Connect with us

Love

അയാൾക്ക് തന്നോട് തോന്നിയത്, തൻ്റെ തൊലി വെളുപ്പിനോടുള്ള ആകർഷണം മാത്രമാണ്

Published

on

രചന: സജി തൈപ്പറമ്പ്

“ദേ പെണ്ണേ … കൊറേ കാലമായി, ഞാൻ നിൻ്റെ പുറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് ,എന്തേലും ഒന്ന് വാ തൊറന്ന് പറ” ടിപ്പർ ലോറിയുടെ ഇരമ്പൽ കേട്ടപ്പോഴെ, മായയ്ക്ക് നെഞ്ചിടിപ്പ് തുടങ്ങിയിരുന്നു, അയാളുടെ കണ്ണിൽ പെടാതിരിക്കാനായി, കുട കൊണ്ട് മറച്ച് പിടിച്ച്, റോഡിൻ്റെ അരിക്ക് പറ്റി നടന്നെങ്കിലും, അയാൾ തന്നെ കണ്ടു പിടിച്ചെന്ന് അവൾക്ക് മനസ്സിലായി. “നിൻ്റെ മറുപടി കിട്ടിയിട്ട് വേണം എൻ്റെ വീട്ടുകാരെ നിൻ്റെ വീട്ടിലേക്ക് അയക്കാൻ ,ഈ നാട്ടിൽ വേറെ പെമ്പിള്ളാരില്ലാഞ്ഞിട്ടല്ല ,പക്ഷേ നിന്നെ കണ്ട് കഴിഞ്ഞപ്പോൾ മുതൽ, എനിക്ക് മറ്റാരെയും ഇഷ്ടപ്പെടാൻ കഴിയുന്നില്ല” ലോറി സൈഡാക്കി നിർത്തിയിട്ട്, അയാളിറങ്ങി വന്ന് അവളോടൊപ്പം നടക്കാൻ തുടങ്ങി. “എനിക്ക് നിങ്ങളെ പേടിയാ ,അത് കൊണ്ട് തന്നെ നിങ്ങളെ എനിക്ക് ഇഷ്ടപ്പെടാനും കഴിയില്ല ,ഞാൻ നിങ്ങളിൽ നിന്നും എത്ര പ്രാവശ്യം ഒഴിഞ്ഞ് മാറി നടന്നിരിക്കുന്നു, എന്നിട്ടും നിങ്ങൾക്കത് മനസ്സിലായില്ലേ? എവിടുന്നോ കിട്ടിയ ധൈര്യം സംഭരിച്ച്, ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു. മുഖമടച്ച് ഒരടി കിട്ടിയ പോലെ അയാൾ സ്തബ്ധനായി നിന്നു പോയി . അയാൾ തന്നെ പിന്തുടരുന്നില്ലെന്നുറപ്പായപ്പോഴാണ്, അവൾക്ക് ശ്വാസം നേരെ വീണത് ,ആശ്വാസത്തോടെ അവൾ കാല് വലിച്ച് വച്ച് നടന്നു. ചൂളത്തെരുവിലെവിടെയോ ആണ് അയാളുടെ വീടെന്ന്, കൂട്ടുകാരി ദേവിക പറഞ്ഞുളള അറിവ് മാത്രമേ മായയ്ക്കുളളു. ആറടി പൊക്കമുള്ള ആജാനുബാഹുവായ കറുത്തിട്ടൊരാൾ ,കൊമ്പൻ മീശയും, കണ്ണുകളിലെ ചുവപ്പും ആകെ കൂടി ഒരു തെരുവ് ഗുണ്ടയുടെ ലുക്കായിരുന്നു അയാൾക്ക്. “നിൻ്റെ തൊലി വെളുപ്പ് കണ്ടിട്ടാടീ..ഇവൻമാരൊക്കെ നിൻ്റെ പുറകെ മണപ്പിച്ച് വരുന്നത് , കാര്യം കണ്ട് കഴിയുമ്പോൾ, അവൻമാര് പാട്ടിന് പോകും, പിന്നെ പൊടിയിട്ട് നോക്കിയാൽ പോലും കാണില്ല, അല്ലേലും ഈ ലോറിക്കാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല ,അവര് ചെല്ലുന്നിടത്തൊക്കെ പെണ്ണുങ്ങളുണ്ടാവും” ദേവിക പറഞ്ഞതൊക്കെ വസ്തുതകളാണെന്ന്, മായയ്ക്കും തോന്നിയിരുന്നു. കോളേജ് കാലം തൊട്ടേ, തൻ്റെ പുറകെ പലരും നടന്നിട്ടുണ്ട് ,അത് താൻ സുന്ദരിയായത് കൊണ്ടല്ലേ? അയാൾക്ക് തന്നോട് തോന്നിയത്, തൻ്റെ തൊലി വെളുപ്പിനോടുള്ള ആകർഷണം മാത്രമാണ്, ദേവിക പറഞ്ഞത് പോലെ, തന്നെ അയാൾ ഭ്രമം തീരുമ്പോൾ, കറിവേപ്പില പോലെ പുറം തള്ളും ,അല്ലെങ്കിലും കോളേജ് ബോയ്സിൽ, പലരും സുന്ദരന്മാരായിരുന്നു, അവരോട് തനിക്ക് പ്രണയം തോന്നിയിട്ടില്ല ,പിന്നെയാ ഇയാളോട് തോന്നാൻ പോകുന്നത്. അയാളുടെ രൂപം മനസ്സിൽ ഒരു പുശ്ചത്തോടെ കുഴിച്ച് മൂടിയിട്ട് മായ വീട്ടിലേക്ക് നടന്നു.

“ചെറുക്കൻ നല്ല വിദ്യാസമ്പന്നനും ,സൽസ്വഭാവിയുമാണ് ,മാത്രമല്ല ബാംഗ്ളൂരിൽ വലിയൊരു കമ്പനിയിലെ അസിസ്റ്റൻ്റ് മാനേജരുമാണ്” അമ്മാവനാണ്, കാർത്തിക്കിൻ്റെ ആലോചനയുമായി വന്നത്. ഫോട്ടോ കണ്ടപ്പോൾ, മായയ്ക്കുo പയ്യനെ ഒരു പാടിഷ്ടമായി. പിന്നെ പെണ്ണ് കാണലും, കല്യാണമുറപ്പിക്കലും വളരെ വേഗത്തിലായിരുന്നു. കല്യാണത്തിനുള്ള മുഹൂർത്തം, ആറ് മാസത്തിന് ശേഷമേയുള്ളു എന്നറിഞ്ഞപ്പോൾ, കാത്തിരിക്കാൻ ഇരുകൂട്ടരും തയ്യാറായി . അപ്പോഴേക്കും, അവർ പരസ്പരം ഒരു പാട് അടുത്ത് കഴിഞ്ഞിരുന്നു. മണിക്കൂറുകളോളം നീളുന്ന ചാറ്റിങ്ങും, വീഡിയോ കോളുകളും അവരുടെ പ്രണയത്തെ ദൃഡമാക്കി. “നീയില്ലാത്തൊരു നിമിഷത്തെക്കുറിച്ച് പോലും, എനിക്കിപ്പോൾ ചിന്തിക്കാനാവുന്നില്ല” “ശരിയാണ് കാർത്തിക്ക്, എൻ്റെ ഹൃദയമിടിപ്പ് പോലും, ഇപ്പോൾ നിൻ്റെ പേരാണ് ഉച്ചരിക്കുന്നത്” പ്രണയാതുരമായ സംഭാഷണങ്ങളിൽ മുഴുകിക്കൊണ്ടാണവൾ, വരാന്തയിലിരുന്ന് അച്ഛൻ വിളിച്ച് ചോദിച്ച, തൈലത്തിൻ്റെ കുപ്പിക്ക് വേണ്ടി, സ്റ്റോർ റൂമിലെ അലമാരയുടെ മുകളിൽ പരതിയത്. പക്ഷേ ,അബദ്ധവശാൽ അവളുടെ കൈ തട്ടി, മുകളിലിരുന്ന റബ്ബർഷീറ്റുണ്ടാക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ ആസിഡിൻ്റെ ടിന്ന് മറിഞ്ഞ്, അവളുടെ തലവഴി വീണു. അകത്ത് നിന്ന് മായയുടെ അലർച്ചകേട്ട് ഓടി വന്ന, അവളുടെ അച്ഛനും അമ്മയും കണ്ടത് ,മുഖം പൊത്തി പിടിച്ച് നിലവിളിക്കുന്ന മകളെയാണ്, നിലത്ത് വീണ് കിടക്കുന്ന ആസിഡ് കുപ്പി കണ്ടപ്പോൾ, കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ, മായയുടെ അച്ഛൻ ,അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകാനുളള വണ്ടി വിളിക്കാനായി, റോഡിലേക്കിറങ്ങി. നേരമിരുട്ടിയാൽ പിന്നെ, ആ വഴിയിൽ കൂടി അധികം വാഹനങ്ങൾ വരാറില്ല. ദൂരെ നിന്ന്, രണ്ട് ഹെഡ് ലൈറ്റിൻ്റെ വെളിച്ചം കണ്ടപ്പോൾ, അയാൾ റോഡിലേക്ക് കയറി നിന്ന് കൈ വീശിക്കാണിച്ചു. വണ്ടി അടുത്ത് വന്ന് ബ്രേക്കിട്ട് നിന്നപ്പോഴാണ്, അതൊരു ടിപ്പർ ലോറിയാണെന്ന് മനസ്സിലായത്. ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ, അയാളും കൂടി ഇറങ്ങി വന്ന്, മായയെ ലോറിയിലേക്ക് കയറാൻ സഹായിച്ചു. വെന്തുരുകുന്ന വേദനയിൽ, തന്നെ കോരിയെടുത്ത് ,ലോറിക്കുള്ളിലേക്ക് കയറ്റി കിടത്തിയ ഡ്രൈവർ, താൻ വെറുക്കപ്പെട്ടയാളാണെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല. മായയെ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോൾ, അച്ഛൻ്റെ ഫോണിലേക്ക് കാർത്തിക്കിൻ്റെ ഫോൺ വന്നു. “എന്താ അച്ഛാ .. മായയ്ക്ക് എന്ത് പറ്റി ,സംസാരിച്ചിരുന്നപ്പോൾ ഒരു നിലവിളി കേട്ട്, ഫോൺ കട്ടായതാ ,പിന്നെ വിളിച്ചിട്ടൊന്നും കിട്ടുന്നില്ല” ഉത്കണ്ഠയോടെ അവൻ ചോദിച്ചു. മായയുടെ അച്ഛൻ വിവരങ്ങൾ ധരിപ്പിച്ചു. പിറ്റേന്ന് ഉച്ചയോട് കൂടി, കാർത്തികും വീട്ടുകാരുമെത്തി. ICU വിലുള്ള പേഷ്യൻ്റിനെ കാണാൻ, കാർത്തിക്കിനെ മാത്രമേ അനുവദിച്ചുള്ളു. അയാൾ കയറി ചെല്ലുമ്പോൾ, മായ നല്ല മയക്കത്തിലായിരുന്നു ,മുഖത്തിൻ്റെ ഇടത് ഭാഗമൊഴിച്ചെല്ലാം, ബാൻഡേജ് കൊണ്ട് പൊതിഞ്ഞിരുന്നു. കുറച്ച് നേരം നോക്കി നിന്നിട്ട്, അവളെ ഉണർത്താതെ കാർത്തിക് ,അവിടെ നിന്നിറങ്ങി ഡോക്ടറുടെ റൂമിലേക്ക് ചെന്നു. “ജീവൻ തിരിച്ച് കിട്ടിയതിലാശ്വസിക്കാം, പക്ഷേ ആ കുട്ടിയുടെ മുഖത്തിൻ്റെ വലത് ഭാഗവും കണ്ണും ഡാമേജായി പോയി ,പ്ളാസ്റ്റിക് സർജറി കൊണ്ട് ഒരു പരിധി വരെ വൈരൂപ്യത്തെ മറക്കാൻ കഴിഞ്ഞാലും ,നഷ്ടപ്പെട്ടു പോയ കണ്ണിന് പരിഹാരമൊന്നുമുണ്ടാക്കാൻ കഴിയില്ല” ഡോക്ടറുടെ വാക്കുകൾ കേട്ട് തളർന്നിരുന്ന ,കാർത്തിക്കിനെ ഓപ്പറേഷൻ തീയറ്ററിൽ വച്ച്, അദ്ദേഹം മൊബൈലിൽ പകർത്തിയ, മായയുടെ മുഖത്തിൻ്റെ വൈകൃതം കാണിച്ച് കൊടുത്തു. അയാൾ ഒന്നേ നോക്കിയുള്ളു ,യാത്ര പോലും പറയാതെ, കാർത്തിക് വേഗം ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു. കാർത്തിക്കിൻ്റെ കൂടെ വന്നവർ കാര്യമൊന്നുമറിയാതെ, മായയുടെ അച്ഛനോട് പോയിട്ട് വരാമെന്ന് പറഞ്ഞ്, അവനെ അനുഗമിച്ചു. ദിവസങ്ങൾ കടന്ന് പോയി. വാർഡിലേക്ക് കൊണ്ട് വന്ന മായയ്ക്ക്, തൻ്റെ അവസ്ഥയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിവന്നു. അവൾ മൊബൈലെടുത്ത് നോക്കി . തൻ്റെ ഫോണിൽ, കുമിഞ്ഞ് കൂടി കിടക്കുന്ന ,കാർത്തിക്കിൻ്റെ മിസ്സ്ഡ് കോളുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, നിരാശയായിരുന്നു ഫലം. വാട്സപ്പിലെ മെസ്സേജുകളും, തനിക്ക് ആക്സിഡൻ്റുണ്ടായ ദിവസം വരെ വന്നതേയുണ്ടായിരുന്നുള്ളു. വാട്സപ്പിലും മെസ്സഞ്ചറിലുമൊന്നും, ഓൺലൈനായി അവനെ കിട്ടാതായപ്പോൾ, മായയുടെ ആശങ്ക വർദ്ധിച്ചു. മകളുടെ വെപ്രാളം കണ്ട്, അവളുടെ അച്ഛൻ ,കാർത്തിക്കിൻ്റെ മാതാപിതാക്കളെ വിളിച്ചു. “ങ്ഹാ ,ഞങ്ങളങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു, കാർത്തിക്കിന് പ്രമോഷൻ കിട്ടി, യുഎസ്സിലെ കമ്പനിയിലേക്കവൻ പോയി ,പിന്നെ അവന് വേണ്ടി ഇനി കാത്തിരിക്കേണ്ടെന്ന്, മായയോട് പറയാൻ പറഞ്ഞു, അവൻ്റെ ഭാവിയല്ലേ ?അതിൽ കൈകടത്താൻ ഞങ്ങൾക്കും കഴിയില്ലല്ലോ ?

ഞങ്ങളോടൊന്നും തോന്നരുത്” അച്ഛൻ ഫോൺ ചെയ്തപ്പോഴെ , സ്പീക്കർ ഫോണിലിടാൻ പറഞ്ഞത് കൊണ്ട്, മായയും കാർത്തിക്കിൻ്റെ വീട്ടുകാർ പറഞ്ഞത് കേട്ടു. അവളുടെ മുഖത്ത് നിർവ്വികാരത നിറഞ്ഞ് നിന്നു. “ഞാനിത് പ്രതീക്ഷിച്ചിരുന്നതാണച്ഛാ… എല്ലാ പ്രണയത്തിൻ്റെയും അടിസ്ഥാനം പുറംമോടി മാത്രമാണെന്ന് ഞാനിപ്പോൾ തിരിച്ചറിഞ്ഞച്ഛാ , സൗന്ദര്യമുണ്ടെങ്കിലേ സ്നേഹമുണ്ടാവു , അതില്ലാതാവുന്നതോടെ അവിടെ വെറുപ്പ് നിറയും ,ഇനി മുതൽ എല്ലാവരുടെ മുന്നിലും ,ഞാൻ വെറുക്കപ്പെട്ടവളായി കഴിയണമല്ലേ അച്ഛാ..” അവൾ പൊട്ടിക്കരഞ്ഞു. “ഇല്ല മോളേ.. ആര് വെറുത്താലും അച്ഛനും അമ്മയ്ക്കും, നിന്നെ വെറുക്കാനാവില്ല” അയാൾ മകളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. “ആങ്ഹാ… ഇതെന്താ എല്ലാവരും കൂടി കൂട്ട കരച്ചിലാണല്ലോ ? പെട്ടെന്നാണ്, അയാൾ അവിടേക്ക് കടന്ന് വന്നത്. “ങ്ഹാ മോളേ… ഇത് രഘുവാണ് ,ഇയാളുടെ ലോറിയിലാണ്, അന്ന് നമ്മൾ ആശുപത്രിയിലേക്ക് വന്നത് ,അത് മാത്രമല്ല ,അന്ന് മുതലിന്ന് വരെ ദിവസവും ,ഇയാളിവിടെ വന്ന് മോളുടെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്, ചില ദിവസങ്ങളിലൊക്കെ ,മരുന്നും മറ്റും പുറത്ത് പോയി വാങ്ങിത്തരുന്നതും ഇയാളാണ് ,അത് കൊണ്ട് തന്നെ, ഇങ്ങനെയൊരു സാഹചര്യത്തിൽ ,ഒരു മകനില്ലാത്തതിൻ്റെ കുറവ് അച്ഛനറിഞ്ഞില്ല” അച്ഛൻ പരിചയപ്പെടുത്തിയ ആളെക്കണ്ട്, മായ ഞെട്ടി. “അയ്യോ, അങ്ങനെയൊന്നും പറയേണ്ട ,ഏതൊരു സാധാരണ മനുഷ്യനും ചെയ്യുന്നതേ, ഞാനും ചെയ്തുള്ളു ,പിന്നെ നിങ്ങൾ പറഞ്ഞില്ലേ? ഒരു മകനില്ലെന്ന് ,വേണമെങ്കിൽ ഞാനൊരു മരുമകനായിക്കൊള്ളാം ,നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, എന്നെ മകനായി കണ്ടാൽ മതി” അയാൾ ചിരിച്ച് കൊണ്ട്, ലാഘവത്തോടെ പറയുന്നത് കേട്ട്, അച്ഛനും മകളും ഞെട്ടി. “അയ്യോ മോനേ.. അത് ,അവളെ മോൻ ശരിക്ക് കണ്ടതല്ലേ ,മോനേ പോലെ അരോഗദൃദ്ധഗാത്രനായ ഒരാൾക്ക്, എൻ്റെ മോളെ ഈ കോലത്തിൽ സ്വീകരിക്കാൻ പറ്റുമോ ?മോനത് ബുദ്ധിമുട്ടാവില്ലേ? “എൻ്റെ അച്ഛാ… അതിലൊക്കെ എന്തിരിക്കുന്നു ,ഇവളെ ഞാൻ അതീവ സുന്ദരിയായായിരിക്കുമ്പോഴാണ് ,ആദ്യമായി കാണുന്നത് ,അപ്പോൾ തന്നെ എനിക്കിഷ്ടപ്പെടുകയും, ആ ഇഷ്ടം ഞാൻ ഇവളോട് തുറന്ന് പറയുകയും ചെയ്തതാ, അതേ ഇഷ്ടം തന്നെയാണ്, എനിക്കിപ്പോഴുമുള്ളത് ,ഈ ഉള്ളിൽ തട്ടിയ ഇഷ്ടമെന്ന് പറയുന്നത് ,കോലത്തിനനുസരിച്ച് മാറുന്ന ഒന്നല്ല ,മായയ്ക്ക് സമ്മതമാണെങ്കിൽ, ഇനി ഞാൻ വീട്ടുകാരെ അയയ്ക്കാനൊന്നും നില്ക്കുന്നില്ല ,ഇവിടുന്ന് ഡിസ്ചാർജായി കഴിഞ്ഞാലുടനെ, അമ്പലത്തിൽ വച്ച്, എല്ലാവരുടെയും അനുഗ്രഹത്തോടെ, ഒരു താലികെട്ട കെട്ട് ,എന്ത് പറയുന്നു” രഘുവിൻ്റെ ചോദ്യത്തിന് മറുപടി പറയാനാവാതെ മായ പൊട്ടിക്കരഞ്ഞ് പോയി. “സാരമില്ല കരയേണ്ട ,എല്ലാം ശരിയാവും ,ഇനി മുതൽ ഞാനുമുണ്ടാവും ഒരു നിഴല് പോലെ ,നിൻ്റെ സമ്മതം കിട്ടുന്നത് വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണ് ,ഇപ്പോൾ ഞാൻ പോകുന്നു” മായ മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നത് വരെ, അവളെ സ്വൈര്യമായി വിട്ട് കൊണ്ട്, രഘു പുറത്തേയ്ക്കിറങ്ങി പോയി . ആ പോകുന്ന ആറടി ഉയരമുള്ള ശരീരത്തിനുള്ളിൽ ,അതിലും എത്രയോ ഇരട്ടി വലുപ്പമുള്ള മനസ്സാണുള്ളതെന്ന് ,അവൾ അഭിമാനത്തോടെ ഓർത്തു. ആ മനുഷ്യൻ്റെ കൊമ്പൻ മീശയും, ചുവന്ന കണ്ണുകളും പുറം മോടി മാത്രമാണെന്നും, അയാളുടെ ചിറകിനടിയിലാണ് തനിക്ക് ഏറ്റവും സുന്ദരവും സുരക്ഷിതവുമായ ജീവിതമുള്ളതെന്നും മനസ്സിലാക്കിയ, മായയുടെ പ്രതീക്ഷകൾക്ക് നാമ്പ് മുളച്ചുതുടങ്ങി.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular