നൊസ്റ്റാൾജിയ
പവിത്രം, ഭാഗം 9
രചന: Ullas Os
ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നത്കൊണ്ട് നന്ദന കട്ടിലിലേക്ക് വേച്ചു പോയി… “അയ്യോ… നന്ദന… ടീന ഓടിച്ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… അപ്പോളേക്കും എല്ലാവരും അവരുടെ റൂമിലേക്കു വന്നിരുന്നു… നന്ദനയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എല്ലാവര്ക്കും സങ്കടമായി ..വിഷമം കൊണ്ട് അവളുടെ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു.. “എല്ലാവരും ഒന്നു ഇറങ്ങി പോകുന്നുണ്ടോ… വരുൺ അലറി… അവനിലെ പെട്ടന്നുണ്ടായ മാറ്റം അവരെ അമ്പരപ്പിച്ചു…. ഓരോരുത്തരായി അവർ പിൻവാങ്ങി.. നന്ദനക്ക് മരിച്ചുവീണാൽ മതിയെന്നായി അപ്പോൾ…. അവളുടെ ഫോൺ അപ്പോൾ ചിലച്ചു…. അത് എടുക്കാൻ പോയ അവളെ തടഞ്ഞുകൊണ്ട് വരുൺ അവളുടെ ഫോൺ എടുത്തു… “ഹലോ നന്ദന… വിഷ്ണു സാർ വിളിക്കുന്നത് അവൾ ലൗഡ് സ്പീക്കറിൽ കൂടി അവൾ കേട്ടു… പെട്ടന്ന് തന്നെ കാൾ കട്ട് ആയി… “എന്തിനാടി നീ ഈ ചതി എന്നോട് ചെയ്തത്.. എന്ത് തെറ്റാടി ഞാൻ ചെയ്തത്.. നിന്നെ ജീവനു തുല്യം സ്നേഹിച്ചതോ… എന്റെ വീട്ടുകാരെപോലും മറന്നു നിന്നെ സ്വന്തമാക്കിയതോ… പറയെടി… പറയാൻ.. അവന്റെ അടുത്ത അടി കൂടി അവളുടെ കവിളത്തു പതിഞ്ഞു…. പക്ഷെ അവൾ അനങ്ങിയില്ല… ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഒലിച്ചുകൊണ്ടിരുന്നു… “എന്റെ പേഴ്സ് നീ എടുക്കുന്നതും, ക്യാഷ് അടിച്ചു മാറ്റുന്നതും ഒക്കെ ഞാൻ കണ്ടിരുന്നു…. എല്ലാം ഞാൻ കണ്ടില്ലെന്നു നടിച്ചെടി…. നിന്നെ കൊണ്ട് ഇത് ഞാൻ പറയിപ്പിക്കും…. ഇന്നലെ നീ ആ പാവം കൊച്ചിന്റെ നെക്‌ളേസ് കൂടി എന്തിനു എടുത്തു മാറ്റി.. എങ്ങനെ നിനക്ക് ഇങ്ങനെ ആകാൻ കഴിഞ്ഞു…. നിന്റെ ഏത് ആഗ്രഹം ആടി ഞാൻ സാധിച്ചു തരാത്തത്.. . പറയെടി. എല്ലാം ഞാൻ സഹിക്കാം… പക്ഷെ വിഷ്ണു സാറുമായിട്ട് നിന്റെ ഫോൺ വിളി…. അതുമാത്രം ഞാൻ സഹിക്കില്ലാടി… ഇതും പറഞ്ഞു അവൻ ആ ഫോൺ തല്ലിപൊട്ടിച്ചു…. വരുണിന്റെ കലി അടങ്ങുന്നില്ല….. അവൻ ദേഷ്യം കൊണ്ട് വിറച്ചു…. സൊ നന്ദന.. ഈ ബന്ധം മുൻപോട്ടു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എന്റെ കുഞ്ഞിനെ പക്ഷെ എനിക്ക് വേണം… അതുകൊണ്ട് ഡെലിവറി കഴിയുംവരെ നിനക്ക് ഇവിടെ കഴിയാം.. ആരും ഇപ്പോൾ ഒന്നും അറിയണ്ട… എന്റെ ഒരു മുഖം മാത്രം നീ കണ്ടിട്ടൊള്ളൂ…. അത് മാറ്റാൻ നീ ആയിട്ട് ഇറങ്ങരുത്… ഇതും പറഞ്ഞു റൂമിന്റെ പുറത്തേക്ക് ഇറങ്ങിയ വരുൺ ഞെട്ടിപ്പോയി… എല്ലാം കേട്ടുകൊണ്ട് വെളിയിൽ നിക്കുന്ന മറീന കൂടെ ടീനച്ചേച്ചിയും.. ഇതുപിന്നെ എല്ലാവരും അറിയാൻ അധികം സമയം ഉണ്ടായില്ല… ഇത്രയും ദിവസം എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയിരുന്ന നന്ദന.. ഒരു അന്യയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല… ആരും അവളെ ഭക്ഷണം കഴിക്കാൻ വിളിക്കാതെ ആയി…ആകെ ആശ്രയമായിരുന്ന ടീനച്ചേച്ചി പോലും അവളെ കണ്ടാൽ മിണ്ടാതെ ആയി… പകൽ മുഴുവനും നന്ദന റൂമിൽ ആണ്… വൈകിട്ട് വരുൺ വന്നുകഴിഞ്ഞാൽ അവനും നന്ദനയോട് മിണ്ടാതെ ആയി… ആരോടും ഒരു പരാതിയും പറയാതെ അവൾ കഴിഞ്ഞുകൂടി… കാരണം അവൾക്ക് പോകാൻ മറ്റൊരു സ്ഥലം ഇല്ലായിരുന്നു… അവളുടെ കവിൾത്തടം കണ്ടപ്പോൾ അവനു ഉള്ളു നീറി…
ആദ്യമായിട്ടാണ് അവളെ താൻ തല്ലിയത്.. പക്ഷെ സാറിന്റെ ശബ്‌ദം ഓർത്തപ്പോൾ അവനു ദേഷ്യം കൂടി വന്നു… അവളുടെ വീർത്ത വയറിൽ നോക്കുമ്പോൾ ഇടക്ക് ഒക്കെ അവനു സങ്കടം വരുമായിരുന്നു… ആ വലിയ വയറും താങ്ങി ഉള്ള അവളുടെ നടപ്പ് കാണുമ്പോൾ അവന്റെ ചങ്കു പിടയും… പക്ഷെ അവൾ കാണിച്ച കള്ളത്തരം… സാറിനെ ഫോൺ വിളിച്ചത് എല്ലാം ഓർക്കുമ്പോൾ അവനു പിന്നെയും കലി കയറും…. ഒരുദിവസം വൈകിട്ട് അവൾ വേലക്കാരിയെ ഉറക്കെ വിളിച്ചു…. അവളുടെ വിളി കേട്ട് അവർ ഓടിവന്നു… വരുണും പെട്ടന്ന് ഓടി വന്നു…. എന്താ മോളേ… അവർ ചോദിച്ചു… ചേച്ചി… കുഞ്ഞു ഭയങ്കരമായിട്ട് അനങ്ങുന്നു… എന്തെലും കുഴപ്പം ഉണ്ടോ… അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു.. വയറിൽ കൈ വെച്ച് നോക്കിയിട്ട് അവർ ചിരിച്ചു… എന്റെ കുഞ്ഞേ ഇത് ഇങ്ങനെ ഒക്കെ ഉള്ളതാ… ഈ വരുൺ കുട്ടന്റെ അല്ലെ കുഞ്ഞു… ഇങ്ങനെ ഒക്കെ കിടന്നു ചാടും… കടിഞ്ഞൂൽ അല്ലെ അതാ മോൾക്ക് വല്യ പിടിത്തം ഇല്ലാത്ത…ഇതും പറഞ്ഞു അവർ പുറത്തേക്ക് പോയി….. പുറത്തു നിക്കുന്ന വരുണിനെ കണ്ടപ്പോൾ അവൾ മുഖം കുനിച്ചു…. അവനും പാവം തോന്നി…. അവൾക്ക് ഇതൊന്നും പറഞ്ഞുകൊടുക്കാൻ ആരും ഇല്ലാലോ… രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ വരുൺ ഉറക്കം നടിച്ചു കിടന്നു. .. അവളുടെ വയറ്റിൽ കിടന്നു കുഞ്ഞു അനങ്ങി എന്ന് പറഞ്ഞപ്പോൾ മുതൽ അവനു അത് ഒന്ന് അറിയണം എന്ന് തോന്നി. അവൾ ഉറങ്ങി കഴിഞ്ഞു വേണം പതിയെ വയറ്റിൽ ഒന്നു തൊട്ടു നോക്കാൻ… അതിനായി അവൻ കാത്തിരിക്കുകയാണ്… കുറച്ചു സമയം കഴിഞ്ഞു അവൻ ചെറുതായൊന്നു മയങ്ങി പോയി… പെട്ടന്ന് എന്തോ അവന്റെ കൈയിൽ വന്നു തട്ടുന്നത് സ്വപ്നം കണ്ടു അവൻ ഞെട്ടി ഉണർന്നു… ഒരു വശം ചെരിഞ്ഞു തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന നന്ദന…. അവളുടെ വയർ അവന്റെ ഇടതുകൈയിൽ മുട്ടി ആണ് കിടക്കുന്നത്… പെട്ടന്ന് ഒന്നുകൂടി അവന്റെ കൈയിൽ ഒരു തട്ടുപോലെ തോന്നി അവനു… അവൻ ചാടി എഴുനേറ്റു… കുഞ്ഞാണ്……. ദൈവമേ തന്റെ ജീവൻ… തന്റെ കുഞ്ഞുവാവ…. അവൻ ഉറങ്ങിയില്ലേ… അപ്പന്റെ മനസ് അറിഞ്ഞു അവൻ ഉറങ്ങാതെ കിടന്നു…… സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു വന്നു….. “എടാ തോമ്മാ….. നീ അമ്മയെ പേടിപ്പിക്കലെ… അവൾക്ക് വേദന എടുക്കും.. ഇതും പറഞ്ഞു അവൻ അവളുടെ വയറിൽ ചുംബിച്ചു… അപ്പോൾ കുഞ്ഞു വീണ്ടും അനങ്ങി.. തിരിച്ചു അപ്പനിട്ടും അവൻ ഒരു മുത്തം കൊടുത്തു… ഇതെല്ലം അറിഞ്ഞു തന്നെ ആയിരുന്നു നന്ദന കിടന്നത്… അവൾക്ക് കരയാൻ മാത്രമേ കഴിഞ്ഞൊള്ളു… ഒരു ഞായറാഴ്ച അങ്ങനെ ഇരുന്നപ്പോൾ നന്ദനക്ക് ഒരു ആഗ്രഹം.. കുറച്ചു ചേമ്പ് പുഴുങ്ങി കഴിക്കണംന്ന്… ആരോട് പറയാനാ എന്ന് അവൾ ഓർത്തു… ഉച്ചകഴിഞ്ഞു എല്ലാവരും കിടന്ന സമയത്തു അവൾ പതിയെ പിന്നാമ്പുറത്തിറങ്ങി… ചേമ്പ് നട്ടിരിക്കുന്ന സ്ഥലത്തേക്ക് അവൾ പോയി…അവൾ പോകുന്നത് കണ്ട വല്യമ്മച്ചി അവളുടെ പിറകെ ചെന്നു.. .അവൾ പക്ഷെ തന്റെ ആഗ്രഹം പറഞ്ഞില്ല അവരോട്…. വല്യമ്മച്ചി ഓർത്തത് അവൾ നടക്കാൻ ഇറങ്ങിയതാണ് എന്നാണ്… നന്ദനയെ കാണാതെ വരുൺ അപ്പോളേക്കും അങ്ങോട്ട് വന്നിരുന്നു….ഞാൻ നോക്കിയപ്പോൾ ഇതിലെ നടക്കുന്നു.. അതുകൊണ്ട് ഇങ്ങോട്ട് വന്നതാ മോനെ ഞാൻ… “നന്ദന പോയി കിടക്കു…ചുമ്മാ ഇറങ്ങി നടക്കാതെ… വല്യമ്മച്ചി പറഞ്ഞു…. അവൾ തിരിച്ചു മുറിയിലേക്ക് പോയി… പക്ഷെ വരുണിനു മനസിലായി അവൾക്ക് ചേമ്പ് കഴിക്കാൻ ആഗ്രഹം കാണുമെന്നു… അവൾ എപ്പോളും പറയും ചേമ്പ് ഇഷ്ടമാണെന്നു… അവൻ ബൈക്ക് ഓടിച്ചു ടൗണിലേക്ക് പോയി.. .നന്ദനക്ക് ഇഷ്ടമുള്ള ചെമ്പും കാച്ചിലും മേടിച്ചു അവൻ വീട്ടിൽ വന്നു…. നന്ദന കുളികഴിഞ്ഞു ഇറങ്ങി അടുക്കളയിൽ ചെന്നപ്പോൾ രാജമ്മ ചേച്ചി ചേമ്പ് പുഴുങ്ങുവാന്.. അവൾക്ക് ഭയങ്കര സന്തോഷm തോന്നി… “ഇത് എവിടുന്നാ ചേച്ചി… അവൾ ചോദിച്ചു… “വരുൺമോൻ മേടിച്ചതാ മോളെ…. അവരുടെ മറുപടി കേട്ട് അവൾക്ക് കണ്ണ് നിറഞ്ഞു… മുറ്റത്തൊരു കാർ വന്നു നിന്നപ്പോൾ വരുൺ അങ്ങോട്ട് ചെന്ന്… വിഷ്ണു സാർ കാറിൽ നിന്നു ഇറങ്ങിയത് അവൻ കണ്ടു… അവന്റെ മുഖം ഇരുണ്ടു……(തുടരും…)
നൊസ്റ്റാൾജിയ
മടങ്ങിവന്ന സമ്മാനം ചെറുകഥ വായിക്കൂ…
രചന: നിശീഥിനി
ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്.അൽഭുതം തോന്നി.തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ.അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ.ഇന്നത്തെ കൊറിയറിൽ വന്നതാണ്.” “ഇല്ല മാഡം.എനിയ്ക്കാരും സമ്മാനങ്ങൾ അയയ്ക്കാനില്ല.തെറ്റി വന്നതാകുമോ.” പാഴ്സൽ വാങ്ങി അവൾ മുറിയിൽ വന്നു.കൂടെ മുറിയിലുള്ള രണ്ടു പെൺകുട്ടികളും ആകാംക്ഷയോടെ അവളെ നോക്കിയിരിക്കുന്നു.നഗരത്തിലെ കോളേജിൽ പഠിക്കുന്ന അവർക്കിരുവർക്കും അറിയേണ്ടത് അത് തിന്നാനുള്ള എന്തെങ്കിലും ആണോയെന്നാണ്.അതിലെ ഉള്ളടക്കം അവരെ ബോധിപ്പിക്കേണ്ട ബാധ്യത അവൾക്കുണ്ട്. സാമാന്യം വലിപ്പമുള്ളൊരു പാക്കറ്റ്.അവൾ അത് വലിച്ച് തുറന്നു.
ഒരു പഴയ ഡയറി, മൂന്ന് നോവലുകൾ.ഒരു പഴയ റയിൻ കോട്ട്.വളരെ പഴയതെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത കടുംനീല കളർ ബംഗാൾ കോട്ടൻ സാരി.അവളുടെ അഡ്രസ്സ് എഴുതിയ നീളൻ കവർ,ആരോ അവൾക്കെഴുതിയ കത്ത്.പരിചയമില്ലാത്ത കൈപ്പട.പക്ഷെ ആ ഡയറി ആരുടേതാണെന്ന് അവൾ ഊഹിച്ചിരുന്നു. അവളുടെ കൈ വിറയ്ക്കാൻ തുടങ്ങി.പെൺകുട്ടികളുടെ സാമീപ്യം അവിടില്ലായിരുന്നെങ്കിൽ അവൾ പൊട്ടിക്കരഞ്ഞേനെ.അവളുടെ നെഞ്ചിൽ വല്ലാതെ വിങ്ങലുണ്ടായി.പൊട്ടിക്കരയാൻ തോന്നി.തനിച്ചിരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നവൾ ആഗ്രഹിച്ചു.അവളാ റയിൻകോട്ട് നെഞ്ചോട് ചേർത്തു പിടിച്ചു.സാരിയിൽ ചുംബനങ്ങൾ കൊണ്ട് മൂടി.കത്ത് വായിക്കുവാനായി എടുത്തപ്പോൾ അവളുടെ കൈ വല്ലാതെ വിറയ്ക്കുവാൻ തുടങ്ങി.അവളുടെ ഭാവ മാറ്റം കണ്ട് പെൺകുട്ടികൾ ഓരോരുത്തരായി മുറി വിട്ട് പുറത്തിറങ്ങി. അവൾക്കും ചുറ്റും ചോക്കലേറ്റ് ഗ-ന്ധം പരക്കാൻ തുടങ്ങി.അവളുടെ കണ്ണുകൾ ചുറ്റിലും ആരെയോ തെരഞ്ഞു.
അവൾ ആ റയിൻകോട്ടണിഞ്ഞ് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു.ഒരു പോക്കറ്റിൽ കൈ ഇട്ട് കൊണ്ട് സ്റ്റൈലിൽ.ഒരു തണുത്ത കാറ്റ് അവളെ ചുറ്റി കടന്നുപോയി അന്നവൾ കു-ളിച്ചില്ല.വസ്ത്രം മാറിയില്ല.ആഹാരം കഴിച്ചില്ല.അതൊന്നും ആരും ചോദ്യം ചെയ്തതുമില്ല.അന്വേഷിച്ചില്ല.ആ കോട്ട് ഊരുന്നത് വരെ അവളൊരു “ട്രാൻസ് ” സ്റ്റേറ്റിലായിരുന്നു.ഉന്മാദിനി.അവളെ പേടിച്ച് റൂം മേറ്റസായ രണ്ട് പെൺകുട്ടികൾ ആ രാത്രിയിൽ കൂട്ടുകാരികളോടൊപ്പം മറ്റൊരു മുറിയിൽ കഴിഞ്ഞു കൂടി. അവൾ മുറിയടച്ച് കുറ്റിയിട്ട് കത്ത് വായിക്കാൻ തുടങ്ങി. രേഖയറിയാൻ അഞ്ജു എഴുതുന്നത്.നിങ്ങളെ എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.മരണം കഴിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞു പോയ ദിവസം, ഞാനും മോളും തനിച്ചായ രാത്രിയിൽ ഞാൻ നിങ്ങളെ ഓർത്തു.എനിക്ക് നിങ്ങളെയോർത്ത് സഹതാപം തോന്നി.സ്നേഹം തോന്നി.ഞാനയാളെ എന്നേ നിങ്ങൾക്ക് വിട്ടു തന്നേനെ . പക്ഷേ രണ്ടാളും കൂടി എന്നെ പറ്റിച്ചപ്പോൾ ,എൻ്റെ ഭർത്താവ് എന്നെ ച-തിച്ചപ്പോൾ എനിക്ക് വാശിയായി. ഒരു പക്ഷേ രേഖയായിരുന്നു അരുണിന്റെ ഭാര്യയെങ്കിൽ കുറെ കാലം കൂടി പാവം ജീവിച്ചേനെ.രോഗിയായപ്പോഴും ഞാൻ ആ പാവത്തിന് സമാധാനം കൊടുത്തില്ല.മരണത്തെക്കുറിച്ചും ചതിയെക്കുറിച്ചും പറഞ്ഞ് പറഞ്ഞ് ഞാനയാളെ പീ-ഡിപ്പിച്ചു കൊ-ന്നു.നീയായിരുന്നുവെങ്കിൽ..
അയാൾ ഇത്ര പെട്ടെന്ന് മ-രിക്കുകയില്ലായിരുന്നു. ഞാൻ നിനക്കർഹതപ്പെട്ട സാധനങ്ങൾ നിനക്കയയ്ക്കുന്നു.അരുണിൻ്റെ പ്രിയപ്പെട്ട ഡയറി, അതിൽ മുഴുവൻ നിന്നെക്കുറിച്ചുള്ള കവിതകളാണ്.പിന്നെ നീ അയച്ച് കൊടുത്ത നിന്റെ പ്രിയപ്പെട്ട നോവലുകൾ. മഴയത്ത് ,എന്നെ പറ്റിച്ചു നിന്നെയും കൊണ്ട് കറങ്ങാൻ പോയപ്പോൾ നീയണിഞ്ഞ റയിൻകോട്ട്.മരിയ്ക്കുന്ന സമയത്തും അത് അടുത്ത് വച്ചിരുന്നു.പിന്നെ നിനക്ക് സമ്മാനിക്കാനായി വാങ്ങിയതും പക്ഷെ ഒരിക്കലും തരാൻ കഴിയാതെ പോയതുമായ കോട്ടൺ സാരി.നിനക്കാത്മാവിൽ വിശ്വാസമുണ്ടോ?അരുണിന്റെ ആത്മാവുമായി ബന്ധിപ്പിക്കുന്ന അദൃശ്യചരടുകൾ നിനക്ക് ചുറ്റുമുണ്ട്. ഇനിയുള്ള കാലം എനിയ്ക്കെൻ്റെ മകളുണ്ട്.ഞാൻ സന്തോഷവതിയാണ്. അരുണിനെ മനസ്സ് കൊണ്ട് വരിച്ച നിന്നെയോർത്താണെൻ്റെ സങ്കടം. ഞാൻ കുറച്ചു പക്വത കാണിച്ചെങ്കിൽ,നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ സപത്നിയായി നീയെന്റെ കൂടെയുണ്ടായേനെ.ഞാൻ നിന്റെ സത്യസന്ധമായ സ്നേഹത്തെ മനസ്സിലാക്കിയില്ല.അരുൺ നമ്മളിലാരെയാകും കൂടുതൽ സ്നേഹിച്ചത്.
നിന്നെ തന്നെയാകും.നിന്നെ ഞാനെന്റെ സപത്നിയായി സ്വീകരിച്ചു. സ്നേഹത്തോടെ അഞ്ജു. “മേട്രൻ ഓടി വായോ .രേഖേച്ചി അനങ്ങുന്നില്ല.” മേട്രനും വാർഡനും കുട്ടികളും ഓടി വന്നു.രേഖ മുറിയിലെ കസേരയിൽ ഇരിക്കുകയാണ്.ശാന്തമായി,ചിരിച്ച മുഖഭാവം.കടുംനീല സാരിയുടുത്ത് സുന്ദരിയായിട്ടുണ്ട്.മേശമേൽ ഡയറി തുറന്ന് വച്ചിരിക്കുന്നു. “സൈലന്റ് അറ്റാക്കാണ് എന്നാണ് തോന്നുന്നത്.വെളുപ്പിനെ നടന്നതാകാം.പോസ്റ്റ്മോർട്ടം വേണ്ടി വരും.സുഖമരണം.ഭാഗ്യവതി.” ഡോക്ടർ മേട്രനെ അറിയിച്ചു. “നാൽപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ.” കുട്ടികളെല്ലാം രേഖയുടെ മരണത്തിൽ ദുഃഖിതനായി.അരുണിൻ്റെ പ്രിയപ്പെട്ട ചോക്ലേറ്റ് പെർഫ്യൂം ഗന്ധം അവിടെ പരന്നു.
നൊസ്റ്റാൾജിയ
സ്കൂൾ ടൈം തൊട്ട് പ്രണയിച്ചവളെ മറക്കാൻ പറ്റാതെ ജീവിക്കുമ്പോൾ
രചന: ബിന്ധ്യ ബാലൻ
‘ദൈവമേ…ഇത് അവളല്ലേ…… ‘ജിമ്മിൽ പോയി വെയിറ്റ് എടുത്ത് സാമാന്യം നല്ല രീതിക്കൊന്നു നടു വെട്ടിയപ്പോ, ഡോക്ടർ എഴുതി തന്ന പ്രകാരം കു-ത്തിവയ്‌പ്പെടുക്കാൻ ഇഞ്ചക്ഷൻ റൂമിലെ ബെഡിൽ ക-മിഴ്ന്നു കിടന്ന് വേദന തിന്നുന്നതിനിടയ്ക്കാണ് ഇഞ്ചക്ഷൻ എടുക്കാനുള്ള സിറിഞ്ചും നീഡിലും മരുന്നുമൊക്കെയായി മുറിയിലേക്ക് കയറി വരുന്ന നേഴ്സിനെ ഞാൻ ശ്രദ്ധിച്ചത്.കണ്ടതും കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ തോന്നിയെനിക്ക്. വേ-ദനയൊക്കെ ദേഹത്ത് നിന്നിറങ്ങി ഓടി. അവൾ മുറിക്കകത്തേക്ക് കയറി,കയ്യിലിരുന്ന ട്രേ മേശപ്പുറത്തു വച്ചിട്ട് സി-റിഞ്ചിൽ മരുന്ന് നിറയ്ക്കുന്നതും നോക്കി കിടന്നു കൊണ്ട്, അടുത്ത് നിന്ന കൂട്ടുകാരനെ മെല്ലെ തോണ്ടി ഞാൻ.”എന്താടാ.. വേ-ദന കൂടിയോ.. സാരമില്ല ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ മാറും.. “എന്റെ ദയനീയമായ കിടപ്പ് കണ്ട് എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ അവളോട് ചോദിച്ചു”സിസ്റ്ററേ ഇഞ്ചക്ഷൻ കഴിഞ്ഞാൽ പോകാല്ലോ അല്ലേ.. “”ആ.. ഇഞ്ചക്ഷൻ കഴിഞ്ഞൊരു അരമണിക്കൂർ കൂടി കിടക്കണം. എന്നിട്ട് പോകാം “അവളുടെ സ്വരം.ഈശ്വരാ.. ലോകത്തു ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് സിനിമയിൽ ജയസൂര്യ ചോദിക്കുന്നത് പോലെ മനസ്സിൽ ചോദിച്ചങ്ങനെ കിടക്കുമ്പോൾ ആണ്, അടുത്ത് നിൽക്കുന്ന അലവലാതി പറയുന്നത്”അളിയാ നിന്റെയൊരു യോഗം നോക്കണേ… ഇഞ്ചക്ഷൻ എടുക്കുന്നത് അപ്സരസിനെപ്പോലൊരു പെണ്ണ്.. അതും നിന്റെയീ അവിഞ്ഞ ചന്തിക്ക്….””പോടാ തെണ്ടി.. “ഞാൻ പല്ല് ഞെരിച്ചു. പിന്നെ അവനോട് സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു”ഡാ.. എനിക്കിപ്പോ ഇഞ്ചക്ഷൻ വേണ്ട എന്ന് അതിനോട് ഒന്ന് പറയെടാ.. ആ മരുന്ന് ദേ എന്റെ വയ്ക്കകത്തേക്ക് ഒഴിച്ച് തന്നാ മതി ഞാൻ കുടിച്ചോളാന്ന് പറയ്.. പ്ലീസ് “”ഇത് കുടിക്കാൻ ഉള്ള മരുന്നല്ല.. കുത്തിവയ്ക്കാൻ ഉള്ളതാണ്…ഓരോ രോഗത്തിനും എന്ത് മരുന്ന് എങ്ങനെ എപ്പോൾ എന്നൊക്കെ തീരുമാനിക്കാൻ ഡോക്റ്റേഴ്സും ഞങ്ങൾ നേഴ്സുമാരും ഉണ്ട് ഇവിടെ.. പേഷ്യന്റിന്റെ അഭിപ്രായം വേണ്ട..താനേ ആ ജീൻസിന്റെ സിബ് അഴിച്ചിട്ടു മിണ്ടാതെ കമിഴ്ന്നു കിടന്നേ.. “ഞാൻ അവനോട് പറഞ്ഞതിന് മറുപടി അവളിൽ നിന്നാണ് ഉണ്ടായത്. ഒരു കീഴടങ്ങലല്ലാതെ എനിക്ക് മറ്റ് പോംവഴികൾ ഇല്ലെന്നു ഉറപ്പായതോടെ ജീൻസിന്റെ ബട്ടൺ അഴിച്ച്, ജീൻസും ഇന്നറും കൂടി കൂട്ടിപ്പിടിച്ചു താഴ്ത്തി ഞാൻ കണ്ണടച്ചു.’എന്ത് വിധിയിത്.. വല്ലാത്ത ച-തിയിത്..ഓർക്കാപ്പുറത്തെന്റെ പിന്നീന്നൊരടിയിത് ‘ എന്ന ബി ജി എമ്മിൽ മനസും ശരീരവും ഒരുപോലെ തളർന്നങ്ങനെ കിടക്കുമ്പോൾഅവൾ പഞ്ഞി കൊണ്ട് അവിടം തടവുന്നതും സൂചി കുത്തിയിറക്കുന്നതും, നീഡിൽ വലിച്ചെടുത്തു വീണ്ടും പഞ്ഞി കൊണ്ട് തിരുമ്മുന്നതും ഒന്നും ഞാൻ അറിഞ്ഞില്ല..ഇഞ്ചക്ഷൻ എടുപ്പോക്കെ കഴിഞ്ഞു പിന്നെയും അരമണിക്കൂർ അവിടെ കിടന്നതിന് ശേഷം ഫാർമസിയിൽ നിന്നു പുരട്ടാനുള്ള ഓയിന്മെന്റ് ഒക്കെ വാങ്ങി തിരിയുമ്പോൾ ആണ് വീണ്ടും അവളെ കണ്ടത്. ഒരളിഞ്ഞ ചിരിയോടെ അവളെ നോക്കിയങ്ങനെ നിൽക്കുമ്പോൾ അവൾ അടുത്തേക്ക് വന്നിട്ട് ചോദിച്ചു”പെ-യിൻ കുറവുണ്ടോ “”മ്മ്മ്.. ഉണ്ട്.. “ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞു. എന്റെ മുഖത്തെ വി-ളർച്ചയും പിന്നെ അടപടലം തേഞ്ഞൊട്ടിയുള്ള എന്റെ നിൽപ്പും കണ്ട് ചിരിയമർത്തിപ്പിടിച്ച് അവൾ ചോദിച്ചു”വൈഫ് എന്തിയെ… കുട്ടികൾ ആയോ “”…
അല്ല സിസ്റ്റർ അറിയോ ഇവനെ.. “അവളുടെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയും മുൻപേ അടുത്ത് നിന്നിരുന്നവൻ ചാടിക്കയറി ചോദിച്ചു. എന്റെ മുഖത്ത് നോക്കിയൊരു ചിരിയോടെ അതെയെന്ന് തലയാട്ടിയിട്ടു അവളെന്നോട് പറഞ്ഞു”നമ്മൾ തമ്മിൽ എങ്ങനെയാ പരിചയമെന്ന് ഇയാള് തന്നെ പറയ് കൂട്ടുകാരനോട് “”ഏഹ്.. അപ്പോ ഏതാണ്ട് കാര്യമായിട്ട് ഉണ്ടല്ലോ.. എന്താടാ കാര്യം.. നീ എന്തെങ്കിലും തോന്നിവാസം ഒപ്പിച്ചോ ഇതിന്റെയടുത്ത്.. “അവൻ എന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു.”ഒന്ന് മിണ്ടാതിരിയെടാ മ.. മ.. അല്ലേൽ അത് വേണ്ട.. മത്തങ്ങാത്തലയാ. ഹോസ്പിറ്റൽ ആണെന്ന് നോക്കൂല്ല ഞാൻ…പറഞ്ഞേക്കാം.. “ഞാൻ അവനെ നോക്കി പല്ല് കടിച്ചു.”ശരി.. ശരി.. അത് കൂട്ടുകാരനോട് സൗകര്യം പോലേ പറയ്.. ഞാൻ പോകുന്നു.. എനിക്ക് ഡ്യുട്ടി ഉണ്ട്.. . കാണാം ഇനീം “ഒരു ചിരിയോടെ അവളതും പറഞ്ഞ് നടന്നകന്നതും ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു ഞാൻ******”ടാ അളിയാ.. പറയെടാ.. നിനക്ക് ആ പെണ്ണിനെ എങ്ങനെ അറിയാം “ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് അവൻ പിന്നെയും അവളെക്കുറിച്ചു ചോദിച്ചത്.”ഞാൻ പറയാം. പക്ഷെ നീയെന്നെ അതും വച്ച് പിന്നെ ആക്കരുത്.. “ഞാൻ അവനോട് പറഞ്ഞു”ഇല്ലെടാ.. നീ പറയ്.. “അവൻ സ്റ്റിയറിങ് തിരിച്ചു കൊണ്ട് പറഞ്ഞു.”അത് പിന്നെ.. രണ്ട് കൊ-ല്ലം മുൻപ് ഞാൻ..ഞാനവളെയൊന്നു പെണ്ണ് കാണാൻ പോയാരുന്നു.. “മടിച്ചു മടിച്ചു ഞാൻ പറഞ്ഞു നിർത്തിയതും സഡൻ ബ്രെക്കിട്ട് അവൻ വണ്ടി നിർത്തിയതും ഒരുമിച്ചായിരുന്നു.
ഒരു സെക്കന്റ് ഒന്ന് ഞെ-ട്ടിയിരുന്നിട്ട് അവനൊരൊറ്റ ചിരിയായിരുന്നു. ചിരിയെന്നു പറഞ്ഞാൽ, ലേ ഫ്രണ്ട്സ് സിനിമയിൽ മ്മടെ ശ്രീനിവാസന്റെ ഒരു ചിരിയുണ്ടല്ലോ.. ഏതാണ്ട് അതേപോലെ.”ചിരിക്കാതെടാ തെണ്ടി “അവന്റെ ചിരിയിലേക്ക് നോക്കി ദയനീയമായി ഞാൻ പറഞ്ഞു.ഒരു വിധം ചിരിയമർത്തി അവൻ ചോദിച്ചു”ഏത്.. നിനക്ക് കൃഷ്ണയുമായി അ-ഫേർ ഉണ്ടായിരുന്ന സമയത്ത് ഒരിക്കൽ പെണ്ണ് കാണാൻ പോയ കുട്ടി ആണോ.. നിനക്ക് ചായ കൊണ്ട് തന്നിട്ടും നീ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല എന്നൊക്കെ നിന്റെ അമ്മ പറഞ്ഞ സംഭവം.. ആണോടാ “”മ്മ്.. അത് തന്നെ അളിയാ “”അടിപൊളി… എനിക്ക് അവളുടെ മുഖവും കാണണ്ട.. എന്റെ മുഖം അവളും കാണണ്ട എന്നൊക്കെ പറഞ്ഞ് മസില് പിടിച്ച് അന്ന് ഇറങ്ങി പോന്നത്, ഇന്നിപ്പോ അവളെ ഇങ്ങനെ നിന്റെ പിന്നാമ്പുറം കാണിക്കാൻ ആയിരുന്നല്ലേ “ചിരി സഹിക്കാൻ വയ്യാതെ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയ്ക്ക് അവനങ്ങനെ ചോദിക്കുന്നത് കേട്ട് ഒരളിഞ്ഞ ചിരിയോടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ രണ്ടു കൊല്ലം മുൻപത്തെ കാര്യങ്ങൾ മനസിലേക്കോടി വന്നു.സ്കൂൾ ടൈം തൊട്ട് പ്രണയിച്ചവളെ മറക്കാൻ പറ്റാതെ ജീവിക്കുമ്പോൾ ഒരു രീതിയിലും അത് വീട്ടിൽ അംഗീകരിക്കാതെ വന്നതും അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി പെണ്ണ് കാണാൻ പോയതും, അവളോട് തനിച്ചു സംസാരിക്കണമെന്ന് പറഞ്ഞതും, മനസ്സിൽ മറ്റൊരു പെണ്ണുണ്ട് എന്നും താൻ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ടുകാരോട് പറയണമെന്ന് പറഞ്ഞതും, മുഖത്തൊരു സങ്കടത്തോടെ എന്നെ നോക്കി നിന്ന അവളെ തിരിഞ്ഞു പോലും നോക്കാതെ തിരിച്ചു പോന്നതും എല്ലാം ഓർമ്മയിൽ നിറഞ്ഞു.”ടാ.. ഇറങ്.. വീടെത്തി.. “ഓർമ്മകളുടെ ചരട് മുറിച്ചു കൊണ്ട് വണ്ടി ഓഫ് ചെയ്തു അവൻ പറഞ്ഞപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത് .റൂമിൽ വന്ന് കറങ്ങുന്ന ഫാനിന്റെ കീഴിൽ ഉത്തരത്തിലേക്ക് നോക്കിയങ്ങനെ കിടക്കുമ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞിരുന്നു*******
വേ-ദനകളും മരുന്നുമൊക്കെ കഴിഞ്ഞു മനസും ശരീരവും ഫ്രീ ആയ പിറ്റേ ആഴ്ച അമ്മയുടെ ഒപ്പം സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് കൗണ്ടറിൽ നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി കേട്ടത്”ശ്രീപ്രിയൻ..”തിരിഞ്ഞു നോക്കുമ്പോൾ അവളാണ്. എനിക്ക് അത്ഭുതം തോന്നി. എന്നോ ഒരിക്കൽ മാത്രം കണ്ട് പിരിഞ്ഞവന്റെ പേര് ഓർമ്മയിലുള്ള അവളെ തന്നെ നോക്കിയങ്ങനെ നിൽക്കുമ്പോൾ അടുത്തേക്ക് വന്ന അവൾ ചോദിച്ചു”എല്ലാം മാറിയോ..പെയിനൊന്നും ഇപ്പൊ ഇല്ലലോ അല്ലേ “ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയാട്ടി”സാധനങ്ങൾ എടുത്തോണ്ട് നിൽക്കുമ്പോൾ ഞാൻ ഇയാളെ കണ്ടായിരുന്നു.. അപ്പൊ ശല്യം ചെയ്യണ്ടാന്ന് കരുതിയാണ് ഞാൻ മിണ്ടാതെ പോയത്.. “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ അടുത്ത് നിന്ന അമ്മയോട് പറഞ്ഞു”അമ്മയ്ക്ക് ഓർമ്മയുണ്ടോ എന്നെ.. എന്റെ പേര് ധ്വനി.. രണ്ടു കൊല്ലം മുൻപ് എല്ലാവരും കൂടി വീട്ടിൽ വന്നിട്ടുണ്ട്.. എന്നെ പെണ്ണ് കാണാൻ.. “”ആ ഓർമയുണ്ട് മോളെ… മോൾക്ക് സുഖം ആണോ.. ഇപ്പൊ എന്ത് ചെയ്യുവാ.. കല്യാണം ഒക്കെ കഴിഞ്ഞോ “അമ്മ ചോദിച്ചു.”ഞാൻ ഇപ്പൊ ഇവിടെ ആസ്റ്റർ മെഡിസിറ്റിയിൽ നഴ്സ് ആണ്. അമ്മയൊക്കെ അന്നെന്നെ കാണാൻ വരുമ്പോൾ ഞാൻ നേഴ്സിംഗ് സെക്കന്റ് ഇയർ ആയിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു ഉടൻ തന്നെ ജോലി കിട്ടി.. “അവൾ പറഞ്ഞു നിർത്തി.”കല്യാണം കഴിഞ്ഞോ മോളുടെ “”ഇല്ല അമ്മേ.. “അവളെന്നെ നോക്കിക്കൊണ്ടാണ് അമ്മയോട് പറഞ്ഞത്.”ഇനീം വച്ച് നീട്ടണ്ട മോളെ… അമ്മയ്ക്ക് ഇപ്പോഴും അതൊരു സങ്കടം ആണ്.. അതെങ്ങനാ എല്ലാത്തിനും ഇവനെ പറഞ്ഞാൽ മതിയല്ലോ.. “അമ്മ എന്നെയൊന്നു ചുഴിഞ്ഞു നോക്കിക്കൊണ്ട് അവളോട് പറഞ്ഞു. അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.”സാരമില്ല അമ്മേ.. ഓരോരുത്തർക്കും ഈശ്വരൻ ഓരോ ആളുകളെ പറഞ്ഞു വച്ചിട്ടുണ്ട്.. അതിനെ എതിർത്തു നമുക്കൊന്നും ചെയ്യാനില്ലല്ലോ.. പക്ഷെ എനിക്ക് അമ്മയുടെ മോനോട് ദേഷ്യം ഒന്നുമില്ലാട്ടോ.. എന്തായാലും ശ്രീപ്രിയൻ ആഗ്രഹിച്ചത് പോലെ തന്നെ സ്നേഹിച്ച കുട്ടീടെ കൂടെ ജീവിക്കാൻ പറ്റിയില്ലേ… “അമ്മയുടെ കൈ പിടിച്ച് എന്നെ നോക്കി അവളെങ്ങനെ പറഞ്ഞതും ഒരു ഞെട്ടലോടെ അമ്മ പറഞ്ഞു”ആരുടേ കല്യാണം മോളെ. ഇവന്റെയോ… “”അമ്മേ.. വാ പോകാം. “അമ്മയെ പറയാൻ അനുവദിക്കാതെ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ച് നടക്കാൻ ആഞ്ഞതും എന്റെ കൈ വിടുവിച്ചു കൊണ്ട് അമ്മ അവളോട് പറഞ്ഞു”എന്റെ മോളെ.. ഇവന് പണ്ടൊരു പെണ്ണിനെ ഇഷ്ടം ആയിരുന്നു. ഇവന് അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു. അവൾക്ക് തിരിച്ചും..അല്ല ഈ മണ്ടൻ അങ്ങനെ വിശ്വസിച്ചു. പക്ഷെ അവളു ഇവനെക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ അവന്റെ കൂടെ പോയി..അവള് ഇട്ടേച്ചു പോയെന്നും പറഞ്ഞ് പിന്നെ ഇവൻ കാണിച്ചു കൂട്ടിയതൊന്നും പറയാതിരിക്കുന്നതാണ് ഭേദം.. ഓർക്കാൻ കൂടെ വയ്യ മോളെ അതൊന്നും. “അമ്മയുടെ സ്വരമിടറാൻ തുടങ്ങിയതും, ഇനിയും നിന്നാൽ ആകെ സീൻ ആകും എന്നെനിക്ക് മനസിലായി.”അമ്മ വന്നേ.. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് “എന്നും പറഞ്ഞ് സാധങ്ങൾ എല്ലാമെടുത്തു പുറത്തേക്ക് നടക്കുമ്പോൾ ആണ് അവളോടി വന്ന് പറഞ്ഞത്”പ്രിയൻ.. നാളെ എന്റെ പിറന്നാൾ ആണ്.. ഫ്രണ്ട്സിന് ചെറിയൊരു പാർട്ടി കൊടുക്കുന്നുണ്ട്.. പ്രിയനും വരണം .. ഇത്രേം ആയ സ്ഥിതിക്ക് നമ്മളിപ്പോ നല്ല ഫ്രണ്ട്സ് അല്ലേ, “എനിക്കെന്തോ അത് വരെയില്ലാത്തൊരു ആശ്വാസവും സമാധാനവുമൊക്കെ തോന്നി അന്നേരം.. നാളത്തെ ബർത്ത് ഡേ പാർട്ടിക്ക് വരാമെന്നേറ്റു പരസ്പരം ഫോൺ നമ്പറുകൾ കൈ മാറി ഞങ്ങൾ പിരിഞ്ഞു.
പിറ്റേന്ന് അവൾ വിളിച്ചു പറഞ്ഞ ടൈമിൽ തന്നെ ഞാൻ അവൾ പറഞ്ഞ റെസ്റ്റോറന്റിൽ എത്തി. നോക്കുമ്പോൾ എല്ലാവരെയുംകാൾ നേരത്തെ അവൾ എത്തിയിട്ടുണ്ട്.പീക്കോക്ക് ബ്ലൂ നിറത്തിൽ നേരിയ കസവു ബോർഡർ ഉള്ള സാരിയുടുത്ത് നീണ്ടു വിടർന്ന കണ്ണുകളിൽ മഷിയെഴുതി ഇടതൂർന്ന മുടി അലസമായങ്ങനെ അഴിച്ചിട്ട് ഒരു നനുത്ത പുഞ്ചിരിയോടെ ഇരിക്കുന്ന അവളെയങ്ങനെ നോക്കിയിരിക്കുമ്പോൾ മനസ് കൈ വിട്ടു പോകുന്നത് പോലൊരു തോന്നൽ. ഒരു നിമിഷത്തിന്റെ തോന്നലിൽ നിന്ന് തെന്നി മാറി ഞാൻ ചോദിച്ചു”ഞാനാണോ ആദ്യം വന്നത്? “”മ്മ്മ് “അവളൊന്നു മൂളി. അവളുടെ കണ്ണുകളിൽ നോക്കി ഒരു ചിരിയോടെ ബർത്ത് ഡേ ഗിഫ്റ്റ് നീട്ടി ഞാൻ പറഞ്ഞു”വിഷ് യൂ എ വെരി ഹാപ്പി ബർത്ത് ഡേ ധ്വനി.. “”താങ്ക് യൂ “നിറഞ്ഞ ചിരിയോടെ അവൾ ഗിഫ്റ്റ് വാങ്ങി.ഞാൻ പറഞ്ഞു”എന്നാലും ഇന്നലെ സൂപ്പർ മാർക്കറ്റിൽ വച്ച് കണ്ട് എന്റെ പേര് വിളിച്ചപ്പോ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി കേട്ടോ.. ധ്വനിക്ക് എന്റെ പേര് ഓർമ്മയുണ്ടാകുമെന്നു ഞാൻ കരുതിയില്ല.. എന്നെ ആകെ രണ്ട് തവണയല്ലേ കണ്ടിട്ടുള്ളൂ.. അതും ആദ്യം കണ്ടത് രണ്ട് കൊല്ലം മുൻപ്… ഓർമ ശക്തി അപാരം തന്നെ തന്റെ “”ചിലർ അങ്ങനെയാണ് പ്രിയൻ … ഒരൊറ്റ തവണ കണ്ടാൽ മതി.. മനസ്സിൽ ആഴത്തിലങ്ങു പതിയും “അവൾ പറഞ്ഞു. ചങ്കിനകത്തൊരു കൊളുത്തു മുറുകുന്നത് പോലെ ഞാനൊന്നു പിടഞ്ഞു. അവളുടെ മുഖത്ത് നോക്കാനെന്തോ ഒരു അശക്തി.കണ്ണുകളിൽ ആർദ്രത നിറച്ച് അവൾ പറഞ്ഞു”ചുമ്മാ പറഞ്ഞതാ ഞാൻ… അത് പോട്ടെ..പ്രിയന്റെ വിശേഷം പറയ്.. ഇന്നലെ അമ്മ പറഞ്ഞത് സത്യം ആണോ.. ആ പെൺകുട്ടി പ്രിയനേ … “അവൾ പാതിക്ക് വച്ച് നിർത്തി.കുറച്ചു നേരം മൗനാമായിരുന്നിട്ട് ഞാൻ പറഞ്ഞു”അമ്മ പറഞ്ഞത് ശരിയാണ്.. കൃഷ്ണ എന്നായിരുന്നു അവളുടെ പേര്.. പ്ലസ് ടു ടൈം തൊട്ട് ഞങ്ങൾ ഇഷ്ട്ടത്തിലായിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു ഞാൻ ഇവിടെ ഒരുഐ ടി കമ്പിനിയിൽ ജോലിക്ക് കയറി. അവൾക്ക് ബാംഗ്ലൂർ ആയിരുന്നു ജോലി.. മനസില്ലാ മനസോടെയാണ് ഞാൻ അവളെ അവിടേക്ക് വിട്ടത്.. പ നാട്ടിൽ നിന്ന് പോയ ആള് അല്ലായിരുന്നു പിന്നെ തിരിച്ചു വന്നത്.. മൊത്തത്തിൽ മോഡേൺ ആയി അവള്.. അവളുടെ ആ മാറ്റം എനിക്കും ഒത്തിരി ഇഷ്ടം ആയിരുന്നു. കാരണം അവൾ അപ്പോഴും മനസ് കൊണ്ട് ആ പഴയ കുട്ടി തന്നെ ആയിരുന്നു.. പിന്നെ ഒരു നിമിഷം പോലും അവളെ പിരിഞ്ഞു ജീവിക്കാൻ വയ്യ എന്ന അവസ്ഥ വന്നു. അവളുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു.പക്ഷെ അമ്മയ്ക്ക് എന്തോ അവളെ ഇഷ്ടം ആയില്ല.. മോഡേൺ ആയത് കൊണ്ടാവാം.. പിന്നെ ബാംഗ്ലൂർ ആണ് അവൾക്ക് ജോലി എന്ന് കൂടി കേട്ടതും അമ്മ ആകെ ഡെസ്പ് ആയി.. പഴയ മനസ്സല്ലേ.. അമ്മയുടെ ആ വാശിപുറത്താണ് ഞാൻ തന്നെ പെണ്ണ് കാണാൻ വന്നത്. എനിക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഏക കാരണം കൃഷ്ണ മാത്രം ആയിരുന്നു..അവസാനം ഞാൻ തന്നെ ജയിച്ചു.. കിച്ചുവുമായുള്ള കല്യാണത്തിന് വീട്ടിൽ സമ്മതമായി. അത് പറയാൻ അവളെ പിറ്റേന്ന് ഞാൻ വിളിച്ചു. ജീവിതത്തിന്റെ താളം അവിടെ തെ-റ്റി തുടങ്ങി.. അവൾ എന്തൊക്കെയോ പറഞ്ഞു. പക്ഷെ അവസാനം പറഞ്ഞത് മാത്രം ഇപ്പോഴും കാതിലുണ്ട്, അവളെ ഇനിയൊരിക്കലും ശല്യം ചെയ്യരുത്.. അവളുടെ ജീവിതത്തിൽ ഇപ്പൊ മറ്റൊരാളുണ്ട്…. എന്ന്അതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. “നിർവികാരതയോടെ ഞാൻ പറഞ്ഞു നിർത്തി.”പിന്നെ കൃഷ്ണയെ കണ്ടിട്ടേയില്ലേ ? “”ഇല്ല.. പിന്നെ അറിഞ്ഞു അവളുടെ കല്യാണം കഴിഞ്ഞു എന്ന്… എത്രയോ കാലം ഉയിരിൽ കൊണ്ട് നടന്ന പെണ്ണ്.. മറ്റൊരുത്തന്റെ ആയി എന്നറിഞ്ഞ നിമിഷം.. പിന്നെ ജീവിക്കാൻ തോന്നിയില്ല… പക്ഷെ അവിടെയും മരണം തോറ്റു.. ഒരുപക്ഷെ എന്റെ അമ്മയുടെ പ്രാർത്ഥന ആയിരിക്കും എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.. “പറഞ്ഞു നിർത്തുമ്പോൾ സ്വരം ഇടറിയിരുന്നു.. കുറെ നാളുകൾക്ക് ശേഷം എന്തൊക്കെയോ ഓർത്തിരിക്കുന്നു. അസ്വസ്ഥതയോടെ മുഖം തുടച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോൾ ആണ് പെട്ടന്ന് അവളെന്റെ കൈയ്യിൽ പിടുത്തമിട്ടത്..പകച്ചു നിൽക്കുന്ന എന്നെ നോക്കി കയ്യിലെ പിടുത്തം വിട്ട് കൊണ്ട് അവൾ പറഞ്ഞു” അമ്മയുടെ പ്രാർത്ഥന മാത്രമല്ല കേട്ടോ.. എന്റെയും ഉണ്ട് “അവൾ പറഞ്ഞത് മനസിലാകാതെ പകച്ച് നിൽക്കുന്ന എന്നെ നോക്കി അലിവോടെ ചിരിച്ചിട്ട്, മെല്ലെ എന്റെ ഇടം കൈത്തണ്ടയിലേ മുറിപ്പാടിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു”പ്രണയമേൽപ്പിച്ച പ്രിയന്റെ ഈ മു-റിവ് തു-ന്നിയത് ഞാനാണ് “ഒരു ഞെ-ട്ടലോടെയാണ് ഞാനത് കേട്ടത്. എഴുന്നേറ്റിടത്ത് തന്നെ ഇരുന്നു പോയി ഞാൻ. എന്റെ ആ ഞെട്ടലിലേക്ക് നോക്കിയൊരു ചിരിയോടെ അവൾ ബാക്കിയെന്നോണം പറഞ്ഞു”രണ്ടു കൊല്ലം മുൻപ് വെയ്ൻ കട്ടായി ക്രിട്ടിക്കലായി പ്രിയനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോ അന്ന് പ്രിയനെ നോക്കിയ ഡോക്ടറേ അസിസ്റ്റ് ചെയ്തത് ഞാനാണ്. മുറിഞ്ഞു പോയ ഞരമ്പ് തുന്നി ചേർക്കുമ്പോൾ എന്തോ ഒരു പിടച്ചിൽ ആയിരുന്നു ഉള്ളിൽ…അത് കഴിഞ്ഞ് പിന്നെ മൂന്നു നാല് ദിവസം അൺകോൺഷ്യസ് ആയി പ്രിയൻ ഐ സി യുവിൽ കിടന്ന ടൈമിൽ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് അന്നെന്നെ കാണാൻ വന്നപ്പോൾ സ്നേഹിക്കുന്ന പെണ്ണിനെക്കുറിച്ചു പറഞ്ഞ് നിറഞ്ഞു ചിരിച്ച പ്രിയന്റെ മുഖം ആയിരുന്നു.. ആ ചിരി ഇനിയും കാണാൻ കഴിയണേ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ പ്രാർത്ഥന.. കാര്യങ്ങൾ ഒക്കെ എനിക്ക് ഊഹിക്കാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ.. അതാണ് ഹോസ്പിറ്റൽ വിടുന്ന ദിവസം ഞാൻ വന്ന് കാണാതിരുന്നത്. തോറ്റു പോയവനെപ്പോലെ പ്രിയൻ എന്റെ മുന്നിൽ നിക്കുന്നത് എനിക്ക് കാണാൻ കഴിയില്ലായിരുന്നു… അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പ്രണയം പ്രിയൻ ആയിരുന്നു എന്ന്..പിന്നെ കഴിഞ്ഞ ആഴ്ച ഒട്ടും പ്രതീക്ഷിക്കാതെ പ്രിയനെ വീണ്ടും കണ്ടപ്പോൾ ഷോക്ക് ആയി ഞാൻ … “പറഞ്ഞു നിർത്തുമ്പോൾ ഞാൻ കണ്ടു, എനിക്ക് നേരെ നോക്കുന്ന നിറഞ്ഞ രണ്ട് കണ്ണുകളെ. ആ കണ്ണുകൾ എനിക്ക് പറഞ്ഞു തന്നു പ്രണയം എന്താണെന്ന്.എങ്കിലും തിരിച്ചൊന്നും പറയാനില്ലായിരുന്നു എനിക്ക്… ഒരിക്കൽ തട്ടിത്തെറിപ്പിച്ചു പോയതാണ് ഞാൻ.. അവഗണിച്ചു വിട്ടവളാണ്.
അത് കൊണ്ട് തന്നെ പ്രാണൻ തിരിച്ചു പിടിച്ച് ഒരു പുനർജ്ജന്മം തന്നവളെ ജീവിതത്തിലേക്ക് കൂട്ടാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറിവിൽ ചങ്ക് പൊട്ടിയിരിക്കുമ്പോൾ ആണ് അവൾ പറഞ്ഞത്”ഇന്നെൻറെ പിറന്നാൾ അല്ല സത്യത്തിൽ. പ്രിയനെ ഒന്ന് തനിച്ചു കാണാൻ ഞാൻ ഒരു കള്ളം പറഞ്ഞതാണ്..അന്ന് ഹോസ്പിറ്റലിൽ വച്ച് പ്രിയനെ വീണ്ടും കണ്ടപ്പോൾ, ഇനിയും ഒന്നുകൂടി കാണാൻ സാധിച്ചാൽ എല്ലാം തുറന്നു പറയണമെന്ന് അന്നേ കരുതിയതാണ് ഞാൻ.പിറന്നാൾ അല്ലെങ്കിലും, എനിക്കിത് അതിനേക്കാൾ സ്‌പെഷ്യൽ ആയ ദിവസം ആണ്.. രണ്ടു കൊല്ലം മുൻപ് ഈ ദിവസം ആണ് പ്രിയൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്നത്.. പ്രിയൻ കാണാതെ പ്രിയൻ പോകുന്നതും നോക്കി ഞാൻ നിന്ന ദിവസം.. ഇത് തന്നെയാണ് എനിക്ക് ഏറ്റവും സ്‌പെഷ്യൽ…കള്ളം പറഞ്ഞു വരുത്തിയതിനു സോറി…ഇപ്പൊ മനസ് ശാന്തമാണ്… പ്രിയനോട് എല്ലാം പറയാൻ കഴിഞ്ഞല്ലോ.. ഇത്രയും നേരം എന്നെ കേട്ടതിനു ഒത്തിരി സ്നേഹം… ഇനി പ്രിയന് പോകാട്ടോ… “ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു… പുറത്തെത്തിയതും ഞാൻ തിരിഞ്ഞു നോക്കി… ഇരുകൈകളും തലയ്ക്കൂന്നി ഇരിക്കുന്ന അവളെ കണ്ടതും ചങ്കിനകത്തൊരു കത്തി കുത്തിയിറങ്ങുന്നത് പോലൊരു നോവ്.. ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ.. പിന്നെ ഒന്നും ഞാൻ ആലോചിച്ചില്ല. നേരെ അവളുടെ അടുത്തേക്ക് ചെന്നു. ആ അരികിലേക്ക് കസേര വലിച്ചിട്ടിരുന്നിട്ട് ഏതാനും നിമിഷങ്ങൾ അവളുടെ കണ്ണുകളിൽ തന്നെ ഉറ്റു നോക്കിയിരുന്നിട്ട് പറഞ്ഞു”തോറ്റു പോയവനെപ്പോലെ ഞാൻ നിൽക്കുന്നത് കാണാൻ ഇഷ്ടമില്ലെന്ന് പറഞ്ഞില്ലേ നേരത്തെ… ഇനിയങ്ങോട്ടും ഞാൻ തോറ്റു കാണാൻ ഇഷ്ട്ടം ഇല്ലേല് എന്റെ ആകാമോ പെണ്ണേ നിനക്ക്… എന്റെ മാത്രം.. എന്റെ ശ്വാസം പോലെ കാത്തോളാം ഞാൻ…സമ്മതം ആണെങ്കിൽ, നാളെ തന്നെ വീട്ടിൽ വന്ന് ചോദിച്ചോട്ടെ ഞാൻ, എന്റെ പെണ്ണായി ഇങ്ങ് തന്നേക്കാമോ എന്ന്.. “കണ്ണുകൾ നിറച്ചൊരു തേങ്ങലോടെ സമ്മതമെന്നു തലയാട്ടുന്നവളെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഒരിക്കലെന്റെ പ്രാണൻ പൊതിഞ്ഞു പിടിച്ച അവളുടെ വലതു കൈ വെള്ളയിൽ ചുണ്ടമർത്തുമ്പോൾ നെറുകിലേക്ക് ഇറ്റു വീണ കണ്ണീർതുള്ളികളെന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു’ഇതാണ് പ്രണയം…ഇത് മാത്രമാണ് പ്രണയം.
നൊസ്റ്റാൾജിയ
കുട്ടികൾ രണ്ടായിട്ടും നിന്നെ കാണുമ്പോൾ ചെറുപ്പം ആണല്ലോ കണ്ണാ!
രചന: ആമി
“രണ്ടുകുട്ടികളായിട്ടും നിന്നെ കണ്ടാൽ ചെറുപ്പമാണല്ലോ കണ്ണാ …ഇവളാണേൽ തടിച്ചു വീർത്തു പത്തെണ്ണത്തിനെ പ്രസവിച്ചവരെപോലെയായി …കണ്ടാൽ നിന്റെ അമ്മയാണെന്ന് തോന്നും “എന്നെ നോക്കി തമാശക്കാണെലും കവിതച്ചേച്ചി അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചതേയുള്ളു .കണ്ണേട്ടൻ എന്നെ പെട്ടെന്ന് ഒന്ന് നോക്കി . കവിതച്ചേച്ചിയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു. “കണ്ണാ …നീയിപ്പോഴും സുന്ദരനല്ലേ …നീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശുകൊണ്ട് ഇവൾക്ക് തിന്നാനുള്ളതിനെ തികയുള്ളോ …”കവിതച്ചേച്ചിയുടെ ചോദ്യം കൂടി വന്നപ്പോൾ കണ്ണേട്ടൻ പറഞ്ഞു .
“കവിതേച്ചി …അവൾ രാപകലില്ലാതെ മക്കളുടെ കാര്യങ്ങളും വീട്ടുജോലിയും ഒക്കെ ചെയ്ത് ശരീരം ശ്രദ്ധിക്കില്ല …മക്കളെ രണ്ടിനെയും അവള്ത്തന്നെയാണ് നോക്കുന്നത് …അങ്ങനെയുള്ള ഒരമ്മ ഇങ്ങനെയേ ഇരിക്കുള്ളൂ …അവളു നല്ലൊരു അമ്മയാണ് എന്റെ മക്കളുടെ .ഞാൻ രാവിലെ ജോലിക്കു പോകും …മക്കളെ ഒന്ന് നേരെ ചൊവ്വേ എടുക്കാൻ പോലും സമയം കിട്ടാറില്ല …മക്കൾ കുറച്ചു പ്രാപ്തിയാകുമ്പോൾ ഇവള് ഓക്കേ ആയിക്കൊള്ളും . .ഇവളെങ്ങനെ ഇരുന്നാലും എന്റെ നല്ല ഭാര്യയാണ് ,എന്റെ മക്കളുടെ സ്നേഹമുള്ള അമ്മയാണ് “കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ കവിതച്ചേച്ചിയുടെ മുഖം വാടി .അവർ ഒന്നും മിണ്ടാതെ നിന്നു . എന്റെ കണ്ണേട്ടൻ എന്നും അങ്ങനെയാണ് ആരെന്തു പറഞ്ഞാലും എന്നോടൊരു സ്നേഹവും ബഹുമാനവും ഉണ്ട് .