Connect with us

Love

സന്തുഷ്ടകുടുംബം ഇതല്ലേ ജ്യോതി ഞാനും നീയും ആഗ്രഹിച്ചത്…

Published

on

രചന: ചൈതന്യ

” മോനെ അനീ … നിനക്ക് മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചുകൂടെ?.” “പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെ കൊണ്ട് നീ എത്ര നാൾ ഒറ്റയ്ക്ക് തുഴയും?. വർഷക്ക്‌ അഞ്ചു വയസ്സായി ,വരുണിനു രണ്ടും. ഞാൻ ഇനി എത്ര നാൾ ഉണ്ടെന്നു വെച്ചിട്ടാ? “. ” വേണ്ടമ്മേ…. ജ്യോതി എന്നെ ഏൽപ്പിച്ചു പോയ മുത്തുകൾ ആണിവർ. ജ്യോതിക്ക് പകരം ആ സ്ഥാനത്ത് ആര് വന്നാലും പെറ്റമ്മക്ക് പകരമാകുമോ ? അവൾ സ്നേഹിക്കുന്നപോലെ ഇവരെ സ്നേഹിക്കണമെന്നുമില്ലല്ലോ? “. ” അങ്ങനെയൊക്കെ നോക്കിയാൽ ജീവിക്കാൻ പറ്റുമോ?. നിന്റെ ജോലി മറ്റു കാര്യങ്ങൾ എല്ലാം നടക്കണ്ടേ?. സർക്കാർ ഉദ്യോഗസ്ഥനായോണ്ട് എന്നും ലീവെടുത്ത് മക്കൾക്ക് കൂട്ടിരിക്കാൻ പറ്റില്ലല്ലോ.” “ഇപ്പോൾ അമ്മയുണ്ടല്ലോ ഞങ്ങളുടെ കൂടെ അതൊക്ക മതി “. ” മോനേ എന്നാലും വർഷ അവൾ ഒരു പെൺകുട്ടി അല്ലേ? ഒരമ്മ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഇല്ലേ മോനെ ? ഒരച്ഛന് മകളുടെ കാര്യത്തിൽ അമ്മയെ പോലെ ഒരിക്കലും ശ്രദ്ധകൊടുക്കാനാവില്ല . ചില കാര്യങ്ങൾക്ക് അമ്മതന്നെ വേണം “””. ” എല്ലാം നടക്കും അമ്മ. അതിന് ഞാൻ മറ്റൊരു വിവാഹം കഴിക്കണമെന്നില്ല. ഇനി ഇങ്ങനെ ഒരു സംസാരം വേണമെന്നില്ല. ഞാൻ മതി എന്റെ മക്കൾക്ക് അമ്മയായും അച്ഛനായും. പിന്നെ വയസ്സാവുമ്പോൾ എന്റെ മക്കൾ ഉണ്ടാവും എനിക്ക് കൂട്ടായി . ” എന്നും മക്കൾ ഉണ്ടാകുമോ? നീ എന്നെ നോക്കും പോലെ നാളെ നിന്റെ മക്കൾ നോക്കുമോ കുഞ്ഞേ നിന്നെ?. ഒറ്റയ്ക്കായി പോവില്ലേ നീ ?.” ”

ഇല്ല അമ്മ അങ്ങനെയൊന്നും ഉണ്ടാവില്ല പിന്നെ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നല്ലേ പ്രമാണം “. ” ഹാ! അതും ശരിയാ ഞാൻ പറയാനുള്ളത് പറഞ്ഞു. ” ഇത് അനിരുദ്ധൻ, വില്ലേജ് അസിസ്റ്റന്റ് ആണ്. ഭാര്യ ജ്യോതി രണ്ടാമത്തെ മകനെ പ്രസവിച്ച ഉടനെ മരിച്ചു. ഗർഭാവസ്ഥയിൽ തന്നെ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. പിന്നീട് അവൾക്ക് എന്നും പറയാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രം ആയിരുന്നു. നമ്മുടെ മക്കളെ നന്നായി നോക്കണം കേട്ടോ അനിയേട്ടാ. ഞാനില്ലെങ്കിലും എന്റെ കുറവ് അറിയാതെ അവരെ വളർത്തണം. ” ” നിന്റെ വാക്കുകൾ ഞാൻ പാലിക്കും ജ്യോതി നമ്മുടെ മക്കൾക്ക് നീ മാത്രം മതി അമ്മ.” ജ്യോതിയുടെ ചില്ലിട്ട ഫോട്ടോയിൽ നോക്കി പറഞ്ഞിട്ട് വർഷയെ പുതപ്പിച്ച് വരുണിനെ തന്നോട് ചേർത്തു കിടത്തി അനിരുദ്ധൻ പഴയതൊക്കെ ആലോചിച്ച് പതുക്കെ ഉറക്കത്തിലേക്ക് വീണു. പിന്നീടങ്ങോട്ട് ഒരു പ്രയാണമായിരുന്നു. ഒറ്റയ്ക്ക് രണ്ടു മക്കളെ വളർത്തിയെടുക്കുക, അതിനിടയിൽ തന്റെ ജോലി, വീട്ടുകാർ,മറ്റു കാര്യങ്ങൾ എല്ലാം കൂടി വളരെ പ്രയാസം ആയിരുന്നു. എങ്കിലും അതിലൊന്നും പതറാതെ മക്കളെ നെഞ്ചോടു ചേർത്ത് ആയിരുന്നു അനിരുദ്ധൻ തന്റെ ജീവിതം മുന്നോട്ടു നയിച്ചത്. മകൾ ആദ്യമായി ഋതുമതി ആയപ്പോൾ ഒരു അമ്മയുടെയും അച്ഛനെയും വ്യാകുലത ആയിരുന്നു അനിക്ക്.

എന്നിട്ടും തന്നാലാവും വിധം ഒരു കുറവും വരുത്താതെ അയാൾ എല്ലാം ചെയ്തുകൊടുത്തു. വരുൺ പെട്ടെന്ന് സങ്കടം വരുന്ന എടുത്തു ചാട്ടക്കാരൻ ആയിരുന്നു. അവന് പ്രശ്നങ്ങളിൽ ചെറുത്തുനിൽക്കാൻ കുഞ്ഞിലെ തൊട്ട് വലിയ പാടായിരുന്നു. അതിനാൽ തന്നെ അവന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ ആയിരുന്നു അനി കണ്ടത്. അമ്മയെ കണ്ടിട്ടില്ലാത്ത യാതൊരു പ്രശ്നങ്ങളും വേദനകളും അറിയാതെ വളരുന്ന തന്റെ മകനേ അയാൾക്ക് ജീവനായിരുന്നു.മകളെയും അതുപോലെ ജീവനാണ്. രണ്ടുപേർക്കും ആവശ്യമായ വിദ്യാഭ്യാസവും അറിവും നേടി കൊടുക്കുവാൻ ആ അച്ഛൻ മുൻപന്തിയിലായിരുന്നു. പലപ്പോഴും തളർന്നുപോയപ്പോഴും ഒറ്റയ്ക്കല്ല മക്കളുണ്ട് എന്ന ചിന്ത ജീവിക്കാൻ ഉതകുന്നതായിരുന്നു. മകളെ അവൾക്ക് യോജിച്ച ഒരുവനെ ഏൽപ്പിച്ചപ്പോൾ അയാൾ അനുഭവിച്ച ആത്മസംതൃപ്തി വളരെ വലുതായിരുന്നു.

തന്റെ കടമകളിൽ ഏറ്റവും വലിയ ഭാഗം ചെയ്തു തീർത്ത ഒരു അച്ഛന്റെ സന്തോഷം. പിന്നീട് അവര് അച്ഛനും മകനും ആയിരുന്നു കൂട്ട്. അവന്റെ വിദ്യാഭ്യാസത്തിനുശേഷം ജോലി വിദേശത്തായിരുന്നു ശരിയായത്. അയാളും അമ്മയും മാത്രമായപ്പോൾ ഒറ്റയ്ക്കായ തോന്നലായിരുന്നു. അമ്മയ്ക്കും പ്രായമായി. റിട്ടയർമെന്റ് നുശേഷം അല്ലറചില്ലറ കൃഷിയും നാട്ടു കാര്യങ്ങളുമായി അയാൾ അതും തരണം ചെയ്തു. വർഷങ്ങൾക്കുശേഷം മകൻ കല്യാണം കഴിച്ചു. അവന്റെ ഭാര്യയും വിദേശത്ത് ജോലി ഉള്ള ഒരാൾ ആയിരുന്നു. അവന്റെ കൂടെ അവളും പോയി.പിന്നെ അമ്മ ഉള്ളതിനാൽ അയാൾ ഒറ്റപ്പെടൽ അധികം അറിഞ്ഞില്ല. വല്ലപ്പോഴും വന്നുപോകുന്ന മകളും ഒരാശ്വാസമായിരുന്നു.അമ്മയുടെ മരണം അയാളെ ഒരുപാട് തളർത്തി. അതിനുശേഷമായിരുന്നു ഒറ്റപ്പെടൽ എന്താണെന്ന് അയാൾ അറിഞ്ഞത്. വളരെ ദൂരെയായിരുന്ന മകൾക്ക് അയാളുടെ കൂടെ വന്നു നിൽക്കുവാനോ അച്ഛനെ കൂടെ കൊണ്ടുപോയി താമസിപ്പിക്കാനോ കഴിയുമായിരുന്നില്ല.അവരവരുടെ ജീവിതം ജീവിക്കുമ്പോൾ അതിലല്ലേ മുൻഗണന കൊടുക്കുക. അവളും അങ്ങനെ ആയിരുന്നു. ഭർത്താവും കുട്ടികളുമായി കുടുംബമായി ജീവിക്കുന്ന അവളെ ബുദ്ധിമുട്ടിക്കുവാൻ അനിരുദ്ധനും തയ്യാറായിരുന്നില്ല. മകനിൽ പ്രതീക്ഷയർപ്പിക്കാൻ കഴിയാത്ത വിധം അകലെയായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി അവൻ.

നെഞ്ചോടുചേർത്തു വളർത്തിയ മകൻ ഇന്ന് നെഞ്ചിൽ ഒരു നൊമ്പരമായി മാറിത്തുടങ്ങി. ജോലിയും സ്റ്റാറ്റസും കെട്ടിപ്പിടിച്ച മരുമകൾക്ക് അച്ഛൻ ഒരു ഭാരമായിരുന്നു. അവരോടൊപ്പം കൊണ്ടുപോകാൻ അവൾ സമ്മതിച്ചില്ല. അവർ ജോലിക്ക് പോകുമ്പോൾ അവിടെയും ഒറ്റയ്ക്കല്ലേ അതിലും ഭേദം നാട്ടിലാണ് എന്നായിരുന്നു അവളുടെ വാദം. ഒരു ചിരിയോടെ അയാൾ അത് ശരിവെച്ചു അല്ലാതെ എന്ത് ചെയ്യാൻ… മക്കൾക്ക് വേണ്ടി മറ്റൊരു ജീവിതം വേണ്ടെന്നു വെച്ചവൻ, അവരെ ഒറ്റപ്പെടുത്തുമോ എന്ന് ഭയന്ന് പുതിയ കൂട്ട് തേടാതിരുന്നവൻ, സുഖവും സന്തോഷവും തന്റെ മക്കളോടൊപ്പം എന്ന് കരുതി ഒരായുസ്സ് മുഴുവൻ ജീവിച്ചുതീർത്തവൻ. ഇന്ന് താൻ തനിച്ചാണ്. അമ്മ ഉണ്ടായിരുന്നപ്പോൾ ഒറ്റയ്ക്ക് എന്ന തോന്നൽ ഉണ്ടായിരുന്നില്ല. ചെറു മക്കളെ പോലും വല്ലപ്പോഴും ചെയ്യുന്ന വീഡിയോ കോളിലൂടെ ആയിരുന്നു അയാൾ കാണുന്നത്. മകന്റെ കുഞ്ഞിനെ നേരിലും കണ്ടിട്ടില്ല. എല്ലാം വിദേശത്തായിരുന്നു ജോലിയുടെ തിരക്കാണത്രെ അവർക്ക്. വർഷം രണ്ടു പിന്നിട്ടുകഴിഞ്ഞു. പ്രതീക്ഷിക്കാതെ ആയിരുന്നു മരുമകളുടെ ആക്സിഡന്റും മരണവും.

മകനെ തളർന്ന നിലയിൽ കണ്ട അച്ഛന്റെ ഉള്ളൂതേങ്ങി. സഹനശക്തി പണ്ടേ കുറവാണ്. ആ അവൻ കുഞ്ഞിനേയും കൊണ്ടു ഈ പ്രതിസന്ധി തരണം ചെയ്യില്ലായെന്നു അയാൾക്കുറപ്പായിരുന്നു. തന്റെ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചത് പോലെ അയാൾ ചെറുമകനെയും താരാട്ടുപാടി നെഞ്ചോട് ചേർത്ത് ഉറക്കി. താൻ ഈ അവസ്ഥ നേരിട്ടത് പോലെ അവനെ കൊണ്ട് പറ്റില്ല എന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ അനിരുദ്ധൻ വരുണിന്റെ നിഴലായി ഒപ്പം നിന്നു എല്ലാ കാര്യത്തിനും. അച്ഛൻ മോനെ താരാട്ട് പാടി ഉറക്കുന്നത് കണ്ടപ്പോഴാണ് വരുണിന് താൻ ചെയ്തുപോന്ന തെറ്റിന്റെ ആഴം മനസ്സിലായത്. . ഒരു വർഷമാവുന്നു വീണ വിട്ടുപിരിഞ്ഞിട്ട്. ഈ ഒരു വർഷം താനും അച്ഛനും മോനെ നോക്കുവാൻ അനുഭവിച്ച ബുദ്ധിമുട്ട്. മൂന്ന് വയസ്സ് ആവുന്നു കുഞ്ഞിന്. അമ്മ മരിച്ചപ്പോൾ ഞാൻ ഇവനിലും കുഞ്ഞല്ലായിരുന്നോ ? മോനെ നോക്കാൻ ഇത്ര താനിത്ര വിഷമിക്കുന്നുവെങ്കിൽ , അന്ന് അച്ഛൻ പൊടിക്കുഞ്ഞായ തന്നെയും ചേച്ചിയെയും നോക്കാൻ എത്ര ബുദ്ധിമുട്ട് അനുഭവിച്ചിരിക്കും ? . ഒരിക്കലും അമ്മയില്ലാത്ത കുറവ് താനോ ചേച്ചിയോ അനുഭവിച്ചിരുന്നില്ല . മറ്റൊരു കൂട്ട് തേടാതെ ഞങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവൻ. എന്നിട്ട് ഞങ്ങളെന്താ അച്ഛനു തിരിച്ചുകൊടുത്തത്?. ഒറ്റപ്പെടുത്തിയില്ലേ അച്ഛനെ?. ഇന്ന് ആ അനുഭവം തനിക്ക് വന്നപ്പോൾ അല്ലേ അച്ഛൻ അനുഭവിച്ചത് ഞാനറിഞ്ഞത്. ഇനിയില്ല. ചേർത്തുപിടിക്കണം അച്ഛനെ. ഒറ്റപ്പെടുത്താൻ പാടില്ല ഇനിയങ്ങോട്ട്.

തന്റെ മകനെയും എടുത്ത് അവൻ അച്ഛന്റെ മുറിയിൽ പോയി.ആ നെഞ്ചിൽ ചേർന്നു കിടന്നപ്പോൾ വല്ലാത്ത സംതൃപ്തി ആയിരുന്നു അവനും അയാൾക്കും. പിറ്റേന്ന് അനിരുദ്ധൻ വരുണിനോട് കുറച്ചു സംസാരിക്കുവാൻ ഉണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു. ” വരുൺ … നീ മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചേ മതിയാകൂ. ഒരു കുഞ്ഞിന് അമ്മ വേണമെന്നില്ല ജീവിക്കാൻ അത് എന്നിലൂടെ നിങ്ങൾക്ക് മനസ്സിലായ കാര്യമാണ്. പക്ഷേ നിനക്ക് ഒരു കൂട്ടു കൂടിയേതീരൂ. ” ” വേണ്ട അച്ഛാ അച്ഛൻ അന്ന് ചിന്തിച്ചില്ലല്ലോ ഒരു കൂട്ട് വേണം എന്ന്. ഞങ്ങളെ വളർത്തിയില്ലേ ഒരു കുറവും വരുത്താതെ. അതുപോലെതന്നെ മതി എന്റെ കാര്യത്തിനും. ” ” പോരാ ഞാൻ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ഒറ്റപ്പെടും എന്ന് തോന്നിയില്ല. പിന്നീട് നിങ്ങളെ വളർത്താനുള്ള തത്രപ്പാടിൽ അതൊന്നും അറിഞ്ഞതുമില്ല. പക്ഷേ കുറച്ചു കാലമെങ്കിലും ഒറ്റപ്പെടൽ എന്താണെന്ന് ഞാൻ നല്ലതുപോലെ അറിഞ്ഞു വരുൺ. ” ” അച്ഛാ ഞാൻ………… ” വരുണിന്റെ കണ്ണുകൾ നിറഞ്ഞു . ” കുറ്റപ്പെടുത്തിയത് അല്ല ഞാൻ. പക്ഷേ വേദനാജനകമാണ് ആ അവസ്ഥ. ഞാൻ കൂടി ഇല്ലെങ്കിൽ ഈ കുഞ്ഞിനെ വളർത്താൻ നീ ബുദ്ധിമുട്ടും. നിനക്ക് ജോലി വേണ്ടേ?. ഇവനു ഒരു നല്ല ജീവിതം കൊടുക്കണ്ടേ? . അതിനുവേണ്ടി നീ വേറൊരു വിവാഹം നോക്കണം “. ” എത്രനാൾ ഇവനെ നോക്കി നീ വീട്ടിൽ ഇരിക്കും?

നിനക്ക് തിരിച്ചു വിദേശത്തേക്ക് തന്നെ പോകണ്ടേ?.” നിർബന്ധങ്ങൾ കൂടിയപ്പോൾ വരുൺ മറ്റൊരു വിവാഹത്തിനു സമ്മതിച്ചു. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ജീവിതം ബുദ്ധിമുട്ടിലായ ഒരു പാവം പിടിച്ച പെണ്ണ്. ചിത്ര അതായിരുന്നു അവളുടെ പേര്. അവൾക്ക് കുഞ്ഞിനെയും അച്ഛനെയും വരുണിനെയും ഒക്കെ ജീവനായിരുന്നു. വരുൺ പിന്നെയും വിദേശത്തേക്കു മടങ്ങി. ചിത്രയും മകനും അച്ഛനോടൊപ്പം നാട്ടിൽ തന്നെ നിന്നു.വരുണിനിപ്പോൾ അച്ഛന്റെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും ഒരുപാട് അറിയാമായിരുന്നു. അതിനാൽ തന്നെ നേരത്തെ ഉണ്ടായ സാഹചര്യങ്ങളൊന്നും ഉണ്ടാവാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു പോന്നു. അനിരുദ്ധനും സന്തോഷമായിരുന്നു. ചിത്ര ഒരു നല്ല അമ്മയും മരുമകളും ആയിരുന്നു, അല്ല മകൾ തന്നെയായിരുന്നു.

ലീവ് കിട്ടുമ്പോൾ ഒക്കെ തന്നെ വരുണും നാട്ടിലെക്ക് ഓടിയെത്തുമായിരുന്നു. അവനും ഇപ്പോൾ അവരെ ആരെയും പിരിഞ്ഞു നിൽക്കാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ ഒറ്റയ്ക്കല്ല മകനുണ്ട് ചെറുമകൻ ഉണ്ട് എല്ലാ കാര്യങ്ങളും കുറവ് വരുത്താതെ നോക്കാൻ മരുമകൾ ഉണ്ട്. വല്ലപ്പോഴും ആണെങ്കിലും വർഷയും കുടുംബവും വരും. അവർക്കും ഇപ്പോൾ അച്ഛനെ അറിയാം. “സന്തുഷ്ടകുടുംബം ഇതല്ലേ ജ്യോതി ഞാനും നീയും ആഗ്രഹിച്ചത്. നീയില്ലേ എന്നോടൊപ്പം. എനിക്കറിയാം എന്റെയും നമ്മുടെ മക്കളുടേയും കൂടെ എന്നും മരിക്കാത്ത ഓർമ്മകളായി നീയുണ്ടെന്നു .”

അയാൾ സന്തോഷത്തോടെ ഉറക്കത്തിലേക്ക് വീണു. അപ്പോഴും ആകാശത്ത് ഒരു നക്ഷത്രം തെളിമയോടെ മിന്നിനിൽക്കുന്നുണ്ടായിരുന്നു. ഏത് ഒറ്റപ്പെടലിലും തള്ളിവിടാതെ താങ്ങി നിർത്തുമെന്ന് പറഞ്ഞുകൊണ്ട്…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular