Connect with us

Love

പതുക്കെ രണ്ടുകൈകളെന്നെ പൊതിഞ്ഞു പിടിക്കുന്നതും കണ്ണുകളിൽ…

Published

on

രചന: നജ്ല. സി

റാഗിംഗ്

ഡിവോഴ്സിനു ശേഷമാണ് ഞാൻ ബി എസ് സി നഴ്സിങ്ങിനു ചേർന്നത്.
തമ്മിൽ പിരിയാൻ മാത്രം കാരണങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. സാധാരണ തമ്മിലുണ്ടാകാറുള്ള ചെറിയൊരു വഴക്ക് എങ്ങനെ ഡിവോഴ്സിലെത്തിയെന്ന് എനിക്കിപ്പോഴും നിശ്ചയമില്ല. പ്ലസ്ടു പഠനം കഴിഞ്ഞതോടെയാണ് ഞാൻ ഇക്കാടെ ജീവിതത്തിലേക്ക് വന്നത്.
ശരിക്കും ഞങ്ങൾ ഭാര്യയും ഭർത്താവുമെന്ന ബന്ധത്തിനപ്പുറം എല്ലാം തുറന്നുപറയുന്ന, മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. നീയെന്റെ ഭാഗ്യമാണെന്ന് ഞങ്ങൾ പരസ്പരം അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു. ഭാര്യയും ഭർത്താവുമെന്നാൽ ഇവരെപ്പോലെയാകണമെന്ന് സൗഹൃദങ്ങൾക്കിടയിലും കസിൻസിന്റെ ഇടയിലുമൊക്കെ സംസാരമുണ്ടായിരുന്നു

ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്കിടയിൽ സ്നേഹം ഇരട്ടിക്കുകയായിരുന്നു. ഞാൻ പറയാതെ തന്നെ എന്റെ സങ്കടങ്ങൾ കണ്ടറിയാൻ എന്റെ ഇക്കാക്ക് കഴിയുമായിരുന്നു. ഞാനെഴുതിയിട്ട എത്രയോ വരികളിൽ എന്റെ ഇക്കാടെ സ്നേഹവും ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴവും ഞാൻ പകർത്തിവച്ചിരുന്നു. ഒറ്റരാത്രി പോലും പിണങ്ങിമാറാത്ത ഞങ്ങൾക്കിടയിലുണ്ടായ എന്നേക്കുമായുള്ള ഈ അകൽച്ച മറ്റുള്ളവരെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു.
ഞങ്ങൾ രണ്ടുപേരും തികച്ചും അവിശ്വസനീയതയോടെയാണ് അവസാന നിമിഷത്തിൽ രണ്ട് ദിശയിലേക്ക് നടന്നകന്നത്.
പഠിക്കാനുള്ള മോഹവും ഒരു ജോലി എന്ന ലക്ഷ്യവും പല കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നത് തുടരാനായല്ലോ എന്ന ഒറ്റക്കാര്യത്തിൽ ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു.

ടീച്ചറാവാനുള്ള എന്റെ മോഹം എങ്ങനെയാണ് ബി എസ് സി നഴിസിങ് കോളേജിലേക്ക് എത്തി നിന്നത് എന്നറിയില്ല.ആദ്യദിവസം തന്നെ ഞാൻ കോളേജ് ഗേറ്റിന്റെ അവിടെ ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ അപ്പുറത്തെ ബസ്റ്റോപ്പിൽ എന്റെ സ്കൂൾ ലൈഫിലെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളായ ജസിത ഇരിക്കുന്നു. അവളും കോളേജിലേക്കാണ്. റാഗിംഗ് ഒക്കെ ഉണ്ടാവുമെന്നറിഞ്ഞപ്പോൾ ഞാൻ നല്ല പോലെ പേടിച്ചിരുന്നു. അവളെക്കണ്ടപ്പോൾ എനിക്കെന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. എന്റെ സീനിയറായിട്ട് ഒരാളെങ്കിലും കോളേജിൽ ഉണ്ടല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു. ഡീയെന്ന് വിളിച്ച് ഓടിച്ചെന്നപ്പോൾ അവൾക്കെന്തോ എന്നോട് ഒരു താല്പര്യമില്ലാത്ത മട്ടിൽ പതുക്കെ ഒന്ന് ചിരിച്ചെന്നു വരുത്തി മുഖം തിരിച്ചു.
അവളെന്നെ ഒരു പരിചയം കാണിക്കാതെ മാറിനിന്നപ്പോൾ എനിക്കത് വലിയ സങ്കടമായി.
ഇത്രയും നല്ലൊരു ഭർത്താവിനെ ഉപേക്ഷിച്ചു പോന്നതിലുള്ള ദേഷ്യമാവാം അവൾക്കെന്നു ഞാൻ കരുതി. മറ്റുള്ളവരുടെ ഭാവം കണ്ടാൽ തോന്നും എന്റെ അഹങ്കാരം കൊണ്ടോ വാശികൊണ്ടോ മാത്രം വിവാഹബന്ധം പിരിഞ്ഞതാണെന്ന്.. ഒരുപക്ഷെ ഇക്കാക്ക് പോലും കാണില്ല എന്നോടിത്രയും വെറുപ്പ്.

കോളേജിന്റെ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു.കുറച്ചു നടന്നപ്പോൾ മൂന്നാല് ബോയ്സ് എന്റെ പിറകെ വന്നു.പേരും വീടും നാടും ചോദിച്ചറിഞ്ഞു. ക്ലാസ് കാണിച്ചു തരാമെന്ന് പറഞ്ഞു അവരെന്നെ കൂട്ടിക്കൊണ്ട് പോയി. അവരുടെ തികച്ചും സൗഹൃദപരമായ ഇടപെടൽ എനിക്ക് തെല്ലൊരാശ്വാസം തോന്നിയെങ്കിലും ഏറ്റവും അറ്റത്തെ പഴയൊരു ബിൽഡിങ്ങിന്റെ അവിടേക്കാണ് അവരെന്നെ കൂട്ടിക്കൊണ്ട് പോകുന്നതെന്നറിഞ്ഞപ്പോൾ ഭയം ഇരച്ചു കയറി. അങ്ങിങ്ങായി മൂന്നോ നാലോ കുട്ടികൾ സംസാരിച്ചു നിൽക്കുന്നതല്ലാതെ കൂടുതൽ ആരെയും കാണുന്നില്ല. ഞാൻ മടിച്ചു മടിച്ചു പിറകോട്ട് നിൽക്കാൻ തുടങ്ങിയപ്പോൾ അതിലൊരുത്തൻ എന്റെ കയ്യിൽ പിടുത്തമിട്ടു. ഇവിടെ വാടീ എന്നലറിക്കൊണ്ട് പിടിച്ചു വലിച്ച് മുൻപോട്ടു നടക്കാൻ തുടങ്ങി. അന്നേരം അവരുടെ നാലു പേരുടെയും മുഖങ്ങൾ സിനിമയിലൊക്കെ കാണുന്ന വില്ലന്മാരെപ്പോലെ തോന്നിച്ചു.
കട്ടിപ്പുരികവും രൂക്ഷമായ നോട്ടവും കയ്യിലെ ഇരുമ്പ് വളയവും എന്നെ ഭയത്തിന്റെ പരകോടിയിലെത്തിച്ചു.

പേടിച്ചത് തന്നെ സംഭവിക്കാൻ പോകുന്നു. അവരെന്നെ ആ പഴയ കെട്ടിടത്തിന്റെ മുന്നിലുള്ള പൂഴിമണ്ണു നിറഞ്ഞ മുറ്റത്തേക്ക് ആഞ്ഞുതള്ളി..”നിനക്ക് ആദ്യം കുറച്ചു പ്രാക്ടിക്കൽ ക്ലാസ്സ് പഠിപ്പിക്കാനുണ്ട് എന്നിട്ട് മതി ക്ലാസ്സിലെ പഠിത്തം കേട്ടോടി..”ഒരുവൻ എന്റെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്ചപ്പോഴേക്കും ഒരാൾ തലയിലെ തട്ടം വലിച്ചൂരി. മറ്റവൻ എന്റെ ചുരിദാറിന്റെ ഒരുഭാഗം വലിച്ചുകീറി. ഞാൻ ഉച്ചത്തിൽ അലറി വിളിച്ചെങ്കിലും ഒറ്റക്കുട്ടി പോലും അടുത്തേക്ക് വന്നില്ല.. എല്ലാവരും ക്ലാസ്മുറികളിൽ കയറിയിരുന്നു.
പേടിച്ചു വിറച്ച് ഒച്ചപോലും പുറത്തു വരാതെ പടച്ചോനോട് ഞാൻ കേണുകരഞ്ഞു.

“ഈ കോളേജിന്റെ മുറ്റത്തു വച്ച് ഞാനിതാ നാലു നരാധമൻമാരാൽ പിച്ചിച്ചീന്തപ്പെടാൻ പോകുന്നു.
എന്നെയൊന്നു രക്ഷിക്കണേ.. നാഥാ…”അപ്പോഴാണ് അവിടേക്കൊരു ബുള്ളറ്റ് പാഞ്ഞു വന്ന് സഡൺ ബ്രേക്കിട്ട് നിന്നത്.നാലുപേരും എന്റെ ശരീരത്തിൽ നിന്നും പിടിവിട്ട് ആഗതനെ നോക്കി. ഞാനപ്പോൾ മരണക്കുരുക്കിൽ നിന്നും രക്ഷിക്കാനെത്തിയ ആ മാലാഖയെ കാണാൻ മുഖമുയർത്തി.എന്റെ ഇക്ക…!
ഞാൻ ആശ്ചര്യപ്പെട്ടു.

“ഇക്കാ…എന്നെ രക്ഷിക്കൂ.. ഇവരെന്നെ കൊല്ലാൻ പോകുന്നു ഇക്ക വന്നതെന്റെ ഭാഗ്യമാണ്.. ”

സന്തോഷത്തിന്റെ ആധിക്യത്താൽ സ്വയം മറന്ന് ഞാനോടിച്ചെന്ന് ഇക്കയെ ഇറുകെ കെട്ടിപ്പിടിച്ച് ആശ്വാസത്തോടെ നെഞ്ചിൽ തല ചായ്ച്ചു.പെട്ടെന്നാണ് അട്ടഹാസം പോലെ ഒരു ചിരി അവിടെ മുഴങ്ങിയത്.അതെന്റെ ഇക്കാടെ ശബ്ദമായിരുന്നെന്ന് മനസ്സിലാക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല”ഇക്കയോ…? ആരുടെ ഇക്ക നീ പോടീ ശവമേ.. നിന്നെ എന്റെ മുന്നിലിട്ട് ഉപദ്രവിക്കുന്നത് കണ്ട് കണ്ണും കരളും കുളിരാൻ വേണ്ടിയാണ് ഞാൻ വന്നത്..നിനക്കു നാണമില്ലേ എന്നെ ഇക്കാ എന്ന് വിളിച്ച് വന്ന് കെട്ടിപ്പിടിക്കാൻ വൃത്തികെട്ടവൾ…”

ഞാൻ ഞെട്ടിത്തരിച്ചുപോയി…
കലാപനിയിൽ ജയിലിൽ വച്ചോ മറ്റോ മോഹൻലാലിനു നേരെ ആക്രോശിക്കുന്ന അമരീഷ് പുരിയുടെ കണ്ണുകളും മുഖഭാവവുമായിരുന്നു ഇക്കാക്കപ്പോൾ.നാലഞ്ചു മാസങ്ങൾക്കു മുൻപ് വരെ ഒരു മുറിയിൽ ഒരു കട്ടിലിൽ ഒരു പുതപ്പിനുള്ളിൽ സ്വർഗ്ഗം പണിഞ്ഞവരാണ്.. നീയില്ലാത്ത രാത്രികളിൽ ഉറക്കം വിട്ടകലുന്നെന്നു പരസ്പരം പറഞ്ഞവരാണ്…പനിക്കുളിരിൽ വിറക്കുമ്പോൾ നെഞ്ചിന്റെ ചൂടിൽ മുഖമമർത്തി കിടന്നവരാണ്..
നിനക്കൊന്ന് വേദനിച്ചാൽ അതിന്റെ ഇരട്ടിനോവാണെനിക്കെന്ന് വീണ്ടും വീണ്ടും അറിയിച്ചവരാണ്..
മരണം വരെ ഒരുമിപ്പിക്കണേയെന്ന് നാഥനോട് കെഞ്ചിയവരാണ്…ഇക്കയെന്നെ പിടിച്ച് ഒരു ദയയുമില്ലാതെ ആ കാടൻമാരുടെ മുന്നിലേക്ക് തള്ളിയിട്ടു.ഇരയെ കിട്ടിയ ആർത്തിയോടെ ഒരുവനെന്നെ ആഞ്ഞു പിടിച്ചു. സർവ്വശക്തിയുമെടുത്തു കുതറിയോടി ഞാൻ ഇക്കാടെ നെഞ്ചിലേക്ക് തന്നെ ചെന്നുവീണു..” ഇക്കാ.. ഇക്കാക്കെന്നെ തല്ലണോ കൊല്ലണോ എന്തു വേണേലും ചെയ്തോ.. ആ ദുഷ്ടന്മാർക്ക് വിട്ടുകൊടുക്കല്ലേ.. എനിക്ക് പേടിയാ ഇക്കാ.. പ്ലീസ് എന്നെയൊന്നു രക്ഷിക്കൂ…”ഷർട്ടിലും നെഞ്ചിലും പിടിച്ചുലച്ച് ഏങ്ങിയേങ്ങിക്കരഞ്ഞ് ഇക്കാടെ കാൽക്കലേക്ക് ഞാൻ ഊർന്നുവീണു.ഡീയെന്നുള്ള അലർച്ചയിൽ വീണ്ടും ഞാൻ ഞെട്ടി.

“മര്യാദക്ക് വിട്ട് കിടന്നു മോങ്ങിക്കോ പാതിരാക്ക് സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും സമ്മതിക്കാത്ത ഭദ്രകാളി..””…ഏഹ് ന്ത്.. ഞാനിപ്പോ എവിടെയാ കോളേജിലല്ലേ…എനിക്കെന്താ പറ്റി ഇക്കയെന്നെ മൂന്നാല് പേർക്കിടയിലേക്ക് തള്ളിവിട്ടതെന്തിനാ..എന്റെ ചുരിദാറ് കീറീലെ ആ ദുഷ്ടന്മാർ…ന്റെ തട്ടം വലിച്ചുപറിച്ച് മുടിക്കുത്തിൽ പിടിച്ച് പൂഴിമണ്ണിൽ വലിച്ചിഴച്ചില്ലേ.?ഇക്ക അതൊക്കെ നോക്കി നിന്നില്ലേ..”കരച്ചിലും എങ്ങലടിയും അകമ്പടിയോടെ ഞാനങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.”ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്റെ വായിൽ ഞാൻ പുതപ്പ് തിരുകിവെക്കും പറഞ്ഞില്ലാ ന്ന് വേണ്ട “ഇന്നലത്തെ വഴക്ക് തീരാതെ രാത്രി ഉറങ്ങിപ്പോയതിന്റെ ബാക്കിയായിരുന്നു ഇതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്..ഞാൻ പിന്നൊന്നും മിണ്ടാതെ മെല്ലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.വഴക്കിന്റെ വാശി തീരാത്ത ഇക്ക നിശ്ചിത അകലം പാലിച്ചു വിട്ടുകിടന്നപ്പോൾ ഞാനൊന്നുകൂടി ചേർന്നുകിടന്നു.പതുക്കെ രണ്ടുകൈകളെന്നെ പൊതിഞ്ഞു പിടിക്കുന്നതും കണ്ണുകളിൽ ചുണ്ടുകളമരുന്നതും
ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് ഞാനറിയുന്നുണ്ടായിരുന്നു.

ന്താല്ലേ പേടിച്ചു മരിക്കാറായി..”ന്നാലും ന്റെ കോളേജ്.. ബി എസ് സി നഴ്സിങ്..”

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular