Connect with us

Love

അവൻ എന്നെ മറന്നിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷേ…

Published

on

രചന: സുജ അനൂപ്

എൻ്റെ അഭിമാനം ENTE ABHIMANAM… “ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ.” “ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി.” പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. “ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ.” പെട്ടെന്ന് മനസ്സ് പറഞ്ഞു. “അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ ഞാൻ അല്ല. സലീം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ.” “സലീമോ, അതാരാ ടീച്ചറെ. ടീച്ചർ എന്താ ഉദ്ദേശിച്ചത്.” “ഒന്നുമില്ല ടീച്ചറെ. സലിം എൻ്റെ ക്ലാസ്സ്മേറ്റ് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രീയപ്പെട്ട വിദ്യാർത്ഥി ആണ്.”

അത് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നൂ. ഞാൻ തുടർന്നൂ. “ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡ്ഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ. അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.” “ആ സലീമോ. അദ്ദേഹം ഒക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ.” ഹേമ ടീച്ചർ അത്ഭുതപ്പെട്ടു. “വരും, ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്. അവനെ ഞാൻ വരുത്തും.” അതെൻ്റെ വാശി ആയിരുന്നൂ. മനസ്സ് പതിയെ ഓർമ്മകളിലേക്ക് പറന്നു. അവിടെ അവൻ ഉണ്ടായിരുന്നൂ. ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്തപ്പേരുള്ള സലീം. മറ്റുള്ളവർക്കെല്ലാം അവനോടു പുച്ഛം ആയിരുന്നൂ എന്നും . എനിക്ക് അവനോടു സഹതാപവും. വഴിവക്കിൽ പൊറോട്ടയും പോട്ടിയും വിൽക്കുന്ന മമ്മദിക്കയുടെ മകൻ. പറയുവാൻ വലിയ കുലമഹിമയൊന്നും ഇല്ല. സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കുവാൻ പോകും. അവൻ പോകുന്നത് ഉപ്പയെ സഹായിക്കുവാൻ ആണ്. ആ തട്ടുകടയിലെ പാത്രങ്ങൾ ആണ് അവൻ്റെ കൂട്ടുകാർ. അവൻ്റെ ഉമ്മ രണ്ടു വർഷം മുൻപെയാണ് സർക്കസ് കളിക്കുവാൻ ആ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടി പോയത്. സർക്കസ്കാർ കൂടാരം അടിച്ചിരുന്നത് അവൻ്റെ വീടിനടുത്തായിരുന്നൂ. അവൻ്റെ ഉപ്പയോടൊപ്പമുള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ടെന്നു വച്ച് അവൻ്റെ ഉമ്മ ഒളിച്ചോടിപ്പോയി.

അന്ന് തുടങ്ങിയതാണ് അവൻ്റെ കഷ്ടപ്പാട്. ഉപ്പ വേറെ പെണ്ണിനെ കൊണ്ട് വന്നൂ. അവർക്കു അവനെ വേണ്ട. അവൻ്റെ വസ്ത്രങ്ങൾ അലക്കുവാനോ അവനെ പഠിപ്പിക്കുവാനോ അവർക്കു ഇഷ്ടമല്ല. ഉപ്പയാണെങ്കിൽ ഒളിച്ചോടിപ്പോയ ഉമ്മയോടുള്ള ദേഷ്യം തീർത്തിരുന്നത് അവനോടായിരുന്നൂ. അവൻ്റെ തട്ടുകടയുടെ മുൻപിലൂടെയാണ് ഞാൻ എന്നും സ്കൂളിൽ പോയിരുന്നത്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എല്ലാം എനിക്ക് അറിയാമായിരുന്നൂ. “തട്ടുകടയിലെ പണിക്കു വേറെ ആളെ നിർത്തിയാൽ പൈസ കൊടുക്കേണ്ടേ. ഇവൻ ആവുമ്പോൾ വയറു നിറയെ ഭക്ഷണം കൊടുത്താൽ മതി. അതെന്തായാലും വീട്ടിൽ വെറുതെ ഇരുന്നാലും കൊടുത്തേ പറ്റൂ. അല്ലെങ്കിൽ നാട്ടുകാർ ചോദിക്കില്ലേ മകന് ഭക്ഷണം കൊടുക്കുന്നില്ലേ എന്ന്. അപ്പോൾ പിന്നെ പണി ചെയ്യട്ടെ.” അതായിരുന്നൂ അവൻ്റെ ഉപ്പയുടെ പക്ഷം. ഒളിച്ചോടിപ്പോയ ഉമ്മയ്ക്ക് പെറ്റിട്ട കുഞ്ഞിൻ്റെ വിഷമം അറിയേണ്ടല്ലോ. അതൊന്നും സ്കൂളിലെ ആർക്കും ഒരു വിഷയമേ അല്ല. ഗവണ്മെന്റ് എന്തായാലും ശമ്പളം കൊടുക്കും. എന്തെങ്കിലും പഠിപ്പിച്ചു എന്ന് കാണിച്ചാൽ പോരെ. കുട്ടികളുടെ മനസ്സു അറിയേണ്ട ഉത്തരവാദിത്ത൦ ടീച്ചർക്കില്ലല്ലോ. അന്ന് ഞങ്ങൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു, അന്നാണ് അവൻ അവസാനമായി ക്ലാസ്സിൽ വന്നത്. ആശ ടീച്ചറുടെ ക്ലാസ്സു ആയിരുന്നൂ. ടീച്ചർ പറഞ്ഞു.

“എല്ലാവരും ഒരു പേപ്പറിൽ നിങ്ങൾക്ക് ഭാവിയിൽ ആരാകണം എന്ന് എഴുതിയിട്ട് എൻ്റെ അടുത്തേക്ക് കൊണ്ടുവരൂ.” ഞാൻ ഒട്ടും മടിച്ചില്ല, ഒരു പേപ്പറിൽ ഉടനെ എഴുതി “ടീച്ചർ.” ഞാൻ നോക്കുമ്പോൾ എല്ലാവരിലും മുന്നേ സലിം ഒരു പേപ്പറിൽ എന്തോ എഴുതി ടീച്ചറുടെ അടുത്തേക്ക് ഓടുന്നൂ. അവൻ്റെ മുഖത്തു ആദ്യമായി ഞാൻ ഒരു പ്രകാശം കണ്ടു, അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സലിം. ടീച്ചർ ആ പേപ്പർ വാങ്ങി നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു. “നീ ഇതൊന്നു വായിച്ചേ” സലിം മടിച്ചു മടിച്ചു അത് വായിച്ചു “പൊറോട്ട കച്ചവടക്കാരൻ” ടീച്ചർ പുച്ഛത്തോടെ അവനെ നോക്കി. “വേഷം കണ്ടില്ലേ, കുളിക്കില്ല, പല്ലും തേക്കില്ല, എന്തൊരു നാറ്റം ആണ് അടുത്ത് വരുമ്പോൾ. ഉപ്പക്കും മോനും കൂടെ റോഡിൽ നടന്നു പൊറോട്ട വിൽക്കാം. അതിനിപ്പോൾ വലിയ പഠിപ്പിൻ്റെ ആവശ്യം ഇല്ല.” എല്ലാകുട്ടികളും പൊട്ടിച്ചിരിച്ചു. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒപ്പം എൻ്റെയും. ആ നിമിഷം എൻ്റെ പേപ്പറിൽ എഴുതിയത് ഞാൻ തിരുത്തി എഴുതി. “ആശ ടീച്ചറെ പോലെ അല്ലാത്ത ടീച്ചർ” അന്ന് ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ സലിം ടീച്ചറുടെ മുന്നിൽ തല ഉയർത്തി നിൽക്കണം.

അതിനുള്ള ഒരു അവസരം ദൈവം തരാതിരിക്കില്ല. അവൻ്റെ ആ കണ്ണുനീർ ഭൂമിദേവിയുടെ മാറു പൊള്ളിച്ചു കാണുമെന്നു എനിക്ക് ഉറപ്പായിരുന്നൂ. അതിൽ പിന്നെ അവൻ സ്കൂളിൽ വന്നില്ല. സ്കൂൾ വിട്ടു പോകുമ്പോൾ പലപ്പോഴും ഞാൻ അവനെ പൊറോട്ട കടയിൽ കണ്ടു. ചിലപ്പോഴൊക്കെ ഉപ്പയുടെ കൈയ്യിൽ നിന്നും തല്ലുകൊണ്ട് കരയുന്ന അവനെയും. പലപ്പോഴും ഞാൻ ആരുമറിയാതെ കൈയ്യിൽ കരുതിയിരുന്ന പോപ്പിൻസ് അവനു കൊടുക്കും. ആ സൗഹ്രദം എനിക്ക് പ്രീയപെട്ടതായിരുന്നൂ. പക്ഷേ പെട്ടെന്നൊരിക്കൽ അവനെ കാണാതായി. ഒളിച്ചോടിപ്പോയി എന്ന് ആരോക്കെയോ പറഞ്ഞു. പിന്നീട് ഒരിക്കലും അവൻ ആ നാട്ടിലേക്കു വന്നില്ല. വർഷങ്ങൾക്കു ശേഷം എൻ്റെ വിവാഹത്തിന് അവൻ വന്നൂ. അതെനിക്ക് അത്ഭുതം ആയിരുന്നൂ. ഫേസ്ബുക്കിൽ ഞാൻ ഇട്ടിരുന്ന എൻ്റെ വിവാഹ അറിയിപ്പിൻ്റെ പോസ്റ്റ് കണ്ടു വിവാഹത്തിന് അവൻ എത്തി. അപ്പോഴേക്കും അവൻ ഒത്തിരി വളർന്നിരുന്നൂ, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പലഹാര കച്ചവടക്കാരൻ. ഇഡ്ഡലിയും ദോശമാവും റെഡി മേഡ് പൊറോട്ടയും ഒക്കെ വിൽക്കുന്ന വലിയ കമ്പനിയുടെ ഉടമ. അന്നെനിക്ക് അവനെ ഓർത്തു ഒത്തിരി അഭിമാനം തോന്നി. എത്രയോ കോളേജുകളിൽ നിന്നും ബിസിനെസ്സ് പഠിക്കുവാൻ കുട്ടികൾ അവൻ്റെ കമ്പനിയിൽ ഇന്റേൺഷിപ്പിനു ആഗ്രഹിക്കുന്നൂ. അവൻ എന്നെ മറന്നിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അവൻ എല്ലാം ഓർമ്മയിൽ സൂക്ഷിച്ചിരുന്നൂ, എല്ലാം.

എനിക്ക് ഉറപ്പായിരുന്നൂ ഞാൻ വിളിച്ചാൽ അവൻ വരും. ഫോണിൽ അവനെ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞു “വേണ്ട മിനി, ആ സ്കൂൾ കാലഘട്ടം എനിക്ക് നല്ല ഓർമ്മകൾ ഒന്നും തന്നിട്ടില്ല. എന്നെ മനസ്സിലാക്കുന്ന ഒരു ടീച്ചർപോലും അവിടെ ഉണ്ടായിരുന്നില്ല. ആ നാട് എൻ്റെ ഉമ്മയെയും ഉപ്പയെയും എന്നിൽ നിന്നും പറിച്ചെടുത്തു. എനിക്ക് വയ്യ, ആ നാട് എനിക്ക് ഇഷ്ടമല്ല.” “നീ അങ്ങനെ പറയരുത്. ഇതെൻ്റെ വാശിയാണ്. നീ ഇന്നും എന്നെ നല്ല ഒരു കൂട്ടുകാരിയായി കാണുന്നെങ്കിൽ വരണം. നമ്മുടെ ബാച്ചിലെ എല്ലാവരും വരും. എല്ലാവരെയും ഞാൻ ക്ഷണിച്ചിട്ടുണ്ട്. ആ പഴയ എട്ടാം ക്ലാസ്സിലെ എല്ലാവരും. അവരുടെ മുന്നിൽ നീ കച്ചവടക്കാരനായി നിൽക്കണം. അത് ദൈവവിധിയാണ്.” അവൻ അത് സമ്മതിച്ചു. ആനിവേഴ്സ്റി ചടങ്ങിൽ അവൻ വന്നിറങ്ങിയത് ഒരു ആഡംബര കാറിൽ ആയിരുന്നൂ. കൂടെ മാനേജരും (ഏതോ ഒരു IIMകാരൻ). അവൻ ചടങ്ങിൽ മനോഹരമായി സംസാരിച്ചു. ജീവിതം അവനെ അത്രമാത്രം പഠിപ്പിച്ചിരുന്നൂ. ചടങ്ങു കഴിഞ്ഞു ഇറങ്ങിയപ്പോൾ ആശ ടീച്ചർ അവനോടു പറഞ്ഞു “മോൻ പഴയതൊന്നും മനസ്സിൽ വെക്കരുത് കേട്ടോ. മോൻ പറഞ്ഞതൊന്നും എനിക്ക് അർഹതപെട്ടതല്ല എന്ന് ഇന്നെനിക്കറിയാം.”

അവൻ ടീച്ചറെ തടഞ്ഞു “എനിക്ക് അതിലൊന്നും ഒരു പരാതിയുമില്ല ടീച്ചറെ. ഞാൻ നന്നായി പഠിച്ചിരുന്നെങ്കിൽ ഏതെങ്കിലും ഒരു ചെറിയ കമ്പനിയിൽ ഇപ്പോൾ ജോലിക്കാരനായി ഇരുന്നേനെ. അന്ന് ഞാൻ പഠനം നിർത്തിയെങ്കിലും ടീച്ചർ പറഞ്ഞ ഓരോ വാക്കുമാണ് എന്നെ എന്തും നേടുവാനുള്ള വാശിക്കാരൻ ആക്കിയത്.” അപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ, ഒപ്പം എൻ്റെയും. പിറ്റേന്ന് സ്റ്റാഫ് റൂമിൽ പലരും അടക്കം പറയുന്നത് കേട്ടൂ. “ഇത്രയും വലിയ മനുഷ്യൻ, എത്ര എളിമയോടെയാണ് സംസാരിച്ചത്. ജീവിതത്തിൽ ഒരിക്കലും ഇത്ര അർത്ഥവത്തായ ഒരു പ്രസംഗം കേട്ടിട്ടില്ല. അയാൾ ഇവിടത്തെ പൂർവ്വവിദ്യാർത്ഥി എന്ന് പറയുന്നത് തന്നെ നമുക്കൊക്കെ അഭിമാനം ആണ്. ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular