Connect with us

ബന്ധങ്ങൾ

അമ്മയും അമ്മയും….

Published

on

രചന: Samuel George
“മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?” വളരെ മടിച്ചുമടിച്ചായിരുന്നു അച്ഛനത് ചോദിച്ചത്. എനിക്കറിയാമായിരുന്നു ഇങ്ങനെയൊരു ചോദ്യം അച്ഛനില്‍ നിന്നും എപ്പോഴെങ്കിലും ഉണ്ടാകുമെന്ന്; പഠിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അച്ഛനെ ഞാന്‍ നോക്കി. ആ ചോദ്യത്തോടുള്ള എന്റെ എല്ലാ വിദ്വേഷവും, വെറുപ്പും, കോപവും ആ നോട്ടത്തിലുണ്ടായിരുന്നു. എന്റെ അച്ഛന് എങ്ങനെ ഇത്ര അധപതിക്കാന്‍ സാധിക്കുന്നു? കരച്ചില്‍ വരുന്നുണ്ടായിരുന്നു എനിക്ക്. “ഒകെ, ഞാന്‍ ചോദിച്ചെന്നെ ഉള്ളു; ഡോണ്ട് വറി. നിന്റെ ഇഷ്ടത്തിനെതിരായി അച്ഛനൊന്നും ചെയ്യില്ല. മോനത് മറന്നേക്ക്..” പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് എന്റെ തോളില്‍ തട്ടി അത്രയും പറഞ്ഞിട്ട് അച്ഛന്‍ പോയി. എനിക്ക് ശ്വാസം നേരെ വീണത് അപ്പോഴാണ്‌. അച്ഛനവരെ വിവാഹം ചെയ്യുമെന്ന എന്റെ സംശയം തെറ്റായിരുന്നില്ല. പക്ഷെ അച്ഛന് ആ സ്ത്രീയല്ല, ഞാന്‍ തന്നെയാണ് വലുത്. ദുഃഖവും ആശങ്കയും പാടെ മാറി എന്റെ മനസ്സില്‍ ഉത്സാഹം നിറഞ്ഞു. പക്ഷെ പഠനം തുടരാന്‍ ശ്രമിച്ച എന്റെ മനസിലേക്ക് ആ സ്ത്രീയുടെ മുഖം വീണ്ടും കടന്നുവന്നു. അമ്മ മരിച്ച ശേഷമാണ് ഞാനവരെ ആദ്യമായി കാണുന്നത്; അമ്മ മരണപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചകള്‍ക്ക് ശേഷം. വീട്ടുവാതില്‍ക്കലെത്തിയ ടാക്സിയില്‍ നിന്നും ചന്ദനനിറമുള്ള സാരി ധരിച്ചിറങ്ങിയ സുന്ദരിയും അപരിചിതയുമായ സ്ത്രീയെ കൌതുകത്തോടെയാണ് ഞാന്‍ നോക്കിയത്. അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല ആ സമയത്ത്. “കിരണ്‍? അല്ലെ?” വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുകയായിരുന്ന എന്റെ അരികിലെത്തി, പുഞ്ചിരിയോടെ അവര്‍ ചോദിച്ചു. അവരുടെ സാന്നിധ്യത്തിന് അനിതരസാധാരണമായ ഒരു ശക്തിവിശേഷം ഉള്ളതുപോലെ എനിക്ക് തോന്നി. ആ നടത്ത, ഭാവം, രൂപം, പുഞ്ചിരി, ശബ്ദം എല്ലാം വളരെയധികം പ്രത്യേകതകള്‍ ഉള്ളവയായിരുന്നു. അവരുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ യാന്ത്രികമായി തലയാട്ടി. “അമ്മയെ ദഹിപ്പിച്ചത് എവിടെയാണ് മോനെ?” ഞാന്‍ ഇറങ്ങി വീടിന്റെ തെക്കേഭാഗത്തേക്ക് നടന്നു; പിന്നാലെ അവരും. അവര്‍ എന്റെ അമ്മയുടെ കുടീരത്തിന് മുന്‍പില്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി കുറേനേരം നിശബ്ദയായി നിന്നു. അവസാനം ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ കണ്ണുകള്‍ തുടച്ചിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു; വേദന കലര്‍ന്ന പുഞ്ചിരി. “മോന്‍ തനിച്ചായി അല്ലെ? അച്ഛനും?” അവര്‍ എന്റെ അടുത്തെത്തി, എന്റെ മുടിയിഴകളില്‍ തഴുകിക്കൊണ്ട് ചോദിച്ചു. എന്തോ ആ നിമിഷത്തില്‍ അമ്മ എന്റെ അരികിലുള്ളതുപോലെ എനിക്ക് തോന്നിപ്പോയി. അറിയാതെ എന്നില്‍ നിന്നുമൊരു തേങ്ങലുയര്‍ന്നു. “കരയാതെ മോനെ; മരണം നമ്മുടെ കൂടെപ്പിറപ്പാണ്. അവന്‍ നമ്മുടെ ഒപ്പം വളര്‍ന്നു, നിഴലായി കൂടെ നടന്ന് നാമുമായി ലയിച്ച് ഒരുനാള്‍ കടന്നുകളയും. ഒരാള്‍ക്കും ഒഴിവാക്കാനാകാത്ത പ്രപഞ്ച നിയമമാണത്. മോന്‍ വാ” എന്റെ കൈയില്‍ പിടിച്ച് സ്വന്തം അമ്മയെപ്പോലെ ആശ്വസിപ്പിച്ച് അവര്‍ തിരികെ നടന്നു. “ആന്റി, ആന്റി ആരാ?” ഞാന്‍ ചോദിച്ചു. അവര്‍ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. “മോന്റെ അമ്മയുടെ വളരെ അടുത്ത കൂട്ടുകാരിയായിരുന്നു ഞാന്‍. നാട്ടിലായിരുന്നില്ല. മരണവാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് അറിഞ്ഞത്” ഇനി എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ഒമ്പതില്‍ പഠിക്കുന്ന കൌമാരക്കാരനായ ഞാന്‍ തിരിച്ചറിവുള്ള ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ അമ്മയെന്ന മഹാസത്യത്തെ നഷ്ടമായി പകച്ചു നില്‍ക്കുകയയിരുന്നല്ലോ? “ആന്റി പോട്ടെ മോനെ. വീണ്ടും വരാം കേട്ടോ? മോന്‍ തനിച്ചാണ് എന്ന് കരുതരുത്. മിടുക്കനായി പഠിക്കണം. അമ്മ മോന്റെ വിജയങ്ങള്‍ കണ്ട് പരലോകത്തിരുന്നു സന്തോഷിക്കണം” എന്റെ കവിളുകളില്‍ തഴുകി, ആ മാധുര്യമുള്ള പുഞ്ചിരി വീണ്ടും സമ്മാനിച്ചിട്ട് അവര്‍ പോയി. പിന്നെ അവര്‍ പലതവണ വന്നു. ഓരോ തവണ വരുമ്പോഴും എനിക്കെന്തെങ്കിലും സമ്മാനം കൊണ്ടുവരും. അവരുടെ സാന്നിധ്യം അമ്മയുടെ വേര്‍പാടിനെ മറികടക്കാന്‍ എനിക്ക് പ്രാപ്തി നല്‍കി. പക്ഷെ വളരെ മെല്ലെയാണ് ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. അവരെത്തുമ്പോള്‍ അച്ഛന്റെ മാറുന്ന ശരീരഭാഷ! തുടക്കത്തില്‍ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. അവരെത്തിയാല്‍ അച്ഛന് വലിയ ഉത്സാഹമാണ്. അച്ഛനെ മുന്‍പൊരിക്കലും, അമ്മയുള്ളപ്പോള്‍ പോലും, അത്ര ഊര്‍ജ്ജസ്വലനായോ സന്തോഷവാനായോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ആദ്യമൊക്കെ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നീണ്ടിരുന്ന അവരുടെ സന്ദര്‍ശനം പതിയെപ്പതിയെ മണിക്കൂറുകളോളം നീളാന്‍ തുടങ്ങി. അവര്‍ എന്നെയല്ല, അച്ഛനെയാണ് കാണാന്‍ വരുന്നത് എന്ന ചിന്ത എപ്പോഴെന്റെ മനസ്സില്‍ വേരുറപ്പിച്ചോ, അന്നുമുതല്‍ എന്റെ മനസ്സെനിക്ക് കൈമോശം വന്നു. അത് അവരോടുള്ള എന്റെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

യൌവ്വനം വിട്ടുമാറിയിട്ടില്ലാത്ത സുമുഖനായ എന്റെ അച്ഛന്‍. അമ്മയേക്കാള്‍ സുന്ദരിയായ അവര്‍. അമ്മയുടെ സ്ഥാനം നേടിയെടുക്കാനുള്ള അവരുടെ അടവാണ് എന്നോടുള്ള സ്നേഹം എന്നെന്റെ മനസ്സ് എന്നോട് പറയാന്‍ തുടങ്ങി. അതോടെ ഞാനവരെ വെറുക്കാനും. എന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം അവരറിഞ്ഞോ എന്തോ? അമ്മയോട് പോലും കാണിച്ചിട്ടില്ലാത്തത്ര സ്നേഹമാണ് അച്ഛന്‍ അവരോട് കാണിക്കുന്നത് എന്നെനിക്ക് തോന്നി. അതോടെ ഞാനവരെ കൂടുതല്‍ വെറുത്തു. അവര്‍ വീട്ടില്‍ വരരുത് എന്ന് ഞാന്‍ സ്വയം പറയാന്‍ തുടങ്ങി. അത് മനസ്സില്‍ക്കിടന്നു സമ്മര്‍ദ്ദമായി, ഒരു ദിവസം ശക്തമായി പുറത്തേക്ക് പ്രവഹിച്ചു. “അച്ഛാ, എന്തിനാണ് ആ സ്ത്രീ കൂടെക്കൂടെ ഇവിടെ വരുന്നത്? അവരാരാ നമ്മുടെ?” അച്ഛന്‍ എന്നെ നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ തക്ക മാനസിക വളര്‍ച്ച എനിക്കുണ്ടായിരുന്നില്ല. അച്ഛന്‍ നോട്ടം മാറ്റിയപ്പോള്‍, ഞാന്‍ എന്റെ മുറിയിലേക്ക് പോയി. അച്ഛനെന്താണ് ഒന്നും പറയാഞ്ഞത്? എന്റെ ചോദ്യം അച്ഛന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അവര്‍ എന്നില്‍ നിന്നും അച്ഛനെ അകറ്റാന്‍ വന്നവരാണ്. വേണ്ട, എന്റെയും അച്ഛന്റെയും ഇടയില്‍ വേറെ ആരും വേണ്ട; ആരും. നിസ്സാഹനായി ഞാന്‍ കരഞ്ഞു. എനിക്കറിയില്ലായിരുന്നു എന്തിനാണ് ഞാന്‍ കരയുന്നതെന്ന്. വെറുതെ പുസ്തകമെടുത്ത് തുറന്ന് അതിലേക്ക് നോക്കിയിരുന്ന ഞാന്‍, അച്ഛന്റെ പാദപതന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. “മോനെ, ആ ആന്റിയെ നിനക്ക് അമ്മയായി കണ്ടുകൂടെ?” അടുത്ത ദിവസം അവര്‍ വീണ്ടും വന്നു. അവര്‍ വരുമ്പോള്‍ എപ്പോഴും ഉണ്ടായിരുന്ന ആ ഉത്സാഹവും ഊര്‍ജ്ജവും ഇത്തവണ അച്ഛനുണ്ടായില്ല; അതെനിക്ക് ഹരം പകര്‍ന്നു. കടുത്ത വെറുപ്പോടെ ഞാന്‍ അവരില്‍ നിന്നും അകന്ന്, എന്റെ മുറിയിലേക്ക് പോയി. സാധാരണ അവരെത്തിയാല്‍ വീടിന്റെ അന്തരീക്ഷം തന്നെ മാറും. അച്ഛന്‍ സ്വയം മറന്ന മട്ടിലാണ് പിന്നെ പെരുമാറുക; കൊച്ചുകുട്ടികളെപ്പോലെ. പക്ഷെ ഇന്ന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. എന്റെ ഉള്ളം അതിയായി സന്തോഷിച്ചു. അച്ഛനവരെ വെറുക്കാന്‍ തുടങ്ങിയിട്ടുണ്ട്; അതാണീ നിശബ്ദത. ഞാന്‍ പഠനം നടിച്ച് ഒരു പുസ്തകം തുറന്നുവച്ചു. ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട ഞാന്‍ തിരിഞ്ഞുനോക്കി. വാതില്‍ക്കല്‍ ആ സ്ത്രീ. എന്റെ ഉള്ളിലേക്ക് രോഷം കടല്‍ പോലെ തിരയടിച്ചെത്തി. എന്തിനാണിവര്‍ ഇങ്ങോട്ട് വന്നത്? എനിക്കിവരെ കാണണ്ട. പകയോടെ ഞാന്‍ പഠിക്കുന്നതായി നടിച്ചു. അവര്‍ എന്റെ അരികിലെത്തി നിന്നു. അവരില്‍ നിന്നുമുയര്‍ന്ന ഹൃദ്യമായ സുഗന്ധം എനിക്ക് പക്ഷെ ദുര്‍ഗന്ധത്തേക്കാള്‍ അറപ്പായിത്തോന്നി. “മോനെ..” ദുര്‍ബലമായ ശബ്ദത്തില്‍ അവരെന്നെ വിളിച്ചു. ഞാന്‍ നോക്കാന്‍ കൂടി പോയില്ല. അവരുടെ കൈവിരലുകള്‍ എന്റെ തോളില്‍ സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. ഒരു വൃത്തികെട്ട പുഴു ദേഹത്തുരുമ്മിയാലുണ്ടാകുന്നത്ര അറപ്പോടെയും വെറുപ്പോടെയും ഞാന്‍ ചാടി എഴുന്നേറ്റു. “തൊടരുതെന്നെ; നിങ്ങളെയെനിക്ക് കാണണ്ട; പോ..പോ..” ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ ഞാന്‍ ചീറി. അവര്‍ തളര്‍ന്ന മിഴികളോടെ എന്നെ ദയനീയമായി നോക്കി ഒരു നിമിഷം നിന്നു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു. ജാലകത്തിലൂടെ അവര്‍ പുറത്തേക്ക് പോകുന്നത് ഞാന്‍ കണ്ടു. അച്ഛനോട് അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടതേയില്ല. അച്ഛനവിടെ ഇല്ലേ? എന്തായാലും നാശം പോയല്ലോ. ഇനിയവര്‍ വരില്ല. ആശ്വാസത്തോടെ ഞാന്‍ നിശ്വസിച്ചു. വീട് മുന്‍പെങ്ങും ഒരിക്കലും ആയിട്ടില്ലാത്ത വിധം ശ്മശാനമൂകമായി. അച്ഛന്റെ ശേഷിച്ച പ്രസരിപ്പ് കൂടി നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നി. എങ്കിലും ഉള്ളിന്റെയുള്ളില്‍ ഞാന്‍ ആഹ്ലാദിച്ചു. അച്ഛനെ എന്നില്‍ നിന്നും അകറ്റാന്‍ വന്ന, എന്റെ അമ്മയുടെ സ്ഥാനം നേടാന്‍ വന്ന ആ സ്ത്രീ പോയല്ലോ. മൂന്നു ദിനങ്ങള്‍ കഴിഞ്ഞൊരു പ്രഭാതം. പത്രത്തിലൂടെ എന്റെ കണ്ണുകള്‍ സഞ്ചരിക്കവേ, ആ ചിത്രത്തില്‍ എന്നെ കണ്ണുകള്‍ ഉടക്കി. ആ സ്ത്രീയുടെ പുഞ്ചിരിക്കുന്ന മുഖം പത്രത്തില്‍! ഞാന്‍ കൌതുകത്തോടെ അതിനു ചുവടെയുള്ള വാര്‍ത്തയിലേക്ക് നോക്കി. “മലയാളി യുവതി ബാംഗളൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍” ഞെട്ടിത്തരിച്ചുപോയി ഞാന്‍. വീണ്ടും വീണ്ടും ഞാനാ വാര്‍ത്ത പലയാവര്‍ത്തി വായിച്ചു. ആ ചിത്രത്തിലേക്ക് വീണ്ടും വീണ്ടും ഞാന്‍ നോക്കി. ഇതവര്‍ തന്നെയല്ലേ? അതെ അവര്‍ തന്നെ. പേരുസഹിതം വാര്‍ത്തയിലുണ്ട്. എന്റെ ദേഹം അടിമുടി വിറച്ചു. ആ സ്ത്രീ മരിച്ചെന്നോ? അവരെന്തിനാണ് മരിച്ചത്? എന്തിന്? ഞാന്‍ പത്രവുമായി അച്ഛന്റെ മുറിയിലേക്ക് ഓടി. അച്ഛന്‍ ചാരുകസേരയില്‍ കിടപ്പുണ്ടായിരുന്നു. മൂന്നു ദിവസങ്ങള്‍ പ്രായമുള്ള അവിടവിടെ നരകലര്‍ന്ന താടിരോമങ്ങള്‍ അച്ഛന്റെ പ്രായം കൂട്ടിയതുപോലെ. “അച്ഛാ, അച്ഛാ, ഇത് കണ്ടോ..ഇത് കണ്ടോ” വിറയലോടെ ഞാന്‍ പത്രം അച്ഛന്റെ നേരെ നീട്ടി. അച്ഛന്റെ വരണ്ട ചുണ്ടുകളിലൊരു പുഞ്ചിരി വിടര്‍ന്നു. പത്രത്തിലേക്ക് അച്ഛന്‍ നോക്കിയതേയില്ല. “അച്ഛാ ആ സ്ത്രീ മരിച്ചൂന്ന്; എന്തിനാ അച്ഛാ അവര് മരിച്ചത്? എന്തിനാ അച്ഛാ?” എനിക്ക് കരച്ചില്‍ തടയാന്‍ സാധിച്ചില്ല. കഠിനമായി ഞാന്‍ വെറുത്തിരുന്ന ആ സ്ത്രീയെ ഓര്‍ത്ത് ഞാനെന്തിനാണ് കരയുന്നത്? അച്ഛന്‍ ഒരു കവര്‍ എന്റെ നേരെ നീട്ടി. അത് തുറന്ന നിലയിലായിരുന്നു. അതിനുള്ളിലെ കടലാസ് ഞാന്‍ വേഗമെടുത്ത് നിവര്‍ത്തി. മനോഹരമായ കൈപ്പടയിലുള്ള ആ എഴുത്തിലെ അക്ഷരങ്ങളിലൂടെ എന്റെ കണ്ണുകള്‍ തിടുക്കത്തോടെ സഞ്ചരിച്ചു. “പ്രിയപ്പെട്ട ദാസേട്ടാ, ഞാന്‍ പോകുകയാണ്. അന്ന് ദാസേട്ടന്റെ ജീവിതത്തില്‍ നിന്നും മാറി നിന്നതുപോലെയല്ല, ഞാനീ ഭൂമിയില്‍ നിന്നുതന്നെ യാത്രയാകുകയാണ്. അമ്മയ്ക്കും അച്ഛനും വേണ്ടി അന്ന് ദാസേട്ടന്‍ എന്നെ മറന്നു. ദാസേട്ടന്റെ അവസ്ഥ എനിക്ക് മനസിലാകുമായിരുന്നു. മാതാപിതാക്കളോട് ദാസേട്ടനുള്ള സ്നേഹവും ബഹുമാനവും അവരുടെ മനസ്സ് തകര്‍ക്കാന്‍ അങ്ങേയ്ക്കുള്ള വൈമനസ്യവും ന്യായയുക്തവുമായിരുന്നു. അതുകൊണ്ടാണ് നമ്മള്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കാത്തത്ര ദൂരത്തേക്ക് ഞാന്‍ പോയത്. ദാസേട്ടന്റെ അപ്പോഴത്തെ അവസ്ഥയാണ് എന്നെ സ്വീകരിക്കാന്‍ സാധിക്കാതെ പോയതിന്റെ പിന്നിലെന്ന് അറിയാമായിരുന്ന എനിക്ക്, അങ്ങനെയൊരു സാഹചര്യം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കുമായിരുന്നു എന്ന ആശ്വാസമുണ്ടായിരുന്നു. ആ ഒരു ചിന്ത മാത്രം മതിയായിരുന്നു എനിക്ക് ജീവിച്ചിരിക്കാന്‍.

ഒപ്പമില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന, എന്നെ സ്വീകരിക്കാന്‍ മനസുള്ള ദാസേട്ടന്‍ ഈ ഭൂമിയിലുണ്ട് എന്ന വിശ്വാസത്തോടെ ഞാന്‍ ജീവിച്ചു; തനിയെ. ദാസേട്ടന് നല്‍കിയ ഈ മനസ്സ് മറ്റൊരു പുരുഷനും നല്‍കാനെനിക്ക് സാധിക്കില്ലായിരുന്നു; ഒരിക്കലും; ഞാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചാല്‍ പോലും. അഹല്യ മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. അവിടേയ്ക്ക് ഞാന്‍ വന്നത്, അവളുടെ സ്ഥാനം നേടിയെടുക്കാനോ, ദാസേട്ടനെ സ്വന്തമാക്കാനോ ആയിരുന്നില്ല. ജീവിതത്തിന്റെ വസന്തകാലം സന്യാസിനിയെപ്പോലെ ജീവിച്ചുതീര്‍ത്ത എനിക്ക് നിറങ്ങളോടുള്ള താല്‍പര്യം എന്നേ ഇല്ലാതായിരിക്കുന്നു. ഞാനവിടെ വന്നത്, തനിച്ചായിപ്പോയ ദാസേട്ടനും മകനും അല്‍പ്പം ആശ്വാസം പകരാനായിരുന്നു. എങ്കിലും എനിക്കൊരു മോഹവും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാലത് ആത്മവഞ്ചനയാകും; ഉണ്ടായിരുന്നു. എനിക്ക് പിറക്കേണ്ടിയിരുന്ന എന്റേതല്ലാത്ത ദാസേട്ടന്റെ മകനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച്, ദാസേട്ടനെ പരിചരിച്ച് ഇനിയുള്ള കാലം ജീവിക്കണമെന്ന ചെറിയ മോഹം. ദാസേട്ടനെന്ന വ്യക്തിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എനിക്ക് അതിനുള്ള ഭാഗ്യമെങ്കിലും ലഭിക്കുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു. എനിക്കതിനുള്ള അര്‍ഹതയില്ല, അല്ലെ ദാസേട്ടാ? അന്ന് മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി എന്നെ ദാസേട്ടന്‍ മാറ്റി നിര്‍ത്തിയപ്പോള്‍ അതിലൊരു നീതി ഉണ്ടായിരുന്നു. ഇന്ന് മകനുവേണ്ടി എന്നെ രണ്ടാമതും ഉപേക്ഷിച്ചപ്പോള്‍, അതില്‍, അതില്‍ എന്തെങ്കിലും നീതിയുണ്ടോ ദാസേട്ടാ? എനിക്കറിയില്ല; എനിക്കറിയില്ല. അന്ന് സാഹചര്യം ഇല്ലാത്തത് കൊണ്ട് എന്നെ സ്വീകരിക്കാന്‍ സാധിക്കാതെ പോയ, എങ്കിലും സ്വീകരിക്കാന്‍ മനസുള്ള ദാസേട്ടന്റെ ഓര്‍മ്മയായിരുന്നു എന്റെ ഊര്‍ജ്ജമെങ്കില്‍, ഇന്ന് സാഹചര്യമുണ്ടായിട്ടും വെറുമൊരു സന്ദര്‍ശകയായിപ്പോലും എന്നെ കാണാന്‍ സാധിക്കാത്ത ദാസേട്ടന്റെ ചിത്രം എന്റെ ആത്മാവിനെ ദഹിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി വെറും തോടായ ഈ ശരീരത്തിന് ഭൂമിയിലെന്ത് കാര്യം ദാസേട്ടാ? ഞാന്‍ പോകുന്നു ദാസേട്ടാ. ഇവിടെ ബാംഗളൂരില്‍ എനിക്കൊരു ഫ്ലാറ്റ് ഉണ്ട്. അല്‍പ്പം പണം ബാങ്കിലും. എല്ലാത്തിന്റെയും അനന്തരാവകാശിയായി ഞാന്‍ ദാസേട്ടന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഈ ജീവിതത്തില്‍ ദാസേട്ടന് യാതൊന്നും നല്‍കാന്‍ സാധിക്കാതെ പോയ എനിക്ക്, ഇതെങ്കിലും ചെയ്യാനുള്ള അവകാശം ദയവായി നല്‍കണം. എന്ന്, ദാസേട്ടന്റെ മാത്രം, പ്രിയ” (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular