Connect with us

Relationship

പരിചയമില്ലാത്ത ഒരു നമ്പർ ആണ്, ഒന്ന് സംശയിച്ചു നിന്നപ്പോഴാണ് അപ്പുറത്തു സുമേച്ചിയുടെ വിളി കേട്ടത്….

Published

on

രചന: ഇലഞ്ഞി പൂക്കുന്നിടം

നിലാ ** തെളിഞ്ഞു നിൽക്കുന്ന നിലവിളക്കിന് പിന്നിൽ കള്ളച്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കു-ഞ്ഞു ഫോട്ടോ., അതിനു മുന്നിൽ തൊഴുതു നിൽക്കുന്ന പെണ്ണിന്റെ കണ്ണിൽ നിന്നും കവിളിലൂടെ താഴേക്ക് പാത തീർക്കുന്ന ചാലുകൾ. സംഘർഷഭരിതമായ മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നത് അവളറിഞ്ഞു തുടങ്ങി. കണ്ണുനീരിനൊപ്പം വിയർപ്പു തുള്ളികൾ കൂടി കലരുമ്പോൾ രണ്ടുകുഞ്ഞു കൈകൾ അവളെ വട്ടം ചുറ്റി പിടിച്ചു.. കണ്ണടച്ചു നിന്നുകൊണ്ട് തന്റെ മനസ്സിനെ തിരിച്ചു പിടിക്കാൻ ശ്രമിച്ചവൾ. ആ കുഞ്ഞിന്റെ സാമിപ്യത്തിൽ ആശ്വാസം കണ്ടെത്തിയവൾ. ‘അമ്മേ, കുഞ്ഞിക്ക് വിശക്കുന്നു’ ന്നു മേശപ്പുറത്തെ പൊതിയിലേക്ക് കണ്ണു നീട്ടി പറഞ്ഞു കുഞ്ഞിപ്പെണ്ണ്.

കുറച്ചു നേരം കൂടി ക്ഷമിക്കെന്റെ കുഞ്ഞി എന്ന് പറഞ്ഞു കുഞ്ഞിനെ വാരിയെടുത്തു ചേച്ചിപെണ്ണ്. നമുക്കെ ഇന്ന് നമ്മുടെ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കാട്ടോ. ഈ പാത്രങ്ങളും വെള്ളവുമെല്ലാം അവിടെ കൊണ്ട് വെക്കാൻ നീയും വായോ. ഒരു ടോർച്ചു കുഞ്ഞിയുടെ കയ്യിലേക്ക് കൊടുത്തു ഒരു കയ്യിൽ പാത്രങ്ങളും മറു കയ്യിൽ ഒരു കുപ്പി വെള്ളവും ആയി മുറ്റത്തേക്കിറങ്ങി കുട്ടികൾ. പുറകെ തന്നെ മേശപ്പുറത്തു നിന്ന് ഒരു കവർ എടുത്തു കൊണ്ട് നിലാ എന്ന അവരുടെ അമ്മയും. ഒരു വേലിക്കെട്ടിനപ്പുറമുള്ള പണി പകുതിയായ വീട്ടിലേക്ക് അവർ നടന്നു. ആ വീട്ടിലേക്ക് കയറുമ്പോൾ നിലയുടെ മനസ്സിലും ശരീരത്തിലും ഒരുപോലെ വിറയൽ വന്നു. ഇത് ഞങ്ങളുടെ സ്വപ്നം.

ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും സന്തോഷവും ഉള്ള നല്ല നാളുകൾ അ-ലിഞ്ഞു ചെരേണ്ട ഇടം. ഉണ്ടായിരുന്ന പൊന്നും പണവും എല്ലാം ചേർത്ത് വെച്ചു ഭിത്തി പണി വരെ എത്തി. മൂന്നു മാസത്തോളമായി പണി നിർത്തി വെച്ചിട്ട്. ജീവിതത്തിന്റെ ഗതി മാറിത്തുടങ്ങിയിട്ടും. ഓരോന്ന് ആലോചിച്ചു അകത്തേക്ക് കയറുമ്പോൾ കണ്ടു ഒരു മുറിയിൽ തറയിൽ ചാക്ക് വിരിച്ചു ഒന്ന് രണ്ടു പലകകളും ചേർത്ത് വെച്ചു അതിനു മുകളിലും ജനൽ വെക്കാൻ ഒഴിച്ചിട്ട ഇടത്തും എല്ലാം മെഴുകുതിരി കളും ചെറിയ ലാമ്പുകളും കൊണ്ട് പ്രകാശമയമാക്കുന്ന മക്കളെ. പന്ത്രണ്ട് വയസ്സുകാരി അമ്മുവും അഞ്ചു വയസ്സുകാരി കുഞ്ഞിയും. നിലയുടെയും രാഹുലിന്റെയും പൊന്നോമന മക്കൾ.

ഇന്ന് കുഞ്ഞിയുടെ അഞ്ചാം ബർത്ത് ഡേ ആണ്. അച്ഛൻ കൂടെയില്ലാത്ത വിഷമം ഉണ്ട് അവൾക്ക്. സാധാരണ മക്കളുടെ എല്ലാ ജന്മദിനങ്ങളും വളരെ സന്തോഷത്തോടെ ആഘോഷിക്കാൻ മുന്നിൽ ഉണ്ടാകുന്നത് രാഹുൽ ആണ്. ജോലിതിരക്ക് കാരണം അച്ഛന് ലീവ് കിട്ടിയില്ല എന്ന് പറഞ്ഞു മക്കളെ സമാധാനിപ്പിക്കുമ്പോഴും നിലയുടെ ഹൃദയം നീറുകയായിരുന്നു. ചെന്നെയിൽ ഒരു കമ്പനിയിൽ രാഹുൽ ജോലിക്ക് കയറിയിട്ട് ഒരു വർഷം ആകാറായി. എല്ലാ മാസവും രണ്ടു ദിവസത്തേക്ക് കുടുംബത്തോടൊപ്പം കൂടാൻ ഓടി വരുന്ന രാഹുൽ വീട്ടിൽ വന്നു പോയിട്ടിപ്പോ മൂന്നു മാസം കഴിഞ്ഞു. ഫോൺ വിളികൾ കുറഞ്ഞു. വിളിച്ചാൽ തന്നെ സംസാരം പെട്ടെന്ന് അവസാനിപ്പിക്കും. ചെറിയ രീതിയിൽ ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോൾ വളർന്നു തലയ്ക്കു മുകളിൽ എത്തി നിൽക്കുന്നു.

ഇപ്പോൾ താമസിക്കുന്ന വീടിന്റെ വാടക മുടങ്ങിയിട്ട് രണ്ടു മാസമായി. പലചരക്കു കടയിലും കണക്കുകൾ കൂടി വരുന്നുണ്ട്. മക്കളെ ഇത് വരെ ഇല്ലായ്മയും പട്ടിണിയും അറിയിച്ചിട്ടില്ല. തയ്യൽ ജോലിക്ക് പോകുന്ന യൂണിറ്റിൽ നിന്ന് കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല. രാഹുലിന്റെ അമ്മ സഹോദരിയുടെ വീട്ടിലേക്ക് പോയിട്ട് ഒരാഴ്ച ആകുന്നു. അമ്മയെയും ഒന്നും അറിയിക്കാതെ ഇരുന്നതാണ്. പക്ഷെ, ഒരാഴ്ച മുൻപ് രാജൻ ചേട്ടൻ വാടക ചോദിച്ചു വീട്ടിൽ വന്നപ്പോ മുതൽ അമ്മയുടെ ഭാവവും മാറി. പിറ്റേന്ന് പോയതാണ് മോളുടെ അടുത്തേക്ക്. നേരിട്ടൊന്നും ചോദിക്കുകയും പറയുകയും ചെയ്തില്ലെങ്കിലും അപ്പുറത്തെ വീട്ടിലെ സുമ ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു. എല്ലാം എന്റെ പിടിപ്പുകേടു കൊണ്ടത്രേ. നാട്ടിൽ കിട്ടുന്ന വരുമാനം പോരാതെ എന്റെ നിർബന്ധം കൊണ്ടാണ് രാഹുൽ വേറെ നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത്. രണ്ടു പേർക്കും കിട്ടണ കാശ് എന്ത് ചെയ്യണോ എന്തോ ‘ അങ്ങനെ പോകുന്നു അമ്മയുടെ സംസാരം.

എന്തു കാര്യത്തിനും ഓടി എത്തുന്നവരാണ് സുമേച്ചിയും രാജു ചേട്ടനും. ചെറിയ ചെറിയ സഹായങ്ങൾ ആണുങ്ങൾ അറിഞ്ഞും അറിയാതെയും പരസ്പരം ചെയ്യുന്നവർ. രാജൻ ചേട്ടൻ വന്നു പോയതിന്റെ പിറ്റേന്ന് ജോലിക്ക് പോകുന്ന വഴിക്കാണ് അമ്മയുടെ മരുന്ന് തീർന്ന കാര്യം ഓർമയിൽ വന്നത്. കയ്യിൽ ആണെങ്കിൽ ബസ് കാശ് മാത്രം ഉള്ളു. സുമേച്ചിയോട് ഇന്നലെ കുറച്ചു കാശ് ചോദിച്ചിരുന്നു. രാവിലെ നേരം കിട്ടിയില്ല. ബസ് സ്റ്റോപ്പിൽ നിന്ന് ദൃതിയിൽ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് രാജുചേട്ടന്റെ അനിയൻ ഓട്ടോ ആയിട്ടു പോകുന്നത് കണ്ടത്. ആ ഓട്ടോയിൽ കയറി അമ്മ കാണാതെ സുമേച്ചിയുടെ വീടിന് കുറച്ചു അപ്പുറം ഇറങ്ങി അവരുടെ അടുക്കള വശത്തേക്ക് ചെന്നത്. അപ്പോൾ അകത്തു നിന്നും അമ്മ പറയുന്ന വാക്കുകൾ എന്റെ ചെവികളെ കൊട്ടിയടച്ചു. ഇത്രയും നാൾ അമ്മയുടെ അടുത്ത് നിന്നും മോശമായതൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. സ്വന്തം മകളെക്കാൾ പ്രിയം മരുമകളോട് ആയിരുന്നു. കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ കലങ്ങിയ മനസ്സും കണ്ണുമായി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിന് ആകെ ഒരു മരവിപ്പ് ആയിരുന്നു.

തയ്യൽ യൂണിറ്റിൽ എത്തിയപ്പോഴേക്കും അര മണിക്കൂർ വൈകി. കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഉറ്റ സുഹൃത്തായ അന്നയുടെതാണ് തയ്യൽ യൂണിറ്റ്. ഇപ്പോഴും അതേ സൗഹൃദം തുടർന്ന് പോകുന്നുണ്ടെങ്കിലും ഇപ്പോഴുള്ള കഷ്ടപ്പാട് ഒന്നും അവളെ അറിയിച്ചിരുന്നില്ല. ഒരു വിധത്തിൽ ഉച്ച വരെ കഴിച്ചു കൂട്ടി. ഉച്ചക്ക് രാഹുൽ ന്റെ ഫോണിൽ ഒത്തിരി തവണ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. അമ്മയ്ക്ക് മരുന്ന് വാങ്ങണം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണം. ഇതെല്ലാം ചിന്തിച്ചിരുന്നപ്പോഴാണ് കുഞ്ഞിക്ക് പനിക്കുന്നുണ്ടെന്നു പറഞ്ഞു സ്കൂളിൽ നിന്ന് ടീച്ചർ വിളിക്കുന്നത്. അന്നയോട് ഉച്ചക്ക് ശേഷം ലീവ് പറഞ്ഞു സ്കൂളിലേക്ക് ഇറങ്ങുമ്പോൾ അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തവൾ നീട്ടി. ഒരു നിമിഷം മടിച്ചു നിന്നു. കണ്ണുചിമ്മി ചിരിച്ചു കൊണ്ട് കയ്യിലേക്ക് ആ കാ-ശ് പിടിപ്പിക്കുമ്പോൾ നിലയുടെ കണ്ണു നിറഞ്ഞുപോയി. ഓടിപ്പിടഞ്ഞു സ്കൂളിൽ എത്തുമ്പോൾ വാടി തളർന്നു കിടക്കുന്ന കുഞ്ഞിയെ കണ്ടു നെഞ്ചിൽ വല്ലാത്ത നീറ്റൽ തോന്നി.

രാവിലെ തന്നെ വാശിയും ബഹളവും ആയിരുന്നു. സമയം പോകുന്നത് കൊണ്ട് അവളുടെ വാശിക്ക് നിന്നു കൊടുക്കാതെ രണ്ടു ത-ല്ലും കൊടുത്തു കുളിപ്പിച്ച് കേറ്റുകയാണ് ചെയ്തത്. ഒത്തിരി കരഞ്ഞു, പിണങ്ങിയാണ് സ്കൂളിൽ പോയത്. സ്കൂൾ വണ്ടി വരുമ്പോഴും പതിവുള്ള ഉമ്മയും തരാതെ മുഖം വീർപ്പിച്ചു പോയത്. കൊടുത്തു വിട്ട ടിഫിനും ചോറും കഴിച്ചിട്ടില്ല. സ്കൂളിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോഴും അമ്മയുടെ കൈകളിൽ വാടി തളർന്നു കിടക്കായിരുന്നു കുഞ്ഞി . ആശുപത്രിയിൽ നിന്നു വീട്ടിൽ എത്തിയപ്പോഴേക്ക് സന്ധ്യ ആയിരുന്നു. സുമേച്ചിയോട് നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അന്ന തന്ന കാശ് കൊണ്ട് മോൾക്കും അമ്മയ്ക്കും മരുന്നൊക്കെ വാങ്ങി വീട്ടിൽ എത്തുമ്പോൾ കാണുന്നത് യാത്രയായി നിൽക്കുന്ന അമ്മയെ ആണ്. രാഹുൽ ന്റെ പെങ്ങൾ രമ്യ ഒന്ന് വീ-ണു. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. രണ്ടു വയസ്സ് ആകുന്നെ ഉള്ളു രമ്യയുടെ മോന്. രമ്യയുടെ അടുത്ത് നിൽക്കാൻ ആള് വേണം. മോനെ വീട്ടിൽ അച്ഛമ്മ നോക്കും.

നിലയുടെ ഫോണിലേക്ക് പല തവണ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. സുമേച്ചിയെ വിളിച്ചു വിവരം പറഞ്ഞതിന് പിന്നാലെ ഫോൺ ഓഫ്‌ ആയതാണ്. കുഞ്ഞിയുടെ അവസ്ഥ കണ്ടപ്പോൾ അമ്മയ്ക്ക് പോകാനും, രമ്യയുടെ അവസ്ഥ ഓർക്കുമ്പോൾ പോകാതിരിക്കാനും വയ്യാത്ത പോലെ അമ്മ. അമ്മയുടെ മരുന്നും കൂടെ ബാക്കിയുണ്ടായിരുന്ന മുന്നൂറ്‌ രൂപയും കൂടി അമ്മയുടെ ബാഗിൽ വെച്ചു കൊടുത്തു. താൻ രണ്ടു ദിവസം ലീവ് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു അമ്മയെ രമ്യയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. വിവരം അറിയാൻ സുമേച്ചി വന്നപ്പോൾ കുഞ്ഞിക്കു കഞ്ഞി കോരി കൊടുക്കുകയാണ് അമ്മു. അത്യാവശ്യമായി തയ്ച്ചു കൊടുക്കാനുള്ള ഒരുടുപ്പ് തയ്ക്കുന്ന തിരക്കിലാണ് നിലാ. മോളുടെ വിശേഷം ചോദിച്ചിരിക്കുമ്പോൾ കുറച്ചു നൂറിന്റെയും അമ്പത്തിന്റെയും നോട്ടുകൾ ചുരുട്ടിയത് നിലയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു സുമ. നിലായത് സ്നേഹപൂർവ്വം തന്നെ നിരസിച്ചു.

അമ്മ ഹോസ്പിറ്റലിൽ പോകുന്നതല്ലേ കരുതി അമ്മയ്ക്ക് കാശ് കൊടുക്കാമെന്നു പറഞ്ഞപ്പോൾ പെൻഷൻ കിട്ടിയത് കയ്യിലുണ്ടെന്നു പറഞ്ഞു. പിന്നെ അമ്മയുടെ മനസ്സിൽ എന്തൊക്കെയോ തോന്നലുകൾ ഉണ്ട് എന്ന് കൂടി സുമേച്ചി പറഞ്ഞു. രാജുവേട്ടൻ വഴി ആരുടെയോ കയ്യിൽ നിന്നു രാഹുൽ കുറച്ചു കാശ് പലിശക്ക് എടുത്തിരുന്നു. കഴിഞ്ഞ മാസം മുതൽ പണം കിട്ടാത്തത് കൊണ്ട് രാജുവേട്ടനെ ഇടയ്ക്ക് ഇടയ്ക്ക് അയാൾ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് അന്വേഷിച്ചു വീട്ടിൽ വന്നിരുന്നു. ഒരാഴ്ചക്ക് ഉള്ളിൽ അയ്യായിരം രൂപ എങ്കിലും കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് പോയത്. രാജുവേട്ടൻ രാഹുലിനെ വിളിച്ചു നോക്കി. പക്ഷെ കിട്ടുന്നില്ല.എന്ത് പറ്റി മോളെ അവനു? എത്ര നാളായി അവൻ വന്നു പോയിട്ട്. നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? സുമേച്ചിയുടെ ചോദ്യങ്ങളൊക്കെ ഒരു ഗുഹയിൽ എന്ന പോലെയാണ് എനിക്കു തോന്നിയത്. കണ്ണുകളിൽ ഇരുട്ട് കേറുന്നത് പോലെ, കയ്യും കാലുമെല്ലാം തളരുന്നത് പോലെ, ബലത്തിനു വേണ്ടി തയ്യൽ മെഷീനിൽ കൈകൾ മുറുക്കിയപ്പോൾ താഴെ വീണ കത്രികയുടെ ശബ്ദം കകേട്ടു സുമേച്ചി നോക്കുമ്പോൾ കാണുന്നത് താഴേക്കു വീഴുന്ന നിലയെ ആണ്.

വേഗം പിടിച്ചു കസേരയിൽ ചാരി ഇരുത്തിയിട്ട് അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസിൽ ഉപ്പിട്ട് കഞ്ഞിവെള്ളം ആയി വന്നു. പതുക്കെ ആ ഗ്ലാസ്സിലെ വെള്ളം നിലയെ കൊണ്ട് കുടിപ്പിച്ചു. ഇടയ്ക്ക് നിലയ്ക്ക് പ്ര-ഷർ കുറഞ്ഞു പോകാറുണ്ട്. അത് സുമയ്ക്ക് അറിവുള്ളതാണ്. സുമയുടെ സഹായത്തോടെ എഴുന്നേറ്റ് മുറിയിൽ പോയി കി-ടന്നു. അപ്പോഴേക്കും കുഞ്ഞിക്ക് കഞ്ഞിയും മരുന്നും ഒക്കെ കൊടുത്തു കുഞ്ഞിയെ ഉറക്കാൻ കി-ടത്തിയിരുന്നു അമ്മു. അമ്മുവും കു-ഞ്ഞിയും അമ്മുമ്മയും കൂടിയാണ് കിടക്കുന്നത്. ഇന്ന് സുമ അവരുടെ ഒപ്പം നിൽക്കാൻ തീരുമാനിച്ചു. വീട്ടിൽ ചെന്ന് പണിയെല്ലാം ഒതുക്കി അത്താഴം കഴിഞ്ഞു വേഗം വരാം എന്ന് അമ്മുവിനോട് പറഞ്ഞു കൊണ്ട് സുമ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും അമ്മുവും ഉറക്കം പിടിച്ചിരുന്നു.

രണ്ടു ദിവസം നിലാ ജോലിക്ക് പോയില്ല. ഇടയ്ക്ക് രമ്യ യുടെ വിശേഷം വിളിച്ചു അന്വേഷിക്കുന്നുമുണ്ട്. ഒരു ദിവസം ഉച്ചക്ക് കുഞ്ഞിയെ കൊണ്ട് പണി നടക്കുന്ന വീടിനകത്തു ഇരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. പരിചയമില്ലാത്ത ഒരു നമ്പർ ആണ്. ഒന്ന് സംശയിച്ചു നിന്നപ്പോഴാണ് അപ്പുറത്തു സുമേച്ചിയുടെ വിളി കേട്ടത്. അപ്പൊ തന്നെ കുഞ്ഞി അങ്ങോട്ട്‌ ഓടിയിരുന്നു. വീണ്ടും അതേ നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ഫോൺ എടുത്തു. മറുപുറം രാഹുൽ ആണെന്ന് അറിഞ്ഞപ്പോൾ സങ്കടം കൊണ്ട് അവൾക്കു സംസാരിക്കാൻ കഴിഞ്ഞില്ല. തന്റെ ഫോൺ കംപ്ലയിന്റ് ആണെന്നും, കൂടെ ജോലി ചെയ്യുന്ന അണ്ണന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു. തനിക്കിപ്പോൾ നാട്ടിൽ വരാൻ പറ്റില്ലെന്നും വീട്ടിലെ കാര്യങ്ങൾ നീ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യണമെന്നും പറയുന്നവൻ നിസ്സഹായയായ പെണ്ണിന്റെ അവസ്ഥ കണ്ടില്ല. മക്കളുടെ വിശേഷം ചോദിച്ചു മറുപടി പറയുമ്പോഴേക്ക് അണ്ണന് കാൾ വരുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ആയിരുന്നു. ഒന്നുറക്കെ കരയുവാൻ ആ പെണ്ണ് ആഗ്രഹിച്ചു. ഒറ്റയ്ക്കായ പോലെ. ആ മണ്ണിൽ ഭിത്തിയിൽ ചാരിയിരുന്നു കരയുന്നവളുടെ കാത്തിലേക്ക് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദവും വിളിയും കേട്ടു.

കണ്ണും മുഖവും അമർത്തി തുടച്ചവൾ അകത്തു നിന്നിറങ്ങി വേലിക്കെട്ടിനടുത്തേക്ക് വരുമ്പോൾ തന്നെ കണ്ടു വാടകയ്ക്കായി വന്നു നിൽക്കുന്ന രാജൻ ചേട്ടനെയും, അനിയൻ പലചരക്കു കടക്കാരന്റെ മോൻ കിരണിനെയും . സൗമ്യമായ സംസാര രീതിയൊക്ക അവരുടെ ഭാഗത്ത്‌ നിന്നു ഉണ്ടായേ ഇല്ല. മൂന്നു ദിവസത്തെ സാവകാശം കൂടി അവരോട് ചോദിച്ചിട്ട് ഇരുണ്ട മുഖവുമായി വണ്ടിയിൽ കയറിയ രാജൻ ചേട്ടന് പിന്നാലെ പോയ കിരൺ തിരിഞ്ഞു നോക്കി പോകുമ്പോൾ അവന്റെ ഭാവമെന്തെന്നു മനസ്സിലായില്ല. വൈകുന്നേരം അമ്മു വരുമ്പോൾ കഴിക്കാനായി ചായയും തിളപ്പിച്ച്‌, അടയും ഉണ്ടാക്കി വെച്ചിട്ട് കുഞ്ഞിയെ സുമേച്ചിയുടെ അടുത്ത് ആക്കിയിട്ട് ബാങ്കിലേക്ക് ഇറങ്ങി. പോകുന്നതിനു മുൻപ് കുഞ്ഞിയുടെ കാതിൽ കിടന്ന നീലക്കല്ല് വെച്ച കുഞ്ഞു കമ്മലും ഊരി എടുത്തിരുന്നു. ഇനി ആകെയുള്ള പൊന്നിന്റെ തരിയാണ് ആ കമ്മലും തന്റെ കഴുത്തിൽ കിടക്കുന്ന റോൾഡ് ഗോൾഡ് മാലയിൽ കോർത്തിട്ടിരിക്കുന്ന താലിയും. ബാങ്കിൽ ചെന്നു അമ്മുവിൻറെ സ്ക്കോളർഷിപ്പ് കിട്ടിയ പണവും എടുത്തു കുറച്ചു നീങ്ങിയുള്ള പ്രൈവറ്റ് ഫിനാൻസിൽ കമ്മലും പണയം വെച്ചു. എല്ലാം കൂടി ഏഴായിരം രൂപയുണ്ട്. രാജുവേട്ടനും സുമേച്ചിക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. അയ്യായിരം രൂപ ഇന്ന് തന്നെ കൊടുക്കണം. അന്നയോട് നാളെ ശമ്പളം അഡ്വാൻസ് ആയി ചോദിച്ചു നോക്കണം. ഓരോന്ന് ചിന്തിച്ചു വീട്ടിൽ എത്തിയപ്പോഴേക്ക് അമ്മു വന്നിരുന്നു. വന്നപ്പോൾ ആണ് അമ്മു പറയുന്നത് കുഞ്ഞി ടെ സ്കൂൾ വണ്ടിയിലെ ചേട്ടൻ വണ്ടി കാശ് ചോദിച്ചു ന്നു. ഈ ആഴ്ച കാശ് കൊടുക്കണം ന്നാ വണ്ടിയുടെ ഓണർ പറഞ്ഞതെന്ന്. എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ അന്നത്തെ ദിവസവും കൊഴിഞ്ഞു പോയി.

പിറ്റേന്ന് മക്കളെ സ്കൂളിൽ വിട്ട് വൈകുന്നേരം വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്കാൻ സുമേച്ചിയെ പറഞ്ഞു ഏല്പിച്ചു രാജുവേട്ടനുള്ള കാശ് കൂടി ചേച്ചിയുടെ കയ്യിൽ കൊടുത്തു ജോലിക്ക് തിരക്കിട്ടു പോകുന്നവളെ കാത്ത് വഴിയരികിൽ നിർത്തിയിട്ട കാറിൽ ചാരി മൊബൈൽ നോക്കി കൊണ്ട് കിരൺ നിൽപ്പുണ്ടായിരുന്നു. ബസ് കിട്ടാൻ തിരക്കിട്ടു പോകുന്നവളെ ഒരു നിമിഷം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞവൻ നിർത്തിച്ചു. ‘ബസ് പോയാൽ ചേച്ചിയെ ഞാൻ കൊണ്ട് ആക്കാം. ദാ ഇത് കുറച്ചു ക്യാഷ് ആണ്. തത്കാലം വല്യച്ഛനും അച്ഛനും കൊടുക്കാനുള്ളത് ഉണ്ട്.’ എന്ന് പറയുന്നവനെ അമ്പരന്ന് നോക്കി നിന്നവൾ. യൂണിറ്റിൽ തയ്ക്കാൻ വരുന്ന ഒന്ന് രണ്ടു പേർ അവനെ കുറിച്ച് പറഞ്ഞു അറിഞ്ഞത് അത്ര നല്ല അഭിപ്രായം അല്ല. അവൾക്കു ഉള്ളിൽ ഭയവും വിഷമവും തോന്നി. അവൻ നീട്ടിയ കാശ് വാങ്ങാതെ പിന്തിരിഞ്ഞു ഓടിയവൾ പിന്നിൽ നിന്ന് കേൾക്കുന്ന അവന്റെ വിളി ഒന്നും കേൾക്കാതെ അതിലെ വന്ന ഓട്ടോയ്ക്കു കൈ കാണിച്ചു. ഓട്ടോയിൽ ഇരിക്കുമ്പോഴും അവൾ വിറക്കുകയായിരുന്നു.

യൂണിറ്റിൽ ചെന്നിട്ടു അന്നയോട് സംസാരിക്കാൻ തിടുക്കപ്പെട്ടവൾ അന്നയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതാണ് കണ്ടത്. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നറിഞ്ഞു ഇന്ന് മുതൽ കുറച്ചു ദിവസം അന്ന ഉണ്ടാകില്ല എന്ന്. ആ ഒരു പ്രതീക്ഷയും കൈ വിട്ടവൾ എന്ത് ചെയ്യുമെന്നോർക്കേ എങ്ങനെയെങ്കിലും കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യന്നു പറയുന്ന രാഹുലിന്റെ ശബ്ദവും, അമ്മയുടെ വാക്കുകളും, കിരണിന്റെ പെരുമാറ്റവും, മക്കളുടെ മുഖവും എല്ലാം കൂടി ഓർത്ത് ഒരു വല്ലാത്ത മാനസിക അവസ്ഥയിലായി. ചുറ്റും കറങ്ങുന്നത് പോലെ,വാളും ചിലമ്പും കയ്യിലെന്തി തുള്ളുന്ന കോമരത്തിന്റെ അലർച്ചയും , വികൃതമായ അട്ടഹാസങ്ങളും, തേങ്ങലുകളും കാതിൽ തുളഞ്ഞു കേറുന്ന പോലെ.വെള്ളം കോരിയൊഴിച്ചത് പോലെ വിയർക്കുന്നു. ഇടം കയ്യിൽ ഒരു തരിപ്പും വേദനയും. ശരീരം കുഴഞ്ഞവൾ വീഴുമ്പോൾ താങ്ങാൻ ആരുമുണ്ടായില്ല. പതുക്കെ കണ്ണ് തുറന്നവൾ നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്. വീഴ്ചയിൽ നെറ്റി എവിടെയോ കൊണ്ട് മുറിഞ്ഞു. അവൾക്കു എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നായി. കൂടെ ജോലിചെയ്യുന്നവർ ആണ് ഹോസ്പിറ്റലിൽ കൊണ്ട് വന്നത്. അവർ തന്നെ ഹോസ്പിറ്റലിൽ ബില്ലും അടച്ചു. ഒന്ന് രണ്ടു ചെക്ക് അപ്പുകൾ കൂടി കഴിഞ്ഞു റിസൾട്ട്‌ ആയി വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയവൾ രാഹുലിനെ വിളിച്ചു നോക്കി.

കിട്ടിയില്ല. അന്നു വിളിച്ച അണ്ണന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ അണ്ണൻ ലീവ് ആണെന്ന് പറഞ്ഞു. വൈകുന്നേരം സ്കൂളിൽ നിന്നു വന്ന കുട്ടികളെ നില സമാധാനിപ്പിച്ചു നാളത്തെ കു-ഞ്ഞി ടെ ബർത്ത്ഡേ അടിച്ചു പൊളിക്കാമെന്നു വാക്ക് കൊടുക്കുകയും ചെയ്തു. അന്നു രാത്രി കലുഷിതമായ മനസ്സോടെ ആ മക്കളെ കെട്ടിപ്പിടിച്ചു കിടന്നു. എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു പിറ്റേന്ന് ഉണർന്നത് തന്നെ. സുമേച്ചിയും രാജുവേട്ടനും ബാംഗ്ലൂർ ൽ പഠിക്കുന്ന അവരുടെ മകളുടെ അടുത്ത് പോവുകയാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞു തിരിച്ചു വരുള്ളൂ. പതിവ് പോലെ മക്കളെ സ്കൂളിൽ വിട്ടിട്ട് നില വീട് പൂട്ടി ഇറങ്ങി. നേരെ ഫിനാൻസ് ലേക്ക് ആണ് പോയത്. അവിടെ പണയത്തിൽ ഉണ്ടായിരുന്ന സ്വർണം എല്ലാം വിറ്റ് ബാക്കി കാശ് വാങ്ങി കൊണ്ട് ഒരു തുണിക്കടയിൽ കയറി മക്കൾക്കു ഇഷ്ടപ്പെട്ട നിറത്തിലെ തുണിയെടുത്തു. മക്കൾക്കിഷ്ടപ്പെട്ട ചിക്കൻ ബിരിയാണിയും ചോക്ലേറ്റ് ഐസ് ക്രീംമും വാങ്ങി വീട്ടിൽ എത്തി. ഐസ് ക്രീം ഫ്രിഡ്ജിൽ വെച്ചിട്ട് വാങ്ങി കൊണ്ട് വന്ന തുണി കൊണ്ട് രണ്ടു പേർക്കും പട്ടുപാവാടയും ബ്ലൗസും തയ്ച്ചു വെച്ചു. അപ്പോഴേക്കും സ്കൂൾ വിട്ടു മ-ക്കൾ എത്തിയിരുന്നു. കുഞ്ഞിപ്പെണ്ണിന് സന്തോഷമായി. എങ്കിലും അച്ഛൻ കൂടെ ഇല്ലാത്ത വി-ഷമം ഉണ്ട്. സന്ധ്യയ്ക്ക് വിളക് വെച്ചു പ്രാർഥിച്ചു. നമ്മുടെ സ്വന്തം വീട്ടിൽ പിറന്നാൾ ആഘോഷം മതി എന്നുള്ളത് നിലയുടെ നിർബന്ധം ആയിരുന്നു. മക്കളുടെ സന്തോഷം കണ്ടു ആ അമ്മ മനസ് നിശബ്ദമായി അവരോട് മാപ്പ് പറഞ്ഞു. നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ, കരച്ചിൽ കടിച്ചു പിടിച്ചു മക്കളെ അവൾ ഊട്ടി.

ബിരിയാണിയും ഐസ് ക്രീംമും കഴിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴും നിലയുടെ ഉള്ളിൽ വി-കൃതമായ അ-ട്ടഹാസങ്ങളും തേങ്ങലുകളും ഉയർന്നു കൊണ്ടേയിരുന്നു. ഒടുവിൽ ഉരുകിത്തീർന്ന മെഴുകുതിരികൾക്കൊപ്പം ഒരു കുപ്പി വി-ഷത്തിൽ ഉ-രുകി തീർന്ന അവസാന തിരിനാളവും അവരിൽ നിന്നകന്നു പോയിരുന്നു. ശ-രീരത്തെ കാർന്നു തുടങ്ങിയ ക്യാൻസർ റിപ്പോർട്ടിനൊപ്പം കഴിഞ്ഞ ദിവസത്തെ മൈനർ അ-റ്റാക്ക് ന്റെ റിപ്പോർട്ടും അലമാരിക്കുള്ളിൽ ഇരുന്നു വീർപ്പു മുട്ടുന്നുണ്ടായിരുന്നു.അന്ന പോകുന്നതിനു മുൻപ് അനിയനെ പോലെ കാണുന്ന കിരണിന്റെ കയ്യിൽ നിലക്കായി ഏൽപ്പിച്ച പണം അവന്റെ ഷെൽഫിൽ ഇരുന്നു വിധിയെ നോക്കി പ-ല്ലിളിക്കുന്നുണ്ടായിരുന്നു. ഇതേ സമയം, അങ്ങകലെ വി-യർത്തു കുളിച്ചു അ-സ്വസ്തമായ മനസ്സോടെ ഉറക്കം ഞെട്ടിയ ഒരുവനെ നോക്കി മൂന്നു പുതിയ നക്ഷത്രങ്ങൾ ആകാശത്തു തെളിഞ്ഞിരുന്നു.

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular