീല്ല.ഏട്ടൻ പഠിപ്പ് നിർത്തി പണിക്കിറങ്ങി.കാരണം, നിന്നെ നന്നായി വളർത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നൂ.മോള് നന്നായി പഠിക്കുന്നുണ്ടെന്ന് ഏട്ടനറിയാം എന്നാലും പറഞ്ഞെന്നു മാത്രം.നാളെ സ്പെഷ്യൽക്ലാസ് ഉള്ളതല്ലേ കഴിച്ചിട്ട് കിടക്കാൻ നോക്ക്..” തന്റെ മുടിയിഴകളെ വാത്സല്യത്തോടെ തലോടുന്ന ഏട്ടനെ നിറകണ്ണുകളോടെ മന്യ നോക്കിയിരുന്നൂ. *********** “നാളെ ബസ്സ്സ്റ്റോപ്പ് കഴിഞ്ഞുള്ള വഴിയിൽ കാറിൽ ഞാൻ ഉണ്ടാകും.പത്തു മണിയ്ക്ക് തന്നെ എത്തില്ലേ ഡിയർ” ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന നവീന്റെ വാട്സപ്പ് സന്ദേശം വായിച്ചപ്പോൾ മന്യയുടെ ഉള്ളൊന്നു പിടഞ്ഞൂ. നവീൻ തന്റെ സുഹൃത്തിന്റെ ചേട്ടനാണ്. അവളെ കോളേജിൽ വിടാൻ വരുമ്പോഴാണ് താൻ നവീനോട് അടുക്കുന്നതും പ്രണയത്തിലാകുന്നതും.ഇതുവരെയും അയാളുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച കറങ്ങാൻ പോകാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചത്.

അന്ന് സ്പെഷ്യൽക്ലാസ്സുണ്ടെന്നു കള്ളം പറഞ്ഞ് ഇറങ്ങാനൊരുങ്ങിയെങ്കിലും അനിമാമൻ വന്നതു കാരണം അതുമുടങ്ങി. ഈ ആഴ്ചയെങ്കിലും ഒന്നിച്ചൊരു യാത്ര പോകണമെന്ന് നവീന്റെ ആഗ്രഹമാണ്. കുറച്ചു സമയം മുൻപ് ഏട്ടൻ പറഞ്ഞ വാക്കുകളോരോന്നായി അവളുടെ ഹൃദയത്തെ കൂടുതൽ ആഴത്തിൽ വേദനിപ്പിച്ചു കൊണ്ടിരുന്നു. കണ്ണുകളിറുക്കി അടച്ചു കിടന്നെങ്കിലും ഏട്ടന്റെ തൊലിയടർന്ന കൈവെള്ളയുടെ രൂപവും, തന്നെ വിശ്വാസമാണെന്ന ഏട്ടന്റെ വാക്കുകളും അവളുടെ കണ്ണിനെയും കാതുകളെയും പൊള്ളിച്ചു കൊണ്ടിരുന്നൂ. ************ “മോളെ ഈ പൊതിച്ചോറ് കൂടി എടുക്ക്. ക്ലാസ് കഴിയാൻ വൈകിയാൽ ബസിലൊന്നും വരാൻ നിൽക്കണ്ട.ഏട്ടനെ വിളിച്ചാ മതി അവൻ ബൈക്കായീട്ട് നിന്നെ വിളിക്കാൻ വന്നോളും..” അമ്മയുടെ മുഖത്തു നോക്കാനുള്ള ശക്തിയില്ലാത്ത കാരണം പെട്ടന്നു തന്നെ പൊതിച്ചോറ് വാങ്ങി ബാഗിൽ വെച്ച് മന്യ ഇറങ്ങി.അൽപം നടന്നു കഴിഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടനും അമ്മയും തന്നെ നോക്കിയിരിക്കുന്നത് കണ്ടു.ആ കാഴ്ച കണ്ട് അവളുടെ നെഞ്ചൊന്നു പിടയുകയും കണ്ണുനീർ കാരണം കാഴ്ച മറയുകയും ചെയ്തൂ.കുറച്ചു ദൂരം നടന്ന് ബസ്സ്സ്റ്റോപ്പ് എത്തിയപ്പോഴെക്കും കാലുകൾ കുഴയുന്നതു പോലെ അവൾക്ക് തോന്നി.ആളുകൾ ബസ്സ് കാത്തിരിക്കുന്നിടത്തേക്ക് കയറി ഒഴിഞ്ഞൊരിടത്ത് മന്യ ഇരിപ്പുറപ്പിച്ചൂ. അൽപദൂരം കൂടി നടന്നാൽ കാണുന്ന വളവിൽ നവീൻ കാറുമായി കാത്തു നിൽപ്പുണ്ടാകുമെന്ന് അവളോർത്തൂ.

കൈയിലിരുന്ന ഫോണിൽ നവീന്റെ മെസ്സേജ് വരുന്നുണ്ട്.അവളതു വായിച്ചു തുടങ്ങുമ്പോഴും ഏട്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്.കുറ്റബോധം വലിയ രീതിയിൽ തന്നെ വേട്ടയാടാനാരംഭിച്ചെന്ന് അവൾക്കു ബോധ്യമായി. “നീ ഇറങ്ങിയില്ലേ മന്യേ..ഞാനിവിടെ കാറിലിരിപ്പുണ്ട്” അൽപസമയത്തെ ആലോചനയ്ക്കു ശേഷം അവൾ മറുപടി അയച്ചു. “എനിക്ക് നവീനെ ഒരുപാട് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താൽപര്യവും ഉണ്ട്.നവീന് എന്നോടുള്ളതും ആത്മാർത്ഥ സ്നേഹമാണെങ്കിൽ നമ്മുടെ കാര്യം വീട്ടിൽ പറയണം.വീട്ടുക്കാരുമായി വന്ന് എന്റെ ഏട്ടനോട് സംസാരിക്കണം.അതല്ലാതെ എന്റെ വീട്ടുക്കാരെ വിഡ്ഢിയാക്കി തനിക്കൊപ്പം നാടുചുറ്റാൻ വരാനോ, തെറ്റുകൾക്ക് കൂട്ടു നിൽക്കാനോ എനിക്ക് താൽപര്യമില്ല.നല്ലതുപോലെ ആലോചിച്ച് തീരുമാനം എന്നെ അറിയിച്ചാൽ മതി. ഇങ്ങനെയൊരു യാത്രയ്ക്ക് തയ്യാറെടുത്തിട്ട് അവസാനനിമിഷം വേണ്ടെന്നു പറഞ്ഞതിൽ എന്നോട് ക്ഷമിക്കൂ.എനിക്കെന്റെ ഏട്ടനെ ചതിക്കാൻ വയ്യ..” മെസ്സേജ് അയച്ചതിനു ശേഷം ഫോൺ ഓഫാക്കി അവൾ വീട്ടിലേക്ക് നടന്നു. “ഇതെന്താ ഈ പെണ്ണ് പോയതിനും വേഗം മടങ്ങി വന്നെല്ലോ.ക്ലാസിനു പോയീലേ മോളെ..” അകത്തേക്കു കയറി വന്ന മന്യയെ കണ്ടപ്പോൾ അമ്മ അതിശയത്തോടെ ചോദിച്ചു. “ക്ലാസ്സ് ഇല്ലെന്ന് കൂട്ടുക്കാരി വിളിച്ചു പറഞ്ഞു അമ്മേ..” “അതെന്തായാലും നന്നായി.നീ കൈകഴുകി ഏട്ടന്റെ കൂടെ കഴിക്കാനിരുന്നോ.നേരം വൈകിയെന്നു പറഞ്ഞ് രാവിലെ കഴിക്കാതെയല്ലേ ഇറങ്ങിയത്.അമ്മ ദോശ എടുത്തിട്ടു വരാം..”

“എനിക്ക് ദോശ വേണ്ട അമ്മേ..ഏട്ടന് ചോറെടുക്കണ്ട.ഞാൻ കൊണ്ടുപോയ പൊതിച്ചോറ് ബാഗിലുണ്ട് ഞങ്ങളതു കഴിക്കാം..” “രാവിലെ ചോറു കഴിക്കാത്തവളാണല്ലോ. ഇതെന്താ ഈ പെണ്ണിന് പുതിയ ശീലങ്ങളൊക്കെ..” “ചിലമാറ്റങ്ങൾ നല്ലതാണ്.അല്ലേ ഏട്ടാ..” അവനവളെ നോക്കി പുഞ്ചിരിച്ചൂ.മന്യ കൈകഴുകി ഏട്ടന്റെ അടുത്ത് പൊതിച്ചോറുമായി ഇരുന്നൂ.പൊതി തുറന്ന് ചോറു കുഴക്കാൻ തുനിഞ്ഞ മനീഷിനെ അവൾ തടഞ്ഞുകൊണ്ട് അവന്റെ തൊലിയടർന്ന കൈവെള്ളയിലേക്കു നിറകണ്ണുകളോടെ നോക്കി, “കൈയിലെ തൊലിയെല്ലാം അടർന്നിരിക്കല്ലേ കറിയാവുമ്പോൾ നീറും ഏട്ടന് ഞാൻ വാരിതരാം ഇന്ന് ” നിറകണ്ണുകളോടെ അനിയത്തി വാരി കൊടുക്കുന്ന ചോറ് കഴിക്കുമ്പോൾ സകല ദൈവങ്ങളോടും നന്ദി പറയുകയായിരുന്നൂ മനീഷ്. കാരണം, രണ്ടു ദിവസം മുൻപ് രാത്രി ഏറെ വൈകിയിട്ടും അവളുടെ മുറിയിൽ നിന്ന് അടക്കിപിടിച്ച ശബ്ദം കേട്ടപ്പോൾ വാതിൽക്കൽ നിന്ന് ശ്രദ്ധിച്ചത്.മറ്റൊരാളോട് സംസാരിക്കുന്നത് മറഞ്ഞു നിന്ന് കേൾക്കുന്നത് തെറ്റാണെന്നു തോന്നിയെങ്കിലും അനിയത്തിയോടുള്ള ഏട്ടന്റെ കരുതലിന്റെ മുന്നിൽ താനതു മനപൂർവ്വം മറന്നു.അവളുടെ സംസാരത്തിൽ നിന്ന് അവൾ ആരോടോ ഇഷ്ടത്തിലാണെന്നും ഞായറാഴ്ച സ്പെഷ്യൽക്ലാസ് ഉണ്ടെന്നു കള്ളം പറഞ്ഞു അവരൊന്നിച്ചു യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും തനിക്ക് മനസിലായിരുന്നൂ.തന്റെ അനിയത്തി തെറ്റു ചെയ്യില്ലെന്ന വിശ്വാസം കൊണ്ടാണ് അവൾ വീട്ടിൽനിന്ന് ഇറങ്ങുന്നതു വരെയും തനൊന്നും അറിഞ്ഞതായി ഭാവിക്കാതിരുന്നത്.പക്ഷേ വീടിന്റെ പടികടന്നു അവൾ പോയപ്പോൾ മുതൽ നെഞ്ചിലൊരാളലായിരുന്നൂ.അന്വേഷിച്ച് പോകണോ വേണ്ടയോ എന്ന് സംശയിച്ചു നിന്ന സമയത്താണ് താൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൾ മടങ്ങി വന്നത് ഒരുപാട് സന്തോഷം തോന്നിയപ്പോൾ. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവൻ മന്യയുടെ കൈയിൽ നിന്നു അടുത്ത ചോറുരുള വാങ്ങി കഴിച്ചു. അവളുടെ ഓരോ ചലനവും തനിക്കല്ലാതെ മറ്റാർക്കാണ് അറിയുക. അവന്റെ മനസ്സ് മന്ത്രിച്ചു, “നമ്മളെ മറന്ന് അവളൊരു തെറ്റിനും കൂട്ടു നിൽക്കില്ല..എനിക്ക് വിശ്വാസമാണ് എന്റെ കുഞ്ഞിനെ..” അവളെന്റെ ഹൃദയത്തിലുള്ളവളാണ്..!!

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular