Connect with us

ബന്ധങ്ങൾ

സ്നേഹക്കടൽ, ചെറുകഥ…

Published

on

രചന: ഹൃദ്യ രാകേഷ്
നാളെയെന്റെ കല്ല്യാണമാണ്.. നാളത്തെ പകലുകൂടി കഴിഞ്ഞാൽ പിന്നെയീ വീട്ടിലേയ്ക്ക് വല്ലപ്പോഴും വരുന്ന അതിഥി മാത്രം !! അച്ചാമ്മയും അനിയൻകുട്ടനും അമ്മയുമൊക്കെ ഏറെ സന്തോഷത്തിലാണ്.. വീട്ടിലേയ്ക്ക് വരുന്ന ഓരോരുത്തരെയും സ്വീകരിച്ചിരുത്താനും കുശലം ചോദിക്കാനുമൊക്കെ അവരങ്ങനെ മത്സരിച്ചു നിൽക്കാണ്.. കൂടി വന്ന തിരക്കുകൾക്കിയിലും എന്റെ കണ്ണുകൾ തിരഞ്ഞത് കറുത്ത വലിയ ഫ്രെയിമുള്ള കണ്ണടയ്ക്കു പിറകിലെ കുഞ്ഞികണ്ണുകളും.. ചിരിച്ചുകൊണ്ട് പുരികം പൊക്കി “എന്തേ ??” ന്ന് ചോദിയ്ക്കുന്ന നോട്ടവുമാണ്.. ഏഴുവർഷം പഠനത്തിനായി ഇരുന്നൂറ് കിലോമീറ്ററുകൾക്കപ്പുറം ഹോസ്റ്റൽ മുറിയിലേയ്ക്ക് തളയ്ക്കപ്പെട്ടപ്പോഴും ദിവസവും വൈകുന്നേരം ഏഴുമണിയ്ക്ക് വീഡിയോ കോളിലും… അതും പോരാതെ മിക്കപ്പോഴും വാട്സാപ്പിലും മെസ്സേജ് അയയ്ക്കുന്ന ആളാണ്.. എന്നിട്ടാണ് തൊട്ടടുത്ത് ഉണ്ടായിരുന്നിട്ട് കൂടി തിരക്കാണെന്നും പറഞ്ഞ് മുഖം തരാതെ നടക്കുന്നത്.. ഓരോ തവണ അച്ചാമയോട് ചോദിച്ചപ്പോഴും “ഇപ്പൊ വരും” ന്നുള്ള മറുപടി മാത്രമാണ് ബാക്കിയായത് !! ഏറെ നേരം കാത്തിരുന്നു മടുത്ത് സങ്കടവും ദേഷ്യവും കൂടി വന്നപ്പോഴാണ് കോണിപ്പടവുകളിറങ്ങി ഉമ്മറത്തേയ്ക്ക് എത്തുന്നത്.. എല്ലായിടത്തും ബന്ധുക്കളാണ്.. ഓരോരുത്തരെയും കണ്ട് സംസാരിച്ച് പതിയെ മുറ്റത്തേക്ക് ഇറങ്ങി.. എവിടെയും നിൽപ്പുറപ്പിയ്ക്കാതെയെന്റെ കണ്ണുകൾ പാഞ്ഞു കൊണ്ടിരുന്നു.. കറുത്ത വലിയ ഫ്രെയിമുള്ള കണ്ണടതേടി.. ഒടുവിൽ ഗേറ്റിനു വലതുവശത്തെ കൺസൾട്ടിങ് റൂമിന് പുറത്തുള്ള കസേരകളിലൊന്നിലെന്റെ കണ്ണുകൾ തട്ടി നിന്നു.. മുറിയിൽ തെളിഞ്ഞിരുന്ന ലാമ്പിൽ നിന്നും ചിതറി തെറിച്ച ഇത്തിരി വെട്ടത്തിൽ മുഖം താഴ്ത്തിയിരിയ്ക്കാണ്.. എത്രപ്പെട്ടന്നാണെന്റെ മനസ്സും ശരീരവും പാഞ്ഞതെന്നറിയില്ല.. കൂട്ടിപ്പിടിച്ചിരുന്ന കൈകളിലേയ്ക്ക് കൈ ചേർക്കുമ്പോൾ കണ്ണുനീരിന്റെ നനവുകൾ എന്റെ കൈകളിലേയ്ക്കും പടർന്ന് തുടങ്ങിയിരുന്നു.. എത്രനേരം അങ്ങനെത്തന്നെ ഇരുന്നെന്നറിയില്ല.. “ആഹാ… ആഭരണങ്ങളൊക്കെ ധരിച്ച് സുന്ദരിയായിരിക്കുന്നല്ലോ… ശരിക്കുമൊന്ന് കാണട്ടെ “ ന്ന് പറഞ്ഞുകൊണ്ട് അച്ഛനാണ് രംഗമേറ്റെടുത്ത മൗനത്തിൽ നിന്ന് മോചനം നേടി സംസാരിച്ചു തുടങ്ങിയത്.. തോളിൽ പിടിച്ചെഴുന്നേൽപ്പിച്ച്‌ ചിരിച്ചുകൊണ്ട് നിൽക്കുന്ന കണ്ടതോടെ അത്രയും നേരം അച്ഛനെ കാണാതെ വന്ന ദേഷ്യം അലിഞ്ഞില്ലാതായതും ആ നെഞ്ചിലേക്ക് വീഴുകയായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട്‌ !! പിന്നെ ഓരോരോ ഉപദേശങ്ങൾ നൽകി തലയിൽ തലോടി ആശ്വസിപ്പിക്കുകയായിരുന്നച്ഛൻ !! “ഹൗ.. കണ്ടാ പറയോ രണ്ടാനച്ഛൻ ആണെന്ന്.. ഭാഗ്യവാനെ… ഇതുപോലെ ഒരു മോളെ കിട്ടാൻ എന്ത് പുണ്യമാ ചെയ്തേ താൻ !! നമുക്കും ഉണ്ടായിരുന്നു രണ്ടെണ്ണം.. ഒരു ദീർഘ നിശ്വസത്തോടെ ഞങ്ങൾക്കിടയിലേക്കെത്തിയ ഗോവിന്ദൻമാമയെ അച്ഛൻ ചിരിച്ചുകൊണ്ട് എതിരേറ്റപ്പോൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു ഞാൻ !! അത് കണ്ടിട്ടാവാം “ശെടാ !! കീർത്തൂന് ഒരു മാറ്റോം ഇല്ലല്ലോ.. ഓൾടെ മുഖം കണ്ടപ്പോ ആ പഴയ സംഭവാ ഓർമ വരണേ.. പണ്ട് കൂടെ പഠിച്ച ഒരാൺകുട്ടിയെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടത്… ഹാ അന്നതിന്റെ പിറകെ നമ്മളെത്ര ഓടീതാലെ കൃഷ്ണാ..” ന്ന് പറഞ്ഞത്!! അതോണ്ട് ലാഭല്ലേ ണ്ടായുള്ളൂ ടോ.. അതീപ്പിന്നെ ആരും ഞാൻ രണ്ടാനച്ഛനല്ലേ ന്ന് ന്റെ കുട്ടിയോട് ചോദിച്ചിട്ടില്ലല്ലോ ന്ന് മറുപടി പറഞ്ഞു കൊണ്ട് എന്നെ ചേർത്ത് പിടിച്ച് നെറുകെയിൽ ഒരുമ്മ തന്നപ്പോൾ അലിഞ്ഞില്ലാതാവുകയായിരുന്നു ഗോവിന്ദമാമയോട് തോന്നിയ ദേഷ്യവും !! ശരിയാണ്.. അതിൽപ്പിന്നെ ആരും ചോദിക്കാൻ വന്നിട്ടില്ല “രണ്ടാനച്ഛനല്ലേ “ ന്ന്.. അവനോട് നൂറു തവണ പറഞ്ഞിരുന്നു ദേഷ്യം വന്നാൽ എന്താ ചെയ്യാന്ന് അറിയില്ലെന്ന്.. എന്നിട്ടും കളിയാക്കിയപ്പോഴാ തള്ളിയിട്ടത്.. കൈയ്ക്ക് പൊട്ടലുണ്ടായിരുന്നവന്.. ഇന്നത് ആലോചിയ്ക്കുമ്പോൾ ചിരിയ്ക്കാനാണ് തോന്നുന്നത് !! മറ്റൊരു തരത്തിൽ ആ ചോദ്യത്തോടുള്ള പ്രതികാരമായിരുന്നു പ്ലസ് വണ്ണിൽ ചേരുന്നതിന് മുൻപേ കീർത്തനയ്ക്കൊപ്പം കൃഷ്ണനെന്ന അച്ഛന്റെ പേര് കൂടി ചേർത്തത്.. കല്യാണ ആലോചനകൾ വന്നപ്പോൾ പോലും ആകെ കൂടി അഭിപ്രായം പറയാനായി എനിക്കുണ്ടായിരുന്നത് വിവാഹശേഷവും ഈ പേര് ഞാൻ മാറ്റില്ലെന്നത് മാത്രമായിരുന്നു.. നാളെ എല്ലാരേയും കൂട്ടി നേരെ മണ്ഡപത്തിൽ എത്താട്ടോ ന്ന് പറഞ്ഞുകൊണ്ട് രാത്രിയാത്ര പറയാതെ ഗോവിന്ദൻമാമ ചിരിച്ചു കൊണ്ടകലുമ്പോൾ പഴയ ചില ഓർമകളെ പൊടിതട്ടിയെടുക്കുകയായിരുന്നു മനസ്സ് !! ദേവു ചേച്ചിയുടെ അടുത്ത് ട്യൂഷന് പോയി വന്നതിന്റെ പിറകെയാണ് വീടിന്റെ ഉമ്മറത്തൊരു കാർ വന്ന് നിന്നത്.. അപ്പോഴാണ് ഗോവിന്ദൻമാമയേയും അച്ഛനെയും ആദ്യമായി കാണുന്നത് !! അവര് വന്നുപോയതിന്റെ പിറകെ അമ്മയിമാരും മാമന്മാരുമൊക്കെ അമ്മയോടെന്തൊക്കെയോ സംസാരിക്കുന്നതും.. അവരുടെ വാക്കുകൾ കേൾക്കാതെ മുറിയിൽ കയറി കതകടയ്ക്കുന്നതും.. പിന്നീടുള്ള ചില രാത്രികളിൽ എന്നെ കെട്ടിപ്പിടിച്ചെന്റെ നെറുകെയിൽ ചുണ്ടുകളമർത്തി അടക്കിപ്പിടിച്ചു കരയുന്നതിനും സാക്ഷിയാകേണ്ടി വന്നെനിയ്ക്ക് !! സത്യത്തിൽ വല്യമാമയുടെ വീട്ടിലാണ് ഞങ്ങൾ നിന്നിരുന്നതെങ്കിലും അമ്മ ഡ്രസ്സുകൾ തയ്ച്ചും ഡാൻസ് പഠിപ്പിച്ചുമൊക്കെ ലഭിക്കുന്നത് മാത്രമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്ന ഏക വരുമാനം !! ചിരിച്ചു മാത്രം അത്രയും നാള് കണ്ട അമ്മ ആരോടും മിണ്ടാതായത് ആ കാർ വന്നു പോയത് കൊണ്ടാണെന്ന് ഒരെട്ട് വയസ്സുകാരി വിചാരിച്ചാൽ കുറ്റം കണ്ടെത്താൻ കഴിയില്ലല്ലോ!! പിന്നീട് വന്ന ഞായറാഴ്ചയാണ് എന്നെയും കൂട്ടി ആദ്യമായി കടല് കാണാൻ കൊണ്ടുപോയത്..

എത്രയോ രാത്രികളിൽ വാശിപിടിച്ചിട്ടുണ്ട് കൂട്ടുകാരികളിൽ നിന്ന് മാത്രം കേട്ട കഥകളെ കണ്ടൊന്നു ആസ്വാദിയ്ക്കാൻ.. ഏറെ നേരം തിരയിൽ കളിച്ചു.. ഒടുവിലൊരു ഐസ് ക്രീം വാങ്ങി തന്നുകൊണ്ട് അമ്മ തന്നെയാണ് എല്ലാം തുറന്നു പറഞ്ഞതും.. അന്ന് വന്ന അവർക്ക് ഒരു കുഞ്ഞുവാവ ഉള്ളത് കൊണ്ടും കുഞ്ഞാവയെ നോക്കാൻ കുഞ്ഞാവയുടെ അമ്മയില്ലാത്തത് കൊണ്ടും അമ്മയെ കല്യാണം കഴിയ്ക്കാൻ പോവാണ്.. മോളേം അമ്മ കൊണ്ടൊവാം ട്ടോ.. മോൾക്ക് ഒരച്ഛൻ ണ്ടാവും ന്ന് അമ്മയ്ക്ക് വാക്ക് തന്നിട്ടുണ്ടെന്നും മോളെ നന്നായി പഠിപ്പിക്കാനും പറ്റും.. ന്നൊക്കെ പറഞ്ഞെന്റെ കൈകളിൽ മുറുകെ പിടിയ്ക്കുമ്പോൾ.. പറഞ്ഞത് മുഴുവൻ മനസിലായില്ലെങ്കിലും.. കുഞ്ഞാവ… അച്ഛൻ എന്നീ രണ്ട് വാക്കുകൾ മാത്രമേ മനസ്സിൽ ഉറച്ചു പോയുള്ളൂ.. അതുകഴിഞ്ഞ വ്യാഴാഴ്ചയാണ് വല്യമാമയും അമ്മയും ഞാനും കൂടെ വരോട്ടരെ രജിസ്റ്റർ ഓഫീസിലേക്ക് പോയത്.. മുൻപൊരിക്കൽ അവിടെ പോയത് മുത്തശ്ശന്റെ പേരിലുള്ള വസ്തു മാറ്റിയെഴുതാൻ മാമയോടൊപ്പം തന്നെയാണ്.. ഏതൊക്കെയോ പുസ്തകങ്ങളിൽ മാമൻ ഒപ്പ് വെയ്ക്കുന്ന കണ്ടു.. അതിനു പുറകെ ഞങ്ങളെ കൂട്ടാതെ തിരികെ പോവുകയും ചെയ്തു.. പിന്നീട് അന്ന് വന്ന കാറിൽ അവരോടൊപ്പമാണ് ഞങ്ങൾ പോയത് !! ആരതി ഉഴിഞ്ഞുകൊണ്ട് അച്ചാമ്മ ഞങ്ങളെ കൈപിടിച്ചു കൊണ്ടുപോയത് കണ്ണന്റെ അടുത്തേയ്ക്കാണ്.. സുഖമായി ഉറങ്ങുന്ന അവനെയെടുത്ത് എന്റെ മടിയിൽ വെച്ചുകൊണ്ട് “കണ്ണാ.. കുട്ടീടെ ചേച്ചിപെണ്ണ് വന്നല്ലോ” ന്ന് പറഞ്ഞപ്പോൾ കണ്ണുകൾ തുറക്കാതെ തന്നെ കൈകളുയർത്തിയൊരു ഞരക്കം മാത്രായിരുന്നു അവന്റെ മറുപടി !! വല്യമാമയുടെ വീടിനെക്കാൾ ഏറെ വലുപ്പം ഉണ്ടായിരുന്നു.. നിറയെ മുറികളുള്ള നിറങ്ങൾ ചാലിച്ച ചുമരുകളുള്ള വീട്.. അച്ചാമ്മയാണന്ന് കഥകൾ പറഞ്ഞുറക്കിയത്.. സ്കൂളിൽ നിന്ന് ടിസി വാങ്ങി പുതിയ സ്കൂളിൽ ചേർന്നതുമൊക്കെ വളരെ പെട്ടന്നായിരുന്നു.. അച്ചാമ്മയോടും ഗോവിന്ദൻമാമയോടും എല്ലാരോടും പെട്ടന്നിണങ്ങി.. അവരിൽ നിന്നൊക്കെ കേട്ട കഥകളിൽ നിന്നച്ഛനെ ഏറെ ഇഷ്ടപ്പെട്ടുവെന്നാലും അച്ഛനെ കാണാൻ കിട്ടുന്നത് തന്നെ കുറവായിരുന്നു !! എന്നാലും അച്ഛനോടൊന്ന് സംസാരിക്കാൻ പറ്റാത്തത് അച്ഛനെന്നെ ഇഷ്ടം ഇല്ലാത്തൊണ്ടാണോ അമ്മേ.. ഞാൻ വല്യമാമേടെ അടുത്തേയ്ക്ക് തന്നെ പൊയ്ക്കോട്ടെ ന്ന് അമ്മയോട് പറയുമ്പോൾ അച്ഛനെന്റെ പിന്നിൽ നിന്നിരുന്നെന്ന് ഞാനറിഞ്ഞില്ലായിരുന്നു !! മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ നേരമാണ് അച്ഛനെ കണ്ടത്.. എന്നിട്ടുപോലും ഒന്നു സംസാരിക്കാത്തത്തിൽ ഏറെ വിഷമിച്ചാണ് കട്ടിലിൽ കയറി കിടന്നത്.. കണ്ണുനീര് തീരുന്നേടം വരെ കരഞ്ഞു.. എപ്പോഴോ ഉറങ്ങി പോയി.. കീർത്തൂ.. ന്ന് പതിയെ വിളിച്ചത് കേട്ടുണരുമ്പോൾ അച്ഛന്റെ മുഖമാണ് തെളിഞ്ഞത്.. “അച്ഛേ.. ന്നോട് മിണ്ടീലോ ന്ന് പറഞ്ഞ് കെട്ടിപ്പിടിയ്ക്കുമ്പോൾ.. ആ കണ്ണുകളിൽ നിന്നുതിർന്ന കണ്ണുനീരിന്റെ ചൂട് ഞാനറിയുന്നുണ്ടായിരുന്നു.. “കണ്ടോ, അമ്മേ… കണ്ടോ സന്ധ്യേ.. ന്റെ മോൾക്ക് ന്നോട് ഒരു നീരസവും ഇല്ലാർന്നു.. ഞാനല്ലേ അവളെന്നോട് മിണ്ടുവോ ന്ന് ചോദിച്ച് വല്ലാതായി നടന്നത്..

ന്റെ കുട്ടി ന്നെ … മുറിയിലേക്ക് കടന്ന് വന്ന അച്ചാമ്മയോടും അമ്മയോടും എന്നെ ചേർത്തു നിർത്തികൊണ്ടത് പറയുമ്പോൾ അവരിലും നിറഞ്ഞൊഴുകുകയായിരുന്നു മിഴികൾ !! “ഞങ്ങളൊന്ന് പുറത്ത് പോയി വരാമെന്ന് പറഞ്ഞെന്നെ വാരിയെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോൾ “അച്ഛനില്ലാത്തവൾ” എന്ന് പരിഹസിച്ച കൂട്ടുകാരികളെ ഇപ്പോഴൊന്ന് കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി അന്നത്തെ എട്ട് വയസുകാരി പെണ്ണ് !! സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആരോയുമില്ലാത്ത തെരുവിലൂടെ അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന നേരം.. മോളെ.. അച്ചയ്ക്കൊരു പെണ്കുട്ടിയെ തരണം നായിരുന്നു.. ദൈവങ്ങളോട് പ്രാർത്ഥിച്ചത്.. ഇപ്പൊ അച്ചയ്ക്ക് രണ്ട് പേരും ണ്ട്. മോള് അച്ചേനെ നല്ലൊരു കൂട്ടുകാരനാക്കില്ലേ ന്ന് ചോദിച്ചപ്പോ.. തുടിയ്ക്കുകയായിരുന്നു മനസ്സ്.. സന്തോഷം കൊണ്ട് !! പിന്നീട് അച്ഛൻ മാറ്റിവെയ്ക്കപ്പെട്ട സമയങ്ങൾ എനിക്ക് വേണ്ടി മാത്രമായിരുന്നു.. ജീവിയ്ക്കായായിരുന്നു എനിക്ക് വേണ്ടി മാത്രം !! ഡോക്ടറാവാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോ മോളിങ്ങു പഠിച്ചു വന്നാ മതി.. ആ ഗേറ്റിനരികിൽ കൺസൽറ്റിങ് റൂം പണിതു തരാമെന്ന് വാക്ക് തന്നതും അച്ഛനാണ്.. സ്വപ്നം കാണാൻ.. ഉറക്കെ പാടാൻ.. ഏതുകാര്യത്തിനും ആദ്യമേ കൂടെ നിന്നു കൊണ്ട്.. അമ്മ അടിയ്ക്കുവാനോങ്ങുമ്പോൾ തടഞ്ഞും.. ന്യായീകരിച്ചും കൂടെ നിന്നൊരാൾ !! പിന്നെങ്ങനെയാണ്.. രണ്ടാനച്ഛനല്ലേ ന്ന് ചോദിക്കുമ്പോൾ ദേഷ്യം കേറാതെ ഇരിക്കുന്നത്?? ഒരു തരത്തിൽ ഞാനും കണ്ണനും തുല്യരാണ്.. അവൻ കണ്ണ് തുറന്നപ്പോ അവന്റെ അമ്മയെ കാണാൻ പറ്റിയില്ല.. എനിക്കെന്റെ അച്ഛനേം.. ഇപ്പൊ അതേ ദൈവങ്ങൾ തന്നെ അവനൊരു അമ്മയേം.. എനിക്കൊരു അച്ഛനേം തന്നു.. അച്ഛനെനിയ്ക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ അവനുവേണ്ടി ജീവിയ്ക്കുകയായിരുന്നമ്മ.. അതുകൊണ്ട് തന്നെയാവാം ഭൂമിയിലെ സ്വർഗ്ഗമാവാനീ വീടിന് കഴിഞ്ഞതും !! “കീർത്തൂ.. നീയെന്തിനാടാ ങ്ങനെ കരയണത്.. നല്ലൊരു ചെക്കനെ അല്ലെ അച്ഛൻ കൊണ്ട് വന്നേക്കണേ… പിന്നെ അച്ഛേ പിരിയും ന്ന് ഓർത്തിട്ടാണെങ്കിൽ.. അതിന് പരിഹാരം ണ്ടാക്കാവുന്നതെയുള്ളൂ.. നോക്ക്യെ.. ഫോട്ടോയില് നല്ല ഭംഗി വേണം.. അല്ലെങ്കിൽ നാളെ നിങ്ങളുടെ മക്കൾക്ക് കാണിച്ചു കൊടുക്കുമ്പോൾ അയ്യേ ന്ന് പറയും.. ഒന്ന് ചിരിക്കെടീ ന്റെ കീർത്തൂ ന്ന് പറയുമ്പോൾ പോലും.. നിറഞ്ഞൊഴുകുകയായിരുന്നെന്റെ മിഴികൾ നിയന്ത്രിയ്ക്കാനാകാത്ത വിധം !! കാരണം, ആരൊക്കെയെന്റെ ജീവിതത്തിൽ വന്നുപോയ്‌ മറഞ്ഞാലും.. കാലങ്ങളെത്ര കഴിഞ്ഞാലും.. എനിക്ക് വലുതെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച.. മനസ്സ് തുറന്ന് ചിരിക്കാൻ പഠിപ്പിച്ച .. അച്ഛൻ തന്നെയല്ലേ.. എന്തൊക്കെ കുരുത്തകേടുകളൊപ്പിച്ചാലും കറുത്ത വലിയ ഫ്രെയിമുള്ള കണ്ണടയ്ക്കു പിറകിലെ കുഞ്ഞികണ്ണുകളുയർത്തി ചിരിച്ചുകൊണ്ട് “എന്തേ ?? ഇതിനാണോ.. ഇതിപ്പോ ശരിയാക്കാലോ” ന്ന് ചോദിയ്ക്കുന്ന നോട്ടവുമല്ലേ ഏറ്റവും വലിയ ധൈര്യവും !! (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….) ചിത്രം : കടപ്പാട്

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular