Connect with us

Love

വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, അതിനിടക്ക് ഇതെന്ത് സംഭവിച്ചു…

Published

on

രചന: മഹാ ദേവൻ

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം വൃന്ദയെ തിരികെ അവളുടെ വീട്ടിൽ തന്നെ കൊണ്ട് വിടുമ്പോൾ എല്ലാവരുടെയും മുഖത്ത്‌ അമ്പരപ്പായിരുന്നു. ഉമ്മറത്ത് കാർ വന്ന് നിൽക്കുമ്പോൾ നാലാം വിരുന്നിനു മുന്നേ മരുമകനും മോളും ഒരു ദിവസം നേരത്തെ തന്നെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും അത്ഭുതവുമായിരുന്നു ആദ്യം എല്ലാവരിലും.. പക്ഷെ, കാറിന്റെ ഡോർ തുറന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന മോളെ കണ്ടപ്പോൾ ആ അത്ഭുതം അമ്പരപ്പായി മാറി. വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, അതിനിടക്ക് ഇതെന്ത് സംഭവിച്ചു എന്നറിയാതെ പരസ്പ്പരം നോക്കുന്ന വീട്ടുകാരുടെ മുഖത്തു പോലും നോക്കാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയ വൃന്ദക്കൊപ്പം ധൃതിയിൽ അമ്മയും അകത്തേക്ക് ആധിയോടെ പോകുമ്പോൾ കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും മുഷിച്ചിലൊന്നും കാണിക്കാതെ അച്ഛൻ ഉമ്മറത്തു നിന്ന് അവനെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. “മോനെ വാ.. ” എന്നും പറഞ്ഞ് ചിരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് ഈർഷ്യത്തോടെ നോക്കുന്ന ഹരിയുടെ ഭാവം കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി എന്തോ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ടെന്ന്. അല്ലെങ്കിൽ നല്ല രീതിയിൽ നടന്ന കല്യാണത്തിന്റെ മൂന്നാം ദിവസം ഇങ്ങനെ ഒരു വരവ് ഉണ്ടാകില്ലല്ലോ. “എന്ത് പറ്റി മോനെ.. അവളെന്തിനാ കരയുന്നത്” എന്ന് തെല്ല് സംശയത്തോടെ ചോദിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കികൊണ്ട് ദേഷ്യത്തോടെ അവൻ പറയുന്നുണ്ടായിരുന്നു, “ഒരു ഭ്രാന്തിപെണ്ണിനെ എന്റെ തലയിൽ കെട്ടി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ… നിങ്ങൾക്ക് നാണമുണ്ടോ? ഒരാൾ വിവാഹം കഴിക്കുന്നത് ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ്.ഒറ്റ രാത്രികൊണ്ട് അതെല്ലാം പാഴ്ക്കിനാവ് പോലെ വീണുടമ്പോൾ ഉളള വേദന ഉണ്ടല്ലോ.. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ വാ തുറന്നു പറയാമായിരുന്നല്ലോ ഇങ്ങനെ ഒരു ഫ്ളാഷ്ബാക് നിങ്ങളുടെ മോൾക്ക് ഉണ്ടെന്ന്. ഇതിപ്പോ വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ഒരു ഒരു രാത്രി കൂടെ കിടന്ന പെണ്ണിന് ഭ്രാന്ത് ആയിരുന്നുവെന്ന് അറിയുന്ന എന്റെ അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയോ. നാളെ ഇത് പത്താൾ അറിയുമ്പോൾ ഉണ്ടാകുന്ന നാണക്കേട്. ഹോ..” അവൻ ദേഷ്യത്തോടെ തല കുടയുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അച്ഛൻ. മറുത്തൊരു വാക്ക് പറയാൻ കഴിയാതെ മരുമകന് മുന്നിൽ തല കുനിച്ചു നിൽക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു, “മോനെ ഹരി, എന്തായാലും നമുക്ക് ഉള്ളിൽ ഇരുന്ന് സംസാരിക്കാം..

ഇതിപ്പോ നാലുപാടും ആളുകൾ നോക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാംനാൾ പെണ്ണിനെ വീട്ടിൽ കൊണ്ട് വിട്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ പിന്നെ നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയില്ല. കാര്യം മുഴുവൻ അറിയാതെ നാട്ടുകാർ പലതും പറഞ്ഞുണ്ടാകും. പെണ്ണിന്റ സ്വഭാവമഹിമ കൊണ്ടാണെന്നും പെണ്ണ് ശരിയെല്ലെന്നും, അതുകൊണ്ടാണ് ചെക്കൻ മൂന്ന് ദിവസം തികച്ചു കൂടെ നിർത്താതെ കൊണ്ട് വിട്ടതെന്നുമൊക്ക നാക്കിനു ലൈസൻസ് ഇല്ലാത്ത നാട്ടുകാർ പറയും. ഒരു അച്ഛന് മകളെ കുറിച്ച് അങ്ങനെ ഒന്നും കേൾക്കാനുള്ള ശക്തി ഇല്ല. അതുകൊണ്ട് മോന് ഉള്ളിലേക്ക് വാ… എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരെ എന്തിനാ ഇതൊക്കെ അറിയിക്കുന്നത് ” അച്ഛന്റെ കലങ്ങിയ കണ്ണുകളുമായി ഇടറുന്ന വാക്കുകൾക്ക് മുന്നിൽ ഹരി പുച്ഛത്തോടെ മുഖം കോട്ടി, ” എന്തിനാ ഞാൻ ഉള്ളിലേക്ക് വരുന്നത്. എല്ലാവരും അറിയട്ടെ കാര്യങ്ങൾ. മകളുടെ അസുഖം മറച്ചുവെച്ച് എന്റെ പെടലിക്ക് കെട്ടിവെക്കുമ്പോൾ ഓർത്തില്ലേ ഇതൊന്നും..? എന്നിട്ടിപ്പോൾ നാട്ടുകാർ കേട്ടാൽ മാനക്കേട്. അപ്പൊ എന്റെ മാനക്കേടോ? അതിന് ആര് സമാധാനം പറയും . എന്തായാലും ഈ ബന്ധം ഇവിടെ തീർന്നു. നിങ്ങൾ നിങ്ങടെ മകളെ എന്താച്ചാ ചെയ്‌തോ. ഞാൻ പോകുന്നു. ” എന്നും പറഞ്ഞ് ഹരി കാറിൽ കയറി പുറത്തേക്ക് പോകുമ്പോൾ മുകളിലെ ജനലഴികളിലൂടെ നിറഞ്ഞ് തൂവുന്ന രണ്ടു കണ്ണുകൾ അവന്റെ പോക്കും നോക്കി നിർവ്വികാരമായി ഇരിക്കുന്നുണ്ടായിരുന്നു. ” മോളെ.. എന്താടി ഉണ്ടായേ.. ഈ രണ്ട് ദിവസം കൊണ്ട് തന്നെ…. ” അടുത്തിരുന്ന് മുടിയിൽ പതിയെ തലോടുന്ന അമ്മയുടെ വിഷമം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോൾ വൃന്ദ അമ്മയോട് പറയുന്നുണ്ടായിരുന്നു ” ഞാൻ ഭ്രാന്തി അല്ലെ അമ്മേ എല്ലാവർക്കും. ഒരിക്കൽ വീണ പേര് പിന്നെ ജീവിതാവസാനം വരെ കൂടെ തന്നെ ഉണ്ടാകും… ഭ്രാന്തി ” അതും പറഞ്ഞവൾ ചിരിക്കുമ്പോൾ കണ്ണുകൾ തുടക്കുന്ന അമ്മക്ക് അറിയാമായിരുന്നു ആ ചിരിക്ക് പിന്നിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിക്കുന്നുണ്ട് തന്റെ മോൾ എന്ന്. അന്ന് വൈകിട്ട് ഹരിയെ കാണാൻ ഒരാൾ വന്നിരുന്നു. വൃന്ദയുടെ അമ്മാവൻ രവീന്ദ്രൻ. പുറത്ത് കോളിങ്ബെൽ അടിച്ചു കാത്തുനിക്കുന്ന അയാളെ കണ്ടപ്പോൾ മുഖത്തുലൊരു താല്പര്യകുറവ് ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കതെ ഹരി അയാളെ ഉള്ളിലേക്ക് ക്ഷണിച്ചിരുത്തുമ്പോൾ ഉമ്മറത്ത് വന്നത് ആരെന്ന് അറിയാൻ അവന്റ അച്ഛനും അമ്മയും പുറത്തേക്ക് വന്നിരുന്നു. രവീന്ദ്രനെ കണ്ടപ്പോൾ അവരിലും വലിയ താല്പര്യമൊന്നും ഇല്ലായിരുന്നുവെങ്കിലും മരുമകളെ കുറിച്ച് പറയാൻ ആണ് ആ വരവെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഹരി അയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുന്നിലെ സോഫയിലേക്ക് ഇരിക്കുമ്പോൾ ഭാര്യയോട് ചായ എടുക്കാൻ പറഞ്ഞുകൊണ്ട് ഹരിയുടെ അച്ഛനും അവരോടൊപ്പം സോഫയിലേക്ക് ഇരുന്നു. എങ്ങിനെ പറഞ്ഞ് തുടങ്ങണം എന്നറിയാതെ മൗനം പാലിച്ചുകൊണ്ട് കുറച്ച് നേരം അതേ ഇരിപ്പ് ഇരിക്കുമ്പോൾ എന്തിനാണ് ഇയാൾ വന്നതെന്ന് അറിയാനുള്ള ആകാംഷ മറ്റു മുഖങ്ങളിൽ ഉണ്ടായിരുന്നു. കുറച്ച് നേരത്തെ ആ മൗനത്തിനു ശേഷം രവീന്ദ്രൻ തന്നെ ആയിരുന്നു സംസാരിച്ചുതുടങ്ങിയത്. ” ഹരി… ഞാൻ ഇപ്പോൾ വന്നത് എന്തിനായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. വൃന്ദയുടെ വക്കാലത്തുമായിട്ടു തന്നെ ആണ്. ഈ കാര്യവുമായി ഞാൻ ഇവിടെ വന്നതിൽ നിങ്ങൾക്ക് തീരെ താല്പര്യം ഇല്ലെന്ന് അറിയാം. പക്ഷേ, ഇപ്പോൾ ഞാൻ വന്നില്ലെങ്കിൽ… !

ഹരി, അവളൊരു പാവം കുട്ടിയാണ്. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഹരിയെ ചതിക്കണമെന്ന് കരുതിയല്ല ഒന്നും പറയാതിരുന്നത്. ചിലത് മറ്റുള്ളവർ അറിയാതിരിക്കാൻ ഇത്ര കാലം ഒരുപാട് കഷ്ട്ടപ്പെട്ടു. ഇനിയും ആർക്കു മുന്നിലും അതൊന്നും വിവരിക്കാൻ അവൾ സമ്മതിക്കാറില്ല. അതുകൊണ്ട് മാത്രമാണ് ഒന്നും പറയാതിരുന്നത്. ” അയാൾ പറഞ്ഞ് തുടങ്ങിയ വാക്കുകൾ കേട്ടപ്പോൾ അവന്റെ മുഖത്തു പുച്ഛം തന്നെ ആയിരുന്നു, ” പിന്നെ ഇത് ചതിയല്ലാതെ എന്താണ്. വിവാഹം എന്നത് രണ്ട് മനസ്സുകൾ തമ്മിലുള്ള പൊരുത്തം ആണ്. ഇങ്ങനെ ഒരു ട്രാജഡി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ എങ്കിലും രക്ഷപ്പെട്ടേനെ. ഇതിപ്പോൾ എല്ലാം മറച്ചുവെച്ചു വിവാഹം നടത്തിയിട്ട് ന്യായീകരിക്കുവാണോ നിങ്ങൾ ? ഇതെല്ലാം ഒരു നിമിഷം അറിയുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചോ ? ഇനി മനസ്സിൽ തട്ടി എനിക്ക് അവളെ സ്നേഹിക്കാൻ കഴിയുമോ ? ചെറിയ ചെറിയ സന്തോഷങ്ങൾ കൊതിക്കുന്ന ഒരാൾ ആണ് ഞാൻ. അതും കൂടി ഇല്ലാതാകാൻ നോക്കുകയല്ലേ നിങ്ങള് ഒക്കെ കൂടി ചെയ്തത് ? ” അവന്റ വാക്കുകളിൽ രോഷം ഉണ്ടായിരുന്നു. വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടായിരുന്നു. ജീവിതത്തോട് തന്നെ വെറുപ്പുള്ള പോലെ ആയിരുന്നു ഓരോ വാക്കും. ” ഹരി, ചെയ്തത് തെറ്റാണ്, സമ്മതിച്ചു. അതിന്റ കാരണവും ഞാൻ പറഞ്ഞു. അത് ഒരു എക്സ്ക്യുസ് അല്ലെന്ന് അറിയാം.. പക്ഷേ, ഒന്ന് മാത്രം.. അവളെ ഇനിയും ഭ്രാന്തി എന്ന് വിളിക്കരുത്. പുറംലോകമറിയാതെ കൊണ്ട് നടന്ന ചില സത്യങ്ങൾ ഉണ്ട്. അതിൽ നിന്നും ആരോ ചുരണ്ടിയെടുത്ത കുറച്ചു ഭാഗം മാത്രമേ ഹരി അറിഞ്ഞിട്ടുള്ളൂ. അതിനപ്പുറം അറിയാൻ ഒരുപാട് ഉണ്ട്. അതും കൂടി അറിഞ്ഞിട്ട് തീരുമാനിക്ക് എന്റെ മോൾ ഭ്രാന്തിയാണോ എന്ന്. രവീന്ദ്രൻ അല്പം ദേഷ്യം കലർന്ന ഭാഷയിൽ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ പറഞ്ഞതിന്റെ അർത്ഥം എന്തെന്ന് അറിയാനുള്ള ആകാംഷ ഹരിയുടെയും അവന്റെ അച്ഛന്റയും മുഖത്തുണ്ടായിരുന്നു. “ഹരി.. ഇത് ഒരാൾ പോലും അറിയരുതെന്ന് കരുതിയതാണ്. പക്ഷേ, എന്റെ മോളുടെ ഭാവിയാണ് ഇതിന്റെ പിന്നിൽ തൂങ്ങിക്കളിക്കുന്നത്. അതുകൊണ്ട് മാത്രം ഹരിയെങ്കിലും ഈ സത്യം അറിയണമെന്ന് തോന്നി. ” അയാൾ മുഖവുരയോടെ പറഞ്ഞുതുടങ്ങുമ്പോൾ ആകാംഷയോടെ അത് കേൾക്കുകയായിരുന്നു ഹരിയും അച്ഛനും. ” ഹരിക്ക് അറിയാലോ വൃന്ദയുടെ അനിയത്തി ശ്രദ്ധയെ. അനിയത്തിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു അവൾക്ക്. അന്ന് വൃന്ദ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഒരു ദിവസം വീട്ടിൽ എത്തുമ്പോൾ ശ്രദ്ധയുടെ മുറിയിൽ നിന്നും കരച്ചിൽ കേൾക്കുന്നത്. കയ്യിലെ ബാഗ് സോഫയിലേക്ക് എറിഞ്ഞുകൊണ്ട് കരച്ചിൽ കേട്ട ഭാഗത്ത് ഓടിയെത്തുമ്പോൾ അനിയത്തിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവനെ ആണ് കണ്ടത്. അന്ന് ആ പതിനേഴു വയസ്സ്കാരിയുടെ ധൈര്യം അനിയത്തിക്ക് തുണയാകുമ്പോൾ നിലത്തു ചോരയിൽ കുളിച്ച് കിടപ്പുണ്ടായിരുന്നു ഒരുവൻ. മുന്നിൽ കണ്ട കാഴ്ചയിൽ ആദ്യത്തെ പാതാർച്ചയിൽ നിന്നും മോചിതനായി പുറത്തെ ചായ്പ്പിൽ ഇരിക്കുന്ന കോടാലി കൊണ്ട് അവൾ അവനെ വെട്ടുമ്പോൾ മുന്നിൽ പ്രിയപ്പെട്ട അനിയത്തിയുടെ മാനവും കരച്ചിലും മാത്രമായിരുന്നു. ചാരിത്ര്യം നഷ്ടപ്പെടാതെ അനിയത്തിയെ ചേർത്തുപിടിക്കുമ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിൽ താഴെ കിടപ്പുണ്ടായിരുന്നു ഒരാൾ. പക്ഷേ, ആ കാഴ്ചകളെല്ലാം അവളെ എത്തിച്ചത് മാനസികമായ തകർച്ചയിലേക്ക് ആയിരുന്നു. വെട്ടിയത് താൻ ആണെന്ന് ശ്രദ്ധ ഏറ്റുപറയുമ്പോൾ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് അവളിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു.

എല്ലാവരും ആ സംഭവത്തെ പുറംലോകമറിയാതെ മറച്ചുപിടിച്ചപ്പോൾ വെട്ട് കൊണ്ടവനെ ആരും അറിയാതെ വെല്ലൂരിലേക്ക് മാറ്റി. ദൂരെ ജോലിക്ക് പോയതാണെന്ന് മാറ്റിയുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്. ആ സംഭവത്തോടെ മാനസികമായി തകർന്ന വൃന്ദ കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു എന്നത് സത്യമാണ്.. പക്ഷേ, അവളുടെ ആ അവസ്ഥ ഭ്രാന്തമല്ലായിരുന്നു.. ഭ്രാന്തിനോളം എത്താത്ത അവളെ ഭ്രാന്തിയെന്നു വിളിക്കുമ്പോൾ….. അത് വളരെ പെട്ടന്ന് തന്നെ മാറി അവൾ പഴയ പോലെ ജീവിതത്തിലോട്ട് വന്നതുമാണ്. പിന്നീട് ഒരിക്കലും അവൾക്ക് മുന്നിൽ അങ്ങനെ ഒരു വിഷയം ആരും സംസാരിച്ചിട്ടില്ല.. പക്ഷേ, ഇപ്പോൾ ആരോ പറഞ്ഞ വാക്ക് കേട്ട ഹരി.. ” രവീന്ദ്രന്റെ വാക്കുകൾ ഓരോന്നും ആകാംഷയോടെ കേൾക്കുമ്പോൾ അവന് ചോദിക്കാനുണ്ടായിരുന്നത് ഒന്ന് മാത്രമായിരുന്നു. ” ശ്രദ്ധയെ അന്ന്…….. ആരായിരുന്നു അത്. ” അവന്റെ ചോദ്യം കേട്ട് രവീന്ദ്രൻ കൈകൊണ്ട് ഒന്ന് മുഖം തുടച്ചു. പിന്നെ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” അത്.. അത് എന്റെ മോൻ ആയിരുന്നു. അവനായിരുന്നു ശ്രദ്ധയെ… അതിന്റ ശിക്ഷ അവൻ ഇപ്പോഴും അനുഭവിക്കുന്നു. അന്നത്തെ വൃന്ദയുടെ ആ വീട്ടിൽ….. ഇപ്പോൾ എഴുനേൽക്കാൻ പോലും കഴിയാതെ… നാട്ടുകാരുടെ കണ്ണിൽ ജോലിസ്ഥലത്തു നിന്നും പറ്റിയ ആക്സിഡന്റ. ” അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ” ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എന്റെ മോളുടെ ജീവിതം കൂടി ഇതിന്റെ പേരിൽ ഇല്ലാതാകും എന്ന് തോന്നിയത് കൊണ്ടാണ്. അവൾക്ക് ഭ്രാന്തില്ല മോനെ.. ആ പേരിൽ എന്റെ മോളെ ഉപേക്ഷിക്കരുത്. ഇനി എല്ലാം ഹരിയുടെ തീരുമാനം പോലെ… ഇനിയും തുറന്ന് പറയാത്തതിന്റെ നീരസം ഉണ്ടെങ്കിൽ ക്ഷമിക്കണം. ഇനി ഹരിയുടെ തീരുമാനം എന്ത് തന്നെ ആയാലും ഇങ്ങനെ ഒരു കാര്യം ഹരി അറിഞ്ഞതായി ഭാവികരുത്. ഒരിക്കലും ഞാൻ ഇവിടെ വന്ന് ഇത് പറഞ്ഞതായും. ” അത്രയും പറഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ പടിയിറങ്ങുമ്പോൾ വല്ലത്ത ഒരു സങ്കടം തോന്നി ഹരിക്കും. ജീവച്ഛവമായി കിടക്കുന്ന മകന് വേണ്ടി കരഞ്ഞും സഹോദരിയുടെ മകൾക്ക് വേണ്ടി യാചിച്ചും ഒരു മനുഷ്യൻ. എന്തൊരു വിധിയാണ് അയാളുടെ എന്ന് ചിന്തിച്ചുകൊണ്ട് തിരിയുമ്പോൾ പിറകിൽ ഹരിയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു, ” നീ എന്ത് തീരുമാനിച്ചു ഹരി. അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാനോ..? ” അയാളുടെ ഗൗരവം നിറഞ്ഞ ചോദ്യത്തിനു മുന്നിൽ എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഹരിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അപ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു, “മോനെ, ഇനി കൂടുതൽ ഒന്നും ആലോചിക്കണ്ട. അവളെ വിളിച്ചുകൊണ്ടുവാ… അവർ മാത്രമല്ല ഇപ്പോൾ തെറ്റുകാർ. കാര്യം മുഴുവൻ അറിയുന്നതിന് മുന്നേ എടുത്തുചാടിയ നമ്മളും തെറ്റുകാർ ആണ്. ഒരു കാര്യത്തിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടാകുമെന്ന് ചിന്തിക്കാത്തിടത്താണ് നമുക്ക് തെറ്റുപറ്റിയത്. അതുകൊണ്ട് നീ പോയി അവളെ വിളിച്ചുകൊണ്ടു വാ. ആരും അറിയാത്ത ആ കാര്യങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരു ഓർമ്മയായി പോലും അവളിൽ അത് അവശേഷിക്കാതിരിക്കാൻ ഇപ്പോൾ നീ അവളെ ചേർത്തുപിടിച്ചാൽ മതി.” അച്ഛന്റെ ചിരിച്ചുകൊണ്ടുള്ള വാക്കുകൾക്ക് മുന്നിൽ തലയാട്ടുമ്പോൾ അവനും തിരിച്ചറിയുകയായിരുന്നു അച്ഛന്റെ വാക്കുകൾ ആണ് ശരി എന്ന്. ഒരു നിമിഷത്തിൽ എടുത്തു ചാടുന്ന തീരുമാനങ്ങൾക്ക് പിറകിൽ മറഞ്ഞിരിക്കുന്ന ഒരുപാട് സത്യങ്ങൾ ഉണ്ടാകും. അതിലേക്ക് ഒന്നെത്തിനോക്കാൻ പോലും കൂട്ടാക്കാതെ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ ചിലപ്പോൾ വൈകും. ഇവിടെ ഇങ്ങനെ ഒരു അമ്മാവൻ ഉണ്ടായത് കൊണ്ട് എല്ലാം അറിഞ്ഞു.. അല്ലായിരുന്നെങ്കിൽ അവൾ എപ്പോളും മനസ്സിൽ തന്നെ വഞ്ചിച്ചവൾ ആയേനെ… അവളെ വെറുക്കാൻ മാത്രം മനസ്സിനെ പാകപ്പെടുത്തിയേനെ…. ! അച്ഛന്റെ വാക്കുകൾക് മറുത്തൊന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ അമ്മയോട് അവൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” അമ്മേ, ഞാൻ ഭാര്യവീട്ടിലോട്ടാ.. അവർക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ അവിടെ വിരുന്നും കൂടിയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ ” എന്ന്.

വളപ്പൊട്ടുകൾ പേജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular