Connect with us

Love

വെറുതെ ഒരു ഭാര്യ…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“എന്താ വിവേക് നിന്റെ ചെവിയിൽ ടാർ ഉരുക്കിയൊഴിച്ചിട്ടുണ്ടോ?” ഗ്ലാസ്സിലേക്ക് ചായ പകർത്തുന്ന വിവേക് പിന്നിൽ നിന്നു കേട്ട ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു. മുടിയും വാരിക്കെട്ടി കലി തുള്ളി നിൽക്കുന്ന ഭാര്യയെ കണ്ടതോടെ അവന്റെ കൈയ്യിലെ ചായഗ്ലാസ് വിറച്ചു. “എത്ര നേരമായി ഒരു ചായയ്‌ക്കായി തൊണ്ട പൊട്ടി വിളിക്കുന്നു.” വിവേക് ചായഗ്ലാസ്സ് ഭാര്യയ്ക്കു നേരെ നീട്ടി. ” ഞാൻ കേട്ടില്ല അനൂ കേട്ടിരുന്നെങ്കിൽ ഞാൻ ബെഡ്റൂമിലക്ക് എത്തിച്ചു തരില്ലായിരുന്നോ?” വിവേക് അതും പറഞ്ഞ് ചപ്പാത്തി പരത്താൻ തുടങ്ങി. “ഇതെന്താ കഷായ മോ? ഇതുവരെ ഒരു നല്ല ചായയിടാൻ വിവേക് പഠിച്ചിട്ടില്ലേ?” ഒരിറക്ക് കുടിച്ചതിനു ശേഷം, ബാക്കി ചായ സിങ്കിലേക്ക് കമഴ്ത്തി അവൾ ചവുട്ടിതുള്ളി അകത്തേക്ക് പോയി. അവളുടെ പോക്കും നോക്കി വിവേക് പല്ലിറുമ്മി. കാലത്ത് അഞ്ചു മണിക്ക് എഴുന്നേറ്റ് പെടാപ്പാട് പെടുന്നതാണ്. പ്രഭാതകൃത്യങ്ങൾ നടത്തി, കുളിച്ച് ദൈവങ്ങളെ പ്രാർത്ഥിച്ച് അടുക്കളയിലേക്കെത്തുമ്പോഴെയ്ക്കും അഞ്ചരയായി. ഇന്നലെ കഴുകാൻ ബാക്കിയുണ്ടായിരുന്ന പാത്രങ്ങളും, അടുക്കളയും വ്യത്തിയാക്കി തീർന്നപ്പോഴെയ്ക്കും ആറു മണിയായ്. കെറ്റിലിൽ ചായയ്ക്കുള്ള വെള്ളം വെച്ചപ്പോഴാണ്, പടിക്കൽ നിന്ന് മീൻക്കാരൻ കുമാരേട്ടന്റെ വിളി വന്നത്. പാത്രവുമായി അങ്ങോട്ട് പോയി, നല്ല മീൻ തിരഞ്ഞെടുക്കുമ്പോഴെയ്ക്കും അഞ്ച് മിനിറ്റ് അവിടെ പോയി. അപ്പോളായിരിക്കാം ബെഡ് റൂമിൽ നിന്ന് അനു ചായക്കു വേണ്ടി വിളിച്ചത്. ഒന്നു രണ്ടു തവണ വിളിച്ചിരിക്കാം – അതു കേട്ടില്ലെന്നു പറഞ്ഞാണ് ഈ അങ്കം. വിവേകിന്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങി. കരിപിടിച്ച ചുമരിൽ ചാരി നിന്ന് നെടുവീർപ്പിടുമ്പോഴെയ്ക്കും ബെഡ് റൂമിൽ നിന്ന് അനുവിന്റെ വിളിയെത്തി. തോളിൽ കിടന്ന ടവലെടുത്ത് കണ്ണുതുടച്ചുക്കൊണ്ട് വിവേക് ബെഡ്റൂമിലേക്ക് ഓടി. ” എന്റെ സാരിയൊന്നു ഇസ്തിരിയിടണം. ഇന്നലെ ചെയ്തതുപോലെ വേണ്ടാവെറുക്കനെ ചെയ്യരുത്” ഒന്നും മനസ്സിലാവാതെ വിവേക് അനുവിനെ നോക്കി. “ആത്മാർത്ഥതയോടെ ചെയ്യണമെന്” അനുവിന്റെ ശബ്ദത്തിലെ കാഠിന്യം വിവേകിനെ വല്ലാതാക്കി. തലകുലുക്കി പുറത്തേക്ക് വരുമ്പോഴാണ് ചപ്പാത്തിയുടെ കാര്യം ഓർമ്മ വന്നത്. ഓടി ചെന്ന് ചപ്പാത്തി പരത്തുന്നതിനു മുന്നായി പരിപ്പെടുത്ത് കുക്കറി ലിട്ടു. ഇന്നലെ അരിഞ്ഞു വെച്ച സാമ്പാർ കഷ്ണങ്ങൾ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വെച്ചു. “ഉണ്ടാക്കാനറിയുമെങ്കിൽ ഉണ്ടാക്കിയാൽ മതി അല്ലെങ്കിൽ ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാം” പിന്നിൽ നിന്നു ശബ്ദം കേട്ടപ്പോൾ വിവേക് – തിരിഞ്ഞു നോക്കിയില്ല. ഇന്നലെയുണ്ടാക്കിയ ചപ്പാത്തി മൃദുവായില്ലെന്ന് പറഞ്ഞ് തുടങ്ങിയ ശകാരത്തിന്റെ ബാക്കിയാണ് പിന്നിൽ നിന്നുയരുന്നതെന്ന് അവനറിയാം, അനു-ടവലുമെടുത്ത് കുളിമുറിയിലേക്ക് കടക്കുന്നത് കണ്ട വിവേകിന്റെ പണിക്ക് വേഗത വർദ്ധിച്ചു. ഇടയ്ക്കവന്റെ വിരൽ കത്തിക്കൊണ്ടു മുറിയുകയും, കൈതണ്ടയിൽ ചുടുവെള്ളം വീണ് പൊള്ളുകയും ചെയ്തു.

അതൊന്നും വകവെക്കാതെ ഡൈനിങ്ങ് ടേബിളിൽ അനുവെത്തുന്നതിനു മുൻപ് എല്ലാം ശരിയാക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ. അല്ലെങ്കിൽ അനുവിൽ നിന്ന് കണ്ണുപൊട്ടുന്ന ചീത്ത കേൾക്കുമെന്ന ഭയത്തിലായിരുന്നു വിവേക്. ചപ്പാത്തിയും, സാമ്പാറും തയ്യാറാക്കി ചോറ് വാറ്റുന്നതിനിടയിലാണ്, വിവേക് പിന്നിൽ നിന്നൊരു ചിണുങ്ങൽ കേട്ടത്. തുമ്പി മോൾ. എട്ടു മണിക്ക് തുമ്പി മോളുടെ സ്ക്കൂൾ ബസ് വരും. അതിനിടയിൽ എല്ലാം നടത്തി അവളെ അണിയിച്ചൊരുക്കണം. വിവേക് തലനീട്ടി ക്ലോക്കിലേക്കു നോക്കി. കൃത്യം ഏഴ് മുപ്പത്. അര മണിക്കൂറിനുള്ളിൽ അവളെയൊരുക്കി, ടൈംടേബിൾ നോക്കി പുസ്തകവും, ടിഫിനും ബാഗിലെടുത്തുവെച്ച് പടിക്കലെത്തണം. തല പെരുക്കുന്നതു പോലെ തോന്നി വിവേകിന് . തളർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ചുമരിൽ ചാരി നിന്നു വിവേക്. മൊരിയുന്ന ചപ്പാത്തിയെയും, തിളക്കുന്ന സാമ്പാറിനെയും, തുമ്പിമോളെയും, ചുമരിലെ ക്ലോക്കിനെയും രണ്ട് മിനിറ്റ് നേരം മാറി മാറി നോക്കി വിവേക്. “വിവേക് പൈപ്പിൽ വെള്ളം കഴിഞ്ഞെന്നാ തോന്നുന്നേ- ആ മോട്ടോർ ഒന്നു ഓൺ ചെയ്യ് ” കുളിമുറിയിൽ നിന്നു അനു-വിളിച്ചു പറഞ്ഞപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായി വിവേകിന്. എങ്ങിനെയൊക്കെയോ എത്തിപ്പിടിച്ച് അനുവിനും, തുമ്പി മോൾക്കും ബ്രേക്ക് ഫാസ്റ്റ് കൊടുത്ത്, അവർക്കുള്ള ലഞ്ച് ബോക്സും നിറച്ച് അവരെ യാത്രയാക്കുമ്പോൾ, ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിലായിരുന്നു വിവേക്. ഒരു ചിരി പോലും തരാതെ അനു നടന്നകലുമ്പോൾ, ഉള്ളിൽ ഒരു വിഷമമുയർന്നെങ്കിലും, ഒരു ചെറുപുഞ്ചിരിയോടെ വിവേക് തന്റെ ഒരുക്കങ്ങൾക്ക് തുടക്കമിട്ടു. അനുവിനും വിവേകിനും ഒരു പ്രൈവറ്റ് -കമ്പനിയിൽ തന്നെയാണ് ജോലി. ഒൻപതു മണിക്ക് അറ്റൻഡസിൽ ഒപ്പ് വെച്ചില്ലെങ്കിൽ മാനേജരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും. വിവേക് പെട്ടെന്ന് അണിഞ്ഞൊരുങ്ങി, വാതിൽ അടച്ച് പുറത്തിറങ്ങുമ്പോൾ സമയം എട്ട് – അൻപത്. തിരക്കേറിയ റോഡിലൂടെ തന്റെ ബുള്ളറ്റിലൂടെ പായുമ്പോൾ, യുദ്ധം ജയിച്ച് പോകുന്ന ഒരു പടയാളിയുടെ മനസ്സായിരുന്നു വിവേകിന്റെത്. സമയം വൈകിയതിന് ചീത്ത കേട്ടെങ്കിലും, ഒരു പുഞ്ചിരിയോടെ അകത്ത് കടന്ന വിവേകിന്റെ നോട്ടം, തൊട്ടടുത്ത് കസേരയിലിരുന്നു ഏതോ ഫയൽ നോക്കുന്ന അനു വിൽ ചെന്നെത്തി. സങ്കടംകൊണ്ടും അമർഷം കൊണ്ടും വിവേകിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വന്ന വിവേക് ബൈക്കിൽനിന്നിറങ്ങി ചൂലെടുത്ത് മുറ്റത്ത് വീണ കരിയിലകൾ തൂത്തു തുടങ്ങിയപ്പോൾ, ഒപ്പം വന്ന അനു വാതിലും തുറന്ന് അകത്തേക്ക് കയറി. “വിവേക് ഒരു ചായ ” അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ടി.വിയുടെ മുന്നിൽ നിന്ന് അനുവിന്റെ വിളി കേട്ട്, അരിശത്തോടെ ചൂൽ ഒരു വശത്തേക്ക് എറിഞ്ഞു അകത്ത് കയറി വിവേക്‌.

ചായയ്ക്കുള്ള വെള്ളം കെറ്റിലിൽ വെച്ചു ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ പുറത്തേക്കിറങ്ങിയതും വീണ്ടും വന്നു വിളി. ” ആ പാലും കൂടി ചൂടാക്കിക്കോ വിവേക് – മോളെ അമ്മ കൊണ്ടുവന്നിട്ടുണ്ട് ” വേഗം സ്ക്കൂളിൽ നിന്ന് വരുന്ന തുമ്പി മോൾ, അനുവിന്റെ വീട്ടിലാണ് ഇറങ്ങാറ്. അവിടെ നിന്ന് തുമ്പി മോളെയും കൊണ്ട് അനുവിന്റെ അമ്മ വിവേകിന്റെ വീട്ടിലെത്തുമ്പോൾ ആറ് മണിയാകും- ഇനിയും അടുക്കളയിൽ നിന്നാൽ അവളുടെ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കാൻ ഓർഡറിടുമെന്ന പേടിയിൽ eവഗം തന്നെ വിവക് പുറത്തു കടന്നു. കാലത്തെ അതേ ജോലിയുടെ പുനരാവർത്തനത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന വിവേക് വല്ലാതെ ക്ഷീണിച്ചിരുന്നു. അനുവിനും,തുമ്പി മോൾക്കും രാത്രി ഭക്ഷണം കൊടുത്ത്, ടേബിളും തുടച്ച്, പാത്രങ്ങൾ വൃത്തിയാക്കി തീർന്നപ്പോൾ വിവേകിന്റെ വിശപ്പ് കെട്ടിരുന്നു. സിങ്കും, കിച്ചനും വൃത്തിയാക്കി ,ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് ബാത്ത് റൂമിലേക്ക് പോകുമ്പോൾ വല്ലാതെ തളർന്നു പോയിരുന്നു വിവേക്. കുളിച്ച് ബെഡ്റൂമിലെത്തിയ വിവേക്, അനു ഉറക്കമായെന്ന് മനസ്സിലായതോടെ ശബ്ദമുണ്ടാക്കാതെ അരികത്ത് കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, തന്റെ നെഞ്ചിലൂടെ ഇഴയുന്ന കൈ അനുവിന്റേതാണെന്ന് മനസ്സിലായി. “നല്ല ഷാംപൂം സോപ്പും ആണല്ലോ വിവേക് ” അനു, വിവേകിനെ തന്റെ അരികത്തേക്ക് വലിച്ചപ്പോൾ അവൻ കുതറിയകന്നു. ” പകൽ ദേഷ്യപ്പെട്ട തൊക്കെ ഉള്ളിൽ തട്ടി യിട്ടല്ല വിവേക് ” വീണ്ടും അവനിലേക്ക് ചാഞ്ഞ അനുവിനെ വിവേക് തട്ടിമാറ്റി. “വല്ലാത്ത ക്ഷീണം അനു. ശരീരത്തിൽ -എവിടെയൊക്കെ അസ്ഥികൾ നുറുങ്ങിയതുപോലെ – ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല” ” ശവം – ഒന്നിനും കൊള്ളില്ല ” നിരാശയിലാണ്ട അനുവിന്റെ കോപത്തിലാണ്ട വാക്കുകൾ കേട്ടപ്പോൾ വിവേകിന്റെ കണ്ണ് നിറഞ്ഞു. മൗനസാന്ദ്രമായ നിമിഷങ്ങൾക്കൊടുവിൽ വിവേക് അനുവിന്റെ കൈപ്പത്തിയിൽ പതുക്കെ തലോടി. വീണ്ടും ആവേശത്തോടെ അനു, വിവേകിലേക്ക് ചേർന്നു കിടന്നപ്പോൾ അവൻ വീണ്ടും തള്ളി മാറ്റി പതിയെ മുരണ്ടു. “അതിനല്ല കുരിപ്പേ” “പിന്നെ?” അനുവിന്റെ ശബ്ദത്തിൽ ദേഷ്യം പ്രകടമായിരുന്നു. ” നമ്മൾക്ക് ഈ ചലഞ്ച് അവസാനിപ്പിക്കാം” അനുവിനെ തഴുകിക്കൊണ്ട് വിവേകത് പറഞ്ഞപ്പോൾ, അവൾ പതിയെ ചിരിച്ചു. “ഇനി നാളെ മുതൽ, ആദ്യത്തെപോലെ തന്നെ ഞാൻ ഭർത്താവും നീ ഭാര്യയും ആയാൽ മതി” വിവേകിന്റെ ശബ്ദം കലങ്ങിയിരുന്നു. ” ചലഞ്ച് തുടങ്ങിയിട്ട് രണ്ടുദിവസമായിട്ടുള്ളൂ വിവേക്. അഞ്ചു ദിവസത്തെ ചലഞ്ചാ നമ്മൾ പറഞ്ഞിരിക്കുന്നത് ” അനു-പതിയെ അവന്റെ നെറ്റിയിൽ തലോടി.

“വയ്യ അനൂ – അടുക്കളയിലും പറമ്പിലും ഓടിനടന്ന് ശരീരം തളരുമ്പോൾ, മനസ്സ് തളരുന്നത് ഗ്യാസ് ഓഫാക്കിയോ, ചായയിൽ മധുരം കൂടിയോ, കറിയിൽ എരിവ് കൂടിയോ എന്നൊക്കെയുള്ള ചിന്തയിലാണ് – ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ” വിവേക് ശരിക്കും തളർന്നിട്ടുണ്ടെന്ന് അനുവിന് മനസ്സിലായി. അനു-സ്നേഹത്തോടെ അവനരികിലേക്ക് ചേർന്നു കിടന്നു. “രണ്ടു ദിവസം കൊണ്ട് വിവേകിന്റെ ശരീരവും, മനസ്സും ഇത്ര തളർന്നെങ്കിൽ ഏഴു വർഷം ഈ വീട്ടിൽ ഓടി നടക്കുന്ന എന്റെ ശരീരവും മനസ്സും എത്ര തളർന്നിട്ടുണ്ടാവും വിവേക്?” അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ കൺമുന്നിലെ ഇരുട്ടിലേക്ക് നോക്കി കിടന്നു. കറിയിൽ ഉപ്പു കുറഞ്ഞാൽ, ചായയിൽ മധുരം കൂടിയാൽ, ചോറിൽ ഒരു മുടിയിഴ കണ്ടാൽ എന്നെ വിവേക് ചീത്ത പറയുമ്പോൾ ഞാൻ എത്ര വിഷമിച്ചിട്ടുണ്ടാകും?” ഒന്നും പറയാതെ വിവേക് അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു. അവൾ പറയുന്നതൊക്കെ സത്യമാണെന്ന് അവനറിയാമായിരുന്നു. ” എല്ലാം കഷ്ടപ്പെട്ട് ചെയ്തു തീർത്തിട്ടും ഇവിടെ മല മറിക്കുന്ന പണിയൊന്നുമില്ലല്ലോയെന്ന അവസാനമുള്ള ഒരു ചോദ്യമുണ്ടല്ലോ? അവിടെയാണ് തകർന്ന് പോകുക – തളർന്നു പോകുക .മനസ്സും ഹൃദയവും കീറി മുറിഞ്ഞു പോകുക. ദാമ്പത്യമെന്ന ചതുരംഗക്കളത്തിൽ വെറും കാലാൾപടകൊണ്ട് തന്റെ അഹന്തയുടെ കുതിരപ്പടയെ തകർത്തു കൊണ്ട് മുന്നേറുകയാണ് അനു. ” എന്തൊക്കെ സഹിച്ചും, കഷ്ടപ്പെട്ടും എന്ത് ചെയ്ത് കൊടുത്താലും, ഒടുക്കമുള്ള അവഗണന കാണുമ്പോൾ, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു സമയമുണ്ട്. ആ സമയത്ത് വേദനയോടെ ഓർക്കും – ഭാര്യയെന്നത് വെറുതെയുള്ള പദവിയാണെന്ന് ” അനു-കരയുകയാണെന്നറിഞ്ഞ വിവേകിന്റെ കണ്ണും നിറഞ്ഞു. അവൻ അനുവിനെ അരികിലേക്ക് ചേർത്ത് കിടത്തി അവളുടെ മിഴികളിൽ ചുണ്ടമർത്തി. ”

ഈ പണിയൊക്കെ കഴിഞ്ഞിട്ട് ബെഡ് റൂമിലെത്തുന്ന അവസ്ഥ ഇപ്പോൾ വിവേകിനറിയാമല്ലോ? ശവം തന്നെയായിട്ടാ ചിലപ്പോഴൊക്കെ ബെഡ് റൂമിലെത്തുന്നത് – അതിനും കേൾക്കണം പഴി ” ഒന്നും പറയാതെ, വിവേക് അവളെ കേട്ടിരുന്നു. “ഇതൊക്കെ ഞാൻ പറയുന്നതെന്തിനാണെന്നോ? എന്നെങ്കിലും, എപ്പോഴെങ്കിലും പാതിവഴിയിൽ ഞാൻ അവസാനിക്കുകയാണെങ്കിൽ…. ” അനു-വാക്കുകൾ പൂർത്തിയാക്കും മുൻപെ വിവേകിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ബന്ധിച്ചു. വിവേകിന്റെ കണ്ണു നിറഞ്ഞു തുളുമ്പി! അവളുടെ ചുണ്ടിൽ നിന്നും തന്റെ ചുണ്ടുകൾ -വേർപെടുത്തിയാൽ, താൻ ഉറക്കെ കരഞ്ഞു പോകുമെന്ന് അറിയാമായിരുന്ന വിവേക് അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അനു, വിവേകിന്റെ നെഞ്ചിൽ പതിയെ ഇടിച്ചു ചുണ്ടുകൾ വേർപെടുത്തി. ” ഈ നെഞ്ചിൽ എന്നോടുള്ള സ്നേഹം തിളച്ചുമറിയുന്നുണ്ടെന്നറിയാം – പക്ഷെ അത് എങ്ങിനെ പ്രകടിപ്പിക്കണമെന്ന് വിവേകിനറിയുന്നില്ല” അനു-പതിയെ അവന്റെ മീശയിൽ തടവി. ” ഉള്ളിലെ ദേഷ്യം പ്രകടിപ്പിക്കുന്നതു പോലെ തന്നെ ഉള്ളിലെ സ്നേഹവും പ്രകടിപ്പിക്കണം വിവേക്?” ഇടയ്ക്കെപ്പോഴോ വിവേകിന്റെ കൂർക്കം വലിയുയർന്നപ്പോൾ, ഇതുവരെ പറഞ്ഞതൊക്കെ വെറുതെയായെന്ന നിരാശയിൽ അനു കണ്ണടച്ചു. ഉറക്കത്തിലെപ്പോഴോ തന്റെ നെറ്റിയിൽ നനവ് തട്ടിയപ്പോൾ അനു-പതിയെ കണ്ണു തുറന്നു. കള്ള ചിരിയോടെ, തന്റെ നെറ്റിയിൽ ചുംബനമർപ്പിക്കുന്ന വിവേകിനെ കണ്ടതും, വല്ലാത്തൊരു ആവേശത്തോടെ അവനെ വാരി പുണർന്നു അനു ” ഇതുമതി വിവേക് -ഇത്രേം മതി. മനസ്സും ശരീരവും തളരുമ്പോൾ ഇതുപോലെയൊരു സ്പർശം മതി, ഒരു ഭാര്യയ്ക്ക് പുതുജീവൻ കിട്ടാൻ ” നീണ്ട വർഷങ്ങൾക്കു ശേഷം അന്നാദ്യമായി ,വിവേകിനെ എത്ര -മാറോട് ചേർത്തിട്ടും മതിയാവുന്നില്ലായെന്ന് അനുവിന് തോന്നിയത്.

വളപ്പൊട്ടുകൾ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular