Connect with us

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Relationship

എനിക്ക് സ്‌നേഹം കുറഞ്ഞിട്ടൊന്നും ഇല്ല, പക്ഷേ…

Published

on

രചന: രേഷ്ജ അഖിലേഷ്

“ഇള്ളക്കുട്ടിയാന്നാ വിചാരം…നിനക്ക് എന്തിനും ഏതിനും ഞാൻ വേണോ…ഒറ്റയ്ക്ക് ഒന്നിനും വയ്യേ…സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എപ്പഴും ഏട്ടാ ഏട്ടാ എന്ന് വിളിച്ചിട്ട്…ശ്ശേ…” ശരത് പറഞ്ഞത് അൽപ്പം ഉച്ചത്തിലായിരുന്നു.അടുക്കളയിൽ നിന്നിരുന്ന ശരത്തിന്റെ അമ്മയും അനിയത്തിയും ശരത്തിന്റെ ശബ്ദം കേട്ട് എത്തി നോക്കി. ശ്രീഷ്മയുടെ കണ്ണുകളിൽ തുളുമ്പാൻ വെമ്പൽ പൂണ്ട് കണ്ണുനീർ നിറഞ്ഞു. “ഒന്ന് പതുക്കെ പറയ് ശരത്തേട്ടാ…അമ്മയും നീതയും ശ്രദ്ധിക്കുന്നുണ്ട്.അല്ലെങ്കിൽ തന്നെ എന്നെ ഷോപ്പിംഗിന് കൊണ്ടു പോകാൻ പറഞ്ഞതിനാനോ ഇത്രയും ദേഷ്യപ്പെടുന്നത്.” “അത് തന്നെയാണ്…നിനക്കു നിന്റെ കാര്യം ഒറ്റയ്ക്കു നോക്കാൻ അറിയില്ലേ…എപ്പോഴും പുറകെ ഉണ്ടാവും…നിനക്കു പുറത്തു പോകണം എങ്കിൽ ഞാനും വേണം…നിന്റെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ ഞാൻ വേണം…ഒരുമിച്ചിരുന്ന് തന്നെ ഫുഡ്‌ കഴിക്കണം…നീ നിന്റെ വീട്ടിൽ പോലും എന്നെ കൂടാതെ പോകില്ല…കൊച്ചു കുട്ടികളെ പോലെ…” “ഇതെല്ലാം ഞാൻ ആയിട്ട് ഉണ്ടാക്കിയതാണോ…നമ്മുടെ വിവാഹം ഉറപ്പിച്ചത് മുതൽ ശരത്തേട്ടൻ തന്നെയല്ലേ ഇങ്ങനെയെല്ലാം എന്നെ ശീലിപ്പിച്ചത്… എന്നിട്ടിപ്പോ…” “അത് അന്നല്ലേ…കല്ല്യാണം കഴിഞ്ഞിട്ടിപ്പോ അഞ്ചു വർഷം ആയില്ലേ…അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും നിനക്കില്ലേ…” തന്നെയും ശരത്തേട്ടനെയും ഉറ്റു നോക്കി കൊണ്ടിരിക്കുന്ന രണ്ടു ജോഡി കണ്ണുകളെ നേരിടാൻ ശ്രീഷ്മയ്ക്ക് ജാള്യത തോന്നി. അമ്മയും നീതയും ശ്രദ്ധിക്കുന്നത് അറിഞ്ഞപ്പോൾ ശരത്തിന്റെ ശബ്ദം താഴ്ന്നു എങ്കിലും അവർക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ടെന്ന് ശ്രീഷ്മയ്ക്ക് ബോധ്യമായി. “ഞാൻ ഇത്രയും ശല്ല്യം ആണെന്ന് അറിഞ്ഞിരുന്നില്ല ശരത്തേട്ട…ക്ഷമിയ്ക്ക്…” ശ്രീഷ്മയോട് അത്രയും പറയേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി.

രാത്രയിൽ മട്ടുപ്പാവിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീഷ്മയെ കണ്ടപ്പോൾ ശരത്തിനു വിഷമമായി. “ശ്രീ…പിണക്കമാണോ എന്നോട്…ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ…സോറി…” “ഏയ്യ് എനിക്ക് പിണക്കമൊന്നും ഇല്ലാ…ഞാനും മനസ്സിലാക്കേണ്ടതായിരുന്നു…എന്നെപ്പോലെയുള്ള ചില പെൺകുട്ടികൾക്ക് ഒരു കുഴപ്പം ഉണ്ട്‌…അത്രയേറെ സ്‌നേഹത്തോടെ ആരെങ്കിലും ജീവിതത്തിലേക്ക് കടന്നു വന്നാൽ പിന്നെ അവൾക്കു അവൻ ആയിരിക്കും ലോകം…ചില വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കണ്ടിട്ടില്ലേ…നിന്നേ കണ്ടുമുട്ടിയത് മുതൽ നീ മാത്രമാണ് എന്റെ എന്റെ ലോകം എന്നൊക്ക… എന്തൊരു വിഡ്ഢിത്തരമാണല്ലേ…ഞാനും അങ്ങനെ ആയിരുന്നു എന്ന് ശരത്തേട്ടൻ ഇന്ന് പറഞ്ഞ മൂർച്ചയുള്ള വാക്കുകൾ കേട്ടപ്പോഴാണ് മനസ്സിലായത്… സ്നേഹം പോലും ശല്ല്യം ആയി മാറുമെന്ന് ഞാൻ ചിന്തിച്ചില്ല…ഏട്ടനും ഒരു മനുഷ്യനല്ലേ…കുറച്ചു സ്വാതന്ത്ര്യം വേണ്ടേ…ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിക്കാൻ തീരുമാനിച്ചു…ഒറ്റയ്ക്ക്…പിണങ്ങി പോകുവാണെന്ന് തെറ്റിധരിക്കണ്ടാട്ടോ…” പുഞ്ചിരിയോടെ ശ്രീഷ്മ അത് പറഞ്ഞപ്പോൾ ശരത്തിനു എന്ത് കൊണ്ടോ സന്തോഷം വന്നു.

ശ്രീഷ്മ വീട്ടിലേയ്ക്ക് പോയതിന് ശേഷം അവൾ തന്നെയൊന്ന് വിളിച്ചില്ലലോ എന്ന് ശരത് അത്ഭുതപ്പെട്ടു. കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയെങ്കിലും താൻ ഇല്ലാതെ ഒരിക്കൽ പോലും അവൾ വീട്ടിൽ പോയി നിന്നിട്ടില്ല. വീട്ടുകാരെ കിട്ടിയപ്പോൾ തന്നെ മറന്നു പോയോ എന്നാലോചിച്ചു അവന് അല്പം അസൂയ തോന്നാത്തിരുന്നില്ല. “ഹെല്ലോ…ഭാര്യേ…എന്താണ് പോയിട്ട് രണ്ടു ദിവസം ആയല്ലോ…ഒരു വിളി പോലും ഇല്ലാ…ശരിക്കും പിണങ്ങിപ്പോയതാണോ…അതോ ഈ കെട്ട്യോനെ മറന്നു പോയോ…” “അയ്യോ സോറി ശരത്തേട്ട…ഇവ്ടെ എല്ലാരും വന്നിട്ടുണ്ട്…അമ്മായി, മാമൻ അവരുടെ മക്കൾ,അങ്ങനെ എല്ലാവരും…കുറേ കാലായില്ലെ അവർ നാട്ടിൽ വന്നിട്ട്…വിശേഷം പറച്ചിൽ,പാചക പരീക്ഷണങ്ങൾ അങ്ങനെ കുറേ പരിപാടികൾ…ഉറങ്ങാൻ പോലും സമയം തികയുന്നില്ല…ഞങ്ങളെല്ലാം ഒരേ പ്രായം അല്ലേ…ശരത്തേട്ടൻ ഓർക്കുന്നില്ലേ നമ്മുടെ കല്ല്യാണത്തിന് വന്നിരുന്നു.ഗായു ചേച്ചി,രാധു ചേച്ചി…ഞങ്ങള് മൂന്നും വല്ല്യേ കൂട്ടായിരുന്നുലോ…” “ഹാ…അറിയാം…ഞാൻ വൈകിട്ടു സമയം പോലെ അങ്ങോട്ട് ഇറങ്ങാം.” “ഏയ് അതൊന്നും വേണ്ട…ഞങ്ങള് വൈകിട്ടു ഒരു പരിപാടി പ്ലാൻ ചെയ്തിരിക്കുവാ…വീട്ടിൽ ഉണ്ടാകില്ല…പിന്നെയെന്താ വിശേഷം…ഭക്ഷണം കഴിച്ചില്ലേ…ഞാൻ വെയ്ക്കട്ടെ കുറച്ചു തിരക്കിലാ…ബൈ ” ധൃതിയിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു കോൾ കട്ട് ചെയ്തു പോയപ്പോൾ ശരത്തിനു ദേഷ്യം വന്നു. “ഇനി അങ്ങോട്ട് വിളിക്കിയ്ക്കില്ല…അവളുടെ തിരക്കൊഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിയ്ക്കട്ടെ…” ശരത്ത് ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീഷ്മയെ പലപ്പോഴും അങ്ങോട്ട് അവഗണിക്കാറുണ്ടെങ്കിൽ കൂടിയും തിരിച്ച് ഇങ്ങനെ ഒരു പെരുമാറ്റം അയാൾക്ക് സഹിക്കാൻ ആയില്ല.

ദിവസം ഒന്ന് പിന്നേയും കഴിഞ്ഞു.ഭാര്യയുടെ കാൾ വരാതെ ആയപ്പോൾ അയാൾ കല്ല്യാണത്തിന് മുൻപുള്ള ശരത് ആയി മാറുകയായിരുന്നു. വാട്സ്ആപ്പ് എടുത്ത് ശ്രീഷ്മയോട് തന്റെ പരിഭവങ്ങൾ പങ്കു വെയ്ക്കാൻ തീരുമാനിച്ചു. “നീയില്ലാതെ,നിന്റെ സ്വരം കേൾക്കാതെ വയ്യാ” എന്ന് പലതവണ മെസ്സേജ് ചെയ്തിട്ടുള്ള ചാറ്റ് ലിസ്റ്റിൽ മാറാല പിടിച്ച് കിടക്കുകയാണെന്ന് അയാൾ ഓർത്തു. ശ്രീഷ്മയുടെ ഡിസ്പ്ലേ പിക്ചർ കണ്ടപ്പോൾ ശരത്തിനു വീണ്ടും അസൂയ…എപ്പോഴും തന്നോടൊപ്പമുള്ള ഫോട്ടോസ് മാത്രം വെയ്ക്കാറുള്ളിടത്ത് ശ്രീയും കസിൻസും ചേർന്നുള്ള ഫോട്ടോ കൂടാതെ ശ്രീയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്തൊക്കെയോ മാറ്റങ്ങൾ… തലമുടിയിൽ എന്തോ ചെയ്തിട്ടുണ്ട്… തന്നോട് അഭിപ്രായം ചോദിക്കാതെ ഒന്നും ചെയ്യാത്തവൾ ആയിരുന്നു…പല വിധ ചിന്തകൾ ഞൊടിയിടയിൽ അയാളുടെ മനസ്സിലൂടെ കടന്നു പോയി. ഓഫീസിൽ ഹാഫ് ഡേ ലീവ് എഴുതി കൊടുത്ത് നേരെ പോയത് ഭാര്യവീട്ടിലേക്കായിരുന്നു. അവിടെ ചെന്നപ്പോൾ ശ്രീഷ്മയുടെ വീട്ടുകാരോട് സംസാരിച്ചിരിക്കുമ്പോഴാണ് കുളി കഴിഞ്ഞു വരുന്ന ശ്രീഷ്മയെ കണ്ടത്. അപ്രതീക്ഷിതമായ തന്റെ വരവിൽ ശ്രീഷ്മ അത്ഭുതപ്പെടുന്നത് അയാൾ അറിഞ്ഞു.ഇത്രയും ദിവസം അകന്നിരുന്നതിന്റെ ഒരു സ്നേഹപ്രകടനം അയാൾ തിരിച്ചും പ്രതീക്ഷിച്ചു.

“ആഹാ ശരത്തേട്ടൻ ഇന്ന് ലീവ് ആണോ…ഞാൻ ഒട്ടും പ്രതീക്ഷിചില്ല…ഞങ്ങൾ ഒരിടം വരെ പോവാൻ നിൽക്കായിരുന്നു.ശരത്തേട്ടൻ വന്ന സ്ഥിതിയ്ക്ക് നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു പോകാം…അല്ലേ…” “ആ…ഞാൻ റെഡി…” ശരത് വിചാരിച്ചത് പോലെയുള്ള പെരുമാറ്റം അല്ലായിരുന്നു അത്.പിരിഞ്ഞിരുന്നതിന്റെ പരിഭവം ഒട്ടുമേ ഇല്ലായിരുന്നു അവളിൽ. മുറിയിൽ നിന്നും ശ്രീഷ്മ രണ്ടു ജോഡി ഡ്രസ്സ്‌ ഹാങ്ങറിൽ തൂക്കി കൊണ്ടു വരുന്നത് കണ്ടപ്പോൾ ശരത് ഊഹിച്ചു,എന്നത്തേയും പോലെ ഏതു ധരിക്കണം എന്ന് തിരഞ്ഞെടുക്കുവാൻ അഭിപ്രായം ചോദിക്കാൻ വരികയാണെന്ന്…തന്നോട് ചോദിച്ചു താൻ നല്ലതെന്ന് പറയുന്നത് ആണ് അവൾക്ക് സന്തോഷം.പലപ്പോഴും ഒഴുക്കൻ മട്ടിൽ താല്പര്യം ഇല്ലാതെയാണ് അവളുടെ അത്തരം ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുള്ളത് എന്ന് അയാൾ ഓർത്തു.ഇത്തവണ അവൾക്ക് നന്നായി ഇണങ്ങുന്ന ആ ഇളം നീല നിറമുള്ള കുർത്ത ഇട്ടാൽ മതിയെന്ന് പറയണം എന്ന് അയാൾ ചിന്തിച്ചു. “ഗായു ചേച്ചി… ഇതിലേതാ നല്ലത്…” “രണ്ടും കൊള്ളാം…ആ റെഡ് മതി…അതാണ് കൂടുതൽ ഭംഗി…” ഗായു അല്പം പോലും സംശയം ഇല്ലാതെ പറഞ്ഞു. അതു കൂടി ആയപ്പോൾ ശരത് തീർത്തും നിരാശനായി.

അയാൾ മുറിയിലേക്ക് പോയി. പുറകെ കടന്നു വന്ന ശ്രീഷ്മയോട് അയാൾക്ക് എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു. എങ്ങനെ തുടങ്ങുമെന്ന് അറിയാതെ അസ്വസ്ഥനായി ഇരിക്കുന്ന ശരത്തിനരികിൽ ശ്രീഷ്മ വന്ന് നിന്നു. “എന്ത് പറ്റി ശരത്തേട്ടാ…ഒരു വല്ലായ്മ…” “അതിന്റെ കാരണം നിനക്കറിയില്ലേ…അന്ന് ഞാൻ പറഞ്ഞതിനു നീ എന്നോട് പകരം വീട്ടാൻ ആണല്ലേ ഇങ്ങോട്ട് വന്നത്…മനപ്പൂർവം എന്നെ അവഗണിച്ചു നീ പ്രതികാരം ചെയ്യുകയാണോ?..അവിടെ നിന്നു ഇങ്ങോട്ട് വന്നിട്ട് എത്ര ദിവസമായി…നീ എന്നെയൊന്ന് വിളിച്ചോ?.. കസിൻസ് വന്നപ്പോൾ എങ്ങോട്ടെല്ലാം പോയി നീയെന്നോട് ചോദിച്ചോ?.. നീ തലമുടിയിൽ എന്താ ചെയ്തു വെച്ചേക്കണെ…അത് എന്നോട് ചോദിച്ചോ…ദേ ഇപ്പൊ വന്നപ്പോൾ ഓടി വന്ന് വിശേഷം ചോദിക്കുമെന്ന് വിചാരിച്ചു അതുണ്ടായോ…എന്നും എന്നോട് അഭിപ്രായം ചോദിക്കാറുള്ള നീ,ഞാൻ അവിടെ ഉണ്ടായിട്ടും നിന്റെ കസിനോട് ചോദിക്കുന്നു…” “എന്തൊക്കെയാണ് ശരത്തേട്ടൻ ധരിച്ചു വെച്ചിരിക്കുന്നത്…ഞാൻ നിങ്ങളെ അവഗണിച്ചിട്ടൊന്നും ഇല്ല. നിങ്ങളെ വിളിയ്ക്കുന്നത് നിങ്ങൾക്ക് ശല്ല്യം ആണെന്ന് അറിഞ്ഞപ്പോൾ അത് നിർത്തി. ഓരോ കാര്യങ്ങൾക്ക് അഭിപ്രായം ചോദിച്ചിരുന്നത് എന്റെ ഒരു സന്തോഷത്തിനായിരുന്നു.നിങ്ങൾക്ക് അതിൽ താല്പര്യം ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ അതും നിർത്തി.

അതിനെന്താ തെറ്റ്… ഇപ്പോൾ ഞാൻ ആണോ ശരത്തേട്ടൻ ആണോ കുട്ടികളെ പോലെ പെരുമാറുന്നത്… കഷ്ട്ടം.” “അത് പിന്നെ…ശ്രീ…എനിക്ക് അതൊന്നും ശല്ല്യം ആയിരുന്നില്ല…പക്ഷേ നിന്റെ അഭാവത്തിലാണ് അത് എനിക്ക് മനസ്സിലായത് എന്ന് മാത്രം.ഇനി അന്നത്തെ പോലെ നിന്നെ താഴ്ത്തിക്കെട്ടുന്ന സംസാരം എന്നിൽ നിന്ന് ഒരിക്കലും ഉണ്ടാകില്ല…സോറി…നീ എങ്ങനെ ആയിരുന്നോ അതു പോലെ തന്നെ ഇനിയും മതി…” “അയ്യേ…ഈ ശരത്തേട്ടൻ… എന്റെ ഈ മാറ്റം ഒരിക്കലും മോശമല്ല…നല്ലതിനാണ്…ഒന്ന് ആലോചിച്ചു നോക്കിയേ ശരത്തേട്ടന് ഉള്ളത് പോലെ എനിക്കും എന്റെ വീട്ടുകാരും കൂട്ടുകാരും എപ്പോഴും ഉണ്ടായിരുന്നു,പക്ഷേ എപ്പഴോ എന്റെ ലോകം നിങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോയി.ഞാൻ പോലും അറിയാതെ.എനിക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉള്ളത് ഞാൻ മറന്ന പോലെ…അത് ഒരിക്കലും ശരത്തേട്ടന്റെ തെറ്റല്ല…എന്റെ കാഴ്ച്ചപ്പാടുകളുടെ ആയിരുന്നു.

ഭർത്താവായാലും കാമുകനായാലും ആ ഒരാൾ മാത്രം ആണ് ഇനിയങ്ങോട്ടുള്ള ജീവിതം,ഇനി അതു മാത്രമാണ് ലോകം എന്ന് കരുതി ജീവിക്കുമ്പോൾ ചുറ്റുമുള്ള മറ്റു സന്തോഷങ്ങളാണ് കാണാതെ പോകുന്നത്… ഞാൻ ഇത്രയും കാലം അങ്ങനെ ആയിരുന്നു.അത് മനസ്സിലാക്കി തന്നത് ശരത്തേട്ടനാണ്…തിരിച്ചറിവുകൾ നേരത്തേ ആകുന്നതാണ് നല്ലത്. ഒരാളിൽ മാത്രം ജീവിതം ഒതുങ്ങുന്നുവെന്ന് വിശ്വസിക്കുമ്പോഴാണ് ആ ഒരാളുടെ അകൽച്ച ഉണങ്ങാത്ത മുറിവാകുന്നതും മരണത്തെ പോലും കൂട്ടു പിടിയ്ക്കാൻ തോന്നുന്നതും. എനിക്ക് സ്‌നേഹം കുറഞ്ഞിട്ടൊന്നും ഇല്ല,പക്ഷേ ഇനിയെന്നും ഇങ്ങനെ തന്നെയായിരിക്കും എന്ന് മാത്രം.സ്നേഹം കൊണ്ടു പോലും ആരെയും മടുപ്പിയ്ക്കരുത്…അത് ചിലരുടെയെങ്കിലും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയേക്കാം. ഇത്‌ പ്രതികാരം ആയിട്ട് കരുതേണ്ട കേട്ടോ…ഇത്‌ എന്റെ ആത്മാഭിമാനം ആയിട്ട് കരുതിയാൽ മതി. ” നമ്മളില്ലാതെ എന്ത് സന്തോഷം എന്ന് കരുതുന്നവരെ നാം പരിഗണിക്കാതെ പോകും.അവർക്ക് നമ്മളില്ലാതെയും സന്തോഷം കണ്ടെത്താനാകുമെന്ന് അവർ അകന്നു പോകും വരെ നാം ചിന്തിക്കുകയെ ഇല്ല. ശ്രീഷ്മയുടെ വാക്കുകളിൽ നിന്നും ശരത് അത് മനസ്സിലാക്കി. അവളെ അംഗീകരിച്ചു കൊണ്ടോ തിരിച്ചറിവിന്റെതോ ആയ ഒരു നേർത്ത പുഞ്ചിരി അയാളുടെ ചുണ്ടിൽ തുളുമ്പി.

Continue Reading

Most Popular