Connect with us

Love

കടന്നുപോയ രണ്ടുവർഷകാലം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവൾ ഓർത്തു…

Published

on

രചന: ഭാഗ്യലക്ഷ്മി

“ഹലോ ഏട്ടാ…” “എന്താ അമ്മൂ സൗണ്ട് വല്ലാതിരിക്കുന്നെ… നീ കരഞ്ഞോ….?” കാൾ അറ്റൻഡ് ചെയ്തതും അമൃതയുടെ ശബ്ദം കേട്ട് അനന്തു ഒന്നുപതറി. അത്രയ്ക്കു തളർച്ച ബാധിച്ചിരുന്നു അവളുടെ സംസാരിത്തിൽ… “ഏയ്‌ ഒന്നൂല്ല, ഏട്ടൻ എന്നാ നാട്ടിലേക്ക് വരാ….?” “പെട്ടെന്ന് വരാം മോളെ, ഞാൻ ലീവിന് നോക്കുന്നുണ്ട്. കിട്ടണ്ടേ…..” ദീർഘനേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞുതുടങ്ങി. “ഇന്ന് ചെക്ക്അപ്പ്‌ ആയിരുന്നു, ഡോക്ടർ അച്ഛനോട് പറയുന്നത് കേട്ടു വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന്… എനിക്കും ഇനി വല്യ ആഗ്രഹം ഒന്നൂല്ല്യ ഏട്ടാ, പക്ഷെ എനിക്ക് ഏട്ടനെ കാണണം, ഒരുവട്ടമെങ്കിൽ ഒരു വട്ടം…. എനിക്ക് പേടിയാകുവാ ഏട്ടാ…. ഏട്ടനെ കാണാണ്ട് പോവാൻ എനിക്ക് പേടിയാ, ഏട്ടൻ വരില്ലേ…. എനിക്ക് കാണണം ന്റെ ഏട്ടനെ…..” കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ, എന്നിട്ടും എന്തോ മനോധൈര്യത്താൽ കരഞ്ഞില്ല. ഫോണിന്റെ അങ്ങേതലക്കൽ ഒരു ഹൃദയം ഉരുകിതീരുന്നത് കാണാതെ തന്നെ അവൾ മനസിലാക്കി, അമ്മൂട്ടിടെ അനന്തേട്ടനെ അമ്മൂട്ടിക്കല്ലാതെ മാറ്റാർക്കാ മനസിലാവാ…. അമൃതയുടെ കൺകോണുകളിൽ നീർതുള്ളികളുടെ സാനിധ്യം….. “അമ്മൂ ഞാൻ വൈകുന്നേരം വിളിക്കാം ട്ടോ…” ഷോപ്പിൽ കസ്റ്റമേഴ്സ് വന്നപ്പോൾ അനന്തു തിടുക്കത്തിൽ കാൾ കട്ട്‌ ചെയ്തു, ചെവിയോട് ചേർത്തു വയ്ച്ച ഫോൺ ബെഡിലേക്ക് തന്നെ മാറ്റിയിട്ട് അമൃത പയ്യെ എഴുന്നേറ്റു. നിലകണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. അവൾക്ക് കരച്ചിൽ വന്നു, കണ്ണുനീർ വറ്റിയെന്ന് തോന്നിയ മിഴികൾ വീണ്ടും വീണ്ടും നനഞ്ഞു കുതിർന്നു. അമ്മു തലയിലൂടെ വിരലോടിച്ചു, തലമുടികളില്ലാതെ, തരിശുഭൂമി പോലെ കിടക്കുന്ന തന്റെ തലയിൽ വിരലുചേർക്കുമ്പോൾ അവൾക്ക് സങ്കടം വന്നു. കീമോ റേഡിയേഷനുകൾക്ക് മുടിയോടാണല്ലോ വിദ്വേഷം…, കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞു ഒട്ടിയ എല്ലുന്തിയ ശരീരവുമായുള്ള തന്റെ മനുഷ്യകോലത്തെ എത്ര നേരം നോക്കിനിന്നുവെന്ന് അവൾക്ക് അറിയില്ല. കടന്നുപോയ രണ്ടുവർഷകാലം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവൾ വെറുതെ ഒന്നോർത്തു. ഫേസ്ബുക്കും വായനയും ആയിരുന്നു അമൃത എന്ന അമ്മുവിന്റെ തട്ടകം, ഫേസ്ബുക്കിലെ എല്ലാ തൂലിക ഗ്രൂപ്പുകളിലും അവൾ അംഗമായിരുന്നു. എല്ലാ കഥകളും രചനകളും പോരാഞ്ഞു വീട്ടിൽ ബാലരമയും ബാലഭൂമിയും വരെ വരുത്തി വായിച്ചിരുന്നു അമ്മു. വായന അവൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു. കോളേജ് വെക്കേഷൻ ആയപ്പോൾ അച്ഛൻ വാങ്ങികൊടുത്തതാണ് അമ്മുവിന് ആൻഡ്രോയ്ഡ് ഫോൺ, ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു അമ്മുവിന് സ്വന്തമായി ഒരു ഫോൺ എന്നുള്ളത്. കൂട്ടുകാർക്കൊക്കെ ഫേസ്ബുക് ഉണ്ട്, ഫേസ്ബുക്കിനെ കുറിച്ച് കൂട്ടുകാരികൾ ഓരോന്ന് പറയുന്നത് കേട്ടപ്പോൾ കരുതിയതാണ്, അമ്മൂനും ഒരു ഫേസ്ബുക് അകൗണ്ട് വേണം എന്ന്….

അങ്ങനെ ആശിച്ചു മോഹിച്ചു ഫോൺ കിട്ടിയപ്പോൾ അമ്മുവും തുടങ്ങി ഒരു ഫേസ്ബുക് അകൗണ്ട്, അമൃത അമ്മു, ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടാൽ കുഴപ്പമാണെന്നുള്ള അറിവ് മുൻപേ അവൾക്ക് കിട്ടിയിരുന്നത് കൊണ്ട് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ തപ്പിപിടിച്ച് പ്രൊഫൈൽ ഫോട്ടോയും വച്ചു. കണ്ണിൽകണ്ട അറിയാവുന്ന എല്ലാവർക്കും റിക്വസ്റ്റ് കൊടുത്തു, കുറെ പേര് അക്‌സെപ്റ്റ് ചെയ്തു, കുറെ പേര് അക്‌സെപ്റ്റ് ചെയ്തില്ല. വന്ന മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു അമ്മു മുഷിഞ്ഞു, രണ്ട് ദിവസം അവൾ ഫോൺ നിലത്ത് വച്ചതെയില്ല. ഒരാഴ്ചക്ക് ശേഷം അവൾക്ക് ബോധ്യമായി, കൂട്ടുകാരികൾ പറഞ്ഞത്രയും സെറ്റപ്പ് ഒന്നും അല്ല ഫേസ്ബുക് എന്ന്, അതോടെ അവൾ പയ്യെ എഴുത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോ കഥകളും സസൂക്ഷ്മം വായിച്ചു, മനസ്സിൽ തോന്നിയ അഭിപ്രായങ്ങൾ താഴെ കമന്റ്‌ ആയ് കുറിച്ചിട്ടു. അങ്ങനെ അവൾക്ക് എഴുത്തുകാരായ ഒരുപാട് കൂട്ടുകാരെ കിട്ടി, അവരോട് മിണ്ടുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു. എഴുത്തുകൂട്ടുകാർ അവളോട് ചോദിക്കുമായിരുന്നു, “തനിക്ക് എന്തെങ്കിലും ഒക്കെ എഴുതിക്കൂടെ…..” പക്ഷെ തലകുത്തിനിന്നിട്ടും ഒരക്ഷരം പോലും തന്നെ കനിയുന്നില്ല എന്ന് അമ്മുവിന് മാത്രല്ലേ അറിയൂ. എന്നിട്ടും കണ്ടും കേട്ടും വായിച്ചും അറിഞ്ഞതിന്റെയുമൊക്കെ വെളിച്ചത്തിൽ അമ്മുവും എഴുതി ഒരു കുന്നിക്കുരുകഥ, പക്ഷെ അമ്മു പ്രതീക്ഷിച്ച പോലെ അത് വലുതായി ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷെ വന്ന ഒന്നുരണ്ട് സ്റ്റിക്കർ കമന്റിനിടയിൽ അനന്തു രവീന്ദ്രൻ എന്ന ആളിന്റെ ഒരു കമന്റ്‌ അമ്മു ശ്രദ്ധിച്ചു, അത് ഒരു വഴിതിരിവായിരുന്നു. കമന്റ്‌ സൗഹൃദം പതിയെ ഇൻബൊക്സ് സൗഹൃദമായിമാറി. ഏതോ ഒരു ആത്മബന്ധം അവർക്കിടയിലെ സൗഹൃദത്തെ ബലപ്പെടുത്തി, പരസ്പരം ഫോൺ നമ്പർ കൈമാറാനും വിളിക്കാനും ഒരുപാട് നാൾ വേണ്ടി വന്നില്ല അവർക്ക്. ഏതൊരു ഒരു നിമിഷത്തിൽ അവരുടെ ഉള്ളിലെ സൗഹൃദം പ്രണയമായ് വളർന്നു, ഒരിക്കൽ പോലും നേരിൽ കാണാത്ത ഒരു പ്രണയം. അനന്തു ഗൾഫിൽ ഒരു ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത്, അച്ഛനും അമ്മയും അനിയത്തിയും ചേർന്ന ഒരു ചെറിയ കുടുംബം, അനിയത്തി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്. കുറച്ചു നാളുകൾ കൊണ്ട് തന്നെ അമ്മുവും അനന്തുവും പിരിയാനാകാത്ത വിധം അടുത്തുപോയിരുന്നു, കേവലം ഒരു ഫേസ്ബുക് പ്രണയം എന്ന നിലയിൽ തള്ളികളയാനാകാത്ത വിധം…. പെട്ടെന്നൊരു ദിവസം അമ്മുവിന് തലവേദന തുടങ്ങി, ആദ്യം ഒന്നും അത് കാര്യമാക്കിയില്ല. പിന്നെപിന്നെ മെസ്സേജ് ടൈപ് ചെയ്യുമ്പോൾ വേദന അധികമാകാൻ തുടങ്ങിയപ്പോൾ അവൾ വീട്ടിൽ അത് സൂചിപ്പിച്ചു. സദാനേരവും ഫോണിൽ കുത്തി ഇരുന്നിട്ടാണ് തലവേദന എന്നും പറഞ്ഞ് അമ്മ അവളെ ചീത്ത പറയുകയാണ് ചെയ്തത്, അതുകൊണ്ട് അവൾ സ്ഥിരം കഴിക്കുന്ന ഹോമിയോ മരുന്ന് കഴിക്കാൻ തുടങ്ങി. മരുന്ന് കഴിക്കുമ്പോൾ വേദന മാറിയത് കൊണ്ട് പിന്നെ അവൾ അത് കൂടുതൽ ശ്രദ്ധിക്കാൻ പോയതുമില്ല. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരുന്നു,

ഒരുദിവസം അമ്മു ക്ലാസ്സിൽ തലചുറ്റി വീണു, ആ വീഴ്ചയിൽ തല എവിടെയോ തട്ടിയത് കൊണ്ടോ അറിയില്ല, മൂക്കിൽ നിന്ന് കുറച്ചു രക്തവും വന്നിരുന്നു. അങ്ങനെയാണ് അച്ഛൻ അമ്മുവിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്നതും ചെക്കപ്പ്‌ നടത്തിയതും. റിസൾട്ട്‌ വന്നപ്പോൾ ഞെട്ടിപ്പോയ് അമ്മു, അവൾക്ക് ബ്ലഡ് ക്യാൻസർ ആയിരുന്നു. “ഒന്ന് ജീവിക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ… അതിന് മുൻപ് നീ എന്നെ പരീക്ഷിക്കുവാണോ കൃഷ്ണാ….” അമ്മു മനസ്സിൽ തേങ്ങി. അനന്തുവിനോട് എങ്ങനെ പറയണം എന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. എങ്ങനെയോ അവൾ അത് പറഞ്ഞൊപ്പിക്കുമ്പോൾ അനന്തുവിന്റെ മാനസികനില പ്രതീക്ഷിച്ചതിലും ഭയാനകമായിരുന്നു, ആകെ തളർന്നു പോയി അവൻ…. അമ്മു ഓർമയിൽ ചികഞ്ഞു. ഇന്ന് അനന്തേട്ടനുമായി എന്റെ ജീവിതം തുടങ്ങിയിട്ട് രണ്ട് വർഷം, എന്റെ രോഗവുമായി പോരാടാൻ തുടങ്ങിയിട്ടും ഏതാണ്ട് അത്രയും കാലം…. മറിക്കാൻ എനിക്ക് ഭയമില്ല, പക്ഷെ എനിക്ക് അതിന് മുൻപ് ഒരുനോക്ക് എന്റെ ഏട്ടനെ ഒന്ന് കാണണം. അവൾ കണ്ണുനീരോടെ ഉറക്കത്തെ പുൽകി. പിറ്റേന്ന് അമ്മു ഉണർന്നത് ഒത്തിരി ഉത്സാഹത്തോടെയാണ്, എണീറ്റപാടെ അവൾ ഫോൺ എടുത്തു അനന്തുവിന് മെസ്സേജ് അയച്ചു. ‘ഇന്നലെ വിളിക്കാം ന്ന് പറഞ്ഞു പറ്റിച്ചു ല്ലെ… സാരല്ല്യ. ഞാൻ ഇന്ന് ഒന്ന് അമ്പലത്തിൽ പോണുണ്ട്, ഏട്ടന് വേണ്ടി അർച്ചന കഴിപ്പിക്കാംട്ടോ….” മുറിയിൽ നിന്ന് പുറത്തിറങ്ങി അവൾ ഹാളിലേക്ക് നടന്നു, നാളുകൾ ഏറെയായി മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. ഹാളിൽ തന്നെ അച്ഛൻ ഉണ്ടായിരുന്നു, അമ്മ അടുക്കളയിലും. “അച്ഛാ എനിക്കൊന്ന് അമ്പലത്തിൽ പോണം…” അമ്മുവിന്റെ വാക്കുകൾ അച്ഛനെയും അമ്മയെയും അമ്പരപ്പിച്ചു, ഒത്തിരി നാളുകളായി തങ്ങളുടെ മകൾ ചിരിച്ചു വർത്തമാനം പറഞ്ഞു കണ്ടിട്ട്, ആ സന്തോഷം അവരുടെ കണ്ണുകളിൽ പൂത്തിരി കത്തിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ സമ്മതവും വാങ്ങി അമ്മു തിരികെ മുറിയിൽ എത്തി, കുളിക്കാൻ വയ്യായ്ക ഉണ്ടായിട്ടും അവൾ അത് കാര്യമാക്കാതെ കുളിച്ചു. ഉള്ള മുടി ചീകി വച്ചു, ഒരു ഓറഞ്ച് കളർ പട്ട്പാവാടയണിഞ്ഞു നെറ്റിയിൽ ഒരു ചെറിയ വട്ടപൊട്ടും കുത്തി. അച്ഛന്റെയും അമ്മയുടെയും കൂടെ കാറിൽ അമ്പലത്തിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരു സംതൃപ്തി തോന്നി അമ്മുവിന്. നടക്കാൻ നന്നേ ബുദ്ധിമുട്ട് തോന്നിയെങ്കിലും അമ്മയുടെ കൈയിൽ പിടിച്ച് അവൾ അമ്പലപ്പടികൾ കയറി. ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ അനന്തേട്ടനെ കാണണം എന്ന ആഗ്രഹം മാത്രം. ദീപാരാധന സമയത്ത് ബോധം മറഞ്ഞു വീണ അവളെയും എടുത്തു കാറിന്റെ അരികിലേക്ക് ഓടുമ്പോൾ അച്ഛന്റെ കണ്ണുനിറഞ്ഞു കാഴ്ച മങ്ങിയിരുന്നു. കണ്ണു തുറക്കുമ്പോൾ അവൾ അവളൊരു അടച്ചുപൂട്ടിയ മുറിയിലാണ്, ചുറ്റും വെള്ളപൂശിയ ചുവരുകൾ മാത്രം. പെട്ടെന്ന് അവളുടെ മേലെ മയിൽ‌പീലി കൊഴിഞ്ഞുവീഴാൻ തുടങ്ങി, “ന്റെ കൃഷ്ണാ…. നീ എന്നെ പരീക്ഷിക്കാണോ…?” അമ്മുവിന്റെ സ്വരം നേർത്തു… “അമ്മൂട്ടി…….” “അനന്തേട്ടൻ… ഏട്ടാ…. ഏട്ടൻ എവിടെയാ…..” അവൾ ചുറ്റുപാടും കണ്ണോടിച്ചു.

“കണ്ണു തുറക്ക് അമ്മൂട്ടി എന്നാലല്ലേ കാണാൻ പറ്റൂ….” അപ്പൊ ഞാൻ കണ്ണടച്ച് പിടിച്ചിരിക്കുവാണോ… അമ്മു കണ്ണുകൾ കഷ്ടപ്പെട്ടു വലിച്ചു തുറന്നു. ആകെ ഒരു മങ്ങലാണ്, എങ്കിലും അവൾ കണ്ടു, തന്റെ അരികിൽ കണ്ണുനിറച്ചു നിൽക്കുന്ന അനന്തുവിനെ… “എത്ര ദിവസായി നീ ഈ കിടപ്പാന്ന് അറിയോ പേടിപ്പിച്ചു കളഞ്ഞുല്ലോ മോളെ നീ ഞങ്ങളെ….” ഞങ്ങളോ….. അമ്മു തലയിൽ ഉയർത്തി നോക്കാൻ ശ്രമിച്ചു, അച്ഛനും അമ്മയും അനന്തേട്ടന്റെ അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു…. “ഞാൻ മരിച്ചു പോവോ അനന്തേട്ടാ…. ” അമ്മു വിക്കി വിക്കി ചോദിച്ചു, “ഇല്ല മോളെ…. നിന്നെ ഞാൻ ഒന്നിനും വിട്ടുകൊടുക്കില്ലല്ലോ… പിന്നെങ്ങനെയാ നീ മരിക്കാ… നീ എന്റെ അമ്മൂട്ടി അല്ലെ…..” അവളുടെ കൈത്തലം അവന്റെ കൈകൾക്കുള്ളിൽ ചേർത്തു വച്ചു അവൻ പറഞ്ഞു, അമ്മുവിന്റെ ഊർജമായിരുന്നു അനന്തു, ജീവിതത്തിലേക്ക് വീണ്ടും വീണ്ടും പിച്ചവച്ചു നടന്നു കയറാൻ ഉള്ള ഊർജം ❤️❤️❤️

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular