Connect with us

Love

ഓട്ടോഗ്രാഫ്

Published

on

രചന: Santhosh Appukkuttan

“മോളേ…. എന്റെ മോൾക്ക് ആണൊരുത്തന്റെ കൂടി ഓടി പൊയ്ക്കൂടെ?” രാവിലെ മുതൽ തുടങ്ങിയ വീട്ടിലെ പണികൾ തീർത്ത്, ഒരു കാക്കകുളിയും പാസ്സാക്കി, പഴയ ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ജാനുവമ്മയുടെ ആ ചോദ്യം, ദയ കേട്ടത്. ദയ തിരിഞ്ഞു, തന്റെ അടുത്ത് കൂനി -നിൽക്കുന്ന ജാനുവമ്മയുടെ നരച്ച മുടിയിഴകളിൽ പുഞ്ചിരിയോടെ താലോടുമ്പോൾ അവളുടെ കണ്ണുനിറഞ്ഞിരുന്നു. ” ഓടാനാണെങ്കീ എനിക്ക് പണ്ടേ ഓടി പോകാമായിരുന്നില്ലേ എന്റെ പിന്നാലെ എത്ര പേരാണ് നടന്നിരുന്നതെന്ന് അമ്മൂമ്മക്കറിയാലോ?” ചിരിയോടെ ചോദിച്ചു കൊണ്ട് ദയ ജാനുവമ്മയുടെ ഒട്ടിയ കവിൾ പിടിച്ചു നുള്ളി. ” എന്നാ നീ ഓടി പോകണ്ട ! ഇവിടെ തന്നെ തപസ്സു ചെയ്തോ? വല്യ കൊമ്പത്ത് നിന്ന് ആളു വരും നിന്നെ കെട്ടാൻ ” കെറുവിച്ചുക്കൊണ്ട്, വടിയും ഊന്നി പിൻതിരിഞ്ഞ ജാനുവമ്മയുടെ കൈ പിടിച്ചു ദയ! ” ന്റെ ചുന്ദരിക്കുട്ടി പിണങ്ങി പോകല്ലേ ?ഈ തത്തമ്മ ചുണ്ട് ഇന്ന് ചുകന്നിട്ടില്ലല്ലോ?തമ്പ്രാട്ടിയുടെ വെറ്റിലയൊക്കെ കഴിഞ്ഞോ?” ദയയുടെ ചോദ്യം കേട്ടപ്പോൾ ജാനുവമ്മ തിരിഞ്ഞു നിന്നു നിരാശയോടെ തലയാട്ടി. “ചിണുങ്ങണ്ട ചുന്ദരീ! ഞാൻ വരുമ്പോൾ കൊണ്ടു വരാം ” ജാനുവമ്മയുടെ താടിയിൽ ഒരു നുള്ളും കൊടുത്ത്, ഓടി പോകുന്ന ദയ യെ നോക്കി നിന്ന അവരുടെ കൺ കുഴികളിൽ നീരുറവ ഉടലെടുത്തിരുന്നു. പാടവരമ്പിലൂടെ, ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോഴും, ദയയുടെ മനസ്സിൽ ജാനുവമ്മയുടെ ചോദ്യം അലയടിക്കുകയായിരുന്നു. തന്റെ അവസ്ഥയിൽ ഏറ്റവും ദു:ഖിക്കുന്നത് ജാനുവമ്മയാണ്. കിടന്ന കിടപ്പിൽ നിന്ന് തനിക്കൊരു മോചനമില്ലായെന്നും, ഇനി വരാനുള്ളത് മരണമാണെന്നും തിരിച്ചറിഞ്ഞ അമ്മ ജാനുവമ്മയോട് ഒരിക്കൽ പറയുന്നത് ഞാൻ കേട്ടിരുന്നു. ” ജാനുവമ്മേ ഞാൻ പോയാലും എന്റെ മക്കളെ ഒന്നു നോക്കിക്കോണെ” പറഞ്ഞു തീരും മുൻപെ കരഞ്ഞു പോയ അമ്മയെ മാറോട് ചേർത്ത് ജാനുവമ്മയും കരഞ്ഞിരുന്നു അപ്പോൾ. ഓരോന്നും -ഓർത്തു നടന്നപ്പോൾ, കൺമഷി പടരാത്ത അവളുടെ മിഴികളിൽ കണ്ണീർ പടർന്നു തുടങ്ങിയിരുന്നു.

ചരലിട്ട നിരത്തിലൂടെ കയറി ബസ് സ്റ്റോപ്പിലെത്തും മുൻപെ, കലുങ്കിലിരുന്നവരും.പാടത്തിരിക്കുന്നവരും കമന്റടിക്കുന്നത് കേട്ടപ്പോൾ രൂക്ഷമായൊന്നു നോക്കി അവരെ വിറപ്പിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ തേങ്ങൽ ഉതിർന്നിരുന്നു’ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തന്റെ കൂടെ പഠിച്ച ഗീതയെയും, അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെയും കണ്ടത്. അവളോട് സംസാരിച്ചു നിൽക്കെ ബസ്സു വരുന്നതു കണ്ടപ്പോൾ, സ്നേഹത്തോടെ കുഞ്ഞിന്റെ കവിളിൽ തട്ടി, ബസ്സിലേക്കു കയറി. ബസ്സിലിരിക്കുമ്പോഴും വിഷാദമായ ഓർമ്മകൾ അവളെ മൂടുകയായിരുന്നു. ടെക്സ്റ്റയിൽസിലക്ക് കയറി, ബാഗ് വെക്കാൻ റൂമിലേക്ക് കയറിയപ്പോൾ, അവൾ നിലകണ്ണാടിയിൽ തന്റെ രൂപം നോക്കി. ജാനുവമ്മ ആ ചോദ്യം ചോദിച്ചതെന്തിനായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു നിലകണ്ണാടിയിലെ ദയയുടെ പ്രതിരൂപം! തന്റെ പ്രതിരൂപത്തെ നോക്കി ഒരു വരണ്ട ചിരിയും പാസ്സാക്കി അവൾ ജോലിയിൽ വ്യാപൃതയായി: അഞ്ചു മണിയായപ്പോൾ, മുതലാളിയോട് അനുവാദം ചോദിച്ച് കടയിൽ നിന്നിറങ്ങുമ്പോൾ, അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ബസ്സിലിരിക്കുമ്പോഴും, വീട്ടിലെത്തിയാൽ ചെയ്തു തീർക്കേണ്ട പണികളെ കുറിച്ചായിരുന്നു ദയയുടെ ചിന്ത. അമ്മയുടെ മരണത്തോടെ തുടങ്ങിയ ഓട്ടമാണ്! അമ്മ മരിച്ചപ്പോൾ,ഏഴാംക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തി വീട്ടുജോലികൾ ഏറ്റെടുത്തതാണ്. ഇന്നേവരെ അനിയത്തിയെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. അവൾ സഹായിക്കാൻ വരുമ്പോൾ താൻ തടയും: ” ചേച്ചിയ്ക്കോ പഠിക്കാൻ പറ്റില്ല. ആ വിഷമം തീരണമെങ്കിൽ ന്റെ മോൾ പഠിച്ച് വല്യ ഉദ്യോഗസ്ഥയാകണം” മാടിനെ പോലെ ഇങ്ങിനെ പണിയെടുക്കുമ്പോഴും അനിയത്തിയെ പറ്റിയുള്ള സ്വപ്നം തന്നെയായിരുന്നു മനസ്സിൽ. മക്കളെ പറ്റി സ്വപ്നം കാണേണ്ട അച്ഛൻ മദ്യഷാപ്പുകളിൽ കിടന്നുറങ്ങുമ്പോൾ, തന്റെ ജീവിതം ഒരു മെഴുക് തിരി ആകട്ടെയെന്ന് അവളും ആഗ്രഹിച്ചു. എന്തും സഹിക്കാം, ഏതും ക്ഷമിക്കാം. പക്ഷെ കുടിച്ചു വന്നു വൈകിട്ടുള്ള പൂരപ്പാട്ടാണ്, ചിലപ്പോ ഴൊക്കെ ആത്മഹത്യയെ പറ്റി ഓർമ്മിപ്പിക്കുന്നത്. തെരുവ് നാടകം കാണാനെന്നവണ്ണം അയൽവക്കക്കാർ വട്ടമിടുമ്പോൾ, അച്ചന്റെ ആവേശം കൂടും. അതു കണ്ട്, നാണം കൊണ്ട് തൊലിയുരിഞ്ഞ്, അനിയത്തിയെയും മാറോടണച്ച് -മുറിയുടെ മൂലയിലിരുന്നു കരയും! വീട്ടിൽ മാത്രമല്ല നാട്ടിലും ഇതേ കോലത്തിലാണെന്ന് ജാനുവമ്മ ഒരു മാസം മുന്നെ പറഞ്ഞിരുന്നു. കള്ള് കുടിക്കാൻ പോയ ചങ്ങാതികൾ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ചതും, കത്തിയെടുത്ത് കുത്തിയതും കേട്ടപ്പോൾ മിണ്ടാനാവാത്ത ഒരു തരം മരവിപ്പോടെ ജാനുവമ്മയെ നോക്കിയിരുന്നു പോയി. “മോൾ പേടിക്കണ്ട: കുത്തു ക്കൊണ്ടവൻ വല്യ പുള്ളിയാ. അവൻ പൈസ കൊടുത്ത് ആൾക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് കേൾവി ” അതു കേട്ടപ്പോൾ നെഞ്ചിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി! കുടിച്ചു വന്നാൽ ഇടിയും തൊഴിയും ഒരുപാട് തരുന്നുണ്ടെങ്കിലും, അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളാൻ നിമിത്തമായത് ആ ആൾ അല്ലേ? ഓരോന്നോർത്തു സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല ദയ. നനഞ്ഞ കണ്ണുകൾ തുടച്ച് ബസ്സിറങ്ങിയ, അവൾ മാവേലി സ്റ്റോറിലേക്ക് നടന്നു. സാധനങ്ങളൊക്കെ വാങ്ങി, കൈയ്യിൽ കരുതിയ സഞ്ചിയിൽ നിക്ഷേപിച്ച്, വീട്ടിലക്കുള്ള ഇടവഴിയിലേക്ക് നടന്നപ്പോഴാണ്, പിന്നിൽ നിന്നു ഒരു ബൈക്ക് ഹോൺ അടിച്ച് അവളെ കടന്നു പോയത് !

കുട്ടികളെ മാറോടടുക്കി പിടിച്ചതു പോലെ, മൂന്നാല് മദ്യ കുപ്പികളും പിടിച്ചു പിന്നിലിരിക്കുന്ന ആൾ, തന്നെ കണ്ടപ്പോൾ തല കുമ്പിട്ടതും, ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ഒന്നു രണ്ടു മാസമായി തന്നെ പിൻതുടരുന്ന ആൾ ആണ് അതെന്ന് മനസ്സിലായി, അമ്പലത്തിൽ വെച്ചും, ബസ് സ്റ്റോപ്പിൽ വെച്ചും, ഇടവഴിയിൽ വെച്ചും ഓരോ പുഞ്ചിരിയും തന്ന് കടന്നു പോകാറുള്ള ആൾ. ആദ്യമാദ്യം ആ പുഞ്ചിരിക്ക് മറുപടിയായ് താൻ രൂക്ഷമായാണ് നോക്കിയതെങ്കിലും, പിന്നെ പിന്നെ തന്റെ ചുണ്ടിലും പുഞ്ചിരി വിരിയുന്നതും അവളറിഞ്ഞു. ഇവിടെയെങ്ങും ഇതിനു മുൻപ് കണ്ടതായ ഓർമ്മയില്ല: ഓമനത്തമുള്ളവരെ കണ്ടാൽ ഒരു പുഞ്ചിരി കൊടുക്കുന്നതിൽ തെറ്റില്ലായെന്ന് മനസ്സിനെ സമാധാനിപ്പിച്ച്, നടന്നപ്പോഴാണ് ജാനുവമ്മയുടെ വാക്കുകൾ ഓർമ്മ വന്നതും, അവൾ ഞെട്ടിയതും ! അച്ഛനെ വകവരുത്താൻ, ആൾക്കാരെ പൈസ കൊടുത്തു വരുത്തിയിട്ടുണ്ടെത്ര ! അതിലൊരാളായിക്കുമോ ഇയാളെന്ന ചിന്തയിൽ, ദയയുടെ നടത്തത്തിന് വേഗതയേറി: പതിനഞ്ച് മിനിറ്റ് കൊണ്ട് അവൾ വീടിന്റെ പടിയെത്തുമ്പോഴെക്കും, വിയർപ്പിൽ നനഞ്ഞു കുതിർന്നു. സംഭ്രമത്തോടെ വീട്ടിലേക്ക് നോക്കിയ ദയ, വീട്ടിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട് ഞെട്ടി, തന്നെ കടന്നു പോയ ബൈക്കിന്റെ പിന്നിൽ, തന്നെ കണ്ടപ്പോൾ കുനിഞ്ഞിരുന്നവൻ. സാധനങ്ങളവിടെയിട്ട്, വീട്ടിലേക്ക് ഓടി വന്ന ദയയ്ക്കു നേരെ, എന്നത്തെയും പോലെ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതവൾ കേട്ടെങ്കിലും, എന്തിനാണെന്ന് ചോദിക്കാനുള്ള സമയം അവൾക്കുണ്ടായിരുന്നില്ല വീട്ടിൽ ഓടിക്കയറിയ അവൾ, നനഞ്ഞ കോഴിയെ പോലെ അച്ഛനിരിക്കുന്നത് കണ്ട് ആശ്വാസത്തോടെ ചോദിച്ചു. ” അച്ഛൻ ഇന്ന് ഷാപ്പിൽ പോയില്ലേ?” കുമാരൻ ദയനീയമായി മകളെ നോക്കി. “ഇനി എന്നെ ഷാപ്പിൽ കണ്ടാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞിട്ടാണ് ഇപ്പോൾ അയാൾ പോയത്?” ഇടവഴി മറയുന്ന ആളെ ഒരു നിമിഷം ദയ നോക്കി നിന്നു. ” അത് വലിയേടത്തെ ശേഖരൻ മുതലാളിയുടെ പെങ്ങളുടെ മോനാണ്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന നാറിയാണ്” “ഇയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ അച്ഛാ ” ” ആ പന്നി ലണ്ടനിലോ, അമേരിക്കയിലോ ആണെന്നു തോന്നുന്നു. മൂന്നു മാസത്തെ ലീവിന് വന്നതാണെന്നാ കേട്ടത്. അമ്മ വീട്ടിനടുത്ത് എന്തോ പ്രശ്നം ഉണ്ടാക്കിയിട്ട് അവിടെ നിന്ന് മുങ്ങിയിട്ട് ഇവിടെയാ പൊങ്ങിയത്!” ഇനി എനിക്കു രക്ഷയില്ല” അച്ഛന്റെ ദീനസ്വരം കേട്ടപ്പോൾ ദയയ്ക്ക് വിഷമമേറി! ”അച്ഛനോടെന്തിന് ആൾക്ക് പക? ” “രണ്ടു മാസം മുൻപ് ഞാനൊരു ദാസനെ കുത്തിയില്ലേ?അവന്റെ ചങ്ങാതിയാണെന്നു തോന്നുന്നു ” ഉള്ളിലെ സംഭ്രമത്തോടെ അച്ഛനൊരു കട്ടൻ ചായയിട്ടു കൊടുത്തപ്പോഴായിരുന്നു, പോകുന്ന പോക്കിൽ അയാൾ പറഞ്ഞ വാചകം അവൾക്ക് ഓർമ്മ വന്നത്. അവൾ ഓടി ചെന്ന് പഴകിയ മേശയുടെ വലിപ്പ് തുറന്നു! നാലാക്കി മടക്കിയ കടലാസ്സ് അവൾ നിവർത്തി: “ദയയുടെ അച്ഛനെ ഞാൻ ഭീക്ഷണിപ്പെടുത്തിയത്, ആർക്കും വേണ്ടിയല്ല! എനിക്ക് വേണ്ടി തന്നെയാണ്! കാരണം എന്റെ അമ്മായച്ഛൻ അലമ്പനാണെന്ന് ആരും പറയാതിരിക്കാൻ! എന്നാലും കള്ള് കുടി പെട്ടെന്ന് നിർത്താൻ എന്റെ അമ്മായച്ഛനു -കഴിയില്ല എന്നറിയാം! അതു കൊണ്ട് നാലു ബോട്ടിൽ മദ്യം അമ്മിത്തറയുടെ അരികിൽ വെച്ചിട്ടുണ്ട്! അത് ഒന്നോ രണ്ടോ പെഗ്ഗ് കൊടുത്ത് കുറച്ചു വരിക ! അവൾ അമ്മിത്തറയുടെ അരികിലേക്ക് ഓടി! ഒരു സഞ്ചിയിൽ നിറച്ചു വെച്ചിരിക്കുന്ന ബോട്ടിലുകൾ കണ്ട് അവൾ അന്തം വിട്ടു എഴുത്തിലേക്ക് നോക്കി – ” മദ്യം കഴിഞ്ഞാൽ ആരെങ്കിലും കൊണ്ട് വാങ്ങിപ്പിക്കുക! കുറച്ച് പൈസയും എടിഎം കാർഡും നീ കത്ത് എടുത്ത മേശവലിപ്പിൽ ഒരു മൂലയിലായി വെച്ചിട്ടുണ്ട് ” അവൾ പൈസയും, എ.ടി.എം കാർഡും എടുത്ത് നോക്കിക്കൊണ്ടു അമ്പരന്നു: ” ഞാൻ ആരാണെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും! ആദ്യമായി എനിക്ക് ഇഷ്ടം തോന്നിയ പെൺക്കുട്ടിയാണ് നീ! പക്വതയെത്താത്ത കാലത്ത് നിന്നോടൊപ്പം നടക്കണമെന്ന് തോന്നിയ ഇഷ്ടം, ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്. നാലാം ക്ലാസ്സിൽ വെച്ചു പിരിഞ്ഞ നിനക്ക് എന്നെ ഓർമ്മയുണ്ടാവില്ല! പക്ഷേ നിന്നെ മറക്കാൻ എനിക്കും! ” ദീപു ” അവൾ പതിയെ മന്ത്രിച്ചു. “അതെ ദീപു തന്നെയാണ്. അന്ന് പിരിഞ്ഞതിൽ പിന്നെ ഇപ്പോഴാണ് നാം കാണുന്നത് – ഒരുപാട് മാറി പോയി! നമ്മുടെ -മനസ്സല്ലട്ടോ- നമ്മുടെ ശരീരപ്രകൃതം!

പ്രണയിക്കണമെന്നുണ്ട്! ഒരുപാട് ! പക്ഷെ നമ്മൾക്ക് വിവാഹം കഴിഞ്ഞിട്ട് മതി പ്രണയം! പിന്നെ ഞാൻ ഏഴ് മണിക്ക് ഇവിടെ നിന്ന് എയർപോർട്ടിലേക്ക് പോകും – ഒരു വർഷം കഴിഞ്ഞ് വന്നിട്ട് നമ്മുടെ കല്യാണം! ഇത്രയ്ക്കും ചങ്കൂറ്റത്തോടെ ഇതൊക്കെ എഴുതുന്നത്, നീ എനിക്കു തന്ന പുഞ്ചിരിയുടെ ധൈര്യത്തിലാണ് ട്ടോ! കത്ത് വായിച്ചു തീർന്നതും അവൾ ക്ലോക്കിലേക്ക് നോക്കി. ഏഴു മണി’ അവൾ ശരം വേഗം കണക്കെ വീട്ടിൽ നിന്ന് ഇറങ്ങിയോടി! പടിയിൽ തടഞ്ഞ് അവൾ വീണെങ്കിലും, അതൊന്നും കണക്കാക്കാതെ അവൾ ഓടി! ചരലിട്ട റോഡിലെത്തിയപ്പോഴെയ്ക്കും, പൊടിപറത്തി വരുന്ന ഒരു കാർ അവൾക്കരികിൽ പതിയെ നിന്നു! കാറിൽ ഇരുന്നു ദീപു, ഒരു ഫോട്ടോ അവൾക്കു നേരെ നീട്ടി! ഫോട്ടോയും വാങ്ങി ദയ നോക്കുമ്പോൾ, കാർ പതിയെ നീങ്ങുകയായിരുന്നു! പ്രൈമറി ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോയും പിടിച്ച്, ഓടിയകലുന്ന കാറിനെയും നോക്കി ,സന്തോഷം കൊണ്ട് പൊട്ടികരയുകയായിരുന്നു അവൾ.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular