Connect with us

ബന്ധങ്ങൾ

ഡിവോഴ്സ്, ചെറുക്കഥ വായിക്കാം…

Published

on

രചന: Samuel George
അശ്വതി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിനെ നോക്കി. “എന്തോന്നാടീ നോക്കുന്നത്? ചോദിച്ചത് കേട്ടില്ലേ? നിന്നെ ഞാന്‍ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍ ഒരൊറ്റ കാരണമെങ്കിലും ഉണ്ടെങ്കില്‍ പറയാനാണ് പറഞ്ഞത്. ഒരു കാരണമെങ്കിലും നിനക്ക് നല്‍കാന്‍ സാധിച്ചാല്‍, ഞാനെന്റെ തീരുമാനത്തില്‍ നിന്നും പിന്മാറാം” അനന്തന്‍ അമര്‍ഷത്തോടെ പറഞ്ഞു. അശ്വതി ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് മുഖം കുനിച്ചു നിന്നതല്ലാതെ മറുപടി കൊടുത്തില്ല. “സ്ത്രീധനമായി നിന്റെ തന്തപ്പടി തരാമെന്ന് പറഞ്ഞ തുക അയാള്‍ തന്നില്ല; ഈ നൂറ്റാണ്ടില്‍ അത് കിട്ടുമെന്നു തോന്നുന്നുമില്ല. ഞാന്‍ അങ്ങോട്ട്‌ ചോദിക്കാതെ ഇങ്ങോട്ട് തരാം എന്ന് നിന്റെ തന്തയല്ലേ ചാടിക്കേറി പറഞ്ഞത്? തരാനല്ലായിരുന്നു എങ്കില്‍ എന്തിനയാളത് പറഞ്ഞു?” അനന്തന്റെ ചോദ്യത്തിന് അശ്വതിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല. സത്യമാണ് അനന്തേട്ടന്‍ പറയുന്നത് എന്നവള്‍ക്കറിയാമായിരുന്നു. “എനിക്കറിയാം നിനക്ക മറുപടി ഉണ്ടാകില്ലെന്ന്. അടുത്തതായി ആദ്യരാത്രി നിന്നോട് ഞാന്‍ പറഞ്ഞിരുന്നു, എന്റെ അച്ഛനോ അമ്മയ്ക്കോ നീ പ്രശ്നം ഉണ്ടാക്കാന്‍ പാടില്ലെന്ന്. പക്ഷെ നീയതനുസരിച്ചോ? വന്ന ദിനം മുതല്‍ നീ എന്റെ അച്ഛനോടും അമ്മയോടും ബന്ധുക്കളോടും ഇടപെടുന്നത് എങ്ങനെയെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിന്റെ വീട്ടുകാരോട് നീ കാണിക്കുന്ന സ്നേഹത്തിന്റെയും വിധേയത്വത്തിന്റെയും നാലിലൊന്ന്, നീ എന്റെ മാതാപിതാക്കളോട് കാണിച്ചിട്ടുണ്ടോടീ? എന്നാല്‍ ഞാന്‍ നിന്റെ അച്ഛനോടും അമ്മയോടും ഇടപെടുന്ന രീതി നീ കണ്ടിട്ടുണ്ടല്ലോ? അവര്‍ നിന്റെ മാതാപിതാക്കളാണ് എന്ന വല്ല വ്യത്യാസവും എന്റെ പെരുമാറ്റത്തില്‍ ഞാന്‍ കാണിച്ചിട്ടുണ്ടോ? അതും നിന്റെ തന്ത വാക്ക് പാലിക്കാഞ്ഞിട്ടു കൂടി?” അതിനും അശ്വതിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല. അവളുടെ വിതുമ്പല്‍ നിശബ്ദതയെ ഭജ്ഞിച്ചു. “പോട്ടെ ആഹാരം പാചകം ചെയ്യാന്‍ നിനക്കറിയാമോ? നീയുണ്ടാക്കുന്ന ഒരു ചായ സ്വയം കുടിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ? ഉണ്ടോടീ?” “എന്തിനാടാ നീ അവളെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്? നിനക്ക് വേറെ പണി ഒന്നുമില്ലേ?” എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന അവന്റെ അമ്മ വെളിയിലേക്ക് വന്നു കോപത്തോടെ ചോദിച്ചു. “അമ്മ ഇതിലിടപെടണ്ട. പോ; പോയി കഞ്ഞീം കറീം വയ്ക്ക്. അവള്‍ പറയട്ടെ” “ഹും” അവനെ നോക്കി ഇരുത്തിയൊന്ന് മൂളിയിട്ട് അമ്മ ഉള്ളിലേക്ക് പോയി. “എന്താടീ, അതിനും മറുപടി ഇല്ലേ നിനക്ക്?” അശ്വതി നൈറ്റിയുടെ അഗ്രം കൊണ്ട് മൂക്ക് ചീറ്റിത്തുടച്ച് ഏങ്ങലടി തുടര്‍ന്നതല്ലാതെ അവന് മറുപടി നല്‍കിയില്ല. അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. “പോട്ടെ, നിന്നെ പി ജി വരെ നിന്റെ തന്ത പഠിപ്പിച്ചു. നാളിതുവരെ നീയൊരു ജോലിക്ക് ശ്രമിച്ചിട്ടുണ്ടോ? വീട്ടുജോലിയോ നിനക്കറിയില്ല; ചെയ്യാന്‍ മനസുമില്ല. എന്നാല്‍ സ്വന്തം യോഗ്യതയ്ക്കനുസരിച്ച് കിട്ടുന്ന ഒരു ജോലിക്ക് ശ്രമിക്കാന്‍ നീയിവിടെ എത്തിയ അന്നുമുതല്‍ ഞാന്‍ പറഞ്ഞിട്ട്, നീയത് ചെയ്തോ?” അശ്വതിയുടെ കരച്ചിലിന്റെ ശക്തി കൂടി വന്നതല്ലാതെ അവള്‍ക്കതിനും മറുപടി ഉണ്ടായിരുന്നില്ല. “അതും പോട്ടേന്ന് വയ്ക്കാം; പുറത്ത് എവിടെങ്കിലും പോയാല്‍, നിനക്ക് മറ്റു പെണ്ണുങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ അറിയാമോ? പത്തുപേരുടെ മുന്‍പില്‍ വച്ച് ഇതെന്റെ ഭാര്യയാണ് എന്ന് പറയാന്‍ എനിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിട്ടില്ലേടീ നിന്റെ കാര്യത്തില്‍? ഒരുമാതിരി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അമ്മച്ചിമാരുടെ ലുക്കില്‍ അവളുടെ ഒരു ഒരുക്കമുണ്ട്; ഒരൊറ്റ തൊഴി തരാനാണ് അന്നെരമോക്കെ എനിക്ക് തോന്നിയിട്ടുള്ളത്. എത്ര തവണ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടെടീ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി അതൊക്കെ ഒന്ന് പഠിക്കാന്‍? നീ അതിനു പുല്ലുവില കൊടുത്തോ?” അശ്വതി ഭിത്തിയിലൂടെ ചാരി തളര്‍ന്ന മട്ടില്‍ നിലത്തേക്കിരുന്നു. “നീ ഇവിടെ വന്നിട്ട് വര്‍ഷം രണ്ടായി. ഈ അയല്‍പ്പക്കത്ത് ജീവിക്കുന്ന മനുഷ്യര്‍ ആരാണ്, അവരുടെയൊക്കെ പേരുകളെന്താ എന്ന് നിനക്കറിയാമോ? ഒരൊറ്റ സുഹൃത്ത് നിനക്കുണ്ടോടീ?” അതിനും അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.

അനന്തന്‍ എന്തോ തീരുമാനിച്ച മട്ടില്‍ തലയാട്ടിക്കൊണ്ട് കസേരയിലേക്ക് ചാരി. “അതാണ്‌ ഞാന്‍ ചോദിച്ചത്, നിന്നെ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍ നീയെനിക്ക് ഒരൊറ്റ കാരണം നല്‍കാമോ എന്ന്? ഇല്ലെങ്കില്‍, നിന്നെ നിന്റെ വഴിക്ക് വിടാന്‍ തന്നെയാണ് എന്റെ തീരുമാനം” അവന്‍ പറഞ്ഞത് കേട്ട് അവള്‍ ഞെട്ടലോടെ തലയുയര്‍ത്തി. “ഞാനിങ്ങനെയൊക്കെ ആയിപ്പോയി; എനിക്കൊന്നും അറിയില്ല അനന്തേട്ടാ. എന്നോട് ക്ഷമിക്ക്..” അവള്‍ കൈകൂപ്പി യാചിച്ചു. “വീട്ടുജോലി അറിയില്ല, പുറം ജോലിക്ക് ശ്രമിക്കാന്‍ വയ്യ, തനിയെ അടുത്തുള്ള കടവരെ പോലും പോകാന്‍ വയ്യ, ആരോടും സംസാരിക്കാന്‍ വയ്യ, എന്റെ മാതാപിതാക്കളെ ബഹുമാനിക്കാന്‍ വയ്യ, അയല്‍ക്കാരോട് സഹകരിക്കാന്‍ വയ്യ, നേരാംവണ്ണം ഒരുങ്ങാന്‍ വയ്യ, ഒന്നും വയ്യ ഒന്നും അറിയില്ല. ആകെ അറിയാവുന്നത് സ്വന്തം വീട്ടുകാര് വരുമ്പോള്‍ മതിമറന്ന് അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യാന്‍ മാത്രം. അത് നല്ല ഭംഗിയായിത്തന്നെ ചെയ്യുകയും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ തീരുമാനിച്ചത് നീ നിന്റെ വീട്ടില്‍ നിനക്കിഷ്ടമുള്ളവരുടെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന്. റെഡി ആയിക്കോ, നിന്നെ ഞാന്‍ കൊണ്ടുവിടാം. പുറകാലെ വക്കീല്‍ നോട്ടീസും അയയ്ക്കാം. എന്റെ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി ഇല്ല എന്ന് നീ തന്നെ സമ്മതിച്ച സ്ഥിതിക്ക്, ഇനി ഇക്കാര്യത്തിലൊരു സംസാരത്തിന്റെ ആവശ്യമില്ല” അശ്വതി കണ്ണുകള്‍ തുടച്ച് കടുത്ത ദുഖത്തോടെ അവനെ നോക്കി. അവളുടെ ദൈന്യത പക്ഷെ അവന്റെ മനസ്സലിയിച്ചില്ല. “അനന്തേട്ടാ എനിക്കെന്റെ വീട്ടില്‍ ഒരു സന്തോഷോം കിട്ടത്തില്ല; എന്നെ അവിടെ കൊണ്ടുപോയി ആക്കല്ലേ, പ്ലീസ്” അവള്‍ വീണ്ടും പറഞ്ഞു. “ഇല്ല; ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീ വെറും വേസ്റ്റ് ആണ്. ഒരു ഭാര്യയാകാനുള്ള യോഗ്യത ഇല്ലാത്ത നിന്നെ കെട്ടിയത് എനിക്ക് പറ്റിയ അബദ്ധം. പഴമക്കാര് പറയുന്നതുപോലെ, ഒന്നുകില്‍ മാനം, അല്ലെങ്കില്‍ ലാഭം, ഏതു കാര്യത്തിലും രണ്ടില്‍ ഒന്നെങ്കിലും ഉണ്ടായിരിക്കണം. നിന്റെ കാര്യത്തിലെനിക്കുള്ളത് നഷ്ടങ്ങള്‍ മാത്രം” അശ്വതി നിരാശയും ദുഖവും കലര്‍ന്ന ഭാവത്തോടെ അവനെ നോക്കിയിട്ട് വീണ്ടും തലകുനിച്ചു; ഇതികര്‍ത്തവ്യഥാമൂഢയായി. അവന്‍ പറഞ്ഞതിനൊന്നും അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ഒരു നിര്‍വാഹവും ഇല്ലാഞ്ഞിട്ടും അച്ഛന്‍ ആഗ്രഹത്തിന്റെ പേരില്‍ അനന്തേട്ടനോട് ഇങ്ങോട്ട് പറഞ്ഞതാണ് കല്യാണം കഴിഞ്ഞ് ആറുമാസങ്ങള്‍ക്കകം ഒരുലക്ഷം രൂപ കൊടുക്കാമെന്ന്. പക്ഷെ കൊല്ലം രണ്ടായിട്ടും പതിനായിരം രൂപ പോലും നല്‍കാന്‍ അച്ഛന് കഴിഞ്ഞിട്ടില്ല. ബാക്കിയൊക്കെ, അനന്തേട്ടന്‍ പറഞ്ഞതെല്ലാം ശരി തന്നെയാണ്. എങ്കിലും.. അവള്‍ കണ്ണുകള്‍ തുടച്ചിട്ട് വീണ്ടും അവനെ നോക്കി. ആ മുഖത്ത് നിന്നും ദുഖഭാവം മാറി പകരം ഒരുതരം മരവിപ്പ് പടര്‍ന്നുപിടിച്ചിരിക്കുന്നത് അനന്തന്‍ കണ്ടു. അവളെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട് എന്നറിയാമയിരുന്ന അവന്‍, അത് കേള്‍ക്കാനായി കാത്തിരിക്കുകയായിരുന്നു. “ശരി, എന്നെ കൊണ്ട് വിട്ടോളൂ. പക്ഷെ അനന്തേട്ടന്‍ എനിക്കൊരു കാര്യം ചെയ്തുതരണം; ഒരേയൊരു കാര്യം മാത്രം; എന്നാല്‍ ഞാന്‍ സ്വയം പൊയ്ക്കോളാം” മൌനം ഭജ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞു. “ഒന്നല്ല എന്ത് പണ്ടാരം വേണേലും ചെയ്യാം. നിന്നെ ഒഴിവാക്കി എനിക്ക് ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണം” അശ്വതി തീരുമാനം എടുത്തതുപോലെ തലയാട്ടി; എന്നിട്ടിങ്ങനെ പറഞ്ഞു: “എനിക്ക് വേണ്ടത് മറ്റൊന്നുമല്ല; ഈ വീട്ടിലേക്ക് വരുമ്പോള്‍ ഞാനൊരു കന്യകയായിരുന്നു. അത് അനന്തേട്ടന്‍ നഷ്ടമാക്കി. എനിക്കെന്റെ കന്യാകത്വം തിരികെ വേണം. അത് തന്നാലുടന്‍ തന്നെ ഞാന്‍ പൊയ്ക്കോളാം” അവളുടെ ആവശ്യം കേട്ട അനന്തന്‍ വാ പൊളിച്ച് അവളെ ഒരു അന്യഗ്രഹജീവിയെന്നപോലെ കുറേനേരം നോക്കിയിരുന്നു. എത്ര തല പുകച്ചിട്ടും അതിനൊരു മറുപടി അവനുണ്ടയിരുന്നില്ല. അതുകൊണ്ട് അവന്‍ മെല്ലെ എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി. “ഞാന്‍ മാര്‍ക്കറ്റിലോട്ട് പോവ്വാ; നിനക്ക് വല്ലതും മേടിക്കണോ?” ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവന്‍ ചോദിച്ചു. “അമ്മയോട് ചോദിച്ചിട്ട് പറയാം” പറഞ്ഞിട്ട് അവള്‍ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ഉള്ളില്‍ നിന്നും അമ്മയുടെ ചിരി അവന്‍ കേട്ടു. പിന്നാലെ അമ്മ അവളെയും കൂട്ടി പുറത്തേക്കെത്തി അവനെ നോക്കി ഇങ്ങനെ പറഞ്ഞു: “വല്യ വക്കീല് കളിച്ചപ്പം ഇത് നീ ഓര്‍ത്തില്ല അല്ലെ? ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഇല്ലാതാകാന്‍ നീ പറഞ്ഞതൊന്നും ഒരു കാരണമല്ല.

നിന്നെ മാത്രം സ്നേഹിക്കുന്ന ഈ പെണ്ണ്, നിന്റെയൊപ്പം വിശ്വസിച്ച് അച്ഛനെയും അമ്മയെയും സ്വന്തമായ സകലതും വിട്ടിട്ടു വന്ന ഇവള്‍, അവളെത്ര വലിയ പൊട്ടി ആയാലും നിന്റെ ശരീരമാണ് അവളെന്നത് നീ മറന്നു. വല്യ അറിവുണ്ടെന്ന് നടിക്കുകയും ഇത്ര ചെറിയ കാര്യം പോലും അറിയുകയും ചെയ്യാതെ പോയ നീ ഒരു വലിയ പൊട്ടനായിപ്പോയല്ലോടാ മോനെ” അമ്മയുടെ വാക്കുകള്‍ കേട്ട അശ്വതി കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ, ദുഖമെല്ലാം മറന്നു കൊച്ചു കുട്ടിയെപ്പോലെ ചിരിക്കുന്നത് കണ്ട അനന്തന്‍, അവളെ ഇരുത്തിയൊന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി. “അനന്തേട്ടാ പായസം വയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞു കേട്ടോ” അവള്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു. “പായസം; ഉണ്ടയാ ഞാന്‍ മേടിക്കാന്‍ പോകുന്നത്. വേണേല്‍ നീയും അമ്മേം കൂടി പോ. ഞാന്‍ മനപ്രയാസം മാറ്റാന്‍ വല്ല വെഷോം കിട്ടുമോന്നു നോക്കട്ടെ” “നില്‍ക്കടാ അവിടെ; നീ രണ്ടും മേടിച്ചോ. മനപ്രയാസം മാറ്റാനല്ല, സന്തോഷിക്കാന്‍; പക്ഷെ നിന്റെ വക്കീല്‍ നോട്ടീസിന് നല്‍കാന്‍ അവള്‍ക്കൊരു മറുപടി കൂടിയുണ്ട്. ചെല്ലടി മോളെ ചെന്ന് ആ പോത്തിനോട് പറഞ്ഞുകൊടുക്ക്” അമ്മ അശ്വതിയെ മുന്‍പോട്ടു തള്ളിക്കൊണ്ട് പറഞ്ഞു. അനന്തന്‍ കൌതുകത്തോടെ തിരിഞ്ഞു നോക്കി. അശ്വതി അവനെ അടുത്തെത്തി ചുണ്ടുകള്‍ ചെവിയില്‍ മുട്ടിച്ച് ഇങ്ങനെ മന്ത്രിച്ചു. “ഇയാളുടെ കുഞ്ഞ് എന്റെ വയറ്റില്‍ വളരുന്നുണ്ട്‌; അറ്യോ?” അനന്തന്റെ കണ്ണുകള്‍ വിടര്‍ന്നു. “നേരാണോടീ” അശ്വതി ലജ്ജയോടെ തലയാട്ടി. അവന്റെ മനസ്സും ശരീരവും ഒരേപോലെ പൂത്തുലഞ്ഞു. അതിയായ സന്തോഷത്തോടെ, അമ്മ നില്‍ക്കുന്നത് പോലും ഗൌനിക്കാതെ അവനവളെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്തു. “ഈ ഒരൊറ്റ കാരണം പോരെടി നിന്നെ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍? എന്തുകൊണ്ട് നീയിത് തുടക്കത്തിലെ പറഞ്ഞില്ലടീ ബുദ്ദൂസേ?” അവന്റെ സ്നേഹപ്രകടനം കണ്ടു ചിരിയടക്കി അമ്മ ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു. “അത് പറയാന്‍ വല്യ സന്തോഷത്തോടെ വന്നപ്പോഴല്ലേ എന്നെ പിടിച്ചു നിര്‍ത്തി വിസ്തരിച്ചത്. ഇത്രേം നല്ലൊരു വാര്‍ത്തയുമായി വന്ന എന്നെ എന്തോരം കരേപ്പിച്ചു ദുഷ്ടന്‍” അവളവന്റെ കവിളില്‍ പരിഭവത്തോടെ നുള്ളി. “ഞാനൊരു മണ്ടനാ അല്ലേടീ?” അവളെ മെല്ലെ താഴെ നിര്‍ത്തിയിട്ട് അവന്‍ ചോദിച്ചു. “ഏയ്‌ ഒരിക്കലുമല്ല, അനന്തേട്ടന്‍ പറഞ്ഞതെല്ലാം ശരിയാണ്. മാറാന്‍ ഞാന്‍ ശ്രമിക്കാം; സത്യമായും. പക്ഷെ കാശിന്റെ കാര്യം മാത്രം എന്റെ കൈയിലല്ല” “നീ ബാക്കി കാര്യങ്ങള്‍ ഏറ്റാല്‍, കാശ് ആര്‍ക്ക് വേണമെടി; നമ്പരുകള്‍ കൂട്ടാന്‍ അതുംകൂടി പറഞ്ഞെന്നല്ലേ ഉള്ളൂ. എങ്കില്‍ ഞാന്‍ പോയിട്ട് വരാം. അധികം ശരീരം അനങ്ങാതെ നോക്കണേ. നമ്മുടെ കുഞ്ഞിനൊന്നും പറ്റരുത്” “ഞാന്‍ സൂക്ഷിച്ചോളാം; പക്ഷെ രാത്രീല്‍ കുഞ്ഞിന്റെ കാര്യം മറന്നു വൃത്തികേട് കാണിക്കാന്‍ വരാതിരുന്നാല്‍ മതി” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞതിന് മറുപടിയായി അവന്‍ അവളുടെ ചന്തിക്ക് തന്നെ ഒരു പെട പെടച്ചു…. ശുഭം… (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular